Tuesday, February 28, 2012

അപശൂദ്രാധികരണം

ഈ പ്ലസ് പോസ്റ്റിനെഴുതിയ കമന്റാണ്. ഡോക്ടർ ഗോപാലകൃഷ്ണൻ എന്നയാൾ സനാതനമത സംരക്ഷകൻ എന്ന രീതിയിൽ പ്രസിദ്ധീകരിച്ച ഒരു യൂ ട്യൂബ് വീഡിയോയെ സംബന്ധിച്ചായിരുന്നു ചർച്ച

സനാതന ധർമ്മം എന്നു പറയുന്നതെന്താണ്? ആയിരക്കണക്കിനു കൊല്ലങ്ങളായി,ഈ ഭൂമിയുടെ അവകാശികളായിരുന്നവരെ, ദളിതരെ,ചാതുർവർണ്ണ്യം എന്ന പേരിൽ അതി തീവ്രമായി അടിച്ചമർത്തിയ ധർമ്മമല്ലേ?


അല്ല എന്നെങ്ങനെ പറയാനാകും. വേദം കേൾക്കുന്ന ദളിതരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നും,വേദം ചൊല്ലുന്ന ദളിതന്റെ നാവു പിഴുതെടുക്കണം എന്നും ഒരു കാരുണ്യവുമില്ലാതെ എഴുതി വച്ചിരിയ്ക്കുന്ന മനുസ്മൃതി സനാതന ധർമ്മത്തിന്റെ ആദ്യ ഭരണഘടനയാണ്. ഇനി ഈ സനാതനധർമ്മത്തിൽ ചിലരെല്ലാം പ്രസ്ഥാനത്രയങ്ങൾ എന്നു പറഞ്ഞിരിയ്ക്കുന്നത് ബ്രഹ്മസൂത്രം, ഭഗവത്ഗീത, ഉപനിഷത്തുക്കൾ എന്നതാണ്.ലോകത്തിലെ പരമ സത്യം സൂത്രങ്ങളായി (formulas) ആയി സൂക്ഷിച്ചിരിയ്ക്കുന്നതാണ്  എന്ന് പറയപ്പെടുന്നതാണ് ബ്രഹ്മസൂത്രം എന്ന ഗ്രന്ഥം. അതിൽ അപശൂദ്രാധികരണം എന്നൊരു ഭാഗമുണ്ട്. ഇതേ മനുസ്മൃതിയേയും ചില ഉപനിഷത്ത് മന്ത്രങ്ങളേയും വ്യക്തമായി കോട്ട് ചെയ്ത് ബ്രഹ്മസൂത്രത്തിലെ ആ ഭാഗം വേദം കേൾക്കുന്ന- പഠിയ്ക്കുന്ന ദളിതന്റെ നേരേ നിഷ്ഠൂരമായ അക്രമം കാണിയ്ക്കണമെന്ന മനുവിന്റെ നിയമം ആവർത്തിയ്ക്കുന്നു. (ഉപനിഷത്തിലെ ചില ഭാഗങ്ങളെ വളച്ചൊടിച്ച് വച്ചിരിയ്ക്കുന്നത് എത്ര വ്യക്തമാണ്. വളച്ചൊടിച്ച് എന്നു പറഞ്ഞിരിയ്ക്കുന്നത് ഉപനിഷത്തിൽ അങ്ങനെയൊന്നും വരില്ല എന്ന അർത്ഥത്തിലല്ല. അങ്ങനെയൊന്നും പറഞ്ഞിട്ടില്ലാത്ത ഉപനിഷദ് ഭാഗങ്ങളെപ്പോലും കള്ളം പറഞ്ഞ് വക്രീകരിച്ച് റഫറൻസ് നൽകിയിട്ടുണ്ട് അപശൂദ്രാധികരണം എന്ന ഭാഗത്ത്.). 

അതെങ്ങനെയാണ് സനാതനമാവുക? അതല്ല പണ്ട് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് ഇപ്പൊ അങ്ങനെയല്ല എന്നു പറയാനാകുമോ? പറ്റില്ല തന്നെ.ഇന്നും ബ്രഹ്മസൂത്രം അപശൂദ്രാധികരണം എന്ന അധ്യായവുമായാണ് അച്ചടിക്കപ്പെടുന്നതും പഠിയ്ക്കപ്പെടുന്നതും.ഇന്നും ബ്രാഹ്മണനായി പിറന്നവനു മാത്രമേ ഇവരുടെ എല്ലാ അമ്പലത്തിലും പൂജയ്ക്ക് പ്രവേശനമുള്ളല്ലോ.ദളിതനു ഇപ്പറയുന്ന സനാതന ധർമ്മക്കാരുടെ ചുറ്റുവട്ടത്തെങ്കിലും സ്ഥാനമുണ്ടായത് സ്വാതന്ത്ര്യത്തിനു ശേഷമല്ലേ.സ്വാതന്ത്ര്യം നേടിത്തരാൻ രാഷ്ട്രീയമായി നേതൃത്വം നൽകിയ, ദളിതരുടെ ഉന്നമനത്തിനായി ഒരുപാടു പ്രയത്നിച്ച ഗാന്ധിജിയെ ഈ സനാതനധർമ്മക്കാരിൽ ചിലരു തന്നെയാണ് കൊന്നുകളഞ്ഞതും.

കൃസ്തു മതവും ഇസ്ലാം മതവും വന്നപ്പോഴാണ് ആദ്യമായി ഈ നാട്ടിൽ  മനുഷ്യർക്ക്‌ മനുഷ്യരായി ജീവിക്കാനുള്ള അവകാശം കിട്ടിയത്‌.കാരണം കൃസ്തുമതം സ്വീകരിച്ചവൻ പേരിനെങ്കിലും ജാതിവ്യവസ്ഥയ്ക്കു പുറത്തായി.നമ്മുടെ നാട്ടിൽ മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ദളിതർക്കും താണജാതിയെന്ന് ലേബലടിച്ച് വിട്ട മനുഷ്യർക്കും മനുഷ്യരായി ജീവിയ്ക്കാനുള്ള ആഗ്രഹമാണ്.. സനാതനധർമ്മം എന്ന പേരിൽ ഇവർ പ്രചരിപ്പിയ്ക്കുന്ന  ഹിന്ദുമതം ദളിതർക്കോ താണജാതിയിൽ ജനിച്ചവർക്കോ ഒരു നിമിഷം പോലും സ്വീകരിയ്ക്കാൻ പറ്റുന്ന മതമല്ല.ദളിതരും താണജാതിയെന്ന് വിളിപ്പേരുള്ളവരും എന്നെപ്പോലെ പൂർണ്ണ മനുഷ്യരാണ് എന്ന് ചിന്തയുള്ള ഉയർന്ന ജാതി എന്നു വിളിയ്ക്കപ്പെടുന്ന ജാതികളിൽ ജനിച്ചവർക്കും ഈ സനാതനധർമ്മമെന്ന പേരിലുള്ള ഹിന്ദുമതം സ്വീകരിയ്ക്കാൻ പറ്റില്ല.എന്തുകൊണ്ടെന്നാൽ ബ്രഹ്മസൂത്രം, വേദങ്ങൾ, മനുസ്മൃതി എന്നിവ പൂർണ്ണമായും തന്റെ മതത്തിന്റെ ഭാഗമാണ് എന്നു വിശ്വസിയ്ക്കുന്നവർക്ക് ജാതിവ്യവസ്ഥയേയും അംഗീകരിയ്ക്കേണ്ടിവരും.അപ്പോൾ മറ്റു മനുഷ്യരെ തനിയ്ക്കു തുല്യരായി കാണാൻ കഴിയില്ല.

എല്ലാ മനുഷ്യരും തുല്യരല്ല എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടേക്കാം. പുത്തൻ മതമായ മുതലാളിത്തവും നമ്മെ മനുഷ്യരെല്ലാം തുല്യരല്ല എന്നാണു പഠിപ്പിയ്ക്കുന്നത്. അതിനെതിരേ വന്ന ക‌മ്യൂണിസമെന്ന പേരിലുള്ള ചിന്താധാരയും സമത്വം എന്ന ആശയമാണ് തത്വത്തിൽ അംഗീകരിച്ചിരിയ്ക്കുന്നതെങ്കിലും അത് പ്രയോഗത്തിൽ വന്നയെല്ലായിടത്തും യൂറോപ്യൻ ജന്മിത്ത രീതികളെ അറിയാതെ സ്വാംശീകരിച്ചതിന്റെ ഫലത്തിലാകണം, പ്രയോഗത്തിൽ മനുഷ്യരെല്ലാവരുടേയും തുല്യത അംഗീകരിച്ചതായി കാണുന്നില്ല.പക്ഷേ ഈ മതങ്ങളിലെല്ലാം വിവിധ കുലങ്ങളിൽ ജനിച്ചതുകൊണ്ട് മനുഷ്യർക്ക് പഠിയ്ക്കാനുള്ള കഴിവ്, ജോലിയെടുക്കാനുള്ള കഴിവ് എന്നിവയിൽ കൂടുതൽ കുറവുണ്ടാകും എന്ന് പറയുന്നില്ല. മുതലാളിത്തത്തിനും ചില ക‌മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്നവർക്കും ഇഷ്ടമായ യൂജെനിക്സ് എന്ന കപടശാസ്ത്ര ശാഖയോ,യഥാർത്ഥ ശാസ്ത്രശാഖയാ‍യ ജനിതകശാസ്ത്രത്തിലെ ഇന്നുവരെയുള്ള അറിവുകളോ മനുഷ്യരിൽ അത്തരം വ്യത്യാസം ഉണ്ട് എന്നും അവകാശപ്പെടുന്നില്ല. . 

ഇനി സനാതനധർമ്മം എന്നു പറയപ്പെടുന്ന ധർമ്മം അതിനുള്ളിൽ തന്നെ മതപരിവർത്തനത്തിനു വിധേയമാകാതെയാണോ കൃസ്ത്യാനികൾ വരുന്നതുവരെയിരുന്നത്? അല്ല. എന്റെ അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന സുഹൃത്ത് ജനിച്ചത് ഗൌഡ സാരസ്വത ബ്രാഹ്മണർ എന്ന സനാതനധർമ്മം ബ്രാഹ്മണരായി കാണുന്ന ഒരു വിഭാഗത്തിലാണ്. ശിവൻ എന്ന ദൈവത്തെ ആണ് അവർ പുരാതനകാലം മുതലേ ആരാധിച്ചിരുന്നത്.  കൊങ്കിണി എന്നൊരു ലിപിയില്ലാത്ത ഭാഷയാണ് അദ്ദേഹത്തിന്റെ മാതൃഭാഷ. അതി പുരാതനമായ ചരിത്രം പേറുന്ന ഒരു ജനത.ഇന്ന് വറ്റിപ്പോയ സാരസ്വതീ നദിയുടെ തീരത്ത് ജീവിച്ചിരുന്ന അവർ സാരസ്വതർ എന്നറിയപ്പെട്ടു. അവരിൽ ചിലർ ഗൌഡപാദകാരിക എന്നൊരു ഗംഭീരമായ തത്വശാസ്ത്രഗ്രന്ധമെഴുതിയ ഗൌഡപാദാചാര്യരുടെ ശിഷ്യന്മാരായിത്തീർന്നു.ഗൌഡപാദാചാര്യർ അദ്വൈതിയാണ്. വിഷ്ണുവിനേയോ ശിവനെയോ ഒന്നും അദ്ദേഹം അംഗീകരിയ്ക്കുന്നില്ല എന്നു മാത്രമല്ല ഇപ്പോൾപ്പോലും സനാതനക്കാർക്ക് അത്ര ഇഷ്ടമല്ലാത്ത ബുദ്ധഭഗവാനെ നല്ല സ്നേഹവുമായിരുന്നു.അപ്പൊ ഗൌഡനെക്കണ്ട് മതം മാറിയ സാ‍രസ്വതരെ ഗൌഡ സാ‍രസ്വതർ എന്നു വിളിയ്ക്കാൻ  തുടങ്ങി. 

എവിടെ നാട്? കേരളം. അരാഗുരു? ശ്രീനാരായണ ഗുരു. അപ്പൊ കേരളീയരായ ശ്രീനാരായണീയർ. അതാണ് ഗൌഡ സാരസ്വതർ. അവർ സരസ്വതീ നദി വറ്റിത്തുടങ്ങിയപ്പോൾ ഇപ്പോൾ കൊങ്കണം എന്ന് പറയപ്പെടുന്ന ദേശത്തേക്ക് വന്ന് പ്രവാസജീവിതം തുടങ്ങി. അവിടെ തങ്ങളുടെ ഗുരുവായ ഗൌഡപാദാചാര്യരുടെ സ്മരണയ്ക്കായി ഇന്നത്തെ ഗോവയിൽ ഒരു ഗൌഡപാദാചാര്യമഠം തുടങ്ങി. ശ്രീനാരായണഗുരുവിന്റെ സ്മരണയ്ക്കായി ഇംഗ്ലണ്ടിൽ കേരളീയരെല്ലാം ചേർന്ന് ഒരു പാഠശാല സ്ഥാപിയ്ക്കും പോലെ.അതിനു ശേഷം പതിമൂന്നാം നൂറ്റാണ്ടിൽ മധ്വാചാര്യർ എന്ന ഗുരു പ്രചരിപ്പിച്ച വിഷ്ണു എന്ന ദൈവത്തിനെ അരാധിച്ചിരുന്ന പ്രസ്ഥാനമായ വൈഷ്ണവ പ്രസ്ഥാനത്തിലേക്ക് മിക്ക ഗൌഡ സാരസ്വതരും മതം മാറി. ഗൌഡപാദാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിനു നേരേയെതിരാണ് മധ്വാചാര്യരുടെ ദ്വൈതവാദം. എന്നു മാത്രമല്ല അന്ന് ഇവരെ അനുകൂലിയ്ക്കുന്നവർ തമ്മിൽ പലയിടത്തും വലിയ അക്രമവും, കലാപവും യുദ്ധവും ഒക്കെ പതിവായിരുന്നു. അപ്പൊ ഇവർ മതം മാറുന്നത് രണ്ടാം തവണയാണ്. ദ്വൈതവാദത്തിനോടും വൈഷ്ണവ മതത്തിനോടും തദനുസാരമായ പൂജാവിധികളോടും കൂടിയാവണം വലിയതോതിൽ ചാതുർവർണ്യവും ഭാരതത്തിലേക്ക് കടന്നുവന്നിട്ടുണ്ടാവുക എന്നെനിയ്ക്ക് ഒരു തോന്നലുണ്ട്. തെളിവൊന്നുമില്ല. എന്തായാലും ഇന്ന് ഗൌഡ സാരസ്വതർ ശിവനേയും ഭജിയ്ക്കും വിഷ്ണുവിനേയും ഭജിയ്ക്കും. ഇതിനെയിന്നുമില്ലാതെ ഇതിനൊക്കെയെതിരേ നടന്നിരുന്നവരുടെ ദേവീരൂപത്തേയും ഭജിയ്ക്കും. റോമാക്കാരനും ഗ്രീക്കുകാരനും തുടങ്ങിവച്ച ജ്യോതിഷഫലവും നോക്കും.ചിലർ അദ്വൈതം സിദ്ധാന്തിയ്ക്കും. ബ്രിട്ടീഷുകാരുടെ പാന്റും ഷർട്ടും ഇടുകയും ചെയ്യും ഏതൊരു ഇൻഡ്യാക്കാരനേയും പോലെ.

(ഈ വൈഷ്ണവരായിത്തീർന്ന ഗൌഡസാരസ്വതർ പോർച്ചുഗീസുകാരുടെ വരവോടെ ഗോവയിൽ നിന്നു പാലായനം ചെയ്യേണ്ടി വന്നു. അവിടെ കൃസ്തുമതത്തിനു പങ്കുണ്ടെന്ന് പറയണം. നിഷ്ഠൂരരായ പോർച്ചുഗീസുകാർ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൊന്നുമാണ് മതം മാറ്റം നടത്തിയത്. ഗോവയിൽ നിന്ന് അവർക്ക് അവരുടെ വിഗ്രഹങ്ങളെയുമായി പാലായനം ചെയ്ത് അവിടെ നിന്നവർ ഇന്ന് കാനറ എന്നറിയപ്പെടുന്നയിടങ്ങളിലും കൊച്ചിയിലും ഒക്കെ കുടിയേറി. കൊച്ചിയിൽ വച്ച് കേരളത്തിലെ അതിക്രൂരനായ ഒരു ഭരണാധികാരിയായിരുന്ന ശക്തൻ തമ്പുരാൻ അവരിൽ ചിലരെ കൊന്ന് സമുദായത്തെയും അവരുടെ ക്ഷേത്രങ്ങളേയും മുച്ചൂടും മുടിയ്ക്കാൻ മുതിർന്നപ്പോൾ അവർ ഇംഗ്ലീഷ്കാരുടെ കോട്ടയ്ക്കകത്തും ആലപ്പുഴയിലും അഭയം തേടി.പോർച്ചുഗീസുകാർ പേടിപ്പിച്ച് മതം മാറ്റിയ സാരസ്വതർ ചിലർ അവരുടെ ചില ആചാരങ്ങളെങ്കിലും ഇന്നും തുടർന്നു വരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. മറ്റൊന്ന് സാരസ്വതരുടെ വിവാഹാനുഷ്ഠാനങ്ങൾ പാഴ്സി എന്നു പറയപ്പെടുന്ന മതത്തിലെ ആചാരങ്ങളുമായി അടുത്ത സാമ്യമുണ്ടെന്ന് പറയുന്നു. മതം മാറ്റം അങ്ങനേയും നടന്നിട്ടുണ്ട് എന്നു പറയുകയായിരുന്നു. 


ചോളഭരണകാലത്ത് തമിഴ്നാട്ടിൽ വൈഷ്ണവരേയും ഇങ്ങനെ നിർബന്ധിച്ച് പേടിപ്പിച്ച് ചില നിഷ്ഠൂരരായ ഭരണാധികാരികൾ മതം മാറ്റിയിട്ടുണ്ട്. ഈ സാരസ്വതർ-വറ്റിപ്പോയ സരസ്വതീ നദിയുടെ തീരത്തു നിന്ന് കാശ്മീരിലേക്ക് കുടിയേറിയവർ ആണു കാശ്മീരി പണ്ഡിറ്റുകൾ. മറ്റൊന്ന് പിന്നീടു വന്ന ചാതുർവണ്യത്തെ കൊങ്കിണികൾ സന്തോഷത്തോടെ അംഗീകരിച്ചെങ്കിലും ഈ ചാതുർവർണ്യമില്ലാതിരുന്ന സമൂഹത്തിന്റെ ആദ്യ പരിശ്ചേദം കൊങ്കിണികളിൽ കാണാം എന്നുള്ളതാണ്.


 കൊങ്കിണികൾ പൊതുവേ ഒരു ജാതിയായാണ് പിന്നത്തെക്കാലത്ത് അറിയപ്പെട്ടിരിയ്ക്കുന്നതെങ്കിലും അവരിലെ കുടുംബപ്പേരുകളിൽ (surname) ജോലി തിരിച്ച് വിഭാഗിച്ചിരിയ്ക്കുന്നത് കാണാം. അതായത് കുടുംബപ്പേരുകളുടെ അർത്ഥമാണ് പറയുന്നത്. കമ്മത്ത്=കൃഷിക്കാരൻ, പൈ=കാല് എന്നാണ് കൊങ്കിണി വാക്കിന്റെ അർത്ഥം.ചെറിയ ജോലികൾ ചെയ്യുന്നവർ എന്ന് പൊതുവേ ധരിയ്ക്കുന്നു.ചാതുർവണ്യത്തെപ്പറ്റി പറയുന്ന ഋഗ്വേദ സൂക്തമായ പുരുഷ സൂക്തത്തിലെ ശൂദ്രരുടെ വിശദീകരണം നോക്കുക. നായിക്/റാവു =നായകൻ പട്ടാളക്കാരൻ, പ്രഭു=പ്രഭു , ഭണ്ടാർക്കർ=ഭണ്ടാരി, ഖജനാവു സൂക്ഷിപ്പുകാരൻ, ഷേണായി=കണക്കപ്പിള്ള , ആചാര്യ/ഭട്ട്= ആചാര്യൻ, ബ്രാഹ്മണൻ എന്നിങ്ങനെ. അതിൽ ആചാര്യയും(ബ്രാഹ്മണൻ), നായികും(ക്ഷത്രിയൻ) കമ്മത്തും(വൈശ്യൻ), പൈയും(ശൂദ്രൻ) തമ്മിൽ വിവാഹ ബന്ധത്തിലുൾപ്പെടെ യാതൊരു വ്യത്യാസവുമില്ല. പണം കൊണ്ട് സാമാന്യേന ഉള്ള വ്യത്യാസമല്ലാതെ..

ഇപ്പറഞ്ഞത് ഇൻഡ്യയുടെ മുഴുവൻ ചരിത്രമാണ്. ശൈവനും വൈഷ്ണവനും തമ്മിൽ കലാപം. ഇവർ രണ്ടുപേരും ശാക്തേയരോട് കലാപം, ശാക്തേയർ കാപാലികരോട് കലാപം, കാപാലികർ ആരെക്കണ്ടാലും ചിരിച്ച്കൊണ്ട് നിൽക്കുന്ന തലയോട്ടിയായിക്കാണുന്ന വിധം സ്നേഹം, അങ്ങനെ അന്ന് നൂറുനൂറായി (ഇന്ന് കൃസ്ത്യാനിയും മുസ്ലീമും ഹിന്ദുവും ഒക്കെപ്പോലെ) തമ്മിൽത്തല്ലിയിരുന്ന ഭാരതത്തിൽ ഇന്നിവരൊക്കെ തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ? അതുപോലെ നാളെ സെർമൻ ഓഫ് മൌണ്ട് നൂറാവർത്തിയും, ലാ ഇലാഹ് ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന് അക്ഷരലക്ഷവും നമശിവായ പതിനായിരം വട്ടവു ജപിയ്ക്കും ജനം. ഒരു പിടിവള്ളിയ്ക്ക്... എന്തുകൊണ്ടാണ് ഈ വള്ളിയിൽ പിടിച്ച് കയറാൻ വിധം മുങ്ങിത്താഴുന്നത് എന്ന് ശാസ്ത്രീയമായി ചിന്തിയ്ക്കുന്നവർ ഭാഗ്യമുണ്ടേൽ കുഴിയിൽ നിന്നും പതുക്കെ കരയ്ക്ക് കയറാൻ സാധ്യതയുണ്ട്. ആരോ പണ്ട് പറഞ്ഞപോലെ സാർത്ഥവാഹക സംഘം ഓടിക്കൊണ്ടേയിരിയ്ക്കും.:) കാലം ആർക്കായും കാത്തുനിൽക്കുകയുമില്ല. 


പക്ഷേ ഇന്നിന്റെ രാഷ്ട്രിയത്തിൽ ഈ വിഷവിത്തുകൾ മുളപ്പിയ്ക്കാനെറിയുന്നത് പാറപ്പുറത്താവണമെങ്കിൽ ജനിച്ചുപോയതുകൊണ്ട് മേൽ‌പ്പറഞ്ഞ കാരണങ്ങളാലൊന്നുമല്ലാതെ ഭരണഘടനയുടെ റെസിഡ്യുവൽ ഡെഫനിഷൻ കൊണ്ട് ഹിന്ദുവായിപ്പോയവർ ചിന്തിയ്ക്കണം. അവർ ചിന്തിച്ചാലേ ശരിയാവുകയുമുള്ളൂ. ബാക്കിയെല്ലാവരും റേസിഡ്യുവൽ ഡെഫനിഷന്റെ സാധ്യതയിൽ ചിന്താപരിധിയ്ക്കു പുറത്താണ്.ഒരു റെസിദ്യുവൽ ഡെഫനിഷൻ നൽകുന്ന സ്വാതന്ത്ര്യം ഇവരുടെയൊക്കെ യൂട്യൂബ് വീഡിയോകൾക്ക് അടിയറ വയ്ക്കാതിരിയ്ക്കണം.പൊതുവേ ആധുനിക ഭാരതത്തിലെ ആ സമൂഹത്തിന്റെ ഈയിടെയുള്ള ചരിത്രമനുസ്സരിച്ച് പലയിടങ്ങളിലും ആ സ്വാതന്ത്ര്യം പല വികസനപടുക്കളുടെയും ആക്രമണകാരികളുടെയും പരമ്പരയ്ക്ക് അടിയറ വയ്ക്കുവാനുള്ള സാധ്യത കൂടിവരുന്നത് ആശങ്കാജനകമാണു താനും.സാമ്പത്തിക വികസനം സ്വാതന്ത്ര്യമല്ല എന്നു ഗൾഫ് നാടുകളിൽ കഴിയുന്നവർക്കെങ്കിലും പെട്ടെന്നു മനസ്സിലാകുമെന്ന് കരുതുന്നു.ശ്രീ ഗോപാലകൃഷ്ണൻ അവിടെയാണ് അപകടകാരിയാകുന്നത്. ഇന്നിന്റെ പ്രശ്നമാണത്. ആ വീഡിയോകളിൽ ഒന്നിൽ ആറെസ്സെസ്സുകാരോട് എന്നൊരു വീഡിയോയിൽ അദ്ദേഹത്തിന്റെ സമാധാനപരമായി നല്ല സ്വരത്തിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന രീതി ഉപദേശിയ്ക്കുന്നത് ഏതൊരു മനുഷ്യസ്നേഹിയേയും ആശങ്കാകുലരാക്കും.

(കമന്റുകൾ ആ പ്ലസ് പോസ്റ്റിലാവട്ടേ.ദേവതാധികരണം, അപശൂദ്രാധികരണം എന്ന ഭാഗങ്ങളും ഭാഷ്യവും പ്രക്ഷിപ്തമാണെന്ന് ഒരു സിദ്ധാന്തമുണ്ട്.പണ്ഡിതർ ചർച്ച ചെയ്യട്ടെ.അതിനുള്ള ജ്ഞാനം ഈയെഴുതുന്നയാൾക്കില്ല)