Wednesday, October 24, 2007

വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു

ഒരു നീണ്ട യാത്ര കഴിഞ്ഞ് നാഷണല്‍ എക്സ്പ്രസ്സിന്റെ കോച്ചില്‍ വോള്‍‌വെര്‍ഹാംറ്റണില്‍ വന്നിറങ്ങുമ്പോ രാത്രിയായിരുന്നു..വെള്ളിയാഴ്ച.പത്ത് മണി

എല്ലാ വെള്ളിയാഴ്ചത്തേയും പോലെ പതിനെട്ട് വയസ്സിനു താഴെയുള്ള ചെറുവാല്യക്കാരുടേ കൂത്താട്ടമായിരുന്നു ബസ്സ്റ്റാന്റില്‍..
ബാല്യം കഴിഞ്ഞു..യൗവനത്തിലെത്തീട്ടുമില്ല..ബഹളം തന്നെ..ക്ലബില്‍ നിന്നുള്ള വരവാണ്.

"ബസില്‍ പോണോടേയ്..ടാക്സി പിടിയ്ക്കണോ"..ഞാന്‍ സംശയിച്ചു..
"നില്ലെടാ..എന്തിനാ വെറുതേ കാശുകളയുന്നേ..അവര്‍ ബസിന്റെ മുകള്‍‌നിലയില്‍ കയറിയിരുന്നോളും..നമുക്കിതില്‍ പോകാംടാ"

ഒരു ബഹളം തുടങ്ങി..എപ്പോഴുമങ്ങനെയാണ്..ഈ പെണ്ണുങ്ങളുടെ ബഹളം..അലര്‍ച്ച കൂവല്‍...

You are a fuckin' basterd..racist..you fuck..you racist..

ഒരു പെണ്ണു നിന്ന് അലറുന്നു..എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി
ഒരു വെള്ളക്കാരിപ്പെണ്ണുതന്നെ..വേറൊരു വെള്ളക്കാരിപ്പെണ്ണിനോടാണ് ..
ചീത്ത വിളിയ്ക്കുന്നവളുടെ കൂടെ കുറേപ്പേരുണ്ട്..ചീത്തവിളി കൊള്ളുന്നവള്‍ ഒറ്റയ്ക്കും..അല്ല അവളുടെ ബോയ്ഫ്രണ്ട് ഓടിയടുത്തുവന്നു..അവനും വെള്ള
ചീത്തവിളി തുടരുന്നു..

You RACIST..Fuckin' RACIST..YOU are a RACIST..basterd..

ചീത്തവിളി കേള്‍ക്കുന്നവള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നു..വിളിയ്ക്കുന്നവള്‍ അത്ര ദേഷ്യത്തിലല്ല
വിളി കേള്‍ക്കുന്നവളെ കാമുകന്‍ ആശ്വസിപ്പിയ്ക്കുന്നു..
Behave yourself..dont worry..stay calm..അവന്‍ അവളെ കെട്ടിപ്പിടിച്ചു

I AM NOT RACIST അവള്‍ അലറി..

NO YOU ARE A RACIST..FUCKING RACIST..
കൂടെ നില്‍ക്കുന്ന കറുപ്പും വെള്ളയുമായ ബാല്യക്കാര്‍ ഒരുമിച്ച് പാടി..
FUCKING RACIST..FUCKING RACIST..

I am not a racist.. അവള്‍ കരഞ്ഞുകൊണ്ട് കാമുകനോട് പറഞ്ഞു..നിലവിളിച്ചുകൊണ്ട് അവന്റെ നെഞ്ഞില്‍ ചാഞ്ഞു..

We are not Racists.. കാമുകന്‍ പറഞ്ഞു..
You are not..SHE IS..

NO NO No I am NOT..അവള്‍ നിലവിളിച്ചു..

ബസ് വന്നതില്‍ നിലവിളിയ്ക്കുന്ന അവളേയും കൊണ്ട് കാമുകന്‍ കയറി..പിറകീന്ന് ഒരു ചെറിയ കടലാസ് ചുരുട്ടി ചീത്ത വിളിച്ചുകൊണ്ടിരുന്ന വെള്ളക്കാരി അവരെ എറിഞ്ഞു..She is a fucking racist..ബസിലിരുന്നവരോട് അവള്‍ വിളിച്ചു പറഞ്ഞു..

കാര്യോന്നുമില്ല..ചീത്ത വിളിച്ചുകൊണ്ടിരുന്നവളുടെ കറുപ്പന്‍ കാമുകനേപ്പറ്റി എന്തോ മറ്റവള്‍ കുറ്റം പറഞ്ഞു....

ഇത് നടന്ന സംഭവം.. 20/10/2007 ശനിയാഴ്ച രാത്രി..

19/10/2007, വെള്ളിയാഴ്ച ,

എന്താണ് ജയിംസ് വാട്സണ്‍ പറഞ്ഞത് ?

ഡീ എന്‍ ഏ യുടേ ഇരട്ടപിരിയന്‍ കോണി രൂപം കണ്ടുപിടിച്ചവരിലൊരാളാണ് ജയിംസ് വാട്സണ്‍.അതിനായി അദ്ദേഹത്തിന് നൊബേല്‍ സമ്മാനം കിട്ടുകയുമുണ്ടായി..



വിവാദങ്ങള്‍ അദ്ദേഹത്തിനു പുത്തരിയല്ല..സ്വവര്‍ഗ്ഗാനുരാഗികളേയും സ്ത്രീകളേയും ഒക്കെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ലോകത്തെമ്പാടും വിവാദത്തീയുയര്‍ത്തിയിട്ടുണ്ട്..
സണ്‍‌ഡേ ടയിംസിനു അദ്ദേഹം നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായത്..


(I) "inherently gloomy about the prospect of Africa" because "all our social policies are based on the fact that their intelligence is the same as ours – whereas all the testing says not really."
(ആഫ്രിക്കയുടെ പുരോഗതിയില്‍ ഞാന്‍ വളരെ വിഷാദവാനാണ്..കാരണം നമ്മുടേ എല്ലാ സാമൂഹ്യ പരിഷ്കരണ രീതികളും അവരുടെ ബുദ്ധിശക്തി നമ്മുടേതിനു തുല്യമാണ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്....പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്..)

II) There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"
(ഭൂമിശാസ്ത്ര പരമായി വേര്‍പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടെ ബൗദ്ധിക നിലവാരം പരിണാമപരമായി ഒരേരീതിയിലാണ് പരിണമിച്ച് വന്നതെന്നത് പ്രതീക്ഷിയ്ക്കാന്‍ പറ്റുകയില്ല.)

III) "Our wanting to reserve equal powers of reason as some universal heritage of humanity will not be enough to make it so."

വാട്സണ്‍ തന്മാത്രാ ജീവശാസ്ത്രത്തിലെ വലിയൊരു ശാസ്ത്രജ്ഞനാണ്. ഡീ എന്‍ ഏ യുടെ ഇരട്ടപിരിയന്‍ കോണി രൂപം കണ്ടുപിടിച്ചവരിലൊരാളാണ് ..അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞതിനെന്തെങ്കിലും ശാസ്ത്രീയമായ അടിസ്ഥാനമുണ്ടൊ എന്നു പരിശോധിയ്ക്കാം.

(I) "inherently gloomy about the prospect of Africa" because "all our social policies are based on the fact that their intelligence is the same as ours – whereas all the testing says not really."

(ആഫ്രിക്കയുടെ പുരോഗതിയില്‍ ഞാന്‍ വളരെ വിഷാദവാനാണ്..കാരണം നമ്മുടേ എല്ലാ സാമൂഹ്യ പരിഷ്കരണ രീതികളും അവരുടെ ബുദ്ധിശക്തി നമ്മുടേതിനു തുല്യമാണ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്.പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്..)

ഇതില്‍ അദ്ദേഹം വിഷാദവാനാണ് എന്നുള്ളതവിടെ നില്‍ക്കട്ടെ. അവരുടേ ബുദ്ധിശക്തി അദ്ദേഹത്തിന്റേതിനു തുല്യമണോ അല്ലയോ എന്നതാണിവിടെ വിഷയം..എന്താണ് ബുദ്ധി ശക്തി?

ലോകമമ്പാടും പാശ്ചാത്യ ശാസ്ത്ര ഗവേഷകര്‍ ഒരു നിര്‍‌വചനം നല്‍കാന്‍ പണിപ്പെടുന്ന വിഷയമാണത്.ഒരു പ്രത്യേക അളവുകോലോ, അളവുരീതിയോ ഒന്നും ബുദ്ധിശക്തിയ്ക്ക് കുറ്റമറ്റതായില്ല. സമൂഹങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടേയും അവസ്ഥാവ്യതിയാനങ്ങളിലൂടെയും ബുദ്ധിശക്തിയുടെ നിര്‍‌വചനം മാറിക്കൊണ്ടേയിരിയ്ക്കും.ബുദ്ധിശക്തി എന്ന പൊതുപദം ഉപയോഗിയ്ക്കുന്നതിനു പകരം ഓരോ മേഖലകളിലെ കഴിവുകളെ അളക്കുകയാണ് കൊഗ്നിറ്റീവ് മനഃശാസ്ത്രത്തിലെ പൊതുവേ അംഗീകരിയ്ക്കപ്പെട്ട രീതികളിലൊന്ന്.

പറഞ്ഞത് വാട്സണൊ ആരൊ ആകട്ടേ..അതുകൊണ്ട് തന്നെ എന്ത് പരീക്ഷണം നടത്തിയാലും ഒരാളെ മറ്റൊരാളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്താനാകില്ല.ഭാഷാജ്ഞാനം കൂടുതലുള്ളയാളുടേ ബുദ്ധി ഗണിതത്തില്‍ പ്രാവീണ്യമുള്ളയാളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുന്നതെങ്ങനെ.? അതായിരിയ്ക്കില്ല ഒരു കവിയുടേ ബുദ്ധി. സംഗീതജ്ഞന് വേറൊരുതരം ബുദ്ധിയായിരിയ്ക്കും..അപ്പൊ വാട്സണ്‍ പറഞ്ഞത് ശാസ്ത്രമാകുന്നില്ല.

"whereas all the testing says not really." "പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്"
എന്നു പറഞ്ഞതിനു ഇന്നുവരെ ഒരു തെളിവു നല്‍കാന്‍ വാട്സണു കഴിഞ്ഞിട്ടുമില്ല.എന്ത് പരീക്ഷണങ്ങള്‍? ആരു നടത്തി?

വാട്സണ്‍ അടുത്തതായി പറഞ്ഞത്..
II) There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"

(ഭൂമിശാസ്ത്ര പരമായി വേര്‍പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടെ ബൗദ്ധിക നിലവാരം പരിണാമപരമായി ഒരേരീതിയിലാണ് പരിണമിച്ച് വന്നതെന്നത് പ്രതീക്ഷിയ്ക്കാന്‍ പറ്റുകയില്ല.)

വളരെ ശരിയാണെന്ന് ആദ്യനോട്ടത്തില്‍ തോന്നുന്ന കാര്യം..അതായത് വാട്സണ്‍ പറയുന്നത് പരിണാമപരമായി ബുദ്ധിശക്തിയുടേ കാര്യത്തില്‍ (ഭൂമിശാസ്ത്രപരമായി വേറിട്ട് കിടക്കുന്നത് കാരണം) മനുഷ്യരാരും ഒരുപോലെയല്ല.ഇപ്പറഞ്ഞതില്‍ വാട്സണോട് നമുക്ക് യോജിയ്ക്കാം. പക്ഷേ എന്തിനു നാം ഒരു പോലെയാകണം?

പക്ഷേ ലക്ഷക്കണക്കിനു കൊല്ലങ്ങളായി മനുഷ്യന്‍ പരിണാമപമായി ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍, ‍എന്തിനാണൊ ആ കഴിവുകള്‍ ആര്‍ജ്ജിച്ചത് അതിന്റെ യദാര്‍ത്ഥ ഉദ്ദേശത്തിനല്ല ഇന്ന് ഉപയോഗിയ്ക്കുന്നത്. സാംസ്കാരികപരിണാമം കഴിവുകളുടെ ഉപയോഗത്തിലും വിന്യാസത്തിലും വളരെയേറിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. അത് കൊണ്ട് തന്നെ മനുഷ്യന്റെ ഇന്നത്തെ പരിണാമം സാധാരണ ജന്തുവര്‍ഗ്ഗങ്ങളുടേതില്‍ നിന്ന് വേറിട്ട ഒന്നായിത്തന്നെ കാണണം.

ഉദാഹരണത്തിന് മരുഭൂമിയിലെ ജീവിതം വളരെ കുറഞ്ഞ ജലവിനിയോഗം കൊണ്ട് തന്നെ ജീവിയ്ക്കാന്‍ ഒരു മനുഷ്യജാതിയെ പ്രാപ്തനാക്കിയെന്നിരിയ്ക്കട്ടേ.അത് എപ്പോഴും മരുഭൂമിയില്‍ തന്നെ ഉപയോഗപ്പെടണമെന്നില്ല. ചിലപ്പോള്‍ നടുക്കടലില്‍ പെട്ടാലായിരിയ്ക്കും ആ ഗുണം ഉപയോഗപ്പെടുക. അതുപോലെ തന്നെ വന്യമായ ജീവിതംകൊണ്ട് വളരെ വേഗതയേറിയ റിഫ്ലക്സുകള്‍ ആര്‍ജ്ജിച്ച ഒരു മനുഷ്യജാതി ഉണ്ടെന്നിരിക്കട്ടേ അത് ചിലപ്പോള്‍ കാട്ടിലല്ല ഒരു നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുമ്പോഴായരിയ്ക്കും ആവശ്യമാകുക.(മാനസികമായ കഴിവുകള്‍ പരിണാമപരമായി, തിരഞ്ഞെടുക്കപ്പെട്ടവയുടെ അതിജീവനത്താല്‍ ആര്‍ജ്ജിച്ചെടുക്കുവാന്‍ ആവശ്യമായ സമയമെത്ര എന്ന ചര്‍ച്ച അവിടെ ഉയര്‍ന്നു വരുകയും ചെയ്യും.)

മറ്റൊരു ഉദാഹരണമായി ഇതെഴുതുന്ന എന്നെത്തന്നെയെടുക്കാം..വേറേതൊരു വന്യ ജന്തുവര്‍ഗ്ഗമായിരുന്നെങ്കിലും ഞാനെന്ന വ്യക്തിയുടെ ജനിതക രൂപം അടുത്ത തലമുറയിലേയ്ക്ക് പകരുന്നത് ഏതാണ്ട് അസാധ്യമായേനേ.(എനിയ്ക്ക് സന്തതി ഉത്പ്പാദന ശേഷി ഉണ്ട് എന്ന ഊഹത്തിലാണ് ഇതെഴുതുന്നത് ..ഇന്നുവരെ പരീക്ഷിച്ചിട്ടില്ല:) ഏതാണ്ട് ബാല്യത്തില്‍ തന്നെ ഹൃസ്വദൃഷ്ടി ബാധിച്ച് ഇന്ന് കണ്ണടയില്ലെങ്കില്‍ ഏതാണ്ട് സാധാരണജീവിതം അന്യമായ ഞാനെന്ന വ്യക്തി, പ്രകൃതി എന്നെ എവിടെയാണോ ജീവിയ്ക്കാനുദ്ദേശിച്ചത്, (സ്വാഭാവികമായ ഇരപിടിയന്മാരുള്ള സ്ഥലത്ത്..കാട് പുല്‍‌പ്രദേശം എല്ലാമാകാം..) അവിടെ ജീവിച്ചാല്‍ ബാല്യം കടന്നു കിട്ടുകയില്ല എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണല്ലോ.അതായത് വാട്സണ്‍ പറഞ്ഞത് വച്ച് നോക്കിയാല്‍ (ഭൂമിശാസ്ത്രപരമായ പരിണാമത്താല്‍ ആര്‍ജ്ജിച്ച കഴിവുകള്‍ ഇല്ലാത്തത്) എന്നെപ്പോലെ കോടിക്കണക്കിനു പേര്‍ ഇന്ന് ജീവിയ്ക്കേണ്ടവരല്ല.

അവരിന്ന് ജീവിയ്ക്കുന്നത് മനുഷ്യന്റെ പരിണാമം ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്ത് കടന്ന് ഭൗതികപരിണാമത്തെക്കാള്‍ സാംസ്കാരിക പരിണാമത്തിനെ വരിച്ചതു കൊണ്ടാണ്. അതിന്റെ വേഗം ഏത് പ്രകൃതിക രീതിയേയും അതിശയിയ്ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭൂമിശാസ്ത്രപരമായ പരിണാമത്തിന് മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ വലിയ പ്രസക്തിയില്ലാതെയായിത്തീര്‍ന്നിരിയ്ക്കുന്നു.അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ പരിണാമത്തിന്റെ പരിമിതികളെ മറികടക്കുവാന്‍ മനുഷ്യനു കഴിഞ്ഞിരിയ്ക്കുന്നു.ഒരൊറ്റ ജീവിവര്‍ഗ്ഗമായിട്ടുതന്നെ..അല്ലാതെ കാപ്പിരിയും വെളുമ്പനും മഞ്ഞനും ആയിട്ടല്ല.

അപ്പൊ വാട്സണ്‍ പറഞ്ഞ രണ്ടാം കാര്യവും പ്രസക്തിയില്ലാത്തതാകുന്നു.

എന്നാലും ശരാശരി ഐ ക്യൂ വും തൊലിനിറവും തമ്മിലുള്ള ബന്ധത്തെപ്പെറ്റി ധാരാളം പഠനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രത്യേകിച്ച് അമേരിയ്ക്കയില്‍ നടക്കുന്നുണ്ട്. അതില്‍ ശരാശരി കറുത്തവരുടെ ഐ ക്യൂ ശരാശരി വെളുത്തവരുടേതില്‍ നിന്ന് അല്പ്പം കുറവായി കണ്ടിട്ടുമുണ്ട്.(ശരാശരി ശ്രദ്ധിയ്ക്കുക.) പക്ഷേ അമേരിയ്ക്കന്‍ മനശാസ്ത്ര അസോസിയേഷന്‍ അത് ആഫ്രിയ്ക്കന്‍ പാരമ്പര്യമോ ജനിതകമാറ്റങ്ങളൊ കൊണ്ടല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അത് പൂര്‍ണ്ണമായും ജീവിതപരിതസ്ഥിതികളുടെയും സാമ്പത്തിക വ്യത്യാസങ്ങളുടേയും ഉല്പ്പന്നമാണെന്നാണ് അവര്‍ പറയുന്നത്. റിച്ചാഡ് നിസ്ബറ്റിനെപ്പോലെയുള്ള പ്രമുഖ മനഃശാസ്ത്ര ഗവേഷകരും അത് ശരിവയ്ക്കുന്നു.

( എണ്ട്രന്‍സ് പരീക്ഷ പാസായി മെഡിയ്ക്കല്‍ കോളേജുകളിലേയും എഞ്ജിനീയറിംഗ് കോളേജുകളിലേയും മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിയ്ക്കുന്നവരില്‍ സിംഹഭാഗവും സമൂഹത്തിലെ സാമ്പത്തികനിലവാരം ഉയര്‍ന്നവരുടെ മക്കള്‍ക്കാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞതായി ഓര്‍ക്കുന്നു..(ഇതിനു സൈറ്റേഷന്‍ ഇല്ല ഉള്ളവര്‍ അറിയിയ്ക്കുക.:)‍
ഇനിയെന്നാണാവോ സമൂഹത്തിലെ ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് ജനിതകപരമായി ഭീകരബുദ്ധിയുള്ളത്കൊണ്ടാണ് അങ്ങനെയുണ്ടായെതെന്ന് തെളിയിയ്ക്കാന്‍ ഒരു വാട്സന്‍ വരുന്നത്?‌)

ഈ ജീവിതപരിതസ്ഥിതിയേയും സാമ്പത്തികത്തേയും കുറിച്ചൊക്കെ അറിയണമെങ്കില്‍ നാം അമേരിയ്ക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതത്തെപ്പെറ്റി മനസ്സിലാക്കണം. 1863 ല്‍ എബ്രഹാം ലിങ്കണ്‍ അടിമത്തം നിയമം മൂലം നിരോധിച്ചെങ്കിലും ഒരു നൂറു കൊല്ലം കൂടി സാമ്പത്തികമായ അടിമത്തം തുടരുക തന്നെ ചെയ്തു.1964ലാണ് അമേരിയ്ക്കയില്‍ പൊതുജനാവകാശ നിയമം നടപ്പിലാക്കുന്നത്.അതുവരെ കറുത്തവര്‍ക്ക് നിയമ പരിരക്ഷ പോലുമുണ്ടായിരുന്നില്ല.

സാമ്പത്തികമായി ഇന്നും ഭൂരിഭാഗവും അത്ര നല്ല നിലയിലല്ല ഇന്നും.2004 ലെ കണക്കു പ്രകാരം ഏതാണ്ട് ഇരുപത്തഞ്ച് ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഒരു ശരാശരി വെള്ളക്കാരന്‍ കുടുംബത്തിന്റെ വരുമാനം 53,356 ഡോളര്‍ ആയീയ്ക്കുമ്പോള്‍ കറുത്തവന്റെ കുടുംബ ശരാശരി വരുമാനം 33,255 ഡോളര്‍ മാത്രമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞ്പോക്ക് അവരിലാണ് ഏറ്റവും കൂടുതല്‍ കാണുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തതുകൊണ്ട് തന്നെ യുവാക്കളിലെ തൊഴിലില്ലായ്മയും താരതമ്യേന കുറവാണ്. ഏഷ്യന്‍ അമേരിക്കക്കാരേക്കാളും കുറവാണ് കറുത്തവരുടെ വരുമാനം.

(കറുത്ത സായിപ്പിന് കൊടുക്കാത്തതും വെളുത്ത സായിപ്പിന് ചെയ്യാന്‍ മടിയായതുമായ പല ജോലികളും അമേരിയ്ക്കയില്‍ പഠിയ്ക്കാനായി പോകുന്ന മലയാളിയ്ക്ക് കിട്ടുമെന്ന്,പണ്ടത്തെയേതോ മാതൃഭൂമി ഉപരിപഠനം വാര്‍ഷികപ്പതിപ്പില്‍ അമേരിയ്ക്കന്‍ ഉപരിപഠന സാധ്യതകളേപ്പറ്റി മധു എസ് നായര്‍ എഴുതിയ ഒരു ലേഘനത്തില്‍ തമാശ രൂപേണ പരാമര്‍‍ശിച്ചത് ഓര്‍മ്മ വരുന്നു.)

അതേ സമയം തന്നെ അവര്‍ അവരുടെ ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ അമേരിയ്ക്കന്‍ ജീവിതത്തിനു നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്‍.ഒരുപക്ഷേ ഏതൊരു കൂട്ടരേക്കാളും കൂടുതല്‍.കല , സാഹിത്യം, സംഗീതം, ഭാഷ, കൃഷി, സാങ്കേതികവിദ്യ , ശാസ്ത്രം തുടങ്ങി എല്ലാമേഖലകളിലും എണ്ണമറ്റ സംഭാവനകള്‍ അവര്‍ ലോകത്തിനു നല്‍‍കിയിട്ടുണ്ട്.

ഇത്തരം ശാസ്ത്രീയ വര്‍ണ്ണവിവേചന സിദ്ധാന്തങ്ങളുമായി നടക്കുന്നത് വാട്സണ്‍ മാത്രമല്ല.കൃസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരനായ ഗാലന്‍ മുതല്‍ ഇന്ന് വാട്സണ്‍ വരെയെത്തിനില്‍ക്കുന്ന അവരുടെ ചരിത്രത്തില്‍ ലോകത്തെമ്പാടും പകയുടേയും വെറുപ്പിന്റേയും വിഷം വിതച്ച് കടന്നുപോയവരൊത്തിരിയുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ കറുത്തവന്റെ ബുദ്ധിശക്തി താരതമ്യപ്പെടുത്താന്‍ വെളുത്തവന് കൗതുകം തോന്നിയതുമാണ്. അവനതന്നേ തുടങ്ങിയതമാണ്.

വാട്സണും ഗാലനുമിടയിലെവിടെയോ കോടാനുകോടി ശവങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം വെടിവച്ച് ചിരിച്ച, ലോകത്തിലെ മുഴുത്ത ദ്രോഹികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്ലറുമുണ്ട്.

ഇനി അല്പ്പം ജനിതകമാവാം.ഡീ എന്‍ ഏ യുടെ രൂപത്തിന്റെ കണ്ടുപിടിത്തം വഴി ജനിതകത്തിന്റെ തലതൊട്ടപ്പനായ വാട്സണ് പുത്തന്‍ ജനിതക പഠനങ്ങളേപ്പെറ്റി അറിവുണ്ടാകാതെയിരിയ്ക്കില്ല.ലോകത്തുള്ള എല്ലാ മനുഷ്യരിലേയും 99.99 ശതമാനം ജീനുകളും ഒരുപോലെയാണെന്ന് ജനിതക പഠനങ്ങള്‍ വഴി കണ്ടെത്തിയിട്ടുണ്ട്. അപ്പോ രണ്ട് മനുഷ്യര്‍ തമ്മില്‍ ഒരു 0.1 ശതമാനം ജനിതകരൂപത്തില്‍ വ്യത്യാസമുണ്ടാകാമല്ലോ..പക്ഷേ അതില്‍ത്തന്നെ 85 ശതമാനം വ്യത്യാസങ്ങളും ഒരേ മനുഷ്യ ജാതികള്‍ക്കുള്ളില്‍‍ത്തന്നെ കാണാന്‍ കഴിയും.(ഉദാ. വെളുത്തവനും വെളുത്തവനും തമ്മില്‍) രണ്ട് ജാതികളെടുത്താല്‍ 8 ശതമാനത്തോളം വ്യത്യാസങ്ങളേ കാണുന്നുള്ളൂ..അതായത് കറുമ്പനും വെളുമ്പനും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ ജനിതകവ്യത്യാസം വെളുമ്പനും വെളുമ്പനും തമ്മിലുണ്ടായേക്കാം.

പക്ഷേ ഇവിടെയൊക്കെ നാം വെറുതേ ശാസ്ത്രത്തെ കൂട്ടുപിടിയ്ക്കുന്നത് അനാവശ്യമാണെന്ന് തെളിയിച്ച് കൊണ്ട് വാട്സണ്‍ ഇങ്ങനേയും പറഞ്ഞത്രേ

"എല്ലാവരും തുല്യരെന്ന് നമുക്ക് ആഗ്രഹിയ്ക്കാം" "കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുമായി ഇടപെടേണ്ടി വരുന്ന ആള്‍ക്കാര്‍ക്ക് ഇത് ശരിയല്ലെന്ന് മനസ്സിലാക്കാം."

"വളരെയധികം സാമര്‍ഥ്യമുള്ള കറുത്തവര്‍ ഉണ്ടാകാം.പക്ഷേ അവര്‍ താണനിലയില്‍ നേട്ടം കൈവരിച്ചില്ലെങ്കില്‍ അവരെ ഉദ്യോഗക്കയറ്റം നല്‍കരുത് "

ആംഗലേയ സായിപ്പ് ഇതിനെതിരേ പ്രതികരിച്ചത് അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. ലണ്ടന്‍ സയന്‍സ് മ്യൂസിയം വാട്സണ്‍ പറഞ്ഞതിനെ ശക്തമായി അപലപിയ്ക്കുകയുണ്ടായി.അയാളുടെ പ്രഭാഷണം സയന്‍സ് മ്യൂസിയത്തില്‍‍ വച്ച് നടത്താനിരുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.ലണ്ടന്‍ മേയര്‍ വാട്സന്റെ അഭിപ്രായങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞത് ലണ്ടന്‍ നഗരത്തെ നോക്കുവാനായിരുന്നു (ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ എത്നിക് ഡൈവേഴ്സിറ്റി ഉള്ള നഗരങ്ങളിലൊന്നാണിന്ന് ലണ്ടന്‍..സായിപ്പ് അതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നുണ്ട്.). പത്രങ്ങളെല്ലാം വര്‍ണ്ണവെറിയ്ക്കെതിരെ മുന്നില്‍ വന്നു. വാട്സണെ അയാളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തന്നെ സസ്പെന്റ് ചെയ്തു..

എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഇയാളിത് വെറുതേയങ്ങ് പറഞ്ഞതല്ല. അമേരിയ്ക്കന്‍ 2008 രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ ഹിലാരി മുന്നിലെത്തുമെന്ന് അഭിപ്രാ‍യ വോട്ടെടുപ്പുകള്‍ പറഞ്ഞാലും ഒബാമ ചില്ലറ ഭീഷണിയല്ല അവര്‍ക്കുണ്ടാക്കുന്നത്. ചിലപ്പോ ഒരു കറമ്പന്‍ വെള്ളക്കുടിലില്‍ അന്തിയുറങ്ങാനും സാധ്യതയുണ്ട്. ഒബാമയുടെ വോട്ടുതേടല്‍ കറുത്തവരുടെയിടയിലെന്നതിനേക്കാള്‍ വെളുത്തവരുടെയിടയിലാണ് എന്നതുമോര്‍ക്കണം. അയാളെ ഒരു കറുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന രീതിയിലുമല്ല കൊണ്ട് വരുന്നത്. ഒരു വെള്ള വനിത വരുന്നത് കറമ്പന്‍ വരുന്നതിനേക്കാള്‍ നന്നായി വാട്സണെപ്പോലുള്ളവര്‍ക്ക് തോന്നുമെന്നതില്‍ സംശയമില്ല..ഇത്രയധികം മെനക്കെട്ട് ഇത്രയുമൊക്കെ പറയുന്നത് അവശേഷിയ്ക്കുന്ന വെള്ളവെറിയന്മാരെക്കൂടി ഒരുക്കൂട്ടി ഒബാമയുടെ രാഷ്ട്രപതിപദത്തിലേയ്ക്കുള്ള യാത്രയിലെ ചെറിയൊരു തടസ്സമെങ്കിലതാവട്ടേ എന്ന രീതിയിലാണോ..? കറമ്പന് ബുദ്ധിയില്ല ..പ്രതിസന്ധികളില്‍ തീരുമാനമെടുക്കാനാവില്ല എന്ന് പറഞ്ഞാല്‍ ആകെ പേടിച്ചിരിയ്ക്കുന്ന സാദാ അമേരിയ്ക്കക്കാരന്‍ വെളുമ്പന്‍ ഒരു റിസ്കെടുക്കില്ല എന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണോ? പറയുന്നത് വാട്സണാവുമ്പോ അതും ആലോചിയ്ക്കണം.(ഇതെന്റെയൊരു വന്യ ഭാവനയാണ്....ഇതിനും സൈറ്റേഷനില്ല:).

ഈ വര്‍ണ്ണവെറിയ്ക്ക് മറുപടി പറയേണ്ടത് ശാസ്ത്രമല്ല. കോടതിയാണ്, നീതിവ്യവസ്ഥയാണ്.

പക്ഷേ ഞാനെന്തിന് ഇതിത്ര പാടുപെട്ട് എഴുതുന്നു.വാട്സണ് മറുപടി നല്‍കാന്‍ ഒത്തിരി മുഹമ്മദലിമാരും മൈക് ടൈസണ്മാരുമുണ്ട്. ഇതൊക്കെ അവരിലേ ചെന്നു നില്‍ക്കാവൂ എന്ന് വാട്സണ്മാര്‍ക്കും നിര്‍ബന്ധമുണ്ട്.

ഞാനെഴുതുന്നത് .മറ്റൊന്നിനുമല്ല..വാട്സണ് വയസ്സുകാലത്തുണ്ടായ ഈ വര്‍ണ്ണവെറി സ്ഖലനം നമ്മുടെ നാട്ടിലും ചിലര്‍ക്ക് ചിലപ്പോള്‍ മൂര്‍ച്ഛയുണ്ടാക്കിയേക്കാം എന്ന് തോന്നിയത് കൊണ്ട് മാത്രം.

ഇതൊന്നും ആര്‍ക്കും സംശയമുണ്ടകേണ്ട കാര്യമല്ല.പക്ഷേ മനസ്സിലുറച്ച് പോയ ചില വിശ്വാസങ്ങള്‍ എല്ലാം വിവേകത്തേയും മറികടന്ന് മുന്നിലെത്തിയേക്കാം അതുകൊണ്ടാണല്ലോ മഹാത്മാഗാന്ധി , "ഒരേ മരത്തില്‍ നിന്നുണ്ടായതെങ്കിലും ഇക്കാണുന്ന ഇലകളേല്ലാം പല രീതിയിലല്ലേ " എന്നു ചോദിച്ചത്.

"ഇലകളുടെ ചാറുപിഴിഞ്ഞെടുത്ത് നോക്കിയാല്‍ എല്ലാം ഒരുപോലെതന്നെ" എന്ന് അറിഞ്ഞയൊരാള്‍ മറുപടി പറയുകയും ചെയ്തു.








ആ മറുപടിയോട് ചേര്‍ത്ത് വയ്ക്കാനായിത്തന്നെ അദ്ദേഹം ഇങ്ങനെയെഴുതി.


ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍


ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം


നര ജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താന്‍ എന്തുള്ളതന്തരം നരജാതിയില്‍?


(മനുഷ്യ ജാതിയില്‍ നിന്നു തന്നെ ബ്രാഹമണനും പിറക്കുന്നു.പറയന്‍ , താന്‍ എന്നൊക്കെ എന്തന്തരമാണുള്ളത്?)

പറച്ചിയില്‍ നിന്നുപണ്ടു പരാശരമഹാമുനി പിറന്നൂ
പിറന്നൂ മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍


(പരാശര മഹാമുനി പറച്ചിയുടേ പുത്രനാണ്. വേദം പകുത്ത മുനി(വേദവ്യാസ മഹര്‍ഷി) മുക്കുവത്തിയുടേ പുത്രനാണ്)

ഇല്ല ജാതിയിലൊന്നുണ്ടൊ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ

ഗുരു ഇങ്ങനേയും എഴുതുന്നു.

പുണര്‍ന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയഅര്‍ന്നൊത്ത് കാണ്മതും..


(കെട്ടിപ്പിടിച്ച് ഇണചേര്‍ന്ന് പ്രസവിയ്ക്കുന്നവയെല്ലാം ഒരിനമായി കണക്കാക്കാം. ഇണചേരാത്തവയെ ഒരിനമായി കാണാനാകില്ല. )

പൊളിചൊല്ലുന്നിനം ചൊല്‍‌വതിഴിവെന്ന് നിനയ്ക്കയാല്‍
ഇഴിവില്ലിനമൊന്നാണു പൊളി ചൊല്ലരുതാരുമേ


(കൃത്രിമമായി ഉണ്ടാക്കിപ്പറയുന്ന ജാതി പറയുന്നത് പതനത്തിനു കാരണമാകയാല്‍ ആരും കൃതിമ സങ്കല്പ്പങ്ങളുണ്ടാക്കി കള്ളം പറയരുത്)

അറിവാം കരുവാന്‍‌ചെയ്ത കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറിവരുമീവന്നതൊക്കെയും

(അഖണ്ഡബോധസ്വരൂപനായ പണിക്കാരന്‍ സ്വപ്രകൃതിയെ ഇളക്കിവിട്ടുണ്ടായ പല പല പണിത്തരങ്ങളാണീ പല പല വര്‍ഗ്ഗങ്ങള്‍..അതിങ്ങനെ ഇനിയും മാറി മാറി വന്നുകൊണ്ടിരിയ്ക്കും..)

(ജാതിലക്ഷണം. ശ്രീനാരായണഗുരു)

അതുകൊണ്ട് ..

ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ-
കരുണാകര! നല്‍കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാതെ ചിന്തയും..


( കരുണാ സമുദ്രമായ ഭഗവാനേ, എന്നില്‍ നിന്നും ഒരെ‍റുമ്പിനു പോലും വേദനയുണ്ടാക്കാന്‍ ഇടയാകരുത് എന്ന രൂപത്തിലുള്ള കാരുണ്യവും എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യരൂപം ഹൃദയത്തില്‍ നിന്ന്‍ മറന്ന് പോകാത്ത വിധമുള്ള സ്മരണയും തന്നനുഗ്രഹിയ്ക്കുക.)

(അനുകമ്പാദശകം : ശ്രീനാരായണ ഗുരു)


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

----------------------------------

ഇതുകൊണ്ട് ശാന്തിയാവാത്തവര്‍ക്കായി റഫറന്‍സുകള്‍1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22,23