Sunday, February 24, 2008

ചൊട്ട മുതല്‍ ചുടല വരെ

വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം

പൊളിഞ്ഞ,ഇടിഞ്ഞ് വീഴാറായ ഓടിട്ട ഒരു കെട്ടിടം. ചുറ്റിനുമുള്ള പട്ടണത്തില്‍ നിന്നൊഴിഞ്ഞ് ഒരു വയസ്സനെപ്പോലെ നില്‍ക്കുന്നു. രണ്ട് മുറികള്‍ കയറിച്ചെല്ലുന്നിടത്ത് കാണാം. ഒന്നില്‍ ഒരു മേശയിട്ട് രണ്ട് നേഴ്സുമാര്‍ ഇരുപ്പുണ്ട്. രണ്ട് കട്ടിലും. ഒന്നില്‍ ഒരു രോഗി കിടപ്പുണ്ട്. ഒന്നില്‍ ചില സാധനങ്ങള്‍ വച്ചിരിയ്ക്കുന്നു. തറയില്‍ കീറപ്പായ വിരിച്ച് രണ്ട് കുഞ്ഞുങ്ങളോടൊപ്പം അമ്മമാര്‍ ഇരിയ്ക്കുന്നു. ഡൊക്ടര്‍ എവിടെയെന്ന് ചോദിച്ചതിന് അടുത്ത മുറിയിലേയ്ക്ക് ചൂണ്ടിക്കാട്ടി.

ഞാനങ്ങോട്ട് കയറിച്ചെല്ലുമ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിനെയാണ് കണ്ടത്. പെട്ടെന്നാരെങ്കിലും കുഴഞ്ഞ് വീണതാകുമെന്നേ കരുതിയുള്ളൂ.ഡോക്ടറെവിടെ എന്ന വീണ്ടുമുള്ള ചോദ്യത്തിന് ആ ആള്‍ക്കൂട്ടത്തിലേയ്ക്ക് കൈചൂണ്ടി നേഴ്സ് മറഞ്ഞു. ഒരു പത്തന്‍പത് ആള്‍ക്കാര്‍ വരും. സ്ത്രീകളും കുട്ടികളും .

ഓഹോ അത് ഡൊക്ടറുടെ പരിശോധനാ മുറിയാണല്ലോ?
ആളുകളെ വകഞ്ഞ് മാറ്റി ഞാനാ കസേരയുടെ അടുത്തെയ്ക്ക് ചെന്നു. ഡോക്ടറുണ്ട്. ചുറ്റിനും പത്തോളം കുട്ടികളും. അയാള്‍ ഒരേ സമയം ഒരു കുട്ടിയുടെ ദേഹത്തെവിടെയോ സ്റ്റെതസ്കോപ്പ് മുട്ടിയ്ക്കുകയും മറ്റൊരു കുട്ടിയ്ക്ക് മരുന്നെഴുതുകയും ചെയ്യുന്നു. ചിലപ്പൊ തലയുയര്‍ത്തി അവിടെ നില്‍ക്കുന്നവരോട് എന്താ എന്ന് ചോദിച്ചാലായി. ചിലര്‍ ചിലതൊക്കെ പറയുന്നു. അയാളത് കേള്‍ക്കാതെതന്നെ എന്തോ കുറിപ്പടിയെഴുതി കൊടുക്കുന്നു.


ജീവിതത്തിലാദ്യമായി ഒരേ സമയത്ത് പത്ത് പേരെ ചികിത്സിയ്ക്കുന്ന ഡോക്ടറെ അന്ന് ഞാനവിടെ കണ്ടു. ഗതികേട് തന്നെ... ഡോക്ടറുടേയും കുട്ടികളുടേയും.
(2002 ജൂലായ്, കേരളത്തിലെ ഒരു‍ താലൂക്ക് ഗവണ്മെന്റ് ആശുപത്രി.)

നഗര പ്രദേശങ്ങളിലുള്ള ആശുപത്രികളെ യുദ്ധം നന്നായി ബാധിച്ചിരുന്നു. ലണ്ടനിലുള്ള ഒരാശുപത്രിയും ബോബിങ്ങില്‍ നിന്ന് വിമുക്തമായില്ല.ആശുപത്രികളുടെ കാര്യം വളരെ കഷ്ടമായിരുന്നു . ഉദാഹരണമായി പാഡിംഗ്ടണ്‍ ആശുപത്രിയില്‍ കട്ടിലുകളുടെ കാലുകള്‍‍ എണ്ണ നിറച്ച ടിന്നുകളില്‍ ഇറക്കിവച്ചിരിയ്ക്കുന്നു. പാറ്റ കട്ടിലില്‍ കയറാതിരിയ്ക്കാന്‍.

ഇരുപത്തൊന്ന് ശതമാനം ആശുപത്രികളും ഏതാണ്ട് നൂറ് കൊല്ലം മുന്‍പ് ഉണ്ടാക്കിയവയായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതിനും അമ്പതുകൊല്ലത്തിലേറെ പഴക്കമുണ്ടായിരുന്നു. ചൂ‍ടാക്കാന്‍ മിക്ക ആശുപത്രികളിലും അമ്പത് കൊല്ലത്തിലേറെ പഴക്കമുള്ള ബോയിലറുകളാണ് ഉണ്ടാ‍യിരുന്നത്.

മെഡിസിന്‍ വാര്‍ഡുകള്‍ , ന്യൂമോകോക്കല്‍ ന്യുമോണിയ, ശ്വാസകോശ പഴുപ്പ്, അക്യൂട്ട് നെഫ്രൈറ്റിസ് (വൃക്കരോഗം) , ആമ വാത പനി, ആമവാതം മൂലമുള്ള ഹൃദയരോഗം, ക്ഷയം, സിഫിലിസ്‍, എല്ലാ സ്റ്റേജിലുമുള്ള ബ്രുസെല്ലോസിസ്(തിളപ്പിയ്ക്കാത്ത പാല്‍ കുടിയ്ക്കുന്നത് മൂലമുണ്ടാകുന്ന ഒരുതരം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍.) എന്നീ രോഗങ്ങള്‍ ബാധിച്ചവരെക്കൊണ്ട് നിറഞ്ഞിരുന്നു. പറയത്തക്ക മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല്ല. നല്ല നേഴ്സിങ്ങ് ശ്രുശ്രൂഷയും ചുരുക്കം ചില മരുന്നുകളും ..അതായിരുന്നു ആശുപത്രികള്‍. ശിശുമരണ നിരക്ക് 1000 കുട്ടികളില്‍ 59 എന്നതായിരുന്നു.

അക്കാലത്ത് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു റിഷപ്ഷനിസ്റ്റ് പറയുന്നു.”ഞാന്‍ രാവിലേ ജോലിയ്ക്കെത്തുമ്പോള്‍ രോഗികളുടെ നിര ആശുപത്രിവളപ്പും , ആശുപത്രിയ്ക്ക് മുന്നിലെ തെരുവും കഴിഞ്ഞ് മുഖ്യ തെരുവിലേയ്ക്ക് അപ്രത്യക്ഷമാകുന്ന രീതിയിലായിട്ടുണ്ടാകും”
(രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിലെ ആശുപത്രികളെപ്പറ്റിയുള്ള ഒരു വിവരണം )

ഈ അവസ്ഥയിലുള്ള ഒരു ആരോഗ്യ സംവിധാനമാണ് ക്ലമന്റ് അറ്റ്ലീ മന്ത്രിസഭയ്ക്ക് 1948 ല്‍ നേരിടേണ്ടി വന്നത്. യുദ്ധം കഴിഞ്ഞതേയുള്ളൂ. സൂര്യനസ്തമിയ്ക്കാത്ത ബ്രട്ടീഷ് സാമ്രാജ്യം പോയ്പ്പോയി. ഇന്‍ഡ്യയുള്‍പ്പെടെ പല രാജ്യങ്ങളും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞു. പലതും സ്വാതന്ത്ര്യം പ്രാപിയ്ക്കലിന്റെ വക്കിലാണ്. യുദ്ധം രാഷ്ട്രത്തിനെയാകെ കടക്കെണിയിലാക്കി. രാജ്യം മുഴുവന്‍ ഒരു വല്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുന്ന സമയം.

യുദ്ധ വീരനായി ലോകമെമ്പാടും പ്രസിദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിശ്ചായ തെല്ലും വകവയ്ക്കാതെയാണ് ചര്‍ച്ചിലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തോല്‍പ്പിച്ച് ബ്രട്ടീഷ് ജനത ക്ലമന്റ് അറ്റ്ലിയുടെ ലേബര്‍ പാര്‍ട്ടിയെ ഭരണം ഏല്‍പ്പിച്ചത്. ചര്‍ച്ചിലിന്റെ പ്രതിച്ഛായയ്ക്കും യുദ്ധനിപുണതയ്ക്കും ഈ അവസ്ഥയില്‍ നിന്ന് അവരെ രക്ഷിയ്ക്കാനാവില്ലെന്ന് അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഡോക്ടര്‍ ഏ ജേ ക്രോണിന്‍ എഴുതിയ ദ സിറ്റാഡല്‍ എന്ന നോവല്‍ വൈദ്യരംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തതകളെപ്പറ്റി തുറന്നെഴുതിയ ഒന്നായിരുന്നു. ബ്രട്ടീഷ് സമൂഹത്തില്‍ അതിന് വ്യാപകമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു.ചര്‍ച്ചിലിന്റെ പരാജയത്തിനു പോലും മുഖ്യ കാരണം ആ നോവലായിരുന്നു എന്ന് വാദങ്ങളുണ്ട്.

(ബിവറിജ് റിപ്പോര്‍ട്ടിനെക്കുറിച്ചും ക്ഷേമരാഷ്ട്രത്തെക്കുറിച്ചുമുള്ള കുറിപ്പ്: സയന്‍സ് മ്യൂസിയം ലണ്ടന്‍)

എന്തായാലും യുദ്ധം കഴിഞ്ഞ ഉടനേ ഒരു ഭൂദോദയത്തില്‍ ചെയ്തതൊന്നുമല്ല എന്‍ എച് എസ്. അതിന്റെ ചട്ടക്കൂട് ബ്രിട്ടണിലെ പ്രശസ്തനായ ധനതത്വ ശാസ്ത്രജ്ഞനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വില്യം ബീവറിജ് തയാറാക്കിയ ബിവറിജ് റിപ്പോര്‍ട്ടാണ്. 1942 ലാണ് അത് പുറത്തിറക്കിയത്.

യുദ്ധം ജനങ്ങളുടെ ഇടയിലുള്ള ഒത്തൊരുമ വര്‍ദ്ധിപ്പിച്ചു. ഒരുപാട് ധനം യുദ്ധത്തിനായി ചിലവാക്കി. യുദ്ധസമയത്ത് എല്ലാവര്‍ക്കും തൊഴില്‍‍ നല്‍കാനും കഴിഞ്ഞിരുന്നു.

യുദ്ധം നടത്താന്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാമെങ്കില്‍, ഇത്രയും പണം ഉണ്ടാക്കാമെങ്കില്‍ യുദ്ധം ഇല്ലാത്ത സമയത്ത് ആ മാനുഷികശേഷി പുരോഗമനോന്മുഖമായ, മനുഷ്യോപകാരപ്രമായ, രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാലെന്ത്?.

ഈ ചോദ്യമാണ് ‘ചൊട്ട മുതല്‍ ചുടല വരെ‘ എന്ന പേരിലുള്ള ക്ഷേമ രാഷ്ട്ര ആസൂത്രണ പരിപാടികള്‍ നടപ്പിലാക്കാന്‍ അറ്റ്ലീ മന്തിസഭയ്ക്ക് ധൈര്യം നല്‍കിയത്.


(നാഗരികതയെ സോഷ്യലിസ്റ്റ് ബ്ലൊക്കുകാര്‍ ആയാസരഹിതമായ ബിവറിജ് പാതയിലേയ്ക്ക് നയിയ്ക്കുന്നു..1947ലെ ഒരു കാര്‍ട്ടൂണ്‍)

എന്‍ എച് എസ് വരുന്നതിനു മുന്‍പ് ബ്രിട്ടണിലെ ആരോഗ്യരംഗം ആകെ ചിതറിക്കിടകുകയായിരുന്നു. മുനിസിപ്പല്‍ ആശുപത്രികള്‍, കാശുകൊടുത്ത് ഡോക്ടറെ കാണാവുന്ന സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, തൊഴിലാളികള്‍ക്കായുള്ള ആശുപത്രികള്‍ ‍( ഈ എസ് ഐ പോലെ)..ചില സ്വകാര്യസ്ഥാപനങ്ങളും മിഷനറിമാരും സാമൂഹ്യ പ്രവര്ത്തകരുമൊക്കെ നടത്തുന്ന ചാരിറ്റബിള്‍ ആശുപത്രികള്‍, മാനസികമായ അപര്യാപ്തതകളും മാനസികരോഗങ്ങളുമുള്ളവരെ ചികിത്സിയ്ക്കുകയോ പാര്‍പ്പിയ്ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍.....ഒന്നിനും പൊതുവായ ഒരു ചട്ടക്കൂടോ മാര്‍ഗ്ഗരേഘയോ ഉണ്ടായിരുന്നില്ല. ഈ സ്ഥാപനങ്ങളെയൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് എന്‍ എച് എസ് തുടങ്ങിയത്.
അന്യൂറിന്‍ ബെവന്‍ ആയിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി.
അസൂത്രണത്തിന്റെ സമയത്ത് നാമെല്ലാം കേള്‍ക്കുന്ന ഒരു വാക്കാണ് മുന്‍‌ഗണന.. വളരെ വ്യാപ്തിയുള്ളൊരു വാക്കാണത്. ഒരോരുത്തരുടേയും മുന്‍‌ഗണന വ്യത്യാസപ്പെട്ടിരിയ്ക്കുമല്ലൊ. അന്യൂരിന്‍ ബവന്റെ മുന്‍‌ഗണന ഏതുവിധേനേയും ഒരു ഏകീകൃത പൊതുനിയന്ത്രിത സാര്‍വജനീന ആരോഗ്യ സംവിധാനം രാജ്യത്തുണ്ടാക്കുക എന്നതായിരുന്നു.
സ്വാഭാവികമായും എതിര്‍പ്പുകള്‍ വന്നു. കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷമാണ്, അവര്‍ എതിര്‍ക്കും എന്നതിനു സംശയമില്ല. പക്ഷെ ആരോഗ്യരംഗം സ്റ്റേറ്റ് നിയന്ത്രണത്തിലാകുന്നു എന്നത് അദ്യം വെകളിപിടിപ്പിച്ചത് അവരെയായിരുന്നില്ല.
ബ്രിട്ടണിലെ ഡൊക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനായിരുന്നു ഏറ്റവും കൂടുതല്‍ ഇതിനെ എതിര്‍ത്തത്.

എന്തിനാ ഡോക്ടര്‍മാരുടെ സംഘടന ഇതിനെ എതിര്‍ക്കുന്നത്? കാര്യം നിസാരമല്ല. ഇത്തരമൊരു രീതിവിധാനം വന്നാല്‍ അത് ഏറ്റവും ബാധിയ്ക്കുക ഡോക്ടര്‍മാരെയായിരിയ്ക്കും. പ്രാക്ടീസ് സ്വകാര്യമേഖലയില്‍ വില്‍ക്കാനുള്ള അവരുടെ അവകാശം കുറയും. അവര്‍ക്ക് ഗവണ്മെന്റ് ശമ്പളം വാങ്ങേണ്ടിവരും. അതായത് ഡൊക്ടര്‍ എന്ന നിലയില്‍ ബിസിനസ് ചെയ്യാനുള്ള വഴികള്‍ കുറയും.അപ്പോള്‍ അവരതിനെ എതിര്‍ക്കും.അതിനെയാണ് വര്‍ഗ്ഗസമരം എന്ന് പറയുക.:)

അന്യൂറിന്‍ ബവനെ മെഡിയ്ക്കല്‍ അസോസിയെഷന്‍ വിളിച്ചത് ഹിറ്റ്ലര്‍ എന്നായിരുന്നു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ അടിച്ചേല്‍പ്പിച്ച പോലെയുള്ള നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ ഉണ്ടാക്കിവയ്ക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ഒച്ചപ്പാടുണ്ടാക്കി.ഹിറ്റ്ലര്‍ എന്ന വിളിപ്പേര് കാരണം പാശ്ചാത്യലോകത്തുണ്ടാക്കിയേക്കാവുന്ന പ്രതിച്ഛായയെപ്പറ്റി അവര്‍ക്കറിയാമായിരുന്നു എന്ന് തോന്നുന്നു.

ബവനും ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ പലകുറി നടന്നു.എന്തായാലും എന്‍ എച് എസ് തുടക്കദിവസമായ ജൂലായ് 5 1948 നു മുന്‍പായിത്തന്നെ തൊണ്ണൂറു ശതമാനം ഡോക്ടര്‍മാരും എന്‍ എച് എസിനു അനുകൂലമായി വിധിയെഴുതി.

ഉദാരമായ ശമ്പള വേതനവ്യവസ്ഥകളും, സ്വകാര്യ പ്രാക്ടീസ് അനുവദിയ്ക്കലും തുടങ്ങി ഡോക്ടര്‍മാരെ വശത്താക്കാന്‍ വളരെയേറെ യത്നിയ്ക്കേണ്ടി വന്നു അന്യൂറിന്‍ ബവന്..
അതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി “ എനിയ്ക് അവരുടെ വായില്‍ സ്വര്‍ണ്ണം നിറച്ചുകൊടുക്കേണ്ടി വന്നു” (stuffing their mouth with gold)

(എല്ലാവരേയും ഒരുപോലെ കാണുന്ന കൃസ്സ്മസ്സ് അപ്പൂപ്പന്‍-NHS..1948 ലെ ഒരു കാര്‍ട്ടൂ‍ണ്‍)

എന്‍ എച് എസിന്റെ പ്രഖ്യാപിത നയങ്ങള്‍ ഇതായിരുന്നു.

  • എല്ലാ തലത്തിലുമുള്ള ആള്‍ക്കാരുടെ സമഗ്രമായ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം
  • പണംകൊടുക്കാനുള്ള കഴിവനുസരിച്ചാവരുത്, ആവശ്യങ്ങള്‍ക്കനുസരിച്ചാവണം ചികിത്സ
  • സേവനത്തിനായുള്ള പണം 100 ശതമാനവും നികുതിവരുമാനത്തില്‍ നിന്ന് കണ്ടെത്തണം.. (എല്ലാവരും ഒരുപോലെ ആരോഗ്യ സേവനത്തിന് അര്‍ഹരാണ്. ഇന്‍ഷൂറന്‍സ് അടയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് ആരോഗ്യ സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുവാനുള്ള ഒരു കാര്യമാകരുത്.)
    ആരോഗ്യ സേവനം എല്ലാവര്‍ക്കും സൌജന്യമായിരിയ്ക്കണം.
മനുഷ്യ ചരിത്രത്തിലെ തന്നെ വലിയൊരു സംഭവമായിരുന്നു അത്. ലോകത്തിലാദ്യമായി എല്ലാവര്‍ക്കും അവരുടേ പ്രായമോ ലിംഗഭേദമോ ജോലിയോ സാമ്പത്തികസ്ഥിതിയോ വകവയ്ക്കാതെ തുല്യ അവകാശമുള്ള ഏറ്റവും നൂതനമായ രീതിയിലുള്ള പൊതുജനാരോഗ്യ പദ്ധതി .ലോകത്തിനു തന്നെ മാതൃകയാവുന്ന ഒന്ന്. ഒരു പൂര്‍ണ്ണമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാട്.
ആരോഗ്യരംഗത്ത് വിപ്ലവം തന്നെയായിരുന്നു അത്. തീര്‍ച്ചയായും സായുധമാര്‍ഗ്ഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലാതെതന്നെ.
അന്നുമുതലിന്നുവരെ പലവിധ കൂട്ടിച്ചെര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കും എന്‍ എച് എസ് വിധേയമായിട്ടുണ്ട്. ജൂലായ് 2000 ല്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ ആ‍ദര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സമഗ്രമായ ആരോഗ്യപരിരക്ഷാ സംവിധാനവും രോഗിയുടെ സ്വകാര്യതയുടെ സംരക്ഷണം ഉറപ്പുവരുത്തലും ഒക്കെ അതില്‍പ്പെടുന്നു. പക്ഷേ പ്രധാനപ്പെട്ട കാര്യത്തില്‍-പൊതുനികുതിവരുമാനത്തില്‍ നിന്ന് എന്‍ എച് എസിനു വേണ്ട വരുമാനം കണ്ടെത്തും എന്നതും സേവനങ്ങള്‍ സൌജന്യമായിരിയ്ക്കും എന്നതും മാറ്റമില്ലാതെ തുടരുന്നു. എന്‍ എച് എസ് സേവനങ്ങള്‍ കിട്ടുന്നതിനായി ജനങ്ങള്‍ പ്രത്യേകമായ ഒരു ഇന്‍ഷൂറന്‍സോ നികുതിയോ അടയ്ക്കേണ്ടതില്ല.

അപ്പൊ നാഷണല്‍ ഇന്‍ഷൂറന്‍സോ?

നാഷണല്‍ ഇന്‍ഷൂറന്‍സ് എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആരോഗ്യപരിരക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പൊതു ക്ഷേമനിധിയാണ്. തൊഴിലുടമകളും തൊഴിലാളികളും ചേര്‍ന്ന് വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം ഗവണ്മെന്റിലേയ്ക്ക് അടയ്ക്കുന്നു. അത് ഒരുതരത്തില്‍ ഒരു വരുമാന നികുതി തന്നെ. പക്ഷേ നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുമ്പോള്‍ സാധാരണ നികുതിപോലെയല്ലാതെ, ചില ആനുകൂല്യങ്ങള്‍ക്ക് അതടയ്ക്കുന്നയാള്‍ അര്‍ഹനാകുന്നു..ഉദാഹരണമായി മരണപ്പെടുകയോ, റിട്ടയര്‍ ചെയ്യുകയോ,ഗര്‍ഭിണിയാവുകയോ, തൊഴില്‍ രഹിതനാവുകയോ, എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്താല്‍ ബന്ധുക്കള്‍ക്കോ, സ്വന്തമായോ അല്‍പ്പം തുക ഒരുമിച്ച് കിട്ടും.തൊഴിലാളി ക്ഷേമനിധിയാണ് നമ്മുടെനാട്ടില്‍ എടുത്ത് കാണിയ്ക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം.പൊതുവായ വിശ്വാസം പോലെ ബ്രിട്ടണിലെ ആരോഗ്യപരിരക്ഷയുമായി നാഷണല്‍ ഇന്‍ഷുറന്‍സിന് യാതൊരു ബന്ധവുമില്ല. നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുന്നോ ഇല്ലയോ എന്നൊന്നും നോക്കാതെതന്നെ ബ്രിട്ടണിലെ താമസക്കാര്‍ക്കെല്ലാം എന്‍ എച് എസില്‍ സൌജന്യ ചികിത്സയ്ക്ക് അവകാശമുണ്ട്.

(In the cartoon the image is embodied in Lloyd George – seen here as a kind paternalist offering and sharing a vision of hope and renewal)

എങ്ങനെയാണ് എന്‍ എച് എസ് സേവനങ്ങള്‍ നടപ്പിലാക്കുന്നത്?

യഥാര്‍ത്ഥത്തില്‍ എന്‍ എച് എസ് സേവനങ്ങള്‍ക്ക് പ്രധാനപ്പെട്ട രണ്ട് തലങ്ങളുണ്ട്
ഗവണ്മെന്റിന്റെ ആരോഗ്യ വകുപ്പിനു കീഴിലാണ് എന്‍ എച് എസ് പ്രവര്‍ത്തിയ്ക്കുന്നത്.
എന്‍ എച് എസിന്റെ പല ശാഖകളായി പലവിധത്തിലുള്ള ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു.
1) പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍പ്രാഥമിക ആരോഗ്യസേവനം നടത്തിയ്ക്കുന്ന ട്രസ്റ്റുകളാണിവ. ഏതാണ്ട് 160 ഓളം പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. മൊത്തത്തില്‍ ഈ ട്രസ്റ്റുകളെല്ലാം കൂടി ഏതാണ്ട് 29000 ജനറല്‍ പ്രാക്ടീഷണര്‍മാരുടേയും 18000 ദന്തിസ്റ്റുകളുടേയും മേല്‍നോട്ടം വഹിയ്ക്കുന്നു.അതോടൊപ്പം പ്രാഥമിക ദ്വിതീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനുകളും നടത്തുന്നതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ചുമതലയും ഈ പ്രൈമറി കെയര്‍ ട്രസ്റ്റ്കള്‍ക്കാണ്.എന്‍ എച് എസ് ന്റെ ഫണ്ടിന്റെ 80 ശതമാനവും ചിലവഴിയ്ക്കുന്നത് പ്രൈമറി കെയര്‍ ട്രസ്റ്റുകളില്‍ കൂടെയാണ്.
2) എന്‍ എച് എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ഏതാണ്ട് 290 ഹോസ്പിറ്റല്‍ ട്രസ്റ്റുകളുണ്ട്. ഓരോ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റേയും കീഴില്‍ പല ആശുപത്രികളും അനുബന്ധസേവനങ്ങളും ഉണ്ടാകും. ദ്വിതീയ ത്രിതീയ ആതുരസേവനം നല്‍കുന്നത് ആശുപത്രികളാണ്. 260 ട്രസ്റ്റുകളിലായി ഏതാണ്ട് 1600 ആശുപത്രികള്‍ പ്രവര്‍ത്തിയ്ക്കുന്നു.

അതോടൊപ്പം എന്‍ എച് എസ് ആംബുലന്‍സ് സര്‍വീസ് ട്രസ്റ്റ്, എന്‍ എച് എസ് മാനസികാരോഗ്യ ട്രസ്റ്റ് തുടങ്ങി പല സ്ഥാപനങ്ങളും സമാന്തരമായി പ്രവര്‍ത്തിയ്ക്കുന്നു.








ഇവയുടെ നടത്തിപ്പ് പൂര്‍ണ്ണമായി വികേന്ദ്രീകരിച്ചതാണ്. പക്ഷേ കേന്ദ്രീകൃതമായ മേല്‍നോട്ടവും ഇടപെടലുകളും ഉണ്ടാകുന്നു. അതോടൊപ്പം തന്നെ പല ട്രസ്റ്റ്കള്‍ തമ്മില്‍ പൂര്‍ണ്ണമായ ആശയവിനിമയവും സേവന വിനിമയവും നടക്കുന്നുമുണ്ട്.

എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളുടെ നടത്തിപ്പില്‍ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി വളരെയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തൊഴില്‍ ബന്ധങ്ങളേയും, പ്രൊഫഷനുകളുടെ ഉദ്ദേശത്തേയും തന്നെ ഇത് മാറ്റിമറിച്ചു. ഉദാഹരണമായി ചരിത്രപരമായി ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ഡൊക്ടറുടെ ചുമതലയിലായിരുന്നത് ഇന്ന് അനുബന്ധ വൈദ്യ വിദഗ്ധരുടേ ചുമതലകളിലൊന്നായി മാറിയിരിയ്ക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കല്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കാന്‍ കഴിയുന്നു. അനുബന്ധ വൈദ്യ വിദഗ്ധരുടെ തൊഴില്‍ പരിധികളും മാറിവരികയാണ് .നേഴ്സിംഗ് ഇന്ന് സ്പെഷ്യാലിറ്റികളും സൂപ്പര്‍ സ്പെഷ്യാലിറ്റികളുമായി പിരിഞ്ഞിരിയ്ക്കുന്നു. അടിസ്ഥാന നേഴ്സിംഗ് പഠനം കഴിഞ്ഞ് ക്ലിനിയ്ക്കല്‍ നേഴ്സിങ്ങിലോ, മാനേജ്മെന്റ് / അഡ്മിനിസ്ട്രേഷനിലോ നേഴ്സിന് പഠനം തുടരാവുന്നതാണ്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വന്ന ഒരു പഠനമനുസരിച്ച് വൈദ്യ വിദഗ്ധര്‍ തന്നെ മാനേജറാകുന്നതാണ് മാനേജ്മെന്റ് ഡിഗ്രി മാത്രമുള്ളവര്‍ ആകുന്നതിനേക്കാള്‍ നല്ലതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റിന്റേയും പൊതുജനാരോഗ്യം, പകര്‍ച്ചവ്യാധി /അണുബാധാ നിയന്ത്രണം എന്നിവയുടേയൊക്കെ നടത്തിപ്പ് അനുബന്ധ വൈദ്യ വിദഗ്ധരാവുന്നത് അത്തരം പരിപാടികളുടേ കാര്യക്ഷമത വളാരെയേറെ വര്‍ദ്ധിപ്പിച്ചു എന്നാണ് എന്റെ വ്യക്തിപരമായ അനുഭവവും . മാസ്റ്റേഴ്സ് , ഡോക്ടറല്‍ ഡിഗ്രികള്‍ അനുബന്ധ വൈദ്യ വിദഗ്ധരുടെ ഇടയില്‍ കൂടിവരികയാണ്..പൊതു ആരോഗ്യമേഖലയില്‍ ഉണ്ടായിവന്ന ജനാധിപത്യമാണ് ഇത്തരം മാറ്റത്തിലേയ്ക്കും അതുവഴി കൂടിയ ഗുണനിലവാരമുള്ള രോഗചികിത്സ ഉണ്ടാകുവാനും ഇടയായിരിയ്ക്കുന്നത്. സ്വകാര്യ മേഖല ഭരിയ്ക്കുന്ന അമേരിയ്ക്കയിലും മറ്റും അനുബന്ധവൈദ്യ വിദഗ്ധര്‍ ഇത്രയും സമഗ്രമായ തൊഴില്‍ പരിധി മാറ്റവും അക്കാഡമിക്കായ ഔന്നത്യവും ഉണ്ടാക്കിയിട്ടില്ല എന്നത് അതിനു തെളിവാണ്.

കമ്പ്ലീറ്റ് കോമ്പ്ലക്സായി..എന്തോന്നിത്.? മനുഷ്യനു മനസ്സിലാവുന്ന പോലെ പറഞ്ഞ് താടേയ്..എന്നല്ലേ പറഞ്ഞ് വരുന്നത്...ഇപ്പറഞ്ഞത് ഞാന്‍ പലയിടത്ത് നിന്നങ്ങ് വിവര്‍ത്തനം ചെയ്ത് വച്ചന്നേയുള്ള്‍ മാഷേ..കാര്യം പറയാം..

അതായത് നമുക്കൊരു ചുമയും പനിയും വന്നു.(നിങ്ങക്ക് വന്നില്ലേ വേണ്ടാ..എനിയ്ക്കു വന്നു എന്ന് വച്ചോ:)
നമ്മള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനറല്‍ പ്രാക്റ്റീഷണറെ അപ്പോയിന്മെന്റ് എടുത്തിട്ട് കാണാന്‍ പോകുന്നു. (നമ്മള്‍ ഒരു സ്ഥലത്ത് താമസം തുടങ്ങുമ്പോള്‍ തന്നെ ആ സ്ഥലത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു ജനറല്‍ പ്രാക്ടീ‍ഷണറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം)

എം ബീ ബീ എസ് കഴിഞ്ഞിട്ട് ജനറല്‍ പ്രാക്ടീഷണര്‍ക്കുള്ള ട്രെയിനിങ്ങ് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് (പാസായാല്‍) മാത്രമേ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ. എം ബീ ബീ എസ് മാത്രം കഴിഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയുടെ കീഴില്‍/ ഏതെങ്കിലും കണ്‍സള്‍ട്ടന്റിന്റെ കീഴിലേ ജോലിചെയ്യാന്‍ സാധിയ്ക്കൂ. ജനറല്‍ പ്രാക്ടീഷണറായി പ്രൈവറ്റ് പ്രാക്ടീസ് പറ്റില്ല..

അതുപോട്ട് ..നമ്മള്‍ ജീ പീ ടടുത്ത് പോകുന്നു.ചലോ ജീ പീ സര്‍ജറി......
(ജീ പീ സര്‍ജറി എന്നാണ് പറയുന്നത്. സര്‍ജറി എന്ന് കേട്ട് ആരും ഞെട്ടരുത്. അങ്ങേര് ചെല്ലുന്നവരെയെല്ലാം സര്‍ജറിയൊന്നും ചെയ്യൂല്ല. ഹൌസ് സര്‍ജന്‍ എന്ന് പറയൂല്ലേ..അത്രേള്ളൂ.. ജീ പീ സര്‍ജറി എന്ന് പറഞ്ഞാല്‍ ഒരു കൊച്ച് ക്ലിനിക്കായിരിയ്ക്കും...)

ജീ പീ ക്ലിനിക്കിലുള്ള കൊച്ച് ജീ പീ മാര്‍, നേഴ്സ്, മറ്റ് സ്റ്റാഫുകള്‍ ഇവര്‍ക്കൊക്കെ ശമ്പളം മറ്റാനുകൂല്യങ്ങള്‍, ഉപകരണങ്ങള്‍ ഒക്കെ അതാത് സ്ഥലത്തെ പ്രൈമറി കെയര്‍ ട്രസ്റ്റാണ് നല്‍കുക.(നമ്മുടെ നാട്ടിലെ എയ്ഡഡ് സ്കൂളില്ലേ അതുപോലെയൊരു സെറ്റപ്പ്).. അവരെ നിയമിയ്ക്കുന്നത് ജീ പീ ആയിരിയ്ക്കും.. ഒരോ ജീപി യ്ക്കും ചിലപ്പൊ പൂര്‍ണ്ണമായും ക്വാളിഫൈഡ് ആയ ഒന്നോ രണ്ടോ ജൂനിയര്‍ ജീപീ മാര്‍, ഒന്നോ രണ്ടോ ജീ പീ രജിസ്ട്രാര്‍മാര്‍ (എം ബീ ബീ എസ് കഴിഞ്ഞ് അവസാന ഘട്ട ജീ പീയ്ക്ക് പഠിയ്ക്കുന്നവര്‍) ഒക്കെ കാണും. അതൊക്കെ പലയിടത്തും ഏറിയും കുറഞ്ഞുമൊക്കെ ഇരിയ്ക്കും. ചിലപ്പൊ ഒരു ജീ പീ സര്‍ജറിയില്‍ തന്നെ ഒന്നോ രണ്ടോ പ്രധാന ജീ പീകള്‍ കാണും. നമ്മുടെ നാട്ടില്‍ രണ്ട് മെയിന്‍ വക്കീലന്മാര്‍ ഒരു ആപ്പീസ് മുറി വാടകയ്ക്കെടുത്ത് ഇരിയ്ക്കാറില്ലേ ..അതുപോലെ തന്നെ...

അങ്ങേരെ കാണാന്‍ നമ്മള്‍ പൈസയൊന്നും കൊടുക്കേണ്ടാ..അങ്ങേര്‍ക്കുള്ള കാശ് അതാതിടത്തെ പ്രൈമറി കെയര്‍ ട്രസ്റ്റില്‍ നിന്ന് കൊടുത്തോളും.

അപ്പൊ അങ്ങേരെ കണ്ടു. അങ്ങേര് / അവര്‍ കൊഴലൊക്കെ വച്ച് നോക്കി...ചുമപ്പിച്ചു. പനി നോക്കി.
ഉം....കഫം, രക്തം പരിശോധിക്കണം..

ജീ പീ ക്ലിനിക്കില്‍ ഒരു നേഴ്സ് കാണും. അവര്‍ നമ്മുടെ രക്തം സൂചി കൊണ്ട് കുത്തിയെടുക്കും.(കാണാന്‍ കൊള്ളാവുന്ന നേഴ്സെങ്കില്‍ കണ്ണ് കൊണ്ട് അവരുടെ രക്തം നമ്മളൂറ്റും.:)
രക്തം, കഫം ഒക്കെ ഏറ്റവുമടുത്ത ആശുപത്രി ട്രസ്റ്റിന്റെ ലബോറട്ടറിയിലേയ്ക്ക് കൊടുത്ത് വിട്ടോളും. അതൊന്നും നമ്മളറിയണ്ട..
മരുന്നിനുള്ള കുറിപ്പടി എഴുതിത്തരും. അടുത്തുള്ള ഫാര്‍മസിയില്‍ ചെന്ന് മരുന്ന് വാങ്ങാം ..

എന്‍ എച് എസ് ഫാര്‍മസിയിലാണേല്‍ ഏതെടുത്താലും 6.95 പൌണ്ട്. ഫാര്‍മസിസ്റ്റ് മരുന്ന് തരുമ്പോള്‍ എങ്ങനെ കഴിയ്ക്കണം, എത്ര കഴിയ്ക്കണം എങ്ങനെ എടുക്കണം..ഒക്കെ വിശദമായി പറഞ്ഞ് തരും.ഡോക്ടര്‍ അതൊന്നും പറയില്ല.
രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. മരുന്ന് കഴിച്ചു..അസുഖം അത്ര കുറവൊന്നുമില്ല.
ഡോക്ടറെ കാണാന്‍ ചെന്നപ്പൊ രക്തപരിശോധനയുടേ റിസള്‍ട്ട് അങ്ങേര്‍ കമ്പ്യൂട്ടറില്‍ നോക്കി. കഫത്തില്‍ ഒരു പ്രത്യേക ബാക്ടീരിയത്തിനെ കണ്ടു , ആന്റിബയോട്ടിക് കുറിച്ച് തരും.

അത് കഴിച്ചു. രണ്ട് ദിവസം കഴിഞ്ഞ് നേരിയൊരു ശ്വാസം മുട്ടല്‍..
നെഞ്ചിന്റെ എക്സ്രേ എടുക്കണം..
എക്സ്രേ അവിടെയില്ലല്ലോ. അപ്പൊ ഒരു ചീട്ടെഴുതിത്തന്ന് ഏറ്റവുമടുത്തുള്ള ആശുപത്രിയിലേയ്ക്ക് പറഞ്ഞ് വിടും.അവിടെ ചെന്ന് നമ്മള്‍ എക്സ്രേ എടുക്കുന്നു(അതിനു മുന്‍പ് അപ്പോയിന്റ്മെന്റ് എടുക്കണം) അതുമായി വീണ്ടും ജീ പീ യെ കാണുന്നു.

എക്സ് റേയില്‍ കണ്ടു. നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അത് കുത്തിയെടുത്ത് കളയണം. നമുക്ക് ജീ പീ ഒരു കത്ത് എഴുതിത്തരും . നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിന്. ..ഏറ്റവുമടുത്ത എന്‍ എച് എസ് ആശുപത്രിയിലെ നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിനെ നമ്മള്‍ പോയി കാണുന്നു.
ആശുപത്രിയിലെത്തുമ്പോളും നമുക്ക് ജീ പീ യുടെ അവിടത്തെ നമ്പര്‍ തന്നെ. നമ്മുടെ ഫയല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകും. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ നമ്മുടെ നമ്പര്‍ ഞെക്കിയാല്‍  നമ്മുടെ പരിശോധനാഫലങ്ങളും വൈദ്യ പടങ്ങളും ഒക്കെ ഡോക്ടര്‍ക്ക് കാണാം.

ആശുപത്രിയിലെത്തിയാല്‍ പിന്നെ അതുപോലെതന്നെ..നേഴ്സുമാര്‍, ഡൊക്ടര്‍മാര്‍,എക്സ്രേ, സീ ടീ എല്ലാം ശരിയായി. ഒരാഴ്ച ആശുപത്രിയിലൊക്കെ കിടന്നു. ചുമയൊക്കെ മാറി. കുറെ നാള്‍ കൂടി മരുന്ന് കഴിയ്ക്കണം. അതിന് ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. നമ്മളെ വീണ്ടും ജീ പി ടടുത്തേയ്ക്ക് പറഞ്ഞു വിടുന്നു. അതിനകം നമ്മളെ ആശുപത്രിയില്‍ എന്ത് പണ്ടാരാ ചെയ്തതെന്ന് വിശദമായ റിപ്പോര്‍ട്ടും ഫയലും ജീ പീ ടടുത്ത് എത്തിയിരിയ്ക്കും.

(മേല്‍പ്പറഞ്ഞ രോഗവിവരങ്ങള്‍ പ്രോട്ടോകോളുകള്‍ ഒക്കെ വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അത്ര ശരിയാവണമെന്നില്ല.ചുമ വന്നാല്‍ നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുമോ എന്നൊന്നും ചോദിയ്ക്കരുത്..ഉദാഹരിച്ചതാണ്.. എല്ലായിടത്തും പോയി വരാന്‍ ഒരു കഥ ഉണ്ടാക്കിയതാണ്.)

ഇതിനിടയ്ക്ക് നമുക്ക് ചിലവായതോ..ആദ്യത്തെ പ്രിസ്ക്രിപ്ഷന്‍ ചാര്‍ജ് 6.95 രൂപാ എന്ന പൌണ്ട്. പിന്നെ ബസ് കൂലിയും. ഇനി നമ്മുടെ അടുത്തുള്ള ആശുപത്രിയില്‍ ഒരു പ്രത്യേക സൌകര്യം ഇല്ല. അതിനായി ദൂരെയെവിടെയെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വന്നാലോ? അവിടെ പോയി വരാനുള്ള ബസ്‌ കാശ് എന്‍ എച് എസ് തിരികെത്തരും.
ഇനി നമുക്ക് ബസില്‍ വരാന്‍ വയ്യ. തീരെ സുഖമില്ലെങ്കിലോ..ആശുപത്രിയില്‍ വിളിച്ച് പറഞ്ഞാല്‍ ആംബുലന്‍സ് വരും അതും സൌജന്യം.

ഇനി ദന്തല്‍ ഡൊക്ടറെ കാണണം.
ദന്തല്‍ സേവനങ്ങള്‍ക്ക് കാശുകൊടുക്കണം. 15.90 പൌണ്ടാണ് സാധാരണ ദന്തല്‍ സേവനങ്ങള്‍ക്ക് ആകുന്നത്. കൂടിയാല്‍ 43.60 പൌണ്ടാകും. പരമാവധി ദന്തല്‍ സേവനങ്ങള്‍ക്ക് എല്ലാ കോഴ്സിനുമായി %റ് പൌണ്ടെ ആവുകയുള്ളൂ.(ആകാന്‍ പാടുള്ളൂ) ഇവിടുത്തെ ശരാശരി ശമ്പളനിരക്കൊക്കെ വച്ച് നോക്കിയാല്‍ അതൊന്നുമല്ല(ഏറ്റവും കുറഞ്ഞത് മണിയ്ക്കൂറില്‍ 4 പൌണ്ട് ..)
ദന്തല്‍ സേവനങ്ങളും, 18 വയസ്സിനു താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടിയുണ്ടായി ഒരു വര്‍ഷം കഴിയാത്തവര്‍ക്കും, പ്രായമായവര്‍ക്കും, ആശുപത്രിയില്‍ കിടത്തിചികിത്സിയ്ക്കപ്പെടുന്നവര്‍ക്കും, താ‍ണവരുമാനക്കാര്‍ക്കും സൌജന്യമാണ്.ഇവര്‍ക്കെല്ലാം കാശ് തിരിച്ച് കൊടുക്കും

ഇനിയുള്ളത് കണ്ണാടി വയ്ക്കലാണ്. ഒപ്ടീഷ്യനെ കാണണം.
അതിനു കാശു കൊടുക്കണം. പക്ഷേ അതിനും 18 വയസ്സിനു താഴെ, 60 വയസ്സിനു മുകളില്‍, ഡയബറ്റീസ് ഉള്ളവര്‍, ഗ്ലൂക്കോമ ഉള്ളവര്‍, ഗ്ലൂക്കോമ വരാന്‍ സാധ്യതയുണ്ടെന്ന് ഡൊക്ടര്‍ സാക്ഷ്യപ്പെടുത്തിയവര്‍, കോമ്പ്ലക്സ് ലെന്‍സുകള്‍ വേണ്ടവര്‍, പൂര്‍ണ്ണമായോ ഭാഗികമായോ കണ്ണു കാണാത്തവര്‍ എന്നിവര്‍ക്കൊക്കെ നേത്ര പരിരക്ഷയ്ക്കായ കാശു തിരികെ നല്‍കും .

കുറേ നേരമായി എ എച് എസ് , എന്‍ എഛ് എസ് എന്ന് കിടന്നലയ്ക്കുന്നു. ടേയ് ഈ സിസ്റ്റത്തിന് എന്തെങ്കിലും കൊഴപ്പങ്ങളൊക്കെയുണ്ടോ? എനി ഡ്രോബേക്സ്???

അണ്ണാ‍ ഒരു കഥ പറയാം..

ലോകത്ത് പട്ടിണികിടക്കുന്ന എല്ലാവര്‍ക്കും മൂന്നു നേരം ചപ്പാത്തിയും ചിക്കനും നല്‍കാന്‍ ദൈവം തീരുമാനിച്ചു...
ഒരു ദിവസം..രണ്ട് ദിവസം.. ഒരാഴ്ച........ഒരുമാസം കുഴപ്പമൊന്നുമില്ലാതെപോയി..
ഒരു മാസമൊക്കെയായപ്പൊ മുറുമുറുപ്പ് തുടങ്ങി..
എന്നും ഒണക്ക ചപ്പാത്തിയും ചിക്കനും..ഹും ഈ ദൈവമെന്ത് കുന്തമാ കാണിയ്ക്കുന്നേ..അങ്ങേര്‍ക്ക് ഒരു ദിവസമെങ്കിലും പൊറോട്ട തന്നൂടേ
അയ്യോ പൊറോട്ടയൊന്നും വേണ്ടാ‍..ചപ്പാത്തി നേരേ ചൊവ്വേ തന്നാല്‍ മതിയാരുന്നു..ഒണക്ക ചപ്പാത്തിയും അതിലുമൊണക്ക ചീക്കനും..
വായി വച്ച് തിന്നാന്‍ പറ്റില്ല...

എന്നൊക്കെ പറയൂല്ലേ നമ്മള്..മനുഷ്യനങ്ങനാ..ഒന്നിലും തൃപ്തി വരൂല്ല.ഉണ്ടവന് പാ കിട്ടാഞ്ഞിട്ട്..ഉണ്ണാത്തവനെല കിട്ടാഞ്ഞിട്ട്...

ടേയ് അതാണ് മനുഷ്യന്റെ ഈ പുരോഗതിയ്ക്കെല്ലാം കാരണം..ആ അസംതൃപ്തി.. അതുകൊണ്ടല്ലേ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതുണ്ടാക്കാന്‍ അവനിങ്ങനെ കഷ്ടപ്പെടുന്നത്. അല്ലേല്‍ ഇപ്പൊഴും കാട്ടില്‍ ചൊറിയും കുത്തി കണ്ട സിംഹത്തിനും പുലിയ്ക്കുമൊക്കെ ആഹാരമായി ഇരുന്നേനേ മാനവന്‍..

അണ്ണാ ആ പറഞ്ഞത് കറക്റ്റ്..അപ്പൊ ഡിസ്സാറ്റിസ്ഫാക്ഷനു ഗുണമുണ്ട് അല്ലിയോ..
ഉണ്ടെടാ..ഇവിടെ നീ കുഴപ്പങ്ങള് പറയൂ..

മെയിന്‍ പ്രശ്നം പ്രൈമറി കെയര്‍ തന്നെ. ജീ പീ കള്‍..
നീ വീണ്ടും ഡോക്ടര്‍മാരെ കുറ്റം പറയാന്‍ തുടങ്ങിയോ?
അല്ലണ്ണാ..ജീ പീ കള്‍ക്ക് ച്ചിരി പ്രശ്നമുണ്ട്. അളിയന്മാര്‍ റഫര്‍ ചെയ്യാന്‍ താമസിച്ച കാരണം സ്തനാര്‍ബുദ രോഗികള്‍ക്ക് സമയത്തിന് ചികിത്സ കിട്ടുന്നില്ലെന്ന്‍ ചില പരാ‍തികളൊക്കെയുണ്ട്. പല രോഗങ്ങള്‍ക്കും അതു തന്നേന്ന് ഗതി..

ജീ പീ യെ കാണാന്‍ പറ്റുന്നില്ലെന്നും പരാതിയുണ്ട്. അവര്‍ രാവിലേ 9 മുതല്‍ വൈകിട്ട് 5 വരേയേ ജോലിനോക്കൂ.ശനി ഞായര്‍ ഇല്ല. അപ്പൊ ജോലി ചെയ്യുന്നവര്‍ ജീ പി യെ കാണാന്‍ ലീവെടുക്കേണ്ടി വരുന്നു. ആഴ്ചയില്‍ ഒരു മൂന്ന് മണിയ്ക്കൂര്‍ ജീ പീ മാര്‍ അധികം ജോലിചെയ്താല്‍ ചില്ലറ പരിഹാരമുണ്ടാക്കാം ഇതിന്. പക്ഷേ പണ്ടത്തെപ്പോലെ അവന്മാര്‍ മസിലാ. അത് പറ്റൂല്ലത്രേ.

മൂന്ന് മണിയ്ക്കൂര്‍ ആഴ്ചയില്‍ കൂടുതല്‍ ജോലിചെയ്യുന്നതിന് മാസം ഏതാണ്ട് ഒരുലക്ഷം രൂപാ വരെ അധികം കൊടുക്കാം എന്ന് ഗവണ്മെന്റ് പറഞ്ഞ് നോക്കി..എവിടെ??
അപ്പൊ രാത്രിയോ ശനി ഞായറോ അസുഖം വന്നാലോ?

അത് കുഴപ്പമില്ല ഏത് ആശുപത്രിയുടെ അടിയന്തിര വിഭാഗത്തിലെയ്ക്കും അടിയന്തിരമായ പ്രശ്നങ്ങളുമായി നമുക്ക് കയറിച്ചെല്ലാം. പക്ഷെ അടിയന്തിരമല്ലാത്ത പ്രശ്നങ്ങള്‍ വല്ലതുമാണേല്‍ ജീ പി യ്ക്ക് അപ്പോയിന്റ്മെന്റ് എടുത്തേ പറ്റൂ.....

അത് പോട്ടേ വേറേ കുഴപ്പങ്ങള്‍..

അത് ..പല എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളും കടത്തിലാണ്. നമ്മുടേ കേ എസ് ആര്‍ ടീ സീ കടത്തില്‍ എന്നൊക്കെ പറയില്ലേ അത് പോലെ തന്നെ. ബജറ്റിന്റെ 80 ശതമാനവും പ്രൈമറി കെയറിനാണ് പോകുന്നത്. 20 ശതമാനം മാത്രമേ ആശുപത്രികള്‍ക്കായി ചെലവഴിയ്ക്കുന്നുള്ളൂ. കൂടുതല്‍ കാശുവേണം എന്നൊക്കെ വാദങ്ങളുണ്ട്. മിക്ക ആശുപത്ര്യിലും ആള്‍ക്കാരെയൊക്കെ കുറച്ച് കാശു ലാഭിയ്ക്കാന്‍ നോക്കുന്നു.
ഡിവിഷന്‍ ഫാള്‍ ഇല്ലിയോ?
അതുതന്നെ..

പിന്നെ....?
പിന്നെന്താ? ശാസ്ത്രീയമായി ഗുണമുണ്ടെന്ന് തെളിയിച്ചിട്ടില്ലാത്ത ഹോമിയോപ്പതി പോലുള്ള ചികിത്സകള്‍ എന്‍ എച് എസ് വഴി കിട്ടില്ല. മാത്രമല്ല കോസ്റ്റ് എഫക്റ്റീവ്(വലിയ തുകയ്ക്ക് വളരെ കുറഞ്ഞ ഗുണം) അല്ലാത്ത ചില മരുന്നുകളും എന്‍ എച് എസ് വഴി കിട്ടില്ല. ഇത് റേഷനിങ്ങ് ആണെന്ന് പറഞ്ഞ് കുറ്റം പറയുന്നവരുണ്ട്.
പിന്നെ.. ?
പിന്നെ എന്‍ എച് എസില്‍ ചില പ്രത്യേകതരം ചികിത്സകള്‍ക്കായോ, ഒപ്പറേഷനുകള്‍ക്കായോ ഉള്ള കാത്തിരിപ്പ് സമയം വളരെ കൂടുതല്‍ ആണെന്ന് പരാതിയുണ്ട്. ഉദാഹരണം കാന്‍സറിനുള്ള റേഡിയോതെറാപ്പി..അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള ബൈപ്പാസ് സര്‍ജറി..പക്ഷേ രാജ്യവ്യാപകമായി വളരെ കാര്യക്ഷമമായ നടത്തിപ്പ് കൊണ്ടും ,കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പ്രത്യേകം നിയമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ടാക്കിയും അതിനെ പരമാവധി രോഗിയ്ക്ക് ദോഷമുണ്ടാക്കാത്തവിധം കുറച്ചിട്ടുണ്ട്..അല്ലെങ്കില്‍ അതിനായി ശ്രമിയ്ക്കുന്നു. അതുകൊണ്ട് അത് സമീപഭാവിയില്‍ തന്നെ ഇല്ലാതാകാന്‍ പോകുന്ന പരാതിയാണ്.
അപ്പൊ അതൊരു വഴിയായി....
പിന്നെ...???
പിന്നയ്ക്കാ...:)

ഇനി നമുക്ക് ബ്രിട്ടന്റെ കാര്യം ഇവിടെ തല്‍ക്കാലം നിര്‍ത്തി ലോകം മൊത്തത്തിലൊന്ന് നോക്കാം.


(വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ ഭൂപടം കടപ്പാട് :വിക്കിപീഡിയ)
ലോകത്തിന്നേവരെ പല രീതിയിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പൊതു ആരോഗ്യ സംവിധാനം(Public Health Systems)
സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍
മിശ്രമായ ആരോഗ്യ സംവിധാന രീതികള്‍
ഇന്‍ഷൂറന്‍സ് നിയന്ത്രിത ആരോഗ്യ സംവിധാനങ്ങള്‍

തുടങ്ങിയവയൊക്കെ അതില്‍ ചില ഉദാഹരണങ്ങളാണ്.

അതില്‍ അമേരിയ്ക്കയും മറ്റും സ്വകാര്യ മേഖലയും സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയും ചേര്‍ന്നുള്ള ഒരു ആരോഗ്യ സംവിധാന രീതിയാണ് പിന്തുടരുന്നത്.

അമേരിയ്ക്കയൊഴിച്ചുള്ള മിക്ക വികസിത രാഷ്ട്രങ്ങളും, മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും(കാനഡ, ആസ്ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഫിന്‍ലാന്റ്....), അര്‍ജന്റീന, ബ്രസീല്‍,ക്യൂബ തുടങ്ങിയ രാഷ്ടങ്ങളിലുമെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗവണ്മെന്റ് നിയന്ത്രിത സൌജന്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുണ്ട്. അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം.

എന്താണ് സ്വകാര്യ ഇന്‍ഷൂറന്‍സ്/ സ്വകാര്യ മേഖല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുള്ള തകരാറ്?
മറ്റൊന്നുമല്ല .. ഇന്‍ഷൂറന്‍സില്ലാത്ത സ്വകാര്യ ആരോഗ്യ മേഖലയാണെങ്കില്‍ തകരാറെന്തെന്നതിന് ഭാരതത്തിലെ അവസ്ഥ മാത്രം നോക്കിയാല്‍ മതി.പേരിന് നാം പൊതുമേഖലയെന്നൊക്കെ പറഞ്ഞാലും സ്വകാര്യമേഖല തന്നെയാണ് നമ്മുടെ ആരോഗ്യരംഗം ഭരിയ്ക്കുന്നത്.

ഇന്‍ഷുറന്‍സ് ഉണ്ടായാലുമില്ലെങ്കിലും സ്വകാര്യ ആരോഗ്യ മേഖലയുടേ കുഴപ്പങ്ങള്‍ ഇതൊക്കെയാണ്....

കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ള രോഗചികിത്സ:പലപ്പോഴും രോഗിയുടെ ആ‍ത്യന്തികമായ ക്ഷേമമല്ല സ്വകാര്യ മേഖലയിലെ രോഗചികിത്സ കൊണ്ട് ഉണ്ടാവുക, സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിനായി നടത്തുന്ന അരോഗ്യസേവനകേന്ദ്രങ്ങള്‍ എന്നാണര്‍ത്ഥം. എത്രയൊക്കെ പ്രൊഫഷണല്‍ എത്തിക്സ് ഉണ്ടായാലും -പറഞ്ഞാലും ആത്യന്തികമായി രോഗിചികിത്സയല്ല, ലാഭം തന്നെയായിരിയ്ക്കും അവിടെ മുഖ്യ ഉദ്ദേശം.
രോഗിചികിത്സ മിക്കപ്പോഴും കോമ്പ്രമൈസ് ചെയ്യേണ്ടിവരുന്നു.

ഭീമമായ ഫീസ്: സ്വകാര്യമേഖലയിലെ രോഗചികിത്സ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരിയ്ക്കുകയില്ല. ഭൂരിഭാഗം വരുന്ന ജനങ്ങള്‍‍ക്ക് ആതുരശ്രുഷൂഷാസേവനങ്ങള്‍ നിഷേധിയ്ക്കുന്നതിനു തുല്യം.

നിയമവിധേയമല്ലാത്ത കച്ചവടങ്ങള്‍:മരുന്ന്, മറ്റ് ആതുരശ്രുഷൂഷാ സൌകര്യങ്ങള്‍ എന്നിവയുടെ ഗുണമേന്മാ നിര്‍ണ്ണയത്തിലോ നിരക്കിലൊ‍ ഗവണ്മെന്റിന് ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ വരുന്നു. പൂര്‍ണ്ണമായ അരാജകത്ത്വമായിരിയ്ക്കും ഫലം.(ഇന്ന് ഭാരത്തത്തില്‍ നിലവിലുള്ള പോലെ) അവയവകച്ചവടം, നിയമവിധേയമല്ലാത്ത പരീക്ഷണങ്ങള്‍ ഒക്കെ ആതുരശ്രുഷൂഷയുടെ മറവില്‍ ഉണ്ടായേക്കാം.
(ഉണ്ടായേക്കാം ഉണ്ടായേക്കാം എന്നൊക്കെ പറയുന്നത് ഉണ്ടാവുന്നതാണെന്ന് എല്ലാര്‍ക്കുമറിയാം. ഞാനെന്തുവാ ഈ എഴുതിക്കൊണ്ടിരിയ്ക്കുന്നത്? ഈ പോസ്റ്റൊരുമാതിരി പത്താം ക്ലാസിലെ എക്കണൊമിക്സ് പുസ്തകം മാതിരിയുണ്ട്:)

ചിലവു കൂടുതല്‍ ഉത്പ്പാദനക്ഷമത കുറവ്‍:ഇതൊരു ഉദാഹരണം വഴി പറയാം. താരതമ്യേന ചെറിയ ഒരു പട്ടണമായ പന്തളത്ത് മൂന്ന് പ്രധാന ആശുപത്രികളും മൂന്ന് സീ ടീ സ്കാനറുകള്‍, മൂന്ന് പൂര്‍ണ്ണമായും സജ്ജമാക്കിയ ലബോറട്ടറികള്‍, മൂന്ന് ആശുപത്രികളിലുമായി ഏതാണ്ട് അഞ്ചോളം എക്സ്രേ യൂണിറ്റുകള്‍ എന്നിവയുണ്ട്. ഒരോ സീ റ്റീ സ്കാനറിലും ഏതാണ്ട് അഞ്ച് സീ ടീ സ്കാനുകള്‍ ശരാശരി ഒരുദിവസം നടക്കുന്നുണ്ട്. അതായത് പതിനഞ്ച് സീടീ സ്കാനുകള്‍ ഒരു ദിവസം പന്തളത്ത് നടക്കുന്നു. ഈ പതിനഞ്ച് സ്കാന്‍ ചെയ്യുവാന്‍ ഒരു സീടീ സ്കാനര്‍ മതി. അപ്പൊ പൊതു ഉടമസ്ഥതയിലാണെങ്കില്‍ ഒരു സീ ടീ സ്കാനറ് മതിയാവുന്ന സ്ഥാനത്ത് സമൂഹം മൂന്നു സ്കാനറുകള്‍ വാങ്ങുവാനും പരിപാലിയ്ക്കുവാനുമുള്ള പണം ചിലവഴിച്ചു. അതായത് ആത്യന്തികമായി ഈ അധികം രണ്ട് സ്കാനറുകളുടേയും പണം രോഗികളില്‍ നിന്നുതന്നെയാണ് ഈടാക്കുക.ലബോറട്ടറികള്‍, എക്സ്രേ, മറ്റ് പശ്ചാത്തല സൌകര്യങ്ങള്‍, ആരോഗ്യസേവന വിദഗ്ധരുടെ എണ്ണം ഇതിലൊക്കെ കേന്ദ്രീകൃതമായ പൊതു ഉടമസ്ഥതയിലായിരുന്നാല്‍ ചിലവു കുറയും.. ഉല്‍പ്പാദനക്ഷമത കൂടും.

സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സിന്റെ ദോഷങ്ങള്‍
പ്രധാനമായും ഒരു വഴിയുണ്ടെങ്കില്‍ സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ നമ്മുടെ ചികിത്സയ്ക്കായി പണം നല്‍കില്ല. അമേരിയ്ക്കയിലെ അത്തരം നിരവധി അനുഭവങ്ങള്‍ പ്രശസ്ത ആക്ടിവിസ്റ്റും ചലചിത്രകാരനുമായ മൈക്കിള്‍ മൂറിന്റെ സിക്കോ എന്ന ഡോക്യുമെന്ററിയില്‍ കാണിയ്ക്കുന്നുണ്ട്. ഭാരതത്തിലും ആവശ്യത്തിന് ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ പണം നല്‍കാതെയിരുന്നിട്ടുള്ള അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിച്ചുള്ള ആരോഗ്യവ്യവസ്ഥ ആത്മഹത്യാപരമായിരിയ്ക്കും.

മാത്രമല്ല സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഒരു പാവപ്പെട്ടവനോ സാധാരണക്കാരനോ താങ്ങാവുന്നതിലധികമായിരിയ്ക്കും. ഭാരതത്തില്‍ ഏതാണ്ട് ആറായിരം രൂപയാകും ഒരു വര്‍ഷത്തെ പ്രീമിയം ആരോഗ്യമുള്ള ഒരാള്‍ക്ക്. മൂവായിരം രൂപാ വരുമാനമുള്ള ശരാശരിക്കാരന് മാസം അഞ്ഞൂറ് രൂപാ ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി മാറ്റിവയ്ക്കാനെവിടെ ? അവന്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ നടക്കും. ഇന്‍ഷുറന്‍സ് നിയന്ത്രിത ആരോഗ്യമേഖലയാകുമ്പോള്‍ മത്സരം കുറവായതിനാലും അനാവശ്യ പ്രോട്ടോക്കോളുകള്‍ പാലിയ്ക്കേണ്ടുന്നതിനാലും ചികിത്സാച്ചിലവ് സാധാരണ സ്വകാര്യമേഖലയെക്കാളും അതിഭീമമായി കൂടുതലായിരിയ്ക്കും. ഫലം സാധാരണക്കാരന് കടം വാങ്ങിപ്പോലും ആശുപത്രിയില്‍ പോകാനാവാത്ത അവസ്ഥ വരും.

അമേരിയ്ക്കയില്‍ 47 മില്യണ്‍ ആള്‍ക്കാര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് ആശുപത്രി സേവനങ്ങള്‍ / ആരോഗ്യ സേവനങ്ങള്‍ ലഭിയ്ക്കാതെയിരിയ്ക്കുന്നത്. അമേരിയ്ക്കയില ആരോഗ്യസൂചികകള്‍(ശരാശരി ആയുര്‍ദൈര്‍ഖ്യം, ശിശുമരണനിരക്ക്) ശരാശരി വികസിത രാജ്യങ്ങളേക്കാള്‍ വളരെ മോശമാണ് താനും. ആരോഗ്യ ചിലവുകളാണ് ആ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കടക്കെണിയിലാക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
(കേരളത്തിലെ വികസന ആരോഗ്യസൂചികകള്‍ നാം താരതമ്യം ചെയ്യുന്നത് അമേരിയ്ക്കയുമായാണ്. താരതമ്യം ചെയ്യുവാന്‍ ഒട്ടും അര്‍ഹതയില്ലാത്തതാണ് അമേരിയ്ക്കന്‍ ആരോഗ്യരംഗം.)

അമേരിയ്ക്കയിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ ഏതാണ്ട് 84 ശതമാനത്തോളം ആളുകള്‍ക്ക് മാത്രമേ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളൂ. ഈ 84 ശതമാനത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമായി വാങ്ങിയ ആളുകള്‍ 9 ശതമാനമേ ഉള്ളൂ. ബാക്കിയാള്‍ക്കാരെല്ലാം അവരുടെ തൊഴില്‍ ദാതാവ് വഴി കിട്ടുന്ന ഇന്‍ഷുറന്‍സ് ആണ്. തൊഴില്‍ ഇല്ലയെങ്കില്‍ ആ ഇന്‍ഷുന്‍സ് ഇല്ലയെന്നര്‍ത്ഥം.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ചിലവുകള്‍ പണപ്പെരുപ്പത്തെക്കാളും ശമ്പളനിരക്കിനെക്കാളും കൂടുതലായാണ് കണ്ട്‌ വരുന്നത്.
അതേ സമയം തന്നെ അമേരിയ്ക്കന്‍ ഐക്യനാടുകളുടേ ബഡ്ജറ്റില്‍ മറ്റേതൊരു രാഷ്ട്രത്തെക്കാളും ആരോഗ്യ സേവനങ്ങള്‍ക്ക് പണം നീക്കിവയ്ക്കുന്നു. 2004 ലെ കണക്കനുസരിച്ച് അമേരിയ്ക്കന്‍ ഐക്യനാടുകള്‍ ഒരാള്‍ക്ക് ഒരുവര്‍ഷം $6102 ആരോഗ്യസേവനങ്ങള്‍ക്കായി ചിലവിടുന്നു. മറ്റെതൊരു ജീ 7 രാഷ്ട്രം ചിലവാക്കുന്നതിലും 92.7% കൂടുതലാണിത്. (സ്വകാര്യ മേഖലയില്‍ എങ്ങനെ ചിലവു കൂടുന്നുവെന്ന് നാം നേരത്തേ മനസ്സിലാക്കിയല്ലോ)
അതേ സമയം തൊട്ടടുത്ത രാഷ്ട്രമായ കാനഡയെക്കാള്‍ 35 മുതല്‍ 45 % വരെ കൂടുതലാണ് അമേരിയ്ക്കയില്‍ മരുന്നുകളുടെ വില. ലോകാരോഗ്യ സംഘടന 2000 ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് കാനഡയിലെ പൌരന്മാരുടെ ആരോഗ്യം 35 ആം സ്ഥാനത്ത് വന്നപ്പോള്‍ ശരാശരി അമേരിയ്ക്കക്കാരന്റെ ആരോഗ്യം 72 ആം സ്ഥാനത്താണ് വന്നത്. കാനഡയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79.9 വയസ്സ് ആകുമ്പോള്‍ അമേരിയ്ക്കയില്‍ അത് 77.5 വയസ്സാണ്. \ശിശുമരണനിരക്കുകളും അമേരിയ്ക്കയില്‍ കൂടുതലാണ്. അമേരിയ്ക്കയില്‍ തന്നെ കറുത്തവര്‍ഗ്ഗക്കാരുടെ കാര്യമെടുത്താല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇതിലും വഷളാകും.
(എതാണ്ട് അടുത്തടുത്ത് കിടക്കുന്ന രാഷ്ട്രങ്ങള്‍ എന്ന നിലയിലാണ് കാനഡയും അമേരിയ്ക്കയുമായ് താരതമ്യപ്പെടുത്തിയത്. അമേരിയ്ക്കയില്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് നിയന്ത്രിത/ സ്വകാര്യ ആശുപത്രി നിയന്ത്രിത ആരോഗ്യമേഖലയും കാനഡയില്‍ പൊതുആരോഗ്യസംവിധാനവുമാണ്. കാനഡയിലെ ആരോഗ്യസംവിധാനം ഏതാണ്ട് ബ്രിട്ടണിലെപ്പോലെതന്നെ.)

എന്തിനാണ് അമേരിയ്ക്കയിലെ ആരോഗ്യസംവിധാനത്തെ ഇങ്ങനെ കുറ്റം പറയുന്നത്.?

കാരണമുണ്ട്. ശ്രീ മന്മോഹന്‍ സിംഗ് കേംബ്രിഡ്ജില്‍ ധനതത്വശാസ്ത്രം പഠിപ്പിച്ചിരുന്ന കാലവും ഒരു വെല്‍ഫെയര്‍ രാഷ്ട്രമായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് ഐക്യനാടുകളില്‍ താമസിച്ചിരുന്ന കാലവും മറന്ന് ലോകബാങ്കില്‍ ജോലിചെയ്തിരുന്നപ്പോഴുള്ള സമയം മാത്രമേ ഓര്‍ക്കുന്നുവുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ചില പോളിസികള്‍ കാണുമ്പോള്‍ തോന്നുക. അതേസമയം ഹാര്‍വാര്‍ഡിലെ എം ബീ ഏ ശ്രീമാന്‍ ചിദംബരത്തെ അമേരിയ്ക്കന്‍ എക്കോണമി അന്ധമായി അനുകരിയ്ക്കാനാണ് പഠിപ്പിച്ചിരിയ്ക്കുന്നത്. കലൈഞ്ജറുടെ വിഴുപ്പലക്കാനല്ലാതെ ഡാക്ടര്‍ അമ്പുമണിരാമദോസിന് മറ്റൊന്നുമറിയില്ല എന്ന് ഇതിനകം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. ഇടതിന് ചീനയൊഴിച്ച് ബാക്കിയെന്തെങ്കിലുമുണ്ടേല്‍ അത് ക്യൂബയിലാണ്..പുതു പൂക്കള്‍ വിരിയിച്ച കമ്യൂണിസ്റ്റ് പച്ചകളുടെ പിറകേയാണ് അവരിപ്പോഴും.(ക്യൂബയിലെ ആരോഗ്യപരിരക്ഷാ സംവിധാനം കുറച്ചൊക്കെ മെച്ചമാണ്. പക്ഷേ അത് അങ്ങനെ തന്നെ ഓടിയ്ക്കണമെങ്കില്‍ ആള്‍ക്കാരുടെ വായമൂടുക്കെട്ടിത്തന്നെയിരിയ്ക്കേണ്ടി വരും.) പിന്നെ ഭരിയ്ക്കാന്‍ വന്നേയ്ക്കാവുന്ന ഭാ ജാ പാ നേതാക്കള്‍ അന്തിയുറങ്ങുന്നത് അമേരിയ്ക്കന്‍ കോണ്‍‍സുലേറ്റിലാണ്.

മൊത്തത്തിലങ്ങനെയായത് കാരണം അമേരിയ്ക്കന്‍ മാതൃക പിന്തുടരുകയാവും ഭാരതത്തിന് ആകെയുള്ള മാര്‍ഗ്ഗമെന്ന് നേതാക്കള്‍ ധരിയ്ക്കാനും, അല്ലേല്‍ അതുവഴി കോടികളുടെ ബിസിനസ് ഉണ്ടാക്കാന്‍ പോകുന്ന സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ധരിപ്പിയ്ക്കാനും നല്ല സാധ്യതയുണ്ട്.

പൊതു ഉടമസ്ഥതയിലുള്ള സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന് കണക്കുകളും അനുഭവവും സൂചിപ്പിച്ചാലും ആരും അത് ശ്രദ്ധിയ്ക്കുകയില്ല. വരാന്‍പോകുന്ന ഇന്‍ഷൂറന്‍സ് വസന്തത്തില്‍ നിന്ന് അല്‍പ്പം പൂവും കായുമൊക്കെ നേതാക്കളുടെ പോക്കറ്റിലേയ്ക്കുമെത്തുമ്പോള്‍ ശരാശരി ഭാരതീയന്‍,- ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പോലെ -“ജനഗണപരമ്പരയ്ക്കന്നം കൊടുക്കുവാന്‍ കരിയുമായ് കന്നിന്റെ പിറകെയുദയല്ലയം
പൊരുതു പുരുഷായുസ്സു ചോര ചേറാക്കി” യ ഭാരതീയന്‍ വീണ്ടും പെരുവഴിയിലൂടെ വെറും ചണ്ടിയായ്, തെണ്ടിയായ് ഒടുവിലലയേണ്ടിവരും.

നമ്മളിവിടെയതൊക്കെ എഴുതി വായിച്ചിട്ടെന്താ കാര്യം..???കഴിഞ്ഞ നാലാഴ്ചയായി പാതിരാത്രികള്‍ ഉറക്കളയ്ക്കുമ്പോല്‍ എനിയ്ക്ക് തോന്നിയൊരു ചോദ്യമാണ്. ഇതിവിടേ ആരു കാണാന്‍??

അല്ല വല്ലപ്പോഴും ഇതൊക്കെ ഓര്‍ക്കാമല്ലോ..തെണ്ടിയായലയുന്ന ഭൂമിപുത്രന്മാരുടെ ജാതകം ......

(അതേ ഇത് ചുള്ളിക്കാടിന്റെ പണ്ട് വായിച്ച ഏതോ കവിതയാണ്.. ഏതാണെന്ന് ആര്‍ക്കെങ്കിലുമറിയുമോ??)

അതുപോട്ടേ..ഭാരതത്തിലെ മുഴുവന്‍ കാര്യം മുഴുവന്‍ എനിയ്ക്കറിയില്ല.കുറേയേറെ പഠനം നടത്തേണ്ടിയിരിയ്ക്കുന്നു. പക്ഷേ കേരളത്തില്‍ നമ്മള്‍ മുമ്പേ പറഞ്ഞപോലൊരു എന്‍ എച് എസ് മാതൃകയില്‍ സംഭവം ഉണ്ടാക്കാനുള്ള സകല പശ്ചാത്തല സൌകര്യങ്ങളുമുണ്ട്..

അത് എങ്ങനെ വേണം?

എങ്ങനെ വേണമെന്ന് അവരവരുടെ അഭിപ്രായം എഴുതൂ..നല്ല മാര്‍ക്ക് തരാം.:)

(നിര്‍ത്താന്‍ ഉദ്ദേശമില്ല. അടുത്തത്.. കേരളാ മോഡല്‍- ഒരു പൊളിച്ചെഴുത്ത്..കണ്ണില്‍ എന്തേലുമൊഴിച്ച് കാത്തിരിയ്ക്കൂ)

Monday, February 18, 2008

വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം. ആമുഖം

തമ്പാനൂരിലെ ഒരു മഴ
ഒരു മഴപെയ്തതാണ്. തമ്പാന്നൂരു വന്നുപെട്ടു ആ കുട്ടി. മോഡല്‍ സ്കൂളീന്ന് വീട്ടിലേയ്ക്ക് പോകുവാരുന്നു.
ചെറുമഴ പെയ്താലും തമ്പാന്നൂര് കൊളമായല്ലോ ...
നടന്ന വഴിയ്ക്ക് ഒരോടയുടെ സ്ലാബില്ലാതെ കിടക്കുന്നു. കവിഞ്ഞ് വെള്ളമൊഴുകുമ്പോള്‍ എന്ത് കാണാന്‍.? അവന്‍ ഓടയില്‍ വീണു.

“അന്നു തുടങ്ങിയതാ പനി. ഇതിപ്പം രണ്ടാഴ്ചയായി, മാറുന്നില്ല. രാവിലേ പഠിയ്ക്കാന്‍ വിളിയ്ക്കുമ്പോള്‍ നെഞ്ചുവേദനേന്ന് പറയും.എടയ്ക്കെടയ്ക്കുണ്ട് നെഞ്ചുവേദന.പരിക്ഷയിങ്ങ് അടുക്കുകയും ചെയ്തു. ഇതിപ്പം ഇവന് എപ്പൊഴും ക്ഷീണമാണ്.”

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയായിരുന്നു. നെഞ്ചുവേദനയും പനിയുമായി വന്ന ഒരു പതിനഞ്ചുകാരനെ ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ മോഹന്‍ പരിശോധിയ്ക്കുന്നു.കുട്ടിയുടെ അമ്മയുമുണ്ട് കൂടെ..

“ടേയ് നിനക്ക് പത്താം ക്ലാസിലെ പരീക്ഷയൊക്കെ വരുന്നതിന്റെ ടെന്‍ഷനാണെന്ന് തോന്നുന്നു. അല്ലാതെ നിനക്കെന്തോന്ന് നെഞ്ചുവേദന വരാന്‍“?
ഡോക്ടര്‍ തമാശ പറഞ്ഞു.

“എന്നാലും നോക്കട്ട് ഇനി ഈ സീ ജീ യും കൂടെയുള്ളൂ നോക്കാന്‍. എന്തായാലും നമുക്കൊരു ഈ സീ ജീ എട്ത്ത് നോക്കാം.അത് കഴിഞ്ഞ് മര്യാദയ്ക്ക് പോയിരുന്ന് പഠിച്ചോണം“

ഈ സീ ജീ എടുത്ത് നോക്കിയ അദ്ദേഹം അത് ഒന്നൂടെ ആവര്‍ത്തിച്ചു. മെഷീന്റെ തകരാറാണെന്ന് വിചാരിച്ച് വേറൊരു മിഷീന്‍ വച്ച് നോക്കി.

ആ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് അന്നുണ്ടായിരുന്നില്ല.
മോഹന്‍ അവനുമൊത്ത് സ്വന്തം കാറില്‍ തന്നെ കാര്‍ഡിയോളജിസ്റ്റിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തെ കാണിച്ചു.
തിരുവനതപുരത്തെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ്.

“ഇത് കണ്ടിട്ട് പെരി കാര്‍ഡൈറ്റിസ് ആണെന്നു തോന്നുന്നു.മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്യണം.“

അമ്മയോടായി അദ്ദേഹം പറഞ്ഞു.

“ഹൃദയത്തിന്റെ ആവരണമായ പെരികാര്‍ഡിയത്തില്‍ ഉണ്ടാകുന്ന അണുബാധയാകും കാരണം. വിശദമായി പരിശോധിയ്ക്കണം. ശ്രീ ചിത്രയിലും മെഡിയ്ക്കല്‍ കോളേജിലുമൊക്കെയേ അതിനുള്ള സൌകര്യമുള്ളൂ. തീര്‍ച്ചയായും അങ്ങോട്ട് കൊണ്ട് പോണം. വേറൊരു ആശുപത്രിയിലും തിരുവനന്തപുരത്ത് അതിനുള്ള സൌകര്യമില്ല.“


അവന്റെ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അമ്മ അച്ഛനെ ഫോണില്‍ വിളിച്ചു. കൊല്ലത്ത് നിന്നും അച്ഛന്‍ എത്തുമ്പോഴേയ്ക്കും ആംബുലന്‍സില്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോകാനുള്ള സൌകര്യങ്ങള്‍ ചെയ്തിരുന്നു ഡോ:മോഹന്‍.

"ആംബുലന്‍സ് വേണ്ടാ. വണ്ടിയുണ്ട്." അച്ഛന്‍ പറഞ്ഞു.
"ഏത് സമയത്തും എന്നെ വിളിയ്ക്ക്ക്കാം. വിവരങ്ങള്‍ അറിയിയ്ക്കണം.“ മോഹന്‍ ഓര്‍മ്മിപ്പിച്ചു


മെഡിയ്ക്കല്‍ കോളേജ് കാഷ്വാല്റ്റി.

ഡോക്ടര്‍ യുവാവ് ചീട്ട് വാങ്ങിച്ച് നോക്കി. ഈ സീ ജീ എട്ത്ത് നോക്കി

......ST - elevation.. ? Pericarditis കാര്‍ഡിയോളജിസ്റ്റ് എഴുതിയിരിയ്ക്കുന്നു.

ഈ സീ ജീ എന്തിയേ?

ഈ സീ ജി കൊടുത്തു.

ഇതില്‍ കുഴപ്പമൊന്നുമില്ല. വീട്ടിപ്പൊക്കോ

അത് സാര്‍ ..ഇവിടെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു.
ആര് ??
ഡോ. ടൈനീ നായര്‍ ..

അയാളാന്നോ ഇവിടെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നത്?

ഫര്‍തര്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. സര്‍...പ്ലീസ്

ങാ..രണ്ടാം വാര്‍ഡില്‍ സ്ഥലമുണ്ടേല്‍ പോയിക്കെടന്നോ..അയാള്‍ ദയാലുവായി.

കിടക്കയില്ല. ഒരു പായും തലയിണയും വാങ്ങിച്ചു.

ഫ്യൂര്‍ഡാന്‍ കുടിച്ച് മനോനില തെറ്റിക്കിടന്ന ഒരാളുടെ കിടക്കയ്ക്ക് കീഴിലാണ് സ്ഥലം കിട്ടിയത്. അവിടെ കിടന്നു.

നൂറ് കണക്കിനാള്‍ക്കാര്‍ നിരനിരയായി അട്ടിവച്ച് കിടക്കുന്ന വാര്‍ഡ്..ഒടിയാറായ തുരുമ്പു പിടിച്ച കട്ടില്‍, പെയിന്റ് ഓര്‍മ്മ മാത്രമായ ഡ്രിപ്പ് സ്റ്റാന്റുകള്‍, പഴകിപ്പോളിഞ്ഞ മെത്ത (കട്ടില്‍ കിട്ടിയവര്‍ക്ക് അതൊരു പരീക്ഷണമാണ്) തറയില്‍ നിറച്ച് അഴുക്ക്, ചെളി, പൊടി,..ചിലര്‍ കരയുന്നു, ചിലര്‍ ഛര്‍ദ്ദിയ്ക്കുന്നു. ചിലര്‍ രക്തമൊലിപ്പിയ്ക്കുന്നു. ഈച്ച..കൊതുക് ..പൊട്ടിയൊലിയ്ക്കുന്ന കക്കൂസില്‍ നിന്നുള്ള നാറ്റം.എങ്ങടവുമെത്താതെ ഓടുന്ന നേഴ്സുമാര്‍, നിലാവത്തെ കോഴികളെപ്പോലെ നടക്കുന്ന ഡോക്ടര്‍മാര്‍...

അകെ പുകില് തന്നെ.

അതിനിടയില്‍ തന്നെ പനി വന്നവരുണ്ട്, എയിഡ്സ് ബാധിച്ചവരുണ്ട്, മഞ്ഞപ്പിത്തം ബാധിച്ചവരുണ്ട്, എലിപ്പനി വന്നവരുണ്ട്, വിഷം കഴിച്ചവരുണ്ട്, ഡെങ്കിപ്പനി വന്നവരുണ്ട്, ന്യുമോണിയ വന്നവരുണ്ട്, വൃണങ്ങള്‍ വന്നവരുണ്ട്....അവരുടെയൊക്കെ കൂടെവന്നവരുണ്ട്.

കുട്ടിയ്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഒന്നുമില്ലെന്ന് കാഷ്വാല്‍റ്റിയിലെ ഡോക്ടര്‍ പറഞ്ഞല്ലോ. പനിയും മറ്റും കുറഞ്ഞു. അവന്‍ അവിടവിടെ എഴുനേറ്റ് നടക്കാനും കാണാന്‍ വന്ന കൂട്ടുകാര്‍ പിള്ളേരോട് ചുറ്റിത്തിരിയാനും തുടങ്ങി.
ഏതൊക്കെയോ ഡൊക്ടര്‍മാര്‍ വന്ന് പനിയൊക്കെ നോക്കി.

“നാളേ വീട്ടില്പോകാം കേട്ടോ..“ ആരോ പറഞ്ഞു.

അവന്‍ അന്ന് വൈകുന്നേരം മൂത്രമൊഴിയ്ക്കാന്‍ പോയ സമയത്ത് അവന്റെ വശത്ത് കിടക്കയില്‍ കിടന്നിരുന്ന, വിഷമടിച്ച് മനോനില തെറ്റിക്കിടന്നയാള്‍ വിളിച്ച് കൂവി വെപ്രാളം കാണിച്ച് കട്ടിലുമായി താഴെ വീണത് അവന്‍ കിടന്നിരുന്ന പായയില്‍. അവനവിടുണ്ടായിരുന്നേല്‍ അപ്പൊത്തന്നെ കാര്യം തീര്‍ന്നു കിട്ടിയേനേ (അയാളുടെ കയ്യും കാലും കിടക്കയോട് ചേര്‍ത്ത് കെട്ടിയിരിയ്ക്കുകയാണ്. ബോധമില്ലാതെ നിലവിളിയ്ക്കുകയും വെപ്രാളം കാണിയ്ക്കുകയും ചെവി പൊട്ടും വിധം തെറി വിളിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നയാള്‍‍)

പിന്നെ ഒന്നും നോക്കിയില്ല. നാളെ പോവുക തന്നെ. ഇവിടെ വയ്യ.

കുട്ടിയുടെ ഒരു അമ്മാവന്റെ ബന്ധു അവിടെ ഹൌസ് സര്‍ജന്‍സി ചെയ്യുന്നുണ്ടായിരുന്നു.മെഡിസിന്‍ വിഭാഗം തലവനെ കുറിപ്പുകള്‍ കാണിയ്ക്കാം എന്ന് ആ ബന്ധു ഏറ്റു.
എന്നാല്‍ അത് കഴിഞ്ഞ് പോകാം.

കുറിപ്പുകള്‍ വായിച്ച് ഈ സീ ജീ യും കണ്ട ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ചോദിച്ചു.

അവനെവിടെ..?
അവന്‍ വാര്‍ഡിന്റെ അങ്ങേയറ്റത്ത് നിന്ന് കളിയ്ക്കുന്നു.

അവിടെ നില്ല്..നടക്കരുത്. ഗായത്രീ സ്ടെച്ചര്‍ പറയൂ. ഐ സീ യൂ വില്‍ അഡ്മിറ്റ് ചെയ്യണം. ദിസ് ഇസ് വെരി ക്രിട്ടിക്കല്‍.

എല്ലാരും അമ്പരന്ന് പോയി..അവന് കണ്ടാല്‍ ഒരു കുഴപ്പവുമില്ലല്ലോ?കഴിഞ്ഞ രണ്ട് ദിവസമായി അവന്‍ ഇവിടെത്തന്നെ നില്‍ക്കുവാരുന്നല്ലോ?

സ്ടെച്ചറുമായി അവന്‍ നിന്നിടത്ത് പോയെടുത്ത് മെഡിക്കല്‍ കോളേജിലെ ഐ സീ യൂ വില്‍ കിടത്തിയ അവനെ രണ്ടാഴ്ച കഴിഞ്ഞാണ് അവിടുന്ന് പുറത്ത് വിട്ടത്. പിന്നീട് രണ്ട് മൂന്ന് മാസം പൂര്‍ണ്ണ വിശ്രമം.സ്റ്റീറോയ്ഡുകള്‍ കയറ്റി ഞരമ്പുകള്‍ വെന്തുപോയി. ഒരോ ഇടവേളയിലും രക്തസമ്മര്‍ദ്ദം നോക്കി. മരുന്നുകള്‍ കയറ്റി പുറത്തും അകത്തുമായി നൂറായിരം ടെസ്റ്റുകള്‍ നടത്തി....

വൈറല്‍ പെരികാര്‍ഡൈറ്റിസായിരുന്നു,ഭാഗ്യത്തിന് ഹൃദയ പേശികള്‍ക്ക് തകരാറൊന്നും പറ്റിയില്ല. സമയത്തിനു വൈദ്യസഹായം കിട്ടിയതിനാല്‍.

ഇപ്പൊ സുഖമായിരിയ്ക്കുന്നു.അഹംകാരി..

ആ ഹൌസ് സര്‍ജനെ അറിയാതിരുന്നെങ്കിലോ???

ആ കുട്ടി എന്റെ അനിയനാണേയ്.....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------------

ഇരുനൂറ് രൂപാ

ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രി. ഒരു രാത്രി വിളി.

“സിസ്റ്ററേ ...ഒരു ഇരുനൂറ് രൂപയുടെ കുറവല്ലേയുള്ളൂ. എന്റെ കയ്യില്‍ ഇപ്പൊ ഇല്ലാഞ്ഞിട്ടാണ്. ഞാന്‍ ഇത് നടത്തിയേച്ച് വീട്ടീന്ന് കൊണ്ട് വരാം.“
ഞാന്‍ കയറിച്ചെല്ലുമ്പോ ഒരാള്‍ നിന്ന് കരയുന്നതാണ് കണ്ടത്.
“അതിപ്പം ഞാനെന്തോ ചെയ്യാനാ..ഇരുനൂറ് രൂപയ്ക്ക് ഇരുനൂറ് രൂപ വേണ്ടേ?“
“എന്താ സിസ്റ്ററേ?“ ഞാന്‍ ചോദിച്ചു
സീ റ്റി യുടേ കാശടയ്ക്കാന്‍ ഒരു ഇരുനൂറ് രൂപയുടെ കുറവുണ്ട്.

“സാറേ മോന്‍‍ സൈക്കളെന്നൊന്ന് വീണതാ? അന്നേരം ബോധമില്ലാരുന്നു. ഒന്ന് രണ്ട് തവണ ച്ഛര്‍ദ്ദിച്ചു. സീ റ്റീ എടുക്കണമെന്ന്. രാത്രിയായിപ്പോയി. ആശൂത്രീല്‍ വീട്ടുകാരി മാത്രമേ ഒണ്ടാരുന്നുള്ളൂ. ഒരിരുനൂറ് രൂപയുടെ കൊറവുണ്ട്....“
അങ്ങേര്‍ കരയുകയായിരുന്നു.

ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു നയാ പൈസയില്ല.എന്റെ കയ്യിലെവിടെ മാസാവസാനം ഇരുനൂറ് രൂപാ. വല്ലവരോടും ചോദിയ്ക്കാന്‍ എല്ലാവനും ഒറങ്ങുകയായിരിയ്ക്കും.

ഞാനാ കുഞ്ഞിനെ നോക്കി.തലയിലൊരു കെട്ടുമൊക്കെയാ‍യി അവന്‍ ..ഒരു നാലഞ്ച് വയസ്സ് കാണും.ഒറങ്ങുവാണ്..പാവം

“ഇദ്ദേഹം ഇരുനൂറ് രൂപാ നാളെ തരും അല്ലേല്‍ ഇരുനൂറ് രൂപാ നാളെ ഞാന്‍ തരാം. എന്റെ പേരിലെഴുതിയ്ക്കോ..“
ഞാന്‍ കാഷ്യറോട് പറഞ്ഞു.

“അങ്ങനെ പറഞ്ഞാലെങ്ങനാ സാറേ..അതെങ്ങനാ ഞാന്‍ ബില്ലാക്കുന്നത്? “

“ഹ ഞാന്‍ ഇവിടെ ജോലി ചെയ്യുന്നവനല്ലേ. ഇയാള്‍ കൊണ്ടത്തന്നില്ലെങ്കില്‍ ഞാന്‍ നാളെ തരാം ഇപ്പം എന്റെ കയ്യിലില്ല. നിങ്ങക്ക് പാതിരാത്രീലാരേം കണക്ക് ബോധിപ്പിയ്ക്കണ്ടല്ലോ?“

മനസ്സില്ലാ മനസ്സോടെ അവര്‍ സമ്മതിച്ചു. അങ്ങേര് പിറ്റേന്ന് കാശുകൊണ്ടുക്കൊടുത്തു.
‌‌‌‌‌‌‌‌‌‌‌‌‌‌സീ ടീ ചെയ്തപ്പോള്‍ അവന്റെ തലച്ചോറിന്റെ ആവരണങ്ങളിലൊന്നില്‍ രക്തസ്രാവം ഉണ്ടായിരുന്നു. ‌‌
--------------------------------------------------------

തിരക്കിനിടയിലൂടെ നൂണ്ട് ഒരു ഗവണ്മെന്റ് ആശുപത്രിയുടെ ഓപീ ഡിവിഷനില്‍ ചെന്ന് കാശുനിറച്ച പൊതി ഡോക്ടറെ ഏല്‍പ്പിയ്ക്കുമ്പോള്‍ ചുറ്റിനും നിറഞ്ഞ് നില്‍ക്കുന്ന ആള്‍ക്കാരെ വകവയ്ക്കാതെ, ഒരുളുപ്പുമില്ലാതെ അയാള്‍ പറഞ്ഞു.

“ട്രിവാണ്ട്രം സ്കാന്‍സ്‌കാരു എണ്ണൂറു രൂപയാ ഇപ്പം കട്ട് തരുന്നേ. ഞാനിനി അവിടേയ്ക്കേ ആളെ അയയ്ക്കുകയുള്ളൂ..ഹും..“

ശരി. ആളു വന്നില്ലേല്‍ എന്റെ ജോലി അത്രയും കുറഞ്ഞിരിയ്ക്കും എന്നു ഞാന്‍ മനസ്സില്‍ കരുതി.
ഒരാശുപത്രിയുടേ പീ ആര്‍ ഓ ആയിരുന്നു ഞാന്‍ അന്ന്.

ഫിനാന്‍സ് ആപ്പീസര്‍ കാശെല്ലാം കവറിലിട്ട് പേരെഴുതി തരും. ഞാന്‍ ജീപ്പില്‍ അതാതിടത്ത് പോയി അത് വിതരണം ചെയ്യണം. സീ ടീ ചെയ്യാന്‍ ആളേ വിടണമെന്ന് പറയണം എന്ന് ഒരു ജോലികൂടെ ചെയ്യണം എന്നാണ് നിയമം. പോസ്റ്റ്മാന്റെ പണി ചെയ്യുന്നത് തന്നെ വലിയ വിഷമിച്ചാ..:)
തലയുടെ സ്കാനിങ്ങ് 500 രൂപ
ഡൈ കുത്തിവച്ച് ചെയ്തിട്ടാ‍ണേല്‍ 600 രൂപാ
നെഞ്ച് വയറ് ഒക്കെ സ്കാന്‍ ചെയ്യണേല്‍ 650 രൂപാ ആയിരുന്നു പറഞ്ഞ് വിടുന്ന ഡോക്ടര്‍മാര്‍ക്കുള്ള കമ്മീഷന്‍ അന്ന്.
----------------------------------------------


അതിനൊക്കെ കുറെ നാള്‍ മുന്‍പ്..എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റിങ്ങിന് നില്‍ക്കുന്ന സമയം(ഡിഗ്രിയുടെ ഭാഗമായ ട്രെയിനിങ്ങ്) അള്‍ട്രാസൌണ്ട് സ്കാനിങ്ങിലായിരുന്നു അന്നത്തെ ട്രെയിനിങ്ങ്.

ആദ്യത്തെ ദിവസം അവിടുത്തെ അള്‍ട്രാസൌണ്ട് സ്കാനിങ്ങ് വിഭാഗം എവിടെയെന്ന് ഞാന്‍ അവിടെ കണ്ട ഒരു അറ്റന്ററോട് ചോദിച്ചു.(എന്നെ കണ്ടാല്‍ വിദ്യാര്‍ത്ഥിയെന്ന് തിരിച്ചറിയുന്ന രീതിയിലുള്ള വേഷമായിരുന്നില്ല അന്ന്.:)
“ ഇവിടെ ആ സ്കാനിങ്ങില്ല.അതിന് പുറത്ത് പോണം..എന്താ പേര് ?“ എന്നു പറഞ്ഞ് അങ്ങേരെനിയ്ക്ക് എറണാകുളത്തെ പ്രശസ്തമായ ഒരു ഡയഗ്ണോസ്റ്റിക് സെന്ററിന്റെ പേരു പറഞ്ഞു തന്നു.
(കാര്യം മനസ്സിലാക്കിയ ഞാന്‍ ഒന്ന് ചിരിച്ച് നന്ദിയും പറഞ്ഞ് രണ്ട് ചുവട് മുന്നോട്ട് പോയപ്പോള്‍ സ്കാനിങ്ങ് വിഭാഗത്തിനു മുന്നില്‍ തന്നെയെത്തി)
--------------------------------------------------

ഞങ്ങളുടെ കോളേജില്‍ ട്രെയിനിങ്ങിനായി വച്ചിരുന്ന അള്‍ട്രാസൌണ്ട് സ്കാനിങ്ങ് യന്ത്രം രോഗികള്‍ക്ക് ഉപകരിയ്ക്കാതെ ചുമ്മായിരിയ്ക്കുവാണല്ലോ എന്ന് വിചാരിച്ച് ഞങ്ങളുടെ വകുപ്പ് തലവനും, ഞങ്ങളുടെ സീനിയറായി പഠിച്ച് അവിടെത്തന്നെ ലക്ചറര്‍ ആയ ഒരാളും മുന്‍‌കൈ എടുത്ത് ചെറിയ തുകയ്ക്ക് ഒരു അള്‍ട്രാസൌണ്ട് ചെയ്തു കൊടുക്കുന്ന ക്ലിനിക്ക് തുടങ്ങി.

വെളിയില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ നാനുറ്റമ്പത് രൂപയൊക്കെ വാങ്ങുമ്പോള്‍ അവിടെ നൂറ്റമ്പത് രൂപാ.

ഇടയ്ക്ക് വച്ച് രോഗികള്‍ തീരെ വരാതായി. ഞങ്ങള്‍ വിചാരിച്ചു കാശുകുറച്ച് കൊടുക്കുന്ന സേവനം വേണ്ടാ എന്നു തീരുമാനിയ്ക്കത്തക്കവണ്ണം മലയാളികള്‍ കാശുകാരായെന്ന് :)

പരിചയമുള്ള ഒരു ഓട്ടോ‍ ഓടിയ്ക്കുന്ന ചേട്ടനാണത് പറഞ്ഞത്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ രോഗികളെ ഞങ്ങളുടെ സ്കൂളിലേയ്ക്ക് കൊണ്ട് വരാതിരിയ്ക്കാനും (പൂട്ടിപ്പോയെന്ന് കള്ളം പറയുക )അവരെ സ്വകാര്യ സ്ഥാപനങ്ങളിലെത്തിയ്ക്കുന്നതിനും കോട്ടയം മെഡിയ്ക്കല്‍ കോളേജ് സ്റ്റാന്റിലെ ഓട്ടോക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുമായിരുന്നത്രേ..

എന്തായാലും അതൊന്നും അധികകാലം നിന്നില്ല ചില നല്ല ഡോക്ടര്‍മാര്‍ മെഡിയ്ക്കല്‍ കോളേജില്‍ വരുന്ന കാശിനു ബുദ്ധിമുട്ടുള്ള രോഗികളെ പ്രത്യേകം അവിടേയ്ക്ക് തന്നെ പറഞ്ഞയയ്ക്കാന്‍ തുടങ്ങി. ചില ഡോക്ടര്‍മാര്‍ വഴിയൊക്കെ വരച്ച് കൊടുത്ത് വിടുമായിരുന്നു.

അപ്പോള്‍ സ്വകാര്യക്കാര്‍ വേറേ വഴിനോക്കിക്കാണും...കാണുമല്ലോ....

ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ മാന്യമഹാപത്രക്കടലാസുകളെല്ലാം ഞങ്ങളുടെ വകുപ്പ് ക്ലിനിക്കില്‍ “കോടികളുടെ തട്ടിപ്പ് “ എന്ന് വെണ്ടക്കാ നിരത്തി.(ദിവസം ഒന്നോ രണ്ടൊ സ്കാന്‍. അതായത് 150+150 രൂപാ. മാസം എങ്ങനെ പോയാലും 10000 രൂപയിലധികം സ്കാനിങ്ങൊന്നും നടക്കാത്ത വകുപ്പ് രണ്ട് കൊല്ലം പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണീ “കോടികളുടെ തട്ടിപ്പ്“ വെണ്ടക്കാ നിരന്നത് എന്നോര്‍ക്കണം.

എന്തായാലും കാര്യം അറിയാവുന്നത് കൊണ്ട് ആരും പതറിയില്ല. ( ക്ലിനിക് തുടങ്ങുവാന്‍ മുന്‍‌കൈ എടുത്ത ലക്ചറര്‍ കുറച്ച് വിഷാദവാനായി എന്നത് നേര്..മനുഷ്യര്‍ക്ക് നല്ലതു ചെയ്യാന്‍ പോയ ഞാനിങ്ങനെ കേട്ടല്ലോ കര്‍ത്താവേ സ്റ്റയിലില്‍) ..എന്തായാലും യൂണിവേഴ്സിറ്റി വിജിലന്‍സ് കാര്യം അന്വേഷിച്ചു.

അത് കൊണ്ട് നന്നായി

ഒന്ന് : കണക്കുകളേല്ലാം യൂണിവേഴ്സിറ്റിയ്ക്ക് ബോധ്യമായി. ഇനിയൊരു സംശയം വരാത്ത രീതിയില്‍ .

രണ്ട്: പത്രവാര്‍ത്തയില്‍ നിന്ന് ഇങ്ങനെയൊരു ക്ലിനിക്ക് നടക്കുന്ന കാര്യമറിഞ്ഞ രോഗികള്‍ അവിടേയ്ക്ക് നേരിട്ട് വരാന്‍ തുടങ്ങി. രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി.

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ?? ????
ഇതെന്തിനാ ചേട്ടാ ഈ രോഗിയെ സീ റ്റീ എടുക്കാന്‍ ഇയാള്‍ പറഞ്ഞ് വിട്ടത്. ഇത് സൈനസൈറ്റിസാണേന്ന് ഉറപ്പല്ലേ?
“ചുമ്മാ കിട്ടുന്ന അറുനൂറ് രൂപാ വേണ്ടെന്ന് വയ്ക്കുമോ, ആരെങ്കിലും?“

ഈ ഹോമിയോ ഡോക്ടറെന്തിനാ സ്ഥിരം രോഗികളെ സീ ടീ എടുക്കാന്‍ വിടുന്നത്?
മോനേ ഞാന്‍ ഇനിയും ഉത്തരം പറയണോ?

ഇതെന്താ കാല്‍പ്പാദത്തിന്റെ സീടീ യോ? കാലുവേദനയ്ക്ക്..അതും പറഞ്ഞ് വിട്ടിരിയ്ക്കുന്നത് ഒരു കഷ്വാല്‍റ്റി മെഡിയ്ക്കല്‍ ആപ്പീസറോ?
“നീയിനി ഇങ്ങനൊന്നും മേലാ ചോദിയ്ക്കരുത്..“

ഈ ജനറല്‍ മെഡിസിന്‍ വിദഗ്ധനെന്തിനാ ഈ തലച്ചോറില്‍ രക്തസ്രാവമുള്ള രോഗിയെ ന്യൂറോ സര്‍ജനുള്ള ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യാതെയിരിയ്ക്കുന്നത്? ഇപ്പത്തന്നെ മൂന്ന് സീ റ്റീ ഒരാഴ്ചയ്ക്കുള്ളിലായല്ലോ?
“നീ സീ ടീ എടുത്താല്‍ പോരേ..കുഴിയെണ്ണുന്നതെന്തിന്?”

ഷോള്‍ഡര്‍ ഡിസ്ലൊക്കേഷനായി വന്ന രോഗിയെ സീ ടീ എടുപ്പിയ്ക്കണതെന്തിന്?

ഇതെന്താ ഈ റേഡിയോളജിസ്റ്റ് റിപ്പോര്‍ട്ടില്‍ മിക്കവാറും രോഗനിര്‍ണ്ണയം ഉറപ്പായിരുന്നാലും സജസ്റ്റ് എം ആര്‍ ഐ എന്നെഴുതുന്നത്?

ഇതെന്താ ഈ ഒവേറിയന്‍ സിസ്റ്റിന്റെ വലിപ്പം ഇയാള്‍ മനപൂര്‍വം കൂട്ടിയെഴുതുന്നത്?

അല്ല ഇതെന്താ ഈ സ്കൂട്ടറെന്ന് വീണ് മുട്ട് മുറിഞ്ഞയാളുടെ മുട്ടിന്റെ എം ആര്‍ ഐ എടുക്കാന്‍ പറയുന്നത്?

ഇതെന്താ....
ച്ഛി മിണ്ടാണ്ടിരിയെടാ..

-------‌‌‌‌-----------------------------------------

ചാരിറ്റബിള്‍ ആശുപത്രി
എറണാകുളത്തെ പ്രശസ്തമായ ചാരിറ്റബിള്‍ ആശുപത്രി.

ഞാന്‍ അവിടേയും ജോലി ചെയ്തിട്ടുണ്ട്

രോഗിസഹായ വകുപ്പിന്റെ മുന്നിലൂടെ വേണം അകത്തേയ്ക്ക് കയറാനുമിറങ്ങാനും.
ഒരു ദിവസം ഉച്ചയൂണിനു പോകുമ്പോള്‍ അവിടെ ഒരു മനുഷ്യന്‍ വല്ലാതെ നില്‍ക്കുന്നു.വല്ലാതെ വിഷമിച്ച്.

ഞാനങ്ങേരുടെ മുഖത്ത് നോക്കി.

സാര്‍..
എന്താ ചേട്ടാ...?

“ഞാനേ ഇവിടെ പേഷ്യന്റ് സര്‍വീസത്തില്‍ വന്നതാണേ. ഭാര്യയുടെ ഹാര്‍ട്ടാപ്പറേഷനും പതിനായിരം രൂപാ ഇവിടുന്ന് കുറച്ച് കൊടുക്കാംന്ന്. അമ്മയെ പറ്റി എന്തെങ്കിലും എഴുതിത്തരണം.“

ഞാനെന്തെഴുതാനാ ചേട്ടാ‍?

“എനിയ്ക്കേ എഴുത്തും വായനയും അറിയില്ല. എന്തെങ്കിലും എഴുതിത്തരണം. എഴുതിക്കൊടുക്കാതെ കാശ് കൊറച്ച് തരത്തില്ല.“
അയാളുടെ കണ്ണ് നിറഞ്ഞു.

ചേട്ടന്‍ പറ..ഞാനെഴുതാം.
അതിപ്പം സാറങ്ങെഴുതിയാല്‍ മതി..
ചേട്ടന്‍ പറ. ഞാന്‍ അതുപോലെയെഴുതാം.

എന്റെ ഭാര്യ........................ഞാന്‍ ......യൊട് വളരെ നന്ദി............‌‌‌---------ന്ദമയി അമ്മ..........കാശ് കൊറച്ച് തന്ന......നന്ദി.....ആ കാശ് കൂടെയൊണ്ടാക്കാന്‍ പാട്......നന്ദി.....
..........................................

ആ കണ്ണുകള്‍ നിറഞ്ഞഞ്ഞൊഴുകിയത് നന്ദി കാരണമായിരുന്നില്ല.

ഞാനെഴുതാം ചേട്ടാ...
എഴുതി...ചോറിറങ്ങിയില്ല...

--------------------------------------------------

എനിയ്ക്കറിയാവുന്ന മറ്റൊരാള്‍ നാട്ടില്‍ നിന്ന് അവിടെ ചികിത്സയ്ക്ക് വന്നു. കാശു കുറച്ച് തരാന്‍ പേഷ്യന്റ് സര്‍വീസില്‍ അപേക്ഷ നല്‍കി. പാവപ്പെട്ട മനുഷ്യര്‍. ചെറിയ എന്തോ ജൊലി ചെയ്യുന്നവര്‍..
“കാശില്ലെങ്കില്‍ വല്ല സര്‍ക്കാരാശുപത്രീലും പോയിക്കൂടേന്ന് ചോദിച്ചു..... അവരുടെ വലിയ ഭക്തനൊക്കെ തന്നെ ഞാന്‍. പക്ഷേങ്കീ അവിട്ന്നൊള്ള ചോദ്യങ്ങള്‍ കേട്ടാ തൊലിയങ്ങ് പൊളിഞ്ഞ് പോവും കേട്ടോ.“
ആളും അമ്പാരിയുമൊന്നുമില്ലാതിരുന്നപ്പോഴേ പ്രവചനം കേള്‍ക്കാന്‍ അവിടെ പൊയ്ക്കൊണ്ടിരുന്ന അയാള്‍ പറഞ്ഞു.

അയാളുടെ ചികിത്സ ആര്‍ സീ സീ യില്‍ ചെയ്യുന്നതിന് പരമാവധി പതിനായിരം രൂപയാകും.

ചാരിറ്റി ആശുപത്രിയില്‍ അമ്പതിനായിരം രൂപയില്‍ നിന്ന് പതിനായിരം കുറച്ച് നല്‍കി.(ചികിത്സ ആര്‍ സീ സീ യിലും അവിടെയും യാതൊരു വ്യത്യാസവുമില്ല.).

മുതുപഴകിയ തുണിക്കട ബിസിനസ് തന്ത്രം തന്നെ. അമ്പത് രൂപയുടെ ഷര്‍ട്ടിന് മുന്നൂറ് രൂപ വിലയിട്ട് അമ്പത് ശതമാനം റിഡക്ഷന്‍..

എന്നാലും അത് ഭേദമാകുന്ന തരം കാന്‍സറായിരുന്നു..
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------------------------------------------

സുലൈമാന് ശ്വാസകോശത്തില്‍ നിന്ന് എല്ലുകളിലേയ്ക്ക് പടര്‍ന്ന കാന്‍സര്‍ ആയിരുന്നു. അവസാന ഘട്ടം. കൂലിപ്പണിക്കാരനായിരുന്നു. നാട്ടുകാര്‍ പിരിവിട്ടാണ് ചികിത്സ നടത്തുന്നത്. . റേഡിയേഷന്‍ ചികിത്സ എടുക്കാനായി സേവനം നടത്തുന്ന ആശുപത്രിയില്‍ വന്നു.വേദനമാറാനുള്ള ചികിത്സയായിരുന്നു ആവശ്യം.

ഇരുപതിനായിരം രൂപയോളം റേഡിയേഷനാകും എന്നവരോട് പറഞ്ഞു. അവസാനം പതിനായിരം കുറച്ച് നല്‍കി. പിരിവിട്ട് അവരത് നല്‍കി.

തൊട്ടപ്പുറത്ത് ജനറല്‍ ആശുപത്രിയില്‍ ആ ചികിത്സ സൌജന്യമാണ്. അതവരോടാരും പറഞ്ഞില്ല.വേദന മാറാനുള്ള റേഡിയേഷന്‍ ചികിത്സയ്ക്ക് ഹൈടെക്കും സെന്‍‌ട്രലൈസ്ഡ് ഏ സീ യും ഒന്നും വേണ്ടാ.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------
ഇതൊന്നും ഒന്നുമല്ല. ഞാന്‍ നേരിട്ട് അനുഭവിച്ചതില്‍ തന്നെ വളരെ കുറച്ചും സത്യമായും വസ്തുതകളെന്ന് അറിയാവുന്നവയുമാണ് ഇവിടെ എഴുതിയിരിയ്ക്കുന്നത്. നേരിട്ടുള്ള അനുഭവം മാത്രമേ എഴുതിയിട്ടുള്ളൂ. പറഞ്ഞ് കേട്ടത് എഴുതിയാല്‍ ശരിയായ തെളിവുകള്‍ എപ്പോഴും നല്‍കാന്‍ പറ്റില്ല എന്നതുകൊണ്ടാണത്. ഇത് വായിയ്ക്കുന്നവരില്‍ ഓരോരുത്തര്‍ക്കും ഇതിലുപരി പറയാനുണ്ടാകും. അതുകൊണ്ട് തന്നെ ദയവായി പറയുക.കമന്റുകള്‍ ഇവിടെ എനിയ്ക്കാവശ്യമുണ്ട്.-----------------------------------------------------

അല്ലടെ ചെക്കാ നീ എന്തായിപ്പൊ പറയാനുദ്ദേശിയ്ക്കുന്നേ ????
ഒന്നുമില്ല..അങ്ങനെ ഞാനൊരു അഞ്ചര മണിയ്ക്കൂര്‍ ഇങ്ങ് പിറകിലെത്തി.

മുതലാളിത്ത ഫാസിസ്റ്റ് മൂരാച്ചികള്‍.തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്റെ കൊടും ശത്രുക്കള്‍. മുതലാളിത്ത ഭീകരതയുടെ ക്രൂരമുഖം..നമ്മളെ ഭരിച്ച് മുടിച്ച ഭീകരര്‍..ഹോ..

സംസ്കാരമില്ലാത്ത ആള്‍ക്കാര്‍.. നമ്മളുപനിഷത്തെഴുതിക്കൊണ്ടിരുന്നപ്പൊ കാടന്മാരായി നടന്ന വാലില്ലാക്കുരങ്ങന്മാരുടെ നാട് ..

വൃത്തികെട്ടവന്മാര്‍.കുളിക്കില്ല. ചന്തികഴുകില്ല....ഹേയ്..കണ്ട പെണ്ണുങ്ങളേയെല്ല്ലാം കേറി ഭോഗിയ്ക്കും..മരിയുവാനയും ഹാഷിഷുമൊക്കെ തിന്ന് നടക്കുന്നവന്മാര്‍.

മാടിന്റെ കൊടലില്‍ വരെ എറച്ചി വച്ച് തിന്നുമത്രേ

മക്കളേ അവിടെ അവരെ നോക്കാന്‍ ആരുമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം..കുടുംബമില്ല..മക്കളില്ല..അച്ഛനില്ല...മക്കള്‍ക്കച്ഛനില്ല അമ്മയില്ല വിവാഹമോചനമാണ് കൂടുതല്‍..പണമുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം?

മദാമ്മമാരൊക്കെ എവനെ വലവീശിപ്പിടിച്ച് കളയും. ഇവനെ കെട്ടിച്ചിട്ട് വിട്ടാല്‍ മതിയാരുന്നു..

പെണ്‍ ഭരണമല്ലിയോ. രാജ്ഞിയല്ലിയോ ഭരണം. ?എങ്ങനെ ശരിയാവും?

അവിടെ ഭയങ്കര ചിലവാ....ഇവിടൊന്നും നിനക്ക് സെവ് ചെയ്യാന്‍ പറ്റൂല്ലെന്നേ..

വല്ല മദാമ്മമാരേം ഒപ്പിച്ചോടാ...ങ്മും.. കള്ളന്‍ പിന്നേ ചക്കരക്കൊടത്തീ കൈയ്യിട്ടാല്‍ ആരും നക്കാതിരിക്കുവല്ലേ..

അവിടെ ഭയങ്കര റേസിസമാണ്. ജോലി സ്ഥലത്തൊക്കെ നിന്നെ ഒറ്റപ്പെടുത്തും. സായിപ്പ് ശരിയല്ല. അവര്‍ ചൂഷകരാണ്.

അവസാനം നീയും മുതലാളിത്തകെണിയില്‍ വീണു അല്ലേ.

മാന്‍ ഇസ് ദ പ്രൊഡക്റ്റ് ഒഫ് എന്‍‌വയോന്മെന്റ് എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്

‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------

ഇവിടുത്തെ ആശുപത്രിയില്‍ പൈസ എവിടെയാ കൊടുക്കുന്നേ? (നാട്ടിലിതാ ഗതിയെങ്കില്‍ ഇവിടെ മുതലാളിത്ത ഭീകരതയുടെ താണ്ഡവമായിരിയ്ക്കുമല്ലോ?)

ആരും പൈസ കൊടുക്കണ്ടാ..

ചുമ്മാ പോഡാ..പൈസ ബാങ്കീന്ന് പിടിയ്ക്കുമാരിയ്ക്കും.എല്ലാം ഇപ്പം ഏ ടീ എം അല്ലേ..

അങ്ങനെയങ്ങനെയിരിക്കേ..

ഒരു ദിവസം എന്റെ കണ്ണ് ചുവന്ന് തടിച്ചു. കോണ്ടാക്ട് ലെന്‍സ് ഇട്ടപ്പോഴേയ്ക്കും കണ്ണ് കൊളമായി. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പോയി.

ഇതൊന്നുമില്ല. സാധാരണ കണ്ണുതുള്ളിമരുന്നൊഴിച്ചാല്‍ മതി. ഫാര്‍മസിയില്‍ ചെന്നു വാങ്ങിയ്ക്കൂ.

മരുന്നിനെഴുതി തന്നു. ഫാര്‍മസിയില്‍ ചെന്നു. ആറുപൌണ്ട് ചില്ലറ.(നാനൂറ്റമ്പത് രൂപാ ഒരു ചെറിയ ഡപ്പി ആന്റിബയീട്ടിക് കണ്ണ് മരുന്നിന്)

മരുന്നിന്റെ വെല അപാരം തന്നെ. പക്ഷേ മരുന്നിന്റെ വാണിജ്യനാമം അല്ല ഉപയോഗിച്ചിരിയ്ക്കുന്നത് എന്ന് ശ്രദ്ധിച്ചോ. അവന്മാര്‍ ട്രേഡ് നേം മറച്ച് സ്റ്റിക്കറൊട്ടിച്ച് കൊണ്ട് രാസവസ്തുവിന്റെ ജെനറിക് പേര് ഉപയോഗിച്ചിരിയ്ക്കുന്നു.അത് കൊള്ളാം.എന്നാലും മരുന്നിന്റെ വെല അപാരം..

പിന്നീടൊരിയ്ക്കല്‍ കാലുവേദന വന്നു. എക്സ്രേ ....രക്തപരിശോധന..എന്റെ കാശുകുറേ പോകും.

ഹേയ് ഇല്ലില്ല ...പരിശോധന ഫ്രീ...
ഹമ്മേ പരിശോധനകളെല്ലാം സൌജന്യമോ..പക്ഷേ മരുന്നിന് കാശാകുമല്ലോ?

മരുന്നോ?

ഒരു കൂട്ടം മരുന്നെഴുതിത്തന്നു. തകര്‍ന്നു. കണ്ണിലൊഴിയ്ക്കാന്‍ ഒരു കുഞ്ഞ് കുപ്പി മരുന്നിന് വെല ആറ് പൌണ്ടെങ്കില്‍ ...ഇത് കുറേ കടുക്കും.

അല്ല ,മണിയാ..ഈ മരുന്നിനെല്ലാം കൂടേ വീണ്ടും ആറ് പൌണ്ടേ ആയുള്ളൂ.

അതെങ്ങനെ?

അതങ്ങനാ. ഒരു രൂപായുടെ മരുന്നിനും ഒരു ലക്ഷം രൂപായുടെതിനും ആറു പൌണ്ട്. അത് മരുന്നിന്റെ വിലയല്ല.ഒരു ടൊക്കൺ മാത്രം. ഇന്‍ പേഷ്യന്റ്(ആശുപത്രിയില്‍ താമസിച്ചുള്ള രോഗചികിത്സ) ആണെങ്കില്‍ മരുന്ന് ഫ്രീ.

അത് ഞാനീ ആശുപത്രി ജോലിക്കാരനായിട്ടാണൊ..?

ഹേയ് അല്ല ഇന്നാട്ടിലുള്ളവര്‍ക്കെല്ലാം ഫ്രീ ആണത്രേ..ഇവിടത്തെ പൌരന്മാര്‍ക്ക് മാത്രമല്ല. ഇവിടെ താമസിയ്ക്കുന്നവര്‍ക്കെല്ലാം സൌജന്യം.

ഹേയ് അതുവരുമോ.നമ്മള് പത്ത് അറുപത് കൊല്ലമായി കമ്മ്യൂണിസ്റ്റ്കാരും, മാര്‍ക്സിസ്റ്റുകളും, ഹ്യൂമനിസ്റ്റുകളും, സോഷ്യലിസ്റ്റുകാരും, ഡെമോക്രാറ്റുകളും, കര്‍ഷക സോഷ്യലിസ്റ്റുകളും, മുതലാളിത്ത സോഷ്യലിസ്റ്റുകളും ഒരുമിച്ചും ഒറ്റയ്ക്കും ഭരിച്ച് ഭരിച്ച് ഭാരിയിട്ടും നാട്ടിലുള്ളയെല്ലാര്‍ക്കും ഫ്രീ പരിശോധനയും മരുന്നും കൊടുത്തിട്ടില്ല. മെഡിയ്ക്കല്‍ കോളേജില്‍ പോലും പുറത്ത് നിന്ന് മരുന്ന് വാങ്ങിച്ച് വരണം.പിന്നല്ലേ മുതലാളിത്ത മൂരാച്ചികള്‍..

പക്ഷേ ഇവിടെ എങ്ങനെ പുറത്ത് പോയി മരുന്ന് വാങ്ങിയ്ക്കും മെഡിക്കല്‍ ഷോപ്പൊന്നും കാണുന്നില്ലല്ലോ?

എല്ലാ മരുന്നും ആശുപത്രിയിലുണ്ട് മാഷേ. ഒന്നിനും പുറത്ത് പോണ്ടാ. എല്ലാം സൌജന്യം ആണ്. ഇവിടെ ഡയഗ്ഗ്ണോസ്റ്റിക് സെന്ററും മെഡിയ്ക്കല്‍ ഷോപ്പും ഒന്നുമില്ല. എല്ലാം എന്‍ എച് എസ്.

അതേ മരുന്നിന് ആറുപൌണ്ടും ടോക്കണ്‍ കൊടുക്കാനില്ലാത്തവരെന്ത് ചെയ്യും?

പതിനെട്ട് വയസ്സിനു താഴെയോ അറുപത് വയസ്സിന്‍ മേലോ ഉള്ളവര്‍ കാശു കൊടുക്കണ്ടാ. നീണ്ട് നില്‍ക്കുന്ന, എന്നും മരുന്ന് വേണ്ടുന്ന രോഗങ്ങള്‍ (ഉദാ: ഡയബറ്റിസ്) ഉള്ളവര്‍ പൈസ കൊടുക്കണ്ടാ.വൈകല്യങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍...ഒന്നും പൈസ കൊടുക്കണ്ടാ..

ഈ അപ്പൂപ്പനമ്മൂമ്മമാരൊക്കെ എങ്ങനെ ബസ് കയറി എല്ലാ ദിവസത്തേയും ചികിത്സ വരുന്നോ ആവോ?

അതോ ? അത് ആശുപത്രി സൌജന്യ ഗതാഗത സൌകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ കിടക്കുന്നവര്‍ക്ക് ആരു ചോറുകൊണ്ട് കൊടുക്കും?

ആശുപത്രി രോഗികള്‍ക്ക് സൌജന്യമായി എല്ലാ നേരവും ഭക്ഷണം നല്‍കും.



ഞാന്‍ യൂ കേ യിലല്ലേ നില്‍ക്കുന്നത്. ഇതാണോ സമത്വ സുന്ദര സോവിയറ്റ്.... ഭഗവാനേ നാട് തെറ്റിയോ..എവിടെ സ്റ്റാലിന്‍ ????

നീ മുതലാളിത്ത മൂരാച്ചി ബ്രിട്ടീഷ് ഏകീകൃത സാമ്രാജ്യത്തില്‍ തന്നെ മോനേ നില്‍ക്കുന്നത്.

അതുവ്വോ?

അതുവ്വ് തന്നെ..

ഇതെപ്പം തുടങ്ങി?

അത് പറയാം
--------------------------------------------

(തുടരും..
അടുത്ത ഭാഗം ...“ ചൊട്ട മുതല്‍ ചുടല വരെ” )

കണ്ണില്‍ മണ്ണെണ്ണയൊഴിച്ച് കാത്തിരിയ്ക്കുക....:)