Wednesday, December 03, 2008

പാകിസ്ഥാന്‍

ബാം‌ഗ്ലൂരിലെ ധര്‍മാരാമിനു മുന്നില്‍കൂടെ നടക്കുമ്പോഴാണെന്നു തോന്നുന്നു അതി മനോഹരമായ ചില്ലില്‍ തീര്‍ത്ത ആ ചിത്രം കണ്ടിട്ടുള്ളത്. ചമ്രം പടിഞ്ഞ് ധ്യാനനിരതനായിരിയ്ക്കുന്ന കൃസ്തു. അത്തരമൊരു ചിത്രത്തിന്റെ ഏറ്റവും പുരാതനമായ ഒരു പതിപ്പ് അന്വേഷിച്ച് എവിടെവരെ പോകാം? ചരിത്രത്തിനറിയാവുന്നത് വച്ച് നോക്കിയാല്‍ അങ്ങ് 3000 ബീ സീ വരെ ചെല്ലുമ്പോഴാണ് അത്തരത്തിലെ ഏറ്റവും പുരാതന ചിത്രം കാണുന്നത്. സിന്ധൂനദീതട സംസ്കാരത്തില്‍ നിന്നു കിട്ടിയ ചില അച്ചുകളില്‍.
 
സിന്ധൂ നദീതട സംസ്കാരം നശിച്ചുപോയി എന്നാണ് നാം കരുതിയത്. ബിംബങ്ങളുണ്ടാക്കിത്തുടങ്ങിയ മനുഷ്യന്‍ അവന്റെ ആദ്യ ദശകളില്‍ത്തന്നെ ഉണ്ടാക്കിയ അച്ചുകളിലൊന്നിന്റെ പ്രഭാവം ഇപ്പോഴും നശിയ്ക്കാതെയുണ്ടെങ്കില്‍ ആ സംസ്കാരം മുഴുവന്‍ നശിച്ചു എന്ന് പറയാനാകുമോ? ഒപ്പം മറ്റൊരു ബിംബം കൂടി ഓര്‍ക്കാനുണ്ട്. സ്വസ്തിക

അതും സിന്ധൂ നദീതടത്തില്‍ നിന്നാണ് ആദ്യം കണ്ടെടുക്കുന്നത്. ഹിറ്റ്ലര്‍ അതില്‍ ഒരു മര്‍ദ്ദനോപകരണത്തെ കണ്ടുവെന്ന് പറഞ്ഞാല്‍ ഇവിടെ തൊണ്ണൂറു വയസ്സുള്ള പാട്രീഷ്യാ ടെയ്‌ലര്‍ സമ്മതിയ്ക്കും. എന്നും ലോകസുഖത്തിനായി സ്വസ്തിക കോലമെഴുതുന്ന കനകാംബാള്‍ സമ്മതിയ്ക്കില്ല. അവിടെയും ആ ബിബം മരിയ്ക്കാതെയിരിയ്ക്കുന്നു.
 
അന്നുമുതലിന്നുവരെയുള്ള യാത്രയ്ക്കിടയില്‍ ഏതെല്ലാം ജനതതി ഏതെല്ലാം ആവശ്യങ്ങള്‍ക്കായി ആ ബിംബങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും? എന്തായാലും അത് വെറും ബിംബങ്ങളെന്നതിലുപരി പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ടാ‍കും. ബിംബങ്ങളുടെ ഒരു പ്രത്യേകതയാണത്. ഉപയോഗിയ്ക്കുന്നവന്റെ മനസ്സിലാണ് അതിന്റെ കല്‍പ്പനകള്‍ ഉരുത്തിരിയുക.

ഇര്‍ഷാദ് അലി എന്ന പേര് വിളിയ്ക്കുമ്പോള്‍ പാകിസ്ഥാനിലുള്ളയാളെന്നറിയാവുന്നത് കൊണ്ട് ഒരു ഇരുനിറ നീളന്‍ താടിക്കാരന്‍ മനുഷ്യനെയാണ് പ്രതീക്ഷിച്ചത്. നല്ല എണ്ണക്കറുപ്പോടെ മുത്തുസ്വാമിയെന്നോ, മുനിയാണ്ടിയെന്നോ ഒക്കെ വിളിയ്ക്കാന്‍ പാകത്തില്‍ ഒരു ആദിദ്രാവിഡന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ അമ്പരന്നു. ഞാന്‍ കണ്ട എല്ലാ പാകിസ്ഥാനിയും ഇമ്രാന്‍ ഖാനെപ്പോലെയിരുന്നവരാണ്. രോമത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകും എന്നേയുള്ളൂ. പിന്നീട് തിരക്കിയപ്പോഴാണ് പാക്കിസ്ഥാനികളേല്ലാം ഇമ്രാൻ ഖാനെപ്പോലെയല്ലിരിയ്ക്കുന്നതെന്ന് മനസ്സിലായി. ചികിത്സ കഴിഞ്ഞ് അവസാനദിവസം പോകുമ്പോള്‍ അയാള്‍ കൊണ്ടുവന്ന മധുരം ജിലേബിയും അലുവയുമൊക്കെയായിരുന്നു.
 
ജനിതകപരമായി സങ്കരവർഗ്ഗമാണ് ഭാരതീയരേറെയും. പത്തയ്യായിരം കൊല്ലമായിത്തന്നെ ഇന്‍ബ്രീഡിങ്ങ് നടത്തി എന്ന് അവകാശപ്പെടുന്ന പല മേല്‍ജാതിക്കാരേയും നാരായണഗുരു പറഞ്ഞപോലെ കണ്ടാല്‍ തിരിച്ചറിയാനാവില്ലാത്തവണ്ണം ഇടകലര്‍ന്നതാണ് ഭാരതത്തിന്റെ ജനിതകം. എന്നാലും പാകിസ്ഥാനിയെന്ന് പറയുമ്പോള്‍ എന്തുകൊണ്ടോ മുനിയാണ്ടി എന്ന് പറയുമ്പോലെയൊരാളുടെ ചിത്രം എന്റെമനസ്സില്‍ വന്നിട്ടില്ല. സിനിമകളിലെല്ലാം പാകിസ്താനികളെ ഒരുതരം പഠാന്‍ ഫീച്ചറുകളുള്ളവരായി കാണിയ്ക്കുന്നത് കൊണ്ടാവണം.


തീവ്രവാദ ആക്രമണം നടക്കുമ്പോള്‍ പരാജിതന്‍ ഒരു കമന്റില്‍ പറഞ്ഞത് പോലെ അടുത്തിരുന്ന് ചായകുടിയ്ക്കുന്നവനെ ചീത്ത വിളിയ്ക്കാന്‍ നമുക്കേറെപ്പേര്‍ക്കും ഒരു ഹരം തോന്നും. അത് ചിലപ്പോ പണ്ട് ഒരു ചായ കടം ചോദിച്ചിട്ട് തരാത്തതിന്റെ കൊതിക്കെറുവുമാകാം എന്ന ബോധമുള്ളത് കൊണ്ടാണ് എന്തെങ്കിലും നടന്ന ഉടനേ അകത്തുള്ളവരല്ല, പുറത്തുള്ളവരാണെന്ന് അധികാരികള്‍ വിളിച്ച് കൂവുന്നത്. അതൊരു തന്ത്രമാണ് എന്ന ശരാശരി ബോധം എല്ലാവനുമുണ്ടാകേണ്ടതുമാണ്. ആരുടെയെങ്കിലും പേരു വിളിച്ചുപറയുകയല്ല . ആഭ്യന്തര കലാപം പൊട്ടാതിരിയ്ക്കാന്‍ അത് വലിയൊരു മാര്‍ഗ്ഗമാണ് 
 
പറഞ്ഞ് വന്നത് പാകിസ്ഥാനെപ്പറ്റിയാണ്. അകത്തുനിന്നും പുറത്തുനിന്നും ആക്രമണം കൊണ്ടും ഉണ്ടായകാലം‌ മുതലുള്ള പട്ടാളഭരണം മൂലവും ആകെ വശംകെട്ടിരിയ്ക്കുന്ന ഒരു കൂട്ടം ജനത.
 
1947 ഇല്‍ ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടുപോകുമ്പോള്‍ പാകിസ്ഥാന്‍ ഉണ്ടാക്കി അത് ജിന്നയുടെ കയ്യിലേല്‍പ്പിച്ച് കൊടുത്തത് വെറുതേയല്ല. ഇന്‍ഡ്യയുടെ കീഴിലുള്ള സ്ഥലങ്ങളില്‍ തങ്ങളുടെ നിയന്ത്രണം കിട്ടിയില്ലെങ്കിലും ജിന്നയുടെ കീഴിലുള്ളവ എന്നും പടിഞ്ഞാറിന്റെ അധീനതയിലായിരിയ്ക്കും എന്ന് ബിലാത്തികള്‍ക്ക് നന്നായറിയാമായിരുന്നു. രാജ്ഞിയമ്മയുടെ കിരീടധാരണസമയത്ത് അവര്‍ പാകിസ്ഥാന്റേയും രാജ്ഞിയായാണ് അധികാരമേറ്റത് എന്നതും യാദൃശ്ചികമല്ല. അവിടെ ഇന്നും ജനാധിപത്യം വരാത്തതും യാദൃശ്ചികമല്ല.
 
ഭാരതവും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം കച്ചവടക്കാരുടെ ഒരു സ്വപ്നമാണ്. ആയുധങ്ങളുണ്ടാക്കുന്നവന് അത് എവിടെയെങ്കിലും പ്രയോഗിച്ചാലേ ലാഭം കിട്ടൂ എന്ന ലളിതമായ ബിസിനസ് സൂത്രം ആര്‍ക്കുമറിയാത്തതല്ലല്ലോ.. മുത്തുച്ചാമി ഇവിടെയിരുന്ന് ഇര്‍ഷാദ് അലിയെ വെടിവയ്ക്കുമ്പോള്‍ ചത്തുവീഴുന്നവരില്‍ ആരും തങ്ങളുടെ ബന്ധക്കാരില്ല എന്ന് കച്ചവടന് നന്നായറിയാം. ബന്ധത്തിന് പണ്ട് ആഫ്രിക്കയില്‍ നിന്ന് പുറപ്പെട്ട അമ്മാച്ചന്റെ വകേലുള്ള അളിയനായിവരുമെങ്കിലും അത് കുറേ കൊല്ലമായില്ലേ.
 
ഷെസിയാബീഗം എന്റെ കൂടെ ജോലിചെയ്യുന്ന പാകിസ്ഥാനിയാണ്. താജ്മഹല്‍ ലോകാത്ഭുതമായി ഏതാണ്ട് വെബ് സൈറ്റുകാര്‍ തിരഞ്ഞെടുത്തത് വാര്‍ത്തയായി വന്നപ്പോള്‍ അത് പണ്ടൊരു മുസ്ലീം പള്ളിയായിരുന്നുവെന്ന് സായിപ്പിന് പറഞ്ഞുകൊടുത്തു ഷസിയ.(അവളത് വിശ്വസിയ്ക്കുകയും ചെയ്യുന്നുണ്ട് :-) )സായിപ്പ് എന്നോട് ചോദിച്ചപ്പോല്‍ അത് തേജോ മഹാലയമായിരുന്നുവെന്ന് ചില ഹിന്ദു ഫെനാറ്റിസ്റ്റുകളും പറഞ്ഞ് നടക്കുന്നുണ്ടെന്ന് മറുപടി നല്‍കി. ഉപായത്തില്‍ പാവം ഷസിയയെ ഞാന്‍ ഹിന്ദു ഫെനാറ്റിസ്റ്റിന്റെ കൂടെക്കൂട്ടി. അതിലൊരു രസം തോന്നുകയും ചെയ്തു.
 
ഇത്തരം പാകിസ്ഥാനി ബ്രിട്ടീഷുകാര്‍ മാത്രമാണ് ഇവിടെ മേല്‍മീശ വയ്ക്കുന്നവര്‍. ഗ്ലാസ്ഗോ സ്ഫോടനം കഴിഞ്ഞ സമയത്ത് വഴിയേ നടക്കുമ്പോള്‍ കള്ള് കുടിച്ച് വന്ന ചില നരുന്ത് വെള്ളക്കാരി പെണ്‍പിള്ളേര്‍ എന്നെ നോക്കി “അസലാമു അലൈക്കും“ എന്ന് പറഞ്ഞു. ധൈര്യസമേതം ഞാന്‍ ഓടിപ്പോയി മീശ വടിച്ച് കളഞ്ഞു. വല്ല പട്ടേലോ മാര്‍വാഡിയോ ആണേന്ന് വിചാരിക്കട്ടെന്ന് വച്ചു. പക്ഷേ ഞാന്‍ ഭാരതത്തില്‍ നിന്നാണെന്ന് പറഞ്ഞാല്‍ മിക്ക വെള്ളക്കാരനും ആദ്യം വിശ്വസിയ്ക്കില്ല.
 
ഭാരതീയനെന്നാല്‍ ഒന്നുകില്‍ രാജീവ്ഗാന്ധിയെപ്പോലെയിരിയ്ക്കണം.. അല്ലെങ്കില്‍ മന്മോഹനസിംഗനെ പോലെയിരിയ്ക്കണം. തലപ്പാവ് വാങ്ങി വച്ചലോ എന്നു വരെ ആലോചിച്ചു. പിന്നെയാണ് താടിരോമത്തിന് വേണ്ടപോലെ പുഷ്ടിയില്ലെന്നോര്‍ത്തത്.
 
എന്തായാലും ആദിദ്രാവിഡന് നീരുവന്നപോലെയിരിയ്ക്കുന്ന എന്നെ മിക്കവരും പാകിസ്ഥാനിയായി ഇവിടെ കാണുന്നത് കൊണ്ടല്ല, മേല്പറഞ്ഞ ഷസിയയുടെ ഒരു ഡയലോഗ് കൊണ്ടാണ് നമ്മളും പാകിസ്താനിലുള്ളവരുമെല്ലാം വല്യ വ്യത്യാസമൊന്നുമില്ലെന്ന് എനിയ്ക്ക് തോന്നിയത്.

എന്റെയൊരു സുഹൃത്തിന്റെ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ഞങ്ങളൊരുമിച്ചിരുന്ന് പറയുകയായിരുന്നു. വെള്ളായിയ്ക്ക് കാര്യം മനസ്സിലാകുന്നുല്ല്ല. അതിനെന്താ? നിങ്ങള്‍ക്ക് വേറേ താമസിച്ചാല്പോരേ? അച്ഛന്റെ കടം നിങ്ങള്‍ തീര്‍ക്കണൊ? പേരെന്‍സ് ഫീസു തന്നാണോ നിങ്ങള്‍ പഠിച്ചത്..ഇപ്പോഴും മാതാപിതാക്കളുടെ കൂടെയാണൊ താമസം...???എന്നതൊക്കെ സായിപ്പിന് ഒട്ടും മനസ്സിലാവാത്ത വിഷയങ്ങളാണ്.
 
കുറേനേരം കേട്ടിരുന്നിട്ട് അത്ഭുതത്തോടെ ഷസിയ പറഞ്ഞു.
വിഭജനമൊക്കെ വിഭജനം ഒരു വഴിയ്ക്ക് നടന്നു. എനിയ്ക്കിപ്പോഴാണൊരു കാര്യം മനസ്സിലായത്. ഇന്‍ഡ്യാക്കാരും പാകിസ്ഥാനിലുള്ളവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല കേട്ടോ...ഇതൊക്കെ എന്റെ കുടുംബത്തും നടക്കുന്നത് തന്നെ.“
(ഇത്രയും പറയണമെങ്കില്‍ ഷസിയയുടെ അകത്തുനിന്ന് എത്രടണ്‍ ഐസുരുകണമെന്നാണ് ഞാനാലോചിച്ചത്. )
 
യുദ്ധപ്രഖ്യാപനവും യുദ്ധം ചെയ്യലുമൊക്കെ മറന്ന് സമാധാന ചര്‍ച്ചകള്‍ വിപുലമാക്കുകയും. ഈ യുദ്ധം എന്ന മണ്ണാങ്കട്ടയ്ക്ക് ചെലവാക്കുന്ന പണമെടുത്ത് ആഭ്യന്തര സുരക്ഷ കൂട്ടുന്നതിനായി പോലീസിനും, പട്ടാളത്തിനും പുതിയ സാങ്കേതികവിദ്യ, , ആയുധങ്ങള്‍, വാഹനങ്ങള്‍ ഒക്കെ ലഭ്യമാക്കുകയും ചെയ്താല്‍ പാകിസ്ഥാന്‍ മാത്രമല്ല, നാഗാ, ഉള്‍ഫാ, പുലി, സിഹം മുതലായ സകല കീടങ്ങളേയും നിയന്ത്രിച്ച് നിര്‍ത്താം. പ്രതിരോധ സംവിധാനങ്ങളാണ് ആന്റീബയോട്ടിക്കുകളെക്കാളും അണുബാധകളെ നിയന്ത്രിച്ച് നിര്‍ത്തിയത്.
 
പാകിസ്ഥാന്‍ എന്ന ആശയത്തിന് മൂര്‍ദാബാദ് വിളിയ്ക്കാം.ഞാനും വിളിയ്ക്കും. മതാടിസ്ഥാനത്തില്‍ ഒരു സ്റ്റേറ്റ് എന്ന ആശയത്തിന് തീവ്രമായി എതിരുനില്‍ക്കേണ്ടുന്നതുമാണ്. (ഫയങ്കരമായ ജനാധിപത്യ ബോധമുള്ളവര്‍ ക്ഷമിയ്ക്കുക. ഞാനൊരു മൂരാച്ചിതന്നെ). പക്ഷേ അത് പാകിസ്ഥാനിലെ “മനുഷ്യരെ“ ഉദ്ദേശിച്ചാവരുത്.
 
ഈ ഭീകരരും, പടിഞ്ഞാറന്‍ ശക്തികളും ഒരു വഴിയ്ക്കു നിന്നും, ഉള്ളില്‍ തന്നെയുള്ള കാശുള്ളവനും പട്ടാളക്കാരും ചേര്‍ന്ന് മറുവഴിയ്ക്ക് നിന്നും ഊറ്റിക്കൊണ്ടിരിയ്ക്കുന്ന ഒരു പാവം ജനതതിയാണത്. സത്യം പറഞ്ഞാല്‍ പത്തറുപത് കൊല്ലം മുന്‍പ് ബ്രിട്ടീഷുകാര്‍ മുറിച്ചിട്ടെങ്കിലും അവരെ സഹായിയ്ക്കാന്‍ കുടുംബത്ത് ശകലം പച്ചപിടിച്ചവനെന്ന നിലയില്‍ നമുക്കേ കഴിയുകയുമുള്ളൂ.

വസുധൈവകുടുംബകം എന്ന് പറഞ്ഞത് ഞാനല്ല. ഒരുമിച്ച്നിന്നാല്‍ ഗുണം ഇരുകൂട്ടര്‍ക്കുമാണുതാനും.
 
അല്ലേലും സഹോദരന്മാരുടെ യുദ്ധം ഭാരതത്തില്‍ അന്യമൊന്നുമല്ലല്ലോ.? പരസ്പരം യുദ്ധം ചെയ്ത് ചെയ്ത് ഏതാണ്ട് ആയിരം കൊല്ലമായി നാം മറ്റെല്ലാം മറന്നവരെപ്പോലെ ജീവിയ്ക്കുന്നു. പണ്ടൊരു അന്ധനായ രാജാവ് ഖണ്ടഹാറില്‍ നിന്ന് വേട്ടുവന്ന രാജകുമാരിയുടെ ശാപമായിരിയ്ക്കും. അവര്‍ക്കാണല്ലോ നൂറ്റുവരും നഷ്ടമായത്

ആ ഉലക്ക ഇവിടെക്കിടന്ന് കറങ്ങുന്നുണ്ട്.

(Photos: Wikipaedia, BBC)

Tuesday, December 02, 2008

കൃസ്ത്യാനികളും ആണവക്കരാറും


The Times എന്ന ബ്രിട്ടീഷ് പത്രത്തില്‍ നവംബര്‍ 27ആം തീയതി പ്രധാന പേജില്‍ വന്ന ശ്രദ്ധേയമായ ഒരു ചിത്രം.

Monday, December 01, 2008

പോംവഴികള്‍

മുസ്ലീങ്ങളും ഹൈന്ദവരും കൃസ്ത്യാനികളുമല്ല..ഏതാണ്ട് ഇരുനൂറോളം മനുഷ്യരാണ് മുംബേയില്‍ പട്ടികളെപ്പോലെ ചത്ത് വീണത്.ചത്തുപോയാല്‍ ചീയുമെന്നതൊഴിച്ചാല്‍ ഒരാള്‍ക്കും ഒരു മതവുമില്ല.

ഇസ്ലാം മതത്തില്‍പ്പെട്ടവരെയെല്ലാം തീവ്രവാദികളെന്ന് മുദ്രകുത്തി മറ്റ് മതഭ്രാന്തന്മാരുടെ വോട്ടുതട്ടിയ്ക്കാന്‍ നാണമില്ലാത്ത ചില ഹിന്ദുത്വക്കാര്‍ തലങ്ങും വിലങ്ങും ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളിറക്കിക്കൊണ്ടിരിയ്ക്കുന്നു.. കോണ്‍ഗ്രസ്സുകാരും ബീജേപീയും കിട്ടിയ അവസരം എങ്ങനെ മുതലാക്കാം എന്ന് കിണഞ്ഞ് പരിശ്രമിയ്ക്കുന്നു. മാധ്യമങ്ങള്‍ ഓരോ ജീവനേയും വിലപറഞ്ഞ് വില്‍ക്കുന്നു. മൊത്തത്തില്‍ നോക്കിയാല്‍ ഭാരതമാകെ, ഇവന്മാരാകെ, ഇങ്ങനെ കുറേപ്പേര്‍ ചത്ത് കിട്ടാനും ശവം തിന്നാനും നോക്കിയിരുന്നതോ എന്ന് തോന്നിപ്പോകുന്നു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംസ്കാരത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഒന്നൊഴിയാതെ എല്ലാ പ്രതിപക്ഷക്കാരനേയും ഓടിച്ചിട്ട് തല്ലിക്കൊല്ലാന്‍ തോന്നി.മരണം നോക്കി രാഷ്ട്രീയലാഭം ഉണ്ടാക്കാനിരിയ്ക്കുന്ന വൃത്തികെട്ടവന്മാര്‍.

അതേ അവസരത്തില്‍ത്തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം നല്‍കിയ ഹേമന്ത് കാര്‍ക്കറെയുടെ കുടുംബം മോഡിയെപ്പോലെയൊരാളോട് പ്രതികരിച്ച രീതിയില്‍ നിന്ന് അന്തസ്സിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും മറ്റൊരു മുഖവും നമ്മളെല്ലാം കണ്ടു.

തികച്ചും.. തികച്ചും വ്യത്യസ്തമായ രണ്ട് വാര്‍ത്തകള്‍ ആ അവസരത്തിലാണ് കണ്ണില്പെട്ടത്.

ഒന്ന് ദേശാഭിമാനിയിലെ ഈ വാര്‍ത്ത. ഈ ബ്ലോഗില്‍ നിന്ന്. അവരുടെ ആര്‍ക്കൈവ്സ് തപ്പിനോക്കിയതില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത കിട്ടിയില്ല. അതുകൊണ്ട് സത്യമോ എന്നറിയില്ല. (ഈ വാർത്ത നീക്കം ചെയ്തെന്ന് പിന്നീടറിഞ്ഞു)

രണ്ട് തേജസ്സിലെ വാര്‍ത്ത. അവരുടെ സൈറ്റില്‍ നിന്ന്.

ഇവരൊക്കെ ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടിയാണ് എഴുതുന്നത്?

ഇത് ഹൈന്ദവ തീവ്രവാദമെന്ന് വരുത്തിയാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്കെന്ത് ലാഭമാണുള്ളത്?
ആ ദുഷ്ടന്മാര്‍ അയ്യായിരം പേരെ കൊല്ലാനല്ല..കരഞ്ഞ് കാലുപിടിച്ചവരെ വിട്ടു എന്ന് വരുത്തിയാല്‍ തേജസ്സിനെന്ത് നേട്ടം.??

-->
ഒന്നൊഴിയാതെ എല്ലാ രാഷ്ട്രീയക്കാരുടേയും ഒന്നൊഴിയാതെ എല്ലാ മാധ്യമങ്ങളുടേയും പ്രതികരണം വായിച്ചപ്പോള്‍ ഇങ്ങനെ ചാവുന്നതും നോക്കിയിരിയ്ക്കുന്ന ശവം തീനികളേ ഓര്‍ത്തു. ഇവരെല്ലാം നമ്മളില്‍ നിന്നന്യരല്ല. നമ്മുടെയിടയില്‍ നിന്നു തന്നെയാണ് രാഷ്ട്രീയക്കാരനും കച്ചവടക്കാരനും എല്ലാം ഉണ്ടായത്. പൊതുവില്‍ ശരാശരി ഭാരതീയന്‍ ഇവരെപ്പോലെ നാറികളാണോ?
അറിയില്ല..ഞാനും ഈയവസരത്തില്‍ ഇങ്ങനെയൊക്കെയേ പെരുമാറുകയുള്ളോ?

തീവ്രവാദികള്‍ ഭ്രാന്തന്മാരെന്ന് പറഞ്ഞാല്‍ മാനസിക രോഗം മൂലം ഭ്രാന്ത് അനുഭവിയ്ക്കുന്നവര്‍ക്ക് വിഷമമാകും. എന്നാലും വേറൊരു വാക്കില്ല. ഇവന്മാര്‍ക്ക് ഭ്രാന്താണ്. അല്ലാതെ യാതൊരു മതവുമില്ല.

ഇവിടെ ബീ ബീ സീ ഉള്‍പ്പെടെയുള്ള മാധ്യമ വ്യഭിചാരികള്‍ കുറ്റം ഇന്‍ഡ്യയിലെ മുസ്ലീങ്ങളാ‍ണ്, (ഇന്‍ഡ്യയില്‍ തന്നെയുള്ള മുസ്ലീം തീവ്രവാദമാണ് ).പാകിസ്ഥാനോ പുറത്തുന്നുള്ളാ മറ്റാരുമോ അല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിയ്ക്കുന്നത് കണ്ട് അമ്പരന്ന് പോയി. മുന്‍ സീ ഐ ഏ ഉള്‍പ്പെടെയുള്ള അനലിസ്റ്റ് ----മക്കള്‍ നിരന്നിരുന്ന് പലതും പറയുന്നുണ്ടായിരുന്നു. (പാകിസ്ഥാന്‍ സ്റ്റേറ്റ് ഇത് ചെയ്തെന്ന് ഞാന്‍ വിചാരിയ്ക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല.)

തല്‍ക്കാല പോംവഴികള്‍.
ഈ ആപത്ത് സമയത്ത് എന്ത് വായിച്ചാലും ആയിരം തവണ ആലോചിയ്ക്കണമെന്ന് അറിയാവുന്നവരോടൊക്കെ പറയുക മാത്രം വഴി.

ഞാന്‍ ഹൈന്ദവനല്ല.ഒരു മത വിശ്വാസിയുമല്ല. ഹിന്ദു മതക്കാരാണ് എന്റെ കുടുംബവും പല സുഹൃത്തുക്കളും. അതോണ്ട് ഹൈന്ദവര്‍ എന്ന് വിചാരിയ്ക്കുന്ന മനുഷ്യരോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. എന്‍ എസ് മാധവന്റെ തിരുത്ത് എന്ന കഥ ഒരു തവണ വായിയ്ക്കണം. ഡോ. ഇക്ബാല്‍ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തെന്ന് നൂറുതവണ മനസ്സിലാക്കണം. മുസ്ലീം പേരുകൊണ്ട് മുദ്രകുത്തപ്പെട്ടവനെ ഒരു പ്രശ്നങ്ങളുടേയും പേരില്‍ അന്യവല്‍ക്കരിയ്ക്കാല്‍ ഒരു കാരണവശാലും അനുവദിയ്ക്കരുത്. ഹിന്ദുക്കളുടെയിടയില്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മുസ്ലീം മതമാണെന്ന് വരുത്താന്‍ അനൌപചാരികമായും ഔപചാരികമായും പലരും ശ്രമിയ്ക്കുന്നുണ്ടാകും. അവരെ കണ്ടാല്‍ ഓടിയൊളിയ്ക്കണം.പറ്റിയാല്‍ ഓടിയ്ക്കണം. മതേതരവാദികളെന്ന് നടിയ്ക്കുന്ന പലര്‍ക്കും ഇത് തുറന്ന് പറയാന്‍ വിഷമമുണ്ടാകും. അതുകൊണ്ട് ഞാനങ്ങ് പറയുന്നു.

കൂടുതലൊന്നും പറയാനുമില്ല.


Sunday, November 16, 2008

കൂത്തിച്ചി

ലോകമാകെ ഒരു ഭൂതം ബാധിച്ചിരിയ്ക്കുന്നു...സാമ്പത്തികപ്രതിസന്ധി എന്ന ഭൂതം. ലോകത്തിലെല്ലാമുള്ള ശക്തികള്‍ അതിനെതിരേ സമരം ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുകയാണ്. ബ്രിട്ടണ്‍, അമേരിയ്ക്കാ, യൂറൊപ്യന്‍ മുന്നണി, എണ്ണ രാഷ്ട്രങ്ങള്‍.....

ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപാ പത്തായി മാറ്റിമറിയ്ക്കുന്ന വന്‍ അഭ്യാസം കാണിച്ചുകൊണ്ടിരുന്നവരൊക്കെ ഊഞ്ഞാലയായിപ്പോയി. അവനൊക്കെ ഭൂതത്തിനെ ഓട്ടിയ്ക്കാനുള്ള ശ്രമത്തിലാണ്. സാമ്പത്തികര്‍ എന്ന മന്ത്രവാദികള്‍ അക്ഷരലക്ഷം ജപിച്ച് ചരടൊക്കെ തയ്യാറാക്കിക്കഴിഞ്ഞു. ഗോര്‍ഡന്‍ ബ്രൌണ്‍ എന്ന ഒരു പ്രധാനമന്ത്രി എണ്ണയുള്ളയിടങ്ങളിലൊക്കെ ചെന്ന് തെണ്ടിക്കഴിഞ്ഞു.

അത്യത്ഭുതകരമായി ലോകം മറ്റൊരു വാര്‍ത്തയും കേട്ടു..ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് എവന്മാര്‍ സമ്മതിച്ചത്രേ.(വ്വോ..ഇനി അത് സമ്മതിക്കാഞ്ഞിട്ടേയുണ്ടായിരുന്നൊള്ള് ! ) അതെന്താണാവോ ടിബറ്റ് ഇപ്പൊമാത്രം ചൈനയുടേ അവിഭാജ്യ ഘടകമായത്? . അതോ ..അത് ചൈനയുടേ കയ്യില്‍ ചിക്കിലിയുണ്ട്. ഇപ്പം ചിക്കിലിയുള്ളവനാണ് രാജാവ്. ടിബറ്റോ ഇന്‍ഡ്യയോ പാകിസ്ഥാനോ..എന്തുവേണേല്‍ അവിഭാജ്യ ഘടകമാക്കിക്കോ..പൈസ താ....

എന്തായാലും ഈ ഭൂതം ഇപ്പം കുടംതുറന്ന്‌ വരാനുണ്ടായ കാര്യമെന്ത്? എങ്ങനെ വന്നാലും ഇപ്പം എങ്ങനെ ഇതിനെ ഒന്ന് ഓട്ടിയ്ക്കും.?? ലോകത്ത് ഗവണ്മെന്റുകളായ ഗവണ്മെന്റുകളിലേയും, ഹാര്‍വാര്‍ഡിലേയും, സ്റ്റാന്‍ഫോര്‍ഡിലേയും ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, പാരീസ്, ആംസ്റ്റെറ്ഡാം മുതല്‍ ഇങ്ങ് ഏറ്റുമാനൂരടുത്ത് തവളക്കുഴിയിലും കോഴിക്കോട്ട് തെഞ്ഞിപ്പാലത്തും വരെയുള്ള സാമ്പത്തിക രാഷ്ട്രീയ ശാസ്ത്ര മന്ത്രവാദികള്‍ കൂലങ്കഷമായി, തലകുത്തിനിന്ന്, പറ്റിയാല്‍ കുത്തിനില്‍ക്കാന്‍ പറ്റിയ എല്ലാം കുത്തിനിന്ന് ഗവേഷിച്ച് കൊണ്ടിരുന്നപ്പോഴാണ് കടമറ്റത്ത് കത്തനാരെപ്പോലെ ഒരു അവതാരമുണ്ടായത്.

ഇതൊരു കത്തനാരല്ല കത്തനാരി....മാതഃ എന്നോ മറ്റോ എന്തുവേണേല്‍ അവരവരുടെ വിശ്വാസമനുസരിച്ച് പറയാം. മറ്റാരുമല്ല. ശില്‍പ്പാ ജെട്ടി....അല്ല ശില്‍പ്പാ ഷെട്ടി

ആണുങ്ങളായ ആണുങ്ങളും, പെണ്ണുങ്ങളായ ആണുങ്ങളും, ഈസ്ട്രൊജെന്‍ പ്രൊജസ്റ്റ്രോണ്‍ എന്ന രണ്ട് ഹോര്‍മോണുകളും തലച്ചോറിലെ ലിമ്പിക് പ്രദേശങ്ങളും ഈ ഭൂലോകത്തുള്ളയിടത്തോളം കാലം ജെട്ടിയോ ഷഡ്ഡിയോ ബോഡീസോ പാന്റീസോ ഒക്കെ അല്‍പ്പവും സ്വല്‍പ്പവും മറച്ചും മറയ്ക്കാതേയും വെളിവാക്കിത്തരുന്ന അവയവങ്ങളുടേ ബാക്കി സ്വന്തം ഭാവനയില്‍ നിന്ന് വെളിവാക്കിയും ജീവിയ്ക്കുന്ന ജീവികള്‍ ഈ ലോകത്തുണ്ടാകും. സംശയമില്ല. പട്ടിയ്ക്കോ പൂച്ചയ്ക്കോ എന്തിന് കൊരങ്ങിലോ പോലുമില്ലാതിരുന്ന ഒരു പ്രത്യേക വര്‍ഗ്ഗം ജന്തുക്കള്‍ ഈ ഭൂലോകത്തുണ്ടായത് മനുഷ്യരില്‍ മാത്രം. ആ വര്‍ഗ്ഗത്തിന്റെ പേരാകുന്നു സെലിബ്രിറ്റികള്‍.

ജനിച്ചപ്പോല്‍ മുതല്‍ മറച്ച് വച്ച് കാണിച്ചിരുന്നതിനെ, എന്തിനു മറച്ച് വയ്ക്കുന്നു എന്ന ചോദ്യം ഉണ്ടായതില്‍ നിന്ന് തുടങ്ങിയ കൂരിയോസിറ്റി വളര്‍ന്ന് ..മറച്ച് വച്ചത് സൌന്ദര്യം എന്ന തലത്തിലെത്തിനില്‍ക്കുന്ന, നമ്മുടെ വികലമായ ആസ്വാദനത്തില്‍ നിന്ന് ഉയര്‍ക്കുന്നു ഇത്തരം ജന്തുക്കള്‍.എവളിവന്മാരെയൊക്കെ കമ്പ്ലീറ്റ് തുണിയഴിച്ച് ആമസോനിലോ ആഫ്രിക്കയിലോ ആന്ദമാനിലോ നഗ്നരായി ജീവിയ്ക്കുന്ന ഏതെങ്കിലും വര്‍ഗ്ഗത്തിലെ പുരുഷ/സ്ത്രീ പ്രജയുടെ മുന്നില്‍കൊണ്ട് നിര്‍ത്തിയാല്‍ ഇവളിവന്മാരുടെ ഏറ്റവും വലിയ പേടി അവിടെ നടക്കും. അവളവന്മാര്‍ മൈന്‍ഡ് ചെയ്യാതെ നടന്നുപോകും. ബലാത്സംഗം ചെയ്യപ്പെടുന്നതിലല്ല മനസ്സിലെങ്കിലും ഒന്ന് ചെയ്യണമെന്ന് വിചാരിച്ച് നോക്കാത്തവരെയാണ് ഇവളിവന്മാരെല്ലാം ഏറ്റവും പേടിയ്ക്കുന്നത്.

അവളു പറഞ്ഞതാണ്..ഞാന്‍ വായിച്ചത് ടെലിഗ്രാഫെന്ന ബ്രിട്ടീഷ് പത്രത്തില്‍.

ആദ്യം തന്നെ അവളൊരു വലിയ കാര്യം പറഞ്ഞുകളഞ്ഞു.ആര്‍ക്കുമറിഞ്ഞൂടാത്തതു പോലെ “പൈസയുണ്ടാക്കുന്നതുകൊണ്ട് ആരും വിഷമിയ്ക്കേണ്ട. പൈസയുള്ളത് കുഴപ്പമല്ല. നല്ല കാര്യമാണ്. ഒത്തിരി പൈസയുണ്ടായാല്‍ ഒത്തിരി ജോലി ഉണ്ടാക്കാം“ എന്ന്.

പൈസയുണ്ടായിട്ടോ അല്ലിയോ എന്നൊന്നുമറിയില്ല പലവന്മാര്‍ക്കും എവള്‍ ജോലിയൊണ്ടാക്കിക്കൊടുക്കുന്നുണ്ടാവാം. അതിലൊന്നും ആര്‍ക്കും പരാതിയില്ല.

അതുപോട്ട് ...ഈ മേല്‍പ്പറഞ്ഞ ലോകാദിലോകങ്ങളിലുള്ള സാമ്പത്തിക മന്ത്രവാദികള്‍ക്കൊന്നും കാണാന്‍ പറ്റാതിരുന്ന ഒരു വലിയ കാര്യം ഈ കോഴിക്കുഞ്ഞ് കണ്ട് പിടിച്ച് കളഞ്ഞു. സമ്പത്തിക പ്രതിസന്ധി (അങ്ങനൊന്നുണ്ടോ ആവോ?) യുടെ കാരണം ജനങ്ങളാണ്..അതായത് ജനസംഖ്യ. വല്ല സുനാമിയോ, ഭൂകമ്പമോ, തീപ്പിടിത്തമോ, ഉരുളുപൊട്ടലോ വന്ന് കുറേയെണ്ണം തീര്‍ന്ന് കിട്ടിയാല്‍ രക്ഷയായി.

രക്ഷയായെന്ന് അവള്‍ക്ക് തോന്നും. എവളുമാരൊക്കെ ഒന്ന് തീര്‍ന്നുകിട്ടിയാല്‍ രക്ഷയായെന്ന് മറ്റുവല്ലവന്മാര്‍ക്കും തോന്നും.എങ്ങനെ ഇതൊക്കെ പറയാന്‍ പറ്റുന്നു..? അതിനുള്ള മിനിമം ഗാര്‍ബേജ് എങ്ങനെ ഈ മനസ്സിലുണ്ടാകുന്നു ? എന്ന് എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടുന്നില്ല.

മിനിമം ഒരു ബോധമുണ്ടായിരുന്നേല്‍ (ബോധമോ? ഈശ്വരാ) അവള്‍ ചൈനയുടെ കാര്യം ആലോചിച്ചേനേ. ഏറ്റവും കൂ‍ടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. ഏറ്റവും കാശിന്നുള്ളത് അവന്റെ കയ്യിലും. ജനസംഖ്യയെ ഫലപ്രദമായി വിനിയോഗിച്ചതിന്റെ ഗുണമാണത്. അമേരിക്കയിലേക്കാള്‍ മെച്ചമായി ഉദാരവല്‍ക്കരണവും കമ്പോളവല്‍ക്കരണവും നടപ്പാക്കിയിട്ടും ചിന പുട്ടുപോലെ നില്‍ക്കുന്നത് ആ ഒറ്റ ബലത്തിലാണ്..

രണ്ടാം ബലം അവിടെ ഡെമോക്രസിയില്ല എന്നതും..സാമ്പത്തികവളര്‍ച്ചയ്ക്ക് ഡെമോക്രസിയില്ലാത്തത് നല്ലതുതന്നെ. സ്റ്റാലിനാണ് റഷ്യയെ വന്‍ശക്തിയാക്കിയത്. ഹിറ്റ്ലറിന്റെ സമയത്താണ് ജര്‍മ്മനിയില്‍ ഏറ്റവും വികസനമുണ്ടായത്. മോഡിയാണ് ഗുജറാത്തില്‍ ഏറ്റവും സാമ്പത്തിക വികസനം ഉണ്ടാക്കിയത്. സിംഗപ്പൂര്‍ സ്വര്‍ഗ്ഗമാണ് പലര്‍ക്കും. അടിയന്തിരാവസ്ഥക്കാലത്ത് ഭാരതം എണ്ണയിട്ട യന്ത്രം പോലെ ഓടി..

എറുമ്പുകളെയും തേനീച്ചകളെയും പോലെ ചാതുര്‍വരേണ്യ (ത്രിവരേണ്യമെന്ന് പറയണോ?) വ്യവസ്ഥ യാതൊരു തിരിഞ്ഞുള്ള ബോധവുമില്ലാതെ ഉള്‍ക്കൊള്ളാന്‍ പറ്റിയാല്‍ വികസനം പുട്ടുപുട്ടുപോലെ നടക്കും.പക്ഷേ മനുഷ്യന് ഒരു ബോധമുണ്ടായിപ്പോയി അവനതിനെ വിലമതിയ്ക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം എന്ന ബോധം.


എന്തായാലും അന്നന്നത്തെ കൂലിയും വാങ്ങി വീട്ടിപ്പോകുമ്പോള്‍... ഒരു പൈന്റ് ഷാപ്പിന്റെ മുന്നിലും വണ്ടിനിര്‍ത്താതെ വിട്ട് പോകുമ്പോള്‍ ഇവളുടെ പടം പതിച്ച സിലിമാക്കളി കണ്ടേക്കാം എന്ന് തോന്നി കയ്യിലിരിയ്ക്കുന്ന പിച്ചക്കാശ് കൊടുത്ത് ഇവളുമാരെടെ തൊടയുടെയും മുലയുടേയും അറ്റം കാണാന്‍ കയറുന്നവനെയൊക്കെ പറഞ്ഞാല്‍ മതി.

അണ്ണാ ഇവളെപ്പോലെയുള്ളവരെല്ലാം ചേര്‍ന്ന് നമ്മടെയെല്ലാം കാശ് പിഴിഞ്ഞ് ചണ്ടിയാക്കി അവസാനം അവള്‍ക്ക് വെണ്ണ തിന്നാന്‍ പറ്റാത്തതിനു കാരണം നമ്മളൊക്കെ അരിവാങ്ങിയ്ക്കുന്നതാണെന്ന് പറഞ്ഞ്, വല്ല ആറ്റംബോബോ മറ്റൊ തലയിലിടുന്നതിനു മുന്നേ.... അങ്ങ് ചത്തേക്കുക. എവനിവളുമാര്‍ക്കൊക്കെ ശല്യമായിട്ട് എന്തിന് ജീവിച്ചിരിയ്ക്കുന്നത്. ??

അല്ലേല്‍ നാളെ ഇവളുമാരുടെ അറ്റങ്ങള്‍ കാണാന്‍ കയറുന്ന കാശ് സ്വല്‍പ്പം കൂട്ടിവച്ച് വല്ല പുത്തരിക്കണ്ടം ജാനുവിന്റേയോ, ചിന്നക്കട ജമീലയുടേയോ പെണ്ണുങ്ങളാണേല്‍ ആണ്‍ വേശ്യകളുടെയൊ (പേരെടുത്ത് പറയാന്‍ രീതിയില്‍ ആരും പ്രശസ്തരല്ല. പെണ്‍ സ്വാതന്ത്ര്യം ആയി വരുന്നതല്ലേയുള്ള് ) അടുത്ത് പോയി ഡയറക്റ്റായി വ്യഭിചരിയ്ക്കുക. വ്യഭിചരിച്ചേച്ച് അവളവനെ പെഴയാളിയെന്നും നമ്മളെ മുതലാളിയെന്നും വിളിയ്ക്കരുത്...അതയ്യം.. മാന്യമായി ജീവിയ്ക്കാന്‍ അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും കഴിയണം. അങ്ങനെ അവിടെയെങ്കിലും സോഷ്യലിസം വരട്ട്....

പിന്നെ..നല്ല കമ്പനിക്കാരുടെ ഉറ ഒന്ന് കയ്യില്‍ കരുതണം. കരുതിയാല്‍ പോരാ..അതുപയോഗിയ്ക്കണം. അന്യരോഗങ്ങള്‍ ഒന്നും അവള്‍ക്കും നിങ്ങള്‍ക്കും പിടിപ്പിക്കരുതല്ലോ..പെണ്ണുങ്ങളാണേല്‍ അവനോട് ഉറ ഉപയോഗിയ്ക്കാനും പറയണം.അല്ലേല്‍ നമ്മളൊക്കെ ശില്‍പ്പാ ജെട്ടി ആഗ്രഹിയ്ക്കുന്നത് പോലെ കലാമിറ്റി വന്ന് ചത്ത് പോകും.. .

പിന്നെ പണ്ടിങ്ങനെയൊക്കെയൊരുവള്‍ ഫ്രാന്‍സില്‍ പറഞ്ഞതിന്റെ അവസാനം നിന്നത് ഗില്ലറ്റിന്‍ എന്ന മഹാ കണ്ടുപിടിത്തത്തിലാണ്. അതിലൊന്നും എനിയ്ക്ക് വിശ്വാസമില്ല.സമാ‍ധാന കുക്ഷിയായിപ്പോയി..

പക്ഷേ എവളുടെയൊക്കെ മൊഖം പതിച്ച പോസ്റ്ററുകള്‍ വഴിയില്‍ കാണുമ്പോ ഒരു ഭാരത പൌരനുള്ള പ്രാഥമികാവകാശമായ വഴിയില്‍ തുപ്പല്‍ എന്ന സ്വാതന്ത്ര്യം മുഴുവനുമെടുത്ത് അവളുടെ പോസ്റ്ററില്‍ ആഞ്ഞൊന്നു തുപ്പും....ത്ഫ്ഹൂ.....കുത്തിച്ചി....

Wednesday, September 17, 2008

ചുരുക്കം ചില കഥകളും തമാശകളും

ഒരു സിനിമാ ഡയലോഗില്‍ തുടങ്ങാം അല്ലേ

ദേവാസുരത്തിലെ ഡയലോഗാണ്. ..കേരളത്തിലെ ഒട്ടുമിക്ക മോഹന്‍ലാല്‍ ഫാന്‍സിന്റേം സ്വപ്ന നായകനായ മംഗലശ്ശേരി നീലകണ്ഠന്റെ ഒരു ഡയലോഗുണ്ട്.

പറമ്പു ചോദിച്ചു ചെല്ലുന്ന ബീരാങ്കുട്ടിയോട് അയാളുടെ അച്ഛനെ പണ്ട് തേങ്ങാ കട്ടതിന് പുളിയില്‍ പിടിച്ചുകെട്ടി അടിച്ചെന്നോ, അങ്ങേരുടേ മകനായ നിനക്ക് ഈ മുറ്റത്ത് വന്ന് പറമ്പ് വില്‍ക്കുന്നോന്ന് ചോദിയ്ക്കാന്..‍..“ഏതോ നാട്ടില്‍ പോയി നാലു പുത്തനുണ്ടാക്കിയവന്” മംഗലശ്ശേരി നീലാണ്ടന്റെ പറമ്പുചോദിയ്ക്കാന്‍ എങ്ങനെ ധൈര്യം വന്നു.? പറമ്പു വാങ്ങുന്നവനും ഒരന്തസ്സു വേണം..... എന്നൊക്കെയോ.മറ്റോ ഉള്ള ഒരു ഡയലോഗ്

.

(“ശ്രവണ കുഠാരമിതാകിയ വാക്യം“ ..എമ്പ്രാന്തിരിയാശാന്‍ പാടുന്നത് ഓര്‍മ്മ വരുന്നു... എന്തിനോ എന്തോ?.)

വള്ളുവനാടന്‍ നായരുടെ കഥ പറയുന്ന എം ടീയും അടൂര്‍ നായരുടെ കഥ പറയുന്ന അടൂരും എന്നു ഞാന്‍ ചിലപ്പോഴൊക്കെ ഓര്‍ക്കും. (വള്ളുവനാടിനു പകരമായി കാര്‍ത്തികപ്പള്ളിയെന്ന് ചുരുക്കാമോ? പറ്റില്ല .അടൂര്‍ - ശരിക്കു പറഞ്ഞാല്‍ മണക്കാലയെന്ന് എഴുതണോ?:) കേന്ദ്രമാക്കി ചാത്തന്നൂര്‍ , കൊല്ലം കുണ്ടറ അടൂര്‍ മുതല്‍ പന്തളത്തിനിപ്പുറം വച്ച് അങ്ങേയറ്റം മാവേലിക്കര , പള്ളിയ്ക്കല്‍, കായംകുളം ഇങ്ങേയറ്റം അഞ്ചല്‍ വരെ ഉള്‍പ്പെടുത്തി ഒരു വട്ടം വരച്ചാല്‍ കിട്ടുന്ന സ്ഥലം.- അവിടുത്തെ ടിപ്പിക്കല്‍ തറവാടി നായരെ അടൂര്‍ നല്ല സുന്ദരമായി വരച്ചു വച്ചിരിയ്ക്കുന്നു.രണ്ടേ രണ്ട് പടം കൊണ്ട്... എന്തിനധികം.അല്ലേ? എലിപ്പത്തായം, കഥാപുരുഷന്‍. ഇച്ചിരി അനന്തരത്തിലും)

ആ കഥാപുരുഷനില്‍ മുകേഷിന്റെ ഒരു കഥാപാത്രമുണ്ട്. ഒരു കട്ടിലു വാങ്ങിയ്ക്കാന്‍ വരുന്ന (അതോ വീടുതന്നെയോ?) ഒരുപുത്തന്‍ പണക്കാരന്റെ കഥാപാത്രം. അയാളുടെ വേലക്കാരനായ അച്ഛനെ പണ്ട് കാരണവരുടെ കട്ടിലില്‍ ഇരുന്നതിന് അടിച്ചെന്നോ മറ്റോ ഒരു പൂര്‍വകഥയും. കഥയൊക്കെ മറന്നുപോയി. പണ്ടു കണ്ടതല്ലേ. പക്ഷേ ഒരു ഷോട്ടില്‍ മുകേഷിന്റെ ചിരി.....അത് മറന്നിട്ടില്ല.രഞ്ജിത്തിന്റെ പറ്റിയ്ക്കലുകാരന്‍ ബീരാന്‍ കുട്ടിയെപ്പോലെയല്ല. അല്‍പ്പം അനുനയത്തിലാണ് മുകേഷിന്റെ പുത്തന്‍പണക്കാരനെ അടൂര്‍ കാണിച്ചിരിയ്ക്കുന്നത്. നിഷ്പക്ഷമായൊരു കാഴ്ചപ്പാട് അവിടേയദ്ദേഹം എടുക്കുന്നുണ്ട്.


ഇതൊക്കെ പഴയ കഥയല്ലേ. ഇന്നിതിനെന്ത് സാംഗത്യം എന്നോര്‍ക്കാം. ഷാജീ കൈലാസിന്റേയും രഞ്ജിത്തിന്റേയും സിനിമകളിലെ പക്ഷപാതപരമായ സവര്‍ണ്ണ ഹൈന്ദവികതയും ഫാസിസവും എന്ന് എനിയ്ക്ക് നാലുപേജ് ഉപന്യസിയ്ക്കാം. ബുദ്ധിജീവിയാകാം. അതൊന്നുമല്ല കാര്യം.എനിയ്ക്ക് കഥ പറയണം.അത്രേയുള്ളൂ..

അടുത്തതൊരു വെറും കഥയാവാം..തമാശക്കഥ..

തിരുമേനി കോടതിയിലെത്തിയ കഥ...

മജിസ്ട്രേട്ട് കയറി വന്നപ്പോള്‍ തിരുമേനി പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്നത്രേ..

ന്താ തിരുമേനീ ഞാന്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കാന്‍ കുറച്ചിലുണ്ടോ“ എന്ന് ജഡ്ജി ചോദിച്ചു.

അസാരം കുറച്ചിലില്ലാന്ന് തിരുമേനിയും..

എന്തേ കുറച്ചിലില്ലാത്തത്? എന്തേ അങ്ങനെ വരാന്‍ ? “ജഡ്ജി തിരുമേനിയെ ഒന്നൂടേ ചൊറിഞ്ഞു.

കുറച്ചിലില്ലാ..ച്ചാല്‍..നിന്റെ അച്ഛന്‍ ഇതിലും മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ താഴെ നിന്നിട്ടുണ്ട്“ എന്ന് തിരുമേനി.

ജഡ്ജിയുടേ അച്ഛന്‍ തേങ്ങാ വെട്ടുകാരനോ പനവെട്ടുകാരനോ ചെത്തുകാരനോ ഒക്കെയായി കഥയിലെ തമാശ ക്ലൈമാക്സില്‍ മാറിമറിയാമല്ലോ....

ഇനി നമുക്ക് കെട്ടുകഥയെല്ലാം കളഞ്ഞിട്ട് നടന്നൊരു കഥ പറയാം.... നടന്ന കഥയെ എന്തുവാ പറയുന്നേ..ഐതിഹ്യമെന്നോ? ഹേയ് അത് കട്ടി വാക്ക്..നമുക്ക് നടന്ന കഥയെന്ന് തന്നെ പറയാം..

ഒരു ഇഴവന്‍...ആള്‍ കൊളംബിലോ ബിലാത്തിയിലോ എവിടേയോ ഒക്കെ പോയി വല്യ പരിഷ്കാരിയായി വന്നിരിയ്ക്കുകയാണ്.ചെരുപ്പിട്ടേ നടക്കൂ.

സ്ഥലം: കൊല്ലം ജില്ല കൊല്ലം താലൂക്ക് നെടുമ്പന പഞ്ചായത്ത് പള്ളിമണ്‍.

സമയം : പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമെന്നോ ഇരുപതിന്റെ ആദ്യമെന്നോ തരം പോലെയാവാം.

നാടുവാഴിയുടേ മുന്നിലൂടെ അയാള്‍ ചെരുപ്പിട്ട് നടന്നത്രേ.

അഹംകാരി. എവനാര് മജിസ്ട്രേട്ടോ? ചെരുപ്പിട്ട് നടക്കാന്‍?? പന്നക്കഴുവേര്‍ഡാമോന്‍...“

നാടുവാഴി അങ്ങേരെ മുക്കു മുതല്‍ അയാളുടെ വീടുവരെ അടിച്ചോടിച്ചെന്ന് കഥ.

അങ്ങേരെ പിന്നീട് ആള്‍ക്കാര്‍ കളിയായിട്ട് മജിസ്ട്രേട്ടെന്ന് വിളിച്ച് വന്നെന്ന് ബാക്കി കഥ.

കഥയെന്തായാലും അങ്ങേരുടേ ചെറുമകനേയും ,ചിന്നച്ചെറുമകനേയുംഉള്‍പ്പെടെ ജനം ഇന്നും മജിസ്ട്രേട്ട് എന്നണ് ഇടമ്പേരു വിളിയ്ക്കുന്നത്.. അയാളുടെ വീട്ടിനു മുന്നിലൂടേ ബസ് വന്നപ്പോള്‍ അവിടെയൊരു മജിസ്ട്രേട്ടു മുക്കും ഉണ്ടായിവന്നു.

കണ്ണനല്ലൂര്‍, കുളപ്പാടം, മജിസ്ട്രേട്ട് മുക്ക്, പള്ളിമണ്‍ പൂയപ്പള്ളിയംമ്പലംകുന്നായൂരഞ്ചല്‍... “എന്ന് കിളി പാടി.:)

ഈയിടെ വരെ ഞാന്‍ വിചാരിച്ചത് അവിടെ ശരിയ്ക്കും വല്ല മജിസ്ട്രേട്ടും ജീവിച്ചിരുന്നെന്നാണ്.

നാടുവാഴിയെന്നാല്‍ ഞാന്‍ ജനിച്ച കുടുംബത്തിലെ പണ്ടത്തെ കാര്‍ന്നോരു തന്നെ. പണ്ട് പൊന്നുതമ്പുരാന്റെ പ്രജാസഭയിലൊക്കെ അംഗത്വമുണ്ടായിരുന്ന ടീമാണ്. അതോണ്ടൊരു ഫോട്ടോ ഫ്രെയിം ചെയ്തതൊക്കെ വീട്ടിലിരുപ്പുണ്ട്. മുഖച്ഛായ എന്റെ അതേപോലെതന്നെ. അതിപ്പം എനിയ്ക്കങ്ങോട്ട് തൂത്ത് മായിച്ച് കളയാനൊന്നും പറ്റൂല്ലല്ലോ. ആഗ്രഹമുണ്ടേലും.

മജിസ്ട്രേട്ടെന്നു വിളിപ്പേരുള്ള ഏതോ ഒരപ്പൂപ്പന്റെ ചിന്നചെറുമകനും ഒന്നും തൂത്ത് മായ്ച്ച് കളയാന്‍ പറ്റൂല്ല.

അല്ല, പറഞ്ഞ് വന്നതെന്താണെന്ന് വച്ചാല്‍ ഈ നാടുവാഴികളും തിരുമേനിമാരും ശിങ്കിടികളും ഒക്കെക്കൂടി ഒരു വഴിക്കാക്കിയിരുന്ന നമ്മുടെ സമൂഹത്തെ ഒരു വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ചില ടീമുകളേയും കൂടി ഓര്‍ക്കുവാനുണ്ട്. തൈക്കാട് അയ്യാവ് സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ഡോക്ടര്‍ പല്‍പ്പു, കുമാരനാശാന്‍. എം ഗോവിന്ദന്‍, മന്നത്തു പത്മനാഭന്‍.....പേരുകളൊത്തിരിയുണ്ട്..

എത്ര കൊല്ലം മുന്‍പ്..?

1896 ഈഴവ മെമ്മോറിയല്‍, 1903 എസ് എന്‍ ഡീ പീ, 1914 ല്‍ എന്‍ എസ് എസ്...

കൊല്ലം നൂറ്റിയിരുപത് കഴിഞ്ഞു ഈ ബഹളമെല്ലാം തുടങ്ങിയിട്ട്. ഇപ്പഴും ചാത്തന്‍പുലയന്റെ മോന് ക്രോസ് ബെല്‍റ്റിട്ട് ക്ലേര്‍ജി മാനാകാന്‍ പറ്റൂല്ലല്ലോ..അല്ല സതി ശീലാവതിയൊക്കെ അതിനു മുന്‍പേ നിര്‍ത്തിയത് ഭാഗ്യം. അല്ലേല്‍ ഇന്‍ഡയറക്റ്റായി പോത്തന്‍‌വാവേല്‍ ഉഷാദീദീടേ കഥാപാത്രം നിന്നു കറങ്ങി കത്തുന്ന പോലെ കത്തേണ്ടി വന്നേനേ, അമ്മമാര്‍ പലര്‍ക്കും.

പക്ഷേങ്കീ..

ഇംഗ്ലീഷുകാരാണ് നമുക്ക് സന്യാസം തന്നതെന്ന്“ കട്ടയ്ക്ക് പറയാന്‍ ഒരു നാണു സാമി അന്നുണ്ടായിരുന്നു.

“എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ...” എന്നെഴുതാന്‍ മിടുക്കനായ ഒരു കുമാരുവും.

ഇപ്പൊ സമയം 2008. ഇപ്പഴും ഈഴവര്‍ നായന്മാരായെന്നൊഴിച്ചാല്‍ ചാത്തന്‍പുലയനും കണ്ടങ്കോരനും നായാടിയുമൊക്കെ അതൊക്കെത്തന്നെയായിത്തന്നെ നില്‍ക്കുന്നു. പേരു പുഷ്പാംഗദനെന്നും, സന്തോഷ് കുമാറെന്നും, സുന്ദരേശനെന്നും ഒക്കെ ആയെങ്കിലും...

ഭാഗ്യം.. പേരെങ്കിലും മാറിയല്ലോ.!!!.

അതങ്ങോട്ടാലോചിയ്ക്കുമ്പോള്‍ ഒരു കാര്യം വായിച്ചതോര്‍മ്മ വരും. ഈ കെട്ടുപറബഹളങ്ങളൊക്കെ കഴിഞ്ഞിട്ട് പത്തന്‍പത് കൊല്ലം കഴിഞ്ഞിട്ടാണ്. (1963 ആഗസ്റ്റ് ഇരുപത്തെട്ടിന് ) മിക്കവാറും പുണ്യപുരാതനാര്‍ഷാസേതുഹിമാചല മഹാഭാരതീയരൊക്കെ ഉറങ്ങിക്കിടന്നപ്പോഴാവണം, ഈ കൊച്ചുഗോളത്തിന്റെ അങ്ങേത്തലയ്ക്കല്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങെന്നൊരാള്‍ മഹാത്മാഗാന്ധിയുട സത്യഗ്രഹത്തിന്റെ ബലത്തില്‍ ലിങ്കണ്‍ മെമ്മോറിയല്‍ ഹാളിന്റെ പടികളില്‍ വച്ച് ലോകത്തിനോട് ഈയൊരു സ്വപ്നം പറഞ്ഞത്....

....."I have a dream that, one day this nation will rise up and live out the true meaning of its creed 'We hold these truths to be self-evident, that all men are created equal"

"I have a dream that my four little children will one day live in a nation where they will not be judged by the color of their skin, but by the content of their character."

"I have a dream that one day on the red hills of Georgia the sons of former slaves and the sons of former slave owners will be able to sit down together at a table of brotherhood......."

ഓര്‍ക്കുക ..നമ്മുടെ പറകൊട്ടലും എഴുന്നള്ളിയ്ക്കലുമൊക്കെ കഴിഞ്ഞ് അറുപതു കൊല്ലം കഴിഞ്ഞ് മാത്രം... അവര്‍ സ്വപ്നം കാണാ‍ന്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ..വോട്ടവകാശം തരണം, ബസില്‍ യാത്ര ചെയ്യണം തുടങ്ങിയ ചില്ലറ ആവശ്യങ്ങളോടെ.

അതിലിപ്പം. ഇന്നും അവിടെ ഒരു കറമ്പന്‍ പ്രസിഡന്റായോ.?.ഇപ്പഴും ഒബാമയ്ക്ക് നിറം കുറവല്ലേ? നമ്മള് കേ ആര്‍ നാരായണനെ പ്രസിഡന്റാക്കിയല്ലോ എന്നൊക്കെ ചിലപ്പോ മറുപക്ഷം മനസ്സില്‍ വാദിച്ച് പൊങ്ങും... വ്വോ..എന്നിട്ടെന്ത് ഇപ്പഴും ദളിതരുടേ ഗതിയിങ്ങനെ..? അതുപോട്ട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായത് പത്ത് നാല്‍പ്പത് കൊല്ലം മുമ്പല്ലേ?.ബംഗ്ലാദേശിലും പാകിസ്ഥാനിലും പെണ്ണുങ്ങള്‍ ഭരിച്ചില്ലേ, എന്തിന് ബീഹാറില്‍ റാബ്ബരിയും ജയലളിത തമിഴ്നാടും ഭരിച്ച് ഭാരുന്നില്ലേ.എന്നിട്ടും ഇന്നും പെണ്ണുങ്ങളുടെ ഗതിയെന്ത് ഇങ്ങനെ? അപ്പം ഭരിച്ച് ഭാരുന്നതാരെന്ന ചോദ്യത്തില്‍ കാര്യമില്ല അല്ലേ? എന്നൊക്കെയുള്ള തിരിച്ചോദ്യങ്ങള്‍ അവനെ പിടിച്ചങ്ങ് മുക്കിക്കളയും.

വീണ്ടും ഒരു സംഭവമാകാം. ഇതില്‍ ഒരു തുള്ളി കഥയില്ല.

അതബീര്‍ റഹുമാന്‍ എന്ന അറ്റ് ഇവിടെ ജനിച്ചുവളര്‍ന്നവനാണ്.ബ്രിട്ടീഷ് പൌരനായ ബംഗ്ലാദേശി വംശജന്‍. അച്ഛനുമമ്മയും ബംഗ്ലാ‍ദേശുകാര്‍. അച്ഛന്‍ ഡോക്ടറാ‍ണ്. അറ്റിന് എന്റെ പ്രായം, കൂടെ ജോലിചെയ്യുന്നു.

പോള്‍ ഹാരിസണ്‍ വെള്ളായിയാണ്. മസില്‍മാന്‍, റൊക്കി ബല്‍ബോയയിലെ സില്‍‌വസ്റ്റര്‍ സ്റ്റാലോണിനെപ്പോലെയിരിയ്ക്കും.സൂപ്രണ്ടാണ്. അമ്പത്തഞ്ച് വയസ്സു പ്രായം.പക്ഷേ ഇളം മനസ്സ്...:) കൂട്ട് കൊച്ച് പിള്ളേരോടു മാത്രം. അച്ഛന്‍ രണ്ടാം ലോകയുദ്ധത്തിലെ ഹീറോ സോള്‍ജ്യര്‍.

ഞങ്ങളൊരുമിച്ച് ജോലി ചെയ്യുമ്പോള്‍ പലരുടേയും ബൂബ്സിന്റേയും ആസിന്റേയും വലിപ്പം തമാശകളായി ചിലപ്പോഴൊക്കെ ചിതറും.ആണ്‍പട ഒരുമിച്ചതിന്റെ ആഘോഷം.

ഒരു സമയം അതബീര്‍ ഒരു തമാശ ചോദിച്ചു..

പീകോക്ക് കരയുന്നതെങ്ങനെ?

പോള്‍ പീക്കോക്ക് കരയുന്നത് അനുകരിച്ചു കാണിച്ചു.

ഹെന്‍ കരയുന്നതെങ്ങനെ?

പോള്‍ ഹെന്നിനേയും മിമിക്രി ചെയ്തു

സ്പാരോ കരയുന്നതെങ്ങനെ?

പോള്‍ സ്പാരോയേയും കരഞ്ഞു കാണിച്ചു

ബ്ലാക്ബേഡ് കരയുന്നതെങ്ങനെ?

പോള്‍ ബ്ലാക്ബേഡിനെ കരഞ്ഞ് കാണിച്ചപ്പോള്‍ അതബീര്‍ പറഞ്ഞു..

അങ്ങനെയല്ല..യോ..മമ്മ..യോ മമ്മ..ഐ ആം ഹംഗ്രീ..യോ മമ്മ(റാപ് താളത്തില്‍)

ഞാന്‍ ചിരിച്ചു....പോളും..... തമാശ ആസ്വദിയ്ക്കാമല്ലോ..

ഒരു നിമിഷം കഴിഞ്ഞ് പോള്‍ പറഞ്ഞു..സീരിയസായി.

ഹേയ് അറ്റ് ..ഇതൊരു റേസിസ്റ്റ് ജോക്കുപോലെ തോന്നുന്നല്ലോ..നമ്മള്‍ ശരിയ്ക്കും അങ്ങനെയുള്ള ജോക്കുകള്‍ പറയാന്‍ പാടില്ല.

Saturday, September 13, 2008

ഓണാശംസകള്‍..

കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
സെര്‍ച്ചില്‍ കിട്ടിയ ചിത്രങ്ങളൊന്നും കുഞ്ഞുകുട്ടിപരാധീനക്കാര്‍ കാണാന്‍ കൊള്ളുകില്ല്ലെന്ന് വന്നതിനാല്‍ ഈ ചിത്രം. കടപ്പാട് സ്കൈ ന്യൂസ്.

എനിയ്ക്കിനി ഒന്നും വയ്യ. ഉറക്കെയൊന്നു ചിരിയ്ക്കാന്‍ പോലും തോന്നുന്നില്ല. ഒട്ടും ദേഷ്യവും തോന്നുന്നില്ല. സങ്കടമൊന്നുമില്ല.

സങ്കടമൊന്നുമില്ല.

Enjoy...

Sunday, February 24, 2008

ചൊട്ട മുതല്‍ ചുടല വരെ

വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം

പൊളിഞ്ഞ,ഇടിഞ്ഞ് വീഴാറായ ഓടിട്ട ഒരു കെട്ടിടം. ചുറ്റിനുമുള്ള പട്ടണത്തില്‍ നിന്നൊഴിഞ്ഞ് ഒരു വയസ്സനെപ്പോലെ നില്‍ക്കുന്നു. രണ്ട് മുറികള്‍ കയറിച്ചെല്ലുന്നിടത്ത് കാണാം. ഒന്നില്‍ ഒരു മേശയിട്ട് രണ്ട് നേഴ്സുമാര്‍ ഇരുപ്പുണ്ട്. രണ്ട് കട്ടിലും. ഒന്നില്‍ ഒരു രോഗി കിടപ്പുണ്ട്. ഒന്നില്‍ ചില സാധനങ്ങള്‍ വച്ചിരിയ്ക്കുന്നു. തറയില്‍ കീറപ്പായ വിരിച്ച് രണ്ട് കുഞ്ഞുങ്ങളോടൊപ്പം അമ്മമാര്‍ ഇരിയ്ക്കുന്നു. ഡൊക്ടര്‍ എവിടെയെന്ന് ചോദിച്ചതിന് അടുത്ത മുറിയിലേയ്ക്ക് ചൂണ്ടിക്കാട്ടി.

ഞാനങ്ങോട്ട് കയറിച്ചെല്ലുമ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിനെയാണ് കണ്ടത്. പെട്ടെന്നാരെങ്കിലും കുഴഞ്ഞ് വീണതാകുമെന്നേ കരുതിയുള്ളൂ.ഡോക്ടറെവിടെ എന്ന വീണ്ടുമുള്ള ചോദ്യത്തിന് ആ ആള്‍ക്കൂട്ടത്തിലേയ്ക്ക് കൈചൂണ്ടി നേഴ്സ് മറഞ്ഞു. ഒരു പത്തന്‍പത് ആള്‍ക്കാര്‍ വരും. സ്ത്രീകളും കുട്ടികളും .

ഓഹോ അത് ഡൊക്ടറുടെ പരിശോധനാ മുറിയാണല്ലോ?
ആളുകളെ വകഞ്ഞ് മാറ്റി ഞാനാ കസേരയുടെ അടുത്തെയ്ക്ക് ചെന്നു. ഡോക്ടറുണ്ട്. ചുറ്റിനും പത്തോളം കുട്ടികളും. അയാള്‍ ഒരേ സമയം ഒരു കുട്ടിയുടെ ദേഹത്തെവിടെയോ സ്റ്റെതസ്കോപ്പ് മുട്ടിയ്ക്കുകയും മറ്റൊരു കുട്ടിയ്ക്ക് മരുന്നെഴുതുകയും ചെയ്യുന്നു. ചിലപ്പൊ തലയുയര്‍ത്തി അവിടെ നില്‍ക്കുന്നവരോട് എന്താ എന്ന് ചോദിച്ചാലായി. ചിലര്‍ ചിലതൊക്കെ പറയുന്നു. അയാളത് കേള്‍ക്കാതെതന്നെ എന്തോ കുറിപ്പടിയെഴുതി കൊടുക്കുന്നു.


ജീവിതത്തിലാദ്യമായി ഒരേ സമയത്ത് പത്ത് പേരെ ചികിത്സിയ്ക്കുന്ന ഡോക്ടറെ അന്ന് ഞാനവിടെ കണ്ടു. ഗതികേട് തന്നെ... ഡോക്ടറുടേയും കുട്ടികളുടേയും.
(2002 ജൂലായ്, കേരളത്തിലെ ഒരു‍ താലൂക്ക് ഗവണ്മെന്റ് ആശുപത്രി.)

നഗര പ്രദേശങ്ങളിലുള്ള ആശുപത്രികളെ യുദ്ധം നന്നായി ബാധിച്ചിരുന്നു. ലണ്ടനിലുള്ള ഒരാശുപത്രിയും ബോബിങ്ങില്‍ നിന്ന് വിമുക്തമായില്ല.ആശുപത്രികളുടെ കാര്യം വളരെ കഷ്ടമായിരുന്നു . ഉദാഹരണമായി പാഡിംഗ്ടണ്‍ ആശുപത്രിയില്‍ കട്ടിലുകളുടെ കാലുകള്‍‍ എണ്ണ നിറച്ച ടിന്നുകളില്‍ ഇറക്കിവച്ചിരിയ്ക്കുന്നു. പാറ്റ കട്ടിലില്‍ കയറാതിരിയ്ക്കാന്‍.

ഇരുപത്തൊന്ന് ശതമാനം ആശുപത്രികളും ഏതാണ്ട് നൂറ് കൊല്ലം മുന്‍പ് ഉണ്ടാക്കിയവയായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതിനും അമ്പതുകൊല്ലത്തിലേറെ പഴക്കമുണ്ടായിരുന്നു. ചൂ‍ടാക്കാന്‍ മിക്ക ആശുപത്രികളിലും അമ്പത് കൊല്ലത്തിലേറെ പഴക്കമുള്ള ബോയിലറുകളാണ് ഉണ്ടാ‍യിരുന്നത്.

മെഡിസിന്‍ വാര്‍ഡുകള്‍ , ന്യൂമോകോക്കല്‍ ന്യുമോണിയ, ശ്വാസകോശ പഴുപ്പ്, അക്യൂട്ട് നെഫ്രൈറ്റിസ് (വൃക്കരോഗം) , ആമ വാത പനി, ആമവാതം മൂലമുള്ള ഹൃദയരോഗം, ക്ഷയം, സിഫിലിസ്‍, എല്ലാ സ്റ്റേജിലുമുള്ള ബ്രുസെല്ലോസിസ്(തിളപ്പിയ്ക്കാത്ത പാല്‍ കുടിയ്ക്കുന്നത് മൂലമുണ്ടാകുന്ന ഒരുതരം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍.) എന്നീ രോഗങ്ങള്‍ ബാധിച്ചവരെക്കൊണ്ട് നിറഞ്ഞിരുന്നു. പറയത്തക്ക മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല്ല. നല്ല നേഴ്സിങ്ങ് ശ്രുശ്രൂഷയും ചുരുക്കം ചില മരുന്നുകളും ..അതായിരുന്നു ആശുപത്രികള്‍. ശിശുമരണ നിരക്ക് 1000 കുട്ടികളില്‍ 59 എന്നതായിരുന്നു.

അക്കാലത്ത് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു റിഷപ്ഷനിസ്റ്റ് പറയുന്നു.”ഞാന്‍ രാവിലേ ജോലിയ്ക്കെത്തുമ്പോള്‍ രോഗികളുടെ നിര ആശുപത്രിവളപ്പും , ആശുപത്രിയ്ക്ക് മുന്നിലെ തെരുവും കഴിഞ്ഞ് മുഖ്യ തെരുവിലേയ്ക്ക് അപ്രത്യക്ഷമാകുന്ന രീതിയിലായിട്ടുണ്ടാകും”
(രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിലെ ആശുപത്രികളെപ്പറ്റിയുള്ള ഒരു വിവരണം )

ഈ അവസ്ഥയിലുള്ള ഒരു ആരോഗ്യ സംവിധാനമാണ് ക്ലമന്റ് അറ്റ്ലീ മന്ത്രിസഭയ്ക്ക് 1948 ല്‍ നേരിടേണ്ടി വന്നത്. യുദ്ധം കഴിഞ്ഞതേയുള്ളൂ. സൂര്യനസ്തമിയ്ക്കാത്ത ബ്രട്ടീഷ് സാമ്രാജ്യം പോയ്പ്പോയി. ഇന്‍ഡ്യയുള്‍പ്പെടെ പല രാജ്യങ്ങളും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞു. പലതും സ്വാതന്ത്ര്യം പ്രാപിയ്ക്കലിന്റെ വക്കിലാണ്. യുദ്ധം രാഷ്ട്രത്തിനെയാകെ കടക്കെണിയിലാക്കി. രാജ്യം മുഴുവന്‍ ഒരു വല്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുന്ന സമയം.

യുദ്ധ വീരനായി ലോകമെമ്പാടും പ്രസിദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിശ്ചായ തെല്ലും വകവയ്ക്കാതെയാണ് ചര്‍ച്ചിലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തോല്‍പ്പിച്ച് ബ്രട്ടീഷ് ജനത ക്ലമന്റ് അറ്റ്ലിയുടെ ലേബര്‍ പാര്‍ട്ടിയെ ഭരണം ഏല്‍പ്പിച്ചത്. ചര്‍ച്ചിലിന്റെ പ്രതിച്ഛായയ്ക്കും യുദ്ധനിപുണതയ്ക്കും ഈ അവസ്ഥയില്‍ നിന്ന് അവരെ രക്ഷിയ്ക്കാനാവില്ലെന്ന് അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഡോക്ടര്‍ ഏ ജേ ക്രോണിന്‍ എഴുതിയ ദ സിറ്റാഡല്‍ എന്ന നോവല്‍ വൈദ്യരംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തതകളെപ്പറ്റി തുറന്നെഴുതിയ ഒന്നായിരുന്നു. ബ്രട്ടീഷ് സമൂഹത്തില്‍ അതിന് വ്യാപകമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു.ചര്‍ച്ചിലിന്റെ പരാജയത്തിനു പോലും മുഖ്യ കാരണം ആ നോവലായിരുന്നു എന്ന് വാദങ്ങളുണ്ട്.

(ബിവറിജ് റിപ്പോര്‍ട്ടിനെക്കുറിച്ചും ക്ഷേമരാഷ്ട്രത്തെക്കുറിച്ചുമുള്ള കുറിപ്പ്: സയന്‍സ് മ്യൂസിയം ലണ്ടന്‍)

എന്തായാലും യുദ്ധം കഴിഞ്ഞ ഉടനേ ഒരു ഭൂദോദയത്തില്‍ ചെയ്തതൊന്നുമല്ല എന്‍ എച് എസ്. അതിന്റെ ചട്ടക്കൂട് ബ്രിട്ടണിലെ പ്രശസ്തനായ ധനതത്വ ശാസ്ത്രജ്ഞനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വില്യം ബീവറിജ് തയാറാക്കിയ ബിവറിജ് റിപ്പോര്‍ട്ടാണ്. 1942 ലാണ് അത് പുറത്തിറക്കിയത്.

യുദ്ധം ജനങ്ങളുടെ ഇടയിലുള്ള ഒത്തൊരുമ വര്‍ദ്ധിപ്പിച്ചു. ഒരുപാട് ധനം യുദ്ധത്തിനായി ചിലവാക്കി. യുദ്ധസമയത്ത് എല്ലാവര്‍ക്കും തൊഴില്‍‍ നല്‍കാനും കഴിഞ്ഞിരുന്നു.

യുദ്ധം നടത്താന്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാമെങ്കില്‍, ഇത്രയും പണം ഉണ്ടാക്കാമെങ്കില്‍ യുദ്ധം ഇല്ലാത്ത സമയത്ത് ആ മാനുഷികശേഷി പുരോഗമനോന്മുഖമായ, മനുഷ്യോപകാരപ്രമായ, രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാലെന്ത്?.

ഈ ചോദ്യമാണ് ‘ചൊട്ട മുതല്‍ ചുടല വരെ‘ എന്ന പേരിലുള്ള ക്ഷേമ രാഷ്ട്ര ആസൂത്രണ പരിപാടികള്‍ നടപ്പിലാക്കാന്‍ അറ്റ്ലീ മന്തിസഭയ്ക്ക് ധൈര്യം നല്‍കിയത്.


(നാഗരികതയെ സോഷ്യലിസ്റ്റ് ബ്ലൊക്കുകാര്‍ ആയാസരഹിതമായ ബിവറിജ് പാതയിലേയ്ക്ക് നയിയ്ക്കുന്നു..1947ലെ ഒരു കാര്‍ട്ടൂണ്‍)

എന്‍ എച് എസ് വരുന്നതിനു മുന്‍പ് ബ്രിട്ടണിലെ ആരോഗ്യരംഗം ആകെ ചിതറിക്കിടകുകയായിരുന്നു. മുനിസിപ്പല്‍ ആശുപത്രികള്‍, കാശുകൊടുത്ത് ഡോക്ടറെ കാണാവുന്ന സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, തൊഴിലാളികള്‍ക്കായുള്ള ആശുപത്രികള്‍ ‍( ഈ എസ് ഐ പോലെ)..ചില സ്വകാര്യസ്ഥാപനങ്ങളും മിഷനറിമാരും സാമൂഹ്യ പ്രവര്ത്തകരുമൊക്കെ നടത്തുന്ന ചാരിറ്റബിള്‍ ആശുപത്രികള്‍, മാനസികമായ അപര്യാപ്തതകളും മാനസികരോഗങ്ങളുമുള്ളവരെ ചികിത്സിയ്ക്കുകയോ പാര്‍പ്പിയ്ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍.....ഒന്നിനും പൊതുവായ ഒരു ചട്ടക്കൂടോ മാര്‍ഗ്ഗരേഘയോ ഉണ്ടായിരുന്നില്ല. ഈ സ്ഥാപനങ്ങളെയൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് എന്‍ എച് എസ് തുടങ്ങിയത്.
അന്യൂറിന്‍ ബെവന്‍ ആയിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി.
അസൂത്രണത്തിന്റെ സമയത്ത് നാമെല്ലാം കേള്‍ക്കുന്ന ഒരു വാക്കാണ് മുന്‍‌ഗണന.. വളരെ വ്യാപ്തിയുള്ളൊരു വാക്കാണത്. ഒരോരുത്തരുടേയും മുന്‍‌ഗണന വ്യത്യാസപ്പെട്ടിരിയ്ക്കുമല്ലൊ. അന്യൂരിന്‍ ബവന്റെ മുന്‍‌ഗണന ഏതുവിധേനേയും ഒരു ഏകീകൃത പൊതുനിയന്ത്രിത സാര്‍വജനീന ആരോഗ്യ സംവിധാനം രാജ്യത്തുണ്ടാക്കുക എന്നതായിരുന്നു.
സ്വാഭാവികമായും എതിര്‍പ്പുകള്‍ വന്നു. കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷമാണ്, അവര്‍ എതിര്‍ക്കും എന്നതിനു സംശയമില്ല. പക്ഷെ ആരോഗ്യരംഗം സ്റ്റേറ്റ് നിയന്ത്രണത്തിലാകുന്നു എന്നത് അദ്യം വെകളിപിടിപ്പിച്ചത് അവരെയായിരുന്നില്ല.
ബ്രിട്ടണിലെ ഡൊക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനായിരുന്നു ഏറ്റവും കൂടുതല്‍ ഇതിനെ എതിര്‍ത്തത്.

എന്തിനാ ഡോക്ടര്‍മാരുടെ സംഘടന ഇതിനെ എതിര്‍ക്കുന്നത്? കാര്യം നിസാരമല്ല. ഇത്തരമൊരു രീതിവിധാനം വന്നാല്‍ അത് ഏറ്റവും ബാധിയ്ക്കുക ഡോക്ടര്‍മാരെയായിരിയ്ക്കും. പ്രാക്ടീസ് സ്വകാര്യമേഖലയില്‍ വില്‍ക്കാനുള്ള അവരുടെ അവകാശം കുറയും. അവര്‍ക്ക് ഗവണ്മെന്റ് ശമ്പളം വാങ്ങേണ്ടിവരും. അതായത് ഡൊക്ടര്‍ എന്ന നിലയില്‍ ബിസിനസ് ചെയ്യാനുള്ള വഴികള്‍ കുറയും.അപ്പോള്‍ അവരതിനെ എതിര്‍ക്കും.അതിനെയാണ് വര്‍ഗ്ഗസമരം എന്ന് പറയുക.:)

അന്യൂറിന്‍ ബവനെ മെഡിയ്ക്കല്‍ അസോസിയെഷന്‍ വിളിച്ചത് ഹിറ്റ്ലര്‍ എന്നായിരുന്നു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ അടിച്ചേല്‍പ്പിച്ച പോലെയുള്ള നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ ഉണ്ടാക്കിവയ്ക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ഒച്ചപ്പാടുണ്ടാക്കി.ഹിറ്റ്ലര്‍ എന്ന വിളിപ്പേര് കാരണം പാശ്ചാത്യലോകത്തുണ്ടാക്കിയേക്കാവുന്ന പ്രതിച്ഛായയെപ്പറ്റി അവര്‍ക്കറിയാമായിരുന്നു എന്ന് തോന്നുന്നു.

ബവനും ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ പലകുറി നടന്നു.എന്തായാലും എന്‍ എച് എസ് തുടക്കദിവസമായ ജൂലായ് 5 1948 നു മുന്‍പായിത്തന്നെ തൊണ്ണൂറു ശതമാനം ഡോക്ടര്‍മാരും എന്‍ എച് എസിനു അനുകൂലമായി വിധിയെഴുതി.

ഉദാരമായ ശമ്പള വേതനവ്യവസ്ഥകളും, സ്വകാര്യ പ്രാക്ടീസ് അനുവദിയ്ക്കലും തുടങ്ങി ഡോക്ടര്‍മാരെ വശത്താക്കാന്‍ വളരെയേറെ യത്നിയ്ക്കേണ്ടി വന്നു അന്യൂറിന്‍ ബവന്..
അതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി “ എനിയ്ക് അവരുടെ വായില്‍ സ്വര്‍ണ്ണം നിറച്ചുകൊടുക്കേണ്ടി വന്നു” (stuffing their mouth with gold)

(എല്ലാവരേയും ഒരുപോലെ കാണുന്ന കൃസ്സ്മസ്സ് അപ്പൂപ്പന്‍-NHS..1948 ലെ ഒരു കാര്‍ട്ടൂ‍ണ്‍)

എന്‍ എച് എസിന്റെ പ്രഖ്യാപിത നയങ്ങള്‍ ഇതായിരുന്നു.

  • എല്ലാ തലത്തിലുമുള്ള ആള്‍ക്കാരുടെ സമഗ്രമായ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം
  • പണംകൊടുക്കാനുള്ള കഴിവനുസരിച്ചാവരുത്, ആവശ്യങ്ങള്‍ക്കനുസരിച്ചാവണം ചികിത്സ
  • സേവനത്തിനായുള്ള പണം 100 ശതമാനവും നികുതിവരുമാനത്തില്‍ നിന്ന് കണ്ടെത്തണം.. (എല്ലാവരും ഒരുപോലെ ആരോഗ്യ സേവനത്തിന് അര്‍ഹരാണ്. ഇന്‍ഷൂറന്‍സ് അടയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് ആരോഗ്യ സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുവാനുള്ള ഒരു കാര്യമാകരുത്.)
    ആരോഗ്യ സേവനം എല്ലാവര്‍ക്കും സൌജന്യമായിരിയ്ക്കണം.
മനുഷ്യ ചരിത്രത്തിലെ തന്നെ വലിയൊരു സംഭവമായിരുന്നു അത്. ലോകത്തിലാദ്യമായി എല്ലാവര്‍ക്കും അവരുടേ പ്രായമോ ലിംഗഭേദമോ ജോലിയോ സാമ്പത്തികസ്ഥിതിയോ വകവയ്ക്കാതെ തുല്യ അവകാശമുള്ള ഏറ്റവും നൂതനമായ രീതിയിലുള്ള പൊതുജനാരോഗ്യ പദ്ധതി .ലോകത്തിനു തന്നെ മാതൃകയാവുന്ന ഒന്ന്. ഒരു പൂര്‍ണ്ണമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാട്.
ആരോഗ്യരംഗത്ത് വിപ്ലവം തന്നെയായിരുന്നു അത്. തീര്‍ച്ചയായും സായുധമാര്‍ഗ്ഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലാതെതന്നെ.
അന്നുമുതലിന്നുവരെ പലവിധ കൂട്ടിച്ചെര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കും എന്‍ എച് എസ് വിധേയമായിട്ടുണ്ട്. ജൂലായ് 2000 ല്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ ആ‍ദര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സമഗ്രമായ ആരോഗ്യപരിരക്ഷാ സംവിധാനവും രോഗിയുടെ സ്വകാര്യതയുടെ സംരക്ഷണം ഉറപ്പുവരുത്തലും ഒക്കെ അതില്‍പ്പെടുന്നു. പക്ഷേ പ്രധാനപ്പെട്ട കാര്യത്തില്‍-പൊതുനികുതിവരുമാനത്തില്‍ നിന്ന് എന്‍ എച് എസിനു വേണ്ട വരുമാനം കണ്ടെത്തും എന്നതും സേവനങ്ങള്‍ സൌജന്യമായിരിയ്ക്കും എന്നതും മാറ്റമില്ലാതെ തുടരുന്നു. എന്‍ എച് എസ് സേവനങ്ങള്‍ കിട്ടുന്നതിനായി ജനങ്ങള്‍ പ്രത്യേകമായ ഒരു ഇന്‍ഷൂറന്‍സോ നികുതിയോ അടയ്ക്കേണ്ടതില്ല.

അപ്പൊ നാഷണല്‍ ഇന്‍ഷൂറന്‍സോ?

നാഷണല്‍ ഇന്‍ഷൂറന്‍സ് എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആരോഗ്യപരിരക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പൊതു ക്ഷേമനിധിയാണ്. തൊഴിലുടമകളും തൊഴിലാളികളും ചേര്‍ന്ന് വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം ഗവണ്മെന്റിലേയ്ക്ക് അടയ്ക്കുന്നു. അത് ഒരുതരത്തില്‍ ഒരു വരുമാന നികുതി തന്നെ. പക്ഷേ നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുമ്പോള്‍ സാധാരണ നികുതിപോലെയല്ലാതെ, ചില ആനുകൂല്യങ്ങള്‍ക്ക് അതടയ്ക്കുന്നയാള്‍ അര്‍ഹനാകുന്നു..ഉദാഹരണമായി മരണപ്പെടുകയോ, റിട്ടയര്‍ ചെയ്യുകയോ,ഗര്‍ഭിണിയാവുകയോ, തൊഴില്‍ രഹിതനാവുകയോ, എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്താല്‍ ബന്ധുക്കള്‍ക്കോ, സ്വന്തമായോ അല്‍പ്പം തുക ഒരുമിച്ച് കിട്ടും.തൊഴിലാളി ക്ഷേമനിധിയാണ് നമ്മുടെനാട്ടില്‍ എടുത്ത് കാണിയ്ക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം.പൊതുവായ വിശ്വാസം പോലെ ബ്രിട്ടണിലെ ആരോഗ്യപരിരക്ഷയുമായി നാഷണല്‍ ഇന്‍ഷുറന്‍സിന് യാതൊരു ബന്ധവുമില്ല. നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുന്നോ ഇല്ലയോ എന്നൊന്നും നോക്കാതെതന്നെ ബ്രിട്ടണിലെ താമസക്കാര്‍ക്കെല്ലാം എന്‍ എച് എസില്‍ സൌജന്യ ചികിത്സയ്ക്ക് അവകാശമുണ്ട്.

(In the cartoon the image is embodied in Lloyd George – seen here as a kind paternalist offering and sharing a vision of hope and renewal)

എങ്ങനെയാണ് എന്‍ എച് എസ് സേവനങ്ങള്‍ നടപ്പിലാക്കുന്നത്?

യഥാര്‍ത്ഥത്തില്‍ എന്‍ എച് എസ് സേവനങ്ങള്‍ക്ക് പ്രധാനപ്പെട്ട രണ്ട് തലങ്ങളുണ്ട്
ഗവണ്മെന്റിന്റെ ആരോഗ്യ വകുപ്പിനു കീഴിലാണ് എന്‍ എച് എസ് പ്രവര്‍ത്തിയ്ക്കുന്നത്.
എന്‍ എച് എസിന്റെ പല ശാഖകളായി പലവിധത്തിലുള്ള ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു.
1) പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍പ്രാഥമിക ആരോഗ്യസേവനം നടത്തിയ്ക്കുന്ന ട്രസ്റ്റുകളാണിവ. ഏതാണ്ട് 160 ഓളം പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. മൊത്തത്തില്‍ ഈ ട്രസ്റ്റുകളെല്ലാം കൂടി ഏതാണ്ട് 29000 ജനറല്‍ പ്രാക്ടീഷണര്‍മാരുടേയും 18000 ദന്തിസ്റ്റുകളുടേയും മേല്‍നോട്ടം വഹിയ്ക്കുന്നു.അതോടൊപ്പം പ്രാഥമിക ദ്വിതീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനുകളും നടത്തുന്നതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ചുമതലയും ഈ പ്രൈമറി കെയര്‍ ട്രസ്റ്റ്കള്‍ക്കാണ്.എന്‍ എച് എസ് ന്റെ ഫണ്ടിന്റെ 80 ശതമാനവും ചിലവഴിയ്ക്കുന്നത് പ്രൈമറി കെയര്‍ ട്രസ്റ്റുകളില്‍ കൂടെയാണ്.
2) എന്‍ എച് എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ഏതാണ്ട് 290 ഹോസ്പിറ്റല്‍ ട്രസ്റ്റുകളുണ്ട്. ഓരോ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റേയും കീഴില്‍ പല ആശുപത്രികളും അനുബന്ധസേവനങ്ങളും ഉണ്ടാകും. ദ്വിതീയ ത്രിതീയ ആതുരസേവനം നല്‍കുന്നത് ആശുപത്രികളാണ്. 260 ട്രസ്റ്റുകളിലായി ഏതാണ്ട് 1600 ആശുപത്രികള്‍ പ്രവര്‍ത്തിയ്ക്കുന്നു.

അതോടൊപ്പം എന്‍ എച് എസ് ആംബുലന്‍സ് സര്‍വീസ് ട്രസ്റ്റ്, എന്‍ എച് എസ് മാനസികാരോഗ്യ ട്രസ്റ്റ് തുടങ്ങി പല സ്ഥാപനങ്ങളും സമാന്തരമായി പ്രവര്‍ത്തിയ്ക്കുന്നു.








ഇവയുടെ നടത്തിപ്പ് പൂര്‍ണ്ണമായി വികേന്ദ്രീകരിച്ചതാണ്. പക്ഷേ കേന്ദ്രീകൃതമായ മേല്‍നോട്ടവും ഇടപെടലുകളും ഉണ്ടാകുന്നു. അതോടൊപ്പം തന്നെ പല ട്രസ്റ്റ്കള്‍ തമ്മില്‍ പൂര്‍ണ്ണമായ ആശയവിനിമയവും സേവന വിനിമയവും നടക്കുന്നുമുണ്ട്.

എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളുടെ നടത്തിപ്പില്‍ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി വളരെയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തൊഴില്‍ ബന്ധങ്ങളേയും, പ്രൊഫഷനുകളുടെ ഉദ്ദേശത്തേയും തന്നെ ഇത് മാറ്റിമറിച്ചു. ഉദാഹരണമായി ചരിത്രപരമായി ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ഡൊക്ടറുടെ ചുമതലയിലായിരുന്നത് ഇന്ന് അനുബന്ധ വൈദ്യ വിദഗ്ധരുടേ ചുമതലകളിലൊന്നായി മാറിയിരിയ്ക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കല്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കാന്‍ കഴിയുന്നു. അനുബന്ധ വൈദ്യ വിദഗ്ധരുടെ തൊഴില്‍ പരിധികളും മാറിവരികയാണ് .നേഴ്സിംഗ് ഇന്ന് സ്പെഷ്യാലിറ്റികളും സൂപ്പര്‍ സ്പെഷ്യാലിറ്റികളുമായി പിരിഞ്ഞിരിയ്ക്കുന്നു. അടിസ്ഥാന നേഴ്സിംഗ് പഠനം കഴിഞ്ഞ് ക്ലിനിയ്ക്കല്‍ നേഴ്സിങ്ങിലോ, മാനേജ്മെന്റ് / അഡ്മിനിസ്ട്രേഷനിലോ നേഴ്സിന് പഠനം തുടരാവുന്നതാണ്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വന്ന ഒരു പഠനമനുസരിച്ച് വൈദ്യ വിദഗ്ധര്‍ തന്നെ മാനേജറാകുന്നതാണ് മാനേജ്മെന്റ് ഡിഗ്രി മാത്രമുള്ളവര്‍ ആകുന്നതിനേക്കാള്‍ നല്ലതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റിന്റേയും പൊതുജനാരോഗ്യം, പകര്‍ച്ചവ്യാധി /അണുബാധാ നിയന്ത്രണം എന്നിവയുടേയൊക്കെ നടത്തിപ്പ് അനുബന്ധ വൈദ്യ വിദഗ്ധരാവുന്നത് അത്തരം പരിപാടികളുടേ കാര്യക്ഷമത വളാരെയേറെ വര്‍ദ്ധിപ്പിച്ചു എന്നാണ് എന്റെ വ്യക്തിപരമായ അനുഭവവും . മാസ്റ്റേഴ്സ് , ഡോക്ടറല്‍ ഡിഗ്രികള്‍ അനുബന്ധ വൈദ്യ വിദഗ്ധരുടെ ഇടയില്‍ കൂടിവരികയാണ്..പൊതു ആരോഗ്യമേഖലയില്‍ ഉണ്ടായിവന്ന ജനാധിപത്യമാണ് ഇത്തരം മാറ്റത്തിലേയ്ക്കും അതുവഴി കൂടിയ ഗുണനിലവാരമുള്ള രോഗചികിത്സ ഉണ്ടാകുവാനും ഇടയായിരിയ്ക്കുന്നത്. സ്വകാര്യ മേഖല ഭരിയ്ക്കുന്ന അമേരിയ്ക്കയിലും മറ്റും അനുബന്ധവൈദ്യ വിദഗ്ധര്‍ ഇത്രയും സമഗ്രമായ തൊഴില്‍ പരിധി മാറ്റവും അക്കാഡമിക്കായ ഔന്നത്യവും ഉണ്ടാക്കിയിട്ടില്ല എന്നത് അതിനു തെളിവാണ്.

കമ്പ്ലീറ്റ് കോമ്പ്ലക്സായി..എന്തോന്നിത്.? മനുഷ്യനു മനസ്സിലാവുന്ന പോലെ പറഞ്ഞ് താടേയ്..എന്നല്ലേ പറഞ്ഞ് വരുന്നത്...ഇപ്പറഞ്ഞത് ഞാന്‍ പലയിടത്ത് നിന്നങ്ങ് വിവര്‍ത്തനം ചെയ്ത് വച്ചന്നേയുള്ള്‍ മാഷേ..കാര്യം പറയാം..

അതായത് നമുക്കൊരു ചുമയും പനിയും വന്നു.(നിങ്ങക്ക് വന്നില്ലേ വേണ്ടാ..എനിയ്ക്കു വന്നു എന്ന് വച്ചോ:)
നമ്മള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനറല്‍ പ്രാക്റ്റീഷണറെ അപ്പോയിന്മെന്റ് എടുത്തിട്ട് കാണാന്‍ പോകുന്നു. (നമ്മള്‍ ഒരു സ്ഥലത്ത് താമസം തുടങ്ങുമ്പോള്‍ തന്നെ ആ സ്ഥലത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു ജനറല്‍ പ്രാക്ടീ‍ഷണറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം)

എം ബീ ബീ എസ് കഴിഞ്ഞിട്ട് ജനറല്‍ പ്രാക്ടീഷണര്‍ക്കുള്ള ട്രെയിനിങ്ങ് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് (പാസായാല്‍) മാത്രമേ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ. എം ബീ ബീ എസ് മാത്രം കഴിഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയുടെ കീഴില്‍/ ഏതെങ്കിലും കണ്‍സള്‍ട്ടന്റിന്റെ കീഴിലേ ജോലിചെയ്യാന്‍ സാധിയ്ക്കൂ. ജനറല്‍ പ്രാക്ടീഷണറായി പ്രൈവറ്റ് പ്രാക്ടീസ് പറ്റില്ല..

അതുപോട്ട് ..നമ്മള്‍ ജീ പീ ടടുത്ത് പോകുന്നു.ചലോ ജീ പീ സര്‍ജറി......
(ജീ പീ സര്‍ജറി എന്നാണ് പറയുന്നത്. സര്‍ജറി എന്ന് കേട്ട് ആരും ഞെട്ടരുത്. അങ്ങേര് ചെല്ലുന്നവരെയെല്ലാം സര്‍ജറിയൊന്നും ചെയ്യൂല്ല. ഹൌസ് സര്‍ജന്‍ എന്ന് പറയൂല്ലേ..അത്രേള്ളൂ.. ജീ പീ സര്‍ജറി എന്ന് പറഞ്ഞാല്‍ ഒരു കൊച്ച് ക്ലിനിക്കായിരിയ്ക്കും...)

ജീ പീ ക്ലിനിക്കിലുള്ള കൊച്ച് ജീ പീ മാര്‍, നേഴ്സ്, മറ്റ് സ്റ്റാഫുകള്‍ ഇവര്‍ക്കൊക്കെ ശമ്പളം മറ്റാനുകൂല്യങ്ങള്‍, ഉപകരണങ്ങള്‍ ഒക്കെ അതാത് സ്ഥലത്തെ പ്രൈമറി കെയര്‍ ട്രസ്റ്റാണ് നല്‍കുക.(നമ്മുടെ നാട്ടിലെ എയ്ഡഡ് സ്കൂളില്ലേ അതുപോലെയൊരു സെറ്റപ്പ്).. അവരെ നിയമിയ്ക്കുന്നത് ജീ പീ ആയിരിയ്ക്കും.. ഒരോ ജീപി യ്ക്കും ചിലപ്പൊ പൂര്‍ണ്ണമായും ക്വാളിഫൈഡ് ആയ ഒന്നോ രണ്ടോ ജൂനിയര്‍ ജീപീ മാര്‍, ഒന്നോ രണ്ടോ ജീ പീ രജിസ്ട്രാര്‍മാര്‍ (എം ബീ ബീ എസ് കഴിഞ്ഞ് അവസാന ഘട്ട ജീ പീയ്ക്ക് പഠിയ്ക്കുന്നവര്‍) ഒക്കെ കാണും. അതൊക്കെ പലയിടത്തും ഏറിയും കുറഞ്ഞുമൊക്കെ ഇരിയ്ക്കും. ചിലപ്പൊ ഒരു ജീ പീ സര്‍ജറിയില്‍ തന്നെ ഒന്നോ രണ്ടോ പ്രധാന ജീ പീകള്‍ കാണും. നമ്മുടെ നാട്ടില്‍ രണ്ട് മെയിന്‍ വക്കീലന്മാര്‍ ഒരു ആപ്പീസ് മുറി വാടകയ്ക്കെടുത്ത് ഇരിയ്ക്കാറില്ലേ ..അതുപോലെ തന്നെ...

അങ്ങേരെ കാണാന്‍ നമ്മള്‍ പൈസയൊന്നും കൊടുക്കേണ്ടാ..അങ്ങേര്‍ക്കുള്ള കാശ് അതാതിടത്തെ പ്രൈമറി കെയര്‍ ട്രസ്റ്റില്‍ നിന്ന് കൊടുത്തോളും.

അപ്പൊ അങ്ങേരെ കണ്ടു. അങ്ങേര് / അവര്‍ കൊഴലൊക്കെ വച്ച് നോക്കി...ചുമപ്പിച്ചു. പനി നോക്കി.
ഉം....കഫം, രക്തം പരിശോധിക്കണം..

ജീ പീ ക്ലിനിക്കില്‍ ഒരു നേഴ്സ് കാണും. അവര്‍ നമ്മുടെ രക്തം സൂചി കൊണ്ട് കുത്തിയെടുക്കും.(കാണാന്‍ കൊള്ളാവുന്ന നേഴ്സെങ്കില്‍ കണ്ണ് കൊണ്ട് അവരുടെ രക്തം നമ്മളൂറ്റും.:)
രക്തം, കഫം ഒക്കെ ഏറ്റവുമടുത്ത ആശുപത്രി ട്രസ്റ്റിന്റെ ലബോറട്ടറിയിലേയ്ക്ക് കൊടുത്ത് വിട്ടോളും. അതൊന്നും നമ്മളറിയണ്ട..
മരുന്നിനുള്ള കുറിപ്പടി എഴുതിത്തരും. അടുത്തുള്ള ഫാര്‍മസിയില്‍ ചെന്ന് മരുന്ന് വാങ്ങാം ..

എന്‍ എച് എസ് ഫാര്‍മസിയിലാണേല്‍ ഏതെടുത്താലും 6.95 പൌണ്ട്. ഫാര്‍മസിസ്റ്റ് മരുന്ന് തരുമ്പോള്‍ എങ്ങനെ കഴിയ്ക്കണം, എത്ര കഴിയ്ക്കണം എങ്ങനെ എടുക്കണം..ഒക്കെ വിശദമായി പറഞ്ഞ് തരും.ഡോക്ടര്‍ അതൊന്നും പറയില്ല.
രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. മരുന്ന് കഴിച്ചു..അസുഖം അത്ര കുറവൊന്നുമില്ല.
ഡോക്ടറെ കാണാന്‍ ചെന്നപ്പൊ രക്തപരിശോധനയുടേ റിസള്‍ട്ട് അങ്ങേര്‍ കമ്പ്യൂട്ടറില്‍ നോക്കി. കഫത്തില്‍ ഒരു പ്രത്യേക ബാക്ടീരിയത്തിനെ കണ്ടു , ആന്റിബയോട്ടിക് കുറിച്ച് തരും.

അത് കഴിച്ചു. രണ്ട് ദിവസം കഴിഞ്ഞ് നേരിയൊരു ശ്വാസം മുട്ടല്‍..
നെഞ്ചിന്റെ എക്സ്രേ എടുക്കണം..
എക്സ്രേ അവിടെയില്ലല്ലോ. അപ്പൊ ഒരു ചീട്ടെഴുതിത്തന്ന് ഏറ്റവുമടുത്തുള്ള ആശുപത്രിയിലേയ്ക്ക് പറഞ്ഞ് വിടും.അവിടെ ചെന്ന് നമ്മള്‍ എക്സ്രേ എടുക്കുന്നു(അതിനു മുന്‍പ് അപ്പോയിന്റ്മെന്റ് എടുക്കണം) അതുമായി വീണ്ടും ജീ പീ യെ കാണുന്നു.

എക്സ് റേയില്‍ കണ്ടു. നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അത് കുത്തിയെടുത്ത് കളയണം. നമുക്ക് ജീ പീ ഒരു കത്ത് എഴുതിത്തരും . നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിന്. ..ഏറ്റവുമടുത്ത എന്‍ എച് എസ് ആശുപത്രിയിലെ നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിനെ നമ്മള്‍ പോയി കാണുന്നു.
ആശുപത്രിയിലെത്തുമ്പോളും നമുക്ക് ജീ പീ യുടെ അവിടത്തെ നമ്പര്‍ തന്നെ. നമ്മുടെ ഫയല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകും. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ നമ്മുടെ നമ്പര്‍ ഞെക്കിയാല്‍  നമ്മുടെ പരിശോധനാഫലങ്ങളും വൈദ്യ പടങ്ങളും ഒക്കെ ഡോക്ടര്‍ക്ക് കാണാം.

ആശുപത്രിയിലെത്തിയാല്‍ പിന്നെ അതുപോലെതന്നെ..നേഴ്സുമാര്‍, ഡൊക്ടര്‍മാര്‍,എക്സ്രേ, സീ ടീ എല്ലാം ശരിയായി. ഒരാഴ്ച ആശുപത്രിയിലൊക്കെ കിടന്നു. ചുമയൊക്കെ മാറി. കുറെ നാള്‍ കൂടി മരുന്ന് കഴിയ്ക്കണം. അതിന് ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. നമ്മളെ വീണ്ടും ജീ പി ടടുത്തേയ്ക്ക് പറഞ്ഞു വിടുന്നു. അതിനകം നമ്മളെ ആശുപത്രിയില്‍ എന്ത് പണ്ടാരാ ചെയ്തതെന്ന് വിശദമായ റിപ്പോര്‍ട്ടും ഫയലും ജീ പീ ടടുത്ത് എത്തിയിരിയ്ക്കും.

(മേല്‍പ്പറഞ്ഞ രോഗവിവരങ്ങള്‍ പ്രോട്ടോകോളുകള്‍ ഒക്കെ വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അത്ര ശരിയാവണമെന്നില്ല.ചുമ വന്നാല്‍ നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുമോ എന്നൊന്നും ചോദിയ്ക്കരുത്..ഉദാഹരിച്ചതാണ്.. എല്ലായിടത്തും പോയി വരാന്‍ ഒരു കഥ ഉണ്ടാക്കിയതാണ്.)

ഇതിനിടയ്ക്ക് നമുക്ക് ചിലവായതോ..ആദ്യത്തെ പ്രിസ്ക്രിപ്ഷന്‍ ചാര്‍ജ് 6.95 രൂപാ എന്ന പൌണ്ട്. പിന്നെ ബസ് കൂലിയും. ഇനി നമ്മുടെ അടുത്തുള്ള ആശുപത്രിയില്‍ ഒരു പ്രത്യേക സൌകര്യം ഇല്ല. അതിനായി ദൂരെയെവിടെയെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വന്നാലോ? അവിടെ പോയി വരാനുള്ള ബസ്‌ കാശ് എന്‍ എച് എസ് തിരികെത്തരും.
ഇനി നമുക്ക് ബസില്‍ വരാന്‍ വയ്യ. തീരെ സുഖമില്ലെങ്കിലോ..ആശുപത്രിയില്‍ വിളിച്ച് പറഞ്ഞാല്‍ ആംബുലന്‍സ് വരും അതും സൌജന്യം.

ഇനി ദന്തല്‍ ഡൊക്ടറെ കാണണം.
ദന്തല്‍ സേവനങ്ങള്‍ക്ക് കാശുകൊടുക്കണം. 15.90 പൌണ്ടാണ് സാധാരണ ദന്തല്‍ സേവനങ്ങള്‍ക്ക് ആകുന്നത്. കൂടിയാല്‍ 43.60 പൌണ്ടാകും. പരമാവധി ദന്തല്‍ സേവനങ്ങള്‍ക്ക് എല്ലാ കോഴ്സിനുമായി %റ് പൌണ്ടെ ആവുകയുള്ളൂ.(ആകാന്‍ പാടുള്ളൂ) ഇവിടുത്തെ ശരാശരി ശമ്പളനിരക്കൊക്കെ വച്ച് നോക്കിയാല്‍ അതൊന്നുമല്ല(ഏറ്റവും കുറഞ്ഞത് മണിയ്ക്കൂറില്‍ 4 പൌണ്ട് ..)
ദന്തല്‍ സേവനങ്ങളും, 18 വയസ്സിനു താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടിയുണ്ടായി ഒരു വര്‍ഷം കഴിയാത്തവര്‍ക്കും, പ്രായമായവര്‍ക്കും, ആശുപത്രിയില്‍ കിടത്തിചികിത്സിയ്ക്കപ്പെടുന്നവര്‍ക്കും, താ‍ണവരുമാനക്കാര്‍ക്കും സൌജന്യമാണ്.ഇവര്‍ക്കെല്ലാം കാശ് തിരിച്ച് കൊടുക്കും

ഇനിയുള്ളത് കണ്ണാടി വയ്ക്കലാണ്. ഒപ്ടീഷ്യനെ കാണണം.
അതിനു കാശു കൊടുക്കണം. പക്ഷേ അതിനും 18 വയസ്സിനു താഴെ, 60 വയസ്സിനു മുകളില്‍, ഡയബറ്റീസ് ഉള്ളവര്‍, ഗ്ലൂക്കോമ ഉള്ളവര്‍, ഗ്ലൂക്കോമ വരാന്‍ സാധ്യതയുണ്ടെന്ന് ഡൊക്ടര്‍ സാക്ഷ്യപ്പെടുത്തിയവര്‍, കോമ്പ്ലക്സ് ലെന്‍സുകള്‍ വേണ്ടവര്‍, പൂര്‍ണ്ണമായോ ഭാഗികമായോ കണ്ണു കാണാത്തവര്‍ എന്നിവര്‍ക്കൊക്കെ നേത്ര പരിരക്ഷയ്ക്കായ കാശു തിരികെ നല്‍കും .

കുറേ നേരമായി എ എച് എസ് , എന്‍ എഛ് എസ് എന്ന് കിടന്നലയ്ക്കുന്നു. ടേയ് ഈ സിസ്റ്റത്തിന് എന്തെങ്കിലും കൊഴപ്പങ്ങളൊക്കെയുണ്ടോ? എനി ഡ്രോബേക്സ്???

അണ്ണാ‍ ഒരു കഥ പറയാം..

ലോകത്ത് പട്ടിണികിടക്കുന്ന എല്ലാവര്‍ക്കും മൂന്നു നേരം ചപ്പാത്തിയും ചിക്കനും നല്‍കാന്‍ ദൈവം തീരുമാനിച്ചു...
ഒരു ദിവസം..രണ്ട് ദിവസം.. ഒരാഴ്ച........ഒരുമാസം കുഴപ്പമൊന്നുമില്ലാതെപോയി..
ഒരു മാസമൊക്കെയായപ്പൊ മുറുമുറുപ്പ് തുടങ്ങി..
എന്നും ഒണക്ക ചപ്പാത്തിയും ചിക്കനും..ഹും ഈ ദൈവമെന്ത് കുന്തമാ കാണിയ്ക്കുന്നേ..അങ്ങേര്‍ക്ക് ഒരു ദിവസമെങ്കിലും പൊറോട്ട തന്നൂടേ
അയ്യോ പൊറോട്ടയൊന്നും വേണ്ടാ‍..ചപ്പാത്തി നേരേ ചൊവ്വേ തന്നാല്‍ മതിയാരുന്നു..ഒണക്ക ചപ്പാത്തിയും അതിലുമൊണക്ക ചീക്കനും..
വായി വച്ച് തിന്നാന്‍ പറ്റില്ല...

എന്നൊക്കെ പറയൂല്ലേ നമ്മള്..മനുഷ്യനങ്ങനാ..ഒന്നിലും തൃപ്തി വരൂല്ല.ഉണ്ടവന് പാ കിട്ടാഞ്ഞിട്ട്..ഉണ്ണാത്തവനെല കിട്ടാഞ്ഞിട്ട്...

ടേയ് അതാണ് മനുഷ്യന്റെ ഈ പുരോഗതിയ്ക്കെല്ലാം കാരണം..ആ അസംതൃപ്തി.. അതുകൊണ്ടല്ലേ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതുണ്ടാക്കാന്‍ അവനിങ്ങനെ കഷ്ടപ്പെടുന്നത്. അല്ലേല്‍ ഇപ്പൊഴും കാട്ടില്‍ ചൊറിയും കുത്തി കണ്ട സിംഹത്തിനും പുലിയ്ക്കുമൊക്കെ ആഹാരമായി ഇരുന്നേനേ മാനവന്‍..

അണ്ണാ ആ പറഞ്ഞത് കറക്റ്റ്..അപ്പൊ ഡിസ്സാറ്റിസ്ഫാക്ഷനു ഗുണമുണ്ട് അല്ലിയോ..
ഉണ്ടെടാ..ഇവിടെ നീ കുഴപ്പങ്ങള് പറയൂ..

മെയിന്‍ പ്രശ്നം പ്രൈമറി കെയര്‍ തന്നെ. ജീ പീ കള്‍..
നീ വീണ്ടും ഡോക്ടര്‍മാരെ കുറ്റം പറയാന്‍ തുടങ്ങിയോ?
അല്ലണ്ണാ..ജീ പീ കള്‍ക്ക് ച്ചിരി പ്രശ്നമുണ്ട്. അളിയന്മാര്‍ റഫര്‍ ചെയ്യാന്‍ താമസിച്ച കാരണം സ്തനാര്‍ബുദ രോഗികള്‍ക്ക് സമയത്തിന് ചികിത്സ കിട്ടുന്നില്ലെന്ന്‍ ചില പരാ‍തികളൊക്കെയുണ്ട്. പല രോഗങ്ങള്‍ക്കും അതു തന്നേന്ന് ഗതി..

ജീ പീ യെ കാണാന്‍ പറ്റുന്നില്ലെന്നും പരാതിയുണ്ട്. അവര്‍ രാവിലേ 9 മുതല്‍ വൈകിട്ട് 5 വരേയേ ജോലിനോക്കൂ.ശനി ഞായര്‍ ഇല്ല. അപ്പൊ ജോലി ചെയ്യുന്നവര്‍ ജീ പി യെ കാണാന്‍ ലീവെടുക്കേണ്ടി വരുന്നു. ആഴ്ചയില്‍ ഒരു മൂന്ന് മണിയ്ക്കൂര്‍ ജീ പീ മാര്‍ അധികം ജോലിചെയ്താല്‍ ചില്ലറ പരിഹാരമുണ്ടാക്കാം ഇതിന്. പക്ഷേ പണ്ടത്തെപ്പോലെ അവന്മാര്‍ മസിലാ. അത് പറ്റൂല്ലത്രേ.

മൂന്ന് മണിയ്ക്കൂര്‍ ആഴ്ചയില്‍ കൂടുതല്‍ ജോലിചെയ്യുന്നതിന് മാസം ഏതാണ്ട് ഒരുലക്ഷം രൂപാ വരെ അധികം കൊടുക്കാം എന്ന് ഗവണ്മെന്റ് പറഞ്ഞ് നോക്കി..എവിടെ??
അപ്പൊ രാത്രിയോ ശനി ഞായറോ അസുഖം വന്നാലോ?

അത് കുഴപ്പമില്ല ഏത് ആശുപത്രിയുടെ അടിയന്തിര വിഭാഗത്തിലെയ്ക്കും അടിയന്തിരമായ പ്രശ്നങ്ങളുമായി നമുക്ക് കയറിച്ചെല്ലാം. പക്ഷെ അടിയന്തിരമല്ലാത്ത പ്രശ്നങ്ങള്‍ വല്ലതുമാണേല്‍ ജീ പി യ്ക്ക് അപ്പോയിന്റ്മെന്റ് എടുത്തേ പറ്റൂ.....

അത് പോട്ടേ വേറേ കുഴപ്പങ്ങള്‍..

അത് ..പല എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളും കടത്തിലാണ്. നമ്മുടേ കേ എസ് ആര്‍ ടീ സീ കടത്തില്‍ എന്നൊക്കെ പറയില്ലേ അത് പോലെ തന്നെ. ബജറ്റിന്റെ 80 ശതമാനവും പ്രൈമറി കെയറിനാണ് പോകുന്നത്. 20 ശതമാനം മാത്രമേ ആശുപത്രികള്‍ക്കായി ചെലവഴിയ്ക്കുന്നുള്ളൂ. കൂടുതല്‍ കാശുവേണം എന്നൊക്കെ വാദങ്ങളുണ്ട്. മിക്ക ആശുപത്ര്യിലും ആള്‍ക്കാരെയൊക്കെ കുറച്ച് കാശു ലാഭിയ്ക്കാന്‍ നോക്കുന്നു.
ഡിവിഷന്‍ ഫാള്‍ ഇല്ലിയോ?
അതുതന്നെ..

പിന്നെ....?
പിന്നെന്താ? ശാസ്ത്രീയമായി ഗുണമുണ്ടെന്ന് തെളിയിച്ചിട്ടില്ലാത്ത ഹോമിയോപ്പതി പോലുള്ള ചികിത്സകള്‍ എന്‍ എച് എസ് വഴി കിട്ടില്ല. മാത്രമല്ല കോസ്റ്റ് എഫക്റ്റീവ്(വലിയ തുകയ്ക്ക് വളരെ കുറഞ്ഞ ഗുണം) അല്ലാത്ത ചില മരുന്നുകളും എന്‍ എച് എസ് വഴി കിട്ടില്ല. ഇത് റേഷനിങ്ങ് ആണെന്ന് പറഞ്ഞ് കുറ്റം പറയുന്നവരുണ്ട്.
പിന്നെ.. ?
പിന്നെ എന്‍ എച് എസില്‍ ചില പ്രത്യേകതരം ചികിത്സകള്‍ക്കായോ, ഒപ്പറേഷനുകള്‍ക്കായോ ഉള്ള കാത്തിരിപ്പ് സമയം വളരെ കൂടുതല്‍ ആണെന്ന് പരാതിയുണ്ട്. ഉദാഹരണം കാന്‍സറിനുള്ള റേഡിയോതെറാപ്പി..അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള ബൈപ്പാസ് സര്‍ജറി..പക്ഷേ രാജ്യവ്യാപകമായി വളരെ കാര്യക്ഷമമായ നടത്തിപ്പ് കൊണ്ടും ,കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പ്രത്യേകം നിയമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ടാക്കിയും അതിനെ പരമാവധി രോഗിയ്ക്ക് ദോഷമുണ്ടാക്കാത്തവിധം കുറച്ചിട്ടുണ്ട്..അല്ലെങ്കില്‍ അതിനായി ശ്രമിയ്ക്കുന്നു. അതുകൊണ്ട് അത് സമീപഭാവിയില്‍ തന്നെ ഇല്ലാതാകാന്‍ പോകുന്ന പരാതിയാണ്.
അപ്പൊ അതൊരു വഴിയായി....
പിന്നെ...???
പിന്നയ്ക്കാ...:)

ഇനി നമുക്ക് ബ്രിട്ടന്റെ കാര്യം ഇവിടെ തല്‍ക്കാലം നിര്‍ത്തി ലോകം മൊത്തത്തിലൊന്ന് നോക്കാം.


(വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ ഭൂപടം കടപ്പാട് :വിക്കിപീഡിയ)
ലോകത്തിന്നേവരെ പല രീതിയിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പൊതു ആരോഗ്യ സംവിധാനം(Public Health Systems)
സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍
മിശ്രമായ ആരോഗ്യ സംവിധാന രീതികള്‍
ഇന്‍ഷൂറന്‍സ് നിയന്ത്രിത ആരോഗ്യ സംവിധാനങ്ങള്‍

തുടങ്ങിയവയൊക്കെ അതില്‍ ചില ഉദാഹരണങ്ങളാണ്.

അതില്‍ അമേരിയ്ക്കയും മറ്റും സ്വകാര്യ മേഖലയും സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയും ചേര്‍ന്നുള്ള ഒരു ആരോഗ്യ സംവിധാന രീതിയാണ് പിന്തുടരുന്നത്.

അമേരിയ്ക്കയൊഴിച്ചുള്ള മിക്ക വികസിത രാഷ്ട്രങ്ങളും, മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും(കാനഡ, ആസ്ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഫിന്‍ലാന്റ്....), അര്‍ജന്റീന, ബ്രസീല്‍,ക്യൂബ തുടങ്ങിയ രാഷ്ടങ്ങളിലുമെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗവണ്മെന്റ് നിയന്ത്രിത സൌജന്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുണ്ട്. അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം.

എന്താണ് സ്വകാര്യ ഇന്‍ഷൂറന്‍സ്/ സ്വകാര്യ മേഖല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുള്ള തകരാറ്?
മറ്റൊന്നുമല്ല .. ഇന്‍ഷൂറന്‍സില്ലാത്ത സ്വകാര്യ ആരോഗ്യ മേഖലയാണെങ്കില്‍ തകരാറെന്തെന്നതിന് ഭാരതത്തിലെ അവസ്ഥ മാത്രം നോക്കിയാല്‍ മതി.പേരിന് നാം പൊതുമേഖലയെന്നൊക്കെ പറഞ്ഞാലും സ്വകാര്യമേഖല തന്നെയാണ് നമ്മുടെ ആരോഗ്യരംഗം ഭരിയ്ക്കുന്നത്.

ഇന്‍ഷുറന്‍സ് ഉണ്ടായാലുമില്ലെങ്കിലും സ്വകാര്യ ആരോഗ്യ മേഖലയുടേ കുഴപ്പങ്ങള്‍ ഇതൊക്കെയാണ്....

കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ള രോഗചികിത്സ:പലപ്പോഴും രോഗിയുടെ ആ‍ത്യന്തികമായ ക്ഷേമമല്ല സ്വകാര്യ മേഖലയിലെ രോഗചികിത്സ കൊണ്ട് ഉണ്ടാവുക, സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിനായി നടത്തുന്ന അരോഗ്യസേവനകേന്ദ്രങ്ങള്‍ എന്നാണര്‍ത്ഥം. എത്രയൊക്കെ പ്രൊഫഷണല്‍ എത്തിക്സ് ഉണ്ടായാലും -പറഞ്ഞാലും ആത്യന്തികമായി രോഗിചികിത്സയല്ല, ലാഭം തന്നെയായിരിയ്ക്കും അവിടെ മുഖ്യ ഉദ്ദേശം.
രോഗിചികിത്സ മിക്കപ്പോഴും കോമ്പ്രമൈസ് ചെയ്യേണ്ടിവരുന്നു.

ഭീമമായ ഫീസ്: സ്വകാര്യമേഖലയിലെ രോഗചികിത്സ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരിയ്ക്കുകയില്ല. ഭൂരിഭാഗം വരുന്ന ജനങ്ങള്‍‍ക്ക് ആതുരശ്രുഷൂഷാസേവനങ്ങള്‍ നിഷേധിയ്ക്കുന്നതിനു തുല്യം.

നിയമവിധേയമല്ലാത്ത കച്ചവടങ്ങള്‍:മരുന്ന്, മറ്റ് ആതുരശ്രുഷൂഷാ സൌകര്യങ്ങള്‍ എന്നിവയുടെ ഗുണമേന്മാ നിര്‍ണ്ണയത്തിലോ നിരക്കിലൊ‍ ഗവണ്മെന്റിന് ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ വരുന്നു. പൂര്‍ണ്ണമായ അരാജകത്ത്വമായിരിയ്ക്കും ഫലം.(ഇന്ന് ഭാരത്തത്തില്‍ നിലവിലുള്ള പോലെ) അവയവകച്ചവടം, നിയമവിധേയമല്ലാത്ത പരീക്ഷണങ്ങള്‍ ഒക്കെ ആതുരശ്രുഷൂഷയുടെ മറവില്‍ ഉണ്ടായേക്കാം.
(ഉണ്ടായേക്കാം ഉണ്ടായേക്കാം എന്നൊക്കെ പറയുന്നത് ഉണ്ടാവുന്നതാണെന്ന് എല്ലാര്‍ക്കുമറിയാം. ഞാനെന്തുവാ ഈ എഴുതിക്കൊണ്ടിരിയ്ക്കുന്നത്? ഈ പോസ്റ്റൊരുമാതിരി പത്താം ക്ലാസിലെ എക്കണൊമിക്സ് പുസ്തകം മാതിരിയുണ്ട്:)

ചിലവു കൂടുതല്‍ ഉത്പ്പാദനക്ഷമത കുറവ്‍:ഇതൊരു ഉദാഹരണം വഴി പറയാം. താരതമ്യേന ചെറിയ ഒരു പട്ടണമായ പന്തളത്ത് മൂന്ന് പ്രധാന ആശുപത്രികളും മൂന്ന് സീ ടീ സ്കാനറുകള്‍, മൂന്ന് പൂര്‍ണ്ണമായും സജ്ജമാക്കിയ ലബോറട്ടറികള്‍, മൂന്ന് ആശുപത്രികളിലുമായി ഏതാണ്ട് അഞ്ചോളം എക്സ്രേ യൂണിറ്റുകള്‍ എന്നിവയുണ്ട്. ഒരോ സീ റ്റീ സ്കാനറിലും ഏതാണ്ട് അഞ്ച് സീ ടീ സ്കാനുകള്‍ ശരാശരി ഒരുദിവസം നടക്കുന്നുണ്ട്. അതായത് പതിനഞ്ച് സീടീ സ്കാനുകള്‍ ഒരു ദിവസം പന്തളത്ത് നടക്കുന്നു. ഈ പതിനഞ്ച് സ്കാന്‍ ചെയ്യുവാന്‍ ഒരു സീടീ സ്കാനര്‍ മതി. അപ്പൊ പൊതു ഉടമസ്ഥതയിലാണെങ്കില്‍ ഒരു സീ ടീ സ്കാനറ് മതിയാവുന്ന സ്ഥാനത്ത് സമൂഹം മൂന്നു സ്കാനറുകള്‍ വാങ്ങുവാനും പരിപാലിയ്ക്കുവാനുമുള്ള പണം ചിലവഴിച്ചു. അതായത് ആത്യന്തികമായി ഈ അധികം രണ്ട് സ്കാനറുകളുടേയും പണം രോഗികളില്‍ നിന്നുതന്നെയാണ് ഈടാക്കുക.ലബോറട്ടറികള്‍, എക്സ്രേ, മറ്റ് പശ്ചാത്തല സൌകര്യങ്ങള്‍, ആരോഗ്യസേവന വിദഗ്ധരുടെ എണ്ണം ഇതിലൊക്കെ കേന്ദ്രീകൃതമായ പൊതു ഉടമസ്ഥതയിലായിരുന്നാല്‍ ചിലവു കുറയും.. ഉല്‍പ്പാദനക്ഷമത കൂടും.

സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സിന്റെ ദോഷങ്ങള്‍
പ്രധാനമായും ഒരു വഴിയുണ്ടെങ്കില്‍ സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ നമ്മുടെ ചികിത്സയ്ക്കായി പണം നല്‍കില്ല. അമേരിയ്ക്കയിലെ അത്തരം നിരവധി അനുഭവങ്ങള്‍ പ്രശസ്ത ആക്ടിവിസ്റ്റും ചലചിത്രകാരനുമായ മൈക്കിള്‍ മൂറിന്റെ സിക്കോ എന്ന ഡോക്യുമെന്ററിയില്‍ കാണിയ്ക്കുന്നുണ്ട്. ഭാരതത്തിലും ആവശ്യത്തിന് ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ പണം നല്‍കാതെയിരുന്നിട്ടുള്ള അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിച്ചുള്ള ആരോഗ്യവ്യവസ്ഥ ആത്മഹത്യാപരമായിരിയ്ക്കും.

മാത്രമല്ല സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഒരു പാവപ്പെട്ടവനോ സാധാരണക്കാരനോ താങ്ങാവുന്നതിലധികമായിരിയ്ക്കും. ഭാരതത്തില്‍ ഏതാണ്ട് ആറായിരം രൂപയാകും ഒരു വര്‍ഷത്തെ പ്രീമിയം ആരോഗ്യമുള്ള ഒരാള്‍ക്ക്. മൂവായിരം രൂപാ വരുമാനമുള്ള ശരാശരിക്കാരന് മാസം അഞ്ഞൂറ് രൂപാ ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി മാറ്റിവയ്ക്കാനെവിടെ ? അവന്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ നടക്കും. ഇന്‍ഷുറന്‍സ് നിയന്ത്രിത ആരോഗ്യമേഖലയാകുമ്പോള്‍ മത്സരം കുറവായതിനാലും അനാവശ്യ പ്രോട്ടോക്കോളുകള്‍ പാലിയ്ക്കേണ്ടുന്നതിനാലും ചികിത്സാച്ചിലവ് സാധാരണ സ്വകാര്യമേഖലയെക്കാളും അതിഭീമമായി കൂടുതലായിരിയ്ക്കും. ഫലം സാധാരണക്കാരന് കടം വാങ്ങിപ്പോലും ആശുപത്രിയില്‍ പോകാനാവാത്ത അവസ്ഥ വരും.

അമേരിയ്ക്കയില്‍ 47 മില്യണ്‍ ആള്‍ക്കാര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് ആശുപത്രി സേവനങ്ങള്‍ / ആരോഗ്യ സേവനങ്ങള്‍ ലഭിയ്ക്കാതെയിരിയ്ക്കുന്നത്. അമേരിയ്ക്കയില ആരോഗ്യസൂചികകള്‍(ശരാശരി ആയുര്‍ദൈര്‍ഖ്യം, ശിശുമരണനിരക്ക്) ശരാശരി വികസിത രാജ്യങ്ങളേക്കാള്‍ വളരെ മോശമാണ് താനും. ആരോഗ്യ ചിലവുകളാണ് ആ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കടക്കെണിയിലാക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
(കേരളത്തിലെ വികസന ആരോഗ്യസൂചികകള്‍ നാം താരതമ്യം ചെയ്യുന്നത് അമേരിയ്ക്കയുമായാണ്. താരതമ്യം ചെയ്യുവാന്‍ ഒട്ടും അര്‍ഹതയില്ലാത്തതാണ് അമേരിയ്ക്കന്‍ ആരോഗ്യരംഗം.)

അമേരിയ്ക്കയിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ ഏതാണ്ട് 84 ശതമാനത്തോളം ആളുകള്‍ക്ക് മാത്രമേ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളൂ. ഈ 84 ശതമാനത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമായി വാങ്ങിയ ആളുകള്‍ 9 ശതമാനമേ ഉള്ളൂ. ബാക്കിയാള്‍ക്കാരെല്ലാം അവരുടെ തൊഴില്‍ ദാതാവ് വഴി കിട്ടുന്ന ഇന്‍ഷുറന്‍സ് ആണ്. തൊഴില്‍ ഇല്ലയെങ്കില്‍ ആ ഇന്‍ഷുന്‍സ് ഇല്ലയെന്നര്‍ത്ഥം.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ചിലവുകള്‍ പണപ്പെരുപ്പത്തെക്കാളും ശമ്പളനിരക്കിനെക്കാളും കൂടുതലായാണ് കണ്ട്‌ വരുന്നത്.
അതേ സമയം തന്നെ അമേരിയ്ക്കന്‍ ഐക്യനാടുകളുടേ ബഡ്ജറ്റില്‍ മറ്റേതൊരു രാഷ്ട്രത്തെക്കാളും ആരോഗ്യ സേവനങ്ങള്‍ക്ക് പണം നീക്കിവയ്ക്കുന്നു. 2004 ലെ കണക്കനുസരിച്ച് അമേരിയ്ക്കന്‍ ഐക്യനാടുകള്‍ ഒരാള്‍ക്ക് ഒരുവര്‍ഷം $6102 ആരോഗ്യസേവനങ്ങള്‍ക്കായി ചിലവിടുന്നു. മറ്റെതൊരു ജീ 7 രാഷ്ട്രം ചിലവാക്കുന്നതിലും 92.7% കൂടുതലാണിത്. (സ്വകാര്യ മേഖലയില്‍ എങ്ങനെ ചിലവു കൂടുന്നുവെന്ന് നാം നേരത്തേ മനസ്സിലാക്കിയല്ലോ)
അതേ സമയം തൊട്ടടുത്ത രാഷ്ട്രമായ കാനഡയെക്കാള്‍ 35 മുതല്‍ 45 % വരെ കൂടുതലാണ് അമേരിയ്ക്കയില്‍ മരുന്നുകളുടെ വില. ലോകാരോഗ്യ സംഘടന 2000 ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് കാനഡയിലെ പൌരന്മാരുടെ ആരോഗ്യം 35 ആം സ്ഥാനത്ത് വന്നപ്പോള്‍ ശരാശരി അമേരിയ്ക്കക്കാരന്റെ ആരോഗ്യം 72 ആം സ്ഥാനത്താണ് വന്നത്. കാനഡയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79.9 വയസ്സ് ആകുമ്പോള്‍ അമേരിയ്ക്കയില്‍ അത് 77.5 വയസ്സാണ്. \ശിശുമരണനിരക്കുകളും അമേരിയ്ക്കയില്‍ കൂടുതലാണ്. അമേരിയ്ക്കയില്‍ തന്നെ കറുത്തവര്‍ഗ്ഗക്കാരുടെ കാര്യമെടുത്താല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇതിലും വഷളാകും.
(എതാണ്ട് അടുത്തടുത്ത് കിടക്കുന്ന രാഷ്ട്രങ്ങള്‍ എന്ന നിലയിലാണ് കാനഡയും അമേരിയ്ക്കയുമായ് താരതമ്യപ്പെടുത്തിയത്. അമേരിയ്ക്കയില്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് നിയന്ത്രിത/ സ്വകാര്യ ആശുപത്രി നിയന്ത്രിത ആരോഗ്യമേഖലയും കാനഡയില്‍ പൊതുആരോഗ്യസംവിധാനവുമാണ്. കാനഡയിലെ ആരോഗ്യസംവിധാനം ഏതാണ്ട് ബ്രിട്ടണിലെപ്പോലെതന്നെ.)

എന്തിനാണ് അമേരിയ്ക്കയിലെ ആരോഗ്യസംവിധാനത്തെ ഇങ്ങനെ കുറ്റം പറയുന്നത്.?

കാരണമുണ്ട്. ശ്രീ മന്മോഹന്‍ സിംഗ് കേംബ്രിഡ്ജില്‍ ധനതത്വശാസ്ത്രം പഠിപ്പിച്ചിരുന്ന കാലവും ഒരു വെല്‍ഫെയര്‍ രാഷ്ട്രമായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് ഐക്യനാടുകളില്‍ താമസിച്ചിരുന്ന കാലവും മറന്ന് ലോകബാങ്കില്‍ ജോലിചെയ്തിരുന്നപ്പോഴുള്ള സമയം മാത്രമേ ഓര്‍ക്കുന്നുവുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ചില പോളിസികള്‍ കാണുമ്പോള്‍ തോന്നുക. അതേസമയം ഹാര്‍വാര്‍ഡിലെ എം ബീ ഏ ശ്രീമാന്‍ ചിദംബരത്തെ അമേരിയ്ക്കന്‍ എക്കോണമി അന്ധമായി അനുകരിയ്ക്കാനാണ് പഠിപ്പിച്ചിരിയ്ക്കുന്നത്. കലൈഞ്ജറുടെ വിഴുപ്പലക്കാനല്ലാതെ ഡാക്ടര്‍ അമ്പുമണിരാമദോസിന് മറ്റൊന്നുമറിയില്ല എന്ന് ഇതിനകം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. ഇടതിന് ചീനയൊഴിച്ച് ബാക്കിയെന്തെങ്കിലുമുണ്ടേല്‍ അത് ക്യൂബയിലാണ്..പുതു പൂക്കള്‍ വിരിയിച്ച കമ്യൂണിസ്റ്റ് പച്ചകളുടെ പിറകേയാണ് അവരിപ്പോഴും.(ക്യൂബയിലെ ആരോഗ്യപരിരക്ഷാ സംവിധാനം കുറച്ചൊക്കെ മെച്ചമാണ്. പക്ഷേ അത് അങ്ങനെ തന്നെ ഓടിയ്ക്കണമെങ്കില്‍ ആള്‍ക്കാരുടെ വായമൂടുക്കെട്ടിത്തന്നെയിരിയ്ക്കേണ്ടി വരും.) പിന്നെ ഭരിയ്ക്കാന്‍ വന്നേയ്ക്കാവുന്ന ഭാ ജാ പാ നേതാക്കള്‍ അന്തിയുറങ്ങുന്നത് അമേരിയ്ക്കന്‍ കോണ്‍‍സുലേറ്റിലാണ്.

മൊത്തത്തിലങ്ങനെയായത് കാരണം അമേരിയ്ക്കന്‍ മാതൃക പിന്തുടരുകയാവും ഭാരതത്തിന് ആകെയുള്ള മാര്‍ഗ്ഗമെന്ന് നേതാക്കള്‍ ധരിയ്ക്കാനും, അല്ലേല്‍ അതുവഴി കോടികളുടെ ബിസിനസ് ഉണ്ടാക്കാന്‍ പോകുന്ന സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ധരിപ്പിയ്ക്കാനും നല്ല സാധ്യതയുണ്ട്.

പൊതു ഉടമസ്ഥതയിലുള്ള സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന് കണക്കുകളും അനുഭവവും സൂചിപ്പിച്ചാലും ആരും അത് ശ്രദ്ധിയ്ക്കുകയില്ല. വരാന്‍പോകുന്ന ഇന്‍ഷൂറന്‍സ് വസന്തത്തില്‍ നിന്ന് അല്‍പ്പം പൂവും കായുമൊക്കെ നേതാക്കളുടെ പോക്കറ്റിലേയ്ക്കുമെത്തുമ്പോള്‍ ശരാശരി ഭാരതീയന്‍,- ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പോലെ -“ജനഗണപരമ്പരയ്ക്കന്നം കൊടുക്കുവാന്‍ കരിയുമായ് കന്നിന്റെ പിറകെയുദയല്ലയം
പൊരുതു പുരുഷായുസ്സു ചോര ചേറാക്കി” യ ഭാരതീയന്‍ വീണ്ടും പെരുവഴിയിലൂടെ വെറും ചണ്ടിയായ്, തെണ്ടിയായ് ഒടുവിലലയേണ്ടിവരും.

നമ്മളിവിടെയതൊക്കെ എഴുതി വായിച്ചിട്ടെന്താ കാര്യം..???കഴിഞ്ഞ നാലാഴ്ചയായി പാതിരാത്രികള്‍ ഉറക്കളയ്ക്കുമ്പോല്‍ എനിയ്ക്ക് തോന്നിയൊരു ചോദ്യമാണ്. ഇതിവിടേ ആരു കാണാന്‍??

അല്ല വല്ലപ്പോഴും ഇതൊക്കെ ഓര്‍ക്കാമല്ലോ..തെണ്ടിയായലയുന്ന ഭൂമിപുത്രന്മാരുടെ ജാതകം ......

(അതേ ഇത് ചുള്ളിക്കാടിന്റെ പണ്ട് വായിച്ച ഏതോ കവിതയാണ്.. ഏതാണെന്ന് ആര്‍ക്കെങ്കിലുമറിയുമോ??)

അതുപോട്ടേ..ഭാരതത്തിലെ മുഴുവന്‍ കാര്യം മുഴുവന്‍ എനിയ്ക്കറിയില്ല.കുറേയേറെ പഠനം നടത്തേണ്ടിയിരിയ്ക്കുന്നു. പക്ഷേ കേരളത്തില്‍ നമ്മള്‍ മുമ്പേ പറഞ്ഞപോലൊരു എന്‍ എച് എസ് മാതൃകയില്‍ സംഭവം ഉണ്ടാക്കാനുള്ള സകല പശ്ചാത്തല സൌകര്യങ്ങളുമുണ്ട്..

അത് എങ്ങനെ വേണം?

എങ്ങനെ വേണമെന്ന് അവരവരുടെ അഭിപ്രായം എഴുതൂ..നല്ല മാര്‍ക്ക് തരാം.:)

(നിര്‍ത്താന്‍ ഉദ്ദേശമില്ല. അടുത്തത്.. കേരളാ മോഡല്‍- ഒരു പൊളിച്ചെഴുത്ത്..കണ്ണില്‍ എന്തേലുമൊഴിച്ച് കാത്തിരിയ്ക്കൂ)