Tuesday, June 19, 2007

ഡോക്ടേഴ്സ് ഒണ്‍ലി

അന്ന് ഒത്തിരി ജോലിയുണ്ടായിരുന്നു..

പുറത്തെ ഹോട്ടലിലാണ് ഞാനെന്നും ഭക്ഷണം കഴിയ്ക്കാറ്..സമയമില്ലാത്തതുകൊണ്ട് അന്ന് കാന്റീനിലാകാമെന്ന് വിചാരിച്ചു.

കാന്റീനില്‍ സാധാരണ ഞാന്‍ പോയാല്‍ ഇരിയ്ക്കുന്ന ഒരു മുറിയുണ്ട്.സുഹൃത്തുക്കളായ ഡോക്ടര്‍മാരുമൊത്ത് പൊകുമ്പോഴെല്ലാം ആ മുറിയിലിരുന്നാണ് ഭക്ഷണവും, അവരുടെ പുതിയ കാറിന്റെ വിശേഷങ്ങളും ടാക്സിന്റെ പ്രശ്നങ്ങളും മറ്റും കേട്ടിരിയ്ക്കുക.ആയിരത്തിയഞ്ഞൂറ് രൂപാ ശമ്പളമുള്ള എനിയ്ക്ക് അതൊന്നും ബാധകമല്ലെങ്കിലും ആക്സന്റിന്റെ സസ്പെന്‍ഷന്‍ പൊരാ എന്നും സാണ്ട്രോ ചെറുതെങ്കിലും നല്ലതെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ക്ക് അന്ന് ചെവിയുണ്ടായിരുന്നു.

എന്റെയൊരു മച്ചുനന്‍ ആ ആശുപത്രിയിലെ ഡോക്ടറായിരുന്നു.അങ്ങനെയാണ് ഒരു ടെക്നോളജിസ്റ്റായ ഞാന്‍ ഡോക്ടര്‍മാരുമായുള്ള ചങ്ങാത്തം തുടങ്ങിയത്. അല്ലെങ്കില്‍ ഡോക്ടര്‍മാരുമായി ചങ്ങാത്തം പറ്റുകയില്ലേ എന്നിപ്പൊ നിങ്ങള്‍ക്ക് തോന്നാം..ഈ വിശദീകരണത്തിന്റെ കാരണം ഞാന്‍ വഴിയേ പറയാം.

സാധാരണ ഞാനാ മുറിയിലാണ് കയറുന്നത്..അതുകൊണ്ട് ഞാനാ മുറിയിലിരുന്നു എന്നുമാത്രം.വൃത്തിയുള്ള പിഞ്ഞാണങ്ങളില്‍ ഭക്ഷണം കിട്ടുമെന്നുള്ളതും,രോഗികളുടെ ബന്ധുക്കള്‍ ചായവാങ്ങിത്തരുമെന്ന ചമ്മല്‍ ഒഴിവുമാകും എന്നുള്ളതും ആ മുറിയില്‍ കയറാന്‍ കാരണമായിരുന്നു.

സാധാരണ ഞങ്ങള്‍ കയറുമ്പൊ വരുന്ന ചേട്ടന്‍ തന്നെയാണ് അന്നും വന്നത്..

ഞാന്‍ ചിരിച്ചു..

“ചേട്ടാ..നാലുദോശ ..മുട്ടക്കറി..“

ചേട്ടന്‍ പോയി..
സാധാരണ വരുമ്പൊ പറയുന്ന കുശലപ്രശ്നങ്ങള്‍ ഇല്ല എന്നുള്ളത് ഞാനപ്പൊ ശ്രദ്ധിച്ചിരുന്നില്ല..
കുറേക്കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ല.. ഹോട്ടലുകളില്‍ ഭക്ഷണം താമസിച്ചാല്‍ ഞാന്‍ ബഹളം ഉണ്ടാക്കാറില്ല..വിനയവും സ്നേഹവും കൊണ്ടൊന്നുമല്ല..സഭാകമ്പത്തിന്റെ വേറൊരു പതിപ്പ്..വേണ്ടതു പോലും ചിലപ്പോ ഞാന്‍ ചോദിയ്ക്കില്ല..

ചേട്ടന്‍ ആ വഴി കടന്നുപോയപ്പൊ ഞാന്‍ ഒന്നൂടെ വിളിച്ചു..

ചേട്ടന്‍ കയറി വന്നു..
“അതേ, നിങ്ങള്‍ ഡോക്ടറാണോ”.
“അല്ലല്ലോ“..

ഈ മുറി ഡോക്ടര്‍മാര്‍ക്ക് മാത്രമുള്ളതാണ്..നിങ്ങളിവിടെയിരിയ്ക്കുന്നതുകണ്ടാല്‍ സീ എം ഓ ഞങ്ങളോട് ചൂടാവും..

അങ്ങനെയുള്ള അപമാനം കുട്ടിയിലേ മുതല്‍ക്കെ അനുഭവിച്ചില്ലാത്തതിനാലാവണം..എന്റെ തല കറങ്ങുന്നതു പോലെ എനിയ്ക്കു തോന്നി.

അപ്പോളോ ആശുപത്രിയില്‍ മൂത്രമൊഴിയ്ക്കുന്നിടത്ത് ഡോക്ടേഴ്സ് ഒണ്‍ലി എന്നെഴുതിയതു കണ്ടിട്ടുണ്ട്..അന്ന് പോസ്റ്റിങ്ങിനു പോയ വിദ്യാര്‍ത്ഥികളായത് കൊണ്ട് ഡോക്ടര്‍മാരുടെ ജനനേന്ദ്രിയത്തെ കളിയാക്കുന്ന ഏതോ വളിപ്പ് തമാശയില്‍ അതൊതുങ്ങി.മറ്റു പല ആശുപത്രി കാന്റീനുകളിലും ഡോക്ടേഴ്സ് ഒണ്‍ലി അറിയിപ്പ് കണ്ടിട്ടുണ്ട്..അവിടെയെല്ലാം രോഗിയോ രോഗശ്രുഷൂഷകനോ ആയിരുന്നു..ശ്രദ്ധിച്ചിട്ടില്ല.കണ്ണുണ്ടായിരുന്നില്ല..പഠന സമയത്ത് തെക്കേ ഇന്ത്യയിലെ പല ആശുപത്രികളിലും പോസ്റ്റിങ്ങിനു പോയിട്ടുണ്ട്.അവിടെയെല്ലാം ഈ അറിയിപ്പ് കണ്ടിട്ടുണ്ട്.ശ്രദ്ധിച്ചിട്ടില്ല..

മനസ്സാനിധ്യം വീണ്ടെടുക്കാന്‍ കുറച്ച് സെക്കന്റുകളെടുത്തു..

“ഞാന്‍ ഡോക്ടര്‍മാരേക്കാളും മോശക്കാരനൊന്നുമല്ല“

党അത് ഞങ്ങള്‍ക്കറിയേണ്ടാ..ഇവിടെ ഡോക്ടര്‍മാരല്ലാത്തവരിരുന്നാല്‍ സീ എം ഓ വഴക്കു പറയും..

എന്റെ ശബ്ദം ഉയര്‍ന്നു..

“നിങ്ങള് ഞാന്‍ പറഞ്ഞത് തന്നാല്‍ മതി..സീ എം ഓ എന്തെങ്കിലും പറഞ്ഞാല്‍ അങ്ങേരോട് ഞാന്‍ പറഞ്ഞോളാം..“

ചേട്ടന്‍ വാദിയ്ക്കാന്‍ നിന്നില്ല..ഭക്ഷണം കൊണ്ടു വന്നു..അദ്ദേഹം പുറത്തെയ്ക്ക് പോയപ്പോ ആരോ ചോദിച്ചു..

“എന്തു പറഞ്ഞു..?“

“അങ്ങെരോട് അയാള്‍ പറഞ്ഞോളാംന്ന്..“

എനിയ്ക്ക് ഭക്ഷണം ഇറങ്ങിയില്ല..

ഭക്ഷണം പാതിവച്ച് ഇറങ്ങി വന്നപ്പോഴാണ് പലതവണ കണ്ടിരുന്നുവെങ്കിലും അന്നുവരെ ശ്രദ്ധിയ്ക്കാതിരുന്ന ഒരു കാര്യം മനസ്സില്‍ പെട്ടത്..

“ഡോക്ടേഴ്സ് ഒണ്‍ലി“

_____________________________

അന്നു മാത്രമല്ല..രണ്ട് മൂന്ന് ദിവസത്തേയ്ക്ക്..മുറിയ്ക്കകത്ത് ഞാന്‍ അടച്ചിരുന്നു. സാധാരണ ജോലികഴിഞ്ഞ് വന്ന് ആശുപത്രിയിലെ കുറച്ച് ജീവനക്കാരുമൊത്ത് ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുമായിരുന്നു....അവിടെയും പോയില്ല..ഒന്നും വായിയ്ക്കാനും പറ്റുന്നില്ല...

ഒരു ഇരുപത്തിനാലുകാരന്റെ ഈഗോ ചെറുതൊന്നുമല്ലായിരുന്നു..ഞാന്‍ പതുക്കെ വിഷാദത്തിലെയ്ക്ക് വഴുതി വീഴുകയായിരുന്നു..ആള്‍ക്കാരെ അഭിമുഖീകരിയ്ക്കാന്‍ പൊലും മടി..

അരോടും ഇതുവരെ ഞാനിത് പറഞ്ഞിട്ടില്ല..എന്റെ ഒരു സുഹൃത്തിനോടൊഴിച്ച്..സാധാരണ പോലെ എന്തോ തത്വശാസ്ത്രം പറഞ്ഞ് അവനെന്നെ സമാധാനിപ്പിച്ചു..അത് പറഞ്ഞപ്പൊ കുറച്ച് മാറിവന്നു..എല്ലാം സാധാരണ പോലെയാവാന്‍ തുടങ്ങി.

ഞാന്‍ ജോലിയ്ക്ക് വന്ന ദിവസം ആശുപത്രിയ്ക്കപ്പുറത്തുള്ള ക്വാട്ടേഴ്സുകള്‍ നില്‍ക്കുന്ന വളപ്പിലെ അഞ്ചാറു സ്റ്റാഫുകള്‍ താമസിയ്ക്കുന്ന ഒരു ചെറിയവീട്ടിലായിരുന്നു താമസം തന്നിരുന്നത്..എന്റെ മുറിയില്‍ അപ്പോള്‍ തന്നെ രണ്ടു പേര്‍ താമസമുണ്ടായിരുന്നു.

അതിശയോക്തിയല്ല .ഒരു 10x10 മുറി..രണ്ട് കട്ടിലുകള്‍ കഷ്ടിച്ച് ഇട്ടിട്ടുണ്ട്..മുറിയിലെ ഒരാള്‍ നൈറ്റ് ഡ്യൂട്ടിയും മറ്റൊരാള്‍ ശബരിമല ഡ്യൂട്ട്യുമായിരുന്നതിനാല്‍ അദ്യ ദിനം ആരും ഉണ്ടായിരുന്നില്ല.ഒരു കട്ടിലിലെ മുഷിഞ്ഞ തുണികള്‍ അല്‍പ്പം മാറ്റി ഞാനവിടെ കിടന്നു.ആറോളം ആള്‍ക്കാര്‍ക്ക് ഒരു കുളിമുറിയും കക്കൂസും..മുഴുവന്‍ ഇടിഞ്ഞ് പൊളിഞ്ഞത്.

ശബരിമല ഡ്യൂട്ടിക്കാരന്‍ വന്നാല്‍ എനിയ്ക്കവിടെ കിടക്കാന്‍ പറ്റുമായിരുന്നില്ല.തറയില്‍ ഒരു പായ വിരിയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല.

അവിടെ താമസിയ്ക്കുന്നവരിരൊരാള്‍ ആശുപത്രിയിലെ മുതിര്‍ന്ന ഗുമസ്തനായിരുന്നു.അങ്ങേര്‍ അവിടെയെനിയ്ക്ക് കിടക്കാനുള്ള സ്ഥലമില്ല എന്നു പറഞ്ഞിട്ടാവണം ജൂനിയര്‍ ഡൊക്ടര്‍മാരെ താമസിപ്പിയ്ക്കുന്നയിടത്ത് ഒഴിഞ്ഞ് കിടക്കുന്ന നാലു മുറികളിലൊന്നില്‍ എനിയ്ക്ക് താമസം തന്നത്...ഞാനന്നൊന്നും ചോദിയ്ക്കാന്‍ ശീലിച്ചിരുന്നില്ല..വിനയാന്വീതനായിരുന്നു..‘ആംഗര്‍ മാനെജ്മെന്റ് ‘ എന്ന സിനിമയില്‍ കാണിയ്ക്കും പോലെ അവനവനോടുള്ള എന്തോ ഒരു ദേഷ്യം.

ആശുപത്രിയ്ക്കുള്ളില്‍ത്തന്നെയുള്ള ഒരു കെട്ടിടമായിരുന്നത്.താഴെയും മുകളിലുമായി നാലു മുറികളുള്ള ഒരു കെട്ടിടം.ജൂനിയര്‍ ഡൊക്ടര്‍മാരുടെ താമസസ്ഥലമായിരുന്നു അത്.പക്ഷേ ഒരാള്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. മറ്റു ജീവനക്കാര്‍ക്ക് രാത്രി ഒന്ന് മിനുങ്ങാനുള്ള ആശുപത്രിയിലെ തന്നെ മിനി ബാറായിരുന്നാ കെട്ടിടത്തിലെ ഒഴിഞ്ഞമുറികള്‍.

ആയിടയ്ക്കാണ് ഉച്ചയ്ക്ക് എന്തോ ആവശ്യത്തിന് ഞാന്‍ മുറിയിലേയ്ക്ക് ചെല്ലുമ്പൊ ഓഫീസിലെ ഒരു ഗുമസ്തന്‍ എന്റെ മുറി തുറന്ന് (ഞാനറിഞ്ഞില്ല) എന്തോ ആരെയൊക്കെയോ കാണിയ്ക്കുന്നത് കണ്ടത്.

ഞാന്‍ ചിരിച്ചു..

“ആരായേട്ടാ ..“?

“അത്..മധൂ..അത് പുതിയ കാഷ്വാല്‍റ്റി മെഡിയ്ക്കല്‍ ഓഫീസറാ..അങ്ങേര്‍ക്ക് മുറികളൊക്കെ കാണിയ്ക്കുകയായിരുന്നു..മധുവിനോട് സീ എം ഓ ആപ്പീസിലോട്ട് ചെല്ലാന്‍ പറഞ്ഞു..“

ഞാന്‍ ഓഫീസിലെയ്ക്ക് പോയി..

“മധൂ....പുതിയ കാഷ്വാല്‍റ്റി മെഡിയ്ക്കല്‍ ഓഫീസര്‍ വന്നിട്ടുണ്ട്..അയാള്‍ക്ക് മറ്റു മുറികളൊന്നും ഇഷ്ടപ്പെട്ടിട്ടില്ല..മധുവിന്റെ മുറി മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ..അതുകൊണ്ട് മധു ഈ മുറിയില്‍ നിന്നു മാറി മുകളിലുള്ള മുറിയിലോട്ട് പോണം.“

അത്..(എനിയ്ക്കൊന്നും പറയാന്‍ തോന്നിയില്ല)

“അല്ല അക്കൊമൊഡേഷന്‍ തന്നാല്‍ പോരേ..ലീഗലീ എത് മുറിയായാലും പ്രശ്നമില്ലല്ലോ..“

“അത്...അത് ശരിയാണ്..“

കൂടുതലൊന്നും പറയാന്‍ എനിയ്ക്ക് വന്നില്ല..ഞാന്‍ ഇറങ്ങി നടന്നു..ഞാന്‍ തിരിച്ച് മുറിയില്‍ ചെന്നപ്പൊ സാധനങ്ങള്‍ മുറിയില്‍ നിന്ന് മാറ്റിത്തുടങ്ങിയിരുന്നു..

“സാറേ..ആ ബുക്കുകളൊക്കെ കളയാനുള്ളതാന്നോ ? മോളിലെ മുറിയിലാ സാറിനുവേണ്ടി പറഞ്ഞിട്ട്ള്ളത്“...

അച്യുതന്‍ ചൊദിച്ചു..

വാരിവലിച്ചിട്ടിരുന്ന കുറെ പുസ്തകങ്ങളും വാരി ഞാന്‍ അച്യുതന്റെ കൂടെ നടന്നു.

“ഹലോ ഐ ആം ഡോക്ടര്‍ കോശി“..ഒരു ചെക്കന്‍ ചിരിച്ചു..ഐ ഡിഡിന്റ് മീന്‍ ദാറ്റ്....നോ ഹാര്‍ഡ് ഫീലിഗ്സ്..ഓ ക്കേ?

“ദാറ്റ്സ് ഓക്കേ..യൂ ഡിഡിന്റ് ഡൂ എനിതിങ്..“ഞാനും ചിരിച്ചു..

മറ്റൊന്നും ചിന്തിയ്ക്കാന്‍ എനിയ്ക്ക് അപ്പോള്‍ ബോധമില്ലായിരുന്നു..

ചിലവക്കുകളില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ വരുന്നുണ്ടായിരുന്നു.ഞാന്‍ എന്റെ സ്വന്തം കാര്യമായതുകൊണ്ട് സ്വന്തമായി ഒന്നും പറയാന്‍ പാടില്ല എന്നൊരു തത്വശാസ്ത്രം മറയാക്കി വെറുതേയിരുന്നു

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ എന്നൊന്നുമറിയില്ല..എന്തായാലും ഡോക്ടര്‍ കോശി ജോയിന്‍ ചെയ്യാന്‍ വന്നില്ല..വരുമോ എന്നു പോലും ഉറപ്പില്ലാത്ത ഒരാള്‍ക്ക് വേണ്ടിയായിരുന്നു അത്..

ആയിടെയാണ് അമൃതയില്‍ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിനെ ആവശ്യമുണ്ട് എന്ന് കാണിച്ചുള്ള പരസ്യം കണ്ടത്..

"ഒന്ന് അയയ്ക്കെടാ..ഒന്നുമില്ലേലും ടെക്നോളജിസ്റ്റെന്നല്ലേ..നാലുവര്‍ഷം പഠിച്ചിട്ട് ടെക്നീഷ്യന്‍ എന്നു കേള്‍ക്കേണ്ടല്ലോ"..അമ്മ പറഞ്ഞു.

എന്റെ അന്നത്തെ വലിയ അപകര്‍ഷതകളിലൊന്നായിരുന്നു ടെക്നീഷ്യന്‍ എന്ന വിളിപ്പേര്.ഏതാണ്ട് ഈ തരത്തിലുള്ള ഇന്‍ഡ്യയിലെ ആദ്യത്തെ കോഴ്സ് ഞങ്ങള്‍ പഠിച്ചതാണ്.മെഡിയ്ക്കല്‍ റേഡിയേഷന്‍ ടെക്നോളജിയില്‍ നാലുവര്‍ഷത്തെ ബിരുദം.ചില വിദേശ സര്‍വകലാശാലകളിലെ പഠനം മാതൃകയാക്കി തുടങ്ങിയതാണത്.പക്ഷേ പുതിയ കഴിവുകളുമായി ഞങ്ങള്‍ പുറത്തിറങ്ങിയപ്പോ മിക്കവര്‍ക്കും അതിതീവ്രമായ ജോലി സംതൃപ്തിയില്ലായ്മയാണ് അനുഭവപ്പെട്ടിരുന്നത്.ചിലര്‍ ജൊലി വിട്ട് മെഡിയ്ക്കല്‍ ട്രാന്‍സ്കൃപ്ഷനെന്ന സെക്രട്ടറി ജോലിയ്ക്ക് പോയി..ചിലര്‍ മാര്‍ക്കറ്റിംഗിലേയ്ക്ക് പോയി..ചിലര്‍ ജോലിയ്ക്ക് പോയതെയില്ല..

അമൃതയിലെ ടെക്നോളജിസ്റ്റ് എന്ന പരസ്യം ഒത്തിരി സന്തോഷം തന്നു.അതുകൊണ്ട് തന്നെ അവിടെ ഇന്റര്‍വ്യൂവിന് ശമ്പളം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ളതു മതി എന്നാണ് പറഞ്ഞത്..എത്ര കുറഞ്ഞാലും ആ ലാഭം രോഗികള്‍ക്ക് സേവനം ചെയ്യാനാണല്ലോ ഉപയോഗിയ്ക്കുന്നത് എന്ന് വിചാരം എന്നെ സന്തോഷിപ്പിച്ചു.സീ റ്റീ സ്കാനെഴുതി വിടുന്നതിനു പാരിതോഷികമായി പതിനായിരവും ഇരുപതിനായിരവും ഒക്കെ കൊണ്ട് നടന്ന് വിതരണം ചെയ്യുന്നത് എന്നോട് തന്നെ എനിയ്ക്ക് വെറുപ്പുണ്ടാക്കിയിരുന്നു.അതുകൊണ്ട് തന്നെ എത്ര ശമ്പളം തന്നാലും ഇനിയും പന്തളം എന്‍ എസ് എസ്സില്‍ ജോലി ചെയ്യുന്നില്ല എന്നു തീരുമാനിച്ചു.

ജോലിയ്ക്ക് ചെരുന്നയന്ന് എനിയ്ക്ക് ഒരു താല്‍ക്കാലിക പാസും ഡിപ്പാര്‍ട്ട്മെന്റില്‍ കൊടുക്കാന്‍ ഒരു പേപ്പറും തന്നു.പെപ്പറില്‍ റേഡിയോ തെറാപ്പി ടെക്നീഷ്യന്‍ എന്നെഴുതിയിരിയ്ക്കുന്നു..

“ഇതെന്താ ഇങ്ങനെ?..ഇങ്ങനെ എഴുതിയിരിയ്ക്കുന്നത്? “ഞാന്‍ ആ പേപ്പര്‍ തന്നയാളോട് ചോദിച്ചു

"എങ്ങനെ? “

“ടെക്നോളജിസ്റ്റ് എന്നായിരുന്നല്ലോ പത്രപ്പരസ്യം തന്നത്..ഇപ്പൊ അതെങ്ങനെ ടെക്നീഷ്യനായി..?“

“അയ്യോ അതറിയില്ലല്ലോ..നിങ്ങള്‍ നിങ്ങളുടെ വകുപ്പ് തലവനോട് ചോദിയ്ക്കൂ..“

റേഡിയേഷന്‍ ഓങ്കോളജിയില്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളാണ് .റേഡിയേഷന്‍ ഓങ്കോളജിയും മെഡിയ്ക്കല്‍ ഫിസിക്സും.ഒന്നിന്റെ തലവനൊരു ഡോക്ടറായിരിയ്ക്കുമ്പോള്‍ മറ്റതിന്റെ തലവന്‍. ബീ എ ആര്‍ സീ യില്‍ നിന്ന് റേഡിയേഷന്‍ ഫിസിക്സില്‍ വിദഗ്ധ പരിശീലനം കിട്ടിയ ഒരു ഫിസിസ്റ്റായിരിയ്ക്കും.

ടെക്നോളജിസ്റ്റുകള്‍ ഇവരിലാരുടെയെങ്കിലും കീഴിലായിരിയ്ക്കും.അവര്‍ക്ക് പരിശീലനമോ അറിവോ ഒന്നും ആവശ്യമില്ല.ശമ്പളവുമില്ല..3500 രൂപയായിരുന്നു എന്റെ ശമ്പളം.(അത് അവിടെ ഒരു വലിയ ശമ്പളമാണ്.1500 രൂപയ്ക്ക് ജോലി ചെയ്യുന്ന നേഴ്സുകളുള്ളപ്പോള്‍).എന്റെ ക്ലാസില്‍ പഠിച്ച ഒരു കുട്ടി അവിടെ ഡയഗണൊസ്റ്റിക് റേഡീയോളജിയില്‍(എക്സ്രെ , സ്കാനിംഗ്,വിഭാഗം) ജോലി ചെയ്യുന്നുണ്ടായിരുന്നു.അവളുടെ ശമ്പളം 2000 രൂപയായിരുന്നു.

ഞാന്‍ ചെന്ന ദിവസം ഫിസിക്സിന്റെ തലവന്‍ അവിടെയില്ലായിരുന്നു.അയാളായിരുന്നു കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്.

അന്ന് ഞാന്‍ കണ്ടവരോടൊക്കെ തസ്തികയുടെ പേരുമാറ്റത്തെപ്പറ്റി പറഞ്ഞു നോക്കി..ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു.

അപ്പോള്‍ തന്നെ അവിടെ മൂന്നു പേര്‍ ചെര്‍ന്നിട്ടുണ്ടായിരുന്നു.അവര്‍ക്കും ടെക്നീഷ്യന്‍ എന്ന പെരു തന്നെയാണ് കിട്ടിയിരിയ്ക്കുന്നത്.

പിറ്റേന്ന് ഞാന്‍ ഫിസിക്സിന്റെ തലവനെ കണ്ട് കാര്യം പറഞ്ഞു..

“വെല്‍..ഐ ഓള്‍സോ നോട്ട് ലൈക് ദ ടേം.. ടെക്നീഷ്യന്‍..ഐ വില്‍ ടെല്‍ റ്റു എച് ആര്‍ ഡീ..“

“തങ്ക്യൂ സര്‍ ..“

നാളു കുറെ കഴിഞ്ഞിട്ടും അത് മാറ്റിത്തന്നില്ല ഒറിജിനല്‍ ഐ ഡീ കാര്‍ഡും കിട്ടി..അതിലും ടെക്നീഷ്യന്‍..

ഞാന്‍ ഒന്നൂടെ തലവനെ കണ്ട് പറഞ്ഞു..

“ഐ ഹാവ് ഓള്രെഡീ ആസ്ക്ഡ് ദെം റ്റു ചേഞ്ജ്..“

“ബട്ട് സര്‍ ..യുവര്‍ അഡ്വര്‍ട്ടൈസ്മെന്റ് വാസ് അസ് ടെക്നോളജിസ്റ്റ്..വൈ ദേര്‍ ഇസ് സോ ലാഗ്..? ദേര്‍ വുഡ് ഹാവ് ബീന്‍ നോ നീഡ് റ്റു ചേഞ്ച് ഇഫ് ദേ ഹാവ് ഡണ്‍ ദാറ്റ് പ്രൊപ്പെര്‍ലീ നോ..?“

“ഓക്കെ..ഓക്കെ..ഐ വില്‍ ടെല്‍ ദെം.“

പിന്നെ ഞാനൊന്നും പറഞ്ഞില്ല.അപ്പോഴാണ് മനസ്സില്‍ ഒന്ന് തോന്നിയത്..എന്റെ അഹംകാരം കുറയ്ക്കാന്‍ വന്ന വഴികളായിരിയ്ക്കുമത്..അല്ലേല്‍ വലിയ അങ്ങുന്നായിത്തന്നെ ജീവിച്ചേനേ..ഇതെനിയ്ക്ക് വേണം..

ഒരു ദിവസം ഞങ്ങളെ വിളിച്ച് ടെക്നോളജിസ്റ്റ് എന്ന് പേരുമാറ്റി ഐ ഡീ മാറി തന്നു..

അന്നെനിയ്ക്ക് ബാക്കിയുള്ളവര്‍ ചായയും മുട്ടപപ്സും വാങ്ങിച്ചു തന്നു..:)

അമൃതാ ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ക്കറിയാം..ആറു ടവറുകള്‍ ആറു ദിശയിലെയ്ക്ക് ഒരു സൂര്യന്റെ കിരണങ്ങള്‍ പോലെയുള്ളതായിട്ടാണ് അതിന്റെ നിര്‍മ്മാണം.നടുക്ക് വൃത്താകൃതിയിലുള്ള ഒരു ഏട്രിയവുമുണ്ട്..

ഒരോ ടവറില്‍ നിന്നും ഓരോ വാതിലുകള്‍ പുറത്തേയ്കുണ്ട്..മൂന്നാം ടവറിന്റെ വാതിലിനു മുന്നിലാണ് ഒരു കാന്റീന്‍..ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം ടവറിലും..

ഒരു ദിവസം അതിലെക്കൂടെ കയറാന്‍ പോയപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞ് നിര്‍ത്തിയത്..

“ഇയാള്‍ ഡൊക്ടറാണോ?“

“അല്ല“

"ഇതേക്കൂടെ കയറാന്‍ പറ്റില്ല..എച് ആര്‍ ഡീ ന്ന് ഓഡറുണ്ട്..“

“അതെന്താ? “

“അതൊന്നും ഞങ്ങള്‍ക്കറിയില്ല..ഓഡറുണ്ട്..ഡോക്ടര്‍മാര്‍ക്കു മാത്രമേ എല്ലാ വാതിലില്‍ക്കൂടേയും കയറാന്‍ പറ്റൂ..നിങ്ങള്‍ അപ്പുറത്തെ ടവറിനും മെഡിയ്ക്കല്‍ കോളെജിനും ഇടയിലുള്ള വാതിലിലൂടെ കയറണം.“

അങ്ങേരോട് എന്തു പറയാന്‍..പണ്ടത്തെപ്പോലെ മുറുമുറുക്കലുകളൊന്നും നടത്തിയിട്ട് കാര്യ‍മില്ല എന്നറിയാമായിരുന്നു..പറയേണ്ടിടത്ത് ചിലടത്ത് പറഞ്ഞു..
വേണ്ടതു ചെയ്യാം എന്ന് അവര്‍ ഉറപ്പും തന്നു..

മുഖം നോക്കി ഡോക്ടറാണോ അല്ലയോ എന്നെങ്ങനെ മനസ്സിലാക്കും എന്നെനിയ്ക്ക് മനസ്സ്ലായില്ല..പിന്നെയാണ് ശ്രദ്ധിച്ചത്.ഡോക്ടര്‍മാരുടെയും ഉന്നതരുടേയും ഐ ഡീ കാര്‍ഡില്‍ ചുവപ്പ് നിറത്തിലാണെഴുതിയിരിയ്ക്കുന്നത്..ഞങ്ങളുടേതില്‍ കറുത്ത നിറത്തിലും.

ഒരു ദിവസം ഞാന്‍ കൂട്ടുകാരായ മുരുകദാസന്‍ ,സജു ,മറ്റു ചിലരുമൊത്ത് കാന്റീനിലിരിയ്ക്കുകയായിരുന്നു.അപ്പോഴാണ് സജുവിന് ഒരു ഫോണ്‍ വന്നത്.അവനന്ന് ചികിത്സാ ലിനാകിലായിരുന്നു പോസ്റ്റിംഗ്

"സജൂ..പെട്ടെന്ന് വരൂ..ഒരു അത്യാവശ്യ രൊഗി വന്നിട്ടുണ്ട്..“

സജു ഓടി മൂന്നാം ടവറിന്റെ വാതിലിലൂടെ അകത്തുകയറാന്‍ ഭാവിച്ചു.

“ഇതിലേ കടക്കാന്‍ പറ്റില്ല...ഡോക്ടര്‍മാര്‍ക്ക് മാത്രമേ പറ്റൂ “

“പേഷ്യന്റുണ്ടെന്ന്“

“പറ്റൂല്ലെന്ന് പറഞ്ഞില്ലേ“

"എമര്‍ജെന്‍സി പേഷ്യന്റുണ്ടെന്ന്..കറങ്ങിവരുന്നില്ല..ഇതേക്കൂടേ അകത്ത് പോണം.“

അവന്‍ സജുവിനെ തടഞ്ഞു..പിടിച്ച് മാറ്റി..

സജു അയാളെ പിടിച്ചു തള്ളിയിട്ട് അകത്ത് കയറി..


സഹിയ്ക്കാവുന്നതിലുമപ്പുറമായിരുന്നത്..ഞങ്ങള്‍ ഓങ്കോളജി വകുപ്പ് തലവനായ ഡോ: പദ്മനാഭനെ കണ്ടു

"ഞങ്ങള്‍ എന്താ സര്‍ .. ഡോക്ടര്‍മാരേക്കാള്‍ ഇന്‍ഫീരിയറായ ജോലിയാണൊ ചെയ്യുന്നത്..“

“ഏയ് അതൊന്നുമല്ല കാര്യം..അങ്ങനൊനും വിചാരിയ്ക്കരുത്..അതങ്ങ് പോട്ട്..എല്ലാം കഴിഞ്ഞല്ല്..“

കഴിഞ്ഞില്ലായിരുന്നു..പിറ്റേന്ന് സജുവിന് സസ്പെന്‍ഷന്‍..സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നു കാര്യം.
ഒരുമിച്ച് ഡോ പദ്മനാഭനെ വീണ്ടും കണ്ട് പറഞ്ഞു..

“ഞങ്ങള്‍ കാര്യമെല്ലാം അപ്പോഴേ സാറിനോട് പറഞ്ഞില്ലേ“

"അത് സെക്യൂരിറ്റി എഴുതി പരാതികൊടുത്തു എന്നാണ് പറഞ്ഞത്. ആദ്യം പരാതി കൊടുത്തത് അവരാണ്..“

“അപ്പൊ ഞങ്ങള്‍ സാറിനോട് പറഞ്ഞതോ?“

“അത് എനിയ്ക്കല്ലേ അറിയൂ..എന്തായാലും ഞാനും പിള്ളയും(ഫിസിക്സ് തലവന്‍) വേണ്ടതു ചെയ്യാം“

സജുവിനെ തിരിച്ചെടുത്തു.

എല്ലാര്‍കും അതൊരു ആഘാതമായിരുന്നു കാര്യവുമില്ലാതെ സജുവിനെ ഒരുദിവസമെങ്കിലൊരു ദിവസം സസ്പെന്റ് ചെയ്തത് ആര്‍ക്കും സഹിയ്ക്കുമായിരുന്നില്ല..

പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

“ഞാനൊരു കാര്യം കാണിച്ചുതരാം“

അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

"ഡോക്ടറാണോ?“

രാജേഷ് ഒന്നും മിണ്ടിയില്ല..
സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി.

രാജേഷ് ആദ്യം ഐ എസ് ഓ ഡിപ്പാര്‍ട്ട്മെന്റിനും മെഡിയ്ക്കല്‍ ഡയറക്ടര്‍ക്കും പിന്നാര്‍ക്കോ ഒക്കെ കത്തെഴുതി..അയച്ചു..

പിറ്റേന്ന് തന്നെ മാപ്പു പറയാന്‍ ആള്‍ക്കാരെത്തി..സസ്പെന്‍ഷനും മറ്റുമില്ല..മാപ്പ് പറയുകയും ചെയ്തു..

എം എസ് സീ സുവോളജിയും(പൂര്‍ത്തിയാക്കിയിട്ടില്ല) റേഡിയേഷന്‍ ടേക്നോളജിയില്‍ ഡിപ്ലോമയുമുള്ള സജു ജോലി മതിയാക്കാന്‍ തീരുമാനിച്ചു.അവന്‍ കോണ്‍സ്റ്റബിള്‍ പണിയ്ക്ക് അപേക്ഷിച്ചു..ഇന്ന് പോലീസ് ക്യാമ്പില്‍ ‍കോണ്‍സ്റ്റബിളായി - കുറെയേറെപ്പേരുടെ കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയം ചെലവഴിച്കല്ലോ എന്ന ചാരിതാര്‍ത്യത്തിലാവണം..- അവന്‍ ജോലി ചെയ്യുന്നു..

ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍, കോളേജില്‍ എന്റെ ക്ലാസ്സില്‍ തന്നെ പഠിച്ച അമൃതയിലെ റേഡിയോ ഡയഗ്നോസില്‍ ജോലി ചെയ്യുന്ന അര്‍ച്ചനയെ കണ്ടു..കൂട്ടുകാരികളുമുണ്ടായിരുന്നു..കൂടെ

"എന്ത് പറയുന്നു..?“

“ഒന്നുമില്ലെടാ..ഒരാഴ്ചയിലായി എം ആര്‍ ഐയിലായിരുന്നു ഭയങ്കര കാലു വേദന..“

“എം ആര്‍ ഐയിലെന്താ കാലുവേദനയെടുക്കുമോ“

(ഞാന്‍ എം ആര്‍ ഐ യ്ക്ക് ബയോളജിയ്ക്കല്‍ ഹസാര്‍ഡ്സ് ഒന്നുമില്ല എന്ന വാദം പൊളിച്ചെഴുതുന്ന വക്കിലാണോ എന്ന് ശങ്കിച്ചു..നോബല്‍ സമ്മാനം എന്നെ മാടിവിളിച്ചു):)

“ഓഹ്..എം ആര്‍ ഐയിലെ ഒരാഴ്ചത്തെ ജോലി ഭീകരമാണ്..മുഴുവന്‍ സമയവും നിന്ന് ജോലി ചെയ്യണം..“കൂട്ടുകാരി പറഞ്ഞു..

“അതെന്താ അവിടെ കസേരയൊന്നുമില്ലേ?“

“അവിടെയാകെ രണ്ട് മൂന്ന് കസേരയേയുള്ളൂ..ഒന്നോ രണ്ടോ റേഡിയോളജിസ്റ്റുകള്‍ എപ്പോഴുമുണ്ടാകും.പിന്നെ ഡീ എന്‍ ബീ സ്റ്റുഡന്റ് എന്തെങ്കിലും വായിച്ചോണ്ട് അവിട്യിരിയ്ക്കും..“

“അര്‍ച്ചനേ..അത് നിന്റെ വര്‍ക്ക് പ്ലേസല്ലേ..നിനക്ക് വേറെ കസേര കൊണ്ട് വന്നിടണം..“

“അതിനുള്ള സ്ഥലം അവിടില്ലന്നേ..“

“ആ ഡീഎന്‍ ബീ സ്റ്റുഡന്റെന്തിനാ അവിടിരിയ്ക്കുന്നത്..അയാള്‍ക്ക് ലൈബ്രരിയില്‍ പോയിരുന്നൂടെ..നീ‍ അയാളുടേ കസേര ചോദിയ്ക്കണം.അപ്പോ അയാള്‍ തന്നിട്ട് ലൈബ്രറിയില്‍ പോയിരിയ്ക്കും..“

“അയാള്‍ തരില്ല..“

എനിയ്ക്ക് ചിന്തിയ്ക്കാന്‍ പോലും പറ്റിയില്ല..ഒരു ദിനം മുഴുവന്‍....ഓരോ സെഷനിലും നാല്‍പ്പത് നാല്‍പ്പത്തഞ്ച് മിനിട്ടെടുക്കുന്ന കമ്പ്യൂട്ടറും കൈകളും അസാധ്യ മാനസികാധ്വാനവും വേണ്ടുന്ന ജോലി ചെയ്യേണ്ടവള്‍ മേശപ്പുരത്ത് കുനിഞ്ഞ് നിന്ന് കീ ബോര്‍ഡില്‍ അഭ്യാസം കാണിയ്ക്കുന്നത്..

ഒരു ദിവസം കമ്പ്യൂട്ടറില്‍ ഒരുവന്‍ ഒരു മെയില്‍ കാണിച്ചുതന്നു..

“മെഡിയ്ക്കല്‍ കോളേജില്‍ പുതിയ ജിം തുടങ്ങുന്നു..എല്ലാവിധ ആധുനിക സൌകര്യങ്ങളോടും കൂടീയ ജിം..എല്ലാ ഡോക്ടര്‍മാര്‍ക്കും സ്വാഗതം.നോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ഡൊക്ടര്‍മാര്‍ക്കും ഒരു സുവര്‍ണ്ണാവസരം...“

ഇതായിരുന്നു ആ മെയിലിന്റെ കാതല്‍..

(ഡോക്ടര്‍മാര്‍ക്കും വലിയ ആള്‍ക്കാര്‍ക്കുമേ പേരു വച്ച് മെയില്‍ ഐ ഡീ അമൃതയുടെ വകയായി കൊടുക്കുകയുള്ളൂ)

ജിമ്മില്‍ ചേരാന്‍ പറ്റുമോ എന്നാരാഞ്ഞ് എന്റെയൊരു സുഹൃത്ത് ഫോണ്‍ ചെയ്തു..

“ജിമ്മില്‍ ഡൊക്ടര്‍മാര്‍ക്കോ, എം ബീ ബീ എസ് , ബീ ഡീ എസ് വിദ്യാര്‍ത്ഥികള്‍ക്കോ, ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ കയറാ‍ന്‍ പറ്റുകയുള്ളൂ..ബാക്കിയര്‍ക്കും പ്രവേശനമില്ല..“

ഡൊക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് വരെ പറ്റും ആ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ക്ക് പറ്റില്ലേ?

ആ കത്തയച്ച മെഡിയ്ക്കല്‍ കോളെജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയിലയച്ചു..
ഈ തീണ്ടല്‍, വേര്‍തിരിവ് അവസാനിപ്പിയ്ക്കണം എന്ന രീതിയില്‍..

മാതാ അമൃതാനന്ദമയിയുടെ ആദര്‍ശങ്ങളില്‍ വേര്‍തിരിവില്ലെന്നും മറ്റുമായി എങ്ങു തൊടാതെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഒരു മെയില്‍ മറുപടി പിറകേ വന്നു..

ഞാനതിനും മറുപടിയയച്ചു..

ഒന്നുരണ്ട് നാള്‍ കഴിഞ്ഞ് ജിം എല്ലാവര്‍ക്കും തുറന്ന് കൊടുക്കുന്നു എന്ന സന്തോഷവാര്‍ത്ത എന്നോടെന്റെ സുഹൃത്ത് പറഞ്ഞു..

മറ്റൊരു ദിവസം ഉച്ചയ്ക്ക് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇഞ്ചിക്കറി നല്ലതെന്ന് തോന്നി..അത് വിളമ്പിയയാളോട് കുറച്ചൂടെ ഇഞ്ചിക്കറി ചോദിച്ചു

"ചേട്ടാ..ഇഞ്ചിക്കറി രണ്ടാമത് ഡോക്ടര്‍മാര്‍ക്കു മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്ന് കരുണാമ്മ പറഞ്ഞിരിയ്ക്കുന്നു..“

കരുണാമ്മ സന്യാസിനിയാണ്..ആദ്യം ക്രൈസ്തവ സന്യാസിനിയായിരുന്നു..പിന്നീട് അമൃതാനന്ദമയിയുടെ കൂടെചേര്‍ന്നു കരുണാമൃതചൈതന്യയായി..

ആ പയ്യനോട് അതുമിതും പറഞ്ഞിട്ടെന്ത് കാര്യം..ഇത് കരുണാമൃതമായി എനിയ്ക്ക് തോന്നാത്തതുകൊണ്ട് അവര്‍ക്കും മെയിലയച്ചു..

അന്ന് ഉച്ചതിരിഞ്ഞ് തന്നെ അവരെനിയ്ക്ക് ഫോണ്‍ ചെയ്തു. ഡോക്ടര്‍മാര്‍ക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞതിനു കാരണമൊന്നും പറഞ്ഞില്ല. കറി കുറെപ്പേര്‍ പാഴാക്കിക്കളയുന്നു.. ..അങ്ങനെയല്ല..ഇങ്ങനെയല്ലാ എന്നൊക്കെ പറഞ്ഞു..

ഞാനുദ്ദെശിച്ചതും അതല്ലമ്മേ എന്ന് ഞാനും പറഞ്ഞു

അമൃതയില്‍ നാലു കാന്റീനുകളുണ്ട്..ഒന്ന് സ്റ്റാഫ് കാന്റീന്‍..സ്റ്റാഫിന് മാത്രമായുള്ളത്.സ്ഥിരം മെനു മാത്രം..അവരു തരുന്നത് ഭക്ഷണം..ചോയ്സ് ഇല്ല.

വിസിറ്റേഴ്സ് കാന്റീന്‍ എന്നത് എന്റെ ഡിപ്പാര്‍ട്ടുമെന്റിനടുത്തുള്ളതാണ് ..എല്ലാവര്‍ക്കും കഴിയ്ക്കാം..ഹോട്ടല്‍ പോലെ..നമുക്ക് കാശുകൊടുത്ത് വേണ്ടത് കഴിയ്ക്കാം..വെജിറ്റേറിയന്‍ ഭക്ഷണം

മറ്റൊന്ന് ഫാസ്റ്റ് ഫുഡ് ആണ്..വെജിറ്റേറിയനും മുട്ട ചേര്‍ത്ത വിഭവങ്ങളും കിട്ടും.

സ്റ്റാഫ് കാന്റീനില്‍ നിന്ന് ഭക്ഷണം നമുക്ക് എടുത്ത് കൊണ്ട് പോകാം.ചില നേഴ്സുമാരും ജീവനക്കാരികളായ മറ്റു പെണ്‍കുട്ടികളും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് പൊകും..മുറിയില്‍ പോയി രണ്ടു പേര്‍ ചേര്‍ന്ന് കഴിയ്ക്കും..പാത്രം വലിയതൊന്നുമല്ല..സാധാരണ ചോറുപാത്രം..

പെണ്‍കുട്ടികള്‍ക്ക് ആ പാത്രത്തിലെ ചോറ് രണ്ടു പേര്‍ക്ക് ധാരാളമായിരുന്നു..ഒരു കാര്‍ഡ്(മാസം മൂന്നു നേരം ഭക്ഷണം 650 രൂപ. )എടുത്താല്‍ ആര്‍ക്കും നഷ്ടമില്ലാതെ രണ്ട് പേര്‍ക്ക് കഴിയ്ക്കാം.. 1500 രൂപ ശമ്പളവും അതില്‍ പിടിത്തവുമുള്ളവര്‍ക്ക് ഈ ഒരുപാത്രച്ചോറ് വലിയ സഹായകമായിരുന്നു..

ഒരു സുപ്രഭാതത്തില്‍ കാന്റിനില്‍ നിന്ന് ഭക്ഷണമെടുത്ത് പുറത്തേയ്ക്ക് പോകാന്‍ പറ്റില്ല എന്ന് നിയമം വന്നു..കാന്റീനിന്റെ വരുമാനം കൂടിയതൊന്നുമില്ല..എന്റെ പെങ്ങമ്മാര്‍ മിടുക്കികളായിരുന്നു.അവര്‍ പുറത്തുള്ള ഹോട്ടലുകളില്‍ നിന്ന് പൊതിച്ചോറ് വാങ്ങി പകുത്തു.

അന്നേരമാണ് എനിയ്ക്ക്, ഡൊക്ടര്‍മാര്‍ക്കും ടെക്നോളജിസ്റ്റിനും തുല്യ അവസരങ്ങളും സാമൂഹികാന്തസ്സും വേണമെന്നതിലുപരി ഞങ്ങള്‍ക്ക് താഴെയാരൊക്കെയുണ്ട് എന്നു ചിന്തിയ്ക്കാനായി തോന്നിയത്.അങ്ങനെയാണ് ഞാന്‍ അമൃതയിലെ തന്നെ ഏ എസ് കേ ജീവനക്കാരെ കാണുന്നത്.

അമൃത സര്‍വീസ് കെന്ദ്രാ എന്നാണ് ഏ എസ് കേ യുടെ മുഴുവന്‍ നാമം.കൂടുതലും പെണ്‍കുട്ടികളാണ്. വോളണ്ടിയര്‍ ഗ്രൂപ്പ് എന്നാണ് പറച്ചിലെങ്കിലും വളരെകുറച്ച് പേരേ അതില്‍ വോളണ്ടിയറായുള്ളൂ.ബാക്കിയുള്ളവരെല്ലാം അമൃത ആശുപ്പത്രിയിലെ ജോലിയും അവിടൂത്തെ സുരക്ഷിതത്വവും മോഹിച്ച് എത്തുന്ന പെണ്‍കുട്ടികളാണ്.അതില്‍ കുറ്റം പറയാന്‍ വയ്യ.കാരണം ലോകത്ത് ലണ്ടന്‍ എന്ന വികസിതരാജ്യതലസ്ഥാനത്തു പോലും കിട്ടാത്ത സുരക്ഷിതത്വമാണ് അമൃതയിലെ ചുറ്റുമതില്‍ക്കകത്ത് കിട്ടുന്നത്.പല പേടികളില്‍ നിന്നും വരുന്നവര്‍ക്ക് അത് സ്വര്‍ഗ്ഗമാണ്.അവര്‍ സുരക്ഷിതരാണ്.

പക്ഷേ കുറച്ചുകഴിഞ്ഞപ്പോഴാണ് അതൊരു സേവനം മാത്രമല്ല ചൂഷണവും കൂടിയാണെന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായത്.അമൃത പോലെയൊരു സ്ഥാപനം സത്യത്തില്‍ ഓടിച്ചു പോകുന്നത് അവരാണ്.ഓങ്കോളജിയുടെ ത്ലവന്‍ ഒരാഴ്ച ലീവെടുത്താല്‍ ഒന്നും ആ വകുപ്പില്‍ സംഭവിയ്ക്കുകയില്ല.ജൂനിയര്‍ ഡോക്ടര്‍മാര്‍ തുല്യ സമര്‍ത്ഥരാണ്.എന്നാല്‍ ഒരു ഏ എസ് കേ ജീവനക്കാരി നാലു ദിവസം ലീവെടുത്താല്‍ ഡിപ്പാര്‍ട്ട്മെന്റാകെ തകിടം മറിയും.

മിക്ക കുട്ടികളും പത്താം ക്ലാസോ പ്രീ ഡിഗ്രിയോ വിദ്യാഭ്യാസമുള്ളവരാണ്.അവര്‍ക്കിന്നതേ ചെയ്യാവൂ എന്നൊന്നുമില്ല.രോഗികളുടെ ചില ടെസ്റ്റുകള്‍ നടത്തുന്നതുമുതല്‍ മുറ്റം അടിച്ചുവാരുന്നതു വരെ അവര്‍ ചെയ്യണം. കമ്പ്യൂട്ടറിലെ ചില ഷെഡ്യൂളിംഗ് പണികള്‍ മുതല്‍ തറ തുടയ്ക്കുന്നതു വരെ അവരാണ്.രാവിലേ ഏഴുമണിയ്ക്ക് അവരില്‍ ചിലര്‍ ജോലിയ്ക്ക് വന്നാല്‍ രാത്രി പത്ത് പതിനൊന്ന് മണിവരെ ജോലി ചെയ്യണം. ബുദ്ധി ഉപയോഗിയ്ക്കേണ്ട ഗുമസ്ത ജോലിമുതല്‍ നൂറും നൂതമ്പതും കിലോ വരുന്ന ട്രോളികലും വീല്‍ചെയറുകളും ചുമന്നുപോകുന്നതു വരെ അവര്‍ ചെയ്യണം.

മാസം ആയിരത്തിനടുത്ത്‍ ശമ്പളം.ഭക്ഷണത്തിനായി 450ഓ കൂടുതലോ സ്റ്റാഫ് കാന്റീനില്‍ നിന്ന് പിടിയ്ക്കും.ലേബര്‍ക്യാമ്പുകളിലെപ്പോലെ ഒരു മുറിയില്‍ ആറും ഏഴും പേരു തട്ടുകട്ടിലില്‍ കിടക്കുന്നു.എന്റെയൊരു പെങ്ങള്‍ രാത്രി പത്തു മണീയ്ക്ക് ജോലി കഴിഞ്ഞ് വന്നാലും രാവിലേ നാലുമണിയ്ക്കേ എഴുനേല്‍ക്കും.... എന്നലേ അവള്‍ക്ക് കക്കൂസും കുളീമുറിയും കിട്ടുകയുള്ളൂ..

രാവിലേ ഏഴുമണിയ്ക്കു തന്നെ അവള്‍ക്ക് തിരിച്ച് ഡിപ്പാര്‍ട്ട്മെന്റില്‍ വരണം.അത് തുറക്കണം സാറന്മാരും ചേട്ടന്മാരും, ചേച്ചിമാരും വരുന്നതിനു മുന്നേ എല്ലാം വൃത്തിയാക്കണം രോഗികളുടെ ഷെഡ്യൂളിങ്ങും ഫയലുകളും ശരിയാക്കണം.ഗൌണുകളും ഷീറ്റുകളും ആവശ്യമുള്ളിടങ്ങളില്‍ നിരത്തി വയ്ക്കണം........എല്ലാം കഴിഞ്ഞ് രോഗികളായെത്തുന്നവരുടെയും ബന്ധുക്കളുടേയും വായിലിരിയ്ക്കുന്നതെല്ലാം കേള്‍ക്കണം.(ചിലര്‍ ഡൊക്ടര്‍മാരോടോ കണ്ടാല്‍ വലിയവരെന്നു തോന്നുന്നവരോടോ ഒന്നും പറയില്ല..ഇങ്ങനെയുള്ളവരോടാണ് അഭ്യാസം മുഴുവന്‍)...സാറന്മരുടേയും ചേട്ടന്മാരുടേയും വായിലിരിയ്ക്കുന്നതെല്ലം കേള്‍ക്കണം.....

എല്ലാത്തിലുമുപരി അവരുടെ സൂപ്പര്‍വൈസറോ മേലധികാരിയോ ഒക്കെയായ മോഹനാമ്മ എന്ന ആശ്രമ അന്തെവാസിനിയുടെ വഴക്ക് കേള്‍ക്കണം..കരയണം..എല്ലാരേം നോക്കി ചിരിയ്ക്കണം.സാറന്മാരും ചേട്ടന്മാരും വരുമ്പോ എഴുനേല്‍ക്കണം ..

പണിഷ്മെന്റ് ട്രാന്‍സ്ഫെര്‍ ഒക്കെയുണ്ട്..കക്കൂസ് കഴുകുന്ന വിഭാഗത്തില്‍ ഒരാഴ്ചത്തെ ഡ്യൂട്ടി..

മാസം ഭക്ഷണത്തിനു പിടിച്ചിട്ട് ബാക്കിവരുന്ന അഞ്ഞൂറില്‍ താഴെ വരുന്ന ശമ്പളം കൂട്ടി വയ്ക്കണം.ഒരു തരി പൊന്നു വാങ്ങാനോ വീട്ടിലയയ്ക്കാനോ..പൊന്നില്ലേല്‍ ആരെങ്കിലും കല്യാ‍ണം കഴിയ്ക്കുമോ?

പക്ഷേ ആ മതില്‍ക്കെട്ടിനുള്ളില്‍ സുരക്ഷിതത്വമുണ്ട്.. ജയിലിലെ സുരക്ഷിതത്വം. പുറത്ത് പോകാനൊന്നുമൊക്കില്ല.(മതിലിനു പുറത്ത് പോകാനൊക്കില്ല).വര്‍ഷത്തിലൊന്നോ രണ്ടോ പ്രാവശ്യം മോഹനാമ്മ സമ്മതിയ്ക്കുന്നതു പ്രകാരം വീട്ടില്‍ നിന്ന് ആരെങ്കിലും വിളിയ്ക്കാന്‍ വന്നാല്‍ വീട്ടില്പോകാം..കൂടുതല്‍ ലീവു ചോദിച്ചാല്‍ സേവനം മതിയാക്കി പോക്കോണം.

അവരാണ് അമൃതയെന്നല്ല ഈ ഭാരതത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളും നടത്തുന്നത്.ഗവണ്മെന്റ് ആശുപത്രികളുടെ അവസ്ഥയെപ്പറ്റി നമ്മള്‍ കരയുമല്ലോ..അവരില്ലാത്തതുകൊണ്ടാണത്, അത് ലോകത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ഗുരുക്കളായ അമൃതാനനന്ദമയി മഠത്തിനറിയാം.

ലക്ഷക്കണക്കിനു രൂപാ ശമ്പളം വാങ്ങുന്ന വകുപ്പുതലവന്മാര്‍ എല്ലാരും ഒരു സുപ്രഭാതത്തില്‍ പിരിഞ്ഞു പോയാലും അമൃതയിലൊന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല.പക്ഷേ ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഓരോ ഏ എസ് കേ സ്റ്റാഫ് അവധിയെടുത്താല്‍ അവിടെ രോഗചികിത്സയുടെ താളം ആകെ തെറ്റും.

കുറച്ചുകൂടി ശമ്പളം കൊടുത്താലോ കുറച്ചുകൂടി നല്ല ജീവിതസാഹചര്യങ്ങള്‍ നല്‍കിയാലോ അവര്‍ക്ക് സ്വന്തം വില മനസ്സിലാകുമോ എന്നു ഭയന്നായിരിയ്ക്കും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനിലും ബിസിനസ് മാനേജ്മെന്റിലും ബിരുദാനന്തര പഠനങ്ങള്‍ നടത്തുന്ന അമൃതാ മാനേജ്മെന്റ് അവരെ ഇങ്ങനെയിട്ടിരിയ്ക്കുന്നത്.

അവിടെ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഡൊക്ടര്‍മാരുടെ വാര്‍ഷികാഘോഷം, ഏ എസ് കേ സ്റ്റാഫിന്റെ ആഘോഷം, വെറും സ്റ്റാഫിന്റെ ആഘോഷം എന്നിങ്ങനെ.അതില്‍പ്പോലും വേര്‍തിരിവ്.

ഈ കുട്ടികളെല്ലാവരും ചില അന്തേവാസി(നി) കളും ഭക്ഷണം കഴിയ്ക്കുന്നത് അമൃതാ സ്റ്റാഫ് കാന്റീനിലാണ്. പുളിച്ച ചമ്മന്തി അവിടെയാണ് ആദ്യമായി ഞാന്‍ കാണുന്നത്.ഏത് ഹോട്ടലുകാരനും തരാന്‍ മടിയ്ക്കുന്ന നല്ല പുളിയുള്ള വൈനിന്റെ രുചിയുള്ള ചമ്മന്തിയാണ് രാവിലേ സ്ഥിരം അവിടെ കിട്ടുന്നത്.ദോശയാണെങ്കില്‍ ഒട്ടും അതിശയോക്തിയോ ഇരട്ടിപ്പിയ്ക്കലോ ഒന്നുമില്ലാതെ പറയുകയാണ് മുറം പോലെയിരിയ്ക്കും.ചമ്മന്തിയിലിട്ട് അരമണിയ്ക്കൂറെങ്കിലും കുതിര്‍ക്കണം..എന്റെ സുഹൃത്ത് ഒരു ദിനം ചര്‍ദ്ദിയ്കാന്‍ വന്നതിനു ശേഷം ഞങ്ങളങ്ങോട്ട് പോയിട്ടില്ലായിരുന്നു.പോരുന്നതിനു കുറേ നാള്‍ മുന്‍പ് അവിടെയൊന്ന് പോയപ്പോള്‍ കണ്ടു..അവിടേയും ചില ടേബിളിനു മുകളില്‍ ഡൊക്ടേഴ്സ് ഓണ്‍ലി. (വേറൊരിടത്ത്‍ സ്ക്രീനിട്ട് സ്ഥലം മറച്ചിട്ടുണ്ട്.. ഡോക്ടേഴ്സ് ഓണ്‍ളീ.)

സ്റ്റാഫ് കാന്റീനില്‍ ഈയിടെ സാധാരണ ഡൊക്ടര്‍മാരാരും ഭക്ഷണം കഴിയ്ക്കാറില്ല ഇപ്പൊ.അവര്‍ വിസിറ്റേഴ്സ് കാന്റീനിന്റെ മുകളില്‍ ജയപ്രകാശ് എന്ന ബ്രഹ്മചാരി നടത്തുന്ന കാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിയ്ക്കുക.അവരെന്നല്ല 15 രൂപാ കയ്യിലെടുക്കാനുള്ള ഏ എസ് കേ സ്റ്റാഫ് ഒഴിച്ചുള്ള ആരും ഇപ്പോള്‍ അവിടുന്നു തന്നെ...കുറ്റം പറയരുതല്ലോ..അങ്ങേര്‍ അത്തരം വിവേചനങ്ങളൊന്നും കാണിയ്ക്കില്ല.

ഫാസ്റ്റ് ഫുഡ് കന്റീനില്‍ ദോശ നല്ലതാണ്. രണ്ട് രൂപയ്ക്ക് വലുതുമാണ്. സ്റ്റാഫ് കാന്റീനിലെ ചീഞ്ഞ ഭക്ഷണം കഴിയ്ക്കാനാവാതെ ചില എ എസ് കേ ജീവനക്കാരികള്‍ അവരുടെ കീശയിലൊതുങ്ങുന്ന ഒരു ബദലായതിനെ കണ്ടു.രാത്രി അവര്‍ ഫാസ്റ്റ്ഫുഡില്‍ നിന്ന് ഒരു ദോശ വാങ്ങും ചമ്മന്തിയും സാമ്പാറും കൂടെ.രണ്ട് രൂപയ്ക്ക് അത് ധാരാളം. അവിടെയിരുന്ന് കഴിച്ചാല്‍ മോഹനാമ്മ വഴക്കുപറയുമെന്നുള്ളതിനാല്‍ അവര്‍ റൂമില്‍ കൊണ്ടുപോകും.(അവര്‍ക്ക് സ്റ്റാഫ് കാന്റീനിലല്ലാതെ മറ്റിടങ്ങളിലിരുന്ന് കഴിച്ചാല്‍ വഴക്കു കേള്‍ക്കും ) രണ്ട് രൂപയ്ക്ക് വലിയൊരു ദോശയാണ്. എനിയ്ക്കാണേല്‍ അത് നാലെണ്ണം വേണം.

അങ്ങനെയത് കുറെനാള്‍ തുടര്‍ന്നു. ഞാന്‍ ചിലപ്പോഴൊക്കെ അവിടുന്ന് നാലഞ്ച് ദോശയും സാമ്പാറുമൊക്കെ പാഴ്സല്‍ വാങ്ങാറുണ്ട്..വൃത്തിയില്ലായ്മ കാരണം പുറത്തെ ഹോട്ടലുകള്‍ ചിലപ്പോ ഒഴിവാക്കും.

ഒരു ദിവസം ഞാനവിടുന്ന് ഒരു മുട്ട ദോശയും നാലു സാദാ ദോശയും പാഴ്സല്‍ ചോദിച്ചു..

“ചേട്ടാ മുട്ട ദോശ തരാം..സാദാ ദോശ പാഴ്സല്‍ തരാന്‍ പാടില്ലെന്ന് കരുണാമ്മ(മുകള്‍പ്പറഞ്ഞ കരുണാമൃത ചൈതന്യ) ഓഡറിട്ടിരിയ്ക്കുന്നു.“

അതെന്റെ സ്വന്തം കാര്യം അല്ലാത്തതിനാലാവണം മെയിലയയ്ക്കാനൊന്നും ഞാന്‍ പോയില്ല.

സ്വന്തമായി വാടക നല്‍കാന്‍ ത്രാണി തൊണ്ണൂറു ശതമാനം ജീവനക്കാര്‍ക്കും ഇല്ലായിരുന്നത് കൊണ്ടാവണം അമൃതയില്‍ ആദ്യമൊക്കെ ജീവനക്കാര്‍ക്കെല്ലാം അക്കൊമൊഡേഷന്‍ നല്‍കുമായിരുന്നു. ഒരു വീട്ടില്‍ പത്തും പതിനഞ്ചും പേര്‍...ഫര്‍ണിച്ചറോ കിടക്കയോ ഒന്നുമില്ല.ഡോക്ടര്‍മാര്‍ക്കാണെങ്കില്‍ ഫര്‍ണിഷ്ഡായ വീടാണ് നല്‍കുക.ജൂനിയര്‍ ഡോക്ടര്‍മര്‍ക്ക് സിംഗിള്‍ മുറി കിട്ടത്തക്ക രീതിയിലും സീനിയര്‍ ആള്‍ക്കാര്‍ക്ക് 3000-3500 രൂപാ വരെ ഹൌസ് അലവന്‍സും.അവര്‍ക്കെന്തു കിട്ടുന്നു എന്നതല്ല കാര്യം.

ആദ്യം രണ്ട് മുന്ന് ദിവസം എന്റെ താമസം ഒരു ഫ്ലാറ്റിലായിരുന്നു.ഏകദേശം പത്തോളം ആള്‍ക്കാര്‍ ആ ഫ്ലാറ്റില്‍ താമസിച്ചിരുന്നു.രണ്ട് മുറിയുള്ള ഫ്ലാറ്റ്. പ്രത്യേക സ്ഥലമൊന്നുമില്ല.എവിടെയെങ്കിലുമൊക്കെ കിടക്കും.അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് തന്ന വീട്ടില്‍ ഫാനോ, കിടക്കയോ, ചില മുറികള്‍ക്ക് വാതിലോ ഒന്നുമില്ലായിരുന്നു. തറയിലാകെ റെഡ് പെയിന്റ് പോലെന്തോ തേച്ചിരുന്ന‍ത് കാരണം വസ്ത്രങ്ങളാകെ ചുവപ്പ് നിറമായി...ഞങ്ങള്‍ കുറെ ചാക്ക് വാങ്ങി അതുമ്മേ കിടന്നു.

അക്കൊമൊഡേഷന്റെ കാര്യങ്ങളൊക്കെ നോക്കുന്ന മായ എന്ന ബ്രഹ്മചാരിണിയോട് എന്തെങ്കിലും കിടക്കാനായി തരുമോ എന്നു ചോദിച്ച് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. സ്വാധീനമുള്ള ചിലര്‍ക്കൊക്കെ കിടക്കയും ഫാനും മറ്റും കൊടുത്തിരുന്നെന്നു കേട്ടാണ് വിളിച്ചത്.പറ്റില്ല എന്ന് മറുപടി പറഞ്ഞു. സ്ക്രാപ്പ് ആയ കട്ടിലോ മെത്തയോ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ശരിയാക്കി എടുത്തോളാം എന്നു കെഞ്ചി.തരാന്‍ പറ്റില്ല എന്ന് മറുപടി കിട്ടി..ആശുപത്രിയിലാണെങ്കില്‍ ധാരാളം സ്ക്രാപ്പ് ഉണ്ട് താനും

ഞങ്ങള്‍ക്ക് വീടു തന്നപ്പോള്‍ എന്നും വീട്ടില്‍ പോയി വരുന്ന ഒരാളേയും ചേര്‍ത്ത് പേരു കൊടുത്തു.അങ്ങനെ കുറെപ്പേര്‍ കാണിച്ചിട്ടുണ്ടായിരുന്നു.അല്ലേല്‍ മാനേജ്മെന്റിന്റെ കണക്ക് പ്രകാരം ഒരു മുറിയില്‍ മൂന്നും നാലുമൊക്കെയാണ്.(ഫാനൊന്നുമില്ലാതെ ചത്തു പോകും.)അമൃതക്കാരിത് കണ്ടു പിടിച്ചു. അവരൊരു വിദ്യയിറക്കി.എല്ലാര്‍ക്കും അഞ്ഞൂറ് രൂപ ശമ്പളം കൂട്ടിക്കൊടുത്തു. എന്നിട്ട് അക്കൊമൊഡേഷന്റെ പേരില്‍ അഞ്ഞൂറ് രൂപ പിടിയ്ക്കാനും തുടങ്ങി.അപ്പോ വെറുതേ പേരു കൊടുത്തിരിയ്ക്കുന്നവരെല്ലാം പേരു വെട്ടി. ഞങ്ങള്‍ വെട്ടിലായി.

അതോടെ ഞങ്ങള്‍ ചിലര്‍ ചേര്‍ന്ന് ഞങ്ങള്‍ തന്നെ വാടക കൊടുക്കുന്ന രീതിയില്‍ വീടെടുത്തു...എടുക്കേണ്ടി വന്നു..

അതിന്റെ ചൂഷണം അവിടെയല്ലായിരുന്നു.പുതിയതായി വരുന്നവര്‍ക്ക് പഴയ ശമ്പളം തന്നെ.പണ്ട് 2500 രൂപ ശമ്പളം കിട്ടിയവന് ഇപ്പൊ 3000-500 എന്നായി.പക്ഷേ പുതിയതായി വരുന്നവന്‍ 2500-500 എന്ന നിലയിലായി.അമ്മയ്ക്ക് എന്ത് കൊണ്ടും ലാഭം.

ഡോക്ടര്‍മാരുടെ കയ്യില്‍ നിന്നും ഇതു തന്നെ ചെയ്യാന്‍ തുടങ്ങി.പക്ഷേ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഡോക്ടര്‍മാര്‍ക്ക് /ലക്ചറര്‍മാര്‍ക്ക് രണ്ട് പേര്‍ ഒരു മുറിയിലും സാദാ നേഴ്സുമാരും മറ്റ് ജീവനക്കാരും നാലുമുതല്‍ ആറുവരെ ആള്‍ക്കാര്‍ ഒരു മുറിയിലും ആണ് താമസം..അതായത് ഡോക്ടര്‍മാരുടെ/ലക്ചറര്‍മാരുടെ മുറിയില്‍ നിന്ന് 1000 രൂപ വാടക കിട്ടുമ്പോള്‍ മറ്റുള്ളവരുടെ മുറിയില്‍ നിന്ന് 2000 മുതല്‍ 3000 വരെ രുപാ വാടക ഈടാക്കുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 12 നിലകളോളമുണ്ട് . പത്തുപേര്‍ക്ക് മാത്രം കയറാന്‍ പറ്റുന്ന ചെറിയ രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്.രോഗികളുടെ ശ്രുശ്രൂഷകരായി വരുന്നവര്‍ക്കുള്ള ഗസ്റ്റ് ഹൌസും ആ കെട്ടിടത്തില്‍ തന്നെയാണ്. മിക്കവാറും വൈകുന്നെരം അമൃതയിലെ ഫാസ്റ്റ് ഫുഡ് കാന്റീനടുത്ത് ചെന്നാല്‍ കാണാം ലിഫ്റ്റിനുള്ള ഭീകരമായ തള്ള്. മിക്കവാറും മനപൂര്‍വമാണോ എന്നറിയില്ല വൈകുന്നേര സമയങ്ങളില്‍ ലിഫ്റ്റ് കേടായിരിയ്ക്കും.ഹോസ്റ്റല്‍ ഏഴാം നിലയ്ക്ക് മുകളിലാണെന്നതിനാല്‍ ജീവനക്കാരികളാണ് അനുഭവിയ്ക്കുന്നത്. രോഗിശ്രുശ്രൂഷകര്‍ക്കൊക്കെ ഗസ്റ്റ് ഹൌസ് ഏഴാം നിലയ്ക്ക് തഴെയൊക്കെയായതിനാല്‍ കോണിപ്പടി കയറാം.ജോലിയും കഴിഞ്ഞ് മാനസികമായും ശാരീരികമായും തളര്‍ന്ന് വരുന്നവരെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിയ്ക്കാനും കൊളസ്റ്റ്രോള്‍ കുറയ്ക്കാനും ദൈവം തന്നെയാകണം ഏഴു നിലകള്‍ക്ക് മേല്‍ പാര്‍പ്പിച്ചിട്ട് ലിഫ്റ്റ് സ്ഥിരം കേടാക്കുന്നത്.

എന്നാല്‍ ആറുനിലകള്‍ മാത്രമുള്ള ആശുപത്രിയില്‍ വമ്പന്‍ പന്ത്രണ്ട് ലിഫ്റ്റുകളാണുള്ളത്.ഒരു ദിവസം മാനേജ്മെന്റിലെ ഒരു മുന്തിയയാളായ(ജനറല്‍ മാനേജര്‍?) സുധാകര്‍ ജയറാമിന്റെ വകയായി ഒരു മെമ്മോ കണ്ടു. ഡോക്ടര്‍മാരല്ലാത്ത ജീവനക്കാര്‍ ലിഫ്റ്റിന്റെ ഉപയോഗം കുറയ്കണം കറണ്ട് ചിലവാകുന്നുവെന്ന്. ഡോക്ടര്‍മാരുപയോഗിച്ചാല്‍ കറണ്ട് ചിലവാകില്ലേ എന്ന് എന്റെ മനസ്സിലൂടെ പോയി.അത്യാഹിത ആവശ്യങ്ങള്‍ക്കായാണ് ഡോക്ടര്‍മാരെ ഒഴിവാക്കിയതെന്ന് ഇന്ന് മറുപടി പറയും ചുമ്മാതെയാണാ വാദം. കാരണം അത്യാഹിത ഘട്ടങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ അലൈഡ് മെഡിയ്ക്കല്‍ സ്റ്റാഫിനാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പെട്ടെന്നെത്തിച്ചേരേണ്ട ആവശ്യം വരിക.എമര്‍ജെന്‍സി ക്രാഷ് ടീമില്‍ ഒന്നോ രണ്ടോ ഡോക്ട്ര്‍മാരേ ഉണ്ടാവുകയുള്ളൂ.ബാക്കിയെല്ലാം അനുബന്ധ വൈദ്യ വിദഗ്ധരായിരിയ്ക്കും.

സാധാരണ യൂ ജീ സീ സ്കെയിലിലാണ് ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കുക. ശമ്പള വര്‍ദ്ധനവ് കാലാകാലങ്ങളില്‍ മുറതെറ്റാതെയുണ്ടാകും. നാലായിരം അയ്യായിരം രൂപയൊക്കെ ആണ് ശമ്പളം ഒറ്റയടിയ്ക്ക് കൂടുക. എന്റെ കൂടെ ജോലിചെയ്യുന്ന ഒരാള്‍ക്ക് ഒരു കൊല്ലം കഴിഞ്ഞ് നൂറുരൂപാ കൂട്ടിക്കൊടുത്തു..അദ്ദേഹം സീനിയര്‍ ടെക്നോളജിസ്റ്റായിരുന്നു.

ഡ്യൂട്ടി സമയമാണ് അസാധ്യ കൊള്ള. ഡബിള്‍ ഡ്യൂട്ടയൊക്കെ(15 മണിയ്ക്കൂര്‍) സര്‍വ സാധാരണം.അതിനു തക്ക അലവന്‍സോ ലീവോ ഒന്നുമില്ല താനും.മിക്കപ്പോഴും തളര്‍ന്ന് തണ്ടൊടിഞ്ഞ അവസ്ഥയിലായിരിയ്ക്കും എല്ലാവരും.ശാരീരികമായല്ല മാനസികമായും.ഒരു ആശുപത്രിയുടെ കാര്യമല്ല എല്ലാ ആശുപത്രിയുടെ കാര്യവുമിതു തന്നെ.

രോഗ ചികിത്സയിലും രോഗശ്രുശ്രൂഷയിലും ഒരു വിദഗ്ധ നേഴ്സ് ഡോക്ടറോളം തന്നെ അവിഭാജ്യഘടകമാണ്. രോഗം കണ്ടെത്തിയാല്‍ ശ്രുശ്രൂഷയില്‍ ഡോക്ടറേക്കാള്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് അവരാണ്.പക്ഷേ പരിതാപകരമാണ് അവരോടുള്ള രോഗികളുടെ പെരുമാറ്റം.ഒരു പ്രൊഫഷണലിനു സാധാരണ കൊടുക്കുന്ന യാതൊരു പരിഗണനയും രോഗികള്‍/ കൂടെയുള്ളവര്‍ അവരോട് കാണിയ്ക്കാറില്ല.‍.അവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ രോഗികള്‍ മുഖവിലയ്ക്കെടുക്കാറേയില്ല.രോഗികളെക്കണ്ട പരിചയവും ജ്ഞാനവും മിക്കവാറും അവര്‍ക്കായിരിയ്ക്കും കൂടുതല്‍.ഉദാഹരണത്തിന് എന്റെ അനിയന് ഒരു അസുഖം വന്ന് കുറച്ച് നാള്‍ കിടക്കേണ്ടി വന്നപ്പോ അയലത്തുള്ള ഒരു റിട്ടയര്‍ ചെയ്ത നേഴ്സമ്മയാണ് ‘മറ്റൊന്നിനും രുചിയുണ്ടാകില്ല ധാരാളം ചോക്കലേറ്റ് വാങ്ങിക്കൊടുക്കാന്‍‘ പറഞ്ഞത്.അന്ന് കഴിച്ച ഫൈവ് സ്റ്റാറും ഡയറി മില്‍ക്കുമൊക്കെയാണ് ഒന്നും കഴിയ്ക്കാതെ കിടന്ന അവനെയൊന്ന് പൊക്കിയെടുത്തത്. ഒരു പ്രൊഫസറും അത് പറഞ്ഞതുമില്ല.

പക്ഷെ സാധാരണയായി ആള്‍ക്കാര്‍ , ബഹുമാനം പോട്ടേ സ്നേഹം പോലും കാണിയ്ക്കാറില്ല.
“ആ പെണ്ണ്” എന്നാണ് മിക്കവരും നേഴ്സിനെ സംബോധന ചെയ്യുക.(കേള്‍ക്കാത്തപ്പോള്‍).

“അവളുമാരുടെയൊക്കെ ജാട കണ്ടാല്‍ വല്ല പ്രൊഫസറുമാരുമാന്നു തോന്നും.എന്നോടേ ഓഡറിടുന്നു.”

എന്നെന്റെയൊരു സുഹ്രത്ത് പറഞ്ഞത് പനി കൂടുമ്പോ തുണി നനച്ച് തുടയ്ക്കണം എന്ന് ഒരു നേഴ്സ് നിര്‍ബന്ധമായി പറഞ്ഞതിനാണ് ..അത് ഡൊക്ടര്‍ പറഞ്ഞാലോ? തുണി നനച്ച് തുടയ്ക്കാത്തതിന് ഇന്നലേം ഡോക്ടര്‍ വഴക്കു പറഞ്ഞു എന്നാവും. ആര്‍ക്ക് വേണ്ടി പറഞ്ഞു എന്നതാണ് ചോദ്യം.:)

മറ്റ് അനുബന്ധ മെഡിയ്ക്കല്‍ ജീവനക്കരേയുമതേ.പലരും ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞവരായിരിയ്ക്കും എന്നാലും എല്ലാര്‍ക്കും അവര്‍ പെണ്ണു തന്നെ.അല്ലെങ്കില്‍ ചുവപ്പ് വെള്ളം, വെള്ളം ചേര്‍ത്ത് മറിച്ച് വില്‍ക്കുന്ന കമ്പൌണ്ടര്‍.(ഒരു ഡിഗ്രിയും കഴിഞ്ഞില്ലെങ്കിലും അവര്‍ മനുഷ്യരാണ്.)

എന്റെയൊരു സുഹൃത്തിന്റെ ബന്ധു ഡയബറ്റിക് ഗാംഗ്രീനായി ഒരിയ്ക്കല്‍ അമൃതയില്‍ വന്നു. കാലു മുറിച്ചു കളയുന്ന ശസ്ത്രക്രീയ ചെയ്യേണ്ടി വന്നു. കാലു മുറിച്ച് രോഗിയുടെ മുറിവ് ഉണങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ മനുഷ്യന്റെ ജീവിതം അനക്കിക്കൊടുക്കുന്നതില്‍ ഒരു പ്രമുഖ പങ്ക് ഫിസിയോതെറാപ്പിസ്റ്റിനാണ്. എന്റെ കോളേജില്‍ എന്റെ സ്കൂളില്‍ (സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല) കൂടെ പഠിച്ച ഒരാളായിരുന്നു അവിടുത്തെ ആ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ്.

പ്രമേഹരോഗത്തിനനുബന്ധമായുള്ള കാലിലെ പ്രശ്നങ്ങളില്‍ വളരെ വിദഗ്ധമായ പരിശീലനം കിട്ടിയയാളായിരുന്നു അയാള്‍. പഠനം , മറ്റുള്ളവര്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയവയിലൊക്കെ വ്യാപ്രതനായ ഒരു ചെറുപ്പക്കാരന്‍‍. അദ്ദേഹത്തെ ഞങ്ങള്‍ ‍ആ രോഗിയ്ക്ക് പരിചയപ്പെടുത്തി .പ്രത്യേക താല്‍പ്പര്യമെടുത്ത് അയാള്‍ ആ രൊഗിയെ നോക്കുകയും ചെയ്തു.പക്ഷേ ഒരു ദിവസം കാണാന്‍ ചെന്നപ്പോ രോഗിയുടെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞത് കേട്ട് സങ്കടം വന്നു..

“ഫിസിയോതെറാപ്പിസ്റ്റാണെങ്കിലും ഡോക്ടറുടെ ഗമയാ”

അയാള്‍ സ്വതവേ അല്‍പ്പം അന്തര്‍മുഖനാണെന്ന കാരണത്താല്‍, നല്ല വസ്ത്രം ധരിച്ചിരിയ്ക്കുന്നെന്ന കാരണത്താല്‍ ഡോക്ടറുടെ ഗമയാത്രേ.നാലു വര്‍ഷ ഫിസിയോതെറാപ്പി ബിരുദം, ഇന്റേണ്‍ഷിപ്പ് വേറേ , ഡയബറ്റിക് ഫുട് കെയറില്‍ വിദഗ്ധ പഠനം ഒക്കെയുള്ള അയാള്‍ക്ക് ഗമയുണ്ടാക്കന്‍ പാടില്ല എന്നാണോ?

എന്റെ കൂടെ എന്റെ കോഴ്സ് പഠിച്ചവരില്‍ നാട്ടിലുള്ളവരിലധികവും ഇത്തരം അപമാനം കാരണം ജോലി വിട്ടവരാണ്.(.ഇതുവരെയിറങ്ങിയ ഏകദേശം 200 പേരില്‍ പ്രൊഫഷനില്‍ തുടരുന്നവര്‍ കൂടുതലും വിദേശത്തുള്ളവരാണ്. ഇരുപതോളമാള്‍ക്കാര്‍ ഈ യൂ കേയില്‍ തന്നെയുണ്ട്. ഗള്‍ഫ്, അമേരിയ്ക്ക, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍(മലേഷ്യ, സിംഗപ്പൂര്‍ ഒക്കെ) തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയെടുത്താല്‍ ഏകദേശം നൂറില്‍പ്പുറത്താകും.വിദേശത്തെത്തുന്നത് മിടുക്കാണെന്ന രീതിയിലല്ല. മറ്റൊരു വികസിത രാജ്യത്തെ സര്‍ട്ടിഫിക്കേഷന്‍ സമ്പാദിച്ചെന്നുള്ള രീതിയില്‍ കോമ്പീറ്റന്‍സിയെപ്പറ്റി പറഞ്ഞതാണ്.സായിപ്പ് വിശ്വാസമില്ലാത്തവനെ അവന്റെ ശരീരം ചികിത്സിയ്ക്കാന്‍ ഏല്‍പ്പിയ്ക്കാറില്ല)

ഈയിടേ ഞാനറിഞ്ഞു എന്റെ കൂടെ ഫിസിയോ തെറാപ്പിയ്ക്ക്(ബീ പീ റ്റി) പഠിച്ച ഒരാള്‍ എം ബീ ഏ എടുത്ത് ദുബായില്‍ ബാങ്കിംഗ് രംഗത്ത് കണ്‍സള്‍ട്ടെന്റ് ആയി ജോലി ചെയ്യുന്നുവെന്ന്. കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല.

നാട്ടില്‍ ചിക്കന്‍ ഗുനിയയും പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ മെഡിയ്ക്കല്‍ മൈക്രോബയോളജിയില്‍(വൈദ്യ സൂഷ്മാണുശാസ്ത്രം) നാലുവര്‍ഷ ബിരുദവും രണ്ട് വര്‍ഷ ബിരുദാനന്തര ബിരുദവുമെടുത്ത (ആറു വര്‍ഷം അതു തന്നെ പഠിച്ച) എന്റെ കൂട്ടുകാര്‍ വിദേശത്തല്ലാത്തവര്‍ നാട്ടില്‍ ഏതെങ്കിലും ബയോടേക് / ഫാര്‍മാ കമ്പനിയ്ക്ക് വേണ്ടി മാര്‍ക്കറ്റിംഗ് ചെയ്യുന്നു. നല്ല അന്തസ്സുള്ള ജോലിയായതു കാരണം. സര്‍ക്കാരില്‍ അവര്‍ക്കിന്നും ഒരു പോസ്റ്റില്ല.സ്വകാര്യ ആശുപത്രികളില്‍ അവര്‍ ടെക്നീഷ്യനായി 2000 രൂപാ വാങ്ങിച്ചോണം.

ചിക്കന്‍ ഗുനിയയെപ്പറ്റി വിദഗ്ധാഭിപ്രായം പറയുന്നതോ? മൈക്രോ ബയോളജി അനന്തരാമന്റെ പുസ്തകമെന്നും പബ്ബ്ലിക് ഹെല്‍ത്തെന്നാല്‍ പാര്‍ക്കിന്റെ പുസ്തകമെന്നും അഞ്ചുവര്‍ഷത്തിലെ നൂറായിരം പേപ്പറുകളിലൊന്നായി പഠിച്ചവന്‍ ഡോക്ടറായതുകാരണം അവന്‍ കാര്‍ഡിയോളജിസ്റ്റായാലും കുഴപ്പമില്ല, അണുക്കളേപ്പറ്റി അഭിപ്രായം പറയുന്നു, അന്വേഷിയ്ക്കുന്നു..അത് വേണ്ടെന്നല്ല. (അതിനെപറ്റി പിന്നീട് പറയാം..)പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദമെടുത്തവന്‍ തേരാപ്പാരാ നടക്കുന്നു. ആറുകൊല്ലം വൈദ്യസൂക്ഷ്മാണുശാസ്ത്രം പഠിച്ച് ബിരുദാനന്തര ബിരുദവും ഡൊക്ട്രേറ്റുമെടുത്തവന്‍ ലാബുകളില്‍ കിറ്റ് വില്‍ക്കാന്‍ നടക്കുന്നു.അവന് ശബ്ദമില്ലാഞ്ഞ് കൊണ്ട് തന്നെ.അല്ലാതെ കാശുണ്ടാക്കി മറിയ്ക്കാനൊന്നുമല്ല.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരികള്‍ റിസപ്ഷനിസ്റ്റായി പണി ചെയ്യുന്നു. മെഡിയ്ക്കല്‍ ഡൊക്യുമെന്റേഷനില്‍ ബിരുദാനന്തര ബിരിദധാരിണിയായ എന്റെയൊരു ചേച്ചി ടീ ടീ സീ എടുത്ത് ലോവര്‍ പ്രൈമറി സ്കൂള്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നു.അത് ഒട്ടും കുറഞ്ഞ ജൊലിയല്ല.പക്ഷേ ടീ ടീ സീ യ്ക്ക് പ്രീ ഡിഗ്രീ കഴിഞ്ഞപ്പോഴേ പോകാമായിരുന്നു.തൊഴിലധിഷ്ഠിത എം എസ് സീ കഴിയുന്നത് വരെ കാത്തിരിയ്ക്കേണ്ടാ‍യിരുന്നു.

ഈ രാജ്യത്തെ ഇത്രയും നല്ല ഒരു സിസ്റ്റത്തിലെ തൊഴില്‍ പരിശീലനത്തിനു ശേഷവും എനിയ്ക്കും ഗൌരീപ്രസാദിനും നാട്ടില്‍ പോകേണ്ടി വരികയാണെങ്കില്‍ അവിടെ കഴിവതും ഈ ജോലി ചെയ്യാതിരിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിയ്ക്കും.പട്ടിണി കിടക്കേണ്ടി വന്നില്ലെങ്കില്‍.

വൈദ്യശാ‍സ്ത്രത്തില്‍ സഹായികളായും പൂരകമായും തുടങ്ങിയ പ്രൊഫഷനുകളുണ്ട് .
ഉദാഹരണത്തിന് നേഴ്സിംഗ് എന്നത് രോഗികളുടെ ശ്രുഷൂഷയും ഡോക്ടറുടേ കൈയ്യാളും എന്ന നിലയില്‍ തുടങ്ങി ഇന്ന് എല്ലാ നിലയിലും അങ്ങനെയല്ലാതെ രോഗിയുടെ മാത്രം ശ്രുശ്രൂഷയും മികച്ച അക്കാഡമികവൈദഗ്ധ്യവും മനസാനിധ്യവും പല രീതിയിലുള്ള കഴിവുകളും ഒക്കെ വേണ്ടുന്ന നിലയിലെത്തി നില്‍ക്കുന്ന പ്രൊഫഷനാണ്. പക്ഷേ റേഡിയേഷന്‍ ടെക്നോളജി എന്നത് എക്സ്രേ കണ്ടു പിടിച്ചപ്പോള്‍ വൈദ്യ രംഗത്ത് അത് ഉപയോഗിയ്ക്കായി വന്ന എഞ്ചിനീയറന്മാരിലും സാങ്കേതികവിദഗ്ധരിലും തുടങ്ങി, ഇടക്കാലത്ത് എക്സ് റേ എന്നത് അധികം സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത ഒന്നായപ്പോള്‍ വലിയ അക്കാഡമിക വൈദഗ്ധ്യമില്ലാത്ത ടെക്നീഷ്യന്മാര്‍ ചെയ്ത് പിന്നീട് സ്കാനിംഗും പല മാനങ്ങളിലുള്ള ഇമേജിംഗും ഒക്കെയായി വളര്‍ന്നപ്പോള്‍ വീണ്ടും അക്കാഡമിക വൈദഗ്ധ്യവും വൈദ്യ രംഗത്തുള്ള അറിവുമൊക്കെ ഉള്ള വിദഗ്ധര്‍ ചെയ്യുന്ന തൊഴിലാണ്.മൈക്രോബയോളജിയുടേയും ബയോ കെമിസ്ട്രിയുടേയും ഒക്കെ കഥ പറയേണ്ടല്ലോ.

അതായത് ഡോക്ടര്‍മാര്‍ എന്ന രാജാക്കന്മാര്‍ രോഗം വന്നവനെ ചികിത്സിയ്ക്കുന്നു. ബാക്കിയുള്ളവര്‍. സേവകരും എന്ന നിലയിലാണെങ്കില്‍ വൈദ്യശാസ്ത്രം ഇപ്പൊഴും നൂറു കൊല്ലം പിറകില്‍ നില്‍ക്കേണ്ടി വന്നേനേ.ഇന്നത്തെ വൈദ്യ ശാസ്ത്രം അതല്ല.ഒരു മള്‍ട്ടി ഡിസിപ്ലിനറി മനേജ്മെന്റ് എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇന്നത്തെ രോഗചികിത്സ.ചികിത്സകന്‍ അവരില്‍ ഒരാള്‍ മാത്രം.ഒരു പക്ഷേ ഒരു ഫ്രണ്ട് എന്റ് എന്ന് വിചാരിയ്ക്കാം. ഗ്രാഫിയ്ക്കല്‍ യൂസര്‍ ഇന്റെര്‍ഫെയ്സ് എന്നു പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുമായിരിയ്ക്കും.:)പക്ഷേ ഭാരതത്തില്‍ ഇന്നും ആ നില ജോലിയില്‍‍ വന്നിട്ടുണ്ടെങ്കിലും ജോലിസ്ഥലത്തെ അംഗീകാരത്തില്‍ വന്നിട്ടില്ല.

എന്റെ ജീവിതത്തിലെ വളരെ ചെറിയ കാലയളവിലുണ്ടായ കുറേ അനുഭവങ്ങള്‍ പറഞ്ഞതാണിത്.ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ഓരോ വാക്കുകളും സത്യമാണ്.ഒട്ടും അതിശയോക്തി യാതൊരു രീതിയിലും കലര്‍ത്തിയിട്ടില്ല. സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് അതുപോലെ ചേര്‍ത്തിരിയ്ക്കുന്നു.പേരുകളും കൊടുത്തിരിയ്ക്കുന്നത് സത്യം തന്നെ.

ഇത് ഡൊക്ടര്‍മാര്‍ക്കെതിരേയോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരേയോ ഉള്ള പ്രൊപ്പഗാണ്ടയല്ല.എന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ പലരും ഡൊക്ടര്‍മാരാണ്. അവരാരും ഇത്തരം ചെയ്തികളെ അനുകൂലിയ്ക്കുന്നവരുമല്ല. ഒരു വെറും ന്യൂനപക്ഷമാണിതിനു പിറകില്‍.അവര്‍ ഡോക്ടര്‍മാര്‍ തന്നെ ആയിരിയ്ക്കണമെന്നില്ല എന്നതാണിതിന്റെ രസം.
ഇത് ബ്ലോഗിലിടുന്നത് മറ്റ് മാധ്യമങ്ങളില്‍ എനിയ്ക്ക് ആക്സസ്സ് ഇല്ലാത്തതു കൊണ്ട് മാത്രമാണ്. കൂടുതല്‍ വ്യാപ്തിയുള്ള ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിയ്ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതാവാം.അത് സഹായകവുമായിരിയ്ക്കും.എന്റെ പേരുപോലും നല്‍കണമെന്നില്ല.പക്ഷേ വ്യക്തികളെ/സ്ഥാപനങ്ങളേ പറ്റി പറയുന്ന ഭാഗങ്ങള്‍ എന്റെ അനുവാദമില്ലാതെയും എന്നെ കാണിയ്ക്കാതേയും പ്രസിദ്ധീകരിയ്ക്കരുതെന്ന് അപേക്ഷയുണ്ട്.ആരും ദുരുപയോഗം ചെയ്യാതിരിയ്ക്കാനുള്ള ഒരു മുന്‍ കരുതല്‍.അത്ര മാത്രം.

ചിലര്‍ക്കൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ടാകും.ലോകത്ത് പലയിടത്തുനിന്നും ഇതിലും വലിയ അനുഭവങ്ങള്‍ അനുഭവിച്ചവരുണ്ടാകും.പക്ഷേ ഇത് നടന്നിട്ടുള്ളത് സാക്ഷരകേരളത്തിലെ നിങ്ങള്‍ എല്ലാരുമറിയുന്ന രണ്ട് ആശുപത്രികളിലാണ്. നിങ്ങള്‍ എല്ലാരുടേയും കണ്മുന്നിലാണ്. കമ്മ്യൂണിസവും സോഷ്യലിസവും 24/7 ചര്‍ച്ച ചെയ്യുന്ന ഒരു സമൂഹത്തിലാണ്.തീണ്ടലും അയിത്തവും നൂറ്റാണ്ട് മുന്നേ തകര്‍ത്തെറിഞ്ഞ ഒരു സമൂഹത്തിലാണ്.രണ്ട് ആശുപത്രികളും സ്വകാര്യ ആശുപത്രികളുമല്ല എന്നത് പ്രത്യേകം ആലോചിയ്ക്കേണ്ടതാണ്.

ഒന്ന് ഒരു പ്രമുഖ സമുദായമായ നായര്‍മാരുടെ ആരോഗ്യ സേവനത്തിന്റെ തലസ്ഥാനം എന്നു പറയാവുന്നയിടം.എന്ന് മെഡിയ്ക്കല്‍ കോളേജാവുന്നു എന്ന് മുട്ടി നില്‍ക്കുന്ന സ്ഥലം. മറ്റൊന്ന് ഒരു ആശ്രമം നടത്തുന്ന, വസുധൈവകുടുംബകമെന്നും സഹ നാവവതുവെന്നുമൊക്കെ ..സ്നേഹമെന്നും സേവനമെന്നുമൊക്കെ മണിയ്ക്കൂറിന് നൂറുവട്ടം പറയുന്ന ഒരു ഗുരുവിന്റെ ശിഷ്യര്‍ നടത്തുന്നയിടം.ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ആള്‍ക്കാരെത്തിയിട്ടുള്ള, അമേരിയ്ക്കയില്‍ നിന്നും യൂ കേയില്‍ നിന്നും പരിശീലനം നേടിയവരെക്കൊണ്ട് മുട്ടി, നടക്കാന്‍ വയ്യാത്തയിടം. ദൈനം ദിന ഭരണത്തില്‍ ഗുരു തന്നെ നേരിട്ട് ഇടപെടുന്നു എന്ന് പറയപ്പെടുന്നയിടം..

ഇവിടെയൊക്കെ ക്രൂരമായ മനുഷ്യാവകാശധ്വംസനം എന്നു പറയാവുന്ന തരത്തിലൊക്കെയുള്ള കാ‍ര്യങ്ങള്‍ നടന്നുവെങ്കില്‍ വേറേയെവിടേയും നടക്കാം.പ്രൈവറ്റ് സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നു എന്ന് ആലോചിയ്ക്കാന്‍ പൊലും അശക്തരാണ് .

ഈ സ്ഥലങ്ങളില്‍ ഇതുവരെ ആരും ഒരുകാലും ചിറകുകളും വിടര്‍ത്തി വിറപ്പിച്ച് എന്റെ പെങ്ങന്മാരുടെ നേരേ ചെല്ലാന്‍ ധൈര്യപ്പെട്ടിട്ടില്ല. എന്റെ സഹോദരന്മാര്‍ തിരിഞ്ഞ് നിന്ന് ചോദിച്ചതിന് പരമാവധി പിരിച്ച് വിടലല്ലാതെ, പല കഷണങ്ങളായി ഒഴുകി നടക്കേണ്ടി വന്നിട്ടില്ല.അതിശയോക്തിയായേക്കാം എന്നാലതും നടക്കാന്‍ അധിക സമയമൊന്നും വേണ്ടാ..

വ്യക്തിപരമായി എനിയ്ക്കിപ്പോ സുഖമാണ്..ആരും ഒന്നും പറയില്ല‍. യാതൊരു വിവേചനവുമില്ല. അപ്പുറത്തെ മുറികളില്‍ ഡോക്ടര്‍മാര്‍ ഉറങ്ങുന്നു. അവര്‍ക്ക് ഞങ്ങള്‍ ഇപ്പുറത്തെ മുറികളില്‍ താമസിയ്ക്കുന്നത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. എനിയ്ക്കും തുല്യ കഴിവുകളും ബിരുദവുമുള്ള ഡോക്ടര്‍ക്കും ഒരേ ശമ്പളമാണ്..തൊഴില്‍ സ്ഥലത്തെ അന്തരീക്ഷം , എനിയ്ക്ക് ജോലി ചെയ്യാന്‍ പരമാവധി അനുകൂലമാക്കുന്നതില്‍ എന്റെ തൊഴിലുടമ ബാധ്യസ്ഥനാണ്. എന്റെ മുറി വൃത്തിയാക്കാന്‍ വരുന്ന ചേച്ചി ഇവിടുത്തെ അക്കൊമൊഡേഷന്‍ മാനേജരുടെ മകളാണ്. അവര്‍ എന്നെക്കാളും ചെറിയ ജോലിയാണ് ചെയ്യുന്നുവെന്ന് എനിയ്ക്കോ അവര്‍ക്കോ വിചാരമില്ല.ലോണ്‍ മുറിയ്ക്കാന്‍ വരുന്ന ചേട്ടന്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ എനിയ്ക്ക് റേഡിയോളജിയിലുള്ള അറിവ് പോലെ തന്നെ അറിവുള്ളായാളാണ്. സോഫ്റ്റ്വേര്‍ എഞ്ചിനീയറാന്മാര്‍ ഇവിടെ ജോലി മടുക്കുമ്പോള്‍ ചുടുകട്ടയടുക്കുകാരായി പരിശീലനം നേടി (എഞ്ചിനീയറാണെന്ന് പറഞ്ഞ് നേരേ ജോലി ചെയ്യാന്‍ പറ്റില്ല.)ജോലി ചെയ്യുന്നു. എന്റെ വര്‍ക്പ്ലേസിലെ കസേര കൊടുക്കണമെന്ന് പറഞ്ഞാല്‍ "പോയി പണി നോക്ക് രാമാ " എന്ന് എനിയ്ക്ക് ഇതിന്റെ ഡയറക്ടറോട് പോലും പറയാം.ഡോക്ടേഴ്സ് ഒണ്‍ലി എന്നെങ്ങാനുമൊരു ബോര്‍ഡ് വച്ചാല്‍ തൊഴില്‍ വകുപ്പ് ആശുപത്രി പൂട്ടി സീലു ചെയ്യും.

അപ്പോഴാണ് ഞാനനുഭവിച്ചതൊക്കെ അപമാനമായിരുന്നെന്ന് എനിയ്ക്ക് മനസ്സിലായത്.ഇപ്പോഴും എന്റെ സഹോദരങ്ങള്‍ അതനുഭവിയ്ക്കുന്നു.ദിവസേന...ആ അപമാനം ഒട്ടും ഇനി സഹിയ്ക്കാന്‍ വയ്യ..പാടില്ല..

എന്റെ പോസ്റ്റുകളില്‍ ആരും കമന്റിടണമെന്നോ വായിയ്ക്കണമെന്നോ ഞാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല.പക്ഷേ ഇതില്‍ അങ്ങനെയൊരാഗ്രഹമുണ്ട്.ഇതൊരു ചര്‍ച്ചയുടെ ആരംഭമാകട്ടേ. വൈദ്യരംഗത്തുനിന്നും തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ജോലിസ്ഥലത്തെ വിവേചനത്തിനെതിരേ ഒരു തുള്ളിയുപ്പെങ്കിലത്.. അതാവട്ടേ..

ഇതിനൊക്കെയെതിരേ എന്ത് ചെയ്യണമെന്ന് അറിവുള്ളവര്‍ പറഞ്ഞ് തരിക. നിയമപരമായും അല്ലാതേയും...

181 comments:

  1. എന്റെ പോസ്റ്റുകളില്‍ ആരും കമന്റിടണമെന്നോ വായിയ്ക്കണമെന്നോ ഞാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല.പക്ഷേ ഇതില്‍ അങ്ങനെയൊരാഗ്രഹമുണ്ട്.ഇതൊരു ചര്‍ച്ചയുടെ ആരംഭമാകട്ടേ. വൈദ്യരംഗത്തുനിന്നും തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ജോലിസ്ഥലത്തെ വിവേചനത്തിനെതിരേ ഒരു തുള്ളിയുപ്പെങ്കിലത്.. അതാവട്ടേ..

    വലിയൊരു പോസ്റ്റാണ്.ദയവായി കാണുക.

    ReplyDelete
  2. വായിച്ചു. അമ്പരന്നു. തൊഴിലിടങ്ങളില്‍ പലയിടത്തും നടക്കുന്നുണ്ടാവും. ഇതും ഇതിനപ്പുറവും. ജീവിക്കാനൊരു ജോലി എന്നത് എല്ലാവരേയും പ്രതികരിക്കാന്‍ അനുവദിക്കുന്നുണ്ടാവില്ല. അല്ലെങ്കില്‍ ഇതിലും വലിയ കാര്യങ്ങള്‍ പുറത്ത് വന്നേനെ.

    ReplyDelete
  3. അംബീ..ഇത്രയും വലിയൊരു പോസ്റ്റ് ഒറ്റ ഇരുപ്പിനാണ് വായിച്ചു തീര്‍ത്തത്..ഇത് ശരിക്കും ആളുകള്‍ വായിക്കേണ്ട പോസ്റ്റാണ്..മറ്റു മാധ്യമങ്ങളിലൂടെ കൂടുതല്‍ പേര്‍ വായിക്കുമെങ്കില്‍ അത്രയും നല്ലത്...
    ഒന്നും നടന്നില്ലെങ്കിലും ഇത്തരം വിവേചങ്ങളെക്കുറിച്ച് ഒരു ബോധമെങ്കിലും ഉണ്ടാകും...

    ReplyDelete
  4. പ്രിയ അമ്പീ,
    പ്രസ്തുത സ്ഥാപനത്തില്‍ മുറിച്ചുണ്ടിനുള്ള സൗജന്യ ശസ്ത്രക്രിയക്കു വേണ്ടി ക്യാമ്പ്‌ നടത്തി വിളിച്ചുകൊണ്ടു വന്ന ഒരു ദരിദ്രബാലനെ അവിടത്തെ തന്നെ Patient service Dept എന്റെ അറിവില്ലാതെ മടക്കി അയച്ചതിലും അതിനെതിരെ എത്രയൊക്കെ ശ്രമിച്ചിട്ടും ആ കുട്ടിക്ക്‌ അതു നടത്തിച്ചുകൊടുക്കാന്‍ സാധിക്കാഞ്ഞതിലും പ്രതിഷേധിച്ച്‌ അവിടെ നിന്നും ഇറങ്ങി പോന്നവനാണ്‌ ഞാന്‍. ഇടനിലക്കാരും വളരെ വളരെ കേമന്മാര്‍

    ReplyDelete
  5. ചാത്തനേറ്:
    അമ്പിയണ്ണാ. താങ്കള്‍ക്ക് ഇതിന്റെ പേരില്‍ ഒരു വിചാരണ നേരിടെണ്ടി വരില്ലാന്ന് പ്രതീക്ഷിക്കുന്നു.

    ചാത്തന് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ‍. പരമാവധിപേരെ ഇങ്ങോട്ട് വിളിച്ചോണ്ട് വരിക. അത് ചെയ്യാം. ധീരോദാത്തമായ പോസ്റ്റ്. ചോര ചെറുതായി തിളയ്ക്കുന്നു.

    ഓഫ്: ചോക്കലേറ്റും ഡയറിമില്‍ക്കും തിന്നാന്‍ കിട്ടുന്ന ആ രോഗമെന്താ? :)--ഓഫിനു മാപ്പ്.

    ReplyDelete
  6. അമ്പീ..
    സാധാരണ വലിയ പോസ്റ്റുകള്‍ വായിക്കാതെ പിന്നീടേക്ക് മാറ്റി വെക്കാറാണ്. പക്ഷേ ഇതു തുടങ്ങിയിട്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല.
    വിവേചനങ്ങളുണ്ടെന്നറിയാമെങ്കിലും അതിത്രയ്ക്കുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതു വായിക്കുന്നവര്‍ക്കെങ്കിലും അത്തരം ഒരു സമീപനം ഭാവിയിലുണ്ടാകാതിരിക്കട്ടെ...

    qw_er_ty

    ReplyDelete
  7. മനസില്‍ തട്ടിയ ഒരു ലേഖനം... എഴുതിയ ആളുടെ മനസ് ലേഖനത്തില്‍ പ്രതിഫലിക്കുന്നുണ്ട്... :(

    പലപ്പോഴും പ്രതികരിക്കുവാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് മാനേജ്മെന്റിന് വളമാവുന്നത്. ശരിയാണ്, ഇതൊന്നും ഒരു മാധ്യമത്തിലും വരില്ല. മലയാള മനോരമയായാലും, മാതൃഭൂമിയായാലും ഇനി ഏത് ടി.വി. ചാനലായാലും ഇതൊന്നും കാണില്ല, പുറത്ത് കാണിക്കില്ല... നമുക്ക് കുറെയേറെ പത്രമാധ്യമ സുഹൃത്തുക്കള്‍ ഇവിടെയുണ്ടല്ലൊ. അവര്‍ക്ക് ഇതിനെതിരെ എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ? (ഇതൊരു വെല്ലുവിളിയല്ല... ചോദിക്കുന്നെന്നു മാത്രം)

    ഇത് ഒരു അമൃത ഹൊസ്പിറ്റലിലേയോ അല്ലെങ്കില്‍ ഒരു എന്‍.എസ്.എസ് സ്ഥാപനത്തിലേയോ മാത്രം സ്ഥിതിയല്ല... നമുക്കുചുറ്റുമുള്ള പല സ്ഥലങ്ങളിലും ഇത് നടക്കുന്നു, പല രൂപത്തില്‍. എന്നെക്കൊണ്ട് ചെയ്യാവുന്നത്, സമഭാവനയോടെ ഏവരേയും കാണുവന്‍ ശ്രമിക്കുക എന്നതാണ്, അത് ഞാന്‍ ചെയ്യുന്നുമുണ്ടെന്നാണ് എന്റെ വിശ്വാസം.

    അമ്പി പറഞ്ഞതുപൊലെ ഈ വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തേണ്ടതും, ഇവയൊക്കെയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്... ബൂലോഗത്തു നിന്നും ഉച്ചത്തിലിത് പ്രതിധ്വനിക്കട്ടെ...
    --

    ReplyDelete
  8. മെഡിക്കല്‍ ഫീല്‍ഡില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ തുറന്നെഴുതിയതില്‍ സന്തോഷിക്കുന്നു.പോസ്റ്റ് വലുതായിപ്പോയെങ്കിലും അതിലെ ഉള്ളടക്കം നന്നായിരിക്കുന്നു.ഇത്തരം വിവേചനങ്ങള്‍ എന്റെ ഫീല്‍ഡില്‍ (എഞ്ചിനീയറിംഗ്) ഉണ്ടൊ എന്നറിയില്ല. ഏതായാലും ഞാനനുഭവിച്ചിട്ടില്ല.
    തൊഴില്‍ രംഗത്തെ ഇത്തരം വേര്‍തിരിവുകള്‍ക്കെതിരെ പലരും പ്രതികരിക്കാതെയിരിക്കുന്നത് അവരുടെ ജീവിതോപാധി നഷ്ടപ്പെടുമെന്നുള്ള ഭീതി കൊണ്ടായിരിക്കാം.

    ReplyDelete
  9. അംബീ,
    തികച്ചും ഞെട്ടിപ്പിക്കുന്ന ലേഖനം. നീണ്ട ലേഖനമാണെങ്കില്‍ കൂടി ഒറ്റ ഇരുപ്പിനു തീര്‍ത്തു.
    തീര്‍ച്ചയായും ഇത് മറ്റു മാദ്ധ്യമങ്ങളിലും വരേണ്ടതാണ്. ഈ അസമത്വം എന്നിലെ അഡ്രിനാലിന്റെ അളവ് കൂട്ടുന്നോ എന്ന് സംശയം. “എല്ലാത്തിന്റേയും കൂമ്പിടിച്ച് വാട്ടാന്‍“ തോന്നുന്നു.

    ഓഫ്.ടൊ
    2 വര്‍ഷം മുന്‍പ് അമൃതയില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പറയാം. ബൈക്ക് ആക്സിഡന്റില്‍ പെട്ട് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാന്‍ ചെന്നതായിരുന്നു. വാര്‍ഡില്‍ സുഹൃത്തിനടുത്ത് വേറൊരു രോഗി കിടക്കുന്നു, അരികിലായി ഒരു 50 വയസിനോടടുത്ത സ്ത്രീയും, 20 വയസിനടുത്ത ഒരു പെണ്‍കുട്ടിയും കരയുന്നു. പെണ്‍കുട്ടി എന്തോ എഴുതുന്നും ഉണ്ട്. രോഗിക്കാണെങ്കില്‍ കാലില്‍ പ്ലാസ്റ്ററും, തലയില്‍ കെട്ടും ഉണ്ട്. കാഴ്ചയില്‍ ഗുരുതരാവസ്ഥ അല്ലതാനും. സുഹൃത്താണ് കഥ പറഞ്ഞത്. ഒരു ലോറി ഡ്രൈവറായിരുന്നു ആക്സിഡെന്റില്‍ പെട്ട് അവിടെ കിടന്നിരുന്നത്.അപകടത്തില്‍ പരിക്ക് വളരെ ഗുരുതരം ആയിരുന്നു.ദരിദ്ര കുടുംബത്തിലെ അംഗം ആയതിനാല്‍ മഠവുമായി ബന്ധപ്പെട്ട ചിലര്‍ ചേര്‍ന്ന് അവിടെ എത്തിച്ചു. തലയ്ക്കും കാലിനും സര്‍ജറി ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനത കണക്കിലെടുത്ത് ചിലവിന്റെ 25%ഓളം മഠം ഇളവ് അനുവദിച്ചു. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ആകുന്ന അന്ന് ആ 25%ന് പകരമായി ‘അമ്മ‘യുടെ കരുണയെ പ്രകീര്‍ത്തിച്ച് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു സ്വാമിനി പോയത്രേ. വിദ്യഭ്യാസം തീരെ കുറവായ ആ പെണ്‍കുട്ടി അക്ഷരത്തെറ്റിലും, മോശമായ കൈപ്പടയിലും എഴുതിയ ഒരു കുറിച്ച് ഒരു തവണ ‘റിജെക്റ്റ്‘ ആയിരിക്കുന്നു. 25% ഇളവ് പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ നന്നായി ഒന്നുകൂടെ എഴുതാന്‍ പറഞ്ഞത്രെ. അതാണ് ആ കുട്ടി കരഞ്ഞ്കൊണ്ട് എഴിതീരുന്നത്. കേട്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി. ആ കടലാസില്‍ കരുണ,ദയ,സഹതാപം എന്നിവയുടെ ഓര്‍മ്മയില്‍ ഉള്ള എല്ലാ പര്യായങ്ങളും ചേര്‍ത്ത് 2 ഖണ്ഡിക എഴുതി കൊടുത്ത് അവിടെ നിന്ന് പുറത്തിറങ്ങി. ആ കുടുംബത്തിന് ഇളവ് കിട്ടിയോ ആവോ? (സ്വാനുഭവം ആണ്. അവിടെ നിന്ന് നല്ല റെസ്പോണ്‍സ് കിട്ടിയവര്‍ ഉണ്ടാകാം ,എങ്കിലും അപവാദങ്ങളും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം ആണ് ഓഫടി)
    qw_er_ty

    ReplyDelete
  10. ഇന്റര്‍നെറ്റ് വായനക്കാരില്‍ മാത്രം എത്തേണ്ടതല്ല ഈ പോസ്റ്റ്. പൊതുജന ശ്രദ്ധയില്‍ വരേണ്ട അനേകം കാര്യങ്ങളില്‍ മുന്‍‌ഗണനയര്‍ഹിക്കുന്ന ഒരു കാര്യമാണിത്. ആശുപത്രിയില്‍ ഡോക്ടര്‍മാരെക്കാളുപരി നമ്മുടെ നല്ല പെരുമാറ്റം അര്‍ഹിക്കുന്ന പലവിഭാഗം ജീവനക്കാരുമുണ്ടെന്ന സത്യം പൊതുജനത്തെ ബോധവാന്മാരാക്കേണ്ടത് ഈ പോസ്റ്റ് വായിക്കുന്ന നമ്മളോരോരുത്തരുടെയും കടമയാണ്. ബൂലോകത്തെ കുത്തിത്തിരിപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും ശ്രമം ഇതിലേക്കായി ക്ഷണിക്കുന്നു.

    ReplyDelete
  11. സൂവേച്ചീ..ഇതിലും വലിയ കാര്യങ്ങള്‍ എഴുതുവാനുള്ളവര്‍ക്ക് മാധ്യമമില്ല എന്നതാണ് പ്രശ്നം.ബ്ലോഗിങ്ങിന്റെ വിപ്ലവകരമായ ഗുണം അതാണ്.
    മൂര്‍ത്തീ..മറ്റു മാധ്യമങ്ങളഉടെ കാര്യം :) അറിയില്ല...പരസ്യം കിട്ടുന്നത് ഒരു വലിയ വരുമാനമാര്‍‍ഗ്ഗമാണവര്‍ക്ക്..

    കുട്ടിച്ചാത്താ...വിചാരണ നേരിടേണ്ടി വരും എന്നു വിചാരിച്ച് തന്നെയാണെഴുതിയത്..ഏതാണ്ട് ആറു മാസമായി അങ്ങോട്ടമിങ്ങഓട്ടും ചിന്തിച്ച് എഴുതിയത്..വിചാരണയെന്ന കാര്യം ചാത്തന്‍ ഊഹിച്ചതില്‍ അത്ഭുതം തോന്നുന്നു.ഞങ്ങളും ആദ്യം ആലോചിച്ചതതാണ്..തെളിവുകളൊന്നും നിരത്തി വച്ചിട്ടില്ല..സത്യത്തിന്റെ ഒരു ബലം..:)
    സിജൂ..ഹരീ..സതീശേട്ടാ..നമുക്ക് ചെയ്യാവുന്നത് ഇത് തന്നെയാണ്..നാം ആദ്യം അത് ചെയ്യാതിരിയ്ക്കുക.
    ഡിങ്കനും..ഇന്‍ഡ്യാഹെറിറ്റേജും എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി.രണ്ടുപേര്‍ക്കുമുണ്ടായ അനുഭവങ്ങളോട് സാദൃശ്യമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അവിടെ നിന്നുണ്ടായിട്ടുണ്ട്.ഡിങ്കന്‍ പറഞ്ഞത് ഏതാണ്ട് ആളും കാലവും മാറ്റമെന്നേയുള്ളൂ. അതിനെപ്പറ്റി ഞാന്‍ വിശദമായി എഴുതാം..

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. പ്രിയ കാളിയംബി,
    ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ http://mobchannel.com ല്‍ കൊടുത്തിട്ടുണ്ട്. ഒന്നു നോക്കീട്ട് അനുചിത

    ReplyDelete
  14. അംബീ..ഇങ്ങനെ ഒരു വിവേചനത്തെ പറ്റി ആദ്യമായി കേള്‍ക്കുകയാ.

    റേഡിയോളജീ ടെക്നോളജുസ്റ്റായ ഹസ്ബന്റും കൂടെജോലി ചെയ്യുന്ന ഡൊക്ടേസും വിത്ത്‌ ഫാമിലി മൂവി കാണാനും മീന്‍ പിടിക്കാനും ആഹാരം കഴിക്കാനും ഒക്കെ പോകാറുണ്ട്‌. പുറം രാജ്യക്കാര്‍ക്ക്ക്‌ മലയാളികളൊടില്ലാത്ത ഒരു വിവേചനം മലയാളികള്‍ തമ്മില്‍ തമ്മില്‍ എന്തിനു കാണിക്കുന്നു എന്നതാ എനിക്കു മനസിലാകാത്തത്‌.

    കേരളത്തിലെ ഇത്രയും അപ്‌ സ്കയിലുള്ള ഒരു ഹോസ്പിറ്റലിന്റെ സ്ഥിതി ഇതാണെങ്കില്‍ ബാക്കി ഉള്ളതിന്റെ കാര്യം പറയണൊ.

    ഡോക്ടേഴ്സ്‌ ഒണ്‍ലി ട്രീറ്റ്മെന്റിനെതിരെ പ്രതികരിക്കാന്‍ യൂണിയന്‍ ഒന്നും ഇല്ലെ..

    ReplyDelete
  15. ഇക്കാ.. അനുചിത വരേയേ കാണാനുള്ളൂ.:).അനുചിതമെന്നാണ് എഴുതിയതെങ്കില്‍ ഒട്ടുമല്ലെന്ന് മാത്രമല്ല..നന്ദിയുണ്ട് താനും..ഒരു പ്രത്യേക നന്ദി ആ അഗ്രിഗേറ്റര്‍ കാണിച്ച് തന്നതിനാണ്..ആദ്യമായാ കാണുന്നത്..:)

    സംഘടനയുടേയൊക്കെ തുടക്കമാണിത് സ്റ്റെല്ലൂസേ..റേഡിയേഷന്‍ ടെക്നോളജിസ്റ്റായ ഹസ്ബന്റിനോട് പറയൂ..ഒരു തുടക്കമാവട്ടേ..

    ReplyDelete
  16. അംബി,
    അനുഭവിച്ചതിന്റെ വ്യക്തമായ ഈ കുറിപ്പ് വായിക്കുമ്പോള്‍ അംബി ആവര്‍ത്തിച്ചാവര്‍ത്തിച്ച് സന്ദേഹിക്കുന്ന, മറ്റ് ആശുപത്രികളില്‍ എങ്ങിനെ ആയിരിക്കും വിവേചനമെന്ന കാര്യം ആലോചിക്കാനേ വയ്യ. ഇതിലെ സാമൂഹ്യപാഠത്തിന് എങ്ങിനെയാണ് നന്ദി പറയുക സുഹൃത്തേ?

    ReplyDelete
  17. അമ്പി, നേരിട്ടനുഭവിച്ച സത്യത്തിന്റെ തീവ്രത വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ട് തന്നെ മറ്റ് പലരേയും പോലെ ഇത്രയും നീണ്ട പോസ്റ് ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ത്തു.
    പലകാര്യങ്ങളും മുന്നേ കേട്ടറിവുള്ളതാണ്‌.
    കേരളത്തില്‍ ഏറ്റവും ലാഭകരമായ രണ്ട് കച്ചവടങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യരംഗവും.
    ആരോഗ്യരംഗത്ത് യാതൊരു വിധ എതിക്സും ഇല്ലാതെ സാമൂഹിക സേവനത്തിന്റെ പേരിലുള്ള പ്രസ്ഥാനങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത് അപഹാസ്യമാണ്‌.
    പിന്നെ അതുമല്ലല്ലോ ഇവിടുത്തെ വിഷയം.

    ആരോഗ്യരംഗത്തെ ജോലിക്കാരിലുള്ള തമ്മിലുള്ള അസമത്വം: പലപ്പോഴും നേരിട്ട് കണ്ടീട്ടുള്ള കാര്യം. പല കൂട്ടുകാരും നഴ്സായും മറ്റും കൃസ്ത്യന്‍ 'മിഷന്‍' ആശുപത്രികളില്‍ ജോലി ചെയ്യുന്നു. 2000 ത്തിന്‍ താഴെ ശബളം കിട്ടുന്ന ജോലിയ്ക്ക് 600 ഇല്‍ കൂടുതല്‍ രൂപ മെസ്സ്. ചെയ്യേണ്ട ജോലികളുടെ ഭാരം പറഞ്ഞാല്‍ തീരാത്തത്. അമ്പി പറഞ്ഞതൊക്കെ ഏറ്റ് പാടേണ്ടീ വരും എല്ലാം എഴുതാനിരുന്നാല്‍. ഈ മതികെട്ടിനുള്ളില്‍ എന്തിനു കഴിയുന്നു എന്ന് ചോദിച്ചതിന് അവര്‍ പറഞ്ഞ ന്യായവും സുരക്ഷിതത്വം ആയിരുന്നു! പറഞ്ഞ് വന്നത് ആശുപത്രി എന്ന് ബോര്‍ഡ് വച്ച് (അത് പ്രൈവറ്റ് ആയിക്കോട്ടെ,സമൂഹിക പ്രവര്‍ത്തകരായിക്കോട്ടെ) 99 % പേരും ഒരേ മാനേജ്മെന്റ് സ്കൂളില്‍ പഠിച്ചിറങ്ങിയവരാണ്. ആരെ പിഴിഞ്ഞായാലും ലാഭം മാത്രം മതി. എന്തു ചെയ്യാന്‍ പറ്റും? എനിക്കൊരു ഉത്തരമില്ല. പല നഴ്സ്മാരും ജോലി തേടി പുറത്ത് പോകുന്നത് കാണാം. പക്ഷേ കുവൈത്തിലെ അവസ്ഥ ഒരിക്കല്‍ (ശാലിനിയാണോ, മലയാളം 4 യു ആണോ എന്നോര്‍മ്മയില്ല) അതിലും കഷ്ടമായിരുന്നു.

    മറ്റുള്ള ഫീല്‍ില്‍ അസമത്വം: .റീസേര്‍‍ച്ച് ഫീല്‍ഡിലും പ്രൊജെക്റ്റ് അസിസ്റ്റനും റിസേര്‍ച്ച് സ്കോളറും ചിലപ്പോഴെങ്കിലും രണ്ട് തട്ടില്‍ ആകാറുണ്ട്. തീണ്ടല്‍ തൊടീല്‍ ഇത്ര രൂക്ഷമല്ല എന്ന് മാത്രം. എഞ്ചിനീറിങ്ങ് ഫീല്‍ഡില്‍ ഡിപ്ലോമക്കാരനും ബിടെക് കാരനും രണ്‍റ്റ് തട്ടാണ്. ഡിപ്ലോമക്കാരനാണ്‌ കൂടുതല്‍ പണി ചെയ്യുന്നതെങ്കിലും ശമ്പളം കൂടുതല്‍ ബിടെകിനായിരിക്കും.

    എല്ലാ ജോലികളും തുല്യ ആദരവോടെ കാണാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. ആ വിപ്ലവത്തിലേയ്ക്കൊരു ചുവട് വയ്പ്പെങ്കിലും ആവട്ടെ ഈ പോസ്റ്റ്.

    അമൃതയെ കുറിച്ച്: ആരാരും ഇല്ലാത്ത ഒരു വൃദ്ധന്റെ ചികിത്സയ്ക്ക് അമൃതയെ സമീപിച്ചപ്പോള്‍ റേഷന്‍ കാര്‍ഡും നൂലാമാലകളൂം പറഞ്ഞൊഴിഞ്ഞു സ്വാമിമാര്‍; അനാഥര്‍ക്കെന്ത് റേഷന്‍ കാര്‍ഡ്!

    ReplyDelete
  18. വളരെ നല്ല പോസ്റ്റ്.

    ReplyDelete
  19. അംബീ, ഈ ലേഖനം വായിച്ചിട്ട്, മനസ്സിനു വല്ലാത്ത ഭാരം. വളരെ വിലപിടിപ്പുള്ള ഒരു ലേഖനമാണിത്. എത്തേണ്ടവരുടെ കണ്ണില്‍ ഈ ലേഖനം എത്തിച്ചേ തീരൂ. സമ്മതമാണെങ്കില്‍, പത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് അയച്ചുകൊടുക്കട്ടെ? ലിങ്കും കൊടുക്കാം.....അവര്‍ ഇത് വായിച്ച് അംബിയുമായി ബന്ധപെടും..........കൂട്ടായ്മം കാണിക്കേണ്ടത് ഇവിടേയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍. വായിലെ നാക്കല്ല ഇവിടെ ആവശ്യം, കൂട്ടായ പ്രവര്‍ത്തനം, മാദ്യമ ശ്രദ്ധ ആകര്‍ഷിപ്പിക്കുക, മഠങ്ങളുടേയും, ഇല്ലാത്ത കഴിവിന്റേയും പേരില്‍ മനുഷ്യനെ കൊള്ളയടിക്കുനന്ത് അവസാനിപ്പിക്കുക തന്നെ വേണം. ഈ പോസ്റ്റിലാണു ചര്‍ച്ചകള്‍ വേണ്ടത്. അഭിനന്ദനങ്ങള്‍ അംബി. ഈ ചങ്കുറ്റത്തിനു മുന്‍പില്‍, ഇത് തുറന്നെഴുതാന്‍ കാണിച്ച ശുദ്ധമനസ്സിനു മുന്‍പില്‍.

    ReplyDelete
  20. "ലോകത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ഗുരുക്കളായ അമൃതാനനന്ദമയി മഠത്തിനറിയാം", എങ്ങനെ ഭക്തിയെ കുപ്പിയിലാക്കണമെന്നും കോര്‍പ്പറേറ്റ് ലേബലില്‍ മാര്‍ക്കറ്റിലിറക്കണമെന്നും. 'ആനന്ദ ലഹരി' പകരുന്ന 'അമ്മ'യുടെ സംഘത്തിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ എത്രമാത്രം മാനവ വിരുദ്ധമാണെന്ന് ഈ വായനയിലോര്‍ത്തു. സേവന തല്‍പരതയെ ചൂഷണം ചെയ്യുന്ന ഭക്തിമാര്‍ ഗ്ഗത്തില്‍ ധാരാളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചാനലില്‍ പ്രവര്‍ത്തിക്കുന്ന ചില ചങ്ങാതിമാര്‍ പറഞ്ഞതും മറിച്ചുള്ള അനുഭവങ്ങളായിരുന്നില്ല.

    ഒരു കോര്‍പറേറ്റ് രീതിയില്‍ എങ്ങനെ ബിസിനസ് നടത്താം എന്നറിയുന്ന കേരളത്തിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് അമൃതയാണിന്ന്. കോര്‍പറേറ്റ് ചൂഷണങ്ങളുടെയും തന്ത്രങ്ങളുടെയും മര്‍മ്മമറിയുന്നവരും. അംബി പറഞ്ഞ കഥ പ്രസിദ്ധീകരിക്കാന്‍ എത്ര മാധ്യമങ്ങള്‍ ഇന്നു തയ്യാറാകും? രാഷ്ട്രത്തലവന്മാര്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെയുള്ളവര്‍ വന്നെത്തുന്ന ഈ ആകര്‍ഷണീയ കെണിയുടെ ഉള്‍ക്കാഴ്ച്ചകള്‍ ഇവിടെ പങ്കു വെച്ചതിനു നന്ദി!

    ReplyDelete
  21. അംബിയുടെ ലേഖനം വായിച്ച് വളരെയേറെ അമര്‍ഷവും ആശങ്കയും തോന്നുന്നു. ഇത്തരം വിവേചനങ്ങള്‍ക്കിടയിലല്ലേ എനിക്ക് ഇനി ജോലിചെയ്യേണ്ടത് എന്ന സത്യം എന്നെ ശരിക്കും ആശങ്കാകുലനാകുന്നു. ഇത്രകാലത്തിനിടക്ക് എനിക്കൊരിക്കലും ഇന്ത്യയില്‍ ഒരു കളക്റ്റീവില്‍ ജോലിചെയ്യേണ്ടി വന്നിട്ടില്ല.ഇവിടെ ക്യാന്‍റീനുകളിലും മറ്റു സ്തലങ്ങളിലും മാക്സിമം ‘ജോലിക്കാര്‍ക്ക് ക്യൂ ബാധകമല്ല‘ എന്നല്ലാതെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകമുറി എന്ന് ഒരിക്കലും എഴുതി വെച്ചതായി കണ്ടിട്ടില്ല. ഇനി കാണാനും പോകുന്നില്ല.ഞങ്ങള്‍ എല്ലാവരും ഡോക്ടര്‍മാരും ,പാരാ മെഡിക്കല്‍ സ്റ്റാഫും, ഗുമസ്തന്മാരും മറ്റെല്ലാവരും ഒരേ ജീവിതസാഹചര്യങ്ങളില്‍ ഒരേ ഹോസ്റ്റലില്‍ കഴിയുന്നു.ഈ വിവേചനത്തിന്‍റെ തുടക്കം ഡോക്ടര്‍മാറ്റില്‍ നിന്ന് തന്നെയാവുമോ? എന്‍റെ സുഹൃത്തുക്കള്‍ ഡോക്ടര്‍മാരിലാരും (മിക്കവാറും വിദേശ വിദ്യാഭ്യാസമോ പരിശീലനമോ കിട്ടിയവര്‍)ഇത്തരം വിവേചനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരല്ല. കുറച്ച് കാലം നാട്ടിലെ ജില്ലാ ആശുപത്രിയില്‍ ഒബ്സര്‍വറായപ്പോള്‍ അവിടെ ട്രെയിനിങിന് വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വരെ രോഗികളോടും പാരമെഡിക്കല്‍ സ്റ്റാഫിനോഓടൂം ക്രൂരമായി പെരുമാറുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.ചില പ്രത്യേക ഇടങ്ങളില്‍ പ്രത്യേക ഡിസൈനേഷനിലുള്ളവര്‍ക്ക് മാത്രം പ്രവേശനം സാധ്യമാക്കാന്‍ പലനിറങ്ങളിലുള്ള ഐ ഡി കാര്‍ഡ് ഉപയോഗിക്കുന്നത് സാധാരണമാണ്.എന്നാല്‍ അത് പാസേജുകാളിലും ഹെല്‍ത്ത് ക്ലബുകളിലും പ്രവേശനം നിഷേധിക്കത്ര കരുത്ത് ആര്‍ജ്ജിക്കുന്നതെങ്ങിനെ?പുതിയ ഒരു തൊഴില്‍ സംസ്കാരം ഉയര്‍ന്ന് വരേണ്ട ആവശ്യകതയാണ് ഈ അനുഭവക്കുറിപ്പിന്‍റെ സാമൂഹ്യപാഠം.അംബിയെപോലെ അവകാശങ്ങള്‍ക്ക് വേണ്ടി ഈ മെയില്‍ അയക്കുന്നവരെകൊണ്ട് നിറയട്ടെ കേരളം.നമ്മളിലോരോരുത്തരില്‍ നിന്നും തുടങ്ങട്ടെ ഈ മാറ്റം. ഈ അപമാനങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വിദേശത്ത് ജോലി ചെയ്യുകയോ മറ്റു ജോലികള്‍ ചെയ്യാനൊരുമ്പെടുകയോ ചെയ്യുന്നതിന് പകരം അതിനു വേണ്ടി ഒച്ചയിടട്ടെ. ഈ ലേഖനം അച്ചടി മാധ്യമങ്ങളില്‍ വരണം. എനിക്കുറപ്പുണ്ട് ഈ സിസ്റ്റത്തിനോട് യോജിക്കാത്ത ഒട്ടനവധി ഡോക്ടര്‍മാരുണ്ടാകും നമ്മുടെ നാട്ടില്‍.അവര്‍ക്കിത് ചിന്തോദ്ധീപികമാകാന്‍, ഈ സിസ്റ്റത്തില്‍ കിടന്ന് വീര്‍പ്പ് മുട്ടുന്ന അനവധി സഹോദരങ്ങള്‍ക്ക് ഒച്ച ഉയര്‍ത്താന്‍ ഇതൊരു പ്രചോദനമാകാന്‍ അവരൊക്കെ ഇത് വായിച്ചിരിക്കേണ്ടതുണ്ട്.

    ReplyDelete
  22. മുഴുവനും ഒറ്റ ശ്വാസത്തില്‍ എന്നതുപോലെ വായിച്ചു. എന്തു പറയാന്‍. :(
    അവിടെ വരുമാനമൊന്നും ഇല്ലാതേയും ജോലി ചെയ്യുന്നവരില്ലേ? ഇക്കണക്കിനു അവരുടെ ഗതിയെന്താണോ?
    qw_er_ty

    ReplyDelete
  23. പ്രിയ അംബീ

    ബ്ലോഗിന്റ് സ്വാതന്ത്ര്യത്തില്‍ ധാരാളം പ്രതീക്ഷകള്‍ ഞാന്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ചിലപ്പോഴൊക്കെ നിരാശയും തോന്നിയിട്ടുണ്ട് എന്നുള്ളതൊഴിച്ചു നിര്‍ത്തിയാല്‍. പക്ഷെ അംബിയുടെ പൊസ്റ്റിങ്, എന്റെ പ്രതീക്ഷകളെ വീണ്ടും വാനോളം ഉയര്‍ത്തുന്നു.

    വളരെ വര്‍ഷം മുന്‍പേ നാടു വിട്ടതായതുകൊണ്ട്,ഇത്തരം വൃത്തികേടുകളൊന്നും അത്രയ്ക്കനുഭവിച്ചിട്ടില്ല,എങ്കിലും അവിടുത്തെ തോ‍ാന്ന്യാസങ്ങള്‍ ദിനം പ്രതി വളരുന്നു എന്നുള്ളതില്‍ എനിയ്ക്കു യാതൊരു സംശയവും തോന്നിയിരുന്നില്ല. എന്നാലും അതിത്രയ്ക്കു വഷളായി എന്നു ഞാന്‍ കരുതിയിരുന്നില്ല.

    ബ്ലൊഗില്‍ സാധാരണ ഒരു പോസ്റ്റിന് കുറെ കമന്റു വരും. (പൊതുവെ എന്റെ അനുഭവത്തില്‍ ആനുകാലിക പ്രാധാന്യമുള്ള പ്രശനങ്ങളില്‍ അധികമാരും കമന്റിടാറില്ല.)

    എന്നാല്‍ ചിലതിലൊക്കെ കമന്റിന്റ് വെള്ള പ്പൊക്കെമുണ്ടാകും, രണുടു മൂന്നു ദിവസത്തേക്ക്. പിന്നെ അതു നില്‍ക്കും. പക്ഷെ ആപോസ്റ്റില്‍ ഉയര്‍ത്തിയ പ്രശ്നത്തിന് എന്തു പറ്റി? ഒന്നും പറ്റിയില്ല. ആരുമത് അന്വേഷിയ്ക്കുന്നുമില്ല.

    അതുകൊണ്ടെന്തു പ്രയോഗനം?

    സാമൂഹ്യ പ്രശ്നങ്ങള്‍ക്കു നേരെ കൈയ്യൊഴിയുകയോ കണ്ണടച്ചു നില്‍ക്കുകയോ ചെയ്യുന്ന നമ്മുടെ നാട്ടിലെ വ്യ്‌വസ്ഥാപിത മാദ്ധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്കു നേരെ അനുകൂലമായ ഒരു നടപടിയും എടുക്കുകയില്ല. അംബിയുടെ ഒരു വരി പോലും അവര്‍ അവരുടെ പത്രങ്ങളില്‍ വരുത്തുകയില്ല. പക്ഷെ ബ്ലൊഗിന്റ് മാദ്ധ്യമം അതിനൊരവസരം ഉണ്ടാക്കി എന്നുള്ളതു വലിയ ഒരു കാര്യമാണ്.

    പക്ഷെ ഇവിടെ മുകളില്‍ പറഞ്ഞപോലെ കുറെ കമന്റുകളില്‍ ഇത് ഒതുക്കരുത്. ശക്തിയുള്ള ഒരു പൊതു അഭിപ്രായമാക്കി മാറ്റി ഇതിനെ നമ്മുടെ നിയമസഭകളിലും പര്‍ലമെന്റുകളുലും അവതരിപ്പിയ്ക്കണം.

    വിദേശത്തു ജോലി ചെയ്യുന്ന പലര്‍ക്കും (അതില്‍ അഭിമാനം കൊണ്ടിട്ടല്ല്) നമ്മുടെ നാടിന്നൊരു നാണ‍ക്കേടാണ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടൊ എന്നറിഞ്ഞു കൂടാ.

    നമ്മുടെ ഇല്ലായ്മയോ, പട്ടീണിയോ അല്ല അതിനു കാരണം. പക്ഷെ മലയാളിയുടെ അഹങ്കാരം, വിവേചനം, പരസ്പര ബഹുമാനമില്ലായ്മ്. ...

    പരസ്പരം ബഹുമാനമില്ലാത്ത ഒരു പെരുമാറ്റത്തിലും ഒരു വ്യക്തി പോലും രാജിയാകരുത് എന്ന പഠനം നമ്മുടെ സ്കൂളുകളും വീടുകളിലും നമ്മള്‍ അനിവര്‍ത്തിച്ചാലേ ഇതിനു മാറ്റമുണ്ടാകുകയുള്ളു.‘എന്താടാ എന്നു ചോദിച്ചാല്‍ എതാടാ‘ എന്നു ചൊദിയ്ക്കാനുള്ള മനക്കരുത്ത്, തന്റേടം അതുണ്ടാകണം.

    എന്റ അഭിപ്രായത്തില്‍ ഞാന്‍ ഇവിടെ കാണുന്നത് കുടുംബത്തെയാണ്. ഒരോ കുടുംബവും അതിലെ വ്യക്തികളും അറിഞ്ഞും അറിയാതെയും ഈ അവസ്ഥയ്ക്കുത്തരവാദികളാണ്.

    ഒത്തിരി എഴുതാനുണ്ട്. ഇതൊരു തുടക്കമാകട്ടെ,

    ചീഞ്ഞു നാറുന്ന നമ്മുടെ സമൂഹത്തിന്റെ പ്രശ്നത്തെക്കുറിച്ച് ഇതു പോലെയുള്ള അനേകം പൊസ്റ്റുകള്‍ മുന്നോട്ടു വരട്ടെ. അവ എന്റെര്‍റ്റേയ്ന്‍ മെന്റിനോ, റ്റെന്‍ഷന്‍ ബസ്റ്റിങ്ങിനോ ആയി ഉപയോഗ്ഗിയ്ക്കാന്‍ പറ്റില്ലായിരിയ്ക്കാം.പക്ഷെ അതിന്റെ അര്‍ഥവും ആവശ്യവും മനസിലാക്കന്‍ കഴിവുള്ള കുറച്ചു ബ്ലോഗേഴ്സ് എങ്കിലും ഉണ്ടാകുമെന്ന പ്രത്യാശയില്‍...

    ReplyDelete
  24. പ്രിയപ്പെട്ട അംബീ,

    ബ്ലോഗിടപാടുകളില്‍ നീണ്ട ഒരു മൌനവ്രതത്തിലൂടെ ഇഴഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന എനിക്ക് അതു ഭഞ്ജിക്കേണ്ടി വരുന്നു ഈ പോസ്റ്റ് കാണുമ്പോള്‍!

    ധീരമായി ഇതൊക്കെ തുറന്നെഴുതാന്‍ കാണിച്ച ആ ആര്‍ജ്ജവത്തിനു മുന്‍പില്‍ സാഷ്ടാംഗപ്രണാമം!

    വേറൊരു നാട്ടിലാണെങ്കിലും റേഡിയേഷന്‍ ഫാര്‍മക്കോളജി, ഓണ്‍കോളജി,ന്യൂക്ലിയര്‍ മെഡിസിന്‍, RT പ്ലാനിങ്ങ്, മെഡിക്കല്‍ ഫിസിക്സ് തുടങ്ങിയ മേഖലകളില്‍ തന്നെ ഇടപെടുന്നതുകൊണ്ട് ഈ ലേഖനത്തിലെ എല്ലാ കാര്യങ്ങളും, പ്രത്യേകിച്ച് ഇതേ വകുപ്പിന്റെ തലത്തില്‍ നിന്നുതന്നെ,നേരിട്ട് അനുഭവവേദ്യമായിട്ടുണ്ട്. അപകടകരമായ റേഡിയോ ആക്റ്റീവ് മരുന്നുകളും ഉപകരണങ്ങളും പെരുമാറാന്‍ അതിനെക്കുറിച്ച് ഒട്ടും അറിവില്ലാത്ത, ഏറ്റവും തുച്ഛമായ, നിന്ദ്യമായ ശമ്പളം മാത്രം ലഭിക്കുന്ന ബംഗ്ലാദേശി പാവങ്ങളെ ഏല്‍പ്പിക്കുന്നതുമുതല്‍ മുകളിലേക്കു തുടങ്ങും ആ അനുഭവങ്ങള്‍. യോഗ്യതകളേക്കാളും അറിവിനേക്കാളും ഉയരത്തില്‍ ബന്ധുബലസ്വാധീനങ്ങളും തന്‍പോരിമയും വാഴുന്ന ഇത്തരം അന്തരീക്ഷങ്ങളെക്കുറിച്ച് രോഗികളും അവരുടെ ബന്ധുക്കളും അടക്കമുള്ള പുറത്തുള്ളവര്‍ ഒരിക്കലും അറിയുന്നുണ്ടാവില്ല.

    എന്നിട്ട് പോലും, നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് എത്രയോ നീതിയുള്ള നാടാണിത് എന്നു തോന്നും. ഡോക്റ്റര്‍ എന്ന പദവി എങ്ങനെയെങ്കിലും കൈക്കലാക്കി രാജാവായി നടക്കുന്നവരേക്കാള്‍ ഓരോരുത്തരും ചെയ്യുന്ന തൊഴിലിനെ അതിനര്‍ഹമായ ബഹുമാനത്തോടെ നോക്കിക്കാണുന്നവര്‍ കുറച്ചെങ്കിലുമുണ്ടിവിടെ.

    നാട്ടിലെ (ചില-മിക്ക) ഡോക്റ്റര്‍മാരുടെയും അഹന്തയ്ക്കും അത്യാര്‍ത്തിക്കും നല്ല നല്ല ഉദാഹരണങ്ങള്‍ എനിക്കും അനുഭവമായിട്ടുണ്ട്. ഓരോന്നിനേയും കുറിച്ച് എഴുതാനും ആഗ്രഹമുണ്ട്. പക്ഷേ ആരൊക്കെയോ കൂടി വായ് അടച്ചുകെട്ടിയിരിക്കുന്നു. എഴുതിയാല്‍ പാവങ്ങളായ ആരെയൊക്കെയോ അതു ബാധിക്കും എന്ന പേടി അതിയായുണ്ട്.

    യന്ത്രങ്ങളെ ശുശ്രൂഷിക്കുന്ന നമ്മെപ്പോലെയുള്ള മനുഷ്യരെക്കാള്‍ മനുഷ്യനെ ശുശ്രൂഷിക്കുന്ന ഇത്തരം യന്ത്രങ്ങള്‍ വളരെ അധഃപതിച്ചുപോയിരിക്കുന്നു എന്നു മാത്രം പറഞ്ഞുവെക്കാം. കസേരയ്ക്കുപിന്നിലെ ചുമരില്‍, ചില്ലിട്ടലങ്കരിച്ചുവെച്ച സര്‍ട്ടിഫിക്കറ്റിലേക്ക് വല്ലപ്പോഴുമെങ്കിലും ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍! എന്നുമെന്നും ചൊല്ലിയോര്‍ത്തുവെക്കേണ്ട ഈ മഹാമന്ത്രം അങ്ങനെയെങ്കിലും ഒരിക്കല്‍ കണ്ടിരുന്നെങ്കില്‍...

    “I swear by Apollo Physician and Asclepius and Hygieia and Panaceia and all the gods and goddesses, making them my witnesses, that I will fulfill according to my ability and judgment this oath and this covenant:
    To hold him who has taught me this art as equal to my parents and to live my life in partnership with him, and if he is in need of money to give him a share of mine, and to regard his offspring as equal to my brothers in male lineage and to teach them this art - if they desire to learn it - without fee and covenant; to give a share of precepts and oral instruction and all the other learning to my sons and to the sons of him who has instructed me and to pupils who have signed the covenant and have taken an oath according to the medical law, but no one else.

    I will apply dietetic measures for the benefit of the sick according to my ability and judgment; I will keep them from harm and injustice.

    I will neither give a deadly drug to anybody who asked for it, nor will I make a suggestion to this effect. Similarly I will not give to a woman an abortive remedy. In purity and holiness I will guard my life and my art.

    I will not use the knife, not even on sufferers from stone, but will withdraw in favor of such men as are engaged in this work.

    Whatever houses I may visit, I will come for the benefit of the sick, remaining free of all intentional injustice, of all mischief and in particular of sexual relations with both female and male persons, be they free or slaves.

    What I may see or hear in the course of the treatment or even outside of the treatment in regard to the life of men, which on no account one must spread abroad, I will keep to myself, holding such things shameful to be spoken about.

    If I fulfill this oath and do not violate it, may it be granted to me to enjoy life and art, being honored with fame among all men for all time to come; if I transgress it and swear falsely, may the opposite of all this be my lot.”


    എങ്കിലും,
    ഇങ്ങനെയൊക്കെ എഴുതേണ്ടിവന്നതിന്, വൈദ്യവിദ്യയെ ഇപ്പോഴും ദൈവവിദ്യയായി കണക്കാക്കുന്ന, ആരാലും പുകഴ്ത്തപ്പെടാതെ എവിടെയൊക്കെയോ ജീവിച്ചൊടുങ്ങുന്ന, എന്നിട്ടും ഹിപ്പോക്രാറ്റസിന്റെ ആ മഹാമന്ത്രം അനിശം ഉരുക്കഴിച്ചുകൊണ്ടിരിക്കുന്ന, ഒരു പറ്റം മഹാത്മാക്കളോട് മാപ്പുചോദിക്കാതിരിക്കാന്‍ വയ്യ.

    ReplyDelete
  25. അംബീ, മനസ്സില്‍ തട്ടി എഴുതിയ ലേഖനം. എന്താണ് പറയേണ്ടതെന്നറിയില്ല; ആരെ കുറ്റം പറയണമെന്നും. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അവരവരുടേതായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. വേറേ ആരുടെയെങ്കിലും മേല്‍ കുറ്റം ചാരിവെക്കുന്നതില്‍ കാര്യമില്ല. പക്ഷേ ചിലപ്പോഴെങ്കിലും പ്രശ്‌നക്കാര്‍ ഒന്നോ രണ്ടോ പേരായിരിക്കും. അവര്‍ അവരുടെ മിടുക്ക് കാണിക്കാനായിരിക്കും ഇത്തരം വിവേചനങ്ങള്‍ ഉണ്ടാക്കുന്നത്/അല്ലെങ്കില്‍ മറ്റാര്‍ക്കും മനസ്സിലാവാത്ത, അവര്‍ക്ക് മാത്രം മനസ്സിലാവുന്ന ലോജിക്ക് കാണിക്കാന്‍. ഇതൊന്നും തെറ്റുകള്‍ ചെയ്യാനും തുടരാനുമുള്ള ന്യായീകരണമാവുന്നില്ല എന്നറിയാം.

    എന്തായാലും ചില കാര്യങ്ങളിലെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതിനു പകരം തിരുത്താന്‍ തയ്യാറായി എന്നത് അത്രയെങ്കിലും ആശ്വാസം തരുന്നു; അത് മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ന്യായീകരണമാവുന്നില്ലെങ്കിലും.

    നാട്ടിലുള്ള ഇത്തരം അവസ്ഥകള്‍ക്ക് ആള്‍ക്കാര്‍ക്ക് അനാവശ്യമായ സ്റ്റാറ്റസ് കല്‍‌പിച്ച് കൊടുക്കുകയും അതിനനുസരിച്ച് ആള്‍ക്കാരെ തരം തിരിക്കുകയും ചെയ്യുന്ന നമ്മളോരോരുത്തര്‍ക്കും ഉണ്ട് ഉത്തരവാദിത്തം. നമ്മള്‍ ഏതെങ്കിലും “നല്ല” നിലയിലാവുന്നത് നമ്മുടെ മാത്രം മിടുക്കുകൊണ്ടല്ല എന്നും മറ്റുള്ളവര്‍ ഏതെങ്കിലും “താഴ്ന്ന” നിലയിലായിപ്പോവുന്നത് അവരുടെ കുഴപ്പം കൊണ്ട് മാത്രമല്ല എന്നും മനസ്സിലാക്കാന്‍ പറ്റിയാല്‍; തോളില്‍ മാറാപ്പു കയറാന്‍ അധികം സമയമൊന്നും വേണ്ട എന്ന് എപ്പോഴും ഓര്‍ത്താല്‍ എല്ലാവര്‍ക്കും എല്ലാവരെയും ബഹുമാനിക്കാന്‍ പറ്റും.

    വിവേചനത്തിന്റെ ഭീകരത അനുഭവിക്കാനുള്ള യോഗം ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ. പക്ഷേ ഈ ലേഖനം വായിച്ചപ്പോള്‍ എനിക്കും ഒരു കുറ്റബോധമുണ്ട്- ഞാനും എന്റേതായ രീതിയില്‍ വിവേചനങ്ങള്‍ കാണിച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത്- “നീയൊന്നും അത് ചെയ്താല്‍ ശരിയാവില്ല” എന്നും “നിനക്കൊക്കെ എന്തറിയാം” എന്നുമൊക്കെയുള്ള രീതിയില്‍.

    ReplyDelete
  26. അംബിയുടെ ഈ വിലപ്പെട്ട ലേഖനം കൂടുതല്‍ വായിക്കപ്പെടാനും ചര്‍ച്ച ചെയ്യാനും ഞാനും നിര്‍ദ്ദേശിക്കുന്നു.
    ജോലിസ്ഥലത്തെ വിവേചനത്തെ പറ്റി ഇത്ര ആതമാത്ത്ഥതയോടെ എഴുതിയ ഒരു ലേഖനം ഞാന്‍ മുന്‍പു വായിച്ചിട്ടില്ല.

    ReplyDelete
  27. ജോലിസ്ഥലത്തെ വിവേചനത്തെപ്പറ്റിയുള്ളത് 100% ശരിവയ്ക്കുന്നു. സത്യത്തില്‍, അമേരിക്കയില്‍/യൂറോപ്പില്‍ ജീവിയ്ക്കുന്നതിന്റെ ഏറ്റവും വലിയ ഗുണവും ജോലിസ്ഥലത്തെ വിവേചനമില്ലായ്മയാണ്.

    മേലധികാരി അടുത്തേയ്ക്ക് വരുമ്പോഴേ കസേരയില്‍ നിന്ന് എഴുന്നേറ്റ് ബഹുമാനിക്കേണ്ടി വരുന്നതും, ഒരുത്തനെയും മൈന്‍ഡ് പോലും ചെയ്യാതെ ജോലി തീര്‍ത്ത് സൌകര്യത്തിനനുസരിച്ച് വീട്ടില്‍ പോകാന്‍ കഴിയുന്നതും തമ്മിലുള്ള അന്തരം. ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ജോലിസ്ഥലത്തെപ്പറ്റി ടെന്‍ഷനെടുക്കേണ്ടാത്തതിന്റെ ലക്ഷ്വറി.

    ഇന്ന് രാവിലെ കൂടി; പുതുതായി വന്ന ടെമ്പ് റിസപ്ഷനിസ്റ്റിനെ, കമ്പനി വൈസ് പ്രസിഡന്റ് അങ്ങോട്ട് പോയി പരിചയപ്പെടുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ഓഫീസിലേയ്ക്ക് കയറിച്ചെല്ലുന്നത്. സത്യം.

    പണ്ട് ജോലി ചെയ്തിരുന്ന ഒരു സ്ഥാപനത്തില്‍ നടത്തിയ വാര്‍ഷിക പിക്നിക്കില്‍ മാ‍നേജര്‍മാരുടെ കുട്ടികള്‍ എല്ലാത്തിലും സമ്മാനം വാങ്ങിപ്പോകുന്നതും എക്സിക്യുട്ടീവുകളുടെ കുട്ടികള്‍ കൈയും വീശിപ്പോകുന്നതും കണ്ടത്, ഓര്‍മ്മ വരുന്നു. ശരിക്കും ! ഹൌ റെഡിക്യുലസ് !!

    പക്ഷേ ജോലിസ്ഥലത്തെ വിവേചനത്തെക്കാളുപരി, അംബി മുന്‍പ് ജോലി ചെയ്ത രണ്ട് സ്ഥാപനങ്ങളിലും നടക്കുന്നത് ശരിക്കും, ‘ഗുപ്താ ബനിയാ‘ ടൈപ്പിലും മോശമായ മുതലെടുപ്പാണ്. കേരളത്തില്‍ ഇപ്പോഴും ഇതൊക്കെ നടക്കുന്നു എന്നത് വിശ്വസിക്കാനേ കഴിയുന്നില്ല.

    ഈ പോസ്റ്റ് ഒരു മഹത്തായ തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ക്വാളിഫിക്കേഷനും പദവിയ്ക്കും മുകളിലായി മറ്റു മനുഷ്യരെ കാണാനുള്ള കഴിവിനായി നമുക്കു 'പ്രാര്‍ത്ഥിക്കാം' ; മറ്റുള്ളവര്‍ക്ക് വേണ്ടിയും നമുക്കു വേണ്ടിയും. ഒരു ചര്‍ച്ചയെന്നതിലുപരി, ഒരു യഥാര്‍ത്ഥ ആറ്റിറ്റ്യൂഡ് മേയ്ക്ക് ഓവറിന് ഈ പോസ്റ്റ് കാരണമാകട്ടെ.

    ReplyDelete
  28. ആള്‍ട്ട്‌, മറ്‌, പിന്‍ മൊഴി കലപിലകള്‍ക്കൊടുവില്‍ ബ്ലോഗുകള്‍ താളം കണ്ടെത്തുന്നുവൊ?
    നല്ല നല്ല ഒരു പാട്‌ ലേഖനങ്ങള്‍.

    കൈപ്പള്ളിയുടെ, ഏവൂരാന്റെ.
    നാല്‍പ്പതാം നമ്പര്‍ മഴ..
    ഇതിലൊക്കേയുള്ള കാര്യമാത്രപ്രസക്തങ്ങളും കഴുമ്പുള്ളതും ആയ കമെന്റുകള്‍.

    സാമൂഹിക പ്രസക്തിയൂള്ള നല്ല ലേഖനം കാളിയംബിയുടെ.

    ബ്ലോഗുകള്‍ ഇങ്ങിനെ നല്ല നല്ല ശൃഷ്ടികള്‍ കൊണ്ട്‌ നിറഞ്ഞിരുന്നെങ്കില്‍....

    qw_er_ty

    ReplyDelete
  29. അംബി..
    എന്റെ ബ്ലോഗു വായന തുടങ്ങിയതിനു ശേഷം, ഇത്ര നല്ലൊരു ലേഖനം ഞാനിതുവരെ വായിച്ചിട്ടില്ല,ജോലി സ്ഥലത്തെ വിവേചനം അതും ദൈവത്തിന്റെ സ്വന്തം നാടെന്നഭിമാനം കൊള്ളുന്നവര്‍ക്കിടയില്‍.. എന്റെശ്വീരാ... ഒരൊറ്റയിരിപ്പിനിതു ഞാന്‍ വായിച്ചെടുത്തു.. എങ്ങനെ ഞാന്‍ അംബിയെ അഭിനന്ദിക്കുമെന്നെനിക്കറിയില്ല. അംബിയുടെ സമ്മതമുണ്ടെങ്കില്‍ (ഏതൊരാള്‍ക്കും ചെയ്യാനാവുന്നത് തന്നെ) കമന്റുകള്‍ സഹിതം ഈ ലേഖനം, ബന്ധപ്പെട്ട അധികാരികള്‍ക്ക് (മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തൊഴില്‍ മന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്കു) അയച്ചുകൊടുക്കാന്‍ സമ്മതം തരുമോ ?
    എന്റെ ബൂലോകരെ നിങ്ങളോരുത്തരും ഇവിടെ വന്ന് ഈ ലേഖനം വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  30. കേരളത്തില്‍ മാത്രമേ ഡോക്ടര്‍മാരോട് ഇത്രയേറെ വിധേയത്വം വച്ചുപുലര്‍ത്തുന്ന ഒരുജനക്കൂട്ടമുള്ളൂ എന്നെനിക്ക് പലപ്പോഴും തോനിയിട്ടുണ്ട്.

    അംബീ നന്നായിരിക്കുന്നു,ഈ വിളിച്ചുപറയല്‍.

    ReplyDelete
  31. അംബീ:
    സമാനമായ പ്രൊഫെഷനല്‍ രംഗം പരിചയമുള്ള എനിക്ക് ഇതിലെ പലതും പുതിയതല്ലെങ്കിലും ചിലതൊക്കെ ഞെട്ടിച്ചു കളഞ്ഞു. മറ്റു പ്രൈവറ്റ് ആശുപത്രികളിലെ സഹനങ്ങള്‍ എത്ര കഠിനമായിരിക്കും!

    ഇത് പ്രിന്റെഡ് മീഡിയ എടുക്കുമെന്ന് വിചാരിക്കുന്നു.

    ReplyDelete
  32. രാവിലെ ഓഫീസില് വന്ന് മെയില് തുറന്നപ്പോള് ആദ്യം കണ്ടത് ഈ ലേഖനത്തിനുള്ള കമന്റാ.. വിചാരത്തിന്റെ.. എല്ലാരും ഇതൊന്ന് വായിക്കണെ .. എന്നാ വായിച്ചേക്കാം എന്നു കരുതി.. മുഴുവനാക്കിയതിനു ശേഷമാ ഇത്ര വലിയ ലേഖനാ വായിച്ചു തീര്ത്തതെന്ന് അറിഞ്ഞത്.. എല്ലാരും പറഞ്ഞപോലെ “ഒറ്റ ഇരിപ്പിനു വായിച്ചു”...

    എല്ലാരും അനുഭവങ്ങള് പറഞ്ഞില്ലെ... ഞാനും പറഞ്ഞോട്ടെ ഒരു ക്രൈസ്തവ മഠത്തിലെ കാര്യം .. അവരുടെ വകയായി ഒരു അനാഥാലയം ഉണ്ട് .. കാശില്ലാത്ത വീട്ടിലെ അച്ഛനും അമ്മയും തന്നെ ആണ് അവിടെ കുട്ടികളെ എത്തിക്കുന്നത്.. കഴിഞ്ഞവര്ഷം അവിടത്തെ കുറെ പെണ്കുട്ടികള്ക്ക് ഒന്നിച്ച് “ദൈവവിളി“.. സിസ്റ്റേഴ്സ് ആവാന് .. ആ കുട്ടികളെ നന്നായി അറിയുന്ന എനിക്കതില് എന്തൊ പന്തികേട് തോന്നി.. പിന്നെ അവരോടുള്ള സംസാരത്തില് നിന്നു തന്നെ ആണറിഞ്ഞത് .. എല്ലാവീട്ടിലും ഒന്നും രണ്ടും പിള്ളേറ് മാത്രമായതിനാല് ആരും സന്യാസിനികളാവാന് വരുന്നില്ല .. അതുകൊണ്ട് ഇതുവരെ വളര്ത്തിയതിന് പകരം ആണ് ഈ ദൈവവിളി .. അതില് ഒരു കുട്ടി നന്നായി ഡാന്സ് ചെയ്യുമായിരുന്നു .. അവളുടെ സങ്കടം ഉടുപ്പിട്ടാല് ഡാന്സ് ചെയ്യാന് പറ്റില്ലല്ലൊ എന്നായിരുന്നു..

    അപ്പൊ ഞാന് വണ്ടിവിടുന്നു ,, എന്റെ ജോലിയെല്ലാം പെന്ഡിംഗ് ..

    ReplyDelete
  33. വിശ്വസിക്കാനാവുന്നില്ല !

    ReplyDelete
  34. വായിച്ചു, ഡാക്കിട്ടര്‍മാരൊഴിച്ചുള്ളവരുടെ ശമ്പളം വളരെ കുറവാണെന്ന് അറിയാമയിരുന്നു, ഇത്രയും കുറവാണെന്നും, ഇത്രയും വിവേചനമുണ്ടെന്നും അറിയുമ്പോള്‍ സങ്കടം തോന്നുന്നു.

    ജോലിയുടെ മഹത്വം എല്ലാവരും മനസ്സിലാക്കിയാലേ ഇത്തരത്തിലുള്ള വിവേചനം മാറുകയൊള്ളൂ.

    ReplyDelete
  35. അംബീ, വളരെ നല്ല കുറിപ്പ്‌.

    സത്യത്തില്‍ പ്രശ്നം നമ്മുടെ തന്നെ മാനസിക അടിമത്തത്തിലാണ്‌. അംബി തന്നെ പറഞ്ഞില്ലേ, വെളിയില്‍ പോയി സമത്വം എന്താണെന്ന് കണ്ടപ്പോഴാണ്‌ അനുഭവിച്ചതെന്താണെന്ന് ബോധ്യമായതെന്ന്‌. വളരെ ശരിയാണെന്ന് തോന്നുന്നു അത്‌. നാട്ടില്‍, ഈ രംഗത്ത്‌ അസമത്വം അനുഭവിക്കുന്ന ചിലരെങ്കിലും ഉണ്ടാവും ചോദിക്കാന്‍ "അതിലെന്താ കുഴപ്പം? അവരൊക്കെ വലിയ ആള്‍ക്കാരല്ലേ?" എന്ന്. അംബിക്ക്‌ നാട്ടില്‍ നില്‍ക്കുമ്പോള്‍ത്തന്നെ ഇത്രയൊക്കെ പ്രതികരിക്കാന്‍ കഴിഞ്ഞുവെന്നതു തന്നെ വലിയ കാര്യം.

    ഇത്‌ മലയാളി സമൂഹത്തിന്റെ കുഴപ്പമായി ചുരുക്കേണ്ടതൊന്നുമില്ല. പൊതുവേ അറബി നാട്ടിലും, കിഴക്കേ ഏഷ്യയിലും മറ്റും പല രൂപത്തില്‍ ഇതു തന്നെ കാണും. ഒരു കൊല്ലം മുന്‍പ്‌ ഞങ്ങളുടെ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബിസിനസ്സും വേതനവ്യവസ്ഥകളും ഒക്കെയുള്ള ഒരു സ്ഥാപനത്തില്‍ കിട്ടിയ അവസരം എനിക്ക്‌ ഉപേക്ഷിക്കേണ്ടി വന്നത്‌, എന്നോട്‌ ചേരാന്‍ നിര്‍ദ്ദേശിച്ച യൂനിറ്റില്‍ തമിഴ്‌ ബ്രാഹ്‌മണരുടെ മേധാവിത്വമാണെന്നും, മറ്റുള്ളവരെ - പ്രത്യേകിച്ച്‌ മലയാളികളെ - അവര്‍ ബുദ്ധിമുട്ടിക്കുമെന്നുമുള്ള ചില അനുഭവസ്ഥരുടെ സ്നേഹപൂര്‍വമുള്ള മുന്നറിയിപ്പു മൂലമായിരുന്നു.

    സത്യം പറഞ്ഞാല്‍ ഡോക്റ്റര്‍മാര്‍ ആരെങ്കിലും ഇത്തരം വിവേചനം ആവശ്യപ്പെടുമെന്നോ, അവര്‍ ഇത്‌ ആസ്വദിക്കുമെന്നോ എനിക്ക്‌ തോന്നുന്നില്ല. നേരത്തെ പറഞ്ഞ പോലെ, ഒരു തരം മാനസിക അടിമത്തം രാജാവിലും വലിയ രാജഭക്തി കാണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്ന് മാത്രം.

    ReplyDelete
  36. അമ്പീ വായിച്ചു ഞാനാകെ ആവേശം കൊണ്ടു പോയി! ഇത്തരം ലഖനങ്ങള്‍ പുറം ലോകം കൂടി അറിയേണ്ടതാണ്‌.

    ReplyDelete
  37. അംബീ,

    ആദ്യമിട്ട വൈകാരികമായ പ്രതികരണത്തില്‍ വിട്ടു പോയവയെന്നു തോന്നിയ കാര്യങ്ങള്‍ പറയാമല്ലോ.

    1) ആരോഗ്യ സേവന രംഗത്തെ തൊഴിലാളികള്‍ക്ക് മികച്ച സേവന വ്യവസ്ഥകളും തൊഴില്‍ നിയമങ്ങളും ഉറപ്പു വരുത്തണം. ഇതില്‍ അസംഘടിതരായ വലിയൊരു വിഭാഗം വരുന്നുണ്ട്. ട്രെയ്‌നീസ് എന്ന പേരിലാണിവരെ ചൂഷണം ചെയ്യുന്നത്.

    നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ ട്രൈനികളായി തീരെക്കുറഞ്ഞ വേതനത്തിനു ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപങ്ങളേറെയാണു. അസംഘടിതരായി ജോലി ചെയ്യുന്ന ട്രൈനികളുടെ എണ്ണവും വളരെക്കൂടുതലാണു. തൊഴില്‍ നിയമങ്ങളും സംഘടനാ സ്വാതന്ത്യവും ട്രൈനികള്‍ക്കും ബാധകമാക്കണം.

    2) ആരോഗ്യരംഗം സേവന മേഖലയായിക്കാണരുതെന്നത് അടിച്ചേല്‍പ്പിക്കപ്പെടുന്ന സര്‍ക്കാര്‍ നയ നവീകരണ പദ്ധതിയിലെ [MGP]പ്രധാന ശിപാര്‍ശയാണു. (വിദ്യാഭ്യാസ രംഗവും ഇതില്‍ വരും). ചില മേഖലകളില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങളോ സാമ്പത്തികനയങ്ങളോ ബാധകമാക്കരുതെന്ന ഫ്രീസോണ്‍ പരികല്‍പ്പനകളും ഇതിന്റെ ഭാഗമാണു. തൊഴില്‍ ചൂഷണത്തിന്റെ കോര്‍പ്പറേറ്റ് രീതികള്‍ സര്‍ക്കാര്‍ ചെലവില്‍ അംഗീകരിപ്പിക്കാന്‍ ശ്രമം നടക്കുന്നു.

    3) സംഘടനാ സ്വാതന്ത്ര്യത്തിന്റെയും അവകാശ സമരങ്ങളുടെയും നിഷേധം ഈ പുതിയ രീതികളുടെ മുഖമുദ്രയാണു. അസംഘടിതരായ, നിശ്ശബ്‌ദ്ധരാക്കപ്പെട്ട തൊഴിലാളികള്‍ ഏതു രംഗത്തുമുള്ളിടത്തോളം കാലം ഇത്തരം തമോഗര്‍ത്തങ്ങള്‍ സ്രിഷ്ടിക്കപ്പെടുക തന്നെ ചെയ്യും.

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. അംബി, ഒറ്റയിരുപ്പിന് ഈ പോസ്റ്റ് വായിച്ചു, ഇങ്ങനെ തുറന്നെഴുതാന്‍ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങള്‍.

    ഡാലി, നേഴ്സ്മാരെകുറിച്ചുള്ള പോസ്റ്റിട്ടത് ഞാനല്ല. പക്ഷേ അതിനെകുറിച്ച് എഴുതണമെന്ന് വിചാരിച്ചിരുന്നു. ഇവിടെ കുവൈറ്റ് മിനിസ്ട്രി നേരിട്ട് നിയമനം നടത്തുന്നുണ്ട്. അതിനോടൊപ്പം ഒരു പ്രൈവറ്റ് റിക്രൂട്ട്മെന്റ് കമ്പനിവഴിയും നേഴ്സ്മാരെ നിയമിക്കുന്നു. ഈ പ്രവറ്റ് കമ്പനിവഴിയെത്തുന്ന നേഴ്സുമാര്‍ മറ്റുള്ളവരുടെയൊപ്പം തന്നെയാണ് ജോലിചെയ്യുന്നത്, പക്ഷേ കിട്ടുന്ന ശമ്പളം മിനിസ്ട്രി സ്റ്റാഫിനുകിട്ടുന്നതിന്റെ പകുതിപോലുമില്ല. പിന്നെ ജോലിസ്ഥലത്ത് നേരിടേണ്ടിവരുന്ന വിവേചനം ഭയങ്കരമാണ്. കൂടെ ജോലിചെയ്യുന്ന മലയാളി സഹോദരിമാര്‍ തന്നെയാണ് മൂന്നാംകിട സ്റ്റാഫെന്ന രീതിയില്‍ ഇവരെ പീഡിപ്പിക്കുന്നത്. ഞാനറിഞ്ഞത്, സര്‍ക്കാര്‍ മുഴുവന്‍ ശമ്പളവും ആ എജന്‍സിക്കു നല്‍കുന്നുണ്ട്, അവര്‍ അതിലെ പകുതിയില്‍ കൂടുതല്‍ എടുത്തിട്ട് ബാക്കിയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന്. സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ രണ്ടുതരം സമീപനം, പഠിച്ചതും ചെയ്യുന്നതും ഒരേ തൊഴില്‍, ഒരേ ജോലി സമയം.. പക്ഷേ സമീപനങ്ങള്‍ രണ്ടു രീതിയിലും. അവധിദിനങ്ങളും, മറ്റു ആനുകൂല്യങ്ങളും അങ്ങനെയെല്ലാത്തിലും വേര്‍തിരിവ്. ഇപ്പോള്‍ സര്‍ക്കാര്‍ ഈ ഏജെന്‍സിയെ മാറ്റിനിര്‍ത്തി നേരിട്ട് നിയമനം നടത്താന്‍ പോകുകയാണെന്നു കേട്ടു, ഇപ്പോള്‍ ഇവരുടെ കീഴിലുള്ള സ്റ്റാഫിനെ എടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷേ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ഏജെന്‍സി തയാറല്ല, ഒരിക്കലും മിനിസ്ട്രിക്ക് ഇവരെ കൊടുക്കില്ല, റിലീസും കൊടുക്കില്ല, പകരം ഇതിലും കുറഞ്ഞ ശമ്പളത്തില്‍ പ്രൈവറ്റ് ആശുപത്രികളിലേക്ക് ഇവരെ സപ്ലൈ ചെയ്യാനാണ് ഈ കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നാണറിഞ്ഞത്. അതു പറ്റിയില്ലെങ്കില്‍, നാട്ടിലേക്ക് കേറ്റിവിടുമത്രേ. രണ്ടു ലക്ഷം രൂപാ വീതം ഈ കമ്പനിക്ക് കൊടുത്ത് കേറിവന്നവരാണീ സ്റ്റാഫുകള്‍.

    ഇനിയുമെഴുതാനുണ്ട് ഏറെ, പന്ത്രണ്ടുമണിക്കൂര്‍ ഡ്യൂട്ടിയിട്ടിട്ട്, ഒരു കാപ്പിപോലും ജോലിസ്ഥലത്തിരുന്ന് കഴിക്കാന്‍ അനുവദിക്കാത്ത ആതുരസേവനസ്ഥാപനങ്ങള്‍, വേണമെന്ങ്കില്‍ അവരുടെ കാന്റീനില്‍ നിന്ന് കൊള്ളവിലയ്ക്ക് വാങ്ങി കഴിക്കാം, തുച്ഛമായ ശമ്പളത്തില്‍ ജീവിക്കുന്നവര്‍ ഭക്ഷണം വേണ്ട എന്നു വയ്ക്കുകയാണ് പതിവ്. ഒത്തിരിയെഴുതാനുണ്ട് അംബി, ഇവിടെ ഓരോ സ്ഥാപനങ്ങളിലും അതു ആതുരസേവനമാകട്ടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കാവട്ടെ, കണക്കെഴുത്താവട്ടെ, ഇതുപ്പോലെയുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നവരാണ് ഏറേയും. ഇവിടെ നമ്മള്‍ വേറൊരു രാജ്യത്തെ പൌരന്മാരാണല്ലോ, സഹിക്കുക തന്നെ.

    പക്ഷേ നമ്മുടെ നാട്ടിലെ ഈ വിവേചനം അവസാനിപ്പിച്ചേ പറ്റൂ.

    ReplyDelete
  40. ഇന്നലെ കോപ്പി എടുത്തുകൊണ്ട് പോയി വായിച്ചിരുന്നു. അനുഭവങ്ങള്‍ക്ക് മാത്രം പകരാനാവുന്ന ഉള്‍ക്കാഴ്ചയുള്ള ലേഖനം.

    ഞാന്‍ മെഡിക്കല്‍ പ്രൊഫഷനുമായി ബന്ധപ്പെട്ട ആളല്ല. പക്ഷേ വളരെ അടുപ്പമുള്ള ചില ഗ്രൂപ്പുകള്‍ നടത്തുന്ന ചില ആശുപത്രികള്‍ അടുത്തറിയാം. മിക്കയിടത്തും അംബിയുടെ കുറിപ്പില്‍ ഉള്ള കാര്യങ്ങള്‍ തന്നെയാണ് നടക്കുന്നത്. ചിലയിടത്തെങ്കിലും നഴ്സ്‌മാരും auxiliary staff ഉം മെച്ചമായ സാഹചര്യങ്ങള്‍ കണ്ടെത്തുന്നെങ്കില്‍ അതിനു കാരണം ചുമതലപ്പെട്ട ചിലരുടെ വ്യക്തിപരമായ നന്മ കൊണ്ടുമാത്രം. സംവിധാനത്തിന്റേതല്ല.

    ഒരു കാര്യം കൂട്ടത്തില്‍ പറഞ്ഞോട്ടെ. ഈ പ്രശ്നം ആശുപത്രികളിലേത് മാ‍ത്രമല്ല. സ്കൂളുകളിലും കോളെജുകളിലും ഒക്കെ ഇതിനോട് താരതമ്യപ്പെടുത്താനാവുന്ന അവസ്ഥയുണ്ട്. താഴ്ന്നതരം എന്ന് മുദ്രകുത്തപെട്ട ജോലികള്‍ ചെയ്യുന്നവര്‍ അനുഭവിക്കുന്നത് മാനുഷികമൂല്യങ്ങള്‍ക്ക് നിരക്കാത്തവിവേചനം ആണെന്ന് തിരിച്ചറിഞ്ഞത് ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്തതിനു ശേഷമാണെന്ന് സമ്മതിക്കേണ്ടി വരുന്നു ലേഖനകര്‍ത്താവിനെപോലെ എനിക്കും.

    ഒരു പക്ഷേ തൊഴിലിനെ ആദ്യം ജാതിയുമായും പിന്നീട് അതിഭൌതികമായ തലത്തില്‍ കര്‍മ്മവും പുനര്‍ജന്മവുമായൊക്കെ ബന്ധപ്പെടുത്തുന്ന മതവിശ്വാസവും പാരമ്പര്യങ്ങളും ഒക്കെ ഇന്ത്യയില്‍ ഇത്തരം വിവേചനത്തിനു ആഴം കൂട്ടുന്നുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അതുമാത്രമാണ് കാരണമെന്നല്ല. ഇന്നു തൂപ്പുജോലി ചെയ്യുന്ന ബ്രാഹ്മണരുണ്ടാവും. പക്ഷേ അയാളെ ചാതുര്‍വര്‍ണ്യക്കണക്കില്‍ തീണ്ടായ്മക്കാരനായിക്കൂട്ടുന്ന ജന്മം കൊണ്ട് മറ്റേതുവിഭാഗത്തിലും ആകാവുന്ന ഒരു ‘വരേണ്യവര്‍ഗം‘ ആണ് തൊഴില്‍മേഖലയിലെ ശരിതെറ്റുകള്‍ നിയന്ത്രിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. ചാതുര്‍വര്‍ണ്യത്തില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത ശീലങ്ങള്‍ ബാക്കിയാവുന്നു എന്നു സാരം.

    ഈ ചര്‍ച്ച കൂടുതല്‍ തുറന്ന കാഴ്ചകളിലേക്ക് നമ്മെ നയിക്കട്ടെ എന്ന് ആശിക്കുന്നു.

    ReplyDelete
  41. വായിച്ചു.എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും വായിച്ചിരിക്കേണ്ട പോസ്റ്റ്‌

    ReplyDelete
  42. അംബി..,
    താങ്കളോട് ഒരു പാട് ആരാധന തോന്നുന്നു എനിക്ക്. അങ്ങിനെ എനിക്ക് തോന്നാത്തതാണ്. കാരണമെന്തെന്നല്ലേ..താങ്കളാണ് യഥാര്‍ത്ഥ ഹീറോ.

    ഇതിലെ ഓരോ വരിയും ഹൃദത്തിലേക്ക് ചോദിപ്പിക്കുന്ന ചാട്ടൂളിപോലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

    ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പൊതുകാര്യപ്ര്സക്തമായ കാര്യങ്ങള്‍ ചുമ്മാ ഒരു കമന്‍ റ് കൊണ്ട് തീരാവുന്നതല്ല.

    ബൂലോകത്തിലെ പ്രമുഖ വ്യക്തികള്‍ വേണ്ടതിനും വേണ്ടാത്തതിനും അടികൂടുമ്പോള്‍ സമൂഹ നന്മയ്ക്ക് വേണ്ടി മുഖ്യധാരയില്‍ നിന്ന് എങ്ങിനെ പ്രവര്‍ത്തിക്കാം എന്നും നമുക്ക് ആലോചിക്കാവുന്നതാണ്.

    ഈ ലേഖനത്തിനിലെ ഓരോ വരിയിലും നിറഞ്ഞു നില്‍ക്കുന്ന ആത്മാര്‍ത്ഥത, സ്നേഹം, സമൂഹത്തില്‍ നേരിടുന്ന ആക്രമങ്ങള്‍ ശരിക്കും ഒരു വിപ്ലവകാരിയെ അനുസ്മരിപ്പിക്കുന്നു. ഈ വിപ്ലവ വീര്യം ചോര്‍ന്നു പോകാതിരിക്കാന്‍ നമുക്കും ഒത്തു ചേരാം.
    ഇവിടെയാണ് കൂട്ടായ്മയുടെ, സംഘടനയുടെ ബലം നമുക്ക് കരുത്താകേണ്ടത്.
    പക്ഷെ ഇന്ന് എല്ലാ സംഘടനകളും നിറമുള്ള കൊടികള്‍ക്ക് കീഴില്‍ ആജ്ഞാനു വര്‍ത്തികളായി മാറിയിരിക്കുന്നു. അവരില്‍ നിന്നുള്ള പീഠനങ്ങള്‍ക്ക് വിധേയരാവേണ്ടിയും വരുന്നു.

    അംബിയെ പോലെ പ്രതികരിക്കുന്ന യുവത്വം ആവശ്യമാണെന്നു പറയുമ്പോള്‍ തന്നെ നമുക്കും അതിന്‍ റെ ഭാഗഭാക്കുകളായിക്കൂടേ എന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

    ഈ ലേഖനം ഒറ്റയിരിപ്പിന് വായിച്ചു എന്നു പറയുമ്പോള്‍ എഴുത്തിന്‍ റെ കഴിവു മാത്രമല്ല. അനുഭവത്തിന്‍ റെ ചൂരും ചൂടും അതിനുണ്ട്.
    ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ലേഖനമാണ്. കാരണം അമൃതയും അതു പോലുള്ള ചിലരുടെ പേരുകളും അവര്‍ക്ക് (സര്‍ക്കുലേഷന്‍!!)നെ ബാധിക്കും. മാത്രവുമല്ല കേസിനു പോയാല്‍ അംബിക്ക് പിടുച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമാകും.

    ഇത്തരം തൊഴില്‍ പീഠനത്തിനെതിരെ ശബ്ദിക്കാന്‍ നിയമമുണ്ടെങ്കിലും നമുക്ക് ഒട്ടനവധി കടമ്പകള്‍ താണ്ട്ണ്ടി വരുന്നു അതിനെ മറികടക്കാന്‍. ഇനിയും ഒരു പാടെഴുതാനുണ്ട്. പക്ഷെ പിന്നൊരിക്കലൊ നേരിലൊ ആകാം.

    അംബീ.. ആശംസകള്‍.

    ReplyDelete
  43. അംബീ, ശക്തമായ ലേഖനം. തുറന്നെഴുതിയതിന് അഭിനന്ദനങള്‍. മനു സൂചിപ്പിച്ചതുപോലെ, ചെയ്യുന്ന തൊഴിലിനെ ഉയര്‍ന്നതെന്നും, താഴ്ന്നെതെന്നും, വിഭജിച്ചുണ്ടാക്കിയ ജാതിഭേദങള്‍ ഒരു വ്യക്തിയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അസ്തിത്വം രൂപപ്പെടുത്തിയിരുന്ന , അത്ര വിദൂരമല്ലാത്ത നമ്മുടെ തന്നെ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ കളക്ടീവ് മെമ്മറിയില്‍ ഉണ്ട് എന്നതായിരിക്കണം, തൊഴിലിടങളിലെയും മറ്റിടങളിലെയും ഈ ഹയറാര്‍ക്കികള്‍ നിലനില്‍ക്കാന്‍ കാരണം. കായികാദ്ധ്വാനം വേണ്ട തൊഴിലുകള്‍ “താഴ്ന്നവയാണ്” എന്ന ബോധം മേല്‍പ്പറഞ്ഞ തൊഴിലധിഷ്ടിത ജാതി സമ്പ്രദായത്തിന്റെ മറ്റൊരു രൂപം മാത്രമാണ്. നഴ്സുമാരുടെ കാര്യത്തില്‍ , നമ്മുടെ നാട്ടില്‍ അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് എന്നുള്ളതും, അവര്‍ കൈകാര്യം ചെയ്യേണ്ടുന്നവയില്‍, കാലാകാലങളായി നമ്മുടെ പാരമ്പര്യം “അശുദ്ധി” കല്‍പ്പിച്ചിരിക്കുന്ന പലതും ഉള്‍പ്പെടും എന്നുള്ളതും അവരെ ഈ ഹയറാര്‍ക്കിയില്‍ താഴ്ത്തുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടാകണം. “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്ന ബൂര്‍ഷ്വാ മുദ്രാവാക്യം നടപ്പിലാക്കാന്‍ ഫ്യൂഡല്‍-സവര്‍ണ്ണ മൂല്യങളില്‍ നിന്നും ഇന്നും മുക്തമാകാത്ത നമ്മുടെ തദ്ദേശീയ ബൂര്‍ഷ്വാസിക്ക് കഴിയില്ല എന്നുള്‍ലതാണ് സത്യം. എന്നാല്‍ ഇന്ന് ഉദാരവല്‍ക്കരണവും, ആഗോളവല്‍ക്കരണവും, തുറന്നിട്ടിരിക്കുന്ന ഇന്ത്യയിലേക്ക്, അമേരിക്കന്‍-യൂറോപ്യന്‍ മൂലധനവും, അതോടൊപ്പം, അമേരിക്കന്‍-യൂറൊപ്യന്‍ മൂല്യങളും കടന്നുവരുന്നതോടേ, പതുക്കെയാണെങ്കിലും, ഇവിടെയും പടിഞ്ഞാറന്‍ രാജ്യങളിലെ പോലെ തൊഴിലിടങളിലെ വിവേചനം കുറഞ്ഞുവരും എന്നു തന്നെ കരുതാം. അങിനെ ഇന്ത്യ പതുക്കെയെങ്കിലും, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ബൂര്‍ഷ്വാ നീതിയില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു “പൂര്‍ണ്ണ ബൂര്‍ഷ്വാ ജനാധിപത്യ” രാജ്യമായി മാറും എന്നും ആശിക്കാം. പിന്നെ അംബീ, ആശുപത്രികളിലെ, ആശ്രമങളിലെ ചൂഷണത്തെ കുറിച്ച് എഴുതുന്നത് സൂക്ഷിച്ച് വേണം. അല്ലെങ്കിലേ യൂണിയനുകളും, അവകാശ സമരങളും, നമ്മുടെ നാട് കുട്ടിച്ചോറാക്കിയെന്ന വാദത്തിനാണ് പൊതുസമ്മതി. ഇതിപ്പോ, ചൂഷണം എന്നൊക്കെ പറഞ്ഞ്, തൊഴിലാളി യൂണിയനില്ലാത്ത പരിപാവനമായ ആശ്രമങളിലും, ആതുരസേവന രംഗത്തും കൂടി ഇവ വ്യാപിപ്പിക്കാനുള്ള, ഒരു “വികസന” വിരോധിയുടെ കുത്സിതശ്രമമായിപ്പോയി അംബിയുടേത് എന്ന് പലര്‍ക്കും തോന്നിയേക്കാം.

    ReplyDelete
  44. അംബീ.... ഇത്രയും കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞല്ലോ. ഭയങ്കരം തന്നെ.
    “ഡോക്ടറായതുകാരണം അവന്‍ കാര്‍ഡിയോളജിസ്റ്റായാലും കുഴപ്പമില്ല, അണുക്കളേപ്പറ്റി അഭിപ്രായം പറയുന്നു, അന്വേഷിയ്ക്കുന്നു. പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദമെടുത്തവന്‍ തേരാപ്പാരാ നടക്കുന്നു. ആറുകൊല്ലം വൈദ്യസൂക്ഷ്മാണുശാസ്ത്രം പഠിച്ച് ബിരുദാനന്തര ബിരുദവും ഡൊക്ട്രേറ്റുമെടുത്തവന്‍ ലാബുകളില്‍ കിറ്റ് വില്‍ക്കാന്‍ നടക്കുന്നു.അവന് ശബ്ദമില്ലാഞ്ഞ് കൊണ്ട് തന്നെ.അല്ലാതെ കാശുണ്ടാക്കി മറിയ്ക്കാനൊന്നുമല്ല.“

    വളരെ ശക്തമായ ഈ ശബ്ദം എത്തേണ്ട കാതുകളില്‍ എത്തും എന്നു തന്നെ പ്രതീക്ഷിക്കാം.

    ReplyDelete
  45. അംബി,
    ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തു..മനസ്സില്ല് തൊട്ടെഴുതിയിരിക്കുന്നൂ..നമ്മള്‍ അറിയാത്ത കുറെ കാര്യങ്ങള്‍..ഇത് കൂടുതല്‍ പേര്‍ വായിക്കേണ്ട ഒരു ലേഖനം ആണു..കൂടുതല്‍പ്പേരിലേക്ക് എത്തേണ്ടത്..
    വായിച്ച് മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്നൂ..

    കുട്ടന്‍സ് | Sijith

    ReplyDelete
  46. സമയം തീരെ ഇല്ല എങ്കിലും ഇതു വായിച്ചിട്ടു ഒന്നും എഴുതാതെ പോകുന്നതെങ്ങിനെ? ഈ വിവേചനതിലെക്കു ശ്രദ്ധ ക്ഷണിച്ചിതിനു അഭിനന്ദനങ്ങള്‍!..അവസാനിപ്പിക്കെണ്ടതു തന്നെ .
    തൊഴിലിന്റെ മഹത്വം എന്ന ആശയം ഇനിയും മനസ്സില്ലാക്കിയിട്ടില്ലാത്ത നാടാനു നമ്മുറ്റെതു ,അതു വിദ്യാഭ്യാസകച്ചവടത്തിനു വഴിതെളിക്കുന്നു..അതു ചൂഷണതില്‍ കൊണ്ടുചെന്നെത്തികുന്നു...(ഇപ്പൊ സാലറി മാത്രം തരും .ഈ 'സേവ"യ്കുള്ള യഥാര്‍ത്ഥ പ്രതിഫലം സ്വര്‍ഗത്തില്‍ നിന്നുമാണു:-) )

    ആരോഗ്യകച്ചവടത്തിനും വളകൂറൂള്ള മണ്ണാണു നമ്മുടേതു..രോഗതുരമായ കേരളം ..ഏറ്റവും രോഗഭീതിയുള്ള ഒരു ജനതയാണു കേരളീയര്‍ എന്നു എവിടെയൊ വായിച്ചു ..ആരോഗ്യ മാസികളും ജീവിത ശൈലിയും അതാതിന്റെ പങ്കു വഹിക്കുന്നു .എന്തിനും സ്പെഷലിസ്റ്റ്‌ നെ തേടുന്ന ജനം ,ഒരു റെഫെറലിന്റെയും അരിപ്പയില്ലാതെ വലിയ ആശുപത്രികളില്‍ അടിയുമ്പോള്‍ സ്വാഭാവികമായും ഈ ബിസിനെസ്സിന്റെ ഒഴിവാക്കാന്‍ പറ്റത്ത ഘടകമായ , ആശുപത്രിയുടെ മുഖ്യ ആകര്‍ഷണമായ ഡോക്ടര്‍ക്കു സ്പെഷല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുതുന്നതു അവര്‍ ആവ്ശ്യപ്പെട്ടില്ല. അതു നടത്തിപ്പുകാരുടെ ബിസിനെസ്സ്‌ തന്ത്രം മാത്രമാണു.
    എന്റെ അമ്മയും ഒരു ആരോഗ്യപ്രവര്‍ത്തകയായിരുന്നു , എന്നാല്‍ ആ doctor കുടുംബത്തോടുള്ള അടുപ്പം എന്റെ കുടുംബത്തിനു ഒട്ടെറെ നന്മള്‍ തന്നു..അതു ആരോഗ്യകച്ചവടം ഇത്ര വ്യാപകമാകുന്നതിനു മുന്‍പായിരുന്നു കെട്ടൊ.
    trained ആയവര്‍ ഈ വിവേചനം കാരണം ഈ മേഖല വിടുന്നു എന്നു കേട്ടിട്ടു വിഷമം തോന്നുന്നു:-(

    qw_er_ty

    ReplyDelete
  47. പ്രിയപ്പെട്ട അംബി ,
    തരിച്ചിരുന്നു പോയി. ആത്മാര്‍ത്ഥതയോടെ , ധൈര്യത്തോടെ പ്രതികരിക്കാനും സത്യം വിളിച്ചു പറയാനും തയ്യാറാകുന്നവന്റെ വായ അടയ്ക്കാന്‍ ആര്‍ക്കുമാവില്ല, അല്ലെ, കുഞ്ഞാ.

    ഇന്നാളൊരു ദിവസം എന്റെ ഔ പഴേ ശിഷ്യന്‍ വീട്ടില്‍ വന്നിരുന്നു.ജോലി സര്‍ജികല്‍ ഉപകരനങ്ങള്‍ടെ ഡിസ്റ്റ്രിബ്യൂഷന്‍ ആയതുകൊണ്ട് പല വല്ല്യേ വല്ല്യേ ആസ്പത്രികളിലും അവനു പോണം. അവന്‍ പറഞ്ഞ ഒരു കാര്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. സ്ഥലത്തെ വല്ല്യെ ഒരാസ്പത്രി.അവടത്തെ ഡോക്റ്റര്‍മാരിലൊരാല്‍ തന്നെ മാനേജിംഗ് പാര്‍റ്റ്നറും.ദരിദ്ര്രായ രോഗികള്‍ വന്ന് ബില്ലടയ്ക്കാന്‍ വിഷമിക്കുമ്പോ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചോണ്ടൊരു മാലാഖ വരൂത്രെ.ഇവടത്തെ ഡോക്റ്റര്‍ വല്ല്യേ മനസ്സുള്‍ളയാളാ , സാഹായിക്കും എന്നൊക്കെ.തീര്‍ച്ചയായും മാലാഖ പറഞ്ഞത് ശരി വെച്ച്കൊണ്ട് ഡോക്റ്റര്‍ രോഗിയെ ചികില്‍സിക്കും.'ഫ്രീ' ആയിട്ട് തന്നെ.ഇതിനിടയ്ക്ക് രോഗിടെ ഏറ്റവും അടുത്ത ബൈസ്റ്റാന്റര്‍ , താന്‍ ഡോക്്ററോട് കടപ്പെട്ടവനാണെന്നുള്‍ല ശക്തമായ ബോധത്തിന്ന് അടിമയായിക്കഴിഞ്ഞിരിക്കും. രോഗവിമുക്തനായ വ്യക്തിയേയും കൊണ്ട് തിരിച് വീട്ടിലെത്യാലാണത്രെ , ഡൊക്റ്റര്‍ "ഫ്രീ" റ്റ്രീറ്റ്മെന്റിന്റെ വില ഈടാക്കുന്നത്.അത്് പലപ്പഴും വീട്ടിലാരുട്യെങ്കിലും കിഡ്ന്യൊ മറ്റോ ആകുന്നത് ആകസ്മികമല്ലാന്നാ പരയണെ.ഇത് വിശ്വസിക്കണോ വേണ്ട്യോ എന്നറീണില്ല്യ.

    "ചാരിറ്റബിള്‍" ഇന്‍സ്റ്റിറ്റ്യൂക്ഷനുകള്‍ടെ സത്യം!
    ആതുരസേവനത്തിന്റെ സത്യം!
    സത്യങ്ങളൊക്കെ മറയ്ക്കപ്പെടുന്നു , സൗകര്യപ്പൂര്വ്വം മറക്കപ്പെടുന്നൂന്നുള്‍ല സത്യം.
    നന്ദി.
    സ്നെഹം

    ReplyDelete
  48. ജീവകാരുണ്യപ്രവര്‍ത്തനവും സുനാമി സംരക്ഷണവും മറയാക്കി മച്ചാന്‍ ദൈവങ്ങളൂം കൊച്ചമ്മ ദേവികളൂം കെട്ടിപ്പൊക്കുന്ന ഫൈവ്‌ സ്റ്റാര്‍ ആതുരാലയ വിദ്യലയങ്ങളിലെ ഇതുപോലെയുള്ള ക്രൂരതകള്‍ കണ്ടാലും നമ്മള്‍ പടിക്കില്ല. ബാബ മാരുടെയും മാതാജികളുടെയും മുടിയിലെ വെള്ളം കുടിക്കാനും ക്യൂ നില്‍ക്കും നമ്മള്‍ , പ്രബുധ പൌരന്‍മാര്‍... പതിനായിരം കോടി ഇതുപോലെ ഉപദ്രവിച്ചു ഉണ്ടാക്കി, നൂറുകോടി ഭസ്മം പോലെ ദരിദ്രര്‍ക്കു വിതരണം ചെയ്യുമ്പോള്‍ നമ്മള്‍ പറയും.. വാ.. മാ..വാ.. വാ ബാബാ വാ.. സ്വന്തം അമ്മയെ വൃദ്ധസദനത്തിലിട്ടിട്ട്‌ ദേവിയമ്മയുടെ കാല്‍ക്കല്‍ നമിക്കും...പണം തരൂ അമ്മെ..പണം തരൂ..

    ReplyDelete
  49. അംബി,

    ചില വ്യക്തിപരമായ കാരണങ്ങളാല്‍ ബ്ലോഗില്‍ എത്താന്‍ കുറേ ദിവസങ്ങളായി കഴിയുന്നില്ലായിരുന്നു. കുട്ടിച്ചാത്തന്‍ തന്ന ലിങ്കിലൂടെയാണ് എത്തി വായിച്ചത്. എല്ലാവരും എഴുതിയതു പോലെ തന്നെ, ഒറ്റയിരുപ്പില്‍ മുഴുവനും വായിച്ചു.

    ഒരു തെളിവുകളും വച്ചിട്ടില്ലെങ്കിലും, ഹൃദയത്തില്‍ നിന്നും വന്ന ആ വരികള്‍ അതേ രീതിയില്‍, വിശ്വാസതയോടെ വായനക്കാരനൈലെത്തുന്നു. അഭിനന്ദനങ്ങള്‍.

    ആര്‍ജ്ജവത്തിന് അഭിനന്ദിച്ചിട്ടൊ, ജയ് വിളിച്ചിട്ടൊ മാത്രം കാര്യമില്ല. അത്തരമൊരു നീക്കമല്ല അംബി ഈ പോസ്റ്റ് കൊണ്ട് പ്രതീക്ഷിച്ചതും എന്നുറപ്പാണ്.

    നമുക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും എന്നാലോചിക്കുക. എന്തായാലും ഒരു പത്ര മാധ്യമവും ഇത് പ്രസിദ്ധീകരിക്കും എന്ന്‌ ഞാനും വിശ്വസിക്കുന്നില്ല.

    താഴെപ്പറയുന്ന കാര്യങ്ങള്‍ നമുക്ക്‌ ചെയ്തു കൂടേ / അങ്ങനെ ചെയ്താല്‍ ഫലങ്ങളുണ്ടാവുമോ എന്നൊന്ന്‌ ചിന്തിക്കൂ.

    1. ഇതിന്റെ ഒരു കോപ്പി അമൃതാനന്ദമയിക്ക്‌ എത്തിക്കാന്‍ കഴിയുമോ..? ലഭിക്കുന്ന എല്ലാ മെയിലുകളും അവരുടെ കൈയില്‍ എത്തുമോ, അതോ അതിന് മുന്‍പ് ചവറ്റു കൊട്ടയിലേക്ക്‌ പോകുമോ..?

    അങ്ങനെയാണെങ്കില്‍ നേരിട്ട് ഒരു കോപ്പി അമൃതാനന്ദമയിയുടെ കൈയില്‍ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാന്‍ കഴിയുമോ...? പ്രത്യേകിച്ച്‌ ഫലങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കിലും, ലോകം മുഴുവന്‍ ഇത് കാണുന്നു എന്ന് അറിയട്ടെ.

    2. അമൃതാ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും, അഡ്‌മിനിട്രേറ്റര്‍മാര്‍, സന്യാസി(/നി) മാര്‍, ഡോക്റ്റര്‍മാര്‍, മറ്റു സ്റ്റാഫുകള്‍ ഇവരുടെ അഡ്രസ് ലഭിക്കാന്‍ മാര്‍ഗ്ഗമൂണ്ടൊ..? അവര്‍ക്കും നമുക്ക്‌ ഇതിന്റെ ഓരോ കോപ്പി അയക്കാം. 100 പേരില്‍ പത്ത് പേരെങ്കിലും വായിക്കട്ടെ. ചെറിയ ഒരു ചലനമെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

    ഒരിക്കല്‍ കൂടി എഴുതട്ടെ, ലോകം മുഴുവന്‍ ഇത് അറിയുന്നു എന്നത്‌ അത്ര നിസാരമായി അമൃത മാനേജമെന്റ് എടുക്കുമെന്ന് തോന്നുന്നില്ല.

    ആവശ്യമില്ലെങ്കിലും ഒരു കാര്യംകൂടി ഓര്‍പ്പിക്കട്ടെ. തളരരുത്. ഒരു പരിധിവരെയുള്ള സഹായങ്ങളേ ബൂലോഗത്തെ സുഹൃത്തുക്കള്‍ക്ക്‌ തരാന്‍ കഴിയൂ.

    നമുക്ക്‌ ഇതില്‍ എന്തു ചെയ്യാന്‍ കഴിയും എന്ന ചര്‍ച്ച കൂടുതലായി ഉണ്ടാവട്ടെ.

    ReplyDelete
  50. തമനു,
    വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു കാര്യമാണ് താങ്കള്‍ പറഞ്ഞത്.
    സകല മാഫീയ സംഘങ്ങളുടേയും പോലെ ഇവിടേയും അത്തരത്തിലൊന്നുണ്ട്. അറിയുന്നവര്‍ക്കതറിയാം.
    അമൃതയെ (അമൃതാനന്ദമയി)കുറിച്ച് ഒരു ചെറുലേഖനം (അമൃത വിരുദ്ധം) പ്രസിദ്ധീകരിച്ച പത്രാധിപരുടെ കഥ നമുക്കറിയാം അതും വര്‍ഷങ്ങള്‍ക്കു മുമ്പ്. അതു കൊണ്ട് തന്നെ അംബി നേരിട്ട് ഒന്നും ചെയ്യരുത്. ഇന്ന് ഇത്രയും ശക്തമായ ഒരു ഘട്ടത്തില്‍ നമുക്ക് അറിയില്ല അവരുടെ റിയാക്ഷന്‍ എങ്ങിനെ ആയിക്കുമെന്ന്. അതു കൊണ്ട് സൂക്ഷിച്ചേ മതിയാകൂ.

    അംബി പറയുന്നുണ്ട് ഇത് ആര്‍ക്കും എതിരല്ല എന്ന്. അതു കൊണ്ട് ആവശ്യമെങ്കില്‍ തമനു പറയുന്ന കാര്യം രഹസ്യമായി ചെയ്യാവുന്നതേ ഉള്ളൂ.
    സ്നേഹത്തോടേ
    ഇരിങ്ങല്‍

    ReplyDelete
  51. Doctor എന്ന പതവി ചില കഴുതകള്‍ karnatakaയില്‍ നിന്നും കാശു കൊടുത്തു് വാങ്ങി കഴുത്തില്‍ മറ്റെ "പാമ്പും" തൂക്കി നടക്കുന്നത് നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ അതിന്റെ കൂട്ടത്തില്‍ അനേകം നല്ല പ്രഗല്ഭന്മാരും ഉണ്ട് കേട്ടോ. എല്ലാരും മോശക്കാരല്ല.

    Doctor ഉം staffഉം തമ്മില്‍ ഇങ്ങനെ ഒരു വേര്‍തിരുവ് ഇവിടങ്ങളില്‍ (ഇമറാത്തില്‍) ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. അവര്‍ എല്ലാവരും ഒരുമിച്ചു തന്നെയാണു് canteenല്‍ ഭക്ഷണം കഴിക്കാറുള്ളത്. നാട്ടില്‍ ഉള്ള ഈ colonial ആചാരങ്ങള്‍ വലിച്ചെറിയാന്‍ വിവരമുള്ള ആണുങ്ങള്‍ ഇല്ലാഞ്ഞിട്ടാണു്. ഇതൊരുതരം apparthied ആയി എനിക്ക് തോന്നുന്നു.

    പിന്നെ പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഉണ്ട്. ഈ stethescope രോഗിയെ പരിശോദിക്കുമ്പെള്‍ മാത്രം ചെവിയില്‍ വെച്ചാ പോരെ. കക്കൂസില്‍ പോകുമ്പെഴും ഭക്ഷണം കഴിക്കുമ്പെഴും എല്ലാം ഇതും കഴുത്തില്‍ ചുറ്റി നടക്കുന്നതെന്തിനാ? ഒഹ്!! നാട്ടിലെ ആശുപത്രി കക്കൂസല്ലെ. കക്കൂസിലെ "സൌരഭ്യം" അടിച്ച് അരെങ്കിലും ബോധം നശിച്ച് "ഔട്ട്" ആയി വീണാല്‍ പരിശോധിക്കണ്ടെ.

    പിന്നെ Senior staffനു Gym, swimming pool തുടങ്ങിയ ചില benifits കൊടുക്കുന്നത് അവരുടെ packageന്റെ ഭാഗമാണു. അതില്‍ പരിഭവപ്പെട്ടിട്ട് കാര്യമുണ്ടോ? മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അവരുടേതായ ചില നിഭന്ദനകള്‍ ഉണ്ടാവും. കുറ്റം പറയാന്‍ പാടുണ്ടോ? ആ കാര്യത്തില്‍ അനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.

    പിന്ന വേറെ ഒരു കാര്യം അനിയ. മൊത്തം വായിച്ചില്ല. Gym എല്ലാവര്‍ക്കും തുറന്നു കിട്ടിയത് വരെ മാത്രമെ വായിക്കാന്‍ ക്ഷം stock ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും lunchനു സമയമായി. എന്നെ പോലുള്ളവര്‍ക്ക് ദഹിക്കാന്‍ ഇനി എഴുതുമ്പോള്‍ part part ആയി എഴുതു.

    ReplyDelete
  52. പ്രിയ രാജു, നന്ദി.

    അമൃത ഹോസ്പിറ്റലിനോടോ, അമൃതാനന്ദമയീ പ്രസ്ഥാനത്തോടോ അല്ല നമ്മുടെ പ്രതിഷേധം. കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളിലും നല്ലൊരളവില്‍ ഇത്‌ നടക്കുന്നുണ്ട്. ഇവിടെ അമൃതയില്‍ നടക്കുന്ന ഇത്തരം മോശമായ ഒരു നടപടിയെപ്പറ്റി ഒരു മുന്‍ ജീവനക്കാരന്‍ എഴുതിയതു കൊണ്ട് നമുക്ക്‌ ഈ രീതിയില്‍ പ്രതികരിക്കാം എന്നേയുള്ളൂ. ഇതൊരു തുടക്കമാവട്ടെ.

    എന്റെ മനസില്‍ ഇതുവരെയും അമൃത ഹോസ്പിറ്റലിനെപ്പറ്റി നല്ല അഭിപ്രായമായിരുന്നു. വളരെയേറെ സ്നേഹവും കാരുണ്യവും പറയുന്ന ഒരു പ്രസ്ഥാനം നടത്തുന്ന ഒരാശുപത്രിയില്‍ ഇത്തരത്തിലുള്ള മനുഷ്യാവകാശധ്വംസനം ഞെട്ടിക്കുന്നതായിപ്പോയി.

    ഒരു പക്ഷേ അമൃതാനന്ദമയി ഇത്തരം പ്രശ്നങ്ങള്‍ അറിയുന്നില്ലെങ്കിലോ...?

    ഒരു ഓടോ : ഇത്ര പരസ്യമായിപ്പറഞ്ഞ് ഒരു കാര്യം എങ്ങനാ ഇരിങ്ങലേ രഹസ്യമായിച്ചെയ്യുന്നത് ..?

    ReplyDelete
  53. ഒരു ഓഫ് കമന്‍റ്:
    തമനൂ...,
    അങ്ങിനെ നമുക്ക് പരസ്യമായി പറയേണ്ട പറയേണ്ട എന്നു പറഞ്ഞ് രഹസ്യമായാണ് പറഞ്ഞതെന്ന് പറയാലോ...

    ReplyDelete
  54. അംബീ, ഒന്നാന്തരം ലേഖനം..
    സത്യം വിളിച്ചുപറയാന്‍ കാണിച്ച ആര്‍ജ്ജവത്തിനും ആത്മാര്‍ത്ഥതയ്ക്കും അഭിവാദ്യങ്ങള്‍..

    ReplyDelete
  55. അംബീ,
    ഒറ്റയിരിപ്പിനു വായിച്ച് തീര്‍ത്തു.

    അമൃതയെപ്പറ്റി എന്റെ ചേച്ചി(വല്യമ്മയുടെ മകള്‍-30 കൊല്ലം സ്വിസ്സിലായിരുന്നു, ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരം.അല്പം ആതുരസേവനവും അതിലധികം കരുണ്യപ്രവൃത്തനങ്ങളും ഉള്ളതിനാല്‍ അമ്മയുമായും അമൃതയുമായും വളരെ അടുപ്പത്തിലായിരുന്നു) പറഞ്ഞ കഥകള്‍ ഏറെ അമ്പരപ്പിക്കുന്നതും അത്യന്തം അവിശ്വസനീയവുമായിരുന്നു.
    അതിനാല്‍ തന്നെ അംബി പറഞ്ഞതൊന്നും എനിക്ക്
    അല്പം പോലും അതിശയോക്തിപരമായി തോന്നിയില്ല.

    ഒരനുഭവം:
    അനുജന്റെ അമ്മായിയപ്പന് അറ്റാക്ക് വന്നപ്പോള്‍ ബൈപാസ് നടത്തിയത് അമൃതയിലാണ്. 2 ലക്ഷം ചിലവായത്രേ!
    ഒരുമാസം കഴിഞ്ഞില്ലാ, വീണ്ടും അറ്റാക്ക്. ഇത്തവണ തൃശ്ശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലാണ് പോയത്. അവരുടെ ഉപദേശപ്രകാരം ചെന്നൈയില്‍ കൊണ്ടുപോയി. അവര്‍ നടത്തീ വീണ്ടും സര്‍ജറി. അപ്പോഴാണ് ആ സത്യം അറിഞ്ഞത്: അമൃതയില്‍ നടത്തിയ ബൈപാസ് ആവശ്യമില്ലാത്ത വേറെ ഏതോ സ്ഥലത്തായിരുന്നു എന്ന്.

    അവന്‍ കണ്ട മിക്ക വക്കീലന്മാരും അമൃതക്കെതിരെ ഒരു നോട്ടീസയക്കാന്‍ പോലും വിസമ്മതിക്കുന്നു. ഇപ്പോള്‍ ഏതൊ ഒരു വക്കീല്‍ വഴി പ്രൊസീഡ് ചെയ്യുന്നു എന്നാണറിവ്.

    ഞാനും ഭാര്യയും കഴിഞ്ഞകൊല്ലം പതിനഞ്ച് ദിവസം പഞ്ചകര്‍മ്മചികിത്സക്കായി അമൃതയുടെ അയല്‍വാസി പുനര്‍നവയില്‍ പോയിക്കിടന്നിരുന്നു.
    അപ്പോള്‍ അവിടെ നിന്നും കേട്ട ചില അമൃതക്കഥകള്‍ ഇവിടെ എഴുതാന്‍ പോലും പറ്റാത്തത്ര സംഭ്രമജനകങ്ങളാണ്.

    പിന്നെ കാണാം അംബീ, എഴുതിക്കൊണ്ടിരിക്കുക.

    ReplyDelete
  56. ഞാന്‍ ഞെട്ടിയില്ല. ഒന്നര വര്‍ഷം മംഗലാപുരത്തെ ഒരു പ്രശസ്ത്ത ആശുപത്രിയില്‍ ജോലി ചെയ്തതു കൊണ്ടാകാം. ജോയിന്‍ ചെയ്തത് സൈക്യാറ്റ്രിക് കൌണ്‍സലരായിട്ട്. രണ്ടു കൊല്ലത്തെ ബോണ്ട് ചോദിച്ചപ്പോള്‍ :ഇസ് ഇറ്റ് ലീഗല്‍” എന്നു ചോദിച്ച് രക്ഷപെട്ടു. രണ്ടു മാസത്തിനകം എന്നെ പി ആര്‍ ഓ, പോസ്റ്റിലേക്ക് പ്രോമോട്ട് ചെയ്തു.അവിടുന്നാണ് എച് ആര്‍ എന്ന കസേരയില്‍ ഇരിക്കുന്ന താടക ചെയ്യുന്ന വ്രിത്തികെട്ട പൊളിറ്റിക്സ് ഞാന്‍ അറിയുന്നത്. അതില്‍ നഴ്സുമാരായിരുന്നു ഏറ്റവും അനുഭവിച്ചത്. തൊട്ടതിനും പിടിച്ചതിനും ഈ 1500 രൂപയില്‍ നിന്നും കട്ട്! അവസാനം കയ്യില്‍ കിട്ടുന്നത് 100 രൂപ മാസം!താമസവും ഭക്ഷണവും മനുഷ്യാവകാശത്തെ കാറ്റില്‍ പറത്തുന്നവ. ഇതൊന്നും കൂടാതെ ഡോക്ടര്‍മാരുടെ പീഡനവും. സീനിയര്‍ പോസ്റ്റില്‍ ഇരുന്നിരുന്ന എന്നെ പോലും റൂമിലേക്ക് വിളിച്ചു കയറ്റി തോന്ന്യാസം പറയാനും, രാത്രി ഫോണില്‍ വിളിച്ച് ശ്രിംഗരിക്കാനും കുറേ പേരുണ്ടായിരുന്നു. കമ്പ്ലെയിന്റ് എഴുതി മാനേജ്മെന്റിന് കൊടുത്തപ്പോള്‍ എന്നെ വിളിച്ചു “യു അര്‍ അ ഗേള്‍ ഫ്രം അ ഗുഡ് ഫാമിലി. ഡോന്റ് കോസ് അ ബാഡ് നെയിം” എന്നും പറഞ്ഞു വിട്ടു.
    ഞാന്‍ ഇതു വായിച്ചു ഞെട്ടുന്നില്ല, എന്റെ ഡോക്ടര്‍ സുഹ്രത്തുക്കളോട് ഞാന്‍ എന്നും ചോദിക്കും “അതേ, നിങ്ങള്‍ക്ക് ഒരു പീരിയഡ് ക്ലാസില്‍ അഹങ്കാരമാണോ പഠിപ്പിക്കുന്നത്?”

    ReplyDelete
  57. കാളിയംബീ,
    തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ പുതിയ അറിവല്ല. പലേടത്തും ഇതിനെക്കാളൊക്കെ മോശമായ നിലയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്.തുറന്നെഴുതാന്‍ പലരും മടിക്കുന്നതാകാം പുറമേ ജനം അറിയാതിരിക്കുന്നത്. അത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിഞ്ഞതാണ് (വെള്ളം ചേര്‍ത്തിട്ടില്ലയെങ്കില്‍) അംബിയുടെ വിജയം. ആ മനസ്സിനു നന്ദി.
    അമൃത ഹോസ്പിറ്റലിനെപറ്റിയുള്ള പരാ‍മര്‍ശം അവര്‍ തന്നെ മറുപടി പറയട്ടെ. അംബിയുടെ അനുഭവസാക്ഷ്യം തെറ്റെന്നു പറയാനാവില്ലല്ലോ!. അമൃതപുരിയിലേയ്ക്കും, AIMS തലവന്‍ ഡോ. പ്രേം നായര്‍ക്കും ഒരു ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്.
    കൂടാതെ അവര്‍ക്കൊരു ബ്ലോ‍ഗ് സൈറ്റും ഉണ്ട് അതിലെ ഇ-മെയിലിലും അയച്ചു കൊടുത്തിട്ടുണ്ട്. അവര്‍ വായിക്കുമെന്ന് പ്രതീക്ഷിക്കാം.‍

    ReplyDelete
  58. അംബീ നീളം കാരണം ഞാന്‍ വിശദമായി വായിക്കാന്‍ 'അടിച്ച്‌' എടുത്തു. (പ്രിന്റ്‌ പ്രിന്റ്‌).

    ഇതിനെ ഡോക്‌ടര്‍ കരത്താല്‍ മുറിച്ച്‌ ചെറുതാക്കാമായിരുന്നുവെന്ന്‌ തോന്നുന്നു.. :)

    ReplyDelete
  59. ഇതിനോടനുബന്ധമായി, ഇതിനു മുമ്പ് ഞാനിട്ട ഒരു ബ്ലോഗുണ്ട്... പരസ്യം ചെയ്യുകാണെന്ന് വിചാരിക്കരുത്. ഞാനിത് പോസ്റ്റ് ചെയ്തതിന്റെ മൂന്നാം ദിവസം രാഷ്ട്രദീപികയില്‍ ഇതിനെ കുറിച്ച് ഒരു ലേഖനം വന്നിരുന്നു. ലിങ്ക് ഇവിടെ കൊടുക്കുന്നു. http://aisibi.blogspot.com/2007/04/sos-sos.html

    ReplyDelete
  60. അംബീ

    കാര്‍ഷിക, വ്യവസായ, സേവന രംഗങ്ങളിലെല്ലാം സ്വകര്യ-ആഗോള മൂലധനത്തിന്റെ അജണ്ടകള്‍ നടപ്പാവുന്നത്‌ കാണേണ്ടിവരുന്ന കാലമാണിത്‌. ആതുര, വിദ്യഭ്യാസ രംഗങ്ങളില്‍ പ്രത്യേകിച്ചും.

    കയ്യൊപ്പ്‌ സൂചിപ്പിച്ച പോലെ, അസംഘടിതരായ വിഭാഗങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഇതിന്‌ ഒരു പരിധിവരെയെങ്കിലും പരിഹാരം കണ്ടെത്താനാവുക.

    തൊഴിലിന്റെ അന്തസ്സിനെയും, തൊഴിലാളിയുടെ നിയമാനുസൃതമായ അധികാര-അവകാശങ്ങളെയും ഒരുപോലെ കയ്യേറ്റം ചെയ്യുന്ന അധികാര സ്ഥാപനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ട ചരിത്രപരമായ ഒരു ബാധ്യതയാണ്‌ നമുക്കുമുന്‍പിലുള്ളത്‌. പക്ഷേ, ആ പോരാട്ടത്തില്‍,തൊഴിലാളിവര്‍ഗ്ഗം ഏറെക്കുറെ ഒറ്റക്കാണെന്നതാണ്‌ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്‌.

    മറ്റൊന്ന്, മാനസികാടിമത്തത്തിന്റേതാണ്‌. ആ കാഴ്ച്ചപ്പാടാകട്ടെ, ഒരു സാമൂഹ്യോത്‌പന്നവുമാണ്‌. കരുണാമയികളായ 'അമ്മ'മാരും, പരമപൂജനീയ 'ഗുരുദേവന്‍"മാരും, ഇതിന്റെയൊക്കെ പിണിയാളുകള്‍ മാത്രം.

    തൊഴിലിലും, ജീവിതസാഹചര്യങ്ങളിലും കാണുന്ന ഉച്ചനീചത്വങ്ങള്‍ നമ്മുടെ നാട്ടില്‍ മാത്രമേയുള്ളു എന്ന രീതിയിലുള്ള നിഗമനങ്ങളും അത്രകണ്ട്‌ ശരിയാണെന്ന് പറയാന്‍ വയ്യ.പാശ്ചാത്യ രാജ്യങ്ങളിലായാലും, ഈ മാനസികാടിമത്തവും, നിരവധി തലങ്ങളിലുള്ള വിവേചനങ്ങളും, കൂടിയും കുറഞ്ഞും നിലനില്‍ക്കുന്നുണ്ട്‌.

    ഏതായാലും, ആതുരസേവനരംഗത്തെ, 'സ്വകാര്യ'ദൈവങ്ങളുടെ കപടമുഖം ഒന്നുകൂടി വെളിവാക്കിയതിനു നന്ദി. ഈ അനുഭവക്കുറിപ്പ്‌ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ നന്ന്. സാധ്യത, തുലോം വിരളമാണെന്നറിയായ്കയല്ല.

    സ്നേഹാഭിവാദ്യങ്ങളോടെ,

    ReplyDelete
  61. ഈ എഴുതിയിരിക്കുന്നത്തൊക്കെ സത്യമാണെന്നു തെളിയിക്കാന്‍ ഒരു പ്രൂഫിന്റേയും ആവഷ്യമില്ല അംബീ.. അനുഭവങ്ങളുടെ തീവ്രത ഓരൊ വരികളിലും തെളിഞ്ഞു തന്നെ കിടപ്പുണ്ട് ...

    എനിക്കു തോന്നിയ ഒരു കാര്യം ഞാന്‍ ഇവിടെ പറഞ്ഞു കൊള്ളട്ടെ...ഈ തരം തിരിവിന്റെ ഒക്കെ ശെരിയായ കാരണം നമ്മള്‍ തന്നെയല്ലെ ??? ഈ പോസ്റ്റ് വായിച്ച, കമന്റിയ എത്ര പേരുടെ വീട്ടില്‍ ഉണ്ടാവും ഒരു ഡോക്റ്ററേയും ഒരു പുറം പണിക്കാരനേയും ഒരു പോലെ ട്രീറ്റ് ചെയ്യുന്ന അന്തരീക്ഷം ???? സ്വയം ഒന്നു ചോദിച്ചു നോക്കിയാല്‍ നമ്മളില്‍ പലര്‍ക്കും കിട്ടുന്ന ഉത്തരം നിരാശാജനകമാവാനാണു സാധ്യത... എവിടെയൊ വായിച്ചതൊര്‍ക്കുന്നു, നമ്മളടങ്ങുന്ന സമൂഹത്തിനു അര്‍ഹതപെട്ടതു മാത്രെ നമ്മള്‍ക്കു കിട്ടൂ എന്ന്...അതു ഭരണരംഗത്തു നിന്നായലും അതെ, സേവനരംഗത്തു നിന്നയാലും അതെ ...

    എല്ലാ ഭാവുകങ്ങളും പിന്തുണയും

    ReplyDelete
  62. ഈ പോസ്റ്റ് ഏതെങ്കിലും പ്രതേക സ്ഥാപനത്തില്‍ നടക്കുന്ന വിവേചനത്തിലേക്ക്/ചൂഷണത്തിലേക്ക് ചുരുക്കരുത് എന്നു തോന്നുന്നു. അംബി തനിക്കറിയാവുന്ന കാര്യങ്ങള്‍ ആ മേഖലയില്‍ നിന്നും ചൂണ്ടിക്കാട്ടി എന്നേയുള്ളൂ. എന്തായാലും കൂടുതല്‍ ചൂഷണം നടക്കുന്നത് അസംഘടിതരുടെ നേര്‍ക്കാണ്. ഒറ്റ വ്യക്തിയോടുള്ള കളി ഒരു സംഘത്തോട് പറ്റില്ലല്ലോ. ഒറ്റക്ക് പരിഹരിക്കാവുന്ന പ്രശ്നവുമല്ല ഇതൊക്കെ.

    ReplyDelete
  63. അമ്പിയണ്ണാ,
    ഒറ്റയിരുപ്പിന് വായിച്ചു. ചോര തിളയ്ക്കുക എന്ന എന്റെ അസുഖം വര്‍ദ്ധിച്ചു. ഇത് മറ്റ് മാദ്ധ്യമങ്ങളില്‍ വരേണ്ട ലേഖനമാണ്. സ്ഥാപനങ്ങളുടെ പേര് പരാമര്‍ശിച്ചില്ലെങ്കില്‍ പോലും ജനങ്ങള്‍ വായിക്കേണ്ട ലേഖനമാണ്. മനസ്സില്‍ തട്ടി ഇത്.

    qw_er_ty

    ReplyDelete
  64. അംബീ ഒരു ദിവസത്തെ ബ്ലോഗ് റേഷന്‍ സമയം മുഴുവനും ഈ പോസ്റ്റ് കൊണ്ടുപോയി! അഭിനന്ദനങ്ങള്‍....ഒരു പാടുകാലത്തിനുശേഷം ആത്മാര്‍ഥതയുള്ള, ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ഇവിടെ കാണുന്നു.

    ReplyDelete
  65. ഓ വിട്ടു പോയി. ഈ പോസ്റ്റിലേക്കു വഴി കാണിച്ച വിചാരത്തിനു നന്ദി...

    ReplyDelete
  66. അമൃത തുടങ്ങിക്കഴിഞ്ഞപ്പോള്‍ സമീപത്തെ പല ആശുപത്രികളിലും ഹൃദയശസ്ത്രക്രിയകളുടെ നിരക്കുകള്‍ കുത്തനെ ഇടിഞ്ഞതു പോലുള്ള സംഭവങ്ങള്‍ ഒന്നും ഇവിടെ ചര്‍ച്ചക്കു വരുന്നില്ലല്ലൊ.

    സായി ബാബയെ കുറിച്ചും ഒരു കൊളുത്തു കണ്ടു. എന്റെ രണ്ടു നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ (ഒന്നു മലയാളിയും ഒന്നു ഒരു ബീഹാറിയും)അവരുടെ ഹൃദയശസ്ത്രക്രിയ ഒരു നയാപൈസ പോലും ചെലവില്ലാതെ ഒന്നു അനന്തപൂരിലും ഒന്നു ബാംഗളൂരിലും നടന്നു കിട്ടി.

    ദയവായി വിമര്‍ശിക്കുമ്പോള്‍ വസ്തുനിഷ്ഠമായി വിമര്‍ശിക്കുക.

    ReplyDelete
  67. കരിവാളിച്ച മുഖമുള്ള ചില സത്യങ്ങളുടെ എക്സിബിഷന്‍! വളരെ നല്ല ലേഖനം. അംബി സലാം!

    ഒറ്റയിരിപ്പിന് വായിപ്പിച്ചു. അമ്പിക്കൊപ്പം എന്റെയും രോഷം അറിയിക്കുന്നു. അക്രമ കേസുകെട്ടുകള്‍. അതും അമൃതയില്‍. കഷ്ടം.

    മെയിലയച്ചറിയിച്ച വിചാരത്തിന്ന് നന്ദി.

    ReplyDelete
  68. കുറമാന്‍, വിചാരം , മൂര്‍ത്തി, നന്ദു എന്നിവര്‍ ചെയ്യാം എന്നു പറഞ്ഞ കാര്യങ്ങളോട് യാതൊരു വിരോധവുമില്ല.ഇതെഴുതിക്കഴിഞ്ഞ് എന്റേതെന്ന് പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.കോപ്പീ ലെഫ്റ്റാണ്:)

    ഒരു ചെറിയ വിയോജിപ്പ് ഉയര്‍ത്തിയത് കൈപ്പള്ളിയണ്ണനാണ്.

    "പിന്നെ Senior staffനു Gym, swimming pool തുടങ്ങിയ ചില benifits കൊടുക്കുന്നത് അവരുടെ packageന്റെ ഭാഗമാണു. അതില്‍ പരിഭവപ്പെട്ടിട്ട് കാര്യമുണ്ടോ? മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അവരുടേതായ ചില നിഭന്ദനകള്‍ ഉണ്ടാവും. കുറ്റം പറയാന്‍ പാടുണ്ടോ? ആ കാര്യത്തില്‍ അനിക്ക് യോജിക്കാന്‍ കഴിയുന്നില്ല."

    എന്നു പറഞ്ഞ്...

    അത് ആദ്യം ഈ കാര്യങ്ങളെപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ ഞങ്ങള്‍ക്കും ഉണ്ടായ വികാരമാണ് കൈപ്പള്ളിയണ്ണന്‍ പറഞ്ഞത്. .നാലു വര്‍ഷത്തെ ഡിഗ്രിയും അതിനു ശേഷമുള്ള പ്രായോഗിക പരിശീലനവും ചേര്‍ത്ത് എം ബീ ബീ എസു കാരനേക്കാള്‍ ഒട്ടും മോശമല്ല ഞങ്ങളെന്നും സര്‍ക്കാരില്‍ ബീ എസ് സീ എം എല്‍ ടീ, മൈക്രോ ബയോളജിസ്റ്റ്, ബീ എസ് സീ നേഴ്സ് ഒക്കെ തുല്യ വേതനം എം ബീ ബീ എസുകാരനേപ്പോലെ വാങ്ങുന്നു ആയതിനാല്‍ തത്വത്തിലും പ്രയോഗത്തിലും ഞങ്ങള്‍ തുല്യരാണെന്നുമുള്ള വാദം തന്നെയാണ് ഞങ്ങളുടെ മനസ്സിലും ആദ്യം വന്നത്.

    പക്ഷേ അത് തൊട്ടുകൂടായ്മ നായരും നമ്പൂതിരിയും തമ്മില്‍ പാടില്ല എന്നു പറയും പോലേയുള്ളൂ.അപ്പൊ അതില്‍ താഴെയെന്ന് തള്ളിയിട്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ തമ്മിലാകാമോ? പറ്റില്ല..എല്ലാര്‍ക്കും തുല്യ നീതി വേണം.

    ഇതിനു സമാനമെന്ന് പറയാവുന്നകാര്യം വൈദ്യ രംഗത്ത് നിന്ന് എടുത്ത് പറയാം. മെഡിയ്ക്കല്‍ ഫിസിക്സിലെ ജീവനക്കാര്‍ എം എസ് സീ ഫിസിക്സും എടുത്ത് ബീ ഏ ആര്‍ സീ യില്‍ നിന്ന് ഉപരി ട്രെയിനിങ്ങും കഴിഞ്ഞരാണ്. ആദ്യ കാലങ്ങളില്‍ അവരെ ടേക്നീഷ്യന്മാര്‍ എന്ന് തള്ളിയിട്ടിരുന്നു.അവര്‍ ബീ ഏ ആര്‍ സീയിലെ കുഞ്ഞുങ്ങളായത് കൊണ്ട് നിയമനിര്‍മ്മാണം വഴി ഡോക്ടര്‍ക്ക് തുല്യമായി.അതായത് ലച്ചറര്‍ എന്ന പോസ്റ്റ് ബേസിക് പോസ്റ്റായി.

    ഇന്ന് അവരെന്ത് ചെയ്യുന്നു. ബാക്കിയുള്ളവരോട് അത്തരം വിവേചനം കാണിയ്ക്കുന്നതില്‍ ചിലരെങ്കിലും മോശമല്ല.അമൃതയില്‍ ഞാന്‍ അവരു തന്ന വീട്ടില്‍ തറയില്‍ ചാക്ക് വിരിച്ച്(അതിലും അതിശയോക്തിയില്ല..ആദ്യ മാസം ആദ്യ ശമ്പളം വരെ പായ പോലും വാങ്ങിയിരുന്നില്ല.)കിടക്കുമ്പോ ബീ ഏ ആര്‍ സീ യില്‍ നിന്ന് ട്രെയിനിംഗിനായി വന്ന സ്റ്റുഡന്‍സിന് അമൃതയ്ക്കടുത്തുള്ള റോസ് ലോഡ്ഗില്‍ സിംഗിള്‍ മുറിയെടുത്തു കൊടുത്തു...കൊടുപ്പിച്ചു അവര്‍. അതൊക്കെ വെറും ചെറുത്..പലതും വ്യക്തിപരമായതിനഅല്‍ അതൊക്കെ വിളിച്ച് പറയുന്നത് കൊതിക്കെറുവെന്ന് കരുതും ചിലരെങ്കിലും..എന്നാലും ഒരു മെഗാ സീരിയല്‍ എഴുതാമായിരുന്നു..

    തുല്യ വേതനം(അത് നല്‍കുക തന്നെ വേണമെന്ന കടുംപിടിത്തം തത്വത്തിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ വേണ്ടാ എന്നത് കൊണ്ട്) ഇല്ലെങ്കിലും തുല്യ സാഹചര്യങ്ങള്‍ ഏതു തൊഴിലിടത്തിന്റേയും ആവശ്യമാണ്. അതായത് ശമ്പളം പാക്കേജിന്റെ ഭാഗമാകാം, കാറ് കൊടുക്കുന്നതും വീട് കൊടുക്കുന്നതുമൊക്കെ പാക്കേജിന്റെ ഭാഗമാവാം ..പക്ഷേ താമസം, കാന്റീന്‍, ജിം,മറ്റ് സൗകര്യങ്ങള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, മറ്റ് ബെനിഫിറ്റ്സ് എന്നതിലൊന്നും വേര്‍തിരിവ് പാടില്ല..ആ വേര്‍തിരിവിനെയാണ് അയിത്തമെന്ന് പറയുന്നത്.

    ഇതില്‍ താമസവും(അക്കൊമൊഡേഷന്‍) വീട് കൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താ എന്ന് ചോദിയ്ക്കാം. അതായത് സീനിയറിനോ മുന്തിയതെന്ന് പറയപ്പെടുന്ന ജോലി ചെയ്യുന്നയാള്‍ക്കോ വലിയ വീടെടുത്ത് നല്‍കാം എന്നിരിയ്ക്കട്ടേ..പക്ഷേ മാര്‍ക്കറ്റില്ലാത്ത ജോലി ചെയ്യുന്നവനെ പശുത്തൊഴുത്തിലിടാന്‍ പാടില്ല.

    ReplyDelete
  69. അമ്പീ.. തുടക്കം വായിച്ചപ്പോള്‍ ഒരു സാധാരണ സര്‍വീസ് സ്റ്റോറിയാണൊ എന്ന് ഭയന്നു. പക്ഷെ വായന സ്ക്രോള്‍ ഡൌണ്‍ ചെയ്തപ്പോള്‍ സ്പീഡറിയാതെ കൂടി. മനസിലെ അടുക്കുകളെ മാറ്റി മറിക്കുന്ന സത്യം. അതിന്റെ ആത്മാര്‍ത്ഥതയുള്ള തുറന്നു പറച്ചില്‍.

    ഇതുപുറത്തുവരണം. ഇതിന്റെ പീ ഡീ എഫ് എങ്കിലും പുറത്തേക്ക് പറക്കണം. ഇന്നു മുക്കിനുമുക്കിനുള്ള മെഡിക്കല്‍ കോളേജുകളില്‍ പറന്നു നടക്കുന്നവര്‍, നാളെ കുഴലും തൂക്കി പുറത്തിറങ്ങേണ്ടവര്‍ ഇന്നേ ഇതുവായിച്ചിരിക്കണം. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അവരേയും ആ “ഒണ്‍‌ളി” പിടിച്ചുതിന്നും. അതിന്റെ പ്രിവിലിജ്ഡ് ആയിട്ടുള്ള ഹരം അവരെ അന്ധരാക്കി തുടങ്ങും. അതിനു മുന്‍പു ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അവരൊക്കെ അറിയണം.
    അതിനു കുറഞ്ഞപക്ഷം പീ ഡി എഫ് എങ്കിലും ഈ ബ്ലോഗിനു പുറത്തേക്ക് പറക്കണം.

    ReplyDelete
  70. അംബീ, അംബി പറഞ്ഞതു പോലുള്ള വിവേചനങ്ങളും ചൂഷണവും മറ്റു മേഖലകളിലും ഉണ്ട്.. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഇ.ഡി.എന്നൊരു വിഭാഗമുണ്ടായിരുന്നു. എക്സ്ട്രാ ഡിപ്പാര്‍റ്റ്മെന്റല്‍ എന്ന അര്‍ത്ഥത്തില്‍ ഇ.ഡി.പോസ്റ്റ്മാസ്റ്റര്‍, മെസ്സെഞ്ചര്‍, പോസ്റ്റ്മാന്‍ എന്നിങ്ങനെ.ശമ്പളമാകട്ടെ വളരെ കുറവും.അങ്ങിനെ ജോലി തുടര്‍ച്ചയായി കിട്ടുന്ന അവസരത്തില്‍ അമ്മ മരിച്ചാലോ, പ്രസവിക്കാന്‍ പോലുമോ ലീവില്ലായിരുന്നു. ലീവെടുക്കണേല്‍ പകരക്കാരനെ നമ്മള്‍ ഉണ്ടാക്കിക്കൊടുക്കണം. അയാളുടെ ശമ്പളം നാം കൊടുക്കണം..മറ്റൊരു ആനുകൂല്യവും ഇ.ഡിക്കാര്‍ക്കില്ല..പത്തും ഇരുപതും വര്‍ഷം ഇ.ഡി ആയി ഇരുന്നവര്‍ ഉണ്ട്..എന്നെങ്കിലും അവിടെ സ്ഥിരമായി ജോലി കിട്ടിയേക്കും എന്ന പ്രതീക്ഷയില്‍ തുടര്‍ന്നിരുന്നവര്‍..ചിലരൊക്കെ ഒന്നും കിട്ടാതെ പിരിച്ചുവിടപ്പെട്ടിട്ടുമുണ്ട്...അതുപോലെ ടെലിക്കോം ഡിപ്പാര്‍ട്ട്മെന്റിലെ ആര്‍.ടി.പി.(reserve trained pool) എന്നും ഓഫീസില്‍ ചെല്ലണം...ആരെങ്കിലും വന്നില്ലെങ്കില്‍ ജോലി കിട്ടും...1982 കാലഘട്ടത്തില്‍ മണിക്കൂറിനു 2 രൂപ ശമ്പളം. എല്ലാവരും വന്നിട്ടുള്ള ദിവസങ്ങളില്‍ ഈ ആര്‍.ടി.പിക്കാരനു വേണ്ടി ആരെങ്കിലും അരദിവസം കാഷ്വല്‍ ലീവ് എടുക്കുമായിരുന്നു. ആ പാവത്തിനൊരു 3 മണിക്കൂര്‍ കിട്ടട്ടെ എന്നു കരുതി.ചങ്ങനാശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് എക്സ്ചേഞ്ച് കമ്മീഷന്‍ ചെയ്യുന്ന സമയത്ത് വൈകീട്ട് 5 മണി വരെ ജോലി ചെയ്തതിനുശേഷം 5 മണിക്ക് പിരിച്ചുവിടപ്പെട്ടിട്ടുള്ളവരുണ്ട്. കൈയും വീശിപോകേണ്ടി വന്നവര്‍..
    ഇന്നു അതിനു കുറേ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം സംഘടനാ പ്രവര്‍ത്തനങ്ങളും തൊഴിലാളി അവബോധവും സമരങ്ങളും തന്നെയാണ്. ഇന്നു ടെലികോമില്‍ ആര്‍.ടി.പി. ഇല്ല.പക്ഷെ നമുക്കു ചുറ്റും ചൂഷണത്തിന്റെ പുതിയ മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സെക്യൂരിറ്റിക്കും അറ്റകുറ്റപ്പണികള്‍ക്കുമൊക്കെ outsourcing എന്ന ഒറ്റമൂലി.casualisation of labour അല്ലാതെ മറ്റെന്താണിത്? ഇതു തുടക്കം മാത്രമാണ്.ഐ.ടി മേഖലയുടെ കുതിച്ചുചാട്ടത്തിന്റെ പുറകിലുള്ള ബി.പി.ഒ സ്ഥാപനങ്ങളിലൊ ഐ.ടി മേഖലയിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കണം എന്നു പറഞ്ഞുകൊണ്ട് സംഘടനാ സ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയല്ലേ? അവിടങ്ങളില്‍ ഇതൊന്നും ആവര്‍ത്തിക്കപ്പെടുകയില്ല എന്നതിനു എന്താണ് ഉറപ്പ്? തൊഴിലുടമയുടെ ആര്‍ജ്ജവം അഥവാ integrity മാത്രം മതിയോ? എല്ലാവിധ ചൂഷണങ്ങളും എതിര്‍ക്കപ്പെടേണ്ടതല്ലേ? ഇപ്പോള്‍ നാം കാണിക്കുന്ന ഈ കൂട്ടായ്മ തൊഴിലിടങ്ങളില്‍ കാണിച്ചാല്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ മുളയിലേ നുള്ളാന്‍ പറ്റില്ലേ?
    ഓഫ്:technologist is something better than technician എന്നു ഇപ്പോള്‍ അംബി കരുതുന്നുണ്ടാവില്ല എന്നു കരുതട്ടേയോ?

    ReplyDelete
  71. ഇവിടെ ഇത്രയും വന്ന കമന്റുകള്‍ അംബി എഴുതിയ വിഷയത്തെകുറിച്ചുള്ള അഭിപ്രായ സ്വരൂപണമായി കരുതിയാല്‍, അത് (അഭിപ്രായപ്പെട്ടവരില്‍)100 ശതമാനം അനുകൂലം രേഖപ്പെടുത്തി എന്നു വെണം കരുതാന്‍.

    (അഭിപ്രായം ഇതുവരെ രേഖപ്പെടുത്താത്തവരും ഉണ്ട് എന്നുള്ളതു മറക്കുന്നില്ല)

    ഈ അനുകൂലത്തിന്റെ അടിസ്ഥനത്തില്‍ ഇനിയും എന്തു നടപടി എടുക്കണം എന്നുള്ളതിനേക്കുറിച്ചാണ് ആലോചിയ്ക്കേണ്ടത്.

    അമ്മേതല്ലിയ്ക്കും രണ്ടു പക്ഷമുണ്ടാകുന്ന നാടാണ് നമ്മുടേത്.

    അത്മാര്‍ത്ഥതയോടെ, നമ്മുടെ നാടിന്റെ ജീര്‍ണതയിലേക്കു, തനിയെ വിരല്‍ ചൂണ്ടി നമ്മുടെ ബ്ലോഗു സമക്ഷത്തു വന്ന ഒരു വ്യക്തിയാണ് അംബി.അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത എത്രമാത്രം ശക്തമാണൊ, അത്രമാത്രമോ അതിനേക്കാള്‍ കൂടുതലോ‍ ശക്തമാണ് അതിന്റെ എതിര്‍ തലപ്പില്‍ നില്‍ക്കുന്നവര്‍.
    അവര്‍ക്കു മാര്‍ക്കറ്റ്, മീഡിയ മാഫിയാകളുടെ സഹായം ഉണ്ട് എന്നു തന്നെയുമല്ല, അവര്‍ തന്നെ മാഫിയാകളാണ്.

    അംബി ഉന്നയിച്ചത് ഒരു ഒറ്റപ്പെട്ട അപമാനമല്ല. നാം സ്നേഹിയ്ക്കുന്ന നമ്മുടെ നാട്, അതിന്റെ വശ്യതയും, ശാലീനതയും നമ്മളേക്കാല്‍ കൂടുതല്‍ നമ്മുടെ മക്കള്‍ക്കു നഷ്ടമാകുകയാണ്.

    ഈ തരുണത്തില്‍ ഇത് അംബിയുടെ പോസ്റ്റിങ് ഉന്നയിച്ച പ്രശ്നത്തേക്കാള്‍ വളരെ വളരെ വലുതാണ്.

    നമുക്കു സമയമില്ല, തിരക്കാണ് എന്നൊക്കെ ഉള്ള കാരണത്താല്‍ ഇതില്‍ നിന്നും പിന്‍മാറാനാവില്ല.

    ഇനി പിന്നോട്ട് എന്നൊരു പ്രശനമില്ല. പക്ഷെ എങ്ങനെ മുന്നോട്ട് എന്നുള്ളതാണ്?അതും അത്ര നിസാരമല്ല.

    സമൂഹത്തിന്റെ വിഘടനം മുതലെടുത്തു കൊണ്ടാണ് കൊളോണിയലിസം നമുടെ നാട്ടില്‍ വേരൂന്നി വളര്‍ന്നത്. പക്ഷെ അതിനെതിരെ ജനശക്തികള്‍ ആഞ്ഞടിച്ചത്, അവരുടെ അധികാര സ്ഥാപനങ്ങള്‍ക്ക് അംഗീകാരം അല്ലെങ്കില്‍ ലെജിറ്റിമസി ഇല്ല എന്നുള്ളതിനാലായിരുന്നു.

    എന്നാല്‍ ഈ രണ്ടാം കൊളോണീയ മാര്‍ക്കറ്റ് അധിനിവേശത്തിന്റെ ആഞ്ഞടി ആദ്യത്തെ പരാജയകാരണങ്ങളെ തന്ത്രപൂര്‍വം നിര്‍മ്മാര്‍ജ്ജനം ചെയ്തു കൊണ്ടാണ്.

    ഇന്ന് മൂലയിലും പൊടുക്കിലും കിടകുന്ന ആഫ്രിയ്കന്‍ രാജ്യങ്ങളില്‍ പോലും ജനകീയ ഭരണമുണ്ടാകേണ്ടത് ലോക പുരോഗമനത്തിനു ആവശ്യമാണെന്നു പറഞ്ഞു ജനാധിപത്യത്തിന്റെ തലത്തൊട്ടപ്പന്മാരായി വേഷം കെട്ടി, വരുന്ന ലോക മാഫിയയുടെ ഉദ്ദേശം ജനകീയഭരണമല്ല എന്നു നമുക്കൊക്കെ അറിയാം/അല്ലെങ്കില്‍ അറിയേണ്ടിയിരിയ്ക്കുന്നു.

    ജനകീയ ഭരണമുണ്ടായാല്‍ ഒരു രാജ്യവുമായി വ്യവസ്ഥകളും നിയമങ്ങളും അനുസരിച്ച് ധനമാഫിയ താണ്ഡവമാടിയാലും അവര്‍ക്ക് ലെജിറ്റിമസിയുടെ പണ്ടത്തെ പ്രശ്നത്തെ നേരിടേണ്ട്.

    നമ്മുടെ ജനാധിപത്യം ഇന്ന് ഇത്തരം ലോക ധന മാഫിയ്കള്‍ക്കു ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുന്ന വെറും സംവിധാനങ്ങളായി മാറിയിരിയ്ക്കുന്നു.

    ഈ സാഹചര്യത്തില്‍ നമ്മുടെ നാടിനെ സ്നേഹിയ്ക്കുന്നവര്‍ക്കൊക്കെ ചെയ്യാനുള്ളത്, മുകളീല്‍ പറഞ്ഞ അധിനിവേശ അടയാളങ്ങളെ മനസിലാക്കി അതിനു പ്രതിവിധിയ്ക്കായി നമ്മുടെ രാഷ്ട്രീയ സാമൂഹ്യ വ്യക്തി വീക്ഷണങ്ങളെ മാറ്റങ്ങള്‍ക്കു വിധേയമാക്കണം എന്നുള്ളതാണ്.

    മലയാളിയ്ക്കു വേണ്ട ഈ മാറ്റവും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനവും ആണ് ഒരാഗോളതലത്തില്‍ അംബിയുടെ ലേഖനം ആവശ്യപ്പെടുന്നത് എന്നാണ് എന്റ അഭിപ്രായം.

    പക്ഷെ വിമതന്‍ താഴെ പറഞ്ഞതു പോലെ അമേരിയ്ക്കയുടെയും യൂറോപ്പിന്റയും മൂലധനങ്ങള്‍ കടന്നു വരുന്നതു കൊണ്ട് നമ്മള്‍ തനിയെ രൂപന്തരം പ്രാപിച്ച് ആദര്‍ശധീരരാകും എന്നുള്ളതില്‍ എനിയ്ക്കു വിയോജിപ്പുണ്ട് എന്നു താഴ്മയോടെ അറിയിയ്ക്കാട്ടെ.

    “ എന്നാല്‍ ഇന്ന് ഉദാരവല്‍ക്കരണവും,
    ആഗോളവല്‍ക്കരണവും, തുറന്നിട്ടിരിക്കുന്ന ഇന്ത്യയിലേക്ക്, അമേരിക്കന്‍-യൂറോപ്യന്‍ മൂലധനവും, അതോടൊപ്പം, അമേരിക്കന്‍-യൂറൊപ്യന്‍ മൂല്യങളും കടന്നുവരുന്നതോടേ, പതുക്കെയാണെങ്കിലും, ഇവിടെയും പടിഞ്ഞാറന്‍ രാജ്യങളിലെ പോലെ തൊഴിലിടങളിലെ വിവേചനം കുറഞ്ഞുവരും എന്നു തന്നെ കരുതാം. അങിനെ ഇന്ത്യ പതുക്കെയെങ്കിലും, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ബൂര്‍ഷ്വാ നീതിയില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു “പൂര്‍ണ്ണ ബൂര്‍ഷ്വാ ജനാധിപത്യ” രാജ്യമായി മാറും എന്നും ആശിക്കാം

    ചുരുക്കത്തില്‍ ചരിത്രം ഇവിടെ ആവര്‍ത്തിയ്ക്കപ്പെടുകയാണ്. ഒരു ഗാന്ധിയില്‍ ആദര്‍ശങ്ങളും ആവിഷ്കാരങ്ങളും പ്രായോഗിക ബുദ്ധിയും പുതുതായി ഉണര്‍ന്നതുപോലെ, മറ്റൊരു ഉണര്‍വിന്റ് മുഹൂര്‍ത്തമായി എന്നു നമ്മള്‍ മനസിലാക്കണം.

    അതിന് നമ്മളില്‍ സംഘടനകള്‍(രാഷ്ട്ട്രീയമല്ല) ഉണ്ടാകണം, അതിനു നടത്തിപ്പുണ്ടാകണം. അതെങ്ങനെ ഉണ്ടാക്കണം, അതിനെ കുറിച്ചെങ്ങനെ ചര്‍ച്ചകള്‍ നടത്തണം, ആലോചിയ്ക്കണം അതിനെക്കുറിച്ചൊക്കെ. എന്നിട്ടു വേണം അടുത്ത പടിയിലേക്കു പോകാന്‍..

    ഇതാണ് എനിയ്ക്കു തോന്നുന്നത്.

    ReplyDelete
  72. നമ്മുടെ ചര്‍ച്ചയില്‍ വിട്ട് പോയതെന്ന് ഞാന്‍ കരുതുന്ന ചില കാര്യങ്ങളുണ്ട്

    ൧)നേഴ്സുമാരില്‍ നിന്നും മറ്റു ജീവനക്കാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങീ വയ്ക്കുക. സ്ഥാപനം(എനിയ്ക്കറിയാവുന്നത് അമൃത) പറയുന്ന കാലാവധിയ്ക്ക് മുന്‍പ് പിരിഞ്ഞ് പോവുകയാണെങ്കില്‍ വലിയൊരു തുക(അമൃതയില്‍ എന്റെ അറിവില്‍ ഇരുപതിനായിരം) നല്‍കിയാലേ പിരിഞ്ഞ് പോകാന്‍ കഴിയുകയുള്ളൂ.എന്നത്

    എന്റെ ഒരു സുഹൃത്ത് ഡീ ആര്‍ ടീ (പ്രീ ഡിഗ്രീ കഴിഞ്ഞുള്ള രണ്ട് വര്‍ഷ ഡിപ്ലോമ) കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ നിന്നെടുത്തിട്ട് അമൃതയില്‍ റേഡിയോ ഗ്രാഫറായി ജോലിനോക്കി. അപ്പോഴാണ് ശ്രീ ചിത്രയില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ഡിപ്ലോമ്മാ ഇന്‍ മെഡിയ്ക്കല്‍ ഇമേജിംഗ് ടേക്നോളജി എന്നൊരു കോഴ്സിന് അയാള്‍ക്ക് (ജോലിയല്ല..ഉപരിപഠനം) അഡ്മിഷന്‍ കിട്ടുന്നത്.. രണ്ട് വര്‍ഷത്തെ ബോണ്ട് പ്രകാരമായിരുന്നു അയാള്‍ക്ക് അമൃതയില്‍ ജോലി കിട്ടിയത്.

    ശ്രീ ചിത്രയില്‍ കോഴ്സിന്‍ ജോയിന്‍ ചെയ്യേണ്ട ഡേറ്റ് രണ്ട് വര്‍ഷം തികയാന്‍ രണ്ട് മാസം മുന്‍പേയും. എന്നാലും അയാള്‍ മൂന്നു മാസം മുന്നേ നോട്ടീസൊക്കെ നല്‍കി അവസാന ദിവസം അന്നുവരെയുള്ള ശമ്പളവും വാങ്ങി സര്‍ട്ടിഫിക്കറ്റും ങ്ങി പിരിയാം എന്ന് വിചാരിച്ച് മാനവ വികസന വകുപ്പില്‍ ചെന്നപ്പോ രണ്ട് വര്‍ഷം തികയാന്‍ രണ്ട് മാസം കൂടിയുള്ളത് കൊണ്ട് ൧൫ ദിവസത്തോളം ജോലി ചെയ്ത പൈസയും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും വേണമെങ്കില്‍ എത്രയെങ്കിലുമോ(കൃത്യമായി അറിയില്ല)പണം കെട്ടി വച്ചാലേ കഴിയൂ എന്ന് അവര്‍ പറഞ്ഞു. അന്ന് കിട്ടുന്ന ൧൫ ദിവസത്തെ ജോലി ചെയ്ത പണം കൊണ്ട് വീട്ടിലേയ്ക്ക് വണ്ടി പിടിയ്ക്കാനിരുന്നവന്‍ ഓടിയ ഓട്ടം ഞാനിന്നുമോര്‍ക്കുന്നു.അവന് ലിങ്കിട്ടിട്ടുണ്ട്.ചിലപ്പോ വായിയ്ക്കുമായിരിയ്ക്കും.

    നേഴ്സുമാര്‍ ഒക്കെ വിദേശത്തെങ്ങാനും ജോലി കിട്ടിയാലോ കല്യാണം കഴിയുമ്പോഴോ ഒക്കെയാണ് ബ്ബോണ്ട് പൊട്ടിയ്ക്കുക.പ്പൊ അവര്‍ പണാമടച്ച് തന്നെ പിരിയും.ഇല്ലാത്തവര്‍ .....സര്‍ട്ടിഫിക്കറ്റൊന്നും വേണ്ടെന്ന് വയ്ക്കും.

    ൨)നേരത്തേ പറഞ്ഞ ഏ എസ് കേ ജീവനക്കാര്‍ക്ക് മിക്കവര്‍ക്കും ഏഴു ദിവസവും ജോലി ചെയ്യണം. ഞായറാഴ്ച ഏതെങ്കിലും വൃത്തിയാക്കല്‍, പൊടിതുടയ്ക്കല്‍ ജോലികളാണവര്ക്ക് അസൈന്‍ ചെയ്യുക.അവര്‍ക്ക് ശമ്പളാം കൊടുക്കുന്നതിന്‍ രേഖകളില്ല എന്നാണ് തോന്നുന്നത്. അവര്‍ വോളണ്ടിയര്‍മാരാണ്.അമൃതയുടേ(www.amritahospital.org) സൈറ്റ് നോക്കിയാലറിയാം വോളണ്ടിയറിങ്ങിന് വിളീച്ചിരിയ്ക്കുന്നത്. അത് കാണുമ്പോ ആര്‍ക്കും ഒന്നും തോന്നുകയുമില്ല.

    ReplyDelete
  73. (ആദ്യമേ പറയട്ടെ. ഈ പോസ്റ്റിനെ ഞാന്‍ പിന്തുണക്കുന്നു. തുടര്‍ന്നെഴുതുന്ന വാക്കുകള്‍ ഒരു വിപരീതധ്വനി ജനിപ്പിക്കാതിരിക്കാനാണ്‌ ഇത്‌ പ്രത്യേകം പറയുന്നത്‌)

    ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്‌ തന്റെ ജന്മാവകാശമാണെന്നും ജീവരക്തമാണെന്നും ഒക്കെ ധരിച്ചുവെച്ചിട്ടുള്ള ആള്‍ക്കാരുടെ നാടായ ഇന്ത്യയില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ കണ്ടില്ലെങ്കിലല്ലേ അദ്ഭുതപെടേണ്ടതുള്ളൂ. ക്വാളിഫികേഷന്‍ കൊണ്ടോ മറ്റോ യാതൊരു വ്യത്യാസവുമില്ലാത്ത രണ്ട്‌ വ്യക്തികളില്‍, ജനിച്ച ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്ക്‌ മറ്റൊരാളേക്കാള്‍ മേന്മ കല്‍പ്പിക്കാമെങ്കില്‍ ക്വാളിഫികേഷന്റെയും അറിവിന്റെയും ഉത്തരവാദിത്തത്തിന്റെയും മറ്റും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ക്ക്‌ അല്‍പം ആനുകൂല്യമനുവദിക്കുന്നതില്‍ എന്താ തെറ്റ്‌? റ്റെക്നോലോജിസ്റ്റിനെ റ്റെക്നിഷ്യനാക്കിയപ്പോള്‍ അല്‍പം വിഷമം തോന്നിയില്ലേ.(റ്റെക്നോളോജിസ്റ്റ്‌ റ്റെക്നിഷ്യനായി ജോലി ചെയ്യണം എന്നല്ല ഉദ്ദേശിച്ചത്‌). അതും ആ ഇന്‍ഫീരിയോരിറ്റി ചിന്താഗതി തന്നെ. എന്താ റ്റെക്നിഷ്യന്‍ മോശമാണോ? ഐഡി കാര്‍ഡില്‍ റ്റെക്നോളോജിസ്റ്റ്‌ എന്നാക്കിയത്‌ കൊണ്ട്‌ ശമ്പളം കൂടുകയോ മറ്റു വല്ല ആനുകൂല്യം കിട്ടുകയോ ഉണ്ടായോ? ഇതേ ഇന്‍ഫീരിയോരിറ്റി/സുപീരിയോരിറ്റി മനോഭാവത്തിന്റെ ഫലമായി അഹങ്കാരിയായ ഡോക്ടര്‍ പ്രത്യേക കാന്റീനില്‍ ഭക്ഷിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ എന്തിനു പരിഭവിക്കണം.

    AIIMS-ലെ ഡോക്‍ടേഴ്‌സ്‌ കാന്റീനില്‍ ഞാന്‍ സ്ഥിരമായി ഊണ്‌ കഴിക്കുമായിരുന്നു. ശുചിത്വവും ഭക്ഷണത്തിന്റെ നിലവാരവും മാത്രമല്ല കാരണം, വിലയും പൊതുകാന്റീനിന്റെ നാലിലൊന്നോ മറ്റോ ഉണ്ടായിരുന്നുള്ളൂ(പത്ത്‌ വര്‍ഷം മുന്‍പുള്ള കാര്യമാണ്‌, ഇപ്പോഴത്തെ റേറ്റ്‌ അറിയില്ല). എന്നെപ്പോലുള്ള, ഡോക്ടര്‍മാരല്ലാത്ത ആള്‍ക്കാരുടെ ഈ രീതിയിലുള്ള വരവ്‌ പെരുകിയപ്പോള്‍ അവര്‍ വാതിലില്‍ ഒരു നോട്ടീസ്‌ വെച്ചു. ഡോക്ടറുടെ ഐഡി കാര്‍ഡ്‌ കാണിച്ചിട്ടേ കേറാവുള്ളൂ എന്ന നിയമം വന്നു. ഇതറിയാതെ പതിവുപോലെ കയറാന്‍ ശ്രമിച്ച എന്നെ സെക്യൂരിറ്റിജീവനക്കാരന്‍ തടഞ്ഞു. സ്നേഹത്തോടെ അയാള്‍ കാര്യം പറഞ്ഞു. ഞാന്‍ ഡോക്ടറല്ല എന്നും എങ്കിലും പതിവായി അവിടെ ഭക്ഷിക്കാറുണ്ടെന്നും അയാള്‍ക്ക്‌ അറിയാമായിരുന്നു. ഞാന്‍ അയാള്‍ പറഞ്ഞത്‌ ശരിവെച്ചു. മടങ്ങിപ്പോന്നു. എനിക്ക്‌ യാതൊരു വിരോധവും അയാളോട്‌ തോന്നിയില്ല. ആരോടും തോന്നിയില്ല. അത്‌ ഡോക്ടര്‍മാര്‍ക്കുള്ള പ്രത്യേക ആനുകൂല്യമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴും വിശ്വസിക്കുന്നു. ഓരോ തസ്തിക്കക്ക്‌ അനുസരിച്ച്‌ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നത്‌ സാധാരണയല്ലേ.

    ഡോക്റ്റര്‍മാരെ അല്‍പം ബഹുമാനിക്കുന്നതിന്‌ വേണ്ടത്ര കാരണങ്ങളുണ്ട്‌. മനുഷ്യശരീരത്തില്‍ സാധാരണ ചെയ്യാറുള്ള ഏതാണ്ടെല്ലാ രീതിയിലുള്ള ശസ്ത്രക്രിയകള്‍ക്കും ദൃക്സാക്ഷിയാകാന്‍ എനിക്ക്‌ അവസരമുണ്ടായിട്ടുണ്ട്‌. ശരീരത്തെ കീറിമുറിച്ച്‌ അതിനകത്തുള്ള അവയവങ്ങളെയും കീറിമുറിച്ച്‌ വളരെയധികം റിസ്‌ക്കെടുത്ത്‌ അവര്‍ ചെയ്യുന്ന ജോലി കണ്ട്‌ വിസ്മയിച്ചുനിന്നിട്ടുണ്ട്‌. മനസ്സുകൊണ്ട്‌ അവരെ വണങ്ങിയിട്ടുണ്ട്‌. വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡും കോമ്പ്ലിക്കേറ്റഡുമായ ഇലക്റ്റ്രൊമെഡിക്കല്‍ യന്ത്രങ്ങള്‍ തുറന്നുപഠിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നത്‌ എന്റെ ജോലിയുടെ ഭാഗമാണ്‌. ചില മെഷീനുകള്‍ തുറന്നിട്ട്‌ പാര്‍ട്സ്‌ പാര്‍ട്സാക്കി മാറ്റിയിട്ട്‌ നേരെയാക്കാന്‍ പറ്റിയില്ലെന്നു വരും. അതെല്ലാം കൂട്ടിച്ചേര്‍ത്ത്‌ അടച്ചുപൂട്ടി പഴയ പടിയാക്കാന്‍ പോലും പറ്റിയില്ലെന്നു വരും. കേടായ സ്പെയര്‍ പാര്‍ട്ടുകള്‍ക്കുപകരം പുതിയവയോ അല്ലെങ്കില്‍ കണ്ടെം ചെയ്ത്‌ പുതിയ മെഷീന്‍ തന്നെയോ ഓര്‍ഡര്‍ ചെയ്തുവരുത്താം. മനുഷ്യനിര്‍മ്മിതമായ യന്ത്രമല്ലേ. പക്ഷെ ഒരു ഡോക്ടര്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ പറ്റില്ല. അദ്ദേഹം റിപ്പെയര്‍ ചെയ്യാന്‍ ശ്രമിക്കുന്ന യന്ത്രമായ മനുഷ്യശരീരം തുറന്നുപറിച്ചിട്ടിട്ട്‌ വഴിമുട്ടുമ്പോള്‍ 'അയ്യോ, ഇത്‌ എന്നെക്കൊണ്ട്‌ പറ്റില്ല' എന്നും പറഞ്ഞ്‌ ഇട്ടിട്ട്‌ പോകാന്‍ പറ്റില്ല. രോഗം മാറ്റാന്‍ പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം ആ ശരീരത്തിന്റെ ഉടമ ഓപറേഷന്‍ തിയറ്ററിലേക്ക്‌ നടന്നുവന്നതുപോലെ ഭാവിയിലും നടക്കാന്‍ പറ്റാവുന്ന രീതിയില്‍ കെട്ടിപ്പൂട്ടി തിരികെ അയാളുടെ കുടുംബാംഗങ്ങളെ ഏല്‍പ്പിക്കേണ്ട ചുമതലയുണ്ട്‌. കാരണം രോഗിയുടെ ഉറ്റവരും ഉടയവരും തിയറ്ററിന്റെ വാതുക്കല്‍ ബൈബിളും ഖുറാനും കൊന്തയുമൊക്കെയായി കണ്ണീരും പ്രാര്‍ത്ഥനയുമായി വിങ്ങിക്കരയുന്ന രംഗം കണ്ടുകൊണ്ടാണ്‌ ഡോക്റ്റര്‍ തിയറ്ററിലേക്ക്‌ കയറിവന്നത്‌. സാങ്കേതികകാരണങ്ങള്‍ കൊണ്ട്‌ രോഗി മരണപ്പെട്ടാലും പറയപ്പെടുക ഡോക്ടര്‍ രോഗിയെക്കൊന്നു എന്നായിരിക്കും. ഹൃദയശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഹാര്‍ട്ട്‌-ലങ്ങ്‌ മെഷീന്‍ ഒന്നു നിന്നുപോയാല്‍ മതി രോഗിയുടെ കഥ കഴിയാന്‍. ഇത്രയും റിസ്ക്കും റ്റെന്‍ഷനും ഒക്കെ എടുക്കുന്നതുകൊണ്ടാണ്‌ ഒരു ഡോക്റ്റര്‍ക്ക്‌ മേന്മ കല്‍പ്പിക്കപ്പെടുന്നത്‌. റ്റെക്നിഷ്യനെക്കളും കൂടുതല്‍ സാലറി ബി.ടെക്ക്‌ കാരന്‌ കൊടുക്കുന്നതും ഇതുകൊണ്ടു തന്നെ. ഡിപ്ലോമക്കാരന്‍ ജോലിയില്‍ എന്തെങ്കിലും പിശക്‌ വരുത്തിയാലും സമാധാനം പറയേണ്ടത്‌ ബി.ടെക്കുകാരനാണ്‌. (ഒരു കമന്റില്‍ ബി.ടെക്ക്‌- ഡിപ്ലോമ പരാമര്‍ശം കണ്ടിരുന്നു).മറ്റ്‌ സ്റ്റാഫിനൊന്നും മേന്മയില്ല എന്നല്ല. അവരുടെയും കൂടി സഹകരണത്തോടെ മാത്രമെ ഡോക്റ്റര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. സമൂഹം കല്‍പ്പിച്ചുനല്‍കുന്ന മേന്മയും പദവിയുമൊക്കെ ഒരു ഡോക്ടറെ അല്‍പം അഹങ്കാരിയും ഗമക്കാരനുമൊക്കെ ആക്കിയേക്കാം. അതൊന്നും നല്ല ഗുണങ്ങളല്ല എന്ന് എല്ലാര്‍ക്കും അറിയാം. എങ്കിലും നമുക്ക്‌ അല്‍പം ക്ഷമിക്കാം. ഒരു പക്ഷെ അവരുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കില്‍ അതിന്റെ ഇരട്ടി അഹങ്കരിച്ചേക്കാം. സാഹചര്യങ്ങള്‍ എല്ലാരെയും അഹങ്കാരികളാക്കും. എം. കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ പറഞ്ഞു ഒരു ഡോക്ടര്‍ക്ക്‌ എത്രകൂലി നല്‍കിയാലും അത്‌ അയാളുടെ സേവനത്തിനു പകരമാവില്ല എന്ന്. അദ്ദേഹം രോഗിയായിക്കിടന്ന സ്വന്തം അനുഭവത്തില്‍നിന്നാണ്‌ അത്‌ പറഞ്ഞത്‌. ഒരു ഡോക്ടര്‍ അല്‍പം മെച്ചപ്പെട്ട ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ അതില്‍ നിന്ന് അയാള്‍ക്ക്‌ ലഭിക്കുന്ന മാനസികോല്ലാസവും സംതൃപ്തിയും തെളിഞ്ഞ മനസ്സോടെയും ബുദ്ധിയോടെയും തന്റെ ജോലിയില്‍ വ്യാപൃതനാവാനും രോഗിക്ക്‌ അത്‌ ഗുണം ചെയ്യാനും ഇടവരുത്തുമെന്നും സമാധാനിച്ചാല്‍ പോരേ. ഒരു ഡോക്ടര്‍ക്ക്‌ നമ്മളോട്‌ കരുണയൊക്കെ ഉണ്ടാവണമെന്നില്ല. ഒരു പക്ഷെ കാശിനുവേണ്ടിയും വെറും പ്രൊഫെഷന്‍ എന്ന നിലക്കുമായിരിക്കും അദ്ദേഹം തന്റെ തൊഴിലിനെ കാണുക. എങ്കിലും നമുക്ക്‌ അവരുടെ സേവനം വിലപ്പെട്ടതാണ്‌.

    ഡോക്ടര്‍ രാജേഷിന്റെ പ്രവൃത്തി ഒട്ടും ന്യായീകരിക്കാന്‍ പറ്റുന്നില്ല. പാവം സെക്യൂരിറ്റിഗാര്‍ഡ്‌ എന്തു പിഴച്ചു? ഡോക്റ്ററെക്കാളും റ്റെക്നിഷ്യെനെക്കാളും ഒക്കെ താഴ്‌ന്ന നിലവാരമുള്ള ജോലി ചെയ്യുകയും താഴ്‌ന്ന ശമ്പളം പറ്റുകയും ചെയ്യുന്ന അയാളുടെ വയറ്റിപിഴപ്പിനാണ്‌ അദ്ദേഹം ഡോക്റ്റര്‍മാരല്ലാത്തവരെ തടയുന്നത്‌. ആ കൃത്യം നിര്‍വഹിക്കുന്നതിനാണ്‌ അദ്ദേഹത്തിന്‌ ശമ്പളം നല്‍കപ്പെടുന്നത്‌. മാസാമാസം നുള്ളിപ്പിച്ചി കൊടുക്കുന്നത്‌ കൊണ്ടുപോയിട്ടുവേണം അയാളുടെ മക്കളെ അയാള്‍ക്ക്‌ പോറ്റാന്‍. ഐഡി കാര്‍ഡ്‌ ഡിസ്‌പ്ലേ ചെയ്യേണ്ടത്‌ കടമയാണ്‌. ഡോക്റ്റര്‍ രാജേഷ്‌ അത്‌ ചെയ്തില്ല. തെറ്റ്‌. ചോദിച്ചപ്പോള്‍ എടുത്ത്‌ കാണിക്കാമായിരുന്നു. അതും ചെയ്തില്ല. അതും തെറ്റ്‌. മനേജ്‌മെന്റിന്റെ തീരുമാനത്തിന്‌ മാനേജ്‌മെന്റിനോട്‌ നേരിട്ടുവേണം പൊരുതാന്‍.

    ഫിസിയോതെറാപിസ്റ്റിന്റെ കാര്യം കൂടി പറയട്ടെ. എനിക്കറിയാവുന്നതില്‍ പകുതിയോളം ഫിസിയോതെറാപിസ്റ്റുകളും വലിയ ഗമക്കാരാണ്‌. കാരണം മറ്റൊന്നുമല്ല. ജോലിയുടെ ഭാഗമായി അവരും ഡോക്റ്റര്‍മാരെപ്പോലെ സ്റ്റതസ്കോപ്പ്‌ കൊണ്ടുനടക്കാറുണ്ട്‌. വെള്ളക്കോട്ടുമുണ്ട്‌. ഇതൊക്കെ കണ്ടിട്ട്‌ രോഗികള്‍ അവരെ ഡോക്ടറെന്നു തെറ്റിദ്ധരിക്കുകയും അങ്ങനെ സംബോധന ചെയ്യുകയും ചെയ്യും. അത്‌ കേള്‍ക്കുമ്പോള്‍ 'ചേട്ടോ, ഞാന്‍ ഡോക്ടറല്ല, അങ്ങനെ വിളിക്കണ്ട' എന്ന് അവര്‍ പറയില്ല. പകരം ചുളുവില്‍ ഡോക്ടര്‍വിളി കേള്‍ക്കാമെന്ന് കരുതി മിണ്ടാതിരിക്കും. ഇതും ഇന്‍ഫീരിയോരിറ്റി ചിന്താഗതിയാണ്‌. എന്താ ഫിസിയോതെറാപിസ്റ്റിന്‌ അന്തസ്സില്ലേ? രോഗികളാവട്ടെ ഡോക്ടര്‍മാര്‍ക്ക്‌ നല്‍ക്കുന്ന പോലെയുള്ള ബഹുമാനം ഇവര്‍ക്കും നല്‍കും. ആ സൗജന്യത്തില്‍ അവര്‍ മതിമറന്നുപോകുമ്പോള്‍ അല്‍പം ഗമയുണ്ടാകും. എന്നെ ഡോക്ടറെന്നേ വിളിക്കാവൂ എന്ന് ശാഠ്യം പിടിക്കുന്ന രണ്ട്‌ ഫിസിയോതെറാപിസ്റ്റുകളെ എനിക്കറിയാമായിരുന്നു. സാഹചര്യങ്ങള്‍ക്ക്‌ ആരെയും അഹങ്കാരിയാക്കാന്‍ പറ്റും.

    ഇത്രയും പറഞ്ഞത്‌ ആരെയും നിരുല്‍സാഹപ്പെടുത്താനല്ല. വീണ്ടും പറയുന്നു ഞാന്‍ ഈ പോസ്റ്റിനെ പിന്തുണക്കുന്നു. കാരണം ഇതില്‍ പറഞ്ഞിട്ടുള്ള വൃത്തികെട്ട രീതിയിലുള്ള വിവേചനവും ക്രൂരതയുമൊന്നും ന്യായീകരിക്കാന്‍ കഴിയില്ല. പരാമര്‍ശിച്ചിട്ടുള്ള ഏതാണ്ടെല്ലാ കാര്യങ്ങളും എനിക്ക്‌ നേരിട്ടറിയാവുന്നവയാണ്‌. മറ്റുള്ളവര്‍ കമന്റുകളില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഞാനും ആവര്‍ത്തിക്കുന്നില്ല. മറ്റു കമന്റുകളില്‍ കാണാതിരുന്ന എന്റെ ചില വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നുമാത്രം. ആര്‍ക്കുവേണമെങ്കിലും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

    (കമന്റ്‌ നീണ്ടുപോയി. ക്ഷമിക്കുക, മാപ്പ്‌! ഇത്രയും നീണ്ട കമന്റിടുന്നത്‌ മര്യാദയല്ലെന്നറിയാം. വേണമെങ്കില്‍ ഡിലീറ്റ്‌ ചെയ്തോളൂ. എനിക്ക്‌ വിരോധമുണ്ടാവില്ല)

    ReplyDelete
  74. കൊള്ളാം . നല്ല പോസ്റ്റ്‌ ഉള്ളില്‍ത്തട്ടി എഴുതിയാല്‍ ഇങ്ങനെയിരിക്കും.

    പക്ഷേ,

    ഇതൊരല്‍പം one-sided ആയിപ്പോയില്ലേ എന്നൊരു സംശയം.

    ഞാന്‍ മുന്‍പ്‌ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ക്യാന്റീനില്‍ രണ്ടു മുറി ഉണ്ടായിരുന്നു. ഒന്ന് doctors only മറ്റേത്‌ staff only.( രോഗികള്‍ക്ക്‌ വേറെ സ്ഥലം ഉണ്ട്‌). staff only മുറിയില്‍ ചെന്നാല്‍ കാണാം കുറെ nurses ഒരിടത്ത്‌, കുറെ technologists വേറൊരിടത്ത്‌ പിന്നെ കുറെ മാറി ഒരു മൂലയില്‍ തൂപ്പുകാര്‍ തുടങ്ങിയവരും (മിക്കവരും ചവറും മറ്റും വാരുന്ന അതേ വേഷത്തോടുകൂടിത്തന്നെ) അപ്പോഴൊന്നും ഈ തൂപ്പുകാരോടു ചേര്‍ന്നിരുന്ന് ചായ കുടിക്കുന്ന technologistഇനെയോ, nurseഇനെയോ doctorനെയോ എനിക്കു കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അതേ സമയം ഒരൊറ്റ മുറി (staff only) മാത്രമുള്ള വേറൊരു സ്ഥലത്ത്‌ എല്ലവരും ഒരുമിച്ചിരുന്നു ചായ കുടിക്കുന്നത്‌ കണ്ടിട്ടുണ്ട്‌ താനും. ഇതു വരെ ഒരു ജോലിക്കും പോകുമ്പോള്‍ ഇവിടെ പ്രത്യേകം ചായ മുറി ഉണ്ടോ എന്നു ചോദിച്ചിട്ടില്ല.ഉണ്ടെങ്കില്‍ അവിടെ ഇരിക്കും ഇല്ലെങ്കില്‍ പൊതുമുറിയില്‍.

    പിന്നെ ചില സ്ഥലങ്ങളില്‍ ചിലര്‍ക്ക്‌ പ്രവേശനം ഇല്ല (ഉണ്ടായിരിക്കരുത്‌ )ഓപ്പറേഷന്‍ തിയേറ്ററില്‍ surgeon, anaesthetist, nurses, theatre technician, പിന്നെ വല്ലപ്പ്പ്പോഴും xray technician എന്നിവരല്ലാതെ {physician, cardiologist,neurologist),(lab technician,psychiatrist, {Mര്‍I റ്റെച്നൊലൊഗിസ്റ്റ്‌},radiologist } എന്നിവര്‍ കയറിയിറങ്ങേണ്ട കാര്യമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. വല്ലപ്പോഴും ഓപ്പരേഷന്‍ തിയേറ്ററില്‍ പോകേണ്ടി വന്നാല്‍ അവിടുത്തെ senior nurseന്റെ അനുവാദത്തോടു കൂടിയേ കയറാന്‍ പറ്റൂ എന്നുള്ളത്‌ ഒരിക്കലും എനിക്ക്‌ ഒരു അഭിമാനത്തിന്റെ പ്രശ്നമായിത്തോന്നിയിട്ടില്ല. ചുമ്മാ ആര്‍ക്കും കേറിയിറങ്ങാവുന്ന സ്ഥലങ്ങളില്‍ ഒന്നല്ല ആശുപത്രിയിലെ പല മുറികളും. അനിയന്റെ മുറിയില്‍ തേരാപാരാ കേറിയിറങ്ങാന്‍ അനുവദിക്കുമോ?
    "എന്നെ കൊച്ചാക്കാനല്ലേ ആ security തടഞ്ഞു നിര്‍ത്തിയത്‌ എന്നു ചോദിച്ചാല്‍ - ആയിരിക്കാം. അദ്ദേഹത്തിനു കിട്ടിയ instructions അനുസരിക്കാനാണ്‌ അവിടെ നിര്‍ത്തിയിരിക്കുന്നത്‌ അല്ലാതെ കര്യങ്ങളുടെ ന്യായവും അന്യായവും നോക്കാനല്ല. പലപ്പ്പ്പൊഴും നമുക്ക്‌ ഇതൊക്കെ തോന്നുന്നത്‌ പൊതുജനത്തിന്റെ ഇടയിലൂടെ ജാടയില്‍ വന്ന് കയറിപ്പോകാന്‍ നോക്കുമ്പോള്‍ പിടിച്ചു നിര്‍ത്തിയാല്‍ ഉണ്ടാകുന്ന ചമ്മല്‍ കാരണമാണ്‌ വലിയ ആളാണെന്ന് തന്നെ വിചാരിക്കുമ്പോഴാണ്‌ കൊച്ചാകുന്ന പ്രശ്നം വരുന്നത്‌.

    എപ്പ്പ്പൊഴെങ്കിലും ആ security യെ ക്കണ്ട്‌ ഒന്നു ചിരിക്കുകയോ good morning എന്നു പറയുകയോ, എന്തിന്‌ മുഖത്തേയ്ക്ക്‌ ഒന്നു നോക്കുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ മുഖ പരിചയം വച്ചെങ്കിലും അയാള്‍ സൗമ്യമായി പെരുമാറിയേനെ.

    ഡോക്ടരെക്കാണുമ്പോള്‍ അപകര്‍ഷതാബോധവും, securityയെക്കാള്‍ മെച്ചമാണെന്ന തോന്നലും പിന്നെ ദുരഭിമാനവും (എന്നെക്കണ്ടാല്‍ ഇയാള്‍ക്ക്‌ അറിഞ്ഞുകൂടെ)ഇതെല്ലാം കൂടിച്ചേര്‍ന്നല്ലേ ഈ doctors only ആയി പുറത്തുവന്നത്‌? ഏതെങ്കിലും doctor പറഞ്ഞിട്ടാണോ ഈ മുറി പ്രത്യേകം വച്ചതെന്ന് ഒരിക്കലെങ്കിലും അന്വേഷിച്ചോ? എല്ലാവരും അവിടെ വന്നു ജോലിയില്‍ പ്രവേശിക്കുന്നതല്ലേ അല്ലാതെ amritaയില്‍ ജനിച്ചു വളര്‍ന്ന ആരെങ്കിലും അവിടെ ഉണ്ടോ? hospital managementഉം കെട്ടിടം കെട്ടിയ engineerഉം അല്ലേ ഇങ്ങനെ ഉള്ള മുറി വേണമെന്നു തന്നെ ചിന്തിച്ചിരിക്കുന്നത്‌? പിന്നെന്തിന്‌ ഡോക്ടര്‍മാരുടെ തലയില്‍ പഴി ചാരുന്നു?

    ഒന്നു ചിന്തിച്ചു നോക്കൂ- അമൃതയിലെ തന്നെ എത്രയോ doctors അനിയന്റെ അടുത്ത്‌ സ്നേഹത്തോടെ പെരുമാറിയിരിക്കുന്നു.

    ഞാന്‍ എന്തു പാവം .എനിക്കീ ഗതി വന്നല്ലോ ഞാനും അയാളും തമ്മില്‍ എന്തു വ്യത്യാസം ഞാനും നാലു വര്‍ഷം എന്തോന്നോ ചെയ്തു അയാളും എന്തോന്നോ ചെയ്തു അയാളുടെ കഴുത്തില്‍ ഒരു കുഴല്‍ എന്റെ കഴുത്തില്‍ ഒന്നുമില്ലല്ലോ എന്നിങ്ങനെ ചിന്തിച്ചിരിക്കാതിരിക്കൂ. medicine admission കിട്ടിയിരുന്നെങ്കില്‍ അനിയന്‍ അതിനു പോകാതെ technologist ആകാന്‍ പോകുമായിരുന്നോ? ഇല്ലല്ലോ?
    ഇതൊന്നും സത്യമല്ല എന്നു പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ ഒരു സര്‍ക്കാര്‍ ആഫീസില്‍ ചെന്നിട്ട്‌ staffനുള്ള കസേരയില്‍ ഒന്നിരുന്നു നോക്കൂ. എന്തെങ്കിലും വ്യത്യാസമുണ്ടോ ഈ എഴുതിയിരിക്കുന്നതില്‍ നിന്നും?

    എല്ലാ ജോലിയും ഒരു പോലെ പ്രാധാന്യം ഉള്ളതാണ്‌ പക്ഷേ നമ്മള്‍ തന്നെ ആ ജോലിക്ക്‌ ഒരു പ്രാധാന്യം കൊടുക്കാതെ അതിന്റെ പേരിനു പ്രാധാന്യം കൊടുക്കുന്നത്‌ അതിനെക്കുറിച്ച്‌ ഒരു അപകര്‍ഷതാ ബോധം ഉള്ളതുകൊണ്ടല്ലേ? വെള്ളക്കോട്ടിടുന്നത്‌ ഇപ്പോള്‍ പലപ്പ്പ്പോഴും ഡോക്ടര്‍മാരല്ല എന്നുള്ളത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌

    technician , technologist എന്നിവ തമ്മില്‍ ഇത്രയും വ്യത്യാസം അനിയനു തോന്നിയോ?

    ReplyDelete
  75. deepdowne എഴുതിയത് വായിച്ചു. ഡിലീറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല. മാത്രമല്ല നീണ്ട് പോയതുമില്ല.നീണ്ട പോസ്റ്റിന്‍ നീണ്ട കമന്റ്...നിയമങ്ങളൊക്കെ നമ്മളല്ലേ ഉണ്ടാക്കുന്നത്.

    ആദ്യം തന്നെ ടെക്നോളജിസ്റ്റ് ടേക്നീഷ്യന്‍ എന്ന പദങ്ങളുടേ കാര്യം പറയട്ടേ. എഞ്ചിനീയറിങ്ങില്‍ നിന്ന് കടമെടുത്ത പദങ്ങളായത് കൊണ്ടാവണം അത് പറയുമ്പോഴേ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.ബിരുദമെടുത്ത ആദ്യകാലങ്ങളില്‍ ഞാനത് ചുമന്ന് നടക്കുകയും ചെയ്തിരുന്നു.ഇത് എന്റെ ജീവിതത്തില്‍ കഴിഞ്ഞ നാലു കൊല്ലങ്ങളായുള്ള അനുഭവങ്ങളാണ്.ആദ്യം പറഞ്ഞത് ഏതാണ്ട് ൨൦൦൨ ഇല്‍ നടന്നതും(കൃത്യം ഓര്‍മ്മയില്ല) അമൃതയില്‍ നിന്ന് പിരിഞ്ഞത് ൨൦൦൬ ലും ആണ്. ആ കാലയളവില്‍ ആശയങ്ങളിലും ചിന്താരീതിയിലും വലിയ മാറ്റങ്ങള്‍ വരികയുണ്ടായി..വന്നു കൊണ്ടിരിയ്ക്കുന്നു.

    നേരത്തേ പറഞ്ഞതാണ്. രോഗചികിത്സ ഒരു ഒറ്റയാള്‍ കമാന്റോ ഓപ്പറേഷനല്ല. ഒരു മള്‍ട്ടി ഡിസിപ്ലിനറി മാനേജ്മെന്റ് ആണ്.ആശുപത്രിയിലെ നേരിട്ടും അല്ലാതേയും രോഗിയോട് ഇടപെഴകുന്ന വൈദ്യ പ്രൊഫഷണലുകളൊക്കെ ആ ടീമിലെ അംഗമാണ്. രോഗി, ഡോക്ടര്‍, നേഴ്സ്, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍,ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്,വൈദ്യ സാമൂഹ്യ സേവകര്‍ ....ഇവരൊക്കെ നെരിട്ടും ലബോറട്ടറി സയന്റിസ്റ്റ്, പതോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ് ഇവരൊക്കെ നേരിട്ടല്ലാതെയും രോഗിയുമായി ഇടപഴകുന്നു.

    ഇവരെല്ലാമുള്‍പ്പെടെയുള്ള ഒരു ടീമിലെ ഒരു മെമ്പര്‍ മാത്രമാണ് ഡോക്ടര്‍. ചികിത്സ ഡോക്ടരുടെ മാത്രം തലയിലല്ല.

    വളരെ പൊതുവായ ഒരു പിശകാണ് ഗവേഷണ അക്കാഡമിക രംഗങ്ങളുമായി വൈദ്യ രംഗത്തെ താരതമ്യപ്പെടുത്തി തസ്തികകള്‍‍ നിശ്ചയിച്ചിട്ടുള്ളത്. വൈദ്യ ഗവേഷണവും കൂടി നടത്തുന്ന AIIMS, JIPMER, PIMS( ചന്‍ഢിഗഡ്) ടാറ്റാ ആശുപത്രി മുംബൈ ഒക്കെ ഇതിനുദാഹരണമാണ്. ഡൊക്ടറുകള്‍ക്ക് അവിടേ റിസര്‍ച്ച് ഓഫീസറുടേയും അനുബന്ധ വൈദ്യ വിഷയങ്ങളിലുള്ളവര്‍ക്ക് അവിടെ ടെക്നിക്കല്‍ അസിസ്റ്റന്റിന്റേയും സ്ഥാനമാണ് നല്‍കുന്നത്.അത് ഒട്ടുമേ ശരിയായ രീതിയല്ല. ..വിവിധ വിഷയങ്ങളിലുള്ള സ്വതന്ത്ര പ്രൊഫഷനുളിലുള്ളവരാണ് അവര്‍.ഉദാഹരണമായി നേഴ്സിംഗ് ഗവേഷണം ഡോക്ടറല്ല നടത്തുന്നത്, റേഡിയോ ഗ്രാഫിയിലെ ഗവേഷണവും ഡൊക്ടറല്ല നടത്തുന്നത്. ഡൊക്ടര്‍ ക്ലിനിയ്ക്കല്‍ മെഡിസിനിലെ ഗവേഷണമാണ് നടത്തുന്നത്. അപ്പോ ഓരോ പ്രൊഫഷണലും ഓരോ വകുപ്പുകളായി വരും ആതാണ് ശരിയായ രീതി.

    ഇനി ക്ലിനിക്കല്‍ മെഡിസിന്റെ / സര്‍ജറിയുടെ കാര്യമെടുക്കാം. താങ്കള്‍ തന്നെ പറഞ്ഞു -ഹൃദയശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഹാര്‍ട്ട്‌-ലങ്ങ്‌ മെഷീന്‍ ഒന്നു നിന്നുപോയാല്‍ മതി രോഗിയുടെ കഥ കഴിയാന്‍.എന്ന്. അപ്പൊ അരാണ് ചികിത്സിയ്ക്കുന്നത്? പെര്‍ഫ്യൂഷനിസ്റ്റിന് അതിലൊരു പങ്കുമില്ലേ? (ഇപ്പൊ പല ഹൃദയ ശസ്ത്രക്രീയ ആശുപത്രികളുടേയും പരസ്യം നല്‍കുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റിന്റെ പേരും ഒപ്പം ചേര്‍ക്കാറുണ്ട്.. ഡോക്ടറുടെ പേരിനൊപ്പം..ഭാരതത്തിലെ പ്രമുഖ ആശുപത്രികള്‍ തന്നെ).സര്‍ജിയ്ക്കല്‍ നേഴ്സോ ? . ഡൊക്ടര്‍ അവരെപ്പോലെ ഒരു ആള്‍ മാത്രം.ഇവരൊന്നുമില്ലേല്‍ ഡൊക്ടര്‍ക്ക് ഒറ്റയ്ക്ക് ശസ്ത്രക്രീയ ചെയ്യാന്‍ പറ്റുമോ? അതും പല പ്രൊഫഷനുകള്‍ ചെയ്യുന്ന ടീം വര്‍ക്ക് തന്നെ.
    ചുമതല ഏറ്റെടുക്കുന്ന കാര്യം രോഗി മരിച്ചാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഡൊക്ടര്‍ ഏറ്റെടുക്കുമെന്നാണോ താങ്കള്‍ കരുതുന്നത്. ?:) എസ് ആ ടീ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് രോഗാണുബാധയുണ്ടായി മരിച്ചപ്പോ ആര് ആരെയൊക്കെ പഴിചാരി ..ചെറിയ പിള്ളേര് പറയുന്ന പോലെ ഞാനല്ല എന്ന് എത്ര പേരു പറഞ്ഞു..:)

    പിന്നെ മനുഷ്യശരീരം തുന്നിക്കൂട്ടുന്ന കാര്യം താങ്കളുടെ മെഷീന്റെ ഒരു സ്ക്രൂ അഴിയ്ക്കാന്‍ വേരേയാര്‍‍ക്കെങ്കിലും കഴിയുമോ..അവനവന്‍ അവനവന്റെ ജോലിയില്‍ രാജാവ്..


    "ഒരു ഡോക്ടര്‍ അല്‍പം മെച്ചപ്പെട്ട ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ അതില്‍ നിന്ന് അയാള്‍ക്ക്‌ ലഭിക്കുന്ന മാനസികോല്ലാസവും സംതൃപ്തിയും തെളിഞ്ഞ മനസ്സോടെയും ബുദ്ധിയോടെയും തന്റെ ജോലിയില്‍ വ്യാപൃതനാവാനും രോഗിക്ക്‌ അത്‌ ഗുണം ചെയ്യാനും ഇടവരുത്തുമെന്നും സമാധാനിച്ചാല്‍ പോരേ"

    എന്ന് പറഞ്ഞത്..നേരത്തേ പറഞ്ഞത് തന്നെ ടീമിലെ ബാക്കിയാള്‍ക്കാരും മാനസികോല്ലാസവും സംതൃപ്തിയും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. ഈ മാനസികോല്ലാസവും സംതൃപ്തിയുമൊക്കെ കൂടെ ജോലി ചെയ്യുന്ന മനുഷ്യരോടൊപ്പമിരുന്ന് കഴിച്ചാലല്ലേ കൂടുതല്‍ കിട്ടുക.അത് അല്ലെന്ന് പറയുന്നവര്‍ മനുഷ്യരാണോ?പിന്നല്ലേ ഡോക്ടര്‍..

    കൂടെ ജോലി ചെയ്യുന്നവനോട് മോശമായി പെരുമാറുന്ന ഒരു ഡൊക്ടറുള്ള ഒരു ടീമിന്‍ എന്റെ ശസ്ത്രക്രീയ ചെയ്യാന്‍ എങ്ങനെ കിടന്ന് കൊടുക്കും.? അയാള്‍ ആ ഈഗോ അനസ്തിസ്റ്റിനോടോ, നേഴ്സിനോടോ കാണിച്ചാല്‍ മയങ്ങിക്കിടക്കുന്ന രോഗി പോലുമറിയാതെ ഒരു ദയാവധം തരായിക്കിട്ടും. ഒരു നേഴ്സോ പെര്‍ഫ്യൂഷനിസ്റ്റോ ഒക്കെ വിചാരിച്ചാലും മതി. അപ്പൊ അയാള്‍ മാത്രം മാനസികോല്ലാസമായിരുന്നാല്‍ പോരാ..

    ഡൊ: രാജേഷിന്റെ കാര്യം.അമൃതയില്‍ വന്നിട്ടുണ്ടോ? അവര്‍ സെക്യൂരിറ്റികളല്ല..പട്ടാളം..(പാവങ്ങള്‍ ഒത്തിരിയുണ്ട്)..സജുവിന്റെ കാര്യം പറഞ്ഞല്ലോ.. ഒന്ന് വിട്ടു പോയി.. അവന്‍ ഓടി അകത്ത് കയറിയപ്പോ അവന്റെ ജോലിസ്ഥലത്ത് ചെന്ന് രോഗികളുടെ മുന്നില്‍ വച്ച് 'കാണിച്ച് തരാമെടാ' എന്ന് ഭീഷണി മുഴക്കിയിട്ടാണ് അദ്ദേഹം പോയത്.(നേരത്തേ വിട്ടുപോയി) .സജു, മുരുകദാസന്‍ എന്നിവര്‍ അതിനു ദൃക്സാക്ഷികള്‍..ഡോ പദ്മനാഭനോട് അന്നേരം തന്നെ അതും പറഞ്ഞിരുന്നു.എഴുതിക്കൊടുത്തില്ല:)(ഏറ്റവും വലിയ മണ്ടത്തരം അതായിരുന്നു..ഇനിമുതല്‍ ആര്‍ക്കെങ്കിലും ഇതുപോലെയുണ്ടായാല്‍ ഒരിയ്ക്കലും മേലധികാരിയ്ക്ക് എഴുതാന്‍ മറക്കരുത്)

    ഇനി ഡൊക്ടര്‍ എന്ന വിളിപ്പേര്..വലിയൊരു തെറ്റിദ്ധാരണ അതിന്റെ പിറകിലുണ്ട്.എം ബീ ബീ എസ് എടുത്തവരല്ല അന്താരാഷ്ട്ര സെനേരിയോയില്‍ ഡൊക്ടര്‍മാര്‍. ഇവിടെ ഡൊക്ടര്‍ എന്നു പറഞ്ഞാല്‍ ഫിസിഷ്യന്‍ ആണ്. സര്‍ജന്‍ ഡൊക്ടര്‍ അല്ല. ചിലയിടങ്ങളില്‍ മരുന്നുമായി ബന്ധപ്പെടുന്നവര്‍( ഫിസിഷ്യന്‍ , ഫാര്‍മസിസ്റ്റ്) ആണ് ഡോക്ടര്‍മാര്‍. സര്‍ജന്‍, ദന്തിസ്റ്റ് എന്നിവര്‍ ഡൊക്ടര്‍മാരല്ല. യൂ എസ് ഏ യിലും മറ്റും ഫിസിയോ കളേയും ഡോക്ടര്‍മാര്‍ എന്ന് പറയാറുണ്ട്. ഇവിടെ എനിയ്ക്ക് റെഡിയോഗ്രാഫര്‍മാരെന്ന് അറിയിയ്ക്കുന്ന യൂണിഫോമുണ്ടെങ്കിലും മിക്കവരും ഡോക്ടറെന്ന് വിളിയ്ക്കുന്നു.ഞാന്‍ നെയിം ബാഡ്ഗ്ജ് കാണിയ്ക്കും(പറഞ്ഞാല്‍ എന്റെ പേരവര്‍ക്ക് മനസ്സിലാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണേ:) അപ്പൊ മുതല്‍ അവരെന്നെ പേരു വിളിയ്ക്കും. അവരെന്നല്ല ഡൊക്ടറേയും പേരറിയാമെങ്കില്‍ രോഗികളും ഞങ്ങളും ഒക്കെ പേരാണ് വിളിയ്ക്കുക.അതായത് നമ്മള്‍ ആശുപത്രിയിലെ എല്ലാവരേയും ചിലപ്പോ സിസ്റ്ററേ എന്ന് വിളിയ്ക്കാറില്ലേ അതു പോലെ ആണുങ്ങളെ ഡോക്ടറേ എന്ന് വിളിയ്ക്കുന്നു.
    പിന്നെ ആരുടേയും കോമ്പ്ലക്സ് മാറ്റാനാകില്ല..അതിലൂടെയൊക്കെ ഞാനും കടന്ന് പോയിട്ടുണ്ട്. അത് പതിയെ ഇതിലൊന്നും ഒന്നുമില്ല, ചത്ത്ചീയാനുതാണെന്ന് കാണുമ്പോ മാറിക്കോളൂം..:)

    AIIMS ലും ഡൊക്ടേഴ്സ് ഓണ്‍ലി ബോര്‍ഡുകളോ?..ഇതിപ്പൊ ഞെട്ടിയത് ഞാനാണ്. ഇപ്പൊ ഒരു സംശയം (ഓര്‍മ്മ..കോട്ടയം കാര്‍ ആരെങ്കിലും ആ വഴി പോകുമ്പോ ഒന്ന് വേരിഫൈ ചെയ്യുമോ?)കോട്ടയം മെഡിയ്ക്കല്‍ കോളേജിലെ ഇന്‍ഡ്യന്‍ കോഫീ ഹൗസിലും ഡൊക്ടേഴ്സ് ഓണ്‍ലി ഉണ്ടോ എന്ന്..( ഏ കേ ജീ കമ്യൂണിസ്റ്റായത് നന്നായി..പുനര്‍ജന്മത്തിലൊന്നും വിശ്വാസമുണ്ടാവുകയില്ലല്ലോ)

    ReplyDelete
  76. പ്രീയ ഹൂ..ഞങ്ങള്‍ വ്യക്തിപരമായ കാര്യമല്ല പറയുന്നത്..സാമൂഹ്യമായ തൊഴിലിടത്തിലെ വിവേചനത്തിന്റെ കാര്യമാണ്.

    സൈക്കോ അനാലിസിസ് നടത്തുന്നത് ആ അവസാന പാരഗ്രാഫുകളും വായിച്ചിട്ട് മതിയായിരുന്നു.(നീണ്ട പോസ്റ്റാണ്..സമയം കിട്ടുമെങ്കില്‍)

    സെക്യൂരിറ്റിയ്ക്ക് കിട്ടിയ ഇന്‍സ്റ്റ്റക്ഷന്‍സ് മനസ്സിലാക്കാന്‍ ബുദ്ധിയുള്ളവരാണ് എല്ലാവരും.(ഈ വാദം അന്നു മുതലേ കേള്‍ക്കുന്നു) സെക്യൂരിട്ടിയും കാന്റീനിലെ ചേട്ടനും ഒന്നും മോശമാള്‍ക്കാരാണെന്ന് എവിടെയും എഴുതിയിട്ടില്ല(അങ്ങനൊക്കെ, ഇത്രയും വായിച്ചവരില്‍ അങ്ങേയ്ക്ക് മാത്രമേ തോന്നിയുള്ളൂ )

    പിന്നെ സ്നേഹമായ പെരുമാറ്റം മാത്രമല്ല ഹൂ, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും എം ബീ ബീ എസ് ഉം എം ഡീ യും ഡീ എമ്മുമൊക്കെ പഠിച്ചരാണ്..അവരെ ഞാന്‍ ഡോ: എന്ന് വിളിയ്ക്കാറില്ല..

    കയറുന്ന കാര്യം തീയേറ്ററിലും വാര്‍ഡിലും കയറുന്ന കാര്യമല്ലല്ലോ എഴുതിയിരിയ്ക്കന്നത്..വഴിനടക്കുന്ന കാര്യമാണ്....കോറിഡോറിലൂടെ നടന്ന് എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ കയറുന്ന കാര്യമാണ്..ഇടയ്ക്ക് റിസപ്ഷനും രോഗികളുടെ വെയിറ്റിംഗ് ഏരിയായും മാത്രമേയുള്ളൂ..

    കൈപ്പള്ളിയണ്ണന്‍ അനിയനെന്ന് വിളിയ്ക്കും..അമ്പി എന്ന് പേര്..

    ReplyDelete
  77. അംബീ വായിച്ചു... സത്യത്തില്‍ അമ്പരന്നു... കൂടുതല്‍ ആളുകള്‍ വായിക്കപെടേണ്ടതുണ്ട് ഇത്.

    നന്ദി.

    ReplyDelete
  78. പ്രിയ അമ്പീ,
    ചില കാര്യങ്ങള്‍ എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ചികില്‍സ ഒരു കൂട്ടായ പ്രവൃത്തി തന്നെ സമ്മതിച്ചു.

    പക്ഷെ decision taking എന്ന ഒരു കര്‍മ്മം ഉണ്ട്‌ അതു ഡോക്ടറുടെ തലയിലാണ്‌. അതിന്റെ tension ആ ഡോക്റ്റര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രം വേണ്ടുന്നവര്‍ക്ക്‌ അനുഭവിക്കണ്ടിവരുന്നില്ല.

    പല അവസ്ഥകളിലും ദുഃഖകരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമ്പോള്‍ മറ്റൊന്നു ചെയ്യാന്‍ സമയം കൂടി ഇല്ലാത്തിടത്ത്‌ , നിങ്ങള്‍ക്ക്‌ കണ്ടു നിന്നാല്‍ മാത്രം മതി.

    ReplyDelete
  79. താങ്കള്‍ പറഞ്ഞതു പോലെ തീരുമാനങ്ങളെടുക്കുന്നത് ഫിസിഷ്യനോ, സര്‍ജനോ ആണ്.ഡോക്ടര്‍മാരെല്ലാരും ആ ജോലി ചെയ്യുന്നവരല്ല. റേഡീയോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ്, ഒക്കെ താങ്കള്‍ പറഞ്ഞ ഫിസിഷ്യന്റേയോ അനസ്തിസ്റ്റിന്റേയോ എമര്‍ജെന്‍സി മെഡിയ്ക്കല്‍ ഓഫീസറുടേയോ ആവശ്യങ്ങളനുസരിച്ച് രോഗികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ്. ഈ 'കണ്ട് നില്‍ക്കുക' എന്ന കര്‍മ്മമൊക്കെ ഒര മുറിയില്‍ നടക്കുന്ന കാര്യമല്ലേ.അതായത് ഡൊ: ആയ എല്ലാവരും തീരുമാനങ്ങളേടുക്കേണ്ടവര്‍ അല്ല.അത് ചിലപ്പോ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സര്‍ജന്‍ എന്നിവര്‍ ചെയ്യുന്ന കാര്യമാണ്.

    ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിയ്ക്കുക എന്നതല്ല മറ്റുള്ളവരുടെ ജോലി(മറ്റുള്ളവരെന്നാല്‍ റേഡിയോളജിസ്റ്റ്, റേഡിയോഗ്രാഫര്‍, എം ഡീ മൈക്രോബയോളജിസ്റ്റ്, എം എസ് സീ മൈക്രോ ബയോളജിസ്റ്റ്,:) നേഴ്സ്, പതോളജിസ്റ്റ്....................) . രോഗിയുടേ ക്ഷേമത്തിനു വേണ്ടി പ്രോട്ടോകോള്‍ പ്രകാരം ജോലി ചെയ്യുക എന്നതാണ്. പ്രോട്ടോകോളും ദോക്ടര്‍ പറയുന്നതിനെ അനുസരിയ്ക്കുക എന്നതല്ല.

    ReplyDelete
  80. അംബീ, ഇതു വായിച്ച് ഞാന്‍ ഞെട്ടുകയോ,എന്റെ ചോര തിളക്കുകയോ ചെയ്യുന്നില്ല.കാരണം ഇന്‍‌ഡ്യ എന്ന മഹാരാജ്യത്ത് നടക്കുന്ന കൊള്ളരുതായ്മകളുടെ നൂറിലൊന്ന് പോലും ആകുന്നില്ല ഇത്.
    പണ്ട് എറണാകുളത്ത് ആശുപത്രികളിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ അവരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തിക്താനുഭവങ്ങള്‍ ഞാന്‍ മറന്നിട്ടില്ല.എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ പരിഹരിക്കണം.അതു ചുളുവില്‍ നടക്കണം.ആര്‍ക്കും ജോലിയും പോകരുത്,കുറ്റക്കാരനും ആകരുത് എന്ന മനോഭാവമാണ്.എന്താണ് പരിഹാരം?
    സംഘടിക്കുക.സംഘടിക്കുക.സംഘടിക്കുക.അതു തന്നെ!
    അതില്‍ കൂടുതല്‍ ഒരു ആയുധവും ഇവരെ നേരിടാനില്ല.

    ഓ:ടോ: ഇതിന്റെ കോപ്പിയെടുത്ത് അമ്മയ്ക്കോ അതല്ല ഇനി പത്രങ്ങള്‍ക്കൊ അയച്ച് കൊടുത്താലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.നാഴികക്ക് നാല്‍പ്പത് വട്ടം ഗവേഷണം നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പത്രലേഖകര്‍, തുശ്ചമായ ശമ്പളം വാങ്ങി ഗതികേട് കൊണ്ട് , പത്രമുതലാളിമാര്‍ക്ക് മുന്‍പില്‍ അനീതികള്‍കണ്ടും, വിവേചനം കണ്ടും മൌനം പാലിച്ച് നില്‍ക്കുന്ന നാടാണിത്!ഓരോ പത്രമാപ്പീസുകളിലും നടക്കുന്ന അനീതി എന്താണെന്ന് അവരോടൊന്ന് രഹസ്യമായി ചോദിച്ച് നോക്കൂ.
    ആഗോളവല്‍ക്കരണം നീണാള്‍ വാഴട്ടെ!!

    ReplyDelete
  81. അംബീ, ഈ പ്രതികരണം താങ്കളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നു. ഒരിക്കല്‍ ഞാന്‍ ചേട്ടന്റെയൊപ്പം അവിടെ രണ്ടുമൂന്നാഴ്ച ഉണ്ടായിരുന്നു ബൈസ്റ്റാന്ററായി, അന്നൊക്കെ ഞാന്‍ വിചാരിച്ചിരുന്നത്‌ ഇതൊരു മഹാ സംഭവമാണെന്നാണ്‌, ഇതു വായിക്കുന്ന വരെ.

    ReplyDelete
  82. ambi saidകൂടെ ജോലി ചെയ്യുന്നവനോട് മോശമായി പെരുമാറുന്ന ഒരു ഡൊക്ടറുള്ള ഒരു ടീമിന്‍ എന്റെ ശസ്ത്രക്രീയ ചെയ്യാന്‍ എങ്ങനെ കിടന്ന് കൊടുക്കും.? അയാള്‍ ആ ഈഗോ അനസ്തിസ്റ്റിനോടോ, നേഴ്സിനോടോ കാണിച്ചാല്‍ മയങ്ങിക്കിടക്കുന്ന രോഗി പോലുമറിയാതെ ഒരു ദയാവധം തരായിക്കിട്ടും. ഒരു നേഴ്സോ പെര്‍ഫ്യൂഷനിസ്റ്റോ ഒക്കെ വിചാരിച്ചാലും മതി. അപ്പൊ അയാള്‍ മാത്രം മാനസികോല്ലാസമായിരുന്നാല്‍ പോരാ..


    ambi these words of yours is really terrifying

    Till now I was thinking that the essence of the post was mis management. Now you are coming out with the true nature of your mind - Do you mean to say that staff will kill a patient --Ridiculous .

    ReplyDelete
  83. ഇത്തരം വിവേചനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതില്‍ അംബി പ്രശാംസാര്‍ഹനാണു.

    വലിയ കരുണാമയി എന്നൊക്കെ പുകഴ്ത്തപ്പെടുന്ന ഒരു വ്യക്തിയുടെ സ്ഥാപനത്തിലാണു ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കണം.

    കൊള്ളരുതായ്മകള്‍ എവിടെ നടന്നാലും അതു കൊള്ളരുതായ്മകള്‍ തന്നെ എന്നറിയുകയും അതിനെതിരെ പ്രതികരിക്കുകയും വേണം.

    ആള്‍ദൈവങ്ങളെ ആരാധിക്കുന്ന കേരള ജനത ( പൊതുവെ ഇന്ത്യാക്കാര്‍ എന്നു തന്നെ പറയാം) പ്രബുദ്ധരാണെന്നു പറയാന്‍ എനിക്കു കഴിയില്ല. സിനിമാനടന്‍ എം.ജി.രാമചന്ദ്രന്‍ മരിച്ചപ്പോള്‍ കുറെപ്പേര്‍ ആല്‍മഹത്യ ചെയ്തു; രജനീകാന്തിന്റെ പടം ഇറങ്ങിയപ്പോള്‍ അയാളുടെ കട്ടൌട്ടില്‍ പാലഭിഷേകം നടത്തിയെന്നും സിനിമാകോട്ടയില്‍ രജനിയുടെ രംഗം വരുമ്പോള്‍ പൂക്കളെറിയാനായി പൂക്കളുമായിട്ടാണു ചിലര്‍ കയറിയതെന്നും, രജനീകാന്ത് എന്ന കഥാപാത്രം തല മൊട്ടയടിച്ചു വരുന്നതുകൊണ്ട് കുറെപ്പേര്‍ തല മൊട്ടയടിച്ചാണ് സിനിമ കാണാനെത്തിയതെന്നും പത്രങ്ങളീല്‍ വായിച്ചു. ഇവരെയൊക്കെ ആര്‍ജ്ജവമുള്ള ജനത എന്നു പറയാനൊക്കുമോ? ആ പാലു പട്ടിണീപ്പാവങ്ങളായ എത്രയോ ആളുകളുണ്ട്, അവര്‍ക്കൊന്നും കൊടുക്കാതെ രജനിയുടെ കട്ടൌട്ടില്‍ കോരിയൊഴിച്ചവരാണ് നമ്മുടെ നാട്ടുകാര്‍!

    കാലം ചെല്ലുന്തോറും ഇന്ത്യകാര്‍ മുഴുപ്രാന്തമ്മാരായി തീരുന്ന കാഴ്ചയാണു നാം കാണുന്നത്.

    ഒരു വശത്ത് കരുണാമയമായ പ്രവര്‍ത്തികള്‍ കണ്ട് കണ്ണു മഞ്ഞളിച്ച് അയാള്‍ തന്നെ മറ്റൊരിടത്ത് മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍ കൈക്കൊള്ളുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നവര്‍ നമ്മുടെ നാടിനു മുതല്‍ക്കൂട്ടാണെന്നു എനിക്കു തോന്നുന്നില്ല.

    ReplyDelete
  84. ദയവായി ഇവിടെ കമന്റിടുന്നവര്‍ വിഷയത്തില്‍ നിന്നു മാറാ‍ാതിരിയ്കൂ. അംബി അതില്‍ ശ്രദ്ധിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു. എല്ലെങ്കില്‍ സാധാരണ പൊസ്റ്റു കമന്റുകളില്‍ കാണുന്നതു പൊലെ ഇതു വെറുമൊരു ആശയ മിസൈലുകളുടെ ഏറ്റുമുട്ടല്‍ രംഗമായി പോകും.

    അംബി ഇവിടെ വീണ്ടും പറഞ്ഞുവല്ലോ ഇത്‍ ‘സാമൂഹ്യമായ തൊഴിലിടത്തിലെ വിവേചനത്തിന്റെ കാര്യമാണ്‘ എന്ന്.

    തൊഴില്‍ രംഗത്തെ വലിപ്പചെറുപ്പമല്ല ഇവിടെ പ്രശ്നം. അവരുടെ ഭൌതിക നേട്ടങ്ങളോ, സ്ഥാനമാനങ്ങളോ അല്ല.

    മനുഷ്യന്‍ തമ്മിലുള്ള അന്തരം ദൈവത്തിന്റെ മുന്നില്‍ മാത്രമേ ഇല്ലാതാകുന്നുള്ളു. ഭൌതികമായ അന്തരം മനുഷ്യനില്‍ എപ്പോഴുമുണ്ട്.

    എന്നാല്‍ ഈ അന്തരം മറ്റുള്ളവരെ ചെറുതാക്കാനും വലുതാക്കാനും ഉപയോഗിയ്കുമ്പോഴാണ് അതു വിവേചനമാകുന്നത്. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യാവകാശ ധ്വംസനമാകുന്നത്.

    ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരായാണ് അംബിയുടെ പോസ്റ്റ്.

    അതിനിടയില്‍ ഉദ്യോഗസ്ഥ ശ്രേണി (hierarchy)യേക്കുറിച്ചും അതില്‍ ആരാണ് കൂടുതല്‍ കേമര്‍ എന്നും പറയുന്നതില്‍ സാംഗത്യമില്ല.

    ഈ ശ്രേണിയും വേതന വ്യത്യാസങ്ങളും ഒക്കെ നിലനിര്‍ത്തിക്കൊണ്ട് ഒരു തൊഴിലിടത്തെ ആളുകള്‍ ഒരു ടീം സ്പിരിട്ടോടെ പരസ്പരം ബഹുമാനിച്ച് ജോലി ചെയ്യാനുള്ള അവസരം ലോകത്തിലെ പരിഷ്കൃത ജനതില്‍ വ്യാപകമായിക്കൊണ്ടിരിയ്ക്കുമ്പോള്‍, കേരളത്തില്‍ പ്രത്യേകിച്ച് ആള്‍ ദൈവങ്ങളുടെ അധികാരത്തില്‍ നടക്കുന്ന തൊഴില്‍ രംഗത്ത് മനുഷ്യനെ വൃത്തികെട്ട രീതിയില്‍ തരം തിരിച്ച് താഴ്ന്ന ജോലിക്കാരെ sub-human നിലയില്‍ കാണുന്നു എന്നുള്ളതാണ് ഇവിടുത്തെ പ്രശനം‍.

    ഉദ;ഒരദ്ധ്യപകനും വിദ്യാര്‍ദ്ധിയും തമ്മില്‍ അറിവിന്റെ പേരില്‍ എത്രയാണ് അന്തരം. അതുകൊണ്ട് അവര്‍ക്കു കയറി ഇറങ്ങാന്‍ വെവ്വേറെ വാതിലുകള്‍ വേണമെന്നു വാദിയ്ക്കുന്നതിലെ മനുഷ്യത്വമില്ലായ്മ. ‍

    ReplyDelete
  85. ഒന്ന് ക്ലിക്കുമ്പോള്‍ കാണാമല്ലോ..അപ്പൊ ഞങ്ങള്‍‍ വെറുതേ ലിങ്ക് അയച്ച് കൊടുത്താല്‍ മതിയല്ലോ എന്നതായിരുന്നു ഈ പോസ്റ്റിന്റെ ആദ്യ ഉദ്ദേശം.നാട്ടിലെ ചില സുഹൃത്തുക്കളെ ഒന്ന് ഉഷാറാക്കി ചില കാര്യങ്ങള്‍ ചെയ്യാനും ഉദ്ദേശമുണ്ടായിരുന്നു.
    അപ്പോഴാണ് ഇത് വായിച്ചവര്‍ ഇത്രയും അനുഭാവപൂര്‍ണമായി പ്രതികരിച്ചത്..വളരെ സന്തോഷം തോന്നി.ഇനി ഇത് വായിയ്ക്കുന്ന എന്റെ സുഹൃത്തുക്കള്‍ അവര്‍ക്ക് 'ഗ്രൗന്‍ഡ് സപ്പോര്‍ട്ട്' ഇല്ലല്ലോ എന്ന് പേടിയ്ക്കേണ്ടല്ലോ എന്നും കരുതി.

    കാരണം

    പണ്ട് ഓരോ മെയിലയയ്ക്കുമ്പോഴും വഴക്കുണ്ടാക്കുമ്പോഴുമൊക്കെ .."അങ്ങനെ അല്ലേ" ..എന്നൊരു ചോദ്യമുണ്ടായിരുന്നു മനസ്സില്‍ (ഞാനിവിടെ പറഞ്ഞത് മാത്രമല്ല .. മറ്റ് പല വിഷയങ്ങളിലും അമൃതയുമായി ഇടയേണ്ടി വന്നിട്ടുണ്ട്. സ്വന്തം കാര്യത്തിനായി ഒന്നും ചെയ്യില്ലെന്നും പൊതുകാര്യത്തിനായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നുമുള്ള ബോധമായിരുന്നന്ന്.(ഇറങ്ങിപോന്നതും അതുപോലൊക്കെ തന്നെ).അതുകൊണ്ട് തന്നെ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളൊക്കെയായിരുന്നു അന്നത്തെ വിഷയങ്ങള്‍.അന്ന് ഒരാളും എന്റെ പേരൂടെ ആ റെപ്രസെന്റേഷന്ററ്റത്ത് വച്ചോ എന്ന് പറഞ്ഞിട്ടില്ല.അപ്പോഴാണ് അതൊക്കെ ശരിയാണോ എന്ന് തോന്നിയത്..ഞങ്ങളീ വിചാരിയ്ക്കുന്നത് ശരി തന്നെയോ?ആരോട് ചോദിയ്ക്കും?

    അത് കൊണ്ട് അവരോടെല്ലാം ദേഷ്യമാണ് എന്ന് വിചാരിയ്ക്കുന്നതിലര്‍ത്ഥമില്ല.ഇത് ഒരു മനോഭാവമാണ്. ഞങ്ങള്‍ മറ്റുള്ളവരെ കുറ്റം പറയുകയല്ല ചെയ്തത്. നോട്ടം ഉള്ളിലേയ്ക്ക് തന്നെയായിരുന്നു.

    അനംഗാരി പറഞ്ഞത് ഒരു വലിയ കാര്യമാണ്.

    എങ്ങനെങ്കിലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും വാങ്ങി പോണം എന്ന് വിചാരിച്ചിരിയ്ക്കുന്നവര്‍ക്ക് നഷ്ടപ്പെടാന്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളുണ്ട്:)


    മാവേലി കേരളം പറഞ്ഞ

    ഈ ശ്രേണിയും വേതന വ്യത്യാസങ്ങളും ഒക്കെ നിലനിര്‍ത്തിക്കൊണ്ട് ഒരു തൊഴിലിടത്തെ ആളുകള്‍ ഒരു ടീം സ്പിരിട്ടോടെ പരസ്പരം ബഹുമാനിച്ച് ജോലി ചെയ്യാനുള്ള അവസരം ലോകത്തിലെ പരിഷ്കൃത ജനതില്‍ വ്യാപകമായിക്കൊണ്ടിരിയ്ക്കുമ്പോള്‍, കേരളത്തില്‍ പ്രത്യേകിച്ച് ആള്‍ ദൈവങ്ങളുടെ അധികാരത്തില്‍ നടക്കുന്ന തൊഴില്‍ രംഗത്ത് മനുഷ്യനെ വൃത്തികെട്ട രീതിയില്‍ തരം തിരിച്ച് താഴ്ന്ന ജോലിക്കാരെ sub-human നിലയില്‍ കാണുന്നു എന്നുള്ളതാണ് ഇവിടുത്തെ പ്രശ്നം.

    അത് ബ്ലോഗിലെ ചര്‍ച്ച കൊണ്ട് നിര്‍ത്താനുമല്ല പോകുന്നത്..മുന്നോട്ട് തന്നെ പോകും.‍

    ReplyDelete
  86. "medicine admission കിട്ടിയിരുന്നെങ്കില്‍ അനിയന്‍ അതിനു പോകാതെ technologist ആകാന്‍ പോകുമായിരുന്നോ? ഇല്ലല്ലോ? "

    "ഇല്ലല്ലോ?" എന്നാണ് ഉത്തരം എന്ന് ഉറപ്പാണോ?

    ലോകത്തെല്ലാടത്തും അതു തന്നെയാണോ ഉത്തരം?

    ഇല്ലല്ലോ എന്നാണ് ഉത്തരമെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെ?

    ഇല്ലല്ലോ എന്നല്ല ഉത്തരമെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തൊക്കെ?

    ഈ ഉത്തരങ്ങള്‍ ആണ് നമ്മുക്കു തേടേണ്ടത്.

    ReplyDelete
  87. ആര്‍ക്കും പ്രാധാന്യമില്ല എന്ന് ഞാന്‍ പറഞ്ഞില്ല. എല്ലാവരുടെയും സഹകരണമുണ്ടെങ്കിലേ ഡോക്ടര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്ന് ഞാന്‍ എഴുതിയിരുന്നല്ലോ. പെര്‍ഫൂഷനിസ്റ്റിനല്ല, തിയറ്ററില്‍ സ്വസ്ഥമായും സൗകര്യമായും നിന്നുകൊണ്ട്‌ ജോലി ചെയ്യാനുള്ള വൃത്തിയും ചിട്ടയും ഉണ്ടാക്കിക്കൊടുക്കുന്ന തൂപ്പുകാരിക്കുവരെ പ്രാധാന്യമുണ്ട്‌.

    ഡോക്റ്ററുടേതല്ലാത്ത കാരണം മൂലം രോഗി മരിച്ചാലും 'ഉത്തരവാദി' ഡോക്ടറാണെന്നല്ല ഉദ്ദേശിച്ചത്‌. പൊതുസംസാരം ആ രീതിയിലായിരിക്കുമെന്നാണ്‌ ഉദ്ദേശിച്ചത്‌. 'ഇന്ന ഡോക്ടര്‍ ചികില്‍സിച്ചപ്പോള്‍ ഇന്ന രോഗി മരിച്ചു' എന്നേ ജനം പറയൂ. അത്‌ അയാളുടെ പ്രൊഫഷനെതന്നെ ഗുരുതരമായി ബാധിച്ചേക്കാം. ലീഗലായി നോക്കുമ്പോള്‍ ഡോക്ടറുടേതല്ലാത്ത തെറ്റിന്‌ അധികൃതര്‍ക്ക്‌ ഡോക്ടറെ പഴിചാരാന്‍ വകുപ്പില്ല.

    AIIMS-ലെന്നല്ല, ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളിലും ഡോക്ടേഴ്സ്‌ കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സര്‍വസാധരണമാണല്ലോ(അമൃതക്കാരാണ്‌ ഇതിന്റെ ഉപജ്ഞാതാക്കളെന്ന് കരുതിയോ? :) ) പിന്നെ മിക്കയിടത്തും അങ്ങനെയൊരു സൗകര്യം ഒരു കടുത്ത വിവേചനത്തിന്റെ ചിഹ്നമായി ആള്‍ക്കാര്‍ കാണുന്നതായി തോന്നിയിട്ടില്ല. ഒരു അഡ്മിനിസ്റ്റ്രേറ്റിവ്‌ സെറ്റപ്‌ എന്ന നിലയിലേ തോന്നിയിട്ടുള്ളൂ. ഡോക്ടര്‍മാരല്ലാത്തവരും പലപ്പോഴും അവിടെ ഭക്ഷിക്കാറുമുണ്ട്‌. അങ്ങനെയുള്ളവര്‍ അമിതമാകുമ്പോഴേ വിലക്കാറുള്ളൂ. പിന്നെ 'ഒണ്‍ലി' എന്ന വാക്ക്‌ പലപ്പോഴും ഉപയോഗിച്ചുകാണാറുമില്ല. 'ഡോക്ടേഴ്സ്‌ കാന്റീന്‍' എന്നേ പലയിടത്തും എഴുതിക്കണ്ടിട്ടുള്ളൂ. പിന്നെ, പലയിടങ്ങളിലും ഒന്നും എഴുതിപ്പോലും വെച്ചിട്ടില്ല. സ്റ്റാഫിന്‌ അറിയാം അത്‌ ഡോക്ടേഴ്സ്‌ കാന്റീനാണെന്ന്. പൊതുജനത്തിന്‌ എളുപ്പം ആക്‍സസ്‌ ചെയ്യാന്‍ പറ്റാത്ത ഏതെങ്കിലും കോണിലാണെങ്കില്‍ അവരും അവിടെ വരില്ല. അമൃതയില്‍ ഒരുപക്ഷേ ചിലപ്പോള്‍ അല്‍പം വ്യത്യസ്ത സ്ഥിതിവിശേഷമായിരിക്കാം ഉള്ളത്‌. എവിടെച്ചെന്നാലും കഴിയുന്നതും ഡോക്ടേഴ്സ്‌ കാന്റീനിലിരുന്നേ ഞാന്‍ കഴിക്കാറുള്ളൂ (അത്‌ അനുവദനീയമല്ല എന്ന് പറഞ്ഞ്‌ ഉത്തരവാദിത്തപ്പെട്ടവര്‍ ആരെങ്കിലും എന്നെ വിലക്കുന്നതുവരെ ;) ). ഡോക്ടേഴ്സ്‌ കാന്റീന്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പലതിലും അതില്ലാത്തത്‌ അത്‌ തെറ്റാണെന്ന ബോധം കൊണ്ടായിരിക്കില്ല, മറിച്ച്‌ അങ്ങനെയൊരു സൗകര്യത്തിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പരിമിതികളോ മറ്റ്‌ അസൗകര്യങ്ങളോ കണക്കിലെടുത്താകാനാണ്‌ സാദ്ധ്യത.

    ഡോക്ടേഴ്സ്‌ കാന്റീന്‍ എന്ന രീതി എടുത്തുകളയുന്നതില്‍ എനിക്ക്‌ യാതൊരെതിര്‍പ്പുമില്ല. പക്ഷേ അതിനേക്കാളും അനേകം മടങ്ങ്‌ ദുഷിച്ചുനാറിയ പലതും നമ്മുടെ സമൂഹത്തിലുള്ളപ്പോള്‍ അതൊക്കെ തൂത്തുമാറ്റിയിട്ടുവേണം ഇതില്‍ കൈവെക്കാന്‍ എന്നാണ്‌ എന്റെ അഭിപ്രായം.

    ഏതായാലും മറഞ്ഞുകിടക്കുന്ന പല പ്രധാന വിവരങ്ങളും ജനങ്ങളിലെത്തിക്കാന്‍ അംബിയുടെ ഈ പോസ്റ്റ്‌ സഹായകമാകും. അതുകൊണ്ടുതന്നെ ഇത്‌ മാധ്യമങ്ങളിലൊക്കെ എത്തേണ്ടതു തന്നെയാണ്‌.

    ReplyDelete
  88. ഇത് ആദ്യദിവസം തന്നെ വായിച്ചിരുന്നു. എന്തെഴുതണമെന്നു അറിയാത്തതു കൊണ്ട് മിണ്ടാതിരുന്നുവെന്നേയുള്ളൂ.

    കുറച്ചു പേരുടെയെങ്കിലും കീഴ്‌ജീവനക്കാരോടുള്ള മനോഭാവം മാറ്റാന്‍ ഈ പോസ്റ്റിനാവട്ടെയെന്നു ആഗ്രഹിക്കുന്നു.

    qw_er_ty

    ReplyDelete
  89. ഇവിടെ ഡോക്റ്ററിനു പഠിക്കാന്‍ പോകുമോ ടെക്നോളജിസ്റ്റിനു പഠിക്കാന്‍ പോകുമോ ഇതൊന്നുമല്ല സാംഗത്യമായ വിഷയം. തൊഴിലിടങ്ങളിലെ മനുഷ്യത്വരഹിതമായ വിവേചനങ്ങളാണ്. ഇതെന്താ മനസ്സിലാക്കാന്‍ ഇത്ര ബുധിമുട്ടോ? അതോ വിഷയം അട്ടിമറിക്കാനുള്ള ശ്രമമോ? ചിലരുടെ കമന്റു കാണുമ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നു.

    ReplyDelete
  90. എന്തെഴുതണമെന്നാലോചിക്കുകയായിരുന്ന്നു..
    എന്തെഴുതിയാലും അത് പരിഹാരമാകില്ലെന്നും അറിയാം, വില്‍ക്കാന്‍ വച്ചിരിക്കുന്ന കുറെ ചരക്കുകളില്‍ പ്രധാനപ്പെട്ടതാണ്, സ്കൂളുകളും ആതുരാലയങ്ങളും.. ആ മനോഭാവത്തിന്റെ സൃഷ്ടികളാണിതെല്ലാം. ആ മനോഭാവം മാറാതെ ഒന്നും ശരിയാകാന്‍ പോകുന്നില്ല..
    പിന്നെ ഒരു സമാധാനം ഇതാണ്..

    പിന്നെ ഞാനൊന്നും പറഞ്ഞില്ല.അപ്പോഴാണ് മനസ്സില്‍ ഒന്ന് തോന്നിയത്..എന്റെ അഹംകാരം കുറയ്ക്കാന്‍ വന്ന വഴികളായിരിയ്ക്കുമത്..അല്ലേല്‍ വലിയ അങ്ങുന്നായിത്തന്നെ ജീവിച്ചേനേ..ഇതെനിയ്ക്ക് വേണം..

    ഈ തിരിച്ചറിവ്.. ഈ അറിവെങ്കിലും അംബിക്കുണ്ടായെങ്കില്‍ അത് തന്നെ വലിയ കാര്യം.
    അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുവാനുള്ള താങ്കളുടെ മനസ്സിനെ അനുമോദിക്കുന്നു.

    ReplyDelete
  91. പ്രിയപ്പെട്ട മാവേലി കേരളം,

    ഒരുപാടു നന്ദി.നേര്‍വഴി കാട്ടുന്നതിന്.

    ReplyDelete
  92. പ്രിയ ബ്ലോഗേര്‍സ്.. വളരെ ആത്മാര്‍ത്ഥമായിട്ടാണു ഞാനീ പോസ്റ്റിനെ കാണുന്നത്. ആര്, എന്താവുനതല്ല ഇവിടത്തെ പ്രശ്നം.ഡോക്ടറും,എഞ്ചിനീയറും, വക്കീലുമെല്ലാം നമ്മുക്കു വേണ്ടവര്‍ തന്നെ, സാഹചര്യവും, സാമ്പത്തികവും, ഓരോരുത്തരെ ഓരോ മേഖലയിലെത്തിക്കുന്നു അല്ലാതെ നഴ്സാവുന്നത് പൊട്ടാനായതുകൊണ്ടോ, പഠിപ്പില്‍ മോശമായതുകൊണ്ടോ അല്ല, അതുപോലെ ബുദ്ധിമാനായതുകൊണ്ടല്ല ഡോക്ടറും എഞ്ചിനീയറുമാകുന്നത്, ഭൌതീക സാഹചര്യമാണവനെ/വളെ അങ്ങനെ ആക്കി തീര്‍ക്കുന്നത്, പ്രീ-ഡിഗ്രിക്ക് എന്നേക്കാള്‍ മാര്‍ക്കു വാങ്ങിയവന്‍ ഇന്നു വക്കീലാണ്,അവന് തുടര്‍ന്നു പഠികാനുള്ള അവസരം ലഭിച്ചു, എനിക്കതു ലഭിച്ചില്ല. അങ്ങനെ ഒത്തിരി സുഹൃത്തുക്കള്‍ നമ്മേക്കാള്‍ പഠന നിലവാരം കുറഞ്ഞവര്‍,ഉന്നതിയിലാണ് അവര്‍ക്ക് ഉന്നതിയിലെത്താനുള്ള അവസരമുണ്ടായി, എന്നെ പോലെയുള്ളവര്‍ക്കതുണ്ടായില്ല. ഇവിടെ വിഷയം വിവേചനമാണ്. എല്ലാവരും ഒരു തരത്തിലെങ്കില്‍ മറ്റൊരു തരത്തില്‍ കൂലി വേലക്കാരാണ്, ആരും ആരേക്കാളും ഉന്നമനോ അധമനോ അല്ല. അങ്ങനെ ഭാവിക്കുന്നവരെയാണ് നമ്മുക്ക് തിരിച്ചറിയേണ്ടത്. ഈ വിഷയം അധികാരികളുടെ മുന്‍പില്‍ എത്തിക്കാനുള്ള, ശ്രമത്തിലാണ് ഞാന്‍ . ഇവിടെ ഒരു ചര്‍ച്ച കൊണ്ടിതുവസാനിപ്പിക്കില്ല, അംബി എനിക്ക് സമ്മതം തന്നതില്‍ .. സന്തോഷം .
    ഡോക്ടരെ കുറച്ചു കാണിക്കാന്‍ ആര്‍ക്കുമിഷ്ടമല്ല പക്ഷെ അവര്‍ അഹങ്കാരികളാവരുത്, അവര്‍ മാത്രമല്ല, മറ്റേത് വലിയ ഉന്നതിയിലിരിക്കുന്നവരും..

    ReplyDelete
  93. തിരുത്ത്
    പ്രി-ഡിഗ്രിക്ക് എന്നേക്കാള്‍ മാര്‍ക്കു കുറഞ്ഞു വാങ്ങിയവന്‍.. പൊട്ടനെന്ന് ആക്ഷേപം കേട്ടവന്‍ ഇന്നു വക്കീലാണന്ന് തിരുത്തി വായിക്കുക

    ReplyDelete
  94. This comment has been removed by the author.

    ReplyDelete
  95. എന്റെ പ്രിയപ്പെട്ട സഹോദരനായ അംബി,
    മനുഷ്യത്വത്തിന്റെ ദീനരോധനമായ ഈ അസാമാന്യ പോസ്റ്റ്‌ വായിച്ച്‌ ചിത്രകാരന്‍ ആദരവോടെ താങ്കളെ നമിക്കുന്നു.
    യഥാര്‍ത്ഥ സ്ത്രീപീഠനവും, മനുക്ഷ്യാവകാശലങ്കനങ്ങളും മാന്യതയുടെ മുഖമൂടിയണിഞ്ഞ്‌ നമ്മുടെ കണ്മുന്നില്‍ നടക്കുന്നു എന്ന സത്യം മനസ്സിലാക്കാന്‍ നമുക്ക്‌ കഴിയാറില്ല. അനുഭവക്കുറവു കാരണമായ ഒരു കാഴ്ച്ചക്കുറവാകാം അത്‌. എന്നാല്‍ ഇതൊക്കെ അറിഞ്ഞും, അറിയാത്തതുപോലെ അഭിനയിച്ച്‌ ആധുനിക മാനേജുമന്റ്‌ തന്ത്രങ്ങളുടെ ഗണിതങ്ങള്‍ ആത്മീയമന്ത്രങ്ങളാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച്‌ ജനചൂഷണം ചെയ്യുന്നവരെ ജാതിമത പരിഗണന നല്‍കാതെ ബ്ലൊഗില്‍ പച്ചക്ക്‌ തൂക്കിയിടുകതന്നെ വേണം. ബ്ലൊഗിനെ സാമൂഹ്യ മാറ്റത്തിനായുള്ള ആയുധമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഈശ്വരസേവയായിമാറും.
    ഇത്തരം മഹത്തായ കാര്യങ്ങള്‍ നടത്താനാകുന്നു എന്നതുതന്നെയാണ്‌ ബ്ലൊഗിനെ ശ്രദ്ദേയമാക്കുന്നത്‌.
    ഈ നെടുങ്കന്‍ ലേഖനം ഒറ്റയിരുപ്പിനു വായിച്ചുതീര്‍ക്കാന്‍ അംബിയുടെ ആത്മാര്‍ത്ഥതയുടെ തീഷ്ണതക്കു സാധിക്കുന്നുണ്ട്‌.
    ഞാന്‍ ചിന്തിച്ചത്‌ ... ഇത്‌ എഴുതിത്തീര്‍ക്കാന്‍ അംബി എത്ര സമയം ചിലവഴിച്ചിരിക്കും എന്നാണ്‌.
    അംബി, ഈ ദൈര്യത്തിനും, ആത്മാര്‍ത്ഥതക്കും, മനുഷ്യസ്നേഹത്തിനും, കെരളത്തിലെ ആശുപത്രികളില്‍ പീഠിപ്പിക്കപ്പെടുന്ന ജീവനക്കാര്‍ മാത്രമല്ല നേഴ്സുമാരെയും മറ്റു ജീവനക്കാരേയും ബഹുമാനിക്കാന്‍ പഠിച്ചിട്ടില്ലാത്ത നല്ല മനുഷ്യരും താങ്കളോട്‌ കടപ്പെട്ടിരിക്കുന്നു.

    ചിത്രകാരന്റെ സ്നേഹപൂര്‍ണമായ
    അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!

    ReplyDelete
  96. കിടക്കട്ടെ.. ചിത്രകാരന്റെ നൂറു അഭിനന്ദന പുഷ്പങ്ങള്‍ !!!

    ReplyDelete
  97. ഈ പൊസ്റ്റിലേക്ക്‌ ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിച്ച്‌ ക്ഷണിച്ച്‌ നന്മയുള്ള സുഹൃത്ത്‌ വിചാരം- ഫാറൂക്ക്‌ ബക്കറിനോടും നന്ദി !

    ReplyDelete
  98. അമ്പി
    വളരെ നാളുകള്‍ക്ക്‌ ശേഷമാണ്‌ ബ്ലോഗിലേക്കൊന്ന് എത്തിനോക്കുന്നത്‌..അത്‌ ഇങ്ങനത്തെ ഒരു നല്ല പോസ്റ്റിലേക്കായതില്‍ അതിയായ സന്തോഷം; ആദ്യം തന്നെ ഇതൊക്കെ വെട്ടിതുറന്ന് പറയാനുള്ള ആര്‍ജ്ജവത്തെ അഭിനന്ദിക്കട്ടെ.അമ്പിയുടെ അനുഭവസാക്ഷ്യത്തിലെ വാക്കുകളുടെ ഊര്‍ജ്ജം ആവേശമാകട്ടെ.

    തൊഴില്‍ മേഖലയിലെ വിവേചനങ്ങള്‍ ആണ്‌ പോസ്റ്റിന്റെ കാതല്‍ എങ്കിലും അത്‌ കേവലം ഒരു സ്ഥാപനത്തിലേക്ക്‌ മാത്രം ഫോക്കസ്‌ ചെയ്യുന്ന തരത്തിലേക്ക്‌ കമന്റുകള്‍ വഴുതിപോകുന്നുവോ എന്നൊരു സംശയം. ആ സ്ഥാപനം പരാമര്‍ശിക്കേണ്ടിവരുമല്ലോ എന്നു കരുതി ചിലരെങ്കിലും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നുമുണ്ടാവാം.

    തൊഴിലെടുക്കുന്നവന്റെ അടിമത്വ മനോഭാവത്തില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണീ അസമത്വവും വിവേചനവുമെല്ലാം എന്ന് തോന്നുന്നു. മൂന്നാംലോകരാജ്യങ്ങളിലാകമാനമുള്ള ഒരു പ്രതിഭാസമാണീ തൊഴില്‍ പരമായ അടിമത്വം. ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഐ.റ്റി. മേഖലയിലടക്കം ഈ അസമത്വം ഉണ്ടന്ന് തന്നെ പറയാം,പല രീതിയിലും.

    മേലാളനെ കാണുമ്പോള്‍ എഴുന്നേറ്റ്‌ ഓച്ഛാനിച്ച്‌ നിന്നുപോയ പാരമ്പര്യം മാറ്റിയെടുക്കാന്‍ സമയം ആയിട്ടില്ല പലര്‍ക്കും. എത്ര ശമ്പളം കുറഞ്ഞ ജോലിയായാലും, തൊഴില്‍സ്ഥലത്തെയോ, തൊഴില്‍ദാതാവിന്റെയോ അനീതിയ്കെതിരെ പ്രതികരിക്കാനോ നീതികിട്ടിയില്ലെങ്കില്‍ 'ഉദ്യോഗം' വലിച്ചെറിഞ്ഞ്‌ പോകാനോ എന്തുകൊണ്ട്‌ 'പ്രഫഷണല്‍' ബിരുദധാരികള്‍ക്കു പോലും കഴിയുന്നില്ല..?കുറച്ചെങ്കിലും കഴിവും ആത്മവിശ്വാസവും ഉള്ളവര്‍ക്ക്‌ തൊഴിലില്ലാഴ്മയുടെ രൂക്ഷതയൊന്നും ഈ പറയുന്ന കാലത്ത്‌ അനുഭവപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..

    പലസ്ഥലത്തും താഴെയുള്ള ജീവനക്കാരുമായി സഹകരിച്ച്‌ പോകുന്നതിന്റെ പേരില്‍ ശാസനകളും മാറ്റിനിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്‌, നേരിട്ടല്ലങ്കില്‍ കൂടിയും. പക്ഷേ അവിടുന്നൊക്കെ എന്നെ പറഞ്ഞ്‌ വിട്ടാല്‍ 'ആര്‍ക്ക്‌ പോയി, കമ്പനിക്ക്‌ പോയി' എന്ന നിലപാടുതന്നെയാണെനിക്ക്‌. ഏതാണ്ട്‌ ഇതേ ഒരു അവസ്ഥയില്‍ നൈജീരിയയിലെ (മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്‌) വളരെ നല്ല ജോലി കളയുന്നതിന്റെ വക്കിലാണു ഞാന്‍. വളരെ നല്ല മൂല്യങ്ങളും മാതൃകകളുമൊക്കെയായ ആ കമ്പനിയിലും,അന്നാട്ടുകാരായവരോട്‌ വിവേചനപൂര്‍ണമായ നിലപാടാണ്‌ കമ്പനി സ്വീകരിച്ചിരിക്കുന്നത്‌. ഉദാ: എക്സ്‌പാര്‍ട്രിറ്റ്‌സ്‌ ഉപയോഗിക്കുന്ന 'കിച്ചന്‍ പാന്‍ട്രി' , കോഫീമേക്കര്‍ ഒക്കെ അവര്‍ക്ക്‌ തീണ്ടാപാടകലെയാണ്‌.ശമ്പളത്തിന്റെ കാര്യം പിന്നെ പറയണോ..!!. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറന്ന് പോയ ജനതയിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ പോലും അതൊക്കെ അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിക്കുന്നു. അവരോട്‌ അനുഭാവപൂര്‍ണ്ണമായ നിലപാട്‌ എടുത്താല്‍ മെമ്മോ കിട്ടും. പിന്നെ ഇന്ത്യന്‍ എക്സ്‌പാട്രിയട്ട്‌ എന്നാല്‍ എന്തോ , സായിപ്പിന്റെ ഗമയുമില്ലല്ലോ, ആര്‍ക്കും എടുത്തിട്ട്‌ തട്ടാം.

    പക്ഷേ, നമ്മുടെ കഴിവുകൊണ്ട്‌ അതിനെ നേരിടുക എന്നതാണ്‌ ഞാന്‍ ശീലിച്ച വിദ്യ, അതുകൊണ്ട്‌ തന്നെയാണ്‌, ജോലി രാജിവെച്ച്‌ പോന്ന എനിക്ക്‌ പിന്നെയും പുതിയപാക്കേജില്‍ അതേ കമ്പനി ജോലി ഓഫര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌.

    ഞാന്‍ പറഞ്ഞ്‌ വരുന്നത്‌ സ്വന്തം വ്യക്തിത്വം പണയം വെയ്ക്കാതെ തന്നെ നമുക്ക്‌ ഇത്തരം വിവേചനങ്ങളെ നേരിടാനാവുമെന്ന് തന്നെയാണ്‌.എന്തോ, എന്റെ പ്രൊഫഷനില്‍ (ആര്‍ക്കിടെക്ചര്‍) ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

    അമ്പിയുടെ നിലപാടുകള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണയും ആശംസകളും.

    ReplyDelete
  99. ഹൃദയരക്തം കിനിയുന്ന പോസ്റ്റ്. പക്ഷെ, വല്ലതും നടക്കുമോ? കാരണം കേരളീയര്‍ മാനസികമായി അത്രയ്ക്കങ്ങ് വളര്‍ന്നിട്ടില്ല എന്നതു തന്നെ. ഇത്തരം അയിത്തം വളരെക്കുറഞ്ഞ ഒരു മേഖലയാണ് സര്‍ക്കാര്‍ ആപ്പിസുകള്‍. ഫലമോ, കടുത്ത അച്ചടക്കരാഹിത്യം! ആര്‍ക്കും ആരുടെയും മേല്‍ നിയന്ത്രണമില്ലാത്ത സ്ഥിതിയിലേയ്ക്ക്... അതേസമയം അച്ചടക്കം വേണമെന്നു വാദിക്കുന്നവര്‍ സ്വപ്നം കാണുന്നത് ബിരുദാനന്തര ബിരുദക്കാരനെ ചായ വാങ്ങാന്‍ പറഞ്ഞുവിടുന്നതാണ്. തൊഴില്‍ സംസ്കാരം, മറ്റു പല സംസ്കാരങ്ങളോടൊപ്പം, നമുക്ക് കൈവരാന്‍ കാലം കുറെ എടുക്കും.

    ReplyDelete
  100. മനുഷ്യനെ മനുഷ്യനായി കാണാന്‍ മറന്നുപോയ സമൂഹമാണു നമ്മുടേത്. അത്തരം ഒരു സമൂഹത്തില്‍ സ്വാഭാവികമായും സംഭവിക്കാവുന്ന വിവേചനമാണു അംബി അനുഭവിച്ചത്.
    ഇന്നത്തെ സാഹചര്യത്തില്‍ തൊഴില്‍പരമായി പലതട്ടുകള്‍ ഒഴിവാക്കാനാവില്ല. പക്ഷെ തൊഴിലിനുമപ്പുറം മനുഷ്യനു മനുഷ്യനോട് സമഭാവന പുലര്‍ത്താന്‍ കഴിയാതെ പോകുന്നു. അത്തരമൊരു ശീലം വളര്‍ത്തിയെടുക്കുന്നതില്‍ നിന്നും നൂറ്റാണ്ടുകളായി നില നിന്നുപോരുന്ന ജാതിവ്യവസ്ഥയുള്‍പ്പെടെയുള്ള അസമത്വങ്ങള്‍ തടസ്സമായിട്ടുണ്ട്. ഇനിയും തലമുറകളേറെ കടന്നുപോയാലും മാറ്റിയെടുക്കാനാവാത്ത വിധം കരുത്തുള്ളതാണു, ഈ അസമത്വം പകര്‍ന്നുനല്‍കിയ രുചിയാസ്വദിച്ച് കൊഴുക്കുന്ന കഴുകന്മാരുടെ ശ്രേണീബലം.

    ഇതുപോലെ ഗൗരവമുള്ള പ്രശ്നങ്ങളുന്നയിക്കുന്നിടത്തെല്ലാം വിഷയത്തെ ലഘൂകരിച്ച്, നിസ്സാരവല്‍ക്കരിക്കുന്ന മറ്റൊരു സമൂഹവുമുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു പേരിനു ഒന്നോ രണ്ടോ ചെറുമീനുകളില്‍ പഴിചാരി വമ്പന്‍ സ്രാവുകളെ വലയ്ക്ക് പുറത്തു നിര്‍ത്തി സം‌രക്ഷിക്കുവാന്‍‍ വെമ്പല്‍ കൊള്ളുന്നവര്‍.

    ശക്തമായി പ്രതികരിക്കുക മാത്രമാണു ചെറുത്തുനില്പിനുള്ള മാര്‍ഗം.
    എഴുത്തിലൂടെയും, പ്രവര്‍ത്തിയിലൂടെയും.
    അതിലേക്കുള്ള ചുവടുവെയ്പ്പിലൊന്നായിവേണം ഈ പോസ്റ്റിനെ കാണുവാന്‍.
    ആള്‍ദൈവത്തിനായി അടിമവേലയില്‍ ബന്ധിക്കപ്പെട്ട അമ്പിയുടെ ആ പെങ്ങന്‍‌മാര്‍ക്കും അതുപോലെയുള്ള മറ്റനേകം പേര്‍ക്കും നീതിലഭിക്കട്ടെ!

    ReplyDelete
  101. എടാ എടാ ...ആരെടാ കണാകുണാ പറയുന്നത്?
    നിനക്ക് ടെക്നീഷന്‍ പുഛം! ടെക്ക്നോളജിസ്റ്റായാ മതി. എന്നു പറഞ്ഞു തുടങ്ങീട്ട്,

    ഇപ്പോ ഡോക്ടറുടെ കൂടെത്തന്നെ നിനക്ക് ജിമ്മടിക്കണമല്ലേ? എലവേറ്റര്‍ വേണ്ടെടാ, ഒരു പല്ലക്കില്‍ കരുണാകരനെ ശബരിമലയിലോട്ട് കൊണ്ടുപോകുന്ന പോലെ നിന്നെ എടുത്തുകൊണ്ടുപോകാം..എന്താ..വേണോടാ?

    ReplyDelete
  102. 105മനായി വന്ന അനോണി, ഈ പോസ്റ്റിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. കാരണം ഇവരെ പോലെയുള്ളവര്‍ക്ക് അസഹിഷ്ണത നിറഞ്ഞ കാര്യങ്ങള്‍ അംബി തുറന്നെഴുതി. പ്രിയ അനോണി... ഇതു അംബിയുടെ മാത്രം പോസ്റ്റല്ല, അംബിയുടെ ഈ പോസ്റ്റിനെ അനുകൂലിക്കുന്നവരുടെ മുഴുവന്‍ പോസ്റ്റാണിത്.ഈ പോസ്റ്റിന്റെ പ്രസക്തി ഇനിയും വര്‍ദ്ധിക്കും .. അതിനുള്ള ജീവവായു ഈ പോസ്റ്റിനുണ്ട്, അനോണി എങ്ങനെ വന്നാലും ഒരു പ്രശ്നവുമില്ല

    ReplyDelete
  103. പ്രിയ സ്നേഹിതാ അമ്പീ, താങ്കളുടെ ഹൃദയത്തില്‍ നിന്നും വന്ന ഈ അക്ഷരങ്ങള്‍ രണ്ടുദിവസം മുന്പു തന്നെ ഒറ്റയിരുപ്പില്‍ വായിച്ചിരുന്നു. എന്നാല്‍ മനസ്സിലുണ്ടായ രോഷം തെല്ലൊന്ന് ശമിച്ചതിനുശേഷം സമയമെടുത്ത് അഭിപ്രായം പറയാമെന്നുകരുതി. പെട്ടെന്നുള്ള ആവേശത്തില്‍ വരും വരായ്കകള്‍ നോക്കാതെ എന്തെങ്കിലും വിളിച്ചുപറയുക എന്റെ ഒരുരീതിയായതുകൊണ്ടും ഇത്തരം ഗൌരവപൂറ്ണമായ വിഷയത്തില്‍ അത് പാടില്ലെന്നും തോന്നിയതുകൊണ്ടാണിത്. താങ്കള്‍ പറഞ്ഞത് മുഴുവനും സത്യസന്ധമായ കാര്യങ്ങളാണെന്നും അത് അനുഭവത്തിന്റെ നീറ്റലില്നിന്നുയിര്‍കൊണ്ടതാണെന്നും മനസലിവുള്ള മനുഷ്യര്‍ക്ക്( മനുഷ്യദൈവങ്ങള്‍ക്കല്ല) മനസ്സിലാകേണ്ടതാണ്‌. ഇത്തരം ഹൃദയനൊമ്പരങ്ങളെ ഒന്നും നോക്കാതെ വിളിച്ചുപറയാന്‍ താങ്കളെ ധൈര്യപ്പെടുത്തിയതില്‍ കാളിയമ്പി എന്ന ബ്ളോഗ് ഐഡി നല്കുന്ന സ്വാതന്ത്ര്യവും സുരക്ഷിത്വവും പ്രധാനമാണ്‌.താങ്കളുടെ ധൈര്യത്തെ കുറച്ചുകണ്ടതല്ല, മറിച്ച് കൂടുതല്‍ ശക്തമാ ഭാഷയില്‍ പ്രതികരിക്കാന്‍ കഴിയാത്ത എന്റെ പരിമിതികള്‍ ഓര്‍ത്തുവെന്നുമാത്രം. എങ്കിലും ചിലത്പറയാതിരുന്നാല്‍ എന്നോടു തന്നെ എനിക്കൊരു പുച്ഛം തോന്നതിരിക്കാന്‍ വേണ്ടി ഇത്ര മാത്രം: ഡോക്റ്ററ്മാര്‍ക്ക് നല്ലസൌകര്യങ്ങള്‍ചെയ്യുന്നതിനൊന്നും ഒരു തെറ്റുമില്ല , പക്ഷേ അത് മറ്റുള്ളവന്റെ കൂടും,കുടുക്കയും വാരി പുറത്തിട്ടുകൊണ്ടും, ഗ്രേഡില്‍ കുറവുള്ളവരെ മൃഗങ്ങളെ പ്പോലെ തൊഴുത്തില്‍ കിടത്തിയും, നിരാലംബരായ സ്ത്രീകളെ(വീട്ടിലതിന്‌ സാഹചര്യമുള്ളവര്‍ ഇത്ര തുച്ഛമായ വരുമാനവും ഒരുപക്ഷേ സുരക്ഷിതത്വത്തിനുംവേണ്ടി ഇറങ്ങിത്തിരിക്കുമെന്ന് കരുതാന്‍ വയ്യ) ഭിക്ഷപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നതുപോലെ ചൂഷണം ചെയ്യുന്നതുമെങ്കിലും ഒഴിവാക്കേണ്ടതാണ്‌. എല്ലായിടത്തും സ്തിതി ഇങ്ങനെയൊക്കെതന്നെയാകാം വ്യക്തികളോ മാനേജുമെന്റോ മാറിയാലും വ്യവസ്ഥിതി ഒന്നുതന്നെയകാം. അമ്പീ താങ്കളിങ്ങനെയൊക്കെ എഴുതിയത്‌ താങ്കളുടെ അസൂയകൊണ്ടാണെന്ന്കരുതുന്നവര്‍ യതാര്‍ഥ വസ്തുതകള്‍ കാണാത്തവരാണ്‌. ഇത്തരക്കാരെയൊന്നും തിരുത്താന്‍ താങ്കള്‍ക്കെന്നല്ല ആരുവിചാരിച്ചാലും കഴിയില്ലെന്നുമാത്രം. ഉറങ്ങുന്നവനെമാത്രമേ ഉണര്‍ത്താന്‍ കഴിയൂ അമ്പീ. പിന്നെ ആള്‍ ദൈവങ്ങളുടെ ജന്മദിനങ്ങള്‍ക്ക് വിശേഷാല്‍ പ്രതികളിറക്കി ആഘോഷിക്കുന്ന മുഖ്യധാരാ(എന്നവകാശപ്പെടുന്ന) അച്ചടിമാധ്യമങ്ങളൊന്നും തന്നെ താങ്കളുടെ ഈ കുറിപ്പ് പ്രസിദ്ധീകരിക്കുമെന്ന് എനിക്കുയാതൊരു പ്രതീക്ഷയുമില്ല. ശ്രമിച്ചുനോക്കുന്നതില്‍ തെറ്റില്ല.നേരേമറിച്ച് വല്ല വാണിഭവാര്‍ത്തയുമായിരുന്നെങ്കില്‍ അല്പം എരിവും പുളിയും ചേര്‍ത്ത് വിളമ്പിയേനേ. പിന്നെ വാരിക്കോരി ചെയ്യുന്ന നല്ലകാര്യങ്ങളെക്കുറിച്ച്‌: നല്ലതെന്നും നല്ലതുതന്നെ. ചെറിയ ഒരു ഓഫ് : നാട്ടിലൊരു ചായക്കടക്കാരനുണ്ടായിരുന്നു, പാവത്തിന്‌ കച്ചവടം അറിഞ്ഞുകൂടായിരുന്നു, വില്പനയേക്കാള്‍ കൂടു തല്‍ ചിലവും, നാട്ടുകാര്‍ക്ക് പറ്റുകൊടുത്തും പാവം പൂട്ടിപ്പോയി! നീളത്തില്‍ കമന്റെഴുതി യതിന്‌ അമ്പിയോടും നല്ലവരായ വായനക്കാരോടും ക്ഷമചോദിക്കുന്നു. അറിയാതെ അങ്ങ്‌നീണ്ടുപോയി. ബോധ്യമുള്ള കൂടുതല്‍ കാര്യങ്ങള്‍ പറയണമെന്നുണ്ട് പക്ഷേ.... ഹൃദയസ്പര്‍ശിയായി കാര്യങ്ങള്‍ അവതരിപ്പിച്ച അമ്പിക്ക് ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍

    ReplyDelete
  104. കുറെക്കാലമായി ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയിട്ട്‌. എഴുതാന്‍ തുടങ്ങിയപ്പോള്‍ എടുത്ത ഒരു തീരുമാനമായിരുന്നു subject based ആയി മാത്രമേ എഴുതൂ എന്ന്. ആദ്യം അംബിയുടെ പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ sympathy തോന്നി. ജോലിയില്‍പ്രവേശിക്കുമ്പോള്‍ പലര്‍ക്കും തിക്താനുഭവം ഉണ്ടാകാറുണ്ട്‌. don't expect anyhting and you wont be disappointed അതായത്‌ ഒന്നും പ്രതീക്ഷിക്കരുത്‌,അപ്പോള്‍ കിട്ടിയില്ലെങ്കില്‍ നിരാശ ഉണ്ടാവുകയില്ല എന്നാണ്‌ എനിക്ക്‌ പറയുവാനുള്ളത്‌. ഇപ്പ്പ്പോള്‍ ഇത്‌ എഴുതാന്‍ കാരണം ആദ്യം എഴുതിത്തുടങ്ങിയപ്പോള്‍ ഉള്ള ഉദ്ദേശശുദ്ധിയില്‍ നിന്ന് അംബിയുടെ പോസ്റ്റും അതിനെക്കുറിച്ചുള്ള കമന്റുകളും മാറുന്നുണ്ട്‌ എന്നതുകൊണ്ടാണ്‌.ഒരു doctor bashing attitude അതിനകത്തു കയറിവരുന്നില്ലേ എന്നു സംശയം

    ഞാന്‍ ഒരു orthopaedic surgeon ആണ്‌. MBBS 5 വര്‍ഷം, house surgeoncy ഒരു വര്‍ഷം, senior house surgeoncy in general surgery ഒരു വര്‍ഷം, MS (Ortho) മൂന്നു വര്‍ഷം. അങ്ങനെ ആദ്യം 10 വര്‍ഷം ഒരേ governement medical collegeല്‍ ! MS കഴിഞ്ഞ്‌ രണ്ടു വര്‍ഷം ജോലി ചെയ്തപ്പോള്‍ തോന്നി പലരും പോവുന്നതുപോലെ englandല്‍ പോയാലോ എന്ന്. ജോലി രാജിവെച്ച്‌ വീട്ടിലിരുന്ന് 6 മാസം വായിച്ചു PLAB (professional and linguistic aptitude test) എന്ന മഹാ പരീക്ഷയ്ക്കു വേണ്ടി.(അതു പാസ്സായാലെ doctorsന്‌ അവിടെ ജോലി ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ).londonലെ east ham എന്ന സ്ഥലത്ത്‌ stamford roadല്‍ ഒരു മലയാളിയുടെ വീട്ടില്‍ paying guest ആയി താമസം. ആഴ്ച്കയില്‍ 50 പൗണ്ട്‌ വാടക. october മുതല്‍ february വരെ കൊടും തണുപ്പത്ത്‌ heating ഇല്ലാത്ത, കാറ്റ്‌ ഇരച്ചു കയറുന്ന മുറിയില്‍. കാറ്റ്‌ ഇരച്ചു കയറുന്ന ശബ്ദം ഇപ്പ്പ്പോഴും ഓര്‍മയില്‍ ഉണ്ട്‌.പഴയ newspaper കീറി പല പഴുതുകളും അടച്ചാലും ഇഷ്ടം പോലെ കാറ്റ്‌! കുറ്റം പറയരുതല്ലോ നല്ല കിടക്കയും ബ്ലാന്‍കറ്റും ഉണ്ടായിരുന്നു.

    കൊണ്ടുപോയ പൈസ തീരാന്‍ അധികം സമയം ഒന്നും വേണ്ട. അന്ന് 1pound ഏതാണ്ട്‌ 70 രൂപായുള്ള സമയം. അതു കഴിഞ്ഞപ്പോള്‍ മൂന്നു നേരം bread വല്ലപ്പോഴുമേ jam തേയ്ക്കൂ (പെട്ടെന്ന് തീര്‍ന്നുപോയാല്‍ ഒക്കുകയില്ല), കുടിക്കാന്‍ പച്ച വെള്ളം. " എക്സാം സമയത്ത്‌ ഞാന്‍ ആഹാരം ഒരുപാട്‌ കഴിക്കാറില്ല"" എന്നുള്ള എന്റെ വിശദീകരണത്തില്‍ വിശ്വാസം വരാത്ത വീട്ടുകാര്‍ക്ക്‌ കഷ്ടം തോന്നി ആഴ്ച്ചയില്‍ ഒരു ദിവസം ചോറും എന്തെങ്കിലും കൂട്ടാനും.

    februaryല്‍ പ്പ്ലാബ്ബ്‌ പാസായപ്പ്പ്പോള്‍ ലോകം പിടിച്ചടക്കിയെന്നു തോന്നി.( അതുപോലൊരു പരീക്ഷയാണത്‌ - രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന എല്ലാ medical subjectsഉം ഇംഗ്ലീഷ്‌ essay, listening,talking എന്നീ വിഭാഗങ്ങളുമുള്ള ഒരു ഭീകരന്‍)).ഒരുമാസം കഴിഞ്ഞപ്പോള്‍ ആദ്യത്തെജോലി senior house officer എന്ന {ജുനിൂര്‍ മൊസ്റ്റ്‌ }ജോലി. doctorsന്‌ ഇവിടുന്നേ തുടങ്ങാനാവു.basically clerk പണി. രൊഗിയെ casualtyല്‍ കാണുക, പരിശോധിക്കുക, senior doctorനെ വിളിച്ചു പറയുക, അഡ്മിഷന്‍ വേണ്ടതാണെങ്കില്‍ അഡ്മിറ്റ്‌ ചെയ്യുക, ബ്ലഡ്‌ സാമ്പിള്‍ ശേഖരിക്കുക,തുടങ്ങി കേരളത്തില്‍ എന്റെ MBBS മാത്രമുള്ള assistant ചെയ്തുകൊണ്ടിരുന്ന കുറെ ജോലികള്‍. ആരോടു പറയാന്‍.വല്ലപ്പോഴും ഒന്നു ഓപ്പരേഷന്‍ തിയേറ്ററില്‍ consultantഇന്റെ കരുണ കാരണം എത്തിപ്പറ്റും. അവിടെ (5 വര്‍ഷം ortho experienceഉള്ള ) എന്റെ senior ആയിട്ടുള്ളത്‌ ഏതാണ്ട്‌ 2 വര്‍ഷം മാത്രം orthopaedic experience ഉള്ള ഒരു staff grade doctor (Hollandഉകാരന്‍ ),പിന്നെ ബോംബേയില്‍ നിന്നുള്ള എന്നേക്കാളും ഒരു വര്‍ഷം മുന്‍പ്‌ മാത്രം MS പാസ്സയ ഒരു "ഇന്ത്യന്‍ സായിപ്പ്‌",registrar പിന്നെ ഒരു consultant സായിപ്പ്‌. അങ്ങനെ അവഗണയുടെയും, ചവിട്ടിതേയ്പ്പിന്റെയും ഒന്നര വര്‍ഷം. എന്തു പ്രശ്നവുംsenior house officerന്റെ തലയില്‍.duty ദിവസങ്ങളില്‍ രാത്രി 2 മണി കഴിയുമ്പോള്‍ wardല്‍ നിന്നു call.ഏതോ മരുന്ന് എഴുതിയിട്ടില്ല ഒന്നു വന്ന് എഴുതണം രാവിലെ 6 മണിക്ക്‌ കൊടുക്കാനുള്ളതാണ്‌ ഒരു 10 മണിക്ക്‌ ഞാന്‍ അതു വഴി പോയപ്പോള്‍ പറയാത്ത കാര്യം. അന്വേഷിച്ചപ്പോള്‍ എനിക്കു മാത്രമേ ഈ വിളികളുള്ളൂ.കൂടെയുള്ള സായിപ്പ്‌ senior house officerന്‌ രാത്രി calls വളരെക്കുറവ്‌. അടുപ്പിച്ച്‌ കുറേ വിളികളായപ്പോള്‍ ഒരു ദിവസം നേരിട്ട്‌ പറഞ്ഞു- ഇനിയെന്നെ ആവശ്യമില്ലാതെ വിളിച്ചാല്‍ racial harassment എന്ന്‌ complaint കൊടുക്കും എന്ന്‌ അനാവശ്യ വിളികള്‍ നിന്നു.

    ആ സമയത്ത്‌ senior house officer ന്റെ duty സമയം വളരെ മോശമായിരുന്നു. night കഴിഞ്ഞ്‌ off ഇല്ല.weekend duty എന്നാല്‍ friday രാവിലെ 8 മണി മുതല്‍ monday രാവിലെ 8 മണി വരെ. (72 മണിക്കൂര്‍. )ഇത്രയും നേരം എല്ലാ വാര്‍ഡിലും നടന്നു നടന്ന് ഒരു പരുവം ആകും. തിങ്കളാഴ്ച്ച വൈകിട്ട്‌ വരെ ഉള്ള ജോലിയും കഴിഞ്ഞേ പോകാനൊക്കൂ. ഇത്‌ ജാതി മത നിറ ഭേദമന്യേ എല്ലാവര്‍ക്കും ബാധകമായതുകൊണ്ട്‌ വലിയ കുഴപ്പം തോന്നിയില്ല. ഇപ്പോള്‍ സ്ഥിതി വളരെ മാറിയിരിക്കുന്നു.

    അതിനിടയില്‍ FRCS part 1ഉം 6 മാസത്തിനു ശേഷം part 2ഉം പാസായി doctor മാറി Mister ആകുന്നു. എല്ലാവരുടെയും atitude മാറുന്നു. അതുവരെ mind ചെയയാതിരുന്ന consultants പോലും ഹലോ പറയുന്നു.

    അതിനു ശേഷം interview വഴി ജോലിക്കയറ്റം higher surgical trainee- Registrar ആകുന്നു. 4 വര്‍ഷം നീണ്ട intensive ട്രെയിനിംഗ്‌ കഴിഞ്ഞ്‌ അടുത്ത പരീക്ഷ FRCS(Ortho).(englandല്‍ നാലുകൊല്ലമെങ്കിലും approved training postല്‍ ജോലി ചെയ്താലെ FRCS(Ortho) എഴുതാന്‍ സമ്മതിക്കുകയുള്ളു.) അതു പാസായിക്കഴിയുമ്പോള്‍ സായിപ്പിനു തുല്യന്‍ എന്ന് അവര്‍ അംഗീകരിക്കുന്നു.(കഴിവിന്റെ കാര്യത്തില്‍ മാത്രം). 2-3 വര്‍ഷം Locum consultant ആയി ജോലി അതായത്‌ permanent അല്ല ആരെങ്കിലും അവധിയില്‍പ്പോയിരിക്കുമ്പോള്‍ അല്ലെങ്കില്‍ താല്‍ക്കാലിക vacancyയില്‍).

    അപ്പോള്‍ ഒരു well qualified orthopaedic surgeon) ആവാനായി.ഇതു വരെ ഞാന്‍ ചിലവഴിച്ചത്‌-(5+1+1+3+1.5+4=15.5) പതിനഞ്ചര വര്‍ഷം- .ചില്ലറ സമയം അല്ല ഇത്‌.ശരിക്കും കഷ്ടപ്പെട്ടിട്ടുമുണ്ട്‌. അപ്പ്പ്പോള്‍ എനിക്ക്‌ സമം ആണെന്നും പറഞ്ഞ്‌ ആരെങ്കിലും വന്നാല്‍ ഞാന്‍ സമ്മതിച്ചു കൊടുക്കുമോ. ഇതുപോലെയാണ്‌ എല്ലാവരും. ഈ സമത്വം എന്നും മറ്റും കൊട്ടിഘോഷിക്കുന്ന englandലെയും സ്ഥിതി ഇതു തന്നെ. right of residence ഇല്ലാത്തതുകൊണ്ടും, european community അല്ലാത്തതു കൊണ്ടും എനിക്ക്‌ എന്റെ കൂടെ train ചെയ്ത സായിപ്പന്മാരുടെ കൂടെ ഒരു full time consultant ആകാന്‍ പറ്റില്ല. ആകണമെന്നു പ്രതീക്ഷിച്ചില്ല,അതുകൊണ്ടു നിരാശയുണ്ടായില്ല.(dont expect anything,you wont be disappointed) trainingനു പോയി, ട്രെയിനിംഗ്‌ കഴിഞ്ഞു,തിരിച്ചു വന്നു ഇത്രയേ ഉള്ളു. വളരെക്കുറച്ചു പേരൊഴികെ വേറെ ആരും തന്നെ "ഒരു ഇന്ത്യന്‍" എന്ന മട്ടില്‍ എന്നോടു പെരുമാറിയിട്ടുമില്ല. പക്ഷേ FRCS പാസാകുന്നതു വരെയുള്ള atitude വളരെ ബുദ്ധിമുട്ടു തന്നെയാണ്‍.തിരിച്ചു വന്നാലോ എന്നു വരെ പലരും വിചാരിച്ചുപോകും.

    ഞാന്‍ ചെയ്യുന്ന പല ഓപ്പറേഷനുകളിലും എന്റെ അസിസ്റ്റന്റിന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാന്‍ ഇല്ല കാരണം ഇന്ത്യയിലെ ട്രെയിനിങ്ങിനിടയ്ക്ക്‌ അവര്‍ ഇതില്‍ പലതും കണ്ടിട്ടു തന്നെയില്ല. ചിലപ്പോള്‍ 6-7 മണിക്കൂര്‍ ഞാന്‍ മാത്രമായിരിക്കും ഒപ്പറേറ്റ്‌ ചെയ്യുന്നത്‌.അവര്‍ കൂടെ നില്‍ക്കുമെന്നു മാത്രം. കഴിഞ്ഞ ദിവസം രാവിലെ 10.30 ക്ക്‌ തുടങ്ങിയ ഓപ്പ്പ്പറേഷന്‍ തീര്‍ന്നപ്പോള്‍ വൈകിട്ട്‌ 6 മണി. ഈ ഏഴര മണിക്കൂറിനിടയ്ക്ക്‌ കൂടെയുള്ള സിസ്റ്റര്‍, റേഡിയോഗ്രാഫര്‍, തിയേറ്റര്‍ അട്ടെണ്ടര്‍ എന്നിവര്‍ shift അനുസരിച്ച്‌ മാറി മാറി വന്നു.ഞാനും ,അസിസ്റ്റന്റും, അനസ്തെറ്റിസ്റ്റും മാത്രം മാറുന്നില്ല. അനസ്തെറ്റിസ്റ്റ്‌ ഇടയ്ക്ക്‌ പോയി ചായയും മറ്റ്‌ ആഹാരങ്ങളും കഴിച്ചിട്ടു വന്ന് ആ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുണ്ടായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ്‌ രോഗി നന്നായിട്ട്‌ മയക്കത്തില്‍ നിന്നുണര്‍ന്ന് വരാന്‍ ഏതാണ്ട്‌ ഒരു മണിക്കൂര്‍ പിന്നെയും എടുത്തു. ആ സമയം മുഴുവന്‍ ഞങ്ങള്‍ മൂന്നു ഡോക്ടര്‍മാര്‍ മാത്രമേ അവിടെയുള്ളു. മറ്റുള്ളവരൊക്കെ അവരുടെ മറ്റുള്ള കാര്യങ്ങള്‍ക്കായി പോയി.(മറ്റു ജോലികളും നടക്കണാമല്ലോ) ആരെയും കുറ്റം പറയുന്നതല്ല. അങ്ങനെയാണ്‌ ഒരു ആശുപത്രിയില്‍..


    അപ്പ്പ്പോള്‍ team work ആണ്‌ ചികില്‍സ, ഡോക്ടര്‍ teamലെ ഒരു അംഗം മാത്രം എന്നൊക്കെ പറയാമെങ്കിലും, ശരിക്ക്‌ നോക്കിയാല്‍ ഇതിനകത്ത്‌ team effort കുറവാണ്‌ പക്ഷേ സുഗമമായിപ്പോകാന്‍ team input ആവശ്യമാണ്‌. നല്ലൊരു sisterഓ radiographerഓ അസിസ്റ്റന്റോ ഇല്ലെങ്കിലും എനിക്ക്‌ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റും കുറച്ച്‌ ബുദ്ധിമുട്ട്‌ കൂടുതലായിരിക്കും എന്നു മാത്രം. അത്‌ രോഗിയെ affect ചെയ്യാന്‍ സാദ്ധ്യത ഉണ്ടെന്നു തോന്നിയാല്‍ (ആരെങ്കിലും ഒക്കെ leave ആണെങ്കില്‍) ഓപ്പറേഷന്‍ cancel ചെയ്യാറുമുണ്ട്‌.

    എല്ലാ team അംഗങ്ങളും ഒരുപോലെയല്ല. അങ്ങനെയാണെങ്കില്‍ football റ്റീമില്‍ 11 കാപ്റ്റന്മാരെ ക്കണ്ടേനേ.പക്ഷേ കപ്റ്റന്‍ മാത്രമായി കളിക്കാനും പറ്റുകയില്ല മറ്റംഗങ്ങളും ആവശ്യമാണ്‌ അതുപോലെ തന്നെയാണ്‌ ഇവിടെയും.അഹങ്കാരം കൊണ്ടു പറയുന്നതല്ല.പക്ഷെ എന്റെ അടുത്ത്‌ പല രോഗികളും ചോദിക്കുന്നത്‌ "ഡോക്ടര്‍ തന്നെയാണല്ലോ ഓപ്പറേഷന്‍ ചെയ്യുന്നത്‌" എന്നാണ്‌ ഇതു വരെ ഒരാള്‍ പോലും കൂടെയുള്ള sister experienceഉള്ള ആളാണോ എന്നോ , Xray technician നല്ലതാണോ എന്നു ചോദിച്ചിട്ടില്ല. എനിക്കറിയാം ഈ രണ്ടു team അംഗങ്ങളും നല്ലതാണെങ്കില്‍ മാത്രമേ എനിക്ക്‌ വലിയ ബുദ്ധിമുട്ടില്ലാതെ ഓപ്പറേഷന്‍ ചെയ്യന്‍ പറ്റൂ എന്ന്, പക്ഷേ രോഗിയെ സംബന്ധിച്ചിടത്തോളം ഓപ്പറേഷന്‍ ചെയ്യുന്നത്‌ ഞാനാണ്‌,അതിന്റെ responsibility എനിക്കാണ്‌,കുഴപ്പം വന്നാലുള്ള കുറ്റവും എനിക്കാണ്‌

    ആഹാരം പോലും കഴിക്കാന്‍ പറ്റാതെ 6-7 മണിക്കൂര്‍ നിന്ന്‌ ഓപ്പറേഷന്‍ ചെയ്യേണ്ടി വരുമ്പോള്‍ (മിക്കപ്പോഴും ഇരിക്കാന്‍ പറ്റുകയില്ല) ഞാനും അനസ്തെറ്റിസ്റ്റും equal ആണോ? ഞങ്ങള്‍ക്ക്‌ ഒരേ ശമ്പളം തന്നാല്‍ മതിയോ.

    എന്നേപ്പോലെ തന്നെ 16 വര്‍ഷം experience ഉള്ള radiographerതിയേറ്ററില്‍ നില്‍ക്കുമ്പോള്‍ എന്റെ അത്രയും ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടോ? അദ്ദേഹത്തിന്‌ എന്റെ അത്രയും ശമ്പളം വേണമെന്നു പറഞ്ഞാല്‍ മാനേജ്‌മന്റ്‌ സമ്മതിക്കുമോ? അദ്ദേഹത്തിന്റെ shift കഴിയുമ്പോള്‍ അദ്ദേഹം പോകും.ഓപ്പറേഷന്‍ കഴിഞ്ഞ്‌ രോഗി ഉണര്‍ന്ന് safe ആണെന്ന് ബോധ്യമായാലല്ലേ എനിക്ക്‌ പോകാന്‍ പറ്റൂ. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്താണു സമത്വം? രണ്ടു പേരും അവരവരുടെ field ല്‍ professionals ആണെന്നല്ലാതെ? എന്റെ അത്രയും responsibility അദ്ദേഹം ഏറ്റേടുക്കുന്നുണ്ടോ?

    ഞാന്‍ ചെയ്യുന്ന അത്ര ബുദ്ധിമുട്ടുണ്ടോ ഒരു dermatologistന്റെ ജോലി? അദ്ദേഹത്തിന്‌ OPയില്‍ വന്നിരുന്ന്‌ ദേഹത്തുള്ള പാടുകളോ മറ്റോ നോക്കിയിട്ട്‌ വീട്ടില്‍ പോകാം. അദ്ദേഹം ഞാനും equal ആണോ? എന്റെ അതേ batch ആണെങ്കില്‍ ഞങ്ങളുടെ experienceഉം seniorityഉം ഒന്നാണെന്നു വയ്ക്കാം പക്ഷേ ഞങ്ങളുടെ ജോലിക്കുള്ള stress ഒരുപോലെ ആണോ? ഞങ്ങള്‍ തമ്മില്‍ എന്തു സമത്വം? ആരെങ്കിലും പറഞ്ഞാല്‍ തന്നെ ഞാന്‍ സമ്മതിക്കുമോ?

    ഡോക്ടര്‍മാര്‍ തമ്മില്‍ പോലും താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നിരിക്കെ മറ്റുള്ള professionalsഉമായി എങ്ങനെ നാം സമത്വം കണക്കാക്കും? മിക്കവാറും എല്ലാവരും ഏതാണ്ട്‌ ഒരേ സമയം trainingഇന്‌ ചെലവാക്കും എങ്കിലും അതു കഴിഞ്ഞുള്ള ജോലിയുടെ nature താരതമ്യം ചെയ്യാന്‍ പറ്റില്ല. ഓരോരുത്തരും അവരവരുടെ fieldല്‍ പ്രാവീണ്യം നേടുന്നു.അതനുസരിച്ച്‌ അവരവരുടെ fieldല്‍ വേണം compareചെയ്യാന്‍. MS കഴിഞ്ഞിട്ടുതന്നെ 15 വര്‍ഷമായ ഞാനും MS കഴിഞ്ഞിട്ട്‌ ഒരു വര്‍ഷമായ എന്റെ അസിസ്റ്റന്റും orthopaedic surgeons ആണെങ്കിലും രണ്ടും തമ്മില്‍ compare ചെയ്ത്‌ ഒരേ തട്ടില്‍ നിര്‍ത്തുന്നത്‌ യുക്തിക്കു നിരക്കുന്നതാണോ? "ഞങ്ങള്‍ രണ്ടും MS (Ortho). ഞങ്ങള്‍ തമ്മില്‍ എന്തു വ്യത്യാസം?" എന്ന് എന്റെ അസിസ്റ്റന്റ്‌ ചോദിച്ചാല്‍ അതിന്‌ എന്തുത്തരം കൊടുക്കും?

    നമ്മള്‍ ആരും ആര്‍ക്കും സമം അല്ല. എല്ലാവരും അവരോരുടെ fieldല്‍ expertsആകണം അല്ലെങ്കില്‍ ആകാന്‍ ശ്രമിക്കണം അല്ലാതെ സമത്വം ഉണ്ടാക്കാന്‍ അല്ല. don't comapre apples and oranges എന്നൊരു പറച്ചിലുണ്ട്‌. രണ്ടും നല്ല പഴങ്ങളാണ്‌ പക്ഷേ രണ്ടും ഒന്നല്ല.

    അമ്പിയുടെ പോസ്റ്റിനേക്കാള്‍ വലിയ കമന്റ്‌ ഇട്ടതിന്‌ (പിന്നെ എന്റെ കദനകഥകള്‍ എഴുന്നള്ളിച്ചതിനും) ക്ഷമ ചോദിച്ചുകൊണ്ട്‌ നിര്‍ത്തുന്നു.

    ഇതിനൊരു നല്ല വശം ഉണ്ട്‌ അമ്പി. അമൃതയിലെ ജോലി ഇങ്ങനെയായതുകൊണ്ടാണ്‌ അവിടം വിട്ട്‌ englandല്‍ എത്താന്‍ തോന്നിയത്‌. ഇല്ലെങ്കില്‍ ചിലപ്പോള്‍ സുഖം പിടിച്ച്‌ അവിടെ തന്നെ ഇരുന്നുപോയേനേ ;-)

    ReplyDelete
  105. എല്ലു ഡൊക്ടര്‍,

    സ്നേഹപൂര്വം ആശ്വസിപ്പിച്ചതിനു നന്ദി.എന്നെ ആ കാര്യങ്ങളൊന്നും വൈകാരികമായി അലട്ടുന്നില്ല എന്നത് ഒരു കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ന്യൂട്രല്‍ ആയി ഇത്രയും എഴുതുവാന്‍ സാധിച്ചത്.

    ആദ്യം അവസാനം എഴുതിയതിന് മറുപടി പറഞ്ഞോട്ടേ..അമൃതയിലെ ജോലി മോശമായതുകൊണ്ടല്ല ഇംഗ്ലണ്ടിലെത്തിയത്..വലിച്ച് ട്രേയിനിനകത്തിട്ട് ഇന്റര്വ്യവിന് പറഞ്ഞ് വിട്ടു. അവിടുന്ന് ഞങ്ങളേ തിരഞ്ഞെടുത്തു. പിന്നിട് പിടിച്ച്കെട്ടി പ്ലേനിനകത്തിട്ട് ഇവിടെക്കൊണ്ട് വന്ന് തട്ടി..ഒന്നുമറിഞ്ഞില്ല..യാതൊന്നും അനുഭവിച്ചില്ല.നല്ലതെന്നോ ചീത്തേന്നോ വിചാരിയ്ക്കുന്നില്ല.ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്..നാളെ ഉറക്കമെഴുനേല്‍ക്കുമോ എന്നുപോലും അറിയില്ലല്ലോ...

    ഇനി ടീം വര്‍ക്ക്, Doctor bashing എന്ന രീതിയില്‍ ഒന്നും എഴുതിയില്ല എന്നാണ് വിശ്വാസം.അങ്ങ് പറഞ്ഞത് തന്നെ വീണ്ടും പറയാം ഓരോ സ്ഥലങ്ങളിലും ഓരോ ടീമും ലീഡറുമുണ്ട്. ഓരോരോ പ്രൊഫഷനുകളുടേയും ലീഡര്‍ /ടീം മെംബര്‍ എന്ന നില ഓരോ സ്ഥലത്തിനനുസരിച്ചും മാറും.ഉദാഹരണമായി എന്റെ ട്രീറ്റ്മെന്റ് മെഷീനില്‍ സീനിയര്‍ റേഡിയോഗ്രാഫര്‍ ആണ് ലീഡര്‍. കണ്‍സള്‍ട്ടെന്റ് വന്നാലും അവിടെ മെംബര്‍ മാത്രം.വേരിഫയിംഗ് ഇമേജ് നോക്കി കണ്‍സള്‍ട്ടെന്റ് കൊള്ളാം എന്നു പറഞ്ഞാലും സീനിയര്‍ പറയാതെനിയ്ക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ പറ്റില്ല.അതായത് നിങ്ങള്‍ ലീഡര്‍ ആയുള്ള സര്‍ജറിയിലും രോഗി വാര്‍ഡിലെത്തിയാല്‍ വാര്‍ഡ് മാനേജര്‍ ആണ് ലീഡര്‍.

    ഒരുപോലെ കാണുന്ന കാര്യം പീഡിയട്രിക് കാര്‍ഡിയാക് സര്‍ജന്‍, ന്യൂറോ സര്‍ജന്‍, ഓര്‍തോ സര്‍ജന്‍, മൈക്രോ വാസ്കുലാര്‍ സര്‍ജന്‍ എന്നിവരൊക്കെ വലിയ സ്ട്രെസ്സ് അനുഭവിയ്ക്കുന്ന ജോലിയെടുക്കുന്നവരാണ്. പക്ഷേ ഒരു എയര്‍ ട്രാഫിക് കണ്ട്രോളറോ ? അയാള്‍ ഒരായിരം ആള്‍ക്കാരുടെ ജീവനാണ് ഒരേസമയം കൈകാര്യം ചെയ്യുന്നത്. പട്ടാളക്കാരനോ?

    ഒരു കയറില്‍‍ തൂങ്ങിനിന്ന് യാതൊരു വിധ പ്രൊട്ടക്ഷനുമില്ലാത പതിനാലാം നിലയുടെ മണ്ടയ്ക്ക് പെയിന്റ് ചെയ്യുന്ന തൊഴിലാളികളെ കണ്ടിട്ടില്ലേ? എട്ടും പത്തും മണിയ്ക്കൂര്‍ ജോലി ചെയ്യുന്നവര്‍.. താഴെയിറങ്ങാതെ ആ ചരടേല്‍ സ്വന്തം ജീവനും തൂക്കിയിട്ട്....ചായയും വടയുമൊക്കെ ചരടേല്‍ തന്നെ അവിടെയെത്തിച്ച് കൊടുക്കും..അത് ഭാഗ്യം.അമൃതയില്‍ തന്നെ ഞാനത് കണ്ടിട്ടുണ്ട്.നമ്മളിവിടെ കാണുന്ന ഹെല്‍ത്ത് ആന്റ് സേഫ്റ്റി മെഷേഴ്സ് ഒന്നുമില്ലാതെ ജോലി ചെയ്യുന്നവര്‍. എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നൊന്നുമുള്ള വിചാരമല്ല അവര്‍ക്ക്..ഞാനെപ്പം വീണു ചാകും..എന്ന വിചാരം. ..

    ഇനി സായിപ്പിന്റെ ഭാഷയില്‍ ഇതൊന്നുമല്ല സ്ട്രെസ്സ്ഫുള്‍ ജോലികള്‍.. വായിയ്ക്കുക..

    Britain's 20 most stressful jobs*

    ൧)Prison officer, ൨) Police,൩) Social work ,൪) Teaching ,൫) Ambulance ൬) service ,൭) Nursing ,൮) Medicine ,൯) Fire fighting ,൧൦) Dentistry ,൧൧)Mining ,൧൨)Armed forces ,൧൩)Construction ,൧൪) Management ,൧൫)Acting ,൧൬)Journalism ,൧൭)Linguist ,൧൮)Film producer ,൧൯)Professional sport ,൨൦)Catering/hotel industry ,൨൧)Public transport ,

    *Based on research assessing 104 jobs, by Professor Cary Cooper at the University of Manchester's Institute of Science and Technology, in 1997.


    ഇത് പൂര്‍ണ്ണമായും ശരിയെന്ന് എനിയ്ക്ക് അഭിപ്രായമൊന്നുമില്ല..ഇങ്ങനേയും സ്റ്റഡികളുണ്ട് എന്നറിയിയ്ക്കാനായി എഴുതി എന്നു മാത്രം.

    ഇത് ഒന്ന് മാത്രം ഇനിയും സ്റ്റഡികളുണ്ട്..നോക്കുക

    http://www.cdc.gov/ulcer/myth.htm

    http://www.management-issues.com/2006/5/25/blog/teaching-and-social-work-are-the-most-stressful-jobs.asp

    http://www.theregister.co.uk/2006/05/16/most_stressful_profession/

    http://www.allstressedup.com/strsjobs.html

    അപ്പൊ പ്രൊഫസര്‍ ഓഫ് ഇന്റേണല്‍ മെഡിസിന്‍..പത്ത് മിനിട്ട് പോലും രോഗിയെ കാണാത്തവര്‍.അവര്‍ക്ക് കാശു കൊടുക്കേണ്ടാ..അവരെ ഓര്‍ത്തോപീഡിക് സര്‍ജനേക്കാള്‍ കുറവായി കണ്ടാല്‍ മതി എന്നെനിയ്ക്ക് തോന്നുന്നില്ല.അനെസ്തെസ്റ്റിസ്റ്റ് അനുഭവിയ്ക്കുന്ന സ്ട്രെസ്സ് എത്രയെന്ന് അവര്‍ പറയട്ടേ.

    അപ്പൊ താങ്കള്‍ പറഞ്ഞ പോലെ തന്നെ don't comapre എന്നല്ല cannot compare apples and oranges.

    പിന്നെ അങ്ങ് പറഞ്ഞ പതിനഞ്ച് കൊല്ലത്തെ പഠനം. നാലര കൊല്ലത്തെ എം ബീ ബീ എസും ഒരു കൊല്ലം ഇന്റേണും മൂന്നു കൊല്ലത്തെ ബിരുദാനന്തര ബിരുദവും കഴിഞ്ഞാല്‍ ഭാരതത്തില്‍ ഓര്‍തോപീഡിക് സര്‍ജനായി. അങ്ങേയ്ക്ക് പതിനഞ്ച് കൊല്ലം പഠിയ്ക്കേണ്ടി വരുന്നത് വേറൊരു നാട്ടിലെ സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടി വന്നതു കൊണ്ടാണ്.(അതെന്തുകൊണ്ടാണ്? പണ്ട് നമ്മുടെ നാട്ടിലെ ബിരുദങ്ങള്‍ ഇവിടെ അംഗീകരിച്ചിരുന്നു എന്നാണറിവ്).അതായത് താങ്കള്‍ എം എസ് എടുത്തത് ഇവര്‍ കണക്ക് കൂട്ടിയിട്ടില്ല. പന്നെ ഇവിടെ സീനിയര്‍ ഹൗസ് ഓഫീസറായതിനു ശേഷം എടുത്തതൊന്നും ബിരുദമായിരുന്നില്ല ഫെലോഷിപ്പുകളായിരുന്നു എന്നതും ശ്രദ്ധിയ്ക്കുമല്ലോ .അതായത് ശമ്പളത്തിനു ജോലി ചെയ്യുന്ന കൂട്ടത്തില്‍ എക്സ്പീരിയന്‍സിന്റെ ഫലമായി എടുക്കുന്ന അംഗീകാരങ്ങള്‍/സ്പെഷ്യലൈസേഷനുകള്‍. (ഡീ എന്‍ ബീ എന്നത് എം എസിന് തുല്യമായി ഭാരത സര്‍ക്കാരിന്റെ ഡിപ്ലൊമയല്ലേ എം എസ് ഉണ്ടെങ്കില്‍ അതിനു പ്രത്യേക പഠനം ആവശ്യമില്ല.നേരേ പോയി പരീക്ഷ എഴുതാമല്ലോ)

    ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണ് മറ്റുള്ളവര്‍ക്ക് അതെടുക്കാന്‍ പറ്റാത്തത്. അല്ലെങ്കില്‍ നേഴ്സുമാരില്‍ എഫ് ആര്‍ സീ എന്‍ എടുത്തവരും സ്പെഷ്യലിസ്റ്റ് നേഴ്സുമാരും, സൂപ്പര്‍ സ്പെഷ്യലിസ്റ്റ് നേഴ്സുമാരും (ഇപ്പോഴുമുണ്ട്) കണ്ടെനേ.എന്നിട്ടും പലരും പാര്‍ട്ട് ടയിം എം എസ് സീയും പീ എച് ഡീയും ഒക്കെ എടുക്കുന്നത് അങ്ങേയ്ക്കറിയാമായിരിയ്ക്കുമല്ലോ.

    ഇവിടെ അതൊന്നുമല്ല കാര്യം.മാവേലികേരളം പറഞ്ഞു

    "എന്നാല്‍ ഈ അന്തരം മറ്റുള്ളവരെ ചെറുതാക്കാനും വലുതാക്കാനും ഉപയോഗിയ്കുമ്പോഴാണ് അതു വിവേചനമാകുന്നത്. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യാവകാശ ധ്വംസനമാകുന്നത്.

    ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരായാണ് അംബിയുടെ പോസ്റ്റ്."

    വീണ്ടും വീണ്ടും പറയേണ്ടി വരുന്നു :( ഞങ്ങള്‍‍ ആ വേര്‍തിരിവിനെതിരേയാണ് പ്രതികരിച്ചത്.മുന്നോട്ട് പോകാന്‍ ഉദ്ദേശിയ്ക്കുന്നത്..ആരു കേമന്‍ എന്ന ചര്‍ച്ചയേയല്ല ഉദ്ദേശിച്ചത് .അവനവന്റെ ജോലി അവനവന് വലുതു തന്നെ. ഞാന്‍ എന്നത് ജോലിയാണ് എന്നൊരു തോന്നല്‍ ഉണ്ടാവുമ്പോള്‍ ഈഗോ ആയി മാറും. അതേയല്ല എന്റെ വിഷയം. വളരെ ചുരുക്കത്തില്‍ വഴിനടക്കാനും മനുഷ്യനെ മനുഷ്യനായി കണക്കാക്കാനും വണ്ടിയാണ് ..തൂത്തു തുടയ്ക്കുന്ന കുട്ടികളുടെ കാര്യം പറഞ്ഞല്ലോ..അവരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും മാന്യമായി ജീവിയ്ക്കാനുള്ള സാഹചര്യവും ചൂഷണം ചെയ്യപ്പെടാതിരിയ്ക്കാനുള്ള ചുറ്റുപാടും ഒരുക്കേണ്ടതുണ്ട്..അതിനായാണ് ഞങ്ങളിന്നുവരെ വഴക്കിട്ടിട്ടുള്ളത്..ഇനിയും തുടരാന്‍ ഉദ്ദേശിയ്ക്കുന്നത്.

    കാളിയംബി, ഗൗരീപ്രസാദ്

    ReplyDelete
  106. വിന്‍സ്

    അമൃതാനന്ദമയിയോടോ അവരുടെ മഠത്തിനോടോ യാതൊരു വിരോധവും ഞങ്ങള്‍ക്കില്ല.വിരോധം ആരോടും ഉണ്ടാകരുത് എന്ന് പരിശ്രമിയ്ക്കുന്നു. സമൂഹത്തിനായി നമുക്കെല്ലാം ഇഷ്ടം വരുന്ന തരം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. എന്റെ കണ്ണില്‍ ശരിയല്ലാത്തത് എന്ന് തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചു എന്നു മാത്രം.

    ദില്ലിയിലെ പ്രമുഖ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ..മുപ്പതോളം മാര്‍ക്സിസ്റ്റ് എം പീ മാര്‍ ദില്ലിയിലായിരിയ്ക്കുമ്പോള്‍ അസുഖം വന്നാല്‍ പോകേണ്ട ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സിലെ കാര്യം Depdowne പറഞ്ഞല്ലോ..ഇന്‍ഡ്യയിലെല്ലായിടത്തും അതൊക്കെ നടക്കുന്നുണ്ട്.വിദേശത്തായത് കാരണം പലതും വിദേശ ഇന്‍ഡ്യാക്കാര്‍ അറിയുന്നില്ല.

    അങ്ങെഴുതിയതു പോലെ യാതൊരു പേടിയും ഞങ്ങള്‍ക്കില്ല.(ഉണ്ടോ?:) അങ്ങനൊക്കെ അവര്‍ ചെയ്യും എന്നും തോന്നുന്നില്ല.പല സ്വാമിമാരേയും വ്യക്തിപരമായി അറിയാം. പല ബ്രഹ്മചാരികളും ഞങ്ങളുടെ സുഹൃത്തുക്കളാണ്.നല്ല മനുഷ്യര്‍.

    അമൃതാ ആശുപത്രിയില്‍ മാത്രമല്ല എവിടെയായാലും സാമൂഹ്യതാല്പര്യത്തിനു ശരിയല്ല എന്നു തോന്നുന്ന നടപടികള്‍ ഇനിയുമുണ്ടെങ്കില്‍ തുടര്‍ന്നും ആവശ്യമെങ്കില്‍ എഴുതുന്നതിന് യാതൊരു മടിയുമില്ല.

    അങ്ങയുടെ കമന്റില്‍ വ്യക്തമായ വ്യക്തിഹത്യ ഉള്ളതുകൊണ്ടും മറ്റും അത് മായ്ച്ചു കളയാനുള്ള സ്വാതന്ത്ര്യം എടുക്കുന്നു.ക്ഷമിയ്ക്കുക.

    ReplyDelete
  107. അംബി,
    വഴക്കിനു വേണ്ടിയല്ല എഴുതിയത്‌. പറഞ്ഞതുകൊണ്ട്‌ മറുപടിയെഴുതുന്നു എന്നേ ഉള്ളു. എന്റെ ദിഗ്രി അല്ലല്ലോ ഇവിടെ ചര്‍ച്ചാ വിഷയം.

    എനിക്ക്‌ DNB യും ഉണ്ട്‌. അത്‌ എഴുതിയില്ലീന്നു മാത്രം.എന്റെ അഭിപ്രായത്തില്‍ അതാണ്‌ വെറുമൊരു പരീക്ഷ. MS ഉണ്ടെങ്കില്‍ എഴുതാം. നമ്മുടെ skill നോക്കുന്നില്ല. FRCS ജനറല്‍ അതുപോലെയാണ്‌.ഇന്ത്യയിലെ training കഴിഞ്ഞാലും എഴുതാം

    പക്ഷേ FRCS(Ortho) അതു പോലെയല്ല. ഈ minimum 4 കൊല്ലം approved training post ഓരോ വര്‍ഷം ഒരു RITA( record of in-training assessment) ഇന്റര്‍വ്യൂ,logboog assessment,research progress എന്നിവ 8 പേരുള്ള ഒരു panelനെ satisfy ചെയ്താലേ അടുത്ത വര്‍ഷത്തേയ്ക്ക്‌ പ്രോഗ്രെസ്സ്‌ ചെയ്യുകയുള്ളു. 4 വര്‍ഷം കഴിഞ്ഞ്‌ progress satisfactory എന്ന് regional program director certify ചെയ്താലെ FRCS (Ortho) അപേക്ഷ നല്‍കാന്‍ ഒക്കൂ.

    fellowship എന്നു പറയാമായിരിക്കും പക്ഷേ മറ്റ്‌ എല്ലാ പരീക്ഷകളെപ്പോലെ എഴുതുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട്‌ അറിയൂ ;-)

    1974 നു ശേഷം നമ്മുടെ നാടിലെ ബിരുദങ്ങള്‍ england അംഗീകരിക്കാരില്ല,കാരണം ഇന്ത്യ MRCP,FRCS എന്നിവയുടെ അംഗീകാരം എടുത്തു കളഞ്ഞതുകൊണ്ട്‌.

    ReplyDelete
  108. എല്ലു ഡൊക്ടര്‍..
    വഴക്കിട്ടതേയല്ല.ദയവായി അങ്ങനെ വിചാരിയ്ക്കാതിരിയ്ക്കുക.താങ്കള്‍ എഴുതിയതിനേയും വഴക്കിട്ടതായി കണക്കാക്കിയിട്ടില്ല.മറുപടി എഴുതിയതും അതുകൊണ്ട് തന്നെ.
    ചില കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു എന്നു മാത്രം..

    ReplyDelete
  109. ഒരു തെറ്റിദ്ധാരണയുടെ പുറത്ത്‌ ഞാന്‍ എന്റെ കമന്റുകള്‍ ഒരു പോസ്റ്റായി ഇട്ടിരുന്നു.പലതവണ ഇന്നെലെ വൈകിട്ട്‌ നോക്കിയിട്ടും കാണാത്തതുകൊണ്ടാണ്‌ പോസ്റ്റാക്കിയത്‌.ഇപ്പോഴും നോക്കി. കാണുന്നില്ല. എന്റെ browserല്‍ അവസാനം കാണുന്നത്‌ hjamesrbi എന്ന പോസ്റ്റ്‌ ആണ്‌ എന്റെ browserന്റെ പ്രശ്നമാണോ എന്നറിയില്ല. (ഒന്നു രണ്ടു തണ delete all offline content, empty temporary files എന്നിവ ചെയ്തുനോക്കിയിട്ടും) ഒന്നു രണ്ടു പേര്‍ എന്റെ തെറ്റ്‌ ചൂണ്ടിക്കാണിച്ചു.അതുകൊണ്ട്‌ എന്റെ പോസ്റ്റ്‌ ദിലീറ്റ്‌ ചെയ്തേക്കാം. unconditional apology അമ്പിയോട്‌.

    ReplyDelete
  110. അമ്പി,
    തകര്‍ത്തു, ഇതൊരു തുടക്കമാകുമെന്നൊരു സംശയമില്ല. ഇതുടനെ തന്നെ ‘കണ്ണാടി’ യൊ ‘നമ്മള്‍ തമ്മിലെ‘ക്കൊ അയക്കണം.
    ഞാനിതു site ലിടുന്നുണ്ട്.

    ReplyDelete
  111. അംബിയുടെ ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ഇന്നത്തെ ദേശാഭിമാനിയില്‍ ഉണ്ട്. (05 ജൂലായ് 2007, തിരുവനന്തപുരം എഡിഷന്‍ പേജ് 11)

    അമൃത വിദ്യാലയത്തിലെ അധ്യാപികമാരുടെ സസ്പെന്‍ഷന്‍ പിന്‍‌വലിച്ചു
    കൊച്ചി: വാഗ്ദാനം ചെയ്ത ശമ്പളം ആവശ്യപ്പെട്ടതിന്‍ അമൃത വിദ്യാലയത്തിലെ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്ത നടപടി രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍‌വലിച്ചു. ഇടപ്പള്ളി നോര്‍ത്തിലെ കുന്നും പുറം ബ്രഹ്മസ്ഥാനം അമൃത വിദ്യാലയത്തിലെ പത്ത് അധ്യാപികമാരെയാണ് ചൊവ്വാഴ്ച്ച മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.
    ബുധനാഴ്ച്ച രാവിലെ സ്കൂളിലെത്തിയ ഇവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ സ്കൂള്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പിന്നീട് രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. വിദ്യാലയത്തിനു വേണ്ടി സ്വാമി ജ്ഞാനാന്ദപുരി, നിയമോപദേശകന്‍ ശ്രീകുമാര്‍, എം.എ.മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
    സമ്പളക്കാര്യത്തെക്കുറിച്ച് തങ്ങളുടെ പ്രതിഷേധം അധ്യാപികമാര്‍ നിരവിധി തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്പെടുത്തി.അധ്യയനവര്‍ഷാരംഭമായ ജൂണില്‍ വീണ്ടും ഉന്നയിച്ചപ്പോള്‍ പലകാര്യങ്ങളും പറഞ്ഞ് നിരസിച്ചു.
    സംസ്ഥാനത്ത് 44 അമൃതവിദ്യാലാങ്ങളാണുള്ളത്. അധ്യാപികമാര്‍ക്ക് സി.ബി.എസ്.ഇ പ്രകാരമാണ് സമ്പളം നിശ്ചയിച്ചിരുന്നത്. 7500-13000 രൂപയാണ് ശമ്പളസ്കെയില്‍. ഇത് അവരുടെ പേരില്‍ അമൃത ഹോസ്പിറ്റലിനടുത്തുള്ള ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സമ്പളമായി ലഭിക്കുന്നത് 1600 രൂപ മുതല്‍ 2650 രൂപ വരെയാണെന്ന് അധ്യാപികമാര്‍ പറയുന്നു. ശമ്പളം ലഭിച്ചു കഴിഞ്ഞാല്‍ ബാങ്കില്‍ നിന്ന് പണം പിന്‍‌വലിക്കാനുള്ള അപേക്ഷാഫോറം ഒപ്പിട്ട് നല്‍കണം. ചില അധ്യാപികമാര്‍ക്ക് പി.എഫ് ഒഴികെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.
    അധ്യാപികമാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടപ്പോള്‍ അമൃതാനന്ദമയി വള്ളിക്കാവില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കുമെന്നു പറഞ്ഞു. ഇതുവരെ പരിഹാരമൊന്നും ഉണ്ടായില്ല. വിദ്യാലയത്തില്‍ ആകെയുള്ള നാല്പത് അധ്യാപികമാരില്‍ പതിനെട്ടുപേരെമാത്രമേ സ്ഥിരപ്പെടുത്തിയിട്ടുള്ളൂ. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിക്കും മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും ഇതു സംബന്ധിച്ച് പരാതി നല്‍കി.
    സുനാമി ദുരിത ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ വിദ്യാലയങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അധ്യാപികമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

    ReplyDelete
  112. അമ്പീ.....ഇടപ്പള്ളി അമൃത ഹോസ്പിറ്റലില്‍ എല്ലാം സേവനം എന്നാണ് പറയുക..
    അവിടെ ജോലി എന്ന് പറയില്ല....
    അവിടെ കണ്ടിരുന്ന ചിരിക്കുന്ന മുഖങ്ങളില്‍ നിന്ന് വിവേചനത്തിന്റെ ഒരു ചിത്രം കണ്ടെടുക്കാന്‍ പാടാണ്...
    ഞാന്‍ ആ സേവനകേന്ദ്രത്തിന്റെ വളരെ അടുത്താണ് താമസിക്കുന്നത്....
    കുന്നുമ്പുറത്തെ പല്ല് പറി സേവനകേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള പാലത്തിന്റെ കരക്ക്...
    സ്വാമിമാരും...സ്വാമിനികളും ചേര്‍ന്ന് ഒരു വല്ലാത്ത ഒരു അധോലോക ഇഫക്റ്റ് സൃഷ്ട്ടിച്ചിട്ടുണ്ട് ഈ മേഖലയില്‍...
    സ്ഥലം മാഫിയയുടെ തലവന്മാര്‍ അമൃതക്കാര്‍ ആണോ എന്ന് ജനം സംശയികുന്ന വിധമാണ് മഠതിന്റെ സ്ഥലം വാങിക്കൂട്ടല്‍...

    ശരിക്കും ഒരു മിന്നല്പിണര്‍ തന്നെയാണ് അമ്പിയുടെ ഈപോസ്റ്റ്...
    സ്വകാര്യമേഖലയുടെ ചൂഷണത്തിന്റെ ഭീകര മുഖം..
    വിവേചനത്തിന്റെയും..‍

    ReplyDelete
  113. ഭക്തിയുടെ മറവില്‍ നടക്കുന്ന വ്യവസായങ്ങള്‍. തരികിട പരിപാടികള്‍ പൊതുജനം അറിയാതിരിക്കാന്‍ നടത്തുന്ന പുണ്യപ്രവര്‍ത്തികള്‍. അതു മഠത്തിലല്ല എവിടാണേലും എതിര്‍ക്കപ്പെടേണ്ടത് തന്നെ. കുറച്ചു ദിവസം മുമ്പു റ്റി.വിയില്‍ കണ്ടു, മാതായുടെ കാലുകഴുകി മുത്തുന്നത്!!!. വിഷയം അതല്ല എങ്കിലും ജനഹ്രുദയങ്ങളിലേക്കു ഇത്രയും 'ആഴ്ന്നിറങ്ങിയ' ഒരു 'വ്യവസായത്തെക്കുറിച്ച്' അല്ലെങ്കില്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ എഴുതാന്‍ അമ്പി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.

    ReplyDelete
  114. കഴിഞ്ഞ പോസ്റ്റിന്റെ കാര്യം ആദ്യം:)

    അതില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്.
    ൧) അനുബന്ധ വൈദ്യ വിദഗ്ധര്‍ അനുഭവിയ്ക്കുന്ന രണ്ടാംതരം പൗരന്മാരെന്ന തരത്തിലുള്ള വിവേചനം/തൊട്ടുകൂടായ്മ തീണ്ടല്‍ എന്ന രീതിയിലൊക്കെയുള്ള വേര്‍തിരിവ്.

    അതിനായി ഓരോ പ്രൊഫഷണലുകള്‍ക്കും രാഷ്ട്രീയപരമായും അല്ലാതെയുമൊക്കെയുള്ള സംഘടനകള്‍ ഇന്ന് കേരളത്തിലുണ്ട്. ഈ ലേഖനം അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ഈ ആഗസ്റ്റില്‍ ഇംഗ്ലണ്ടിലുള്ള BMRT കാരെല്ലാം ഒരു ഒത്തുകൂടലുണ്ട്.അവിടേ വച്ച് ഇതിനെപ്പറ്റി സംസാരിയ്ക്കാം എന്ന് കരുതുന്നു.

    ഇവിടെ സച്ചിന്‍ പോളാശേരി എന്ന് പറഞ്ഞ് കമന്റിയ വ്യക്തി എന്റെ സീനിയറാണ്.അദ്ദേഹം ഒരു സൈറ്റ് നടത്തുന്നുണ്ട്.ഞങ്ങളുടെ കോമണ്‍ ഫോറമാണത്.അവിടേയും ഈ കാര്യം അവതരിപ്പിയ്ക്കും.

    മാത്രമല്ല അനുബന്ധ വൈദ്യ വിഷയങ്ങളിലെ വിദഗ്ധരുടേ ഒരു മെയിലിംഗ് ലിസ്റ്റ് കിട്ടിയിട്ടുണ്ട് രാജ്യമൊട്ടാകെയുള്ളവര്‍.ഈ ലേഖനം ആംഗലേയത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയും (കമന്റുകള്‍ ഉള്‍പ്പെടെ) പരിഭാഷപ്പെടുത്തിയും അവരേയും വായിയ്ക്കാന്‍ ക്ഷണിയ്ക്കുന്നു.അതിനു ശേഷം ഇത് കേന്ദ്ര ആരൊഗ്യ മന്ത്രി മുതല്‍ പല കൗണ്‍സിലുകളുള്‍പ്പെടെ, തൊഴില്‍ മന്ത്രാലയത്തിനും അയച്ച് കൊടുക്കാനും അതില്‍ വലിയ ഫലമുണ്ടായില്ലെങ്കില്‍ അടുത്ത നവംബറില്‍ നാട്ടില്‍ പോകുമ്പോള്‍ നിയമപരമായി ഇതിനെ നേരിടാനുമാണ് ഇപ്പോഴത്തെ പൊതുവായ തീരുമാനം.

    പലരും മെയിലിലൂടെയും മറ്റും അനുഭാവവും പിന്തുണയും അറിയിച്ചിട്ടുണ്ട്.അതാത് സംഘടനകള്‍ തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ അത് തീര്‍ച്ചയായും ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യം എടുക്കും .

    ൨) അനുബന്ധ വൈദ്യ വിദഗ്ധര്‍ക്ക് അതാതിടത്ത് അവരവര്‍ ഒന്ന് മനസ്സുവച്ചാല്‍ ഇതിനെതിരേ പ്രവര്‍ത്തിയ്ക്കാന്‍ കഴിയും.അവര്‍ക്കതിനുള്ള ത്രാണിയൊക്കെയുണ്ട്.ഞങ്ങള്‍ കുറച്ച് പേരുടെ ശ്രമഫലമായി ഇന്ന് റേഡിയ്യേഷന്‍ ഓങ്കോളജിയില്‍ അമൃതയില്‍ തന്നെ ആ വകുപ്പിനുള്ളിലെങ്കിലും ഇത്തരം വിവേചനം സാധ്യമാകാത്ത തരം അവസ്ഥ ഉണ്ടായി വന്നിട്ടുണ്ട്.പുതിയതായി വരുന്ന ആള്‍ക്കാര്‍ക്കു പോലും ആറായിരത്തിനു പുറത്ത് ശമ്പളം ഇന്ന് ആ വകുപ്പില്‍ നല്‍കുന്നു.കുറച്ച് പേരതിനു വേണ്ടി കുറച്ചൊക്കെ സഹിച്ചു.നല്ലതിനായിരുന്നതെല്ലാം.

    കഴിയാത്തത് അമൃതാ ആശുപത്രിയില്‍ സേവനം എന്ന പേരില്‍ അടിമവേല(തികച്ചും അടിമവേല തന്നെയാണത്...) എടുക്കുന്ന ഏ എസ് കേ സ്റ്റാഫിന്റെ കാര്യമാണ്. അടിമപ്പണി കേരളത്തിലും ഭാരതത്തിലും നൂറ്റാണ്ടുകള്‍ മുന്നേ ഇല്ലാതാക്കിയതാണ്. സേവനമെന്ന പേരിലായതുകൊണ്ട് അവര്‍ക്ക് തൊഴിലാളികള്‍ എന്ന ആനുകൂല്യങ്ങളൊന്നും നല്‍കാതെയാണവിടത്തെ പരിപാടി.അവരുടെ കാര്യത്തിലേയ്ക് ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ഒരു ചെറിയ മൂവ്മെന്റ് തന്നെ നടത്തേണ്ടി വരും.സമയതാമസം ഇല്ലാതെ അതെങ്ങനെ സാധ്യമാകും എന്നാണ് ഏറ്റവും പ്രധാന കാര്യമായി ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുമായി ബന്ധപ്പെടാന്‍ ആഗ്രഹമുള്ളവരും അമൃതാ മഠത്തിനെ സ്വാധീനിച്ച് അത് നടത്തിയെടുക്കാന്‍ ത്രാണിയുള്ളവരും(സൗഹൃദപരമഅയിത്തന്നെ അത് നടത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലത്..) ദയവായി മെയിലയച്ചോ മറ്റോ അറിയിയ്ക്കുകക. മഠം ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല. അവഗണിയ്ക്കുകയാണോ, ശരിയാണെന്ന് തോന്നിയിട്ടാണൊ എന്നറിയില്ല. വിവരങ്ങള്‍ അറിയിയ്ക്കാം.

    ഈ പോസ്റ്റ് വായിച്ചഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.ഇതൊരു തുടക്കമാണ്.മുന്നോട്ട് തന്നെയെന്ന് നിശ്ചയിച്ചുള്ള തുടക്കം.സത്യത്തിന്റെ ധൈര്യം മാത്രമേയുള്ളൂ.നന്ദി.

    ReplyDelete
  115. This comment has been removed by the author.

    ReplyDelete
  116. Ambi,
    Good work,If you permitt, i might be able to print this blog in a not so popular monthly in kerala.i will get back to you with more details.
    prajeesh.

    ReplyDelete
  117. dear ambi..
    your blog is simply great.
    i think the main problem is with the attitude of the pubilc. articles like this can do a lot.

    ReplyDelete
  118. വൈകിയാണെങ്കിലും ഒറ്റ ഇരുപ്പില്‍ 4 മണിക്കൂറില്‍ ഏറെ സമയമെടുത്ത് പോസ്റ്റും കമന്റുകളും വായിച്ചു.
    ജോലിസ്ഥലങ്ങളിലെ ചൂഷണങ്ങളെക്കുറിച്ച് പ്രതികരിച്ച് എഴുതിയതില്‍ യോജിക്കുന്നു. ഈ ലേഖനം കൊണ്ട് ഉദ്ധേശിച്ച കാര്യം നടക്കട്ടെ എന്ന് ആശിക്കുന്നു.

    ReplyDelete
  119. അംബീ തകര്‍‍ത്തു!

    ചില കോണ്ട്രഡിക്ഷന്‍സ് ഒഴിച്ച് ബാക്കിയെല്ലാറ്റിനോടും ഞാന്‍ യോജിക്കുന്നു!
    അമൃതയിലെ ആസാമിമാരുടേയും ആസാമിനിമാരുടേയും തനിനിറം എനിക്ക് പണ്ടേ അറിവുള്ളതാണ്.
    എങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല! ലജ്ജാവഹം! എന്‍ എസ്സ് എസ്സിലെകാര്യവും തഥൈവ! ഇതൊക്കെ പുറത്തേക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്..കള്ള ഹിപ്പോക്രാറ്റ്സ്...ഭക്തിക്ക് പിന്നിലെ ബിസിനസ്സ് തന്ത്രം എന്താണെന്ന് ലോകമറിയണം..പണമില്ലാത്ത മനുഷ്യരോടവര്‍‌ക്കുള്ള യഥാര്‍ത്ഥ വികാരമെന്തെന്നും.

    എങ്കിലും, ഡോക്ടറേയും ടെക്നീഷ്യനേയും എല്ലാം ജോലിയില്‍ ഒരേ പോലെ എപ്പോഴും കാണണം എന്നുള്ളതിനോട് ഒട്ടും യോജിക്കുന്നില്ല. ഇരുവരും ഒരേ പോലെ എഡ്യുകേറ്റഡ് ആണെങ്കില്‍ പിന്നെ എന്തിനാണ് രണ്ട് ഡിഗ്രീ? വൈദ്യശാസ്ത്രത്തില്‍ മാത്രമല്ല, എല്ലാ മേഖലയിലും പഠിപ്പ്, അറിവ് , പരിചയം മുതലായവ അടിസ്ഥാനമാക്കി വേര്‍തിരിവുണ്ട്. അത് ബിസിനസ്സ് സ്ഥാപനത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ നിലനില്പ്പിനു പോലും അത്യാവിശ്യമാണ്. വ്യത്യാസങ്ങളില്ലെങ്കില്‍ മനുഷ്യന് എന്താണ് മുന്നോട്ട് പോകാന്‍ പ്രചോദനം എന്നല്ലേ ക്യാപ്പിറ്റലിസത്തിന്റെ ചോദ്യം! :-)
    എന്നാല്‍ കഴിവുള്ളവന്‍ ഈ വരമ്പുകള്‍ ഭേദിച്ച് മുന്നോട്ട് പോകും, പിന്നോട്ടും വരാം. അതിന് തടയിടരുതെന്ന് മാത്രം. ബി എസ് സി കമ്പ്യൂട്ടര്‍ കഴിഞ്ഞ ഒരുത്തന്‍ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മിടുക്കന്‍ ഒരു പ്രോഗ്രാമറാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എം ബി ബി എസ് കഴിഞ്ഞ ഒരുവന്‍ ഒന്നിനും കൊള്ളാതെ തുണിക്കടമുതലാളി ആവുന്നതും.വൈദ്യശാസ്ത്രം പോലെയുള്ള ഒരു ഫീല്‍‌ഡില്‍ ഈ "അതിര്‍ത്തി ലംഘിക്കല്‍" പഠനത്തോട് വളരെ അടുത്തു നില്‍ക്കുന്നുണ്ടെന്ന് മാത്രം!

    ക്നോള‍ജ് വര്‍ക്കര്‍ എന്ന ഒരു പുതിയയിനം വിഭാഗത്തിലാണ് നമ്മളൊക്കെപ്പെടുക. അംഗീകാരം ക്നോളജിനാണ്. ചെയ്യുന്ന ജോലിയുടെ ഇം‌പോര്‍ട്ടന്‍സ് അനുസരിച്ചില്ല, അറ്റ്‌ലീസ്റ്റ് മാനുഷികപരമായെങ്കിലും. ഞാന്‍ ശൂന്യാകാശത്തേക്ക് ഉപഗ്രഹം വിടാനുള്ള പ്രോഗ്രാം എഴുതുന്നു, ഒരു നേഴ്സ് ഒരുത്തന്റെ ജീവന്‍ രക്ഷിക്കുന്നു, കൂലിപ്പട്ടാളം അതിര്‍ത്തിയില്‍ ഏറ്റുമുട്ടി മരിക്കുന്നു‍ ..ആര്‍ക്ക് കൊടുക്കണം കൂടുതല്‍ കാശ്? ഓറഞ്ചും ആപ്പിളുമാണോ? ഏതാണ് കൂടുതല്‍ എളുപ്പം എന്നാണോ നമ്മള്‍ നോക്കുന്നത്! അതോ ഏതിലാണ് കൂടുതല്‍ തലമണ്ട വേണ്ടത് എന്നോ? (എന്തൊരു വിരോധാഭാസം അല്ലേ! )

    എങ്കിലും അംബി ഉദ്ദേശിച്ചത് അതല്ല എന്ന് എനിക്കുറപ്പുണ്ട്. വ്യത്യാസം ജോലിയിലും, ശമ്പളത്തിലും, മാത്രം മതി. ചായ കുടിക്കുന്ന സ്ഥലത്തോ, വഴി നടക്കുന്ന സ്ഥലത്തോ, ജിമ്മിലോ, താമസസ്ഥലത്തോ അത് കൊണ്ടു വന്നാല്‍, തീര്‍ച്ചയായും എതിര്‍ക്കണം! യാതൊരു സംശയവുമില്ല.

    എല്ലു ഡോക്‌ടറുടെ കഥയും വളരെ നന്ന്..അത് വേറൊരു വശം.

    കാടുകയറിയെങ്കില്‍ മാപ്പ്. ഈ ലേഖനത്തിന് നന്ദി.

    ReplyDelete
  120. വളരെ നല്ല ഒരു പോസ്റ്റ്. ഇതൊക്കെ ശരിക്കും ലോകം മുഴുവന്‍ വായിക്കേണ്ടതാണ്.

    ReplyDelete
  121. Catharsis എന്നൊരു വാക്കുണ്ട് .......വായിച്ചപ്പോള്‍ ഓര്‍മ വന്നു .ഈ വിഷമം തീര്‍ക്കാന്‍ താങ്ങള്‍ക്ക്‌ പൂര്‍വജന്മം മറന്നുകൊണ്ട്‌ , അടുത്ത ജന്മം ഒരു ഡോക്ടര്‍ ആയി ജനനം ഉറപ്പു . GITA, CHAPTER 4, VERSE 13 ,വായിക്കാന്‍ മറക്കണ്ട
    വിശപ്പില്ലാത്ത കാമമില്ലാത്ത രോഗമില്ലാത്ത സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാത്ത ഒരു ലോകം എങ്ങിനെ ഇരിക്കുമോ എന്തോ ?

    ReplyDelete
  122. കൃഷ്, വാല്‍മീകീ, വളരെ നന്ദി.

    അരവിന്ദാ..ഒത്തിരി നന്ദി.നോളജ് വര്‍ക്കര്‍ എന്ന അഭിപ്രായത്തോട് കുറേയേറെ ഞാനും യോജിയ്ക്കുന്നു. പക്ഷേ അത് എം ബീ ബീ എസ് കാരനും എം ഡീ ക്കാരനും തമ്മിലും ബീ യെസീ നേഴ്സിംഗ് കാരനും എം എസ് സീ നേഴ്സിംഗ് കാരനും തമ്മിലാവണം താരതമ്യപ്പെടുത്തേണ്ടത്. അതായത് താങ്കളുടെ ഓഫീസിലെ മാനേജ്മെന്റിലെ എം ബീ ഏ കാരന് ഒരു ലക്ഷം രൂപാ ശമ്പളവും പ്രോഗ്രാം എഴുതുന്ന എം സീ ഏ കാരന് പതിനായിരം രൂപയും ആകുമ്പോള്‍ മുതലാളിത്തം അനുവദിച്ചിട്ടുള്ള ജനാധിപത്യത്തിന്റെ മര്യാദകള്‍ അത് ലംഘിയ്ക്കുന്നില്ലേ. അതായത് ഡോക്ടറും നേഴ്സും ഒരാള്‍ ഒരാളെ സഹായിയ്ക്കാനായുള്ള ജോലിയേയയല്ല. മറിച്ച് രണ്ടും പാരലല്‍ ആയുള്ള രണ്ട് പ്രൊഫഷണലുകളാണ്. എല്ലാ ജനാധിപത്യ ഗവണ്മെന്റ് സെറ്റപ്പുകളിലും അങ്ങനെ തന്നെയാണ് കണക്ക് കൂട്ടുന്നതും.അതുകൊണ്ട് തന്നെ നോളജ് വര്‍ക്കര്‍ എന്നത് നമുക്ക് താരതമ്യപ്പെടുത്തുമ്പോള്‍(തീര്‍ച്ചയായും ജോലിയൂടെ ഇമ്പോര്‍ട്ടന്‍സ് വച്ചേ അല്ല ഞാന്‍ പറയുന്നത്. പഠനമികവിന്റേയും (അളവിന്റേയും)അറിവിന്റെയും വെളിച്ചത്തില്‍ തന്നെയാണ്.) അതുകൊണ്ട് തന്നെയാണ് തുല്യ പഠനത്തിന് തുല്യ അംഗീകാരം വേണമെന്ന് പറയുന്നത്.

    ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്‍ ചെയ്യുന്ന ഡോക്ടര്‍ക്കും എഞ്ചിനീയര്‍ക്കും ഒരേ ശമ്പളമല്ലേ? അതുപോലെതന്നെ ബാച്ചി :)ഡോക്ടര്‍ക്കും ബാച്ചിലര്‍ നേഴ്സിനും ഒരേ ശമ്പളം.മാസ്റ്റര്‍ ഡോക്ടര്‍ക്കും സ്പെഷലിസ്റ്റ് നേഴ്സിനും ഒരേ ശമ്പളം. വികസിത മുതലാളിത്ത രാജ്യങ്ങളിലൊക്കെ ഏറെക്കുറേ അങ്ങനെ തന്നെയാണ് താനും.

    അനോണിമസ് ,

    ഞാന്‍ പറഞ്ഞ് വന്നത് നാം ഉണ്ടാക്കിയെടുത്ത ചൂഷണത്തിന്റേയും അസമത്വത്തിന്റേയും കാര്യമാണ്.അത് ഞാന്‍ ഒരു ഡോക്ടറായാല്‍ മാറുന്നതുമല്ല.(മയാ സൃഷ്ടമായ കാര്യമല്ല. അതിന് വിശദീകരണങ്ങളെഴുതാന്‍ ഞാനാളല്ല)

    അത് മാറുന്നതിനായി അടുത്ത ജന്മം എനിയ്ക്ക് ബ്രാഹ്മണ ഡൊക്ടറായി ജനനമനുഗ്രഹിച്ച അങ്ങ് പറയുന്നതിനെ ,ഗീതയെ എന്നും സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിമാറ്റി തന്‍‌കാര്യത്തിന് ഉപയോഗിച്ച ഒരു കൂട്ടം മേളാളന്മാരുടെ ആശ്വസിപ്പിയ്ക്കലുകള്‍ പോലെ തോന്നുന്നത് യാദൃശ്ചികമായിരിയ്ക്കും.

    (ബ്രാഹ്മണ ഡോക്ടര്‍ എന്നത് ഒട്ടും യാദൃശ്ചികമായി എഴുതിയതല്ല).ഞാനൊരു ഡോക്ടറാവാന്‍ കഴമൂത്തെഴുതിയതാണ് ഈ പോസ്റ്റെന്ന് താങ്കള്‍ വിചാരിച്ചിരിയ്ക്കുന്നുവെങ്കില്‍ എന്ത് പറയാന്‍???

    ഇനി എന്റെ കാര്യം..അമ്മച്ചി വിചാരിച്ചാല്‍ എനിയ്ക്ക് ഇനി ജന്മമില്ല അനോണീ. എന്നെസംബന്ധിച്ചിടത്തോളം

    ശരീരം സുരൂപം തഥാ വാ കളത്രം
    യശസ്ചാരു ചിത്രം ധനം മേരുതുല്യം
    ഗുരോരംഘ്രി പത്മേ മനശ്ചേന്നലഗ്നം
    തദ കിം തദ കിം തദ കിം തദ കിം??
    ...........
    വിദേശേഷു മാന്യ സ്വദേശേഷു ധന്യ
    സദാചാരവൃത്തേഷു മത്തോ ന ചാ ന്യ
    ഗുരോരംഘ്രി പത്മേ മനശ്ചേന്നലഗ്നം
    തദ കിം തദ കിം തദ കിം തദ കിം??

    എന്നു വിചാരിയ്ക്കുന്നയാളാണ്.

    ഗുരുവോ?

    മനോ ബുദ്ധ്യംകാര ചിത്താനി നാഹം
    ന കര്‍ണ്ണം ന ജിഹ്വാന ച ഘ്രാണ നേത്രേ
    ന ച വ്യോമ ഭൂമിര്‍ ന തേ ജോ ന വായു-
    ശ്ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

    പിന്നെ ഞാനെന്തിനാപ്പാ അടുത്ത ജന്മം കാത്തിരിയ്ക്കണത്?

    ReplyDelete
  123. അംബീ,
    ഞാനിതിനു മുന്‍പ് ഇവിടെ വന്നിട്ടില്ല.പക്ഷേ ഈ വായന ഇതിലുള്ള ആത്മാര്‍ത്ഥത,വേദനയുളവാക്കുന്ന വരികള്‍ സത്യത്തിന്റെ നൊമ്പലം ഒക്കെ എന്നെ വല്ലാത്ത ഒരവസ്ഥയിലാക്കി.സത്യത്തില്‍ ഇത്തരം പോസ്റ്റുകള്‍ കമ്പ്യൂട്ടര്‍ വായന സാധ്യമായ മനുഷ്യരില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പാടില്ല.എന്തെങ്കിലും ചെയ്യണം ചെയ്തേ മതിയാകൂ.വരിയുടച്ച സാഹിത്യം വായിച്ചു മടുത്തവര്‍ക്ക് ജീവനുള്ള ഈ കുറിപ്പ് ഒരു പുതിയജീവനാകും എന്നതിലും സശയമില്ല.

    വിവേചനത്തിന്റെ വേരുകള്‍ കിടക്കുന്നത് നമ്മുടെ സമൂഹത്തിലെ താരതമ്യേന താഴ്ന്നജീവിതം നയിക്കുന്ന മനുഷ്യരുടെ മനോനിലയിലാണെന്ന് തോന്നുന്നു.ആറുവര്‍ഷക്കാലം വക്കീല്‍ പണി ചെയ്ത ഒരാളാണ് ഞാന്‍.പണവും അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഗമയുമാണ് സാധാരണക്കാരനില്‍ മറ്റൊരുമനുഷ്യന് പരിഗണനയെങ്കിലും നേടിക്കൊടുക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.സാധാരണക്കാരനോട്, അവന്റെ ജീവിതത്തോട് ചേര്‍ന്ന് ജീവിക്കുകയാണ് നിങ്ങളെങ്കില്‍ അവന്‍ നിങ്ങളെ നിങ്ങള്‍ എത്ര കഴിവുള്ളവനാണെങ്കിലും ചവുട്ടിത്തേയ്ക്കാന്‍ ശ്രമിക്കുകയും(ഒരു സാഡിസ്റ്റ് ചെയ്യുന്ന പോലെ)നിങ്ങളെക്കാള്‍ കഴിവുകുറഞ്ഞവനായാല്‍ പോലും പണത്തിന്റെയും അവന്‍ ജീവിക്കുന്ന സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ പൂജിക്കുകയും ചെയ്യുന്നത് കാണേണ്ടതു വരും.അതുകൊണ്ടാകും ഈ വിവേചനം ഇങ്ങനെ തുടര്‍ന്നുപോകുന്നത്.നിങ്ങള്‍ അര്‍ഹിക്കുന്ന അം‌ഗീകാരം പിടിച്ചുവാങ്ങുകയേ വഴിയുള്ളു എന്ന അവസ്ഥമാറിയാലേ കാര്യമുള്ളു.

    ReplyDelete
  124. താങ്കളുടെ പോസ്റ്റ് കണ്ണു തുറപ്പിക്കുന്നതാവട്ട്. എനിക്ക് അറിയാവുന്ന എല്ലാര്‍ക്കും അയച്ച് കൊടുക്കുന്നുണ്ട്. നല്ല പോസ്റ്റ്

    ReplyDelete
  125. നന്നായിരിക്കുന്നു ..കേരളത്തിന്റെ തൊഴില്‍ സംസ്കാരത്തിനെ കുറിച്ച് ഇത്രയും നന്നായി എഴുതിയതിന് അഭിനന്ദനങ്ങള്‍! ഇതിനൊപ്പം ഡിങ്കന്റെ ഹൃദയസ്പര്‍ശിയായ ആ കമന്റിനും..

    ReplyDelete
  126. This comment has been removed by the author.

    ReplyDelete
  127. ഇനിയും വായിക്കപ്പെടേണ്ട ലേഖനം ഒപ്പം ചര്‍ച്ചയും..

    :)
    സസ്നേഹം
    ചിതല്‍..

    ReplyDelete
  128. ഇത്രയും നല്ലൊരു ലേഖനം ഇത്ര നാളും കാണാതെ പോയതില്‍ സത്യത്തില്‍ വിഷമമുണ്ട്. ഇനിയും ചര്‍ച്ചചെയ്യപെടേണ്ട വിഷയം. ആശുപത്രിക്കകത്ത് മാത്രം ഒതൂങ്ങി നില്‍ക്കുന്നതല്ല ഇതില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയം. നമ്മുടെ തൊഴില്‍ സംസ്കാരത്തിന്റെ തന്നെ ഭാഗമായ ചില മാമൂലുകളിലേക്കാണ് ഇതിന്റെ വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, പവിത്രവും, ആരാധ്യവുമായ ചില സങ്കേതങ്ങളിലെ പുറം‌ലോകമറിയാത്ത വിവേചനങ്ങളും തുറന്നു കാട്ടിയിട്ടുണ്ട് ലേഖനത്തില്‍. ബ്ലോഗിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഇത്തരം തൂറന്നെഴുത്തുകള്‍ ഇനിയുമുണ്ടാകട്ടെ. അതുകൂടാതെ നമ്മുടെ തൊഴില്‍ സംസ്കാരത്തെ മെച്ചപ്പെടുത്താന്‍ നമുക്ക് എന്തുചെയ്യാന്‍ (നിയമം etc)കഴിയുമെന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  129. അഭിനന്ദനങ്ങള്‍ ഈ post-ന്‌.

    വായന ഉണ്ടായിരുന്നെങ്കിലും അഭിപ്രായം എഴുതിയിട്ടില്ല ഇതുവരെ. പക്ഷെ, ഇത്‌ വായിച്ചിട്ട്‌ എഴുതാതിരിക്കാനാവുന്നില്ല മാഷേ... ഈ ആത്‌മാര്‍ത്‌ഥതയെ കണ്ടില്ലെന്ന് നടിക്കാനും.

    ReplyDelete
  130. Very well written about a very sensitive issue. I hope people will realise the value of all jobs, and start to treat people equally.
    Why don't you push this article to some magazines or news papers? May be it would help this article to reach the masses.

    Keep them coming!

    PS:I have also linked to this post from my blog.

    ReplyDelete
  131. A shocking news to the mankind. Till this time, we thought that the management of Amrutha would be good enough to keep away the disparity.

    But, the news coming up from the corridors of hospital is not healthy one.

    The media also shun their mouth since they are getting a lot of money for doing so!!

    ReplyDelete
  132. ഒരു ബ്ലോഗ് പോസ്റ്റിന് എത്ര നീളമാകാം?

    ഉത്തരം:
    അംബിയുടേതുപോലെ ബോറഡിപ്പിക്കാത്ത സാമൂഹ്യപ്രതിബദ്ധതയുള്ള പോസ്റ്റുകള്‍ക്ക് എത്ര നീളവുമാകാം.

    ഒറ്റയിരുപ്പില്‍ മുഴുവന്‍ വായിച്ചു.ഏറെക്കുറേ കമന്റുകളും!

    ഒരു ഫാര്‍മസിസ്റ്റായ അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്..22 വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി പെന്‍ഷനാകും വരെയുള്ള നീണ്ടകാലം അദ്ദേഹം അനുഭവിച്ചിട്ടുള്ള ഔദ്യോഗിക ഉച്ചനീചത്തങ്ങളുടെ കഥകള്‍!

    അതേ പ്രൊഫഷന്‍ തെരഞ്ഞെടുത്ത എനിക്കും നാട്ടിലും പുറത്തുമായി ഇത്തരം പല വിവേചനങ്ങളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

    ഈ ചോദ്യങ്ങള്‍ അംബി ഇവിടെ എറിഞ്ഞിട്ട് ഒരുവര്‍ഷമാകുന്നു.

    ഇപ്പോഴും ഇവിടെ കമന്റുകള്‍ വരണമെങ്കില്‍ ഈ പോസ്റ്റിന്റെ മഹത്വമൊന്നുകൊണ്ടുമാത്രമാണ്!

    സത്യം ബ്രൂയാത് ..പ്രിയം ബ്രൂയാത്...ന ബ്രൂയാത് സത്യമപ്രിയം!
    എന്നുപറഞ്ഞ് കഴിച്ചുകൂട്ടേണ്ടിവരുന്നവര്‍ക്കിടയില്‍ അംബി വേറിട്ടൊരു മനുഷ്യനായി!!

    ReplyDelete
  133. അംബി, ഒറ്റയിരുപ്പിന് ഈ പോസ്റ്റ് വായിച്ചു, ഇങ്ങനെ തുറന്നെഴുതാന്‍ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  134. arivu koodumbol vinayam koddanam ennanu ... unfortunately nammude naatil/samoohathil angane alla. I was shocked to read this post. Some people in high places dont know what is dignity ...maybe these are people who dont deserve to be in their positions. Dear friend, i feel the contribution by a technician, nurse, wheel chair pusher, pharmacist or paramedic are as valuable as that of a doctor. Maybe it is the aura around doctors and the fact that they are financially sucessful that makes people think they are a superior lot. Add to that the artifical barriers for people to enter the profession ( either have 25 lakhs or be among top rankers in entreance - even if learning by rot). Kashtam ...that too in an organization run by supposedly humanitarians...

    ReplyDelete
  135. ഇത്രയും വൈകിയാണ് വായിയ്ക്കുന്നത്. ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ്. ഇത്രയധികം വിവേചനം നില നില്‍ക്കുന്നു എന്നത് വളരെ കഷ്ടം തന്നെ.

    ഇങ്ങനെ ഒരു പോസ്റ്റിന് അഭിനന്ദനങ്ങള്‍, മാഷേ.

    ReplyDelete
  136. i worked as a med rep and knows what you have written is 100 % true, i want to write one incident hapend to us in carithas hospital , kottayam,
    my friend was rep of medical disposibles, syringes etc etc,
    we visited carithas and sister was negotiationg hard for a discount, she wanted the price to be reduced to bottom ( something like 2 rs for one syringe ). her arguement was we are charity and we nned the best discount. after 2 weeks his own wife got admitted there in the emergency and in the bill the charge for syringe was 35 rs. we went straight to pharmacy and asked the sister , please reduce the price at least for us , we told her we will by evening replace all the drugs and other disposible items used , she laughed and asked one question , koche dr jai---- 1 lakha medichondu pokunne , 2 roopakku syringu vikkan ninnale sambalam aru kodukkum ennu. ethanu keralthile charity

    ReplyDelete
  137. വളരെ വളരെ നന്ദി.
    ഇതോടൊപ്പം തന്നെ ചേർത്തുവെച്ചുവായിക്കേണ്ടതാണ് കേരളത്തിലെ സ്വകാര്യ ടി.വി.ചാനലുകളിലെ സേവനവേതനവ്യവസ്ഥകൾ.അമൃത ചാനലിൽ താഴ്ന്ന തലങ്ങളിൽ(പ്രയോഗത്തിനു മാപ്പ്)ജോലി ചെയ്യുന്നവരുടെ അവസ്ഥ എന്താണെന്ന് ഒന്നു അന്വേഷിച്ചുനോക്കൂ.ഇനി വേറിട്ട ചാനലിലെയും തമിഴ് മണമുള്ള ചാനലിലെയും ആളുകളുടെ കഥയോ...ശമ്പളം അതിദയനീയം..
    നോൺ ജേണലിസ്റ്റുകൾക്ക് വേജ് ബോർഡ് ഇല്ല..
    മനുഷ്യാവകാശത്തെപ്പറ്റി പറയുന്നവർ അനുഭവിക്കുന്ന മനുഷ്യാവകാശലംഘനം ആരും കാണുന്നില്ല...ഇത് എനിക്ക് നേരിട്ടറിയാവുന്നവ..
    കഥകൾ പറഞ്ഞാൽ തീരില്ല...
    കേട്ടാൽ കേരളം ലജ്ജിക്കും...

    ReplyDelete
  138. അംബി, ഇതു അസംഘടിതമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക തൊഴിലാളികളുടെയും കഥയാണ്. ആശുപത്രി ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർതിക്കുന്ന സംഘടനകളൊ കൂട്ടായ്മകളൊ ഉണ്ടോ? ബുദ്ധിമുട്ടാവില്ലെങ്കിൽ വിവരങ്ങൾ ഈ മെയിൽ അഡ്രസ്സിലേക്ക് അയക്കുമോ? shafeeksalman@gmail.com

    ReplyDelete
  139. അംബീ, അംബിയുടെ വേറെ ചില പോസ്റ്റുകള്‍ വായിച്ചിരുന്നെങ്കിലും ഇന്നാണ് ഈ കുറിപ്പും കമന്റുകളും വായിച്ചത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍നടപടികളില്‍ എന്തെങ്കിലും പുരോഗതിയുണ്ടായോ എന്നറിയാന്‍ ആഗ്രഹമുണ്ട്. അതെക്കുറിച്ച് എവിടെയെങ്കിലും എഴുതിയിരുന്നോ?

    ReplyDelete
  140. Nandi ambi....Avide nadakkunna manushyavakasha lenkhanangal lokathe ariyikkan sremikkunnathinu...

    ReplyDelete
  141. http://www.nalamidam.com/archives/6873

    ഇതിനിപ്പോ പുതിയ മാനം കൈവന്നിരിക്കുന്നു. അംബി പ്രവചിച്ചത് പോലെ . ലിങ്ക് കാണുക

    ReplyDelete
  142. ഈ അടുത്ത കാലത്ത് ഞാന്‍ വായിച്ചതില്‍ വച്ച് ഏറ്റവും ഹൃദയ സ്പര്‍ശിയായ പോസ്റ്റ്‌ ഇത്തരം മാനേജ്‌മന്റ്‌ കള്ളത്തരങ്ങള്‍ തുറന്നു കാട്ടി ലേഖനം എഴുതിയതിനു അഭിനന്തനങ്ങള്‍

    ReplyDelete
  143. nannyi.... dignity of labour enntanuu ariynanmengil malayalium Indikaaranum oru pathu vattom koodi janikkanam ...

    ReplyDelete
  144. Well done Ambii..

    ReplyDelete
  145. സമയമില്ലാത്ത സമയത്താണിതു വായിക്കാൻ തുടങ്ങിയത്. വായിച്ചപ്പോൾ സമയം താനെ ഉണ്ടായി. എല്ലാ ഒൺലൈൻ മാസികകൾക്കും ഇത് അയച്ചു കൊടുക്കാൻ നിർദ്ദേശിക്കുന്നു.

    ReplyDelete
  146. ആശം സകള്‍ ...!

    വായിക്കാന്‍ അല്‍ പ്പം വൈകി..

    വിവേചനങ്ങള്‍ സമൂഹത്തില്‍ പലരീതിയില്‍ ഉണ്ടാവുക തന്നെ ചെയ്യും ജാതിയായാലും മറ്റെന്തെങ്കിലുമായാലും ...ഒരു അടിയാള സമൂഹത്തെ എന്നും നില നിര്‍ ത്തുകയും ചെയ്യും . ഇതില്‍ നിന്നും സമത്വത്തിലേക്ക് ഇനിയും എത്ര ദൂരം ??

    ReplyDelete
  147. theerchayaayum ellavarum vaayichirikkanda oru blog aanithu.........enikku forward cheyyan pattunna thra alkkarilekku njan ithu ethikkum.....eneekoondu athu mathrame cheyyan sadhikku....vere arelum kandu enthelum prayojanam undayal undavatte......

    karanam njanum ashupathriyil kidannittundu....ente veetukarum kidannittundu....oru joli cheythu theerkkunna bhavathil oru nursum vannu poyittilla...valare nammayi swantham alkkare pole thanneya perumariyittullathu........

    valare kashttam thonni...

    ReplyDelete
  148. toching one, മനുഷ്യ ദൈവങ്ങള്‍ക്ക് മാര്‍ക്കറ്റ്‌ കൊടുക്കുനത് തന്നെ ഒരു കോര്‍പ്പറേറ്റ് അജണ്ട ആണ്

    ReplyDelete
  149. അമേരിക്കയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന എന്റെ ചെറിയ അനുഭവത്തില്‍ ഈ രാജ്യത്തു drs നേക്കാള്‍ ബഹുമാനം ഈ രംഗത്തെ മറ്റു സ്ടഫ്ഫുകള്‍ക്ക് കിട്ടുന്നു ..പ്രത്യേകിച്ച് pt ot nsg .
    ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ എനിക്ക് ഈ രാജ്യത്തോട് കൂടുതല്‍ ബഹുമാനം തോന്നുന്നു.. രോഗിയുമായി കൂടുതല്‍ ബന്ധപ്പെടുന്ന ഇവെരോട് കാട്ടുന്ന വിവേചനത്തിന് യാതൊരു ന്യായീകരണവുമില്ല .
    ഇവന്റെയൊക്കെ അണപ്പല്ല് അടിച്ചുപോട്ടിക്കണം എന്ന് പറയാന്‍ പ്രായത്തിന്റെ പക്യത തടസമാകുന്നെങ്കിലും ..ആകുമെങ്കില്‍ അതുതന്നെ ചെയ്യുക ...ഐ മീന്‍ വിവേചനം കട്ടുന്നവന്റെ ...ബ്ലോഗ്‌ മുഴുവന്‍ വായിച്ചില്ല..ബാക്കി വികാര പ്രകടനം പിന്നാലെ

    ReplyDelete
  150. അംബിയുടെ ബ്ലോഗ്‌ വായിച്ചു.ഒരു സുഹൃത്ത്‌ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തതാണ്... ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരുന്നവരാണ് നുര്സേസ്..
    ഞാനും ഒരു നേഴ്സ് തന്നെ,, എനിക്കുണ്ടായ പല ദുരനുഭാവങ്ങളില്‍ ഒന്ന് രണ്ടെണ്ണം ഇവിടെ പറയട്ടെ..
    ഡല്‍ഹിയിലെ max ഹെല്‍ത്ത്‌ കെയര്‍ ലില്‍ എനിക്ക് പഠനം കസിഞ്ഞതെ ജോലി കിട്ടി..
    pediatric ഓ പി.ഡി യില്‍ പുറത്തു നിന്ന്നും വളരെ വിദഗ്ധനായ ഒരു ഡോകടര്‍ വിസിറ്റിംഗ് കന്സുല്ടന്റ്റ് ആയീ വന്നിരുന്നു അവിടെ..
    ഈ ഡോക്ടര്‍ ക്ക് മാത്രം ഒരു നിര്ഭാന്ധം ഉണ്ട്..അയാളുടെ രോഗികള്‍ (കുട്ടികള്‍ ) അവര്‍ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ മാറ്റി ,ഹോസ്പിടല്‍ കൊടുക്കുന്ന ഗോവന്‍
    ഇട്ടു വേണം ,അയാളുടെ അടുത്ത് ചെല്ലാന്‍..ചെറിയ കുട്ടികളുടെ ഡ്രസ്സ്‌ മാറ്റി വേറെ ഡ്രസ്സ്‌ ഇട്ടാല്‍ മാത്രമേ അവരുടെ രോഗ വിവരം മനസിലാകൂ
    എന്ന് അറിയുന്നത് അപ്പഴാണ്.. ഒരിക്കല്‍ ഒരു കുട്ടി ,ഒരു വയസു കാണും, വന്നപ്പോള്‍ മുതല്‍ കരച്ചില്‍ ആണ്, ഡ്രസ്സ്‌ മാറ്റുന്ന കാര്യം പറഞ്ഞപ്പോള്‍
    അതിന്റെ മാതാ പിതാക്കള്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ വാഴയ്ക്ക് പറയും എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ നോട് അവര്‍ പറഞ്ജോലം എന്ന് പറഞ്ഞു ഒരേ നിര്ഭാന്ധം.
    അവസാനം ,ഞാന്‍ സമ്മതിച്ചു.. നിര്തത്തെ കരയുന്ന കൊച്ചിനെ ,gown ഇടുവിക്കാന്‍ എനിക്ക് തോന്നിയില്ല.
    അവര്‍ അകത്തു കയറി, രണ്ടു മിനിറ്റ് കഴിഞ്ഞില്ല ,ഈ മനുഷന്‍ അകത്തു നിന്നും പാഞ്ഞു എന്റെ അടുത്തേക്ക് വന്നിട്ട് ,അവിടെ ഉണ്ടായിരുന്ന
    രോഗികള്‍ കേള്‍ക്കെ, യു bloody bitch ഡോണ്ട് യു നോ ദി ഹോസ്പിടല്‍ rules ,ഐ വില്‍ ഗിവ് യു എ tight സ്ലാപ് ,എന്ന് പറഞ്ഞു..
    അവര്‍ സംമാതിക്കഞ്ഞിട്ടാണ് എന്ന് പറഞ്ഞിട്ടും അയാള്‍ അടങ്ങിയില്ല. കൊച്ചിന്റെ അപ്പന്‍ അപ്പോള്‍ പുറത്തു വന്നു, സോറി പറഞ്ഞു.
    ഞാന്‍ നിന്ന് കരയാനും തുടങ്ങി.. കണ്ടു നിന്ന ഒന്ന് രണ്ടു രോഗികള്‍ സാരമില്ല സിസ്റ്റര്‍ എന്ന് പരാജപ്പോള്‍ എന്റെ incharge ഒരു മലയാള സ്തീ പറയുക,
    നമ്മള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ അവിടുത്തെ നിയമം അനുസരിക്കണം എന്ന്..

    ഇത് പോലെ എത്രയോ കാര്യങ്ങക്ല്‍..അവിടെ നിന്നും കല്യാണം കഴിഞ്ഞു ഞാന്‍ ബാംഗ്ലൂര്‍ അപ്പോളോയില്‍ എത്തി.. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ
    അടുത്ത് നിന്നും ബസ്‌ സ്റൊപ്ലേക്ക് കുറച്ചു ദൂരം നടക്കാന്‍ ഉണ്ട്.. ഒരു ദിവസം ട്ടിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ,രണ്ടു ചെറുപ്പക്കാര്‍ പിറകെ വന്നു..
    അടുതെതിയപ്പോള്‍ അതില്‍ ഒരാള്‍ ,അയാളുടെ ക്യ്ളിരുന്ന പാല്‍ പാത്രം തുറന്നു എന്റെ ദേഹത്തേക്ക് ആ പാല്‍ മുഴുവന്‍ ഒഴിച്ചു..
    പുതിയൊരു സിറ്റി യില്‍ ആദ്യമായി ചെന്ന എനിക്ക് ഏത് വല്ലാത്ത ഷോക്ക്‌ ആയി പോയി.. ഞാന്‍ തിരിച്ചു റൂമില്‍ ചെന്ന്,ഇന്ച്ചര്‍ഗെ നെ വിളിച്ചു..
    പിന്നെയും കുളിച്ചു ഡ്രസ്സ്‌ മാട്ട്ടി ബസ്‌ കിട്ടി വരുമ്പോള്‍ ലേറ്റ് ആകുമല്ലോ എന്നോര്‍ത്ത് ,ഇന്ന് ഓഫ്‌ തരാമോ എന്ന് ചോദിച്ചു.
    കാരണം എന്താണന്നു തിരക്കിയ അവരോടു ഇതാണ് കാരണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ വിരതി കേട്ട ഭാഷ,ദൈവമേ ,ആലോചിക്കുമ്പോള്‍
    ഇപ്പഴും സംകടം..
    " അവന്മ്മാരെ വിളിച്ചു വീട്ടില്‍ കെട്ടി പാല്‍ ഒഴിപ്പിച്ചു ട്ട് ആല്ലേ നീയൊക്കെ ഇത് പറയുന്നത്,അവന്‍ എന്ത് പാല്‍ ആണ് ഒഴിച്ചത് എന്ന് ആരറിഞ്ഞു എന്ന്..
    അങ്ങനെ ഉള്ള ഒരു ആളിന്റെ കൂടെ എങ്ങനെ ജോലി ചെയും..ഞാന്‍ പിറ്റേ ദിവസം എന്റെ രാജി കത്ത് കൊടുത്തു.. ഇരുപതയയിരം രൂപ അവിടെ കൊടുക്കേണ്ടി വന്നു സര്‍ട്ടിഫിക്കറ്റ് തിരിച്ചു കിട്ടാന്‍..പിന്നീടൊരിക്കലും ജോലിക്ക് പോയിട്ടും ഇല്ല. അത്രയ്ക്ക് വെറുക്കുന്നു, ഇവിടെ ഉള്ള അസമത്വം കാണുമ്പോള്‍..
    അമൃതയിലെ എല്ലാ സഹോദരി മാര്‍ക്കും എന്റെ ആശംസകള്‍

    ReplyDelete
  151. വിവേചനം എല്ലായിടത്തുമുണ്ട്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മുന്ന്‍ കാന്റ്റെന്‍ ആണുള്ളത് ഓഫീസേര്‍സ് ന്, വര്‍ക്ക്‌സിന് പിന്നെ കോണ്ട്രാക്റ്റ് വര്‍ക്ക്‌സിന്. മാറേണ്ടത് ഗവണ്മെന്റ് തലത്തിലാന്.

    ReplyDelete
  152. തൊഴില്‍ സഥലത്ത് വിവേചനമുണ്ടെന്നു പറയുന്നത് നുണയാ. അത് പോലെ ചൂഷണവുമില്ല. അമ്മ നടത്തുന്ന ആശുപത്രിയല്ലേ. അമ്മ വിശ്വചൈതന്യമാണ്. സ്നേഹത്തിന്റെ പര്യായമാണ്. നമ്മുടെ നാട്ടിലെ ദൈവങ്ങളെ ആക്ഷേപിക്കാന്‍ ഇങ്ങനെ കഥയെഴുതുന്ന ദുഷ്ടന്മാര്‍ നരകത്തിന്‍പോകും. നരകത്തില്‍ ഈ പറഞ്ഞവിവേചനമുണ്ട്. ഇവര്‍ക്കൊക്കെ അടിനരകമാണ് കിട്ടുക.
    ***************
    മഫിയാക്കെതിരേയാണ് പട !
    വെളുത്ത കുപ്പായമിട്ട ക്രിമിനലുകള്‍ കൊല്ലാഞ്ഞത് ഭാഗ്യം.

    ReplyDelete
  153. അമൃതയിലെ ജീവനക്കാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുതിയതായി വായിച്ചവര്‍ക്കെല്ലാം നന്ദി.ഒരു നേഴ്സായിപ്പോയതുകൊണ്ട് മാത്രം മറ്റുള്ളവരില്‍ നിന്നു തെറിവിളി കേള്‍ക്കേണ്ടി വന്ന- ആത്മാഭിമാനത്തിനു മുറിവേറ്റ ജീനയുടേ കമന്റ് വായിച്ചു. വളരെ വിഷമമുണ്ട്. സത്യം പറഞ്ഞാല്‍ പുരുഷനായതുകൊണ്ടാവാം ഇത്രയും ക്രൂരമായ അനുഭവം ഇന്നുവരെ ഉണ്ടായിട്ടില്ല. ജീനയ്ക്ക് ഉണ്ടായതുപോലെയുള്ള അനുഭവം ആണ് നേഴ്സുമാരില്‍ ഭൂരിഭാഗത്തിനും രാജ്യമെമ്പാടും ഉണ്ടാവുന്നത്. ഒരുചാനലില്‍ ശ്രീമതി ടീച്ചറാണ് ഈ വിഷയത്തില്‍ ഉള്ള സ്ത്രീവിരുദ്ധതയെന്ന നിലപാടിനെപ്പറ്റി സൂചിപ്പിച്ചത്.

    ചിലപ്പോഴൊക്കെ ഒരു സമൂഹം മുഴുവനും നേഴ്സുമാരോട് ഇങ്ങനെ പെരുമാറുന്നുവല്ലോ എന്നാലോചിയ്ക്കും.എന്റെ അഭിപ്രായത്തില്‍ ലോകത്തിന്നേവരെ ഞാന്‍ കണ്ടിട്ടുള്ള ജോലികളില്‍ ചെയ്യാന്‍ പ്രയാസമേറിയ, വലിയ മാനസിക സമ്മര്‍ദ്ദവും, ബുദ്ധിപരമായ കഴിവും,ശാരീരികാധ്വാനവും വേണ്ടുന്ന, എന്നാല്‍ ഒരു സമൂഹമൊന്നാകെ തന്നെ അംഗീകരിക്കാതെ തള്ളുന്ന, മറ്റൊരു ജോലി ഉണ്ടോ എന്ന് സംശയമാണ്. ദിവസവും മുന്നില്‍ കാണുന്ന അത്യാഹിതങ്ങളുടേയും മരണങ്ങളുടേയും മറ്റും സമ്മര്‍ദ്ദം നേഴ്സുമാരെപ്പോലെ മറ്റാരെങ്കിലും താങ്ങുന്നുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. ഞാന്‍ ചെയ്യുന്ന ജോലി നേഴ്സുമാരുടെ ജോലിയെ തട്ടിച്ച് നോക്കിയാല്‍ തുച്ഛമാണ്.

    പിന്നീടൊരിയ്ക്കലും ജോലിയ്ക്ക് പോകാനാവാത്ത വിധത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ ഈ ജോലി താങ്കളിലേല്‍പ്പിച്ചു എന്ന് പറയുന്നത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയും.നിര്‍ത്താതെ കരയുന്ന ഒരു കുഞ്ഞിന്റെ മുന്‍പില്‍ ആശുപത്രിയുടേയും മുഷ്കു കാട്ടുന്ന ഏമാന്റേയും ആവശ്യമില്ലാത്ത നിയമങ്ങള്‍ മറികടക്കാനുള്ള ഹൃദയവിശാലതകാട്ടിയ ജീനയെപ്പോലെയുള്ളവരെ ആതുരശ്രുശൂഷകരായി ഈ സമൂഹത്തിലുള്ളവര്‍ അര്‍ഹിയ്ക്കുന്നില്ല എന്നേ എനിയ്ക്ക് തോന്നുന്നുള്ളൂ.ഒരു പരിധിയുണ്ടെങ്കില്‍ ഈ അപമാനം സഹിച്ച് ആരും ഇത്തരം ജോലി ചെയ്യാന്‍ പോകരുത്.ഞാനും നാട്ടില്‍ പോവേണ്ടി വന്നാല്‍ “വേറെയെന്തെങ്കിലും ഗതിയുണ്ടെങ്കില്‍“ ഈ ജോലി ചെയ്യാന്‍ പോവില്ല എന്നുറപ്പിച്ചാണുള്ളത്.

    ReplyDelete
  154. പ്രിയ സുഹ്രുത്തേ,

    ശരിയ്ക്കും ഹ്രിദയം സ്പര്ശിച്ച ഒരു ലേഖനം. ഇത്തരം ചതികള് അമ്രുതാനന്ദമയീ മഠത്തിലും നടക്കുന്നുണ്ട് എന്ന് അറിയുമ്പോള് ഒരു അമ്പരപ്പുണ്ട്. എല്ലാവിധ ഭാവുകങ്ങളും. താങ്കളുടെ ഈ പരിശ്രമം തീര്ച്ചയായും ഫലപ്രാപ്തിയിലെത്തും. താങ്കള് പറഞ്ഞത് പോലെ ഈ സ്ഠാപനങ്ങളില് ജോലി ചെയ്യുന്ന സഹോദരന്മാര്ക്കും സഹോദരി മാര്ക്കും നല്ലത് വരുത്തട്ടെ...

    ReplyDelete
  155. Blog kollam .... The problem is everybody wanted white collar jobs.. Some of them can work in the fields rather than wasting time for those degrees for technicians etc. We have more "qualified" technicians than field workers. They will excel in that" field" rather looking for the differentials... This blog will not change a modicum of our attitude, which was washed twice with communism and a mixture of communal assisted parties. Parasuraman must through the "parasu" again from sea to Kerala land to make it immersed in the sea again, and after washing it clean must recover again with another through of his "ven mazhu"..

    ENTHELLAM MOHANGAl

    മയന്‍ എനിക്കൊരു മാന്ത്രിക മന്ദിരം നാട്ടിലുണ്ടാക്കുവാന്‍ മോഹം
    പ്രിയവൃതനായി പലവട്ടം ഭൂമിയെ ചുറ്റി കറങ്ങുവാന്‍ മോഹം
    ആകാശ ഗംഗയെ പാലാരിവട്ടത് നീരായൊഴുക്കുവാന്‍ മോഹം
    കേരള ബന്ത് നടക്കുമ്പോഴോക്കെയും തീമഴ പെയ്യിക്കാന്‍ മോഹം
    ഈ മോഹമോക്കെയും വെറുതെയാണെങ്കിലും, മോഹിച്ചു പോകുവാന്‍ മോഹം-vj

    ReplyDelete
  156. ഒരു ആശുപത്രിയുടെ കാര്യമല്ല എല്ലാ ആശുപത്രിയുടെ കാര്യവുമിതു തന്നെ.
    എല്ലാ തൊഴിലിടവും ഇതു തന്നെ. time to unite, well done, carry on, Love.

    ReplyDelete
  157. ഇക്കാര്യത്തില്‍ എല്ലാ ആശുപത്രികളും കണക്കാ.. അതില്‍ ജാതി മത ഭാഷ രാഷ്ട്രീയ ഭേദമില്ല.. ഒരു ആശുപത്രിയിലെ മാത്രം കാര്യങ്ങള്‍ ശരിയാക്കിയിട്ട് ഒരു കാര്യവുമില്ല, പൊതുവായ നിയമം തന്നെ ആണ് ആവശ്യം. എല്ലാ കൊള്ള/കൊല്ലല്‍ ആശുപത്രികളെയും നിയമത്തിനുള്ളില്‍ പെടുത്തണം. പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി ഇതിലും മോശമായിരുന്നു. അന്ന് നടത്തിയ നിരന്തര സമരത്തിനു ശേഷം ആണ് ആനുകൂല്യങ്ങള്‍ അവര്‍ക്ക് കൂടിയതും. അത് പോലെ ഒന്നാണ് സ്വകാര്യം മേഖലയിലും വേണ്ടത്.

    സ്വകാര്യ മേഖലയെ തിരുത്തിയിട്ട്, അടുത്തതായി പോകേണ്ടത് വിദ്യാഭ്യാസ മേഖലയിലേക്ക് ആണ്. അവിടെ ഇപ്പോഴും ശമ്പളം ആയിരം മുതല്‍ ആണ്.

    ReplyDelete
  158. Very true. I really wonder why most of our Indian doctors are too egoistic in their approach to their co-workers.

    ReplyDelete
  159. facebookile linkil ninnanu ee bloglekkethiyath. vayikkan ithra vaiki ennath thettayippoyi. Pinne ithellam ezhuthiyal prasidheekarikkunna media ippol illennu thanne parayam. facebook ulppedeyulla social networkukaliloode namukk ith share cheyyam.

    ReplyDelete
  160. an eye opening post. I know a lot of problems facing by Nurses in hospitals in Kerala.low wages, duty time, issues with management.all private hospitals are same when dealing with the problems of nurses. please note the fire accident happened in the Kolkatha hospital. Even all the staff are run away only that Malayalee Nurse was staying there with the patiens and helped all those patients to evacuate and then she died there. The problem is Nurses dont have any trade union. Theis bloody management like Amrita and other private hospitals are really exploiting the nurses and increasing their Profit. My wife is a Nurse here in UK and thank God she is really being treated herewith lots of dignity and respect from the patients and the management. Atleast here there is an equality.I truly agree with Mr Ambi about the bad manners of Amrita people. We have to join and raise these issues to the public and make them aware about these problems.

    ReplyDelete
  161. SANROY.. IT WILL HAPPEN.. OUR TRIBE IS TUNED TO DIFFERENT RAGGA FRIEND...VJ

    ReplyDelete
  162. purathu ninnu nokkunavarkku valare nalla hospital... ennal akathu nadakkunathoooo....

    2 year njan aviduthe student ayirunnu... athu vare hospitaline pattiyulla sakala imagum enikku nastamayi..
    panamullavarkku mathram ulla oru hospital

    PG kittan vendi ulla inspection nu patients kuravayittula departmentil avide paniyedukkunna bengali alkarkku consultation athum psychatryil..

    pinne pavapettavarkku free treatment ennu parayunnathu verutheya . avide prime minister fund 50000 rs undu athu anu kodukkunathu. athil 30000 doctors fee ayitedukkum pinnulla 20000 athil pakuthiyum room rent athu itu ennu paranjedukkum... pinne avarkku medicine vangikan polumulla cash kanilla....
    ennittu avar eyuthikodukkunna dialogue tv yil athupole kanathe parayanam allathe discharge cheyilla....

    avide swamimarude ayinjattamanu nadakkunathu...

    ithu ente neritulla arivukalanu...
    BY
    Priya

    ReplyDelete
  163. ജീവിതത്തില്‍ എല്ലാം reserved ആണ്... ഒരാളുടെ മകനെ മറ്റൊരാള്‍ക്ക്‌ മകനെ എന്ന് വിളിക്കാം.. ബട്ട്‌ അയാളുടെ ഭാര്യയെ കേറി ഭാര്യെ എന്ന് വിളിക്കാന്‍ പറ്റുമോ??... ഇല്ല .. ബികോസ് ഈ ലോകം ഇങ്ങനെയൊക്കെ ആണ്!!! സൊ രിസേര്‍വഷനുകളില്‍ . ഒതുങ്ങി നമുക്ക് ഈ ജീവിതം തള്ളി നീക്കാം

    ReplyDelete
  164. ജീവിതത്തില്‍ എല്ലാം reserved ആണ്... ഒരാളുടെ മകനെ മറ്റൊരാള്‍ക്ക്‌ മകനെ എന്ന് വിളിക്കാം.. ബട്ട്‌ അയാളുടെ ഭാര്യയെ കേറി ഭാര്യെ എന്ന് വിളിക്കാന്‍ പറ്റുമോ??... ഇല്ല .. ബികോസ് ഈ ലോകം ഇങ്ങനെയൊക്കെ ആണ്!!! സൊ രിസേര്‍വഷനുകളില്‍ . ഒതുങ്ങി നമുക്ക് ഈ ജീവിതം തള്ളി നീക്കാം by Rajeesh chelari

    ReplyDelete
  165. Dear brother Sanroy,
    No point in comparing UK with Kerala. It will take at least 100 yrs for Kerala to be like in UK in all aspects, provided they have no growth at all. The people and discipline of average UK citizen is entirely different from ours.In Kerala all of them wanted higher salary and equal respect like their senior officers.Unless you have the talent, you will not get higher positions.Those people who mourns about doctors, will be worse than the present doctors when they reach that position.This is a disease of Kerala. You have to change first before getting frantic about the situation. This "nokkukooly" ," harthal " and frequent JadhaS are the norm in Kerala and umpteen number of holidays for one reason or other. In UK there are two "bank" holidays and 2 Christmas holidays in a year. In UK women have equal rights as men. They know what their job is, nurse is not looking for the doctor's respect and vice versa. The supporting staff do their job well and paid well according the scale determined. Lot of things are determined by the economics. We (Indians) have more than 56% of the total Swiss investments. It is estimated 500 lakhs crores rupees. One estimate says that the interest will pay Rs2000/month for every Indian. Why this happened? One point is about the intellectual ability. EMS became the head of the Communist party without getting beaten up or going to jail. Karunakaran became twice chief minister of Kerala. If every one wanted white collar jobs our fields will be dry and need to dependent on Tamil Nadu or Adhra for rice and Venables. Recent upset about Dam problem clearly indicated when the chotta political parties stopped the lorries transporting rice and vegetables from Tamil Nadu . Those persons like Ambi who is lucky to go to UK or to Middle East and be able to talk loud about these things. As I said earlier, we were washed twice with Communism and more than twice with other parties . It is not a "dry clean", it is just a wash only. It will take more steps to get rid of the dirt....It all starts from our perspective about law and politics. If the ordinary person is willing to succumb to bribery, there will not be any reasonable government without bribery.All walks of life reflects this and corresponding extreme situations.-vj.

    ReplyDelete
  166. ഹൃദയത്തിലേക്ക്‌ നേരിട്ട്‌ ഇറങ്ങിച്ചെല്ലുന്ന വിവരണം

    ReplyDelete
  167. പ്രിയ സുഹൃത്തെ
    ഞാന്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയുടെ കോപ്പി എഡിറ്റര്‍ ആണ്. എനിക്ക് നിങ്ങളുടെ ഈ അനുഭവം ഞങ്ങളുടെ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യമുണ്ട്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തരാമോ? അല്ലെങ്കില്‍ ഇ-മെയില്‍?

    ReplyDelete
  168. സേവനത്തെ മഹത്തരം എന്നു പാടി നടക്കുന്ന ഒരു ആശ്രമത്തിന്റെ കീഴിലാണ് AIMS . പക്ഷെ ഒരു സാധാരണ കച്ചവട സ്ഥാപനത്തില്‍ഉള്ളതിന് അപ്പുരമോന്നും അവിടെയില്ല. പ്രതികരണങ്ങള്‍ അനിവാര്യതകളാണ്. എന്തിന്റെ മറയില്‍ പ്രവര്‍ത്തിക്കുന്നതായാലും പ്രതികരിക്കെണ്ടിടത്തു പ്രതികരിക്കുക തന്നെ വേണം. പ്രതികരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നു.

    ReplyDelete
  169. ഒറ്റയിരുപ്പിൽ ഈ ലേഖനം വായിച്ചു തീർത്തു. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന അനുഭവങ്ങൾ പ്രത്യേകിച്ചും താ‍ങ്കൾക്ക് വ്യക്തിപരമായുണ്ടാ‍യ അനുഭവങ്ങൾ വേദനാജനകം തന്നെ. ഇത് താങ്കൾ പറഞ്ഞതുപോലെ പരിഹരിക്കപ്പെടേണ്ടതും ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കപ്പെടേണ്ടതും ആണ്. അമൃത ആശുപത്രിയെപ്പറ്റിപ്പറയുമ്പോൾ വ്യത്യസ്തമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്. എന്റെ അനിയൻ ഇതേ ആശുപത്രിയിൽ നിന്നാണ് അനസ്തേഷ്യ ടെക്നോളജിയിൽ ഡിപ്ലോമാ ചെയ്തത്. തുടർന്ന് നാലുവർഷം അവിടെത്തന്നെ ജോലി നോക്കി. അവൻ പറഞ്ഞ് അറിവുവെച്ച് ആ വിഭാഗത്തിലെ ഡോൿടർമാരെല്ലാം വളരെ സൗഹാർദ്ദപരമായി പെരുമാറുന്നവർ ആയിരുന്നു. ഇപ്പോൾ ഗൾഫിൽ ജോലിനോക്കുന്ന അവൻ അവിടെ എത്തിയതും ഇതേ ഡോൿടർമാരുടെ സഹായം കൊണ്ടാണ്. താങ്കൾ പറഞ്ഞതുപോലെ അവനും ഒരു ടെൿനീഷ്യൻ ആണ്. കഴിഞ്ഞ നവംബർ 1 മുതൽ രണ്ടാഴ്ചക്കാലം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. സർജിക്കൽ ഓൺകോളജിയിൽ ഞങ്ങളുടെ അമ്മയ്ക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഡോൿടർ വിജയകുമാർ ആണ് അമ്മയെ പരിശോധിച്ചതും ശസ്ത്രക്രിയ നടത്തിയതും. ആ വിഭാഗത്തിൽ ഡോൿടർ വിജയകുമാർ ഉൾപ്പടെ എല്ലാ ഡോൿടർമാരുടേയും പെരുമാറ്റം (ഡോൿടർ അനുപമ, ഡോൿടർ ഹലീമ തുടങ്ങി എല്ലാവരും) ഏറ്റവും സൗഹാർദ്ദപൂർണ്ണമായിരുന്നു. എല്ലാ വിഷയങ്ങളും ഞങ്ങളെ പറഞ്ഞ് മനഃസിലാക്കുകയും ഞങ്ങൾക്ക് ആവശ്യമായ ധൈര്യം പകർന്നു നൽകിയതും അവരാണ്. ശസ്ത്രക്രിയയ്ക്ക് മുൻപ് വിവിധപരിശോധനകൾക്കായി പോയ എല്ലാ വിഭാഗങ്ങളിലും കാർഡിയാക്, പൾമണറി, എന്റോക്രനോളജി, അനസ്തീഷ്യ എന്നിവിടങ്ങളിലും വളരെ സൗഹാർദ്ദപരമായ പെരുമാറ്റമാണ് എല്ലാ വിഭാഗം ജീവനക്കാരിൽ നിന്നും ഉണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയെ പരിചരിച്ച നെഴ്സിങ്ങ വിഭാഗത്തേയും പ്രത്യേകം നന്ദി അറിയിക്കാതെ തരമില്ല. അത്രയും സ്നേഹപൂർണ്ണമായിരുന്നു അവരുടെ പരിചരണം. ഞങ്ങൾക്ക് ലഭിച്ച സെമി-പ്രൈവറ്റ് റൂമിൽ അടുത്ത ബെഡ്ഡിൽ കിടന്ന ബ്രെയിൻ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീ ദിവസത്തിൽ നാലു പ്രാവശ്യത്തിലധികം കിടക്കയിൽ തന്നെ മലമൂത്രവിസർജ്ജനം നടത്തുമ്പോഴും യാതൊരു മടിയുമില്ലാതെ അവരെ വൃത്തിയാക്കാൻ നെഴ്സുമാർ സന്നദ്ധതകാട്ടി. ഇങ്ങനെ മികച്ച പരിചരണവും ചികിത്സയുമാണ് ഞങ്ങൾക്ക് അവിടെ നിന്നും കിട്ടിയത്. മറിച്ചുള്ള അനുഭവങ്ങളും ധാരാളം വ്യക്തികൾക്കുണ്ടാകാം. അവയൊന്നും ഞാൻ നിഷേധിക്കുന്നില്ല. എങ്കിലും എല്ലാവരും ഒരു കാര്യം സമ്മതിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,ആധുനീക ചികിത്സാരംഗത്തെ പല സാദ്ധ്യതകളും സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിൽ എ ഐ എം എസിന്റെ പങ്ക് വളരെ വലുതാണ്. നിർധനരായ രോഗികൾക്ക് നൽകുന്ന സൗജന്യ ചികിത്സാസഹായങ്ങളും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. മറ്റെല്ലാ ആതുരാലയങ്ങളിലും ഉള്ള പല തെറ്റായ പ്രവണതകളും അമൃതയിലും ഉണ്ടെന്നതും വാസ്തവം തന്നെ.

    ReplyDelete
  170. Dear Meloor
    ശ്രീരാജ്‌ കെ. മേലൂര്‍ said...
    ആശം സകള്‍ ...!

    വായിക്കാന്‍ അല്‍ പ്പം വൈകി..

    വിവേചനങ്ങള്‍ സമൂഹത്തില്‍ പലരീതിയില്‍ ഉണ്ടാവുക തന്നെ ചെയ്യും ജാതിയായാലും മറ്റെന്തെങ്കിലുമായാലും ...ഒരു അടിയാള സമൂഹത്തെ എന്നും നില നിര്‍ ത്തുകയും ചെയ്യും . ഇതില്‍ നിന്നും സമത്വത്തിലേക്ക് ഇനിയും എത്ര ദൂരം ??
    Please do not try to measure the distance. Mathematically speaking "n" Miles. You cannot extinguish the two classes. They will be there all the time until the end of the world. Communism failed to eradicate that in China & Russia. We are not equally gifted brother.. So there should be gradation of work, position and earning differential with difference in the potential gifts of individual. You can carry many revolutionary ideas but this differential will be there. Tomorrow the son of the "keeshalar" will be the boss and he will do the same as his father's boss did to his father.. ithoke mareechikayanu mone.. verum "mirage"-VJ

    ReplyDelete
  171. @Sharath
    My e mail ID : kaaliyambiatgmaildotcom

    ReplyDelete
  172. you delete critical comments and publish only favorable one..it reflects the basic character of this blog and the people who runs it. nadu engine nannakum?

    ReplyDelete
  173. ഞാൻ ഒരൊറ്റ കമന്റു മാത്രമേ ഇവിടെ നിന്ന് ഡിലീറ്റ് ചെയ്തിട്ടുള്ളൂ. അത് വ്യക്തിഹത്യ എന്ന് തോന്നിയ കമന്റാണ്. അതിന്റെ കാരണം കമന്റിട്ടയാളോട് വിശദീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടാനുള്ള അവകാശം എനിയ്ക്ക് മാത്രമാണ്. വേണമെങ്കിൽ അത് ഉപയോഗിയ്ക്കുകയും ചെയ്യും.അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല എന്നു മാത്രം. 2006ൽ എഴുതിയതാണിത്. ഇതിൽ‌പ്പറഞ്ഞിരിയ്ക്കുന്നതിലെ ശരിതെറ്റുകൾ കാലം തെളിയിച്ച് കഴിഞ്ഞു. അത്രയൊക്കെയേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ.ഈ പോസ്റ്റിന്റെ സാംഗത്യം ഇന്നില്ല. ആതുരസേവന രംഗത്തെ തൊഴിലാളികൾ കൂലിയും ആനുകൂല്യങ്ങളും ചോദിച്ചുവാങ്ങുന്ന അവസ്ഥയെത്തിക്കഴിഞ്ഞു.അവർക്ക് നല്ല സംഘടനകളും ഇന്നുണ്ട്.അമൃത മഠത്തിൽ നടക്കുന്ന അനീതികൾക്കെതിരേ ജനം പ്രതികരിക്കാൻ തുടങ്ങി.ആ ഉപയോഗത്തിലേക്കായി ഈ ബ്ലോഗ് ഒരുപാടുതവണ ഉപയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.Anyway I think, this is the time to windup this discussion

    ReplyDelete