Thursday, May 10, 2007

പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല

അപ്സരാ ജംഗ്ഷനിലെത്തുമ്പോള്‍ എന്നും എനിയ്ക്ക് ഉറക്കം വരും.
എപ്പോഴും അങ്ങനെയാണ്. അതുവരെ ഉറങ്ങാതെ കുത്തിയിരുന്നിട്ട് ഇറങ്ങേണ്ട സ്റ്റോപ്പിന് രണ്ട് സ്റ്റോപ്പ് മുന്നില്‍ വച്ച് ഉറക്കം വരും. കണ്ണ് തുറക്കാനേ തോന്നില്ല .

മൃദുവായ സുഖമായ ഉറക്കം.
എനിയ്ക്ക് റെയില്വേ സ്റ്റേഷനിലായിരുന്നു പോകേണ്ടത്

ചെമ്മാമ്മുക്കില്‍ നിന്ന് വണ്ടി നേരേ പോയപ്പോഴും, ചിന്തിയ്ക്കാന്‍ മനസ്സു വന്നെങ്കിലും ഉറക്കം അപ്പോഴേയ്കും ചിന്തകളെ കീഴ്പ്പെടുത്തിയിരുന്നു.
കടപ്പാക്കടയിലെത്തിയപ്പോള്‍ ഒന്ന് കണ്ണുതുറന്നു.

ഓ , ഈ ബസ് റെയില്വേ സ്റ്റേഷനില്‍ പോകുന്നതല്ലല്ലോ..കടപ്പാക്കട വഴിയാണ്..
സാരമില്ല..ചിന്നക്കടേന്ന് ഗോഡൌണ്‍ വഴി സ്റ്റേഷനിലോട്ട് കയറാം.
എനിയ്ക്ക് ധാരാളം സമയമുണ്ട്.
വഞ്ചിനാട് പിടിച്ചാല്‍ മതി. തിരുവനന്തപുരത്തോട്ട്.അടുത്ത അഞ്ച് മിനിട്ട് ഒന്നു കണ്ണടയ്ക്കുകയുമാവാം.

ചെക്കന്‍ ചിന്നക്കടയെന്ന് വിളിച്ച് കൂവുന്നതിനിടയില്‍ ഒരുറക്കം കൂടി കഴിഞ്ഞിരുന്നു.കണ്ണുകളെ വലിച്ചുതുറന്ന് അവിടെയിറങ്ങി.
യാതൊരു മാറ്റവുമില്ല. ആളുകളും ആട്ടോകളും.

ടൌണ്‍ പതുക്കെ ഉണര്‍ന്നു വരുന്നു. ഗസ്റ്റ് ഹൌസിനെതിരെയായാണ് ബസ് നിര്‍ത്തിയത്. പൂക്കളുടെ സൌമ്യമായ മണം.

ഗോഡൌണ്‍ വഴി സ്റ്റേഷനിലോട്ട് കുറച്ചേറെ ആള്‍ക്കാര്‍ നടക്കാനുണ്ടായിരുന്നു.ഗോഡൌണിലേയ്ക്ക് ചിന്നക്കടയില്‍ നിന്നും തിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്.

റെയില്വേയുടെ സ്ഥലത്തെല്ലാം നൂറുകനക്കിനാള്‍ക്കാര്‍. കൂടുതലും സ്ത്രീകള്‍. എന്തോ ഉത്സവം ഉള്ള പോലെ. അല്ല ഇവിടെ അവര്‍ പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണല്ലോ..ഇവിടെയെന്ത് പൊങ്കാല ? ഏതമ്പലം ?
ഒരു ചേച്ചിയോട് ചോദിച്ചു. ചേച്ചി ചിരിച്ചു. ഇവനേതു നാട്ടുകാരനെടാ ?
“പുതിയകാവില്‍ പൊങ്കാല“

ഓ..അതാണ് ബസ് വഴിതിരിച്ച് വിട്ടത്. ഹൊ..അന്നേരം ചെമ്മാമ്മുക്ക് തൊട്ട് റെയില്വേ സ്റ്റേഷന്‍ വഴിയുള്ള വഴിയെല്ലാം ബ്ലോക്കായോ?

തിരുവനന്തപുരത്തുനിന്ന് ബസ് ഏതുവഴിവരും. ലൈബ്രറിയുടെ മുന്നിലൂടെ കേറി പോകുവാരിയ്ക്കും..ആകെ സ്ഥലമില്ലാത്ത ആ റോഡില്‍ ഒരു തീവണ്ടി ഗേറ്റുമുണ്ട്. തിരുവനന്തപുരത്തുനിന്ന് ആ വഴി വണ്ടിയെല്ലാം കൂടേ ചിന്നക്കടെകയറി വരുന്നതിന്റെ പുകില് എന്തായിരിയ്ക്കും?

ഗോഡൌണ്‍, ആപ്പീസുകള്‍ എല്ലാറ്റിന്റേയും മുറ്റം പൊങ്കാല സ്ഥലമായി മാറിയിരിയ്ക്കുന്നു. റെയില്വേ പ്ലാറ്റ്ഫോമിലൂടെ ഞാന്‍ സ്റ്റേഷന്റെ മുന്നിലെത്തി.
ജന സാഗരം. സ്റ്റേഷന്റെ മുന്നില്‍ മുഴുവന്‍ പാര്‍ക്കിംഗ് ഏരിയായിലെല്ലാം പൊങ്കാലയിടാന്‍ ആള്‍ക്കാര്‍ സ്ഥലം പിടിച്ചിരിയ്ക്കുന്നു.

കാവി മുണ്ടും ചന്ദനകളര്‍ ഷര്‍ട്ടും കാവി ഷാളും കൂടാതെ കാവിയില്‍ ഒരു ക്രോസ് ബെല്‍റ്റും അണിഞ്ഞ് ചേട്ടന്മാര്‍ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നു.
അങ്ങനെയങ്ങ് പോലീസുകാരെയൊന്നും കണ്ടില്ല. ഒന്നുരണ്ട് വടീം കുറ്റീമൊക്കെയായി ചിരിച്ച് കളിച്ച് ചെല ഏമാന്‍മാര്‍ അവിടെയിവിടെയൊക്കെ നില്‍പ്പുണ്ട്

ഇതിനിടയില്‍ ചില ആള്‍ക്കാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ വന്നു
"ഇവിടെ പൊങ്കാലയാണ്. പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല“
വിദൂരതയിലെവിടോട്ടോ ചേട്ടന്മാര്‍ ചൂണ്ടിക്കാട്ടി.എന്തായാലും എന്‍ എചില്‍ സ്റ്റേറ്റ് ബാങ്ക് വരെയും ഇപ്പുറം ക്യാമ്പ് വരെയും അങ്ങ് ചിന്നക്കട വരെയും നേരേ ഫാത്തിമ വരേയും പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല.

(ഈ ആള്‍ക്കാരുടെയിടയിലൂടെ അവരെങ്ങനെ വണ്ടിയും കൊണ്ടിവിടെയെത്തി എന്ന് ചിന്തിയ്ക്കുകയായിരുന്നു ഞാന്‍)

തിരുവനന്തപുരത്തോട്ടും കോട്ടയത്തോട്ടുമൊക്കെ ജോലിയ്ക്ക് പോകാന്‍ വന്ന ചേട്ടന്മാരാണ്. എവിടെയെങ്കിലുമൊക്കെ പാര്‍ക്ക് ചെയ്തിട്ട് വിശ്വസിച്ച് എങ്ങനെ പോകും ?

ആരോ എന്തോ ഒന്നുകൂടി ചോദിച്ചു.
"ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പ റ്റി ല്ല"
സംഘ ബോധത്തിന്റെ അച്ചടക്കത്തില്‍ നിന്ന് വരുന്ന ദയയില്ലാത്ത മറുപടി..അതു പറയാന്‍ അവരാര്?

ബാഗില്‍ കാമറയുണ്ട്. ഫൊട്ടോയെടുക്കാം. പുറത്തേയ്ക്കിറങ്ങി നടന്നു .റോഡിലെത്തി. എവിടെയും നില്‍ക്കാന്‍ വയ്യ. നില്‍ക്കാന്‍ കഴിഞ്ഞയിടങ്ങളില്‍ നിന്ന് ക്ലിക്കി.


ഇത്ര ആളുകള്‍ കൂടുന്നയിടത്ത് പോലീസെവിടെ? ഇങ്ങനത്തതൊക്കെ നിയന്ത്രിയ്ക്കുന്നത് പോലീസാവണ്ടെ..കാവിചേട്ടന്മാരാണൊ?എന്തിനാണ് ഇത്രയും ദേശീയപാത അടച്ച് വച്ച് ,റെയില്വേസ്റ്റേഷന്റെ പ്രവര്‍ത്തനവും ഭാഗികമായി സ്തംഭിപ്പിച്ച് പൊങ്കാല? കൊല്ലത്ത് എത്ര മൈതാനങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.

അല്ല ഈ അമ്പലം തന്നെ റെയില്വേയുറ്റെ കയ്യിലിരുന്ന സ്ഥലത്തെങ്ങനെയുണ്ടായെന്ന് , അന്നതന്വേഷിയ്ക്കാന്‍ വന്ന കമ്മീഷന്‍ മാത്രമേ അറിയാനുള്ളല്ലോ.(.പൂര്‍ണ്ണമായറിയാവുന്ന കൊല്ലംകാരാരെങ്കിലും എഴുതുക:))

നമ്മളെന്താണ് ഈ ആഘോഷങ്ങളൊക്കെ മറ്റുള്ളവരുടെ സൌകര്യം കൂടി നോക്കി നടത്താത്തത്? നമ്മളെന്തുകൊണ്ടാണ് നമ്മളല്ലാത്തവരോട് ഒട്ടും പരിഗണന കാണീയ്ക്കാത്തത്?
റെയില്വേ സ്റ്റേഷനില ചെടികള്‍ നനയ്ക്കുന്ന സ്പ്രിംഗ്ലര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു..ഒരു അനൌണ്‍സ് മെന്റ് മൈക്കിലൂടെ കേട്ടു

"റെയില്വേ അധികാരികളുടെ ശ്രദ്ധയ്ക്ക് ..ചെടികള്‍ നനയ്ക്കുന്നത് ഉടന്‍ തന്നെ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.”

രണ്ടാമതും മൂന്നാമതും ഇതേ അറിയിപ്പ് ശബ്ദത്തിന്റെ മുറുകലിന്റെ ആരോഹണക്രമമനുസരിച്ച് തുടര്‍ന്നു..

ആരാണ് റെയില്വേ സ്റ്റേഷന്‍ ഒരു ദിവസത്തേന് ആര്‍ എസ് എസ്സിന് തീറെഴുതിക്കൊടുത്തത്?
നാളെ എന്‍ ഡി എഫ് ഇനും കൊടുക്കും.പിന്നെ വേണമെങ്കില്‍ സഖാക്കള്‍ക്ക് സമസ്ഥാന സമ്മേളനം നടത്താന്‍. എല്ലാം പൊതുവഴിയിലും പൊതുജനമെന്ന കഴുതയുടെയും നെഞ്ഞത്ത് കയറിനിന്ന്.

ഇതില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും എനിയ്ക്ക് എന്തോ അസ്വസ്ഥത തോന്നി.

എസ് യൂ റ്റീയില്‍ കുട്ടികള്‍ അണുബാധയേറ്റ് മരിയ്ക്കുമ്പോല്‍, ബന്ദിന്റെ പേരു പറഞ്ഞ് റോഡുകള്‍ സ്ഥാപനങ്ങള്‍ എല്ലാം ഒരു ദിവസം സ്തംഭിപ്പിയ്ക്കുമ്പോള്‍ ഒരുദിനമെങ്കിലൊരുദിനം. ഈ ചേച്ചിമാരും അമ്മമാരും കുഞ്ഞുങ്ങളുമൊക്കെ ചേര്‍ന്ന് ദേശീയപാത അടയ്ക്കട്ടെ. സന്തോഷം..

അപ്പൊഴും കാവി മുണ്ടും ചന്ദന കളര്‍ ഷര്‍‍ട്ടും കാവി ഷോളും കാവി ക്രോസ് ബെല്‍റ്റും ധരിച്ച് ചേട്ടന്മാര്‍ മനസ്സിനു കുറുകേ നടക്കുന്നു. തന്റെ ദേഷ്യം പുരണ്ട കണ്ണുകളാല്‍ സേവനം ചെയ്യുന്നു. എല്ലാം നിയന്ത്രിയ്ക്കുന്നു.

ഇവരുടെ ദേഷ്യത്തിനും വെറുപ്പിനും അഹംകാരത്തിനും പൊങ്കാലയിടാന്‍ നമ്മുടെ അമ്മപെങ്ങന്മാരെന്തിനു പോകുന്നു ?

പുട്ടുകുറ്റിയും എസ് എല്‍ ആരുമായി ചില പത്രയണ്ണന്മാര്‍ റോന്ത് ചുറ്റുന്നു..
മുഷിഞ്ഞ വസ്ത്രവും സഞ്ചിയും അതിനു ചേരാത്ത കാമറയും വച്ച് പടമെടുക്കുന്ന എന്നെ അവര്‍ ശ്രദ്ധിച്ചു.

ഞാന്‍ നാളത്തെ പത്ര തലക്കെട്ട് ആലോചിയ്ക്കുകയായിരുന്നു..

"പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല”

എനിയ്ക്ക് പൊങ്കാലയിടാന്‍ സമയമില്ല. തിരുവനന്തപുരത്തിന് തീവണ്ടി പിടിയ്ക്കണം. വെയിലേറും മുന്‍പ് പാല്‍ക്കുളങ്ങരയെത്തണം.