Wednesday, September 29, 2010

സ്വാമിയും കോമരവും

ഒന്നാം ഭാഗം ഇവിടെ   
രണ്ടാം ഭാഗം ഇവിടെ  
മൂന്നാം ഭാഗം ഇവിടെ 

സുനാമിയില്‍ വീടു തകര്‍ന്നവര്‍ക്ക് വീടു നല്‍കുന്നു. കത്രീന കൊടുംകാറ്റില്‍  പെട്ടു പോയവരെ സംരക്ഷിയ്ക്കാന്‍ യൂ എസ് ഗവണ്മെന്റിനു കാശു കൊടുക്കുന്നു. വീടില്ലാത്തവര്‍ക്ക് വീടു വച്ചു കൊടുക്കുന്നു. ഒക്കെ വലിയ കാര്യങ്ങള്‍. വീടു വച്ച് കൊടുക്കുന്നതിനോടൊപ്പം ആജീവാനന്ത ലോയല്‍റ്റി പകരം വാങ്ങുന്നുമുണ്ട്. വെറുതേ വീടു വച്ച് കൊടുക്കുകയല്ല. വീടിന് പകരമായി അവിടെ താമസിയ്ക്കുന്നവര്‍ സ്വാഭാവികമായും അമ്മയുടെ കറതീര്‍ന്ന ഭക്തരാവും. അമ്മയുടെ മതത്തിലേക്ക് അവര്‍ മാറിയിരിയ്ക്കും.
അമ്മയുടേ മതമോ? തീര്‍ച്ചയാ.യും ഹിന്ദുമതം എന്ന റസിഡ്യുവല്‍ ഡെഫനിഷന്‍ നല്‍കുന്ന സ്വാതന്ത്ര്യമൊന്നും ഇല്ലാത്ത മതം. അവിടെ അച്ചന്മാരുണ്ട്, മൊല്ലാക്കമാരുണ്ട്, മതപഠനശാലയുണ്ട്, അന്ത്യപ്രവാചകനും ഉയര്‍ത്തെഴുനേല്‍ക്കലുമുണ്ട്.

 രവിവര്‍മ്മ വരച്ച സരസ്വതിയ്ക്ക്, എത്ര മുലകളുണ്ട്  എന്നു ചിത്രകാരന്‍ ചോദിച്ചപ്പോള്‍ മത നിഷേധത്തിന് അദ്ദേഹത്തെ പോലീസ്സ്റ്റേഷനില്‍ കയറ്റി.. അന്ത്യപ്രവാചകന്‍ മുഹമ്മദിനെ എന്തെങ്കിലും പറഞ്ഞാല്‍ എനിയ്ക്കിനിയും കൈ വേണമെന്നുള്ളതുകൊണ്ട് പേടിച്ച് പറയാന്‍ വയ്യ.

വിദ്യാനിപുണരും വിവര ‘പടു‘ക്കളുമൊക്കെയാണിത് ചെയ്യുന്നത്. മണ്ടന്‍ അക്ഷരം പഠിയ്ക്കാത്ത മൊല്യാരോ, ലാറ്റിനും വീഞ്ഞും കുടിച്ച് നല്ല കാലം കഴിച്ച അച്ചനോ, സ്കൂളില്‍ പോകാന്‍ മിടുക്കനല്ലാത്തതു കൊണ്ട് എവിടുന്നെങ്കിലും നാല്  ശ്വ്വ് ശൂ ന്ന് മന്ത്രം പറയാന്‍ പഠിച്ച് പൂജാരിയോ സന്യാസിയോ ആയവരോ അല്ല. അതി ബുദ്ധിമാന്മാര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍-ഗവേഷകര്‍...അവരാണ് അമൃത മതത്തിന്റേയും പ്രയോക്താക്കള്‍.
അമൃതാനന്ദമയിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചുള്ളതാണ്  മിക്കവാറും മഠത്തിന്റേതായി എല്ലാ ഭജനകളും. ലളിതാ സഹസ്രനാമം പുസ്തകം മഠം വിറ്റഴിയ്ക്കുന്നുണ്ട്. അതിന്റെ ആദ്യത്തെ കുറച്ച് താളുകള്‍ അമൃതാനന്ദമയി നാമാവലിയോ മറ്റോ ആണ്. ശ്രീ രാജേഷ് വര്‍മ്മ ഈ എം എസ് അഷ്ടോത്തര നാമാവലി ഇറക്കിയതു പോലെ. ലളിതാ സഹസ്രനാമം പ്രൌഡമായ ഒരു കൃതിയാണ്. സാഹിത്യഗുണം വച്ചായാലും അതിന്റെ ആത്മീയ ഉപയോഗം വച്ചായാലും.അത് നോക്കിയിട്ടുള്ളവന് അമൃതാനന്ദമയി നാമാവലികണ്ടാല്‍ തന്നെ ചിരിവരും. സഹിത്യകൃതി എന്ന നിലയില്‍ പോലും ലളിതാസഹസ്രനാമത്തിന്റെ അടുത്തെത്താന്‍ യോഗ്യതയില്ല ആ വരികള്‍ക്ക്.രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രം സാഹിത്യഭംഗി വച്ച് തന്നെ അതിനെക്കാളേറെ എത്രയോ മുന്‍പിലാണ്.
തിരുവള്ളിക്കാട്ട് നാരായണമേനോന്‍ എന്നൊരു ദേവീഭക്തന്‍ ഭാസ്കരായരുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ലളിതാസഹസ്ര നാമത്തിനു വ്യാഖ്യാനം രചിച്ചു.1920 കളിലാണ് അദ്ദേഹം മരണമടഞ്ഞത്.അദ്ദേഹത്തിന്റെ അവകാശികള്‍ അത് പ്രസിദ്ധീകരിയ്ക്കാന്‍ മഠത്തിനു നല്‍കി . പ്രൊഫസര്‍ കേ വീ ദേവ് എന്നൊരു പ്രൊഫസര്‍ ആ വ്യാഖ്യാനത്തില്‍ അമൃതാനന്ദമയിയുടെ അപദാനങ്ങളും കയറ്റി പുന:സംസ്കരണം ചെയ്ത് ഇറക്കിയിട്ടുണ്ട് . അതായത്  മരിച്ചുപോയൊരാ‍ള്‍ എഴുതിയ സഹസ്രനാമത്തിന്റെ വ്യാഖാനത്തിലും വാന്‍ഡലിസം.സഹസ്രനാമത്തില്‍ വാന്‍ഡലിസം കാണിച്ചാല്‍ ചോദിയ്ക്കാനാരുമില്ലല്ലോ. വിക്കീപീഡിയയില്‍ വാന്‍ഡലിസം കാണിച്ചാലോ? ആംഗലേയ വിക്കിയുടെ അമൃതാനന്ദമയിയെപ്പറ്റിയുള്ള താളിലെ സംവാദം വായിച്ച് നോക്കുക. (അത് മഠം ചെയ്തു എന്ന് അര്‍ത്ഥമാക്കുന്നില്ല.)

എന്തുകൊണ്ട് സഹസ്രനാമം? പണ്ട് തന്നേ ആളുകള്‍ നിത്യപാരായണത്തിനും സാധനയ്ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ് ലളിതാസഹസ്രനാമം. അതിനു ചുറ്റുമായി ഒരു ഗൂഡാത്മകതയുടെ ഹാലോ ഉണ്ട് താ‍നും. അതിന് ഒത്തിരി വ്യാഖ്യാനങ്ങളും മറ്റും ഇറങ്ങിയിട്ടുമില്ല. അപ്പൊ അതില്‍ കയറി, സഹസ്രനാമം വായിയ്ക്കുന്ന എല്ലാ വീടുകളിലും അമൃതാമഠത്തിനുമെത്താം.മിക്കാവാറും സഹസ്രനാമത്തിനു മുന്നിലായി ധ്യാന ശ്ലോകങ്ങളും മറ്റും കാണും. അതോടൊപ്പം അമൃതാനന്ദമയിയുടേ നാമാവലിയ്ക്കും കടന്നു കയറാം. മഠം ഇറക്കിയ പുസ്തകത്തില്‍ അമൃതാനന്ദമയിയുടെ നാമാവലിയും കീര്‍ത്തനശ്ലോകങ്ങളും മറ്റും യഥാര്‍ത്ഥ സഹസ്രനാമത്തില്‍ നിന്ന് വ്യത്യസ്തമായല്ല കൊടുത്തിരിയ്ക്കുന്നത്.സഹസ്രനാമം ആരാണ് എഴുതിയതെന്ന് അറിയില്ല. അതുപോലെ തന്നെ അമൃതാകീര്‍ത്തന ശ്ലോകങ്ങളും ആരെഴുതിയതെന്ന് കൊടുത്തിട്ടൊന്നുമില്ല. അപ്പൊ ഇത് വാങ്ങി അര്‍ത്ഥമറിയാതെ വായിയ്ക്കുന്ന ജനം അറിയാതെ തന്നെ അമൃതാകീര്‍ത്തനശ്ലോകങ്ങളും അവരുടെ മനസ്സിലുള്ള അമൂര്‍ത്തമായ ദേവിയ്ക്കുള്ള പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലിത്തുടങ്ങും. അതിനു ക്രമേണ മാതൃവാണിമുതല്‍ ചാനല്‍ വരെയുള്ള ഉപകരണങ്ങള്‍ വഴി ഒരു മൂര്‍ത്ത രൂപമുണ്ടാക്കുകയും ചെയ്യും..

അമൃതാ ആശുപത്രിയില്‍ ആദ്യമൊക്കെ ഹിന്ദുസ്ഥാനി ഉപകരണ വാദ്യങ്ങള്‍, ഭീംസെന്‍ ജോഷിയും മറ്റും പാടിയ ഭജനുകള്‍ എന്നിവ കൂടി വച്ചിരുന്നു അവരുടെ പേജിംഗ് സിസ്റ്റത്തിലൂടെ, ഏതോ ഒരു സന്യാസിനിയ്ക്ക് അത് രസിച്ചില്ലത്രേ. അതുകൊണ്ട് അത് നിര്‍ത്തിച്ചു. ഇന്നവിടെപ്പോയാല്‍ മഠം ഇറക്കിയ ഭജനുകള്‍- മിക്കതും അമൃതാനന്ദമയിയെ പ്രകീര്‍ത്തിച്ച് കൊണ്ട് അവര്‍ തന്നെ പാടിയത് മാത്രമേ കേള്‍ക്കാന്‍ കഴിയൂ. എവിടെവരെ എത്തി നില്‍ക്കുന്നു എന്നു നോക്കുക അസഹിഷ്ണുത.എല്ലാ പ്രസ്ഥാനങ്ങളിലും മുഴുവന്‍ അമ്മയുടെ ചിത്രങ്ങള്‍ എത്ര വലുതാക്കാമോ അത്രയും വലുതാക്കി എല്ലായിടത്തും ഒട്ടിച്ചിട്ടുണ്ട്. ഇതൊക്കെ അവരുടെ സ്ഥാപനമല്ലേ അവര്‍ക്കിഷ്ടമുള്ളതു പോലെ ചെയ്യും എന്ന് മറുവാദം പറയാം. പറഞ്ഞോളൂ . മറുപടിയെന്തെന്ന് എനിയ്ക്കറിയില്ല.
അവര്‍ അമ്പലങ്ങളും നടത്തുന്നുണ്ട്. ഒരു ബിംബത്തില്‍ തന്നെ പല രൂപങ്ങള്‍ കൊത്തിവച്ചതാണ് മിക്കയിടത്തേയും പ്രതിഷ്ഠ. എല്ലായിടത്തും കാശുകൊടുത്തുള്ള പൂജകളും വഴിപാടുകളുമുണ്ട്. മഠത്തിന്റെ മറ്റൊരു പരിപാടിയാണ് ശനിദോഷനിവാരണ പൂജയും രാഹുദോഷ നിവാരണ പൂജയും. അതിനും ചീട്ടേഴുത്തും പണച്ചിലവുമുണ്ട്. അത്തരം പൂജകള്‍ക്ക് അമൃതാനന്ദമയി തന്നെയാണ് നേതൃത്വം നല്‍കി കാണുന്നത്.അവര്‍ ഇന്‍ഡ്യയിലെ തന്നെ മറ്റു പട്ടണങ്ങള്‍ സന്ദര്‍ശിയ്ക്കുമ്പോഴത്തെ മുഖ്യ പ്രവര്‍ത്തനമാണിത്. എന്താ രാഹുദോഷവും ശനിദൊഷവും മാറണ്ടേ എന്നു ചോദിയ്ക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അല്ലാത്തവരോട് കൂടുതല്‍ പറയേണ്ടതായും ഇല്ല.

ഹിന്ദു മതത്തിലെ മറ്റ് ദൈവങ്ങളെ ആരാധിയ്ക്കുന്ന കാര്യം വരുമ്പോ മഠം ശരിയ്ക്കും അദ്വൈതിയാകും:) എല്ലാ ദൈവങ്ങളും അമൃതാനന്ദമയിയില്‍ ലയിച്ചിരിയ്ക്കുന്നു എന്നാണ്  പല ബ്രഹ്മചാരികളും പറയുന്നത്. ഇത് മഠത്തിന്റെ ഔദ്യോഗിക പറച്ചിലാണോ എന്നറിയില്ല. പക്ഷേ അതിനുള്ളിത്തന്നെയുള്ള  പലരും പറയുന്നത് കേട്ടിട്ടുണ്ട്. പണ്ട് സുധാമണിയമ്മ കൃഷ്ണന്റേയും കാളിയുടേയും രൂപമൊക്കെ കെട്ടി ദേവീദര്‍ശനവും കൃഷ്ണ ദര്‍ശനവുമൊക്കെ കൊടുത്ത് വരാറുണ്ടായിരുന്നു. അപ്പോള്‍ അത് യദാര്‍ത്ഥ ദേവിയാണെന്നും യദാര്‍ത്ഥ വാസുദേവ കൃഷ്ണനാണെന്നും ജനം വിശ്വസിച്ച് പോരുന്നു.

മഠത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോകുന്നവരേയും പഠിയ്ക്കാന്‍ പോകുന്നവരേയും ഇങ്ങനെ വളരെ ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെയാണ് മതം മാറ്റുന്നത്. കുറെ നാള്‍ അവിടെയൊക്കെ ചുറ്റിപറ്റി നിന്നാല്‍ നാലു നേരവും പ്രകീര്‍ത്തിച്ചുള്ള പാട്ടും കൂടെയുള്ള മഠികളില്‍ നിന്നുള്ള പ്രബോധനവും വമ്പന്‍ ചിത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അവരറിയാതെതന്നെ അവരില്‍ മതബോധമുണ്ടാക്കും.അമ്മയില്‍ വിശ്വാസമുണ്ടൊ എന്നാണ് ചോദിയ്ക്കുക. ഇല്ല എന്നാരും പറയില്ല. എനിയ്ക്ക് ആ ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ ഇന്നു വരെ മനസ്സിലായിട്ടില്ല. അമ്മയില്‍ എന്ത് വിശ്വാസമുണ്ടൊ എന്നാണ്? അമ്മ നിനക്ക് പൈസ തരും എന്ന് നിനക്ക് വിശ്വാസമുണ്ടോ എന്നോ ,അമ്മ ദൈവമാണ് എന്ന് വിശ്വാസമുണ്ടോ എന്നോ ചോദിച്ചാല്‍ മറുപടി പറയാം. ഒരുതരം അബ്സ്ട്രാക്ട് ചോദ്യമാണ് ”അമ്മയില്‍ വിശ്വാസമുണ്ടോ”?


മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ആരാധകവൃന്ദവും അവരുടെ പടത്തില്‍ മാലയിടുകയും പരസ്പരം തല്ലു കൂടുകയും അവരുടെ സിനിമകള്‍ വിജയിയ്ക്കാന്‍ വഴിപാടുമൊക്കെ ചെയ്യുന്ന ഒരു സമൂഹത്തിനോട് ഇതൊക്കെപ്പറയുമ്പോള്‍ ഇതിനൊക്കെ എന്താണു കുഴപ്പം എന്ന് ചോദിയ്ക്കുന്നത് കേള്‍ക്കാം.

മതിയായി.കുറച്ച് തമാശ പറഞ്ഞ് പിരിയാം.നാണുസ്വാമിയുടെ വകയാണ് ഇന്നത്തെ കോമഡി. പുള്ളി വലിയ തമാശക്കാരനായിരുന്നു എന്നാണ് കണ്ടിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. യുഗപുരുഷന്‍ എന്നൊരു സിനിമ കണ്ടു. അതിലെ നാരായണഗുരു ആദ്യം മുതല്‍ അവസാനം വരെ ഒരു മാതിരി ഇഞ്ചികടിച്ചപോലെയാണ്. സംവിധായകനു കരച്ചില്‍ വരുമ്പോഴൊക്കെ അത് നാരായണഗുരുവിനു ചാര്‍ത്തിക്കൊടുക്കും.
1)
(ജന്തു ബലി നടത്തി വന്നിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹികളോട് സംസാരിയ്ക്കുന്നതാണ്)
സ്വാമി:“ക്ഷേത്രത്തില്‍ ഹിംസ പാടില്ല. അതു പാപമാണ്“
ഭക്തന്‍:“ഹിംസ നിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല“
സ്വാമി: “പിന്നെ ആര്‍ക്കാണ് വിരോധം?“
ഭക്തര്‍:“ക്ഷേത്ര ഭാരവാഹികള്‍ക്ക്.അവര്‍ എത്ര പറഞ്ഞാലും സമ്മതിയ്ക്കുന്നില്ല“
സ്വാമി:“നിങ്ങള്‍ കോഴിയേയും മറ്റും കൊടുക്കാതിരുന്നാല്‍ മതിയല്ലോ? ക്ഷേത്ര“ഭാരവാഹികള്‍ക്ക്“ സമ്മതവും വിസമ്മതവും ഉണ്ടാകില്ല. അവര്‍ തൂണുകളല്ലേ“
ഭക്തന്‍:“കോഴിയ്ക്കു പകരം എന്ത് ബലികഴിച്ചാല്‍ കൊള്ളാമെന്നറിഞ്ഞ് കൂടാ“
ഒരു അന്തേവാസി: “ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാണ് ഉപയോഗിയ്ക്കാറ്. അതു മതിയാവുമെന്ന് തോന്നുന്നു.“
സ്വാമി:വേണ്ടാ...“കോഴിവെട്ടുന്നവന്റെ മകനെ കൊടുത്താലെന്താണ്!!!!“

2)
ബര്‍മ്മയില്‍ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് സ്വാമി ചോദിച്ചു
സ്വാമി:“ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?“
ശിഷ്യന്‍:“ഹിന്ദു ക്ഷേത്രങ്ങളിലുമുള്ളലിലധികം വിഗ്രഹങ്ങളുണ്ട്“
സ്വാമി:“അത് മുടി വെട്ടുന്നത് പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും..വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചത് കൊണ്ടായിരിയ്ക്കും ഇത്ര വര്‍ദ്ധിച്ചത്“

(ഇതിനൊരനുബന്ധമുണ്ട് ഫോട്ടോയെടുക്കാന്‍ പോകുമ്പോഴൊക്കെ “രസപ്പടം എടുക്കാന്‍ കഴിയുമോ”:എന്ന് നാണുസ്വാമി ചോദിയ്ക്കുമായിരുന്നത്രേ. അങ്ങനെ ചോദിച്ചതുകൊണ്ടാവും നാടുനീളേ “രസ പ്രതിമകള്‍“ ഉണ്ടായത്.)
3)
ചെങ്ങന്നൂരില്‍ വച്ച് സ്വാമി വിശ്രമിയ്ക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ഉറഞ്ഞ് തുള്ളി അദ്ദേഹത്തിന്റെ അരികിലെത്തി.അനേകം ആ‍ളുകള്‍ അടുത്തുകൂടി.കോമരം സ്വാമിയോട് ചോദിച്ചു
“ഞാന്‍ ആരാണെന്ന് അറിയാമോ??“
“സ്വാമി:കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു“
കോമരം: “എന്ത്?!!!പരിഹസിയ്ക്കുന്നോ?? പരീക്ഷ വല്ലതും കാണാണോ?“
സ്വാമി : (ചിരിച്ച്കൊണ്ട് ) “ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം“

കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി

ഇത്തരം പല്ലില്ലാത്ത കോമരങ്ങളെ ചിരിപ്പിച്ച്, അമ്പലത്തിലെ പ്രതിഷ്ടയ്ക്കു പകരം കണ്ണാടി വച്ച്കൊടുത്ത്, ഒരുജാതിയൊരുമതമൊരുദൈവം എന്നു പറഞ്ഞ്  “ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ, ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്ന് കേട്ട് നാണു സ്വാമി പോയി. കോമരങ്ങള്‍ വീണ്ടും ഉറഞ്ഞ് തുള്ളുകയാണ്. ആളും കൂടുന്നുണ്ട്.തമാശതന്നെ.ഇതിങ്ങനെ തുള്ളിക്കൊണ്ടേയിരിയ്ക്കും.ആളു കൂടിക്കൊണ്ടേയിരിയ്ക്കും.

അമ്മയും മക്കളും-സേവനം

അമ്മയും മക്കളും ഒന്നാം ഭാഗം

അമ്മയും മക്കളും രണ്ടാം ഭാഗം 

അപ്പൊ അവര്‍ സേവന പ്രവര്‍ത്തനം നടത്തുന്നതോ? നടത്തുന്നുവോ?

അമൃതാ ആശുപത്രിയില്‍ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഉണ്ട്. മികച്ച വിദഗ്ധരുണ്ട്.
പക്ഷേ അവര്‍ പറയുന്നത്ര സേവനമൊന്നും ചെയ്യുന്നതും കണ്ടിട്ടില്ല.
രോഗചികിത്സയില്‍ വല്ല ചെറിയ കുറവുമൊക്കെ കുറച്ച് കൊടുത്തിട്ട് ചാരിറ്റിയായി പൊക്കിപ്പറയുന്ന സൂത്രം അവര്‍ക്കുണ്ട്. അവിടെ നിന്ന് വല്ല കുറവും കിട്ടണമെങ്കില്‍ പേഷ്യന്റ് സര്‍വീസ് എന്ന വകുപ്പില്‍ പോകണം. അവിടെ ചെന്നാല്‍ അവരുടെ വക പെരുമാറ്റം വളരെ മോശമാണെന്നാണ് അറിയുന്നത്. “വല്ല സര്‍ക്കാരാശുപത്രിയിലെങ്ങാനും പോയിക്കൂടേ “ എന്ന് എനിയ്ക്കറിയാവുന്ന ഒരാളോട് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്.

വല്ലതും കുറച്ചു കിട്ടിയാല്‍ത്തന്നെ അമ്മയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതി കൊടുക്കണം. അത് വളരെ നിര്‍ബന്ധമാണ്. ഒരു ദിവസം അങ്ങനെ ലേഖനമെഴുതാന്‍ എന്തെഴുതണമെന്നറിയാതെ, അക്ഷരമറിയാത്ത ഒരു വൃദ്ധന്‍ ആ ഡിപ്പാര്‍ട്ട്മെന്റിനു മുന്നില്‍ വിഷമിച്ച് നില്‍ക്കുന്നത് കണ്ട് ഞാന്‍ അയാള്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്.

അതുപോലെ ഒരനുഭവം ഡിങ്കന്‍ എന്ന ബ്ലോഗറും പറഞ്ഞിട്ടുണ്ട്.അതുനെ ഇവിടെ കോട്ടുന്നു

“2 വര്‍ഷം മുന്‍പ് അമൃതയില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പറയാം. ബൈക്ക് ആക്സിഡന്റില്‍ പെട്ട് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാന്‍ ചെന്നതായിരുന്നു. വാര്‍ഡില്‍ സുഹൃത്തിനടുത്ത് വേറൊരു രോഗി കിടക്കുന്നു, അരികിലായി ഒരു 50 വയസിനോടടുത്ത സ്ത്രീയും, 20 വയസിനടുത്ത ഒരു പെണ്‍കുട്ടിയും കരയുന്നു. പെണ്‍കുട്ടി എന്തോ എഴുതുന്നും ഉണ്ട്. രോഗിക്കാണെങ്കില്‍ കാലില്‍ പ്ലാസ്റ്ററും, തലയില്‍ കെട്ടും ഉണ്ട്. കാഴ്ചയില്‍ ഗുരുതരാവസ്ഥ അല്ലതാനും. സുഹൃത്താണ് കഥ പറഞ്ഞത്. ഒരു ലോറി ഡ്രൈവറായിരുന്നു ആക്സിഡെന്റില്‍ പെട്ട് അവിടെ കിടന്നിരുന്നത്.അപകടത്തില്‍ പരിക്ക് വളരെ ഗുരുതരം ആയിരുന്നു.ദരിദ്ര കുടുംബത്തിലെ അംഗം ആയതിനാല്‍ മഠവുമായി ബന്ധപ്പെട്ട ചിലര്‍ ചേര്‍ന്ന് അവിടെ എത്തിച്ചു. തലയ്ക്കും കാലിനും സര്‍ജറി ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനത കണക്കിലെടുത്ത് ചിലവിന്റെ 25%ഓളം മഠം ഇളവ് അനുവദിച്ചു. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ആകുന്ന അന്ന് ആ 25%ന് പകരമായി ‘അമ്മ‘യുടെ കരുണയെ പ്രകീര്‍ത്തിച്ച് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു സ്വാമിനി പോയത്രേ. വിദ്യഭ്യാസം തീരെ കുറവായ ആ പെണ്‍കുട്ടി അക്ഷരത്തെറ്റിലും, മോശമായ കൈപ്പടയിലും എഴുതിയ ഒരു കുറിച്ച് ഒരു തവണ ‘റിജെക്റ്റ്‘ ആയിരിക്കുന്നു. 25% ഇളവ് പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ നന്നായി ഒന്നുകൂടെ എഴുതാന്‍ പറഞ്ഞത്രെ. അതാണ് ആ കുട്ടി കരഞ്ഞ്കൊണ്ട് എഴിതീരുന്നത്. കേട്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി. ആ കടലാസില്‍ കരുണ,ദയ,സഹതാപം എന്നിവയുടെ ഓര്‍മ്മയില്‍ ഉള്ള എല്ലാ പര്യായങ്ങളും ചേര്‍ത്ത് 2 ഖണ്ഡിക എഴുതി കൊടുത്ത് അവിടെ നിന്ന് പുറത്തിറങ്ങി. ആ കുടുംബത്തിന് ഇളവ് കിട്ടിയോ ആവോ? (സ്വാനുഭവം ആണ്. അവിടെ നിന്ന് നല്ല റെസ്പോണ്‍സ് കിട്ടിയവര്‍ ഉണ്ടാകാം ,എങ്കിലും അപവാദങ്ങളും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം ആണ് ഓഫടി) “
TUE JUN 19, 05:46:00 PM 2007 


ഇനി ചികിത്സയിലെ ചിലവിന്റെ കാര്യമാണ്. എല്ലാ വകുപ്പുകളിലും മറ്റ് ആശുപത്രികളിലെപ്പോലെ തന്നെയാണ് പണം ഈടാക്കുന്നത്. പരിശോധനകളുടെയും മറ്റും ചിലവും അതു തന്നെ. ചിലയിടങ്ങളില്‍ ഉദാഹരണമായി റേഡിയേഷനും മറ്റും ഇന്‍ഡ്യയിലെ വലിയ മുതലാളി ആശുപത്രികളിലേക്കാള്‍ ചാര്‍ജ് ഈടാക്കുന്നു. ഇവിടെ മറ്റൊരു തമാശയുമുണ്ട്. കാന്‍സര്‍ ചികിത്സയിലാണ്. വേദനാ സംഹാരിയായി റേഡിയേഷന്‍ ചികിത്സ കൊടുക്കാറുണ്ട്. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനും റേഡിയേഷന്‍ നല്‍കാറുണ്ട്.പക്ഷേ എല്ലുകളിലേയ്ക്കും മറ്റും കാന്‍സര്‍ ബാധിച്ച് അവസാന ഘട്ടമെത്തിയാല്‍ ഭേദപ്പെടുത്താനാവില്ലെങ്കിലും വേദന കുറയ്ക്കാന്‍ റേഡിയേഷന്‍ ഉപയോഗിയ്ക്കും ചിലപ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഒന്നും വേണമെന്നില്ല ചികിത്സ കൊടുക്കാന്‍. മെഡിയ്ക്കല്‍ കോളേജിലും മറ്റുമുള്ള സൌകര്യങ്ങള്‍ പരമാവധി മതിയാകും. അതിനു രോഗിയ്ക്ക് പത്ത് രൂപാ പോലും ചിലവില്ല. കാശൊന്നുമില്ലാതെ വരുന്ന അത്തരം രോഗികള്‍ക്ക് ചികിത്സിച്ചശേഷം- ഉദാഹരണമായി റേഡിയേഷന്‍ കൊടുത്തു. വില പതിനായിരം രൂപാ.- പകുതിയൊക്കെ കുറച്ച് കൊടുക്കും - പേഷ്യന്‍ഡ് സര്‍വീസില്‍ ചെന്ന് ഇരന്ന് ലേഖനമൊക്കെ എഴുതിക്കൊടുത്താല്‍.

ഇവിടത്തെ സാങ്കേതികവിദ്യയൊന്നും വേണ്ടാ മെഡിക്കല്‍ കോളേജില്‍ ചെന്നാല്‍ പത്ത് രൂപാ ചിലവില്‍ തുല്യ ചികിത്സ കിട്ടും എന്ന് ആരും അവരോട് പറയില്ല. നാട്ടുകാരില്‍ നിന്നൊക്കെ പിരിച്ച് കൊണ്ട് വന്ന് അങ്ങനെ പകുതി കുറച്ച് കൊടുത്ത പണം അടച്ച് പോയ രോഗികളെ കണ്ടിട്ടുണ്ട്. പണമില്ലാതെ ചികിത്സ പകുതിയ്ക്ക് വച്ച് മുടക്കിയ രോഗികളെ കണ്ടിട്ടുണ്ട്. ആര്‍ സീ സീ യില്‍ പോയാല്‍ തുല്യ ചികിത്സ ഇത്രയും കാശു കൊടുക്കാതെ കിട്ടും. നിര്‍ഭാഗ്യവശാല്‍ ആര്‍ സീ സീ യില്‍ മാത്രമേ ഈ സംവിധാനങ്ങളൊക്കെ കേരളത്തിലുള്ളൂ.

ഇനി മറ്റൊരു തരം ചൂഷണമാണ്. അമൃതാ ഇന്‍‌കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നവരോടുള്ള ചൂഷണമാണ് അത്. ആശുപത്രിയിലാണെങ്കില്‍ നേഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്.ഡല്‍ഹിയിലും മറ്റും ആശുപത്രികളില്‍ പോയ മലയാളി നേഴ്സുമാര്‍ സമരം ചെയ്തിട്ടും അമൃതയിലാരും സമരം ചെയ്യാത്തതെന്ത് എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്.ഞാനും സമരം ചെയ്തില്ല. അവര്‍ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ ദൈവകോപമുണ്ടാകുമോ എന്നൊരു ഭയം എല്ലാവരുടേയും ഉള്ളിലുണ്ട്.  മിക്ക നേഴ്സുമാര്‍ക്കും രണ്ടായിരമോ മൂവായിരമോ ഒക്കെയാണ് ശമ്പളം. പലയിടത്തും നേഴ്സുമാര്‍ വേണ്ടയിടങ്ങളില്‍ നേഴ്സിംഗ് അസിസ്റ്റന്റുകളെ വച്ച് ജോലി ചെയ്യിയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ഏറ്റവും വലിയ ചതി അവരുടേ ബോണ്ടെഴുതലാണ്. ബോണ്ട് കാലാവധി (അത് മിക്കപ്പോഴും രണ്ടു കൊല്ലമാകും) യ്ക്ക് മുന്‍പേ പിരിഞ്ഞ് പോണമെങ്കില്‍ നേഴ്സുമാര്‍ ഇരുപത്തയ്യായിരവും മുപ്പതിനായിരവുമൊക്കെയാണ് ഫീസടയ്ക്കേണ്ടത്. അടച്ചില്ലേല്‍ തൊഴില്‍‌പരിചയ സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല. പലരും അത് കൊടുക്കാനില്ല്ലാഞ്ഞ് നല്ല ജോലി കിട്ടിയാലും പോകാറില്ല.അത് അവിടെ പഠിയ്ക്കുന്ന നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. ഈ മൂവായിരം ശമ്പളത്തിനാണ് ഈ മുപ്പതിനായിരത്തിന്റെ ബോണ്ട് എന്നോര്‍ക്കണം.

വേറൊരു കൊടും ചൂഷണം അവിടുത്തെ ചില്ലറ ജോലികള്‍ ചെയ്യുന്ന കുട്ടികളാണ്. തൂപ്പുതുടപ്പ് ശിപായിപ്പണിചെയ്യുന്ന ക്ലാസ് നാല് ജീവനക്കാര്‍. അവര്‍ അവിടുത്തെ “ജീവനക്കാരല്ല“. അവരെ അമൃതാ സര്‍വീസ് കേന്ദ്ര എന്ന വോളണ്ടിയര്‍മാരായാണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ആയിരത്തില്‍ താഴെയായിരുന്നു ഞാന്‍ ജോലിചെയ്തിരുന്നപ്പോള്‍ അവര്‍ക്ക് കൊടുത്തിരുന്ന ശമ്പളം. അതില്‍ നിന്ന് ഭക്ഷണത്തിനുള്ള നാനൂറു രൂപയോ മറ്റൊ കിഴിച്ച് ബാക്കിയായിരുന്നു അവര്‍ക്ക് കയ്യില്‍ നല്‍കിയിരുന്നത്. വോളണ്ടറി വര്‍ക്ക് എന്ന ഓമനപ്പേരായതിനാല്‍ നിയമത്തിന് ഒന്നും ചെയ്യാനാവില്ലല്ലോ.

നാനൂറ് രൂപയ്ക്ക് അവര്‍ക്ക് മാസം കൊടുത്തിരുന്ന ഭക്ഷണം വായില്‍ വയ്ക്കാന്‍ കൊള്ളാത്തതും.

ഉച്ചയ്ക്ക് നല്ല ഭക്ഷണമായിരിയ്ക്കും കാരണം ചിലപ്പോള്‍ മറ്റ് ജീവനക്കാരും ഉച്ചക്ക് ആ കാന്റീനില്‍ നിന്ന് കഴിയ്ക്കും.രാവിലേയും രാത്രിയിലും പ്രധാനമായി അവര്‍ കഴിയ്ക്കുന്ന സമയത്ത് ഭക്ഷണം പലപ്പോഴും വായില്‍ വയ്ക്കാന്‍ കൊള്ളില്ല. പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്- അവിടെ  പഠിയ്ക്കുന്ന ഹോസ്റ്റലില#ക് 񑹣്ടികള്‍ക്ക് ഒരേസമയം ഒരേ ഭക്ഷണപ്പുരയില്‍ നിന്നാണ് പലപ്പോഴും ഭക്ഷണം നല്‍കുന്നതെങ്കിലും രണ്ട് തരം ഭക്ഷണമാണ് നല്‍കുക.വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഭക്ഷണം(അല്ലെങ്കില്‍ അവര്‍ ബഹളമാക്കില്ലേ). ജീവനക്കാര്‍ക്ക് മറ്റൊരു തരം ഭക്ഷണം. മറ്റ് കാന്റീനുകളില്‍ (കാശു കൊടുത്ത് കഴിയ്ക്കേണ്ടുന്ന അമൃതയില്‍ തന്നെ മറ്റ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമുള്ള കാന്റീന്‍) ഇരുന്ന് ഈ നാലാം ക്ലാസ് ജീവനക്കാരികള്‍ കഴിച്ചാല്‍ അവരുടെ ചുമതലയുള്ള സ്ത്രീ അവരെ വഴക്കു പറയും എന്നത്കൊണ്ട് കാശുണ്ടെങ്കില്‍ പോലും!!! അവരവിടെ വരില്ല.  പതിനാറ് മുതല്‍ മേലŔ񑹣്ടുള്ള പെണ്‍കുട്ടികളാണ് ആ ജീവനക്കാരില്‍ ഭൂരിഭാഗം. വളരെക്കുറച്ച് അന്യസംസ്ഥാനക്കാരായ ആണ്‍കുട്ടികള്‍. അവരെ നിയന്ത്രിയ്ക്കുന്ന ഒരു അന്തേവാസിനിയുണ്ട്. ആ കുട്ടികളെ അവര്‍ പലപ്പോഴും ഭയങ്കരമായി വഴക്കു പറയുകയും വളരെ മോശമായി പെരുമാറുകയും ചെയ്യും എന്ന് ചിലര്‍ എന്നോട് സങ്കടപ്പെട്ട് പറഞ്ഞിട്ടുണ്ട്. അവരില്‍ പലരും പലപ്പോഴും അത്തരം വഴക്കുപറയലുകളൊക്കെ കാരണം ഒറ്റയ്ക്കിരുന്ന് കരയുന്നതും കണ്ടിട്ടുണ്ട്. ദേഹോപദ്രവത്തെപ്പറ്റി പറയുന്നത് കേട്ടിട്ടില്ല. പക്ഷേ ശിക്ഷയായി ഡബിള്‍ഡ്യൂട്ടി , കക്കൂസുകഴുകല്‍ തുടങ്ങിയവ നല്‍കുമെന്ന് കേട്ടിട്ടുണ്ട്.

 പ്രത്യേക ജോലി സമയമൊന്നും അവര്‍ക്കില്ല.ഏഴുദിവസവും ജോലിയാണ്.  രാവിലേ ഏഴു മണിയ്ക്ക് ജോലി തുടങ്ങിയാലും രാത്രി പത്ത് മണിവരെയൊക്കെ ജോലി നീളും. ചിലപ്പോള്‍ അതില്‍ കൂടുതലും.
മിക്ക കുട്ടികളും അമൃതയിലെത്തുന്നത് മഠത്തിന്റെ ലŔ񑹙്കല്‍ കാര്യദര്‍ശിമാര്‍ വഴിയായിരിയ്ക്കും. മിക്കവരുടെയും വീടുകളില്‍ ഒരാള്‍ കുറഞ്ഞ് കിട്ടിയാല്‍ അത്രയും കുറച്ച് അരിയിട്ടാല്‍ മതിയല്ലോ എന്ന രീതിയില്‍ ഭീകരമായ ദാരിദ്ര്യം ഉള്ളതാണ്. അപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സുരക്ഷിതമായ ഒരിടവും മൂന്നു നേരം ഭക്ഷണവും എന്നത് ഒരു  സ്വപ്നമാണ്. അതാണ് അമൃതക്കാര്‍ ചൂഷണം ചെയ്യുന്നത്. പത്താം ക്ലാസ് പാസായവരെയൊക്കെ ചിലരെ നേഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിനു പഠിപ്പിയ്ക്കാം എന്ന് വാഗ്ദാനം ചെയ്ത് കൊണ്ട് വരുന്നതാണ്. അതൊക്കെ പലപ്പോഴും നടക്കാറില്ല.കുറേ നാളൊക്കെ പിടിച്ച് നിന്നാല്‍ -നാലും അഞ്ചും വര്‍ഷമൊക്കെ കഴിഞ്ഞാല്‍ -ചിലര്‍ക്കൊക്കെ ചില്ലറ സ്ഥാനക്കയറ്റങ്ങളൊക്കെ നല്‍കും.

അവരുടെ താമസസ്ഥലത്ത് ഒരു മുറിയില്‍ ഏഴും എട്ടും പേരെ വരെ തട്ടു കട്ടിലിട്ട് കിടത്തുന്നതായാണ് പറഞ്ഞിട്ടുള്ളത്. ബാത്റൂമൊക്കെ കിട്ടാന്‍ തിരക്കു കാരണം രാവിലേ നാലു മണിയ്ക്കേ ആ കുട്ടികള്‍ എഴുന്നേറ്റ് കുളിയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഇത് ആശുപത്രിയിലെ മാത്രം കാര്യമല്ല. അമൃതക്കാര്‍ നടത്തുന്ന മിക്ക സ്ഥാപനങ്ങളിലേയും സ്ഥിതിയിതാണ്. സ്കൂളിലെ അധ്യാപകര്‍ ശമ്പളം കിട്ടാന്‍ സമരം ചെയ്തതായി പത്രത്തില്‍ വായിച്ചിട്ടുണ്ടല്ലോ.

(അങ്ങാടിത്തെരു സിനിമാക്കഥയല്ല പറയുന്നത്. അതുകൊണ്ട് തന്നെ ഇനിയും തുടരും...)

Tuesday, September 28, 2010

അമ്മയും മക്കളും- രണ്ട്

ഒന്നാം ഭാഗം ഇവിടെ

അമ്മയെ കണ്ടിട്ടുണ്ടോ എന്നത് അമൃതാ അശുപത്രിയില്‍ ഇന്റര്‍വ്യൂവിന്റെ ഒരു സ്ഥിരം ചോദ്യമാണ്.  ഇല്ലെന്ന് പറഞ്ഞു. ഈ സ്ഥാപനങ്ങളുടെയെല്ലാം ഒരു സീ ഈ ഓ എന്ന നിലയിലെങ്കിലും പോയൊന്ന് കാണണ്ടേ എന്നോ മറ്റോ അവിടെയിരുന്ന ഒരാള്‍ ചോദിച്ചതായി ഓര്‍ക്കുന്നണ്ട് .
പന്തളം എന്‍ എസ് എസ് മെഡിയ്ക്കല്‍ മിഷനില്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്യാനായി പെരുന്നയിലെ നായന്മാരുടെ ആസ്ഥാനത്തെ ആപ്പീസില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍  അവിടത്തെ തന്നെ ഒരു കാറില്‍ കയറ്റി ശ്രീ. നാരായണപ്പണിയ്ക്കരുടെ വീട്ടില്‍ കൊണ്ട് പോയി ജോലിയ്ക്കെടുക്കുന്നുവെന്ന കത്തില്‍ ഒപ്പിടുവിച്ചത് ഓര്‍ക്കുന്നു.കൃഷ്ണനെക്കണ്ട ത്രിവക്രയുടെ നിലയിലായിരുന്നു അന്ന് . ആയിരത്തഞ്ഞൂറ് രൂപാ മാസശമ്പളമുള്ള ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ ചെന്നതാണ്. കാറും ഡ്രൈവറും ടീവിയില്‍ മാത്രം കണ്ട് ശീലിച്ച സെലിബ്രിറ്റി പണിയ്ക്കരദ്ദേഹവും ആ ഇരുപത്തൊന്നുകാരനെ ആകെ വിരട്ടിക്കളഞ്ഞു.

പിന്നീടൊരിയ്ക്കല്‍ അമൃതാ ആശുപത്രിയില്‍ ചേര്‍ന്ന് കഴിഞ്ഞ ശേഷം സീ ഈ ഓ ആയല്ല സത്യജ്ഞാനിയും ഗുരുവുമായ അമ്മയെ കാണാന്‍ പോയതുമോര്‍ക്കുന്നു. അമ്മയെ കാണാന്‍ അടുത്തെത്തിയപ്പോള്‍ കണ്ടവരെല്ലാം കരയുന്നു. സായിപ്പന്മാരും നാട്ടുകാരുമൊക്കെ കുട്ടികളെപ്പോലെ അമ്മാ അമ്മാന്നു വിളിച്ച് കരയുന്നു. നാലുപാടും അതിഭീകര വെളിച്ചം. മധുരമനോഹരമായ ഗാനാമൃതധാര. അമൃതാനന്ദമയി എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാനും ഇരുന്ന് കരയാന്‍ തുടങ്ങി.
അന്നുവരെ ആകെ അഹങ്കരിച്ച് മദിച്ചിരുന്ന മധു എന്ന വ്യക്തിയ്ക്ക് മേല്‍ പൂര്‍ണ്ണ നിയന്ത്രണമെന്ന് വിചാരിച്ചിരുന്ന എന്നിലെ ബുദ്ധിയ്ക്ക് ഈ ദേഹം  നിയന്ത്രണം വിട്ട് കരയുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആകെ അന്തം വിട്ട് പോയി. പിന്നീട് കുറേ നാള്‍ അതൊരു നാണക്കേടായി കൊണ്ട് നടന്നു.എന്നെപ്പോലും നിയന്ത്രിയ്ക്കാനാവാത്ത ഞാനിനെ ശരിയ്ക്കും അന്ന് കണ്ടു.

ഇവിടെ വന്ന ശേഷം ജോലി സംബന്ധമായി ഹിപ്നോസിസിന്റെ ചില കോഴ്സുകള്‍ക്ക്  പോയിട്ടുണ്ട്.

ശരിയാണ് അവസരമുണ്ടെങ്കില്‍ സീ ഈ ഓ യെ കാണണം.

ഇനി വിമര്‍ശനത്തിന്റെ കാര്യമെടുക്കാം. അതു ചിലപ്പോല്‍ വലിയ തമാശ ആകാറുണ്ട്. ആദ്യം അവര്‍ കെട്ടിപ്പിടിയ്ക്കുന്നതിലെ അശ്ലീലതയാണ് കാണുക. പിന്നെ ഇത്രയും പണം വരുന്നതിലെ അസ്വാഭിവകത. അമൃതാനന്ദമയിയെപ്പറ്റിയോ അവരുടെ മഠത്തെപ്പറ്റിയോ ഒട്ടെങ്കിലും അറിയാവുന്നവര്‍ക്ക് അത് കാണുമ്പോള്‍ തമാശ തോന്നും.

ആദ്യം പണം. അവരുടെ കൂടെ എല്ലാം ഉപേക്ഷിച്ച് സന്യാസിമാരായി ജീവിയ്ക്കുന്ന ഏതാണ്ട് ആയിരത്തോളം പേരുണ്ട്. ഇവരുടെയെല്ലാം പൂര്‍വാശ്രമത്തിലെ അല്‍പ്പം പണം മഠത്തിനായി നല്‍കിയാല്‍ തന്നെ ഒരുപാട് പണം വരും. അവര്‍ മഠത്തിലെ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതു മൂലമുള്ള മാനുഷിക വിഭവ മൂല്യം അളക്കാന്‍ പറ്റുന്നതല്ല. അമൃതാ ആശുപത്രിയില്‍ തന്നെ ന്യൂറോസര്‍ജന്‍, ഓങ്കോളജിസ്റ്റ് , നേഴ്സിംഗ് സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പെടെ പത്തോ പതിനഞ്ചോ അതിവിദഗ്ധ ഭിഷഗ്വരന്മാര്‍ ബ്രഹ്മചാരികളുണ്ട്. മിക്കവാറും മറ്റെല്ലാ സപ്പോര്‍ട്ടീവ് സേവനങ്ങളും നല്‍കുന്ന വകുപ്പുകളിലും ഐ ഐ ടീ തുടങ്ങിയിടത്തു നിന്നൊക്കെ പഠിച്ചിറങ്ങിയ എഞ്ചിനീയര്‍മാര്‍, ദേശ വിദേശങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമൊക്കെ വന്നെത്തിയ മാനേജ്മെന്റ് വിദഗ്ധന്മാര്‍,ചാര്‍ട്ടേര്‍ഡ് കണക്കപ്പിള്ളമാര്‍ ഒക്കെയായി നൂറുകണക്കിനാള്‍ക്കാര്‍ അന്തേവാസികളായും ബ്രഹ്മചാരികളായും അല്ലാതേയും ജോലി ചെയ്യുന്നു. മൂന്നു നേരം ലളിതമായ വെജിറ്റേറിയന്‍ ശാപ്പാടും കിടക്കാന്‍ ഒരു കട്ടിലുമാണ് അവര്‍ തിരിച്ചെടുക്കുന്നത്. നേരിട്ട് വ്യക്തമായി അറിയാവുന്നതാണത്. വളരെച്ചെറിയ ശമ്പളത്തിന് (പതിനായിരത്തിനു താഴെ) വാങ്ങിച്ച് അവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന്  റിട്ടയേഡ് വിദഗ്ധന്മാരേയും കാണാം. വിദഗ്ധരല്ലാതെ റിഷപ്ഷനിസ്റ്റ് മുതല്‍ കെട്ടിടനിര്‍മ്മാണ മേല്‍നോട്ടവും മറ്റുമായി നടക്കുന്ന ബ്രഹ്മചാരി/ അനുചരവൃന്ദം വേറെ. അവരുടെയെല്ലാം ശമ്പളത്തില്‍ നിന്നു തന്നെ അല്ലെങ്കില്‍ അവരുടെ അധ്വാനത്തിനു മൂല്യമായിത്തന്നെ അമൃത മഠം ഉണ്ടാക്കുന്ന പണം കോടികള്‍ വരും. ഓരോരോ മാസവും.

അമൃതാനന്ദമയിയ്ക്ക് പലരും പണം നല്‍കാന്‍ പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എനിയ്ക്ക് വളരെ അടുപ്പമുള്ളവര്‍ ബിസിനസ്സുകാരൊക്കെ ലക്ഷക്കണക്കിനു രൂപാ അവര്‍ക്ക് ഒരോരോ സമയത്തും നല്‍കുന്നത് വ്യക്തമായി അറിവുള്ളതാണ്. എനിയ്ക്കറിയാവുനവര്‍ അവരുടെ അനുചരരിലെ മധ്യവര്‍ഗ്ഗമാണ്.അപ്പോള്‍ ബാക്കിയുള്ളവര്‍ എത്ര നല്‍കുന്നുണ്ടാകും?
മറ്റൊരു വരുമാനമാര്‍ഗ്ഗം അമൃതാനന്ദമയി നടത്തുന്ന ലോക പര്യടനങ്ങളാണ്. നമ്മള്‍ വിചാരിയ്ക്കും കാശു ചിലവാക്കിയാണ് അവര്‍ പര്യടനം നടത്തുന്നതെന്ന്. അവര്‍ ദര്‍ശനത്തിനു ഫീസു വാങ്ങാറുമില്ല. പക്ഷേ ഒരോരോ പര്യടനവും മഠത്തിനു ഒത്തിരി വരുമാനമുണ്ടാ‍ക്കുന്നുണ്ട്.  സത്സംഗങ്ങളും മറ്റും നടക്കുന്നയിടത്ത് ആള്‍ക്കാര്‍ക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതുമുതല്‍ മഠത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാല രുദ്രാക്ഷം മണി ചന്ദനം രക്തചന്ദനം മുതല്‍ "അമ്മപ്പാവ" വരെ ഒരുപാടു വിറ്റു പോകുന്നുണ്ട്. നല്ല ലാഭവും ഉണ്ടാകുന്നുണ്ട്. നല്ല ഗുണ നിയന്ത്രങ്ങളൊടെ ഉണ്ടാക്കുന്ന വസ്തുക്കളായതുകൊണ്ട് വാങ്ങുന്നവര്‍ക്കും നഷ്ടമില്ല. ശബരിമല സീസണില്‍ സന്നിധാനത്തുള്ള മഠത്തിന്റെ സ്റ്റാളിലെ തിരക്ക് മാത്രം ഊഹിയ്ക്കുക.
അപ്പോള്‍ അമൃതാനന്ദമയിയ്ക്ക് പണമുണ്ടാക്കാന്‍ വിദേശത്തു നിന്ന് കണക്കില്ലാതെ ഒഴുകി വരുന്ന പണമൊന്നും വേണ്ടാ. ഇങ്ങനെ കിട്ടുന്ന പണം നല്ല ബുദ്ധിയോടു കൂടി അത് പെരുകുന്ന വ്യവസായങ്ങളില്‍ തന്നെയാണ് അവര്‍ നിക്ഷേപിയ്ക്കുന്നതും. വിദ്യാഭ്യാസം, ആതുരശൃശ്രൂഷ ഒക്കെയായി ഒന്നിനു പത്തായി ഓരോരൊ നയാപൈസയും നിക്ഷേപിച്ചിരിയ്ക്കുന്നു.
അതൊക്കെ കൊണ്ട് തന്നെ നിയമവിധേയമല്ലാതെ അമൃതാമഠം പണം ഉണ്ടാക്കുന്നുവെന്ന് ആര്‍ക്കെങ്കിലും തെളിയിയ്ക്കാമെന്ന് തോന്നുന്നില്ല.

പണം എങ്ങനെ ആദ്യം ഉണ്ടായി എന്നതും അത്ഭുതമാകേണ്ടതില്ല. വളരെ ചെറുപ്പം മുതലേ നാട്ടുകാരും പരദേശികളും കേട്ടറിഞ്ഞും അല്ലാതേയും സുധാമണിയെ കാണാന്‍ എത്തുമായിരുന്നു. ബോധം മറയുമ്പോള്‍ ഉണ്ടാകുന്ന പ്രവചനങ്ങള്‍ കേള്‍ക്കുകയായിരുന്നു ആദ്യമൊക്കെ ആള്‍ക്കാരുടെ ഉദ്ദേശം. പലതും ശരിയായി വന്നുവെന്ന് കേട്ടപ്പോള്‍ ആളുകൂടി.ഇത്രയും വലിയ പ്രസ്ഥാനമാകുന്നതിനു മുന്നേതന്നെ എണ്‍പതുകളുടെ പകുതിയില്‍ മുതലേ അവരെ കാണാന്‍ സ്ഥിരമായി മദ്രാസില്‍ നിന്നൊക്കെ എത്തുന്ന വന്‍ വ്യവസായികളെ എനിയ്ക്ക് നേരിട്ടറിയാം. അന്നൊക്കെ മഠവും മറ്റും ഇത്ര വലിയതൊന്നുമല്ല.അതുപോലെ എത്ര പേര്‍. വിദേശ ശിഷ്യരായി ആദ്യമെത്തീയ പരമാത്മാനന്ദസ്വാമിയും (നീല്‍) മറ്റും നല്ല പണമുള്ള കുടുബക്കാരായിരുന്നു.ഒന്നോ രണ്ടൊ ആദ്യത്തെ വിദേശ ശിഷ്യന്മാര്‍ക്ക് നിയമപരമായി നാട്ടില്‍ താമസിയ്ക്കാനായാണ് മഠം രജിസ്റ്റര്‍ ചെയ്യുന്നതു തന്നെ എന്ന് വായിച്ചിട്ടുണ്ട്.റോണ്‍ ഗോട്സിജന്‍ എന്ന മറ്റൊരു ശിഷ്യന്‍ സ്വന്തമായി ഉണ്ടാ‍യിരുന്ന ഒരു ബഹുരാഷ്ട്രകമ്പനി വിറ്റ പണവുമായാണ് കേരളത്തിലേയ്ക്ക് വന്നത്. പല ഉപകരണങ്ങളും- കോടിക്കണക്കിന് വിലയുള്ളത് അമൃതാ ആശുപത്രിയ്ക്ക് ആ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനികള്‍ തന്നെ സംഭാവനയായി കൊടുത്തിട്ടുണ്ട്.

ഇനി കെട്ടിപ്പിടുത്തം. അതും വലിയ ഒരു തമാശ തന്നെ.

സുന്ദരിയായ ഒരു പെണ്‍കുട്ടി വരുന്ന ആണുങ്ങളെയെല്ലാം കെട്ടിപ്പിടിയ്ക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ശരാശരി കേരളീയനു കുളിരു കോരും.പെങ്ങള്‍ ആങ്ങളയെ കെട്ടിപ്പിടിച്ചാലും ഇരുത്തി മൂളുന്ന സമൂഹമാണ്.  അപ്പൊ കഥ പറയാനുണ്ടോ. ലൈംഗികമായ അടിച്ചമര്‍ത്തലില്‍ നിന്ന് വരുന്ന അസൂയ. ‘ലസൂയ‘ എന്നു പറയാം. അപ്പോള്‍ സദാചാരമുണരും.യൂറോപ്യന്‍ സദാചാരി മിഷനറിമാര്‍ വന്ന് പഠിപ്പിച്ചിട്ട് പോയ സദാചാരം.യുക്തിവാദിസംഘക്കാര്‍ ഫ്രോയിഡിനെയൊക്കെ കൂട്ടു പിടിച്ച് വാദിച്ചാലും കാര്യം അതു തന്നെ.

(മധ്യകാല സദാചാരമൊക്കെ വിട്ടെങ്കിലും ഇവര്‍ പാശ്ചാത്യര്‍ക്ക് ഇപ്പൊ ലൈംഗികപ്പേടി വേറൊരു രീതിയിലാണ്. ഇംഗ്ലണ്ടില്‍ വന്ന കാലത്ത്  നാട്ടില്‍ നിന്നു തന്നെ വന്ന വളരെഅടുത്തൊരു സുഹൃത്ത് കാണാന്‍ വന്നു. അദ്ദേഹം നാട്ടിലെപ്പോലെ തോളില്‍ കയ്യിട്ട് വഴിയിലൂടെ നടന്നു. പിറ്റേന്ന് ജോലിയ്ക്ക് ചെന്നപ്പോ കൂടെ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജീ ആണ് ഞങ്ങളോട് പറഞ്ഞത്. “ടേയ് ഇന്നലെ വഴിയിലൂടെ നിങ്ങള്‍ തോളില്‍ കയ്യിട്ട് നടക്കുന്നതു കണ്ടു. നാട്ടില്‍ നമ്മുടെ ശീലമാണത്. പക്ഷേ ഇവിടെ നടന്നാല്‍ നീ കുണ്ടനാണെന്ന് വിചാരിയ്ക്കും”.കുണ്ടനാണെന്ന്  സായിപ്പ് പറഞ്ഞാല്‍ എനിയ്ക്കൊരു ചുക്കുമില്ല. പക്ഷേ എന്നെങ്കിലും പിന്നെയും പിന്നെയും പടികടന്നെത്തുന്ന മദാമ്മമാരുടെ പദനിസ്വനം എന്ന സ്വപ്നം ഇനി അതുകാരണം നശിച്ചുപോകേണ്ട എന്ന് കരുതി പിന്നെ തീണ്ടപ്പാട് ആചരിക്കാറുണ്ട്. അഞ്ച് കൊല്ലം കഴിഞ്ഞിട്ടും മദാമ്മമാരുടെ പദനിസ്വനം കിനാവില്‍ മാത്രമാണെന്നത് സങ്കടം.:) )

അപ്പൊ അമൃതാനന്ദമയിയുടെ കാര്യം.

ഹഗ്ഗിംങ് സെയിന്റ് എന്നാണല്ലോ മാധ്യമങ്ങള്‍ അവരെ വിളിയ്ക്കുന്നത്.കരുനാഗപ്പള്ളി, വള്ളിക്കാവ് ഓച്ചിറ ഒക്കെ നടന്നിരുന്ന ഒരു സിദ്ധനുണ്ടായിരുന്നത്രേ. എനിയ്ക്ക് നേരിട്ടറിയില്ല.എന്റെ ഒരു ബന്ധു പറഞ്ഞതാണ് .പ്രഭാകരസിദ്ധന്‍ എന്നാണെന്നു തോന്നുന്നു പേരു പറഞ്ഞത്. അദ്ദേഹം ഭ്രാന്തനെപ്പോലെ ഇങ്ങനെ നടക്കും. ചിലപ്പോഴൊക്കെ വഴിയില്‍ നടന്നു പോകുന്നവരെ അപ്രതീക്ഷിതമായി കെട്ടിപ്പിടിയ്ക്കും. ആദ്യമൊക്കെ ആള്‍ക്കാര്‍ അദ്ദേഹത്തെ തല്ലുകയൊക്കെ ചെയ്യുമായിരുന്നത്രേ. പിന്നെ സിദ്ധികളൊക്കെ കണ്ട് ജനം കൂടി.എന്തായാലും അദ്ദേഹത്തില്‍ നിന്നാണ് കെട്ടിപ്പിടിച്ച് അനുഗ്രഹിയ്ക്കുന്ന രീതി അമൃതാനന്ദമയിയ്ക്കുണ്ടായതെന്നാണ് അവരോട് അടുത്തയാളുകള്‍ തന്നെ പറയുന്നത്.

ഒറ്റനോട്ടത്തില്‍ സാമ്പത്തികമായോ മറ്റോ അവര്‍ ഭരണഘടനാവിരുദ്ധമായി ഒന്നും പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് തോന്നുന്നെന്ന് പറഞ്ഞതാണ്. അതിന്റെ ആവശ്യമില്ല. പണ്ടൊക്കെ പറഞ്ഞിരുന്ന കഥ കടല്‍ത്തീരത്ത് ആശ്രമമുള്ളതുകൊണ്ട് മയക്കുമരുന്നുകളും മറ്റും എത്തിച്ച് സായിപ്പന്മാര്‍ക്ക് വിറ്റഴിയ്ക്കുന്ന സംഘമാണ് അവര്‍ എന്നായിരുന്നു. ഒരു മുക്കുവത്തിയായിപ്പോയതുകൊണ്ടുള്ള ഭാഗ്യദോഷം.അതിന്റെയൊന്നും ആവശ്യമില്ലാതെതന്നെ ധാരാളം പണം അവര്‍ക്കെത്തുന്നുണ്ട്.

അപ്പൊ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ പണം കൊടുക്കുന്നു. അവര്‍ അത് ചിലവഴിയ്ക്കുന്നു. അവര്‍ സുഖലോലുപമായ ജീവിതം നയിയ്ക്കുന്നു എന്നതാണ് ചിലരുടെ ബുദ്ധിമുട്ട്. അവര്‍ക്ക് കിട്ടുന്ന പണം അവര്‍ സുഖമായി ചിലവഴിയ്ക്കുന്നു. എന്ത് സുഖലോലുപതയാണ്? അവര്‍ക്ക് വേണ്ടതെല്ലാം പരമാവധി സൌകര്യമായിരിയ്ക്കാന്‍ വേണ്ടത് ചെയ്യുന്നു. എന്നാലും ഇപ്പോഴും മുറ്റം തൂക്കുവാനും കക്കൂസ് കഴുകുവാനും കണ്‍സ്ട്രക്ഷന്‍ ജോലികളും മറ്റും നടക്കുന്നയിടത്തും ചിലപ്പോഴൊക്കെ അവര്‍ ജോലി ചെയ്യാറുണ്ട്. അവരുടെ അടുത്തുള്ളവരെക്കൊണ്ട് മട്ടുപ്പാവുകളിലിരിയ്ക്കാതെ അത്തരം ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കാറുണ്ട്. അവരുടെ ഏറ്റവും അടുത്ത, ആശ്രമത്തിലെ ഏറ്റവും മുഖ്യനായ ആദ്യകാല ശിഷ്യനായ ഒരു സ്വാമിയുടെ സ്വന്തം മുറിയില്‍ ഞാന്‍ പോയിട്ടുണ്ട്. വളരെ ചെറിയ ഒരു മുറിയില്‍ ചെറിയൊരു ഒരാള്‍ക്കട്ടിലും രമണമഹര്‍ഷിയുടേയും മറ്റും കുറച്ച് പുസ്തകങ്ങളും രണ്ട് കസേരയും മാത്രമേ ഞാനവിടെ കണ്ടിട്ടുള്ളൂ. കസേരയില്‍ ഞങ്ങള്‍ ഇരുന്നതു കൊണ്ട്  പിന്നെ കാണാന്‍ വന്നവര്‍ പലരും - ആശ്രമ നടത്തിപ്പുകാരും മറ്റും- തറയില്‍ പായിട്ടാണ് ഇരുന്നിരുന്നത്.അവര്‍ക്ക് കാരവാനുണ്ടെന്നതും മറ്റുമാണ് മറ്റു ആരോപണങ്ങള്‍. ഇരുപത്തിനാലു മണിയ്ക്കൂറും പലയിടങ്ങളിലായി സഞ്ചരിയ്ക്കുന്ന അവര്‍ കാരവാന്‍ സംഭാവന കിട്ടിയാല്‍ വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഞാനായാലും വാങ്ങും. നമുക്ക് അക്കാര്യത്തില്‍ ഗാന്ധിജിയുടെ ബാധ കൂടിയിരിയ്ക്കുകയാണ്. ആരെങ്കിലും നാലാള്‍ക്കാരറിയുന്നവരാണെങ്കില്‍ കപട ലാളിത്യം എടുത്ത് ചാര്‍ത്തണം. ശശീ തരൂര്‍ ഖദര്‍ ജൂബായൊക്കെയിട്ട് രജനി സ്റ്റയില്‍ തൊഴുകയ്യുമായി വന്നാല്‍ നമുക്ക് ലാളിത്യം.രാഹുല്‍ ഗാന്ധി വെള്ളക്കൂര്‍ത്തായൊക്കെയിട്ട് ഷേവുചെയ്യാതെ ആദിവാസികളെക്കാണാ‍ന്‍ പോകുന്നത് കണ്ടിട്ടില്ലേ. നമുക്കതാണ് ലാളിത്യം.

പക്ഷേ ലാളിത്യം ശീലിയ്ക്കാനും സമൂഹ്യപ്രവര്‍ത്തനം ചെയ്യുവാനും അമൃതാനന്ദമയി എന്ന വ്യക്തി ഇന്നു നിലനില്‍ക്കുന്നില്ല. സുധാമണി എന്ന സ്ത്രീ പണ്ടേ ഇല്ലാതായി. അമ്മ എന്ന ഗുരു പത്തോ നൂറോ പേര്‍ക്ക് മാത്രമാണിന്ന് നിലനില്‍ക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് അവര്‍ ഒരു ഹഗിംഗ് യന്ത്രമാണ്. ചെല്ലുമ്പോ കെട്ടിപ്പിടിയ്ക്കും. മോനേ/മോളേ എന്നു വിളിയ്ക്കും. ഒന്നോ രണ്ടോ വാചകങ്ങള്‍ ചോദിയ്ക്കും.ദ ഹഗിംഗ് സെയിന്റ്. ചിലപ്പോ സമയമുണ്ടെങ്കില്‍ ഒരു ചെറിയ പ്രഭാഷണം നടത്തും. ഞാന്‍ പറഞ്ഞ് വരുന്നത് അമൃതാ ഇന്‍‌കോര്‍പ്പറേഷനെപ്പറ്റിയാണ്.

അമ്മയും മക്കളും

പലയിടത്തും ആള്‍ ദൈവങ്ങളേപ്പറ്റി പറയേണ്ടി വന്നിട്ടുണ്ട്. ഈയിടെയും സുകുമാരന്‍ ചേട്ടന്റെ ബ്ലോഗില്‍  കമന്റായി ആള്‍ ദൈവങ്ങളെപ്പറ്റി അഭിപ്രായമെഴുതുകയുണ്ടായി. രസകരമായത് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ തന്നെ അഭിപ്രായത്തില്‍ നിന്ന് ഇന്നത്തെ അഭിപ്രായം വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നതാണ്. “അഭിപ്രായം ഇരുമ്പുലക്കയല്ല “ എന്നു പറഞ്ഞത് സീ കുഞ്ഞുരാമനാണ്. അദ്ദേഹം മയ്യനാട്ടുകാരനാണ്. . എന്റെ വീട്ടില്‍ നിന്ന് ഒത്തിരി ദൂരെയല്ല.
അന്നത്തെ ആള്‍ദൈവങ്ങളെപ്പറ്റിയുള്ള പറച്ചിലില്‍ ഒരു പ്രധാന കാര്യം ഞാനിന്ന് കാണുന്നു. പേടി.ആരെങ്കിലും തല്ലിക്കൊല്ലുമോ എന്നല്ല, എനിയ്ക്ക് തെറ്റിയാലോ എന്ന പേടി.
വയസായി വരും തോറും ഭയം കൂടി വരണം. ഭഗവദനുഗ്രഹം കാരണം ഭയം ക്രമേണ കുറഞ്ഞു വരുന്നതായാണ് തോന്നുന്നത്.
നാമെല്ലാം അന്ധമായി ആശ്രയിയ്ക്കുന്ന ഒരു അളവുകോലാണ്  നമ്മുടെ യുക്തി. ഇപ്പൊ നോക്കുമ്പോള്‍ തോന്നുന്നത് ഒട്ടും വിശ്വസിയ്ക്കാന്‍ പറ്റാത്ത ഒരു അളവുകോലാണ്  അതെന്നാണ് . കാരണം യുക്തി വളരെ വ്യക്തി നിഷ്ഠമായ ഒന്നാണ്. അത് മനസ്സിലാക്കുന്നത് തന്നെ യുക്തിയുടെ വെളിച്ചത്തിലാണ് എന്നതാണ് ഇവിടെയുള്ള വൈരുദ്ധ്യം.എന്തായാലും യുക്തിപരതയേക്കാള്‍ ശാസ്ത്രീയമായ മനസ്സിലാക്കലുകളാണ് കൂടുതല്‍ സത്യത്തിലേക്ക്  നമ്മെ അടുപ്പിയ്ക്കുന്നത് എന്നാണ് അനുഭവം.

ഞാന്‍ ഒരു മനുഷ്യനാണ് എത്ര ശാസ്ത്രീയമാണെന്നാലും ആ രീതിവിധാനങ്ങളൊക്കെ ശരിയെന്ന് തോന്നുന്നത് എന്റെ വര്‍ഗ്ഗത്തിന്റെ ഒരുമിച്ചുള്ള യുക്തിയുടെ വെളിച്ചത്തിലാണ്. മനുഷ്യ മസ്തിഷ്കം പരമാവധി നാല് മാനങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്.ഇതൊന്നും എപ്പോഴത്തേയും അനുഭവമാകണമെന്നില്ല. ഈ കാലദേശങ്ങളില്‍ ഇങ്ങനെയൊരു ശരി. കുറേ നാള്‍ കഴിയുമ്പോള്‍ ശാസ്ത്രീയമായ രീതിയേക്കാള്‍ മെച്ചപ്പെട്ട എന്തെങ്കിലും രീതിശാസ്ത്രം ബുദ്ധി ഉണ്ടാക്കിക്കൂടെന്നില്ല  (മനുഷ്യ ബുദ്ധി തന്നെ ആകണമെന്നില്ല)

ഇത്രയും പറഞ്ഞത് യുക്തിയെ നമുക്ക് അങ്ങനെയങ്ങ് ആശ്രയിക്കാനാവില്ല എന്നു സൂചിപ്പിക്കാനാണ്. അതുപോലെ തന്നെ ഇന്ന് പരമമെന്ന് കരുതുന്ന രീതിവിധാനങ്ങളും കുറ്റമറ്റതാകണമന്നില്ല  എന്നും.ഇന്നു വരെയുള്ള അറിവിന്റെ വെളിച്ചത്തില്‍ ശാസ്ത്രീയമായ രീതിവിധാനങ്ങളാണ്  മെച്ചപ്പെട്ട മനസ്സിലാക്കലുകളിലേയ്ക്ക്  നമ്മെ അടുപ്പിയ്ക്കുന്നത് എന്നു തോന്നുന്നു.

നമുക്ക് ആള്‍ ദൈവങ്ങളിലേയ്ക്ക് വരാം.
എന്താണ് മാതാ അമൃതാനന്ദമയിയുടെയും അവരുടെ സംഘത്തിന്റേയും പ്രത്യേകത.?

കേരളത്തില്‍ മതാചാര്യന്മാരും സ്വാമിമാരും ഒട്ടുവളരെയുണ്ടായിട്ടുണ്ട്. ഒത്തിരി ഇന്‍സ്റ്റിറ്റ്യൂഷനുകളും ഉണ്ടായിരിയ്ക്കുന്നു. അവരില്‍ ഏറ്റവും മുഖ്യമായി നില്‍ക്കുന്ന ഒന്നാണ് അമൃതാനന്ദ മയി മഠം. സ്വത്തു കൊണ്ടും ആള്‍ബലം കൊണ്ടും. ഒരു സമാന്തര ഗവണ്മെന്റ് എന്നാണ് ഭരണകര്‍ത്താക്കളുടെ വരെ അടുത്തയാളുകള്‍ അവരെ വിളിച്ചത്.
(ജോണ്‍ ബ്രിട്ടാസിനേക്കാള്‍ ഗ്ലാമറസായുള്ള ഏത് എക്സിക്യൂട്ടീവ് ഉണ്ട് കേരളത്തില്‍. പോരാത്തതിനു താടിയുമുണ്ട് :) )

ഇത്രയും വലിയ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍, പോരാത്തതിനു ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ പഠിപ്പിയ്ക്കുന്ന ഒരു വമ്പന്‍ യൂണിവേഴ്സിറ്റി. സ്വന്തമായി മെഡിയ്ക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഒക്കെ നടത്തുന്നു. സ്വന്തമായി ചാനല്‍, പ്രസിദ്ധീകരണ ശാലകള്‍, വിപണനത്തിനായുള്ള നെറ്റ്വര്‍ക്കുകള്‍. യുവാക്കളുടേയും കുട്ടികളുടേയും സംഘടനകള്‍. പരിസ്ഥിതി സംഘടനകള്‍. ഏത് കോര്‍പ്പറെറ്റ് സ്ഥാപനത്തേയും അതിശയിപ്പിയ്ക്കുന്ന സംഘടനാ ചാതുരി. സ്വന്തമായി പട്ടാളമൊഴിച്ച് എല്ലാമുണ്ട്.

ഇത്രയും വലിയ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം. നമുക്ക് റിലയന്‍സ് ബിസിനസ് സാമ്രാജ്യത്തോട് ഇതിനെ ഉപമിയ്ക്കാം. ഏത് കച്ചവടത്തിനും പരസ്യം വേണം.

റിലയന്‍സിന്റെ പരസ്യം ഇവിടെ നമുക്ക് കാണാം.



നമുക്കറിയാം ഇതു പരസ്യമെന്ന്. ആ കുട്ടിയെ കാണാന്‍ ആരും ദിവസം മുഴുവന്‍ ക്യൂ നില്‍ക്കില്ല. ഇത് ഒരു സംവിധായകന്‍ ചിത്രീകരിച്ചതാണെന്നും കഥ ഇല്ലാത്തതാണെന്നും നമുക്കറിയാം. ഇനി ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒരു പരസ്യമെടുക്കാം. റിലയന്‍സിന്റെ തന്നെ പരസ്യമാണ്. മുകേഷ് അംബാനിയാണ് മോഡല്‍. മേരാ പപ്പാ ക സപ്നാ, സബ്കോ അപ്നാ മൊബൈല്‍ ഫോണ്‍ എന്ന് കാപ്ഷന്‍. അപ്പൊ മുംബായിക്കാര്‍ അതിനെ കളിയാക്കി പറഞ്ഞു. മേരാ പപ്പാ ക സപ്നാ സബ്കേ മാല്‍ അപ്നാ എന്ന്.
ജനത്തിനറിയാം ധീരുഭായ് അംബാനി ജീയുടെ യഥാര്‍ത്ഥ ആഗ്രഹം അതായിരുന്നെന്ന്. അതു പറഞ്ഞെന്ന് വച്ച് റിലയന്‍സ് കുടുംബത്തില്‍ പോലും ആരും വിഷമിയ്ക്കുമെന്ന് കരുതുന്നില്ല.അപ്പൊ ഈ പരസ്യം കണ്ടാല്‍ നേരും പതിരും തിരിച്ചറിയാന്‍ ബുദ്ധി വൈകല്യമൊന്നുമില്ലാത്ത ആര്‍ക്കും കഴിയും.

ഇനി അമൃതാ ഇന്‍‌കോര്‍പ്പറേഷന്റെ ഒരു പരസ്യം കാണുക



ഇത് അമൃതാനന്ദമയിയുമായി അടുത്ത ബന്ധമുള്ള ആളുകള്‍ എടുത്ത ചിത്രമാണ്, അഭിനയിയ്ക്കുന്നവരും മറ്റും അമൃതാനന്ദമയിയെ ഇരുപത്തിനാലു മണിയ്ക്കൂറും നേരിട്ട് കാണാന്‍ കഴിവുള്ളവരാണ്.ഇനി ഇത് അമൃതാ മഠം എടുത്തതല്ല എന്ന് വാദം വന്നാല്‍ എന്നു വിചാരിച്ച് പറഞ്ഞന്നേയുള്ളൂ.
അത്ഭുതങ്ങള്‍- അതായത് വെള്ളം പാലാക്കുന്നു എന്ന തരത്തിലുള്ളതൊക്കെ സംഭവിയ്ക്കുകില്ലേ? അറിയില്ല. സംഭവിച്ചേക്കാം. ഇന്നുവരെ ഞാനോ എനിയ്ക്ക് നേരിട്ടറിയാവുന്ന ആരിലെങ്കിലുമോ അത്ഭുതങ്ങള്‍ സംഭവിച്ചതായി അറിവില്ല. ജീവിച്ചിരിയ്ക്കുന്നതും ജീവിതത്തിലെ പല സംഭവങ്ങളും ഇതിങ്ങനെ മുന്നോട്ട് പോകുന്നതും ഒരു വലിയ അത്ഭുതമാണിന്നെനിയ്ക്ക്. അതിനെപ്പറ്റിയല്ല പറയുന്നത് . വെള്ളം പാലാക്കുന്നതുപോലെയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലെയുമുള്ള അത്ഭുതങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നു വച്ച് നടക്കാതിരിയ്ക്കുമോ?യോഗശക്തി കൊണ്ട് ഭക്ഷണമുണ്ടാക്കുക്കൊടുത്തതിനെപ്പറ്റിയൊക്കെ വലിയ കഥകള്‍ കേട്ടിരിയ്ക്കുന്നു.അറിയില്ല എന്നതു തന്നെ ഉത്തരം.
അമൃതാനന്ദമയിയുടെ ജീവിതം ഇതിലും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ആശ്രമം പ്രസിദ്ധീകരിയ്ക്കുന്ന മാതൃവാണി എന്ന മാസികയിലും ആശ്രമം തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രം, സ്വാമി പരമാത്മാനന്ദയുടെ ആത്മകഥ എന്നിവയിലുമൊക്കെ വളരെയേറെ അത്ഭുതങ്ങള്‍ എടുത്ത് കാട്ടിയിട്ടുണ്ട്. അതിനെ ഓരോന്നായെടുത്ത് പറഞ്ഞ് അതിലെ പൊരുത്തക്കേടുകള്‍ ഇവിടെ എഴുതാനൊന്നും ഉദ്ദേശമില്ല. എഴുതിയാലും “ ചിലപ്പോള്‍ സംഭവിയ്ക്കാം“,മേല്‍പ്പറഞ്ഞ “നമുക്കെല്ലാമറിയില്ല“ എന്ന വാദങ്ങളൊക്കെ വച്ച് വിശ്വാസിയുടെ മനസ്സ് കലഹമുണ്ടാക്കിക്കൊണ്ടിരിയ്ക്കും.
അത്തരം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കൂടി അമൃതാനന്ദമയിയുടെ അനുചരവൃന്ദം ഇത്രയധികമായിരിയ്ക്കുന്നത് ഒരത്ഭുതം തന്നെയല്ലേ എന്നൊരു ചോദ്യം നമ്മുടെയെല്ലാം മനസ്സില്‍ ഉണ്ട്.
ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സത്യാന്വേഷിയായ ഒരു ജൂതനെ ലോകം മുഴുവന്‍ യേശുകൃസ്തുവായി ആരാധിയ്ക്കുന്നു. ഇന്നും പല ധ്യാനപ്പുരകളിലും മഹാത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നു. കുരിശില്‍ കിടന്ന് മരിയ്ക്കാന്‍ ഒരു കാരണവുമില്ലാതിരുന്നെന്ന് വ്യക്തമായി കണ്ടിട്ടും അദ്ദേഹം മൂന്നാം ദിവസം മരിച്ച് ഉയര്‍ത്തെഴുനേറ്റതാണെന്ന് വിശ്വസിയ്ക്കുന്നു. പുരാതനഅറേബ്യയിലെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവായ മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അദ്ദേഹമൊഴിച്ച് മറ്റെല്ലാം തെറ്റെന്നും അന്ധമായി വിശ്വസിച്ച് ചിലരെങ്കിലും  ലോകം മുഴുവന്‍ അവര്‍ക്കെതിരെന്ന് ധരിച്ച് ഭയന്ന് ഭയന്ന് ജീവിയ്ക്കുന്നു.ഭഗവത് ഗീത പറഞ്ഞുകൊടുത്തത് കൃഷ്ണനെന്ന് അറിഞ്ഞ് കൊണ്ടുതന്നെ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത ഗുരുവായൂരിലെ അമ്പലത്തില്‍ ജയിലിലടച്ചിരിയ്ക്കുന്ന ഒരു സങ്കല്‍പ്പത്തിന്റെ മുന്നില്‍ തുലാഭാരവുമായി മിടുക്കന്മാരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കാത്തു കിടക്കുന്നു.

ശരിയാണ് ഇത് അത്ഭുതം തന്നെ.മഹാത്ഭുതം.

(ഇവിടെ തുടരുന്നു)