Tuesday, January 13, 2015

ദളിതരും ജാതിയും അഭിമാനവും

ജാതിവാൽ അഭിമാനമല്ല അപമാനമാണ് എന്ന് എല്ലാവർക്കും തോന്നണം.അതിനു ശരിയായ ചരിത്രം പഠിയ്ക്കണം.

അപ്പോഴും ഒന്ന് പറയണം. ചരിത്രത്തിലെ കുറച്ച് സമയം അടിയാളരായിപ്പോയ സമൂഹങ്ങൾ, ഈഴവരെ ഞാൻ കൂട്ടുന്നില്ല. ആരോമൽ ചേകവർ, കണ്ണപ്പച്ചേകവർ എന്നൊക്കെ  എന്ന് അന്തസ്സായി ജാതിപ്പേരു പിന്നിൽ വച്ച് നടന്ന് പാണന്മരെക്കൊണ്ട് പാട്ടുകളുമുണ്ടാക്കി ജീവിച്ച ഒരു പാരമ്പര്യമുണ്ടവർക്ക്. പിന്നെയത് ഉത്തരേന്ത്യൻ സവർണ്ണതയുടേ ശർമ്മയും ബോസും റോയിയും ഒക്കെയായത് എന്ത് തീരുമാനത്തിന്റെ പുറത്താണെന്ന് വിമർശിയ്ക്കുന്നുമില്ല. അതൊരു സമൂഹമടിച്ചേൽപ്പിച്ച ക്രൂരമായ അസ്തിത്വ പ്രതിസന്ധിയിൽ നിന്നുരുവായ ഡെസ്പരേറ്റ് മെഷേഴ്സ് ആയിരുന്നു.

അൽപ്പം ചരിത്രം അല്ല കഥ പറയാം ആരോമലായ ചേകവർ മാത്രമല്ല, തച്ചോളി ഒതേനക്കുറുപ്പ് എന്ന് പറയുന്ന ഒതേനനും തീയ സമുദായത്തിൽപ്പെടുന്നയാളാണെന്നും കുറുപ്പ് എന്നത് പടക്കുറുപ്പ് എന്ന പേരു ചേർന്നതുകൊണ്ടുള്ളതാണെന്നും ചില അഭിപ്രായങ്ങളുണ്ട്. ദേശവാഴിയുടെ വിവാഹം കഴിച്ച ഭാര്യയല്ല, ആരുമില്ലാതെ ജീവിച്ച അനാഥയായ ഉപ്പാട്ടിയാണ് ഒതേനന്റെ അമ്മ. ഒതേനൻ വിവാഹം കഴിച്ചത് ചാലിയ സമുദായത്തിൽ പെട്ട സ്ത്രീയെയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാലും അവരുടെ പിൻ തലമുറക്കാരെല്ലാം ഇന്ന് എൻ എസ് എസ് ലെ അംഗങ്ങളാണ്.  ഒതേനന്റെ അർദ്ധ സഹോദരനും ഏറ്റവുമടുത്ത സുഹൃത്തുമായ ചാപ്പൻ ഉപ്പാട്ടിയുടേയും ദാസിയുടെ മകനാണ്. അവർ വരമ്പിലൂടെ നടന്നപ്പോൾ അല്ലെങ്കിൽ എന്തിനാണ് പയ്യനാടൻ ചിണ്ടൻ നമ്പ്യാർ വഴിമാറാൻ പറഞ്ഞത്? ഒതേനൻ അച്ഛന്റെ തറവാട്ടിൽ ചെന്ന് കുളത്തിൽ കുളിച്ച് അവിടേ ബഹളം ഉണ്ടാക്കി തന്റെ അച്ഛനെ കാണണം എന്ന് നിർബന്ധം പിടിച്ചാണ് അദ്ദേഹം തന്റെ പിതൃത്വം ഉറപ്പിയ്ക്കുന്നത്.

അവിടുന്നിഞ്ഞ് തിർവന്തോരത്തോട്ട് വരാം. പുലയനാർക്കോട്ട (ചേകവൻ അല്ല ചേകവർ ആണെന്നും പുലയൻ കോട്ട അല്ല പുലയനാർ കോട്ട ആണെന്നും കാണുന്നുണ്ടല്ലോ.) തിരുവനന്തപുരത്താണ്. പുലയനാരുടെ കോട്ട. അധികം ചരിത്രമൊന്നും ബാക്കി വച്ചിട്ടില്ല കുഴിച്ച് കുളം തോണ്ടി തുറകയറ്റുന്ന പാരമ്പര്യമുള്ള മാർക്കം കൂടി 'വർമ്മ' മാരായ അവിടെ പിന്നെ ഭരിച്ച പുലയന്മാർ. ചേരമരെപ്പറ്റി കേട്ടിട്ടുണ്ടോ? ആരാണ് ചേരമർ? പുലയർ. ചേര രാജവംശം എന്നോ?

ഈ സമയത്ത് തന്നെ കൊക്കോതമംഗലം വാണിരുന്ന കോതറാണി എന്ന പുലയറാണിയെപ്പറ്റി ആർക്ക് ചരിത്രത്തിലറിയാം? ആറ്റിങ്ങൽ രാജാവ് വിവാഹം കഴിയ്ക്കാനാഗ്രഹിച്ച അവരുടെ മകൾ ആതിര റാണി അതിനു സമ്മതിയ്ക്കാഞ്ഞതും മറവപ്പടയുമായി ആതിരറാ‍ണിയെ കൈക്കലാക്കാൻ വന്ന ആറ്റിങ്ങൽ രാജാവും അതിനെതിരേ പടനയിച്ച അമ്മയും മകളും കോതറാണി യുദ്ധത്തിൽ തോറ്റത് കണ്ട ആതിരറാണി കുതിരപ്പുറത്ത് പുലയനാർക്കോട്ടയിലെത്തി അവിടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതും ഒക്കെ തിരുവനതപുരത്തെ ഐതിഹ്യമാലയാണ്. അങ്ങനെയല്ല അവർ കപ്പൽമാർഗ്ഗം വേറേയേതോ രാജ്യത്തേക്ക് സമ്പത്തും സ്വർണ്ണവുമെടുത്ത് പോയെന്നും കഥയുണ്ട്. വിദേശരാജ്യങ്ങളുമായി കോക്കോതമംഗലത്തിനു കച്ചവടം ഉണ്ടായിരുന്നു.

ഐതിഹ്യങ്ങളാണ്, ശബരീനാഥനും വിജയകുമാറുമെല്ലാം ഇപ്പൊ നടന്ന് തീർക്കുന്ന അരുവിക്കരയിലെ ഐതിഹ്യങ്ങൾ .ഈ ഐതിഹ്യമാലയൊക്കെ ഒന്ന് എഴുതാൻ ശങ്കുണ്ണി എന്നൊരു 'ഉണ്ണി' ഉണ്ടാവാൻ ആരും സമ്മതിച്ചില്ലെന്ന് മാത്രം.

ചരിത്രം പഠിയ്ക്കാനുള്ളവർ ഇതെല്ലാം മറന്ന് കേരളത്തിലങ്ങോളമിങ്ങോളം എല്ലാം ബുദ്ധപ്രതിമകളാ‍രുന്നെന്ന് പ്രൊപ്പഗാണ്ട അടിച്ചിറക്കുന്ന തിരക്കിലാണ്.

ഈ നാട് ഭരിച്ചിരുന്നവരും ഇവിടെയുണ്ടായിരുന്നവരും പുലയരും, പറയരും, കുറവരും ഒക്കെയാണ്. ഇന്നത്തെ നായരും നമ്പ്യാരും ഉണ്ണിത്താനും വല്യത്താനും വർമ്മയും മുസ്ലീമും കൃസ്ത്യാനിയും ഒക്കെ ഈ പുലയനും കുറവനും പറയനുമൊക്കെ തന്നെയാണ്. ഈഴവർക്ക് ബൗദ്ധപാരമ്പര്യം പറഞ്ഞ് കേൾക്കുന്നു. ഈഴുവരിൽ ഈഴുവർ ഈഴുവരാരുന്നെന്നും പറയുന്നു. ആവാം. എന്നാൽ അവരിൽ എല്ലാവർക്കുമുണ്ട് എന്ന് തോന്നുന്നില്ല. തീയർ സമുദായത്തിന്റെ പ്രാമാണികതയെപ്പറ്റി ഞാനായിട്ട് അധികം പറയണ്ട. അതിനു ഓ വീ വിജയനുണ്ട്.

ബ്രാഹ്മണർ പ്രീസ്റ്റ് ഹുഡ് അവരുടേതാക്കി കേരളമാഹാത്മ്യവും കേരളപ്പിറവിയും ഓണവുമൊക്കെയായി ഭേഷാ വന്നപ്പൊ ആ പൗരോഹിത്യത്തെയും അവരുടെ ഐഡിയോളജിക്കൽ യുദ്ധത്തിൽ വീണുപോയ ഈ വിഭാഗങ്ങളിലൊക്കെത്തന്നെയുള്ള ചില ഭരണക്കാരേയും താങ്ങി നിന്ന പുലയനേയും പറയനേയുമൊക്കെ നമ്പ്യാരും ഉണ്ണിത്താനുമൊക്കെ ആക്കിയതാവണം.

ജാതിപ്പേരുകളെല്ലാം സ്ഥാനപ്പേരുകളാ‍യിരുന്നു എന്ന് മറക്കരുത്. ഒരൊറ്റ സവർണ്ണ ജാതിപ്പേരും സ്ഥാനപ്പേരല്ലാതെയില്ല. പിള്ള അക്കൗണ്ടന്റ് കൊച്ചീൽ അക്കൗണ്ടന്റ് മേനോൻ, കുറുപ്പ് എന്നത് സർജന്റ്,നമ്പ്യാർ ക്യാപ്റ്റൻ, നായർ സോൾജ്യർ,  ഉണ്ണിത്താൻ മാനേയർ, വല്യത്താൻ ജനറൽ മാനേയർ തമ്പി ഞമ്മന്റെ മ്വോൻ ഇങ്ങനെ സകല ജാതിപ്പേരും രാജാക്കന്മാരുമായി ബന്ധമുള്ള സ്ഥാനപ്പേരാണ്.

അതിൽ ആപ്പീസർ സ്ഥാനത്തിനു മുകളിലുള്ളത് കാശുകൊടുത്താലും കിട്ടുമാരുന്നു. കർത്തായും കൈമളും, ഉണ്ണിത്താനും തരകനും വല്യത്താനുമൊക്കെ പണം കൊടുത്ത് നേടാമായിരുന്നു.  സ്വയം വർമ്മമാരെന്ന് വിളിച്ച് അതെന്തോ വലിയകാര്യമെന്ന്  ആശ്വസിച്ച ചില മണ്ടൻ രാജാക്കന്മാരുടെ,  അവരെ ബ്രാഹ്മണർ പറ്റിച്ചത് പോലെ മറ്റുള്ളവരെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ഉപായമാരുന്നു അതൊക്കെ. പണം കൊടുക്കാത്തവരെയും അവരെ എതിർത്തവരേയും അവസാനം താഴ്ന്ന ജാതികളായി.

അർത്ഥമുള്ള, ചരിത്രമുള്ള പേരുകൾ, വേരുള്ള പേരുകൾ പുലയൻ, പറയൻ, വള്ളുവൻ, സാംബവൻ, ഈഴവൻ ഒക്കെയാണ്. പുലത്തിനു (വേദം, വയൽ) അധികാരി പുലയൻ, പറ കൊട്ടുന്നവൻ പറയനെങ്കിലും ആ പേരു താരതമ്യേന പുതിയതാണ്. വള്ളുവർ എന്നായിരുന്നു മുൻപേ ഉള്ള പേര്. തിരുവള്ളുവരുടെ വള്ളുവർ .തിരുക്കുറൽ . അമൃതം. പല്ലവരാജാക്കന്മാരുടെ വൈദ്യന്മാരും മാന്ത്രികരും പുരോഹിതരുമായിരുന്നു വള്ളുവർ. വെള്ളാളർ ഇന്നും നല്ല സ്ഥിതിയിലും അവരെപ്പറ്റി നല്ല രീതിയിൽ പഠനങ്ങളും വന്നിട്ടുള്ളത് കൊണ്ട് അവരെപ്പറ്റി ഞാനായിട്ട് പറയണ്ട. യഥാർത്ഥ ജാതികൾ അവയൊക്കെയാണ്. വേങ്കടാമല മുതൽ കന്യാകുമരി വരെ തമിഴ്മൊഴി മധുമൊഴി തിരുക്കുറൾ.

പുലയൻ പറയൻ ചേകവൻ അല്ല പുലയർ പറയർ ചേകവർ. വേലത്താർ.

ദളിതസ്വത്വം അഭിമാനമാണ്, അധികാരത്തിന്റെ അല്ലെങ്കിൽ അധികാരത്തിനു വശപ്പെടാതിരുന്നതിന്റെ അഭിമാനം, വയലിൽ, കടലിൽ, കാട്ടിൽ, വഴിയിൽ പണിയെടുത്ത് വിയർക്കുന്നവന്റെ അഭിമാനം, കണ്ടുപിടിത്തക്കാരന്റെ, ശാസ്ത്രജ്ഞന്റെ, കലാകാരന്റെ അഭിമാനം.

അവനവനു തന്നെ ആനത്തട്ടിപ്പുകൾ എന്ന് ബോധ്യമുള്ള പൗരോഹിത്യത്തിന്റേയും ഇരുന്നുണ്ണുന്നതിന്റേയും ആളേപ്പറ്റിയ്ക്കുന്നതിന്റേയും അന്തസ്സല്ല. അറിവിന്റെ അഭിമാനം. നട്ടെല്ലുറപ്പോടെ നിന്ന പരമ്പരയുടെ അഭിമാനം. അല്ല അഹങ്കാരം.

അതായത് സവർണ്ണ ജാതിവാൽ അഭിമാനമാണേൽ അതിലുമഭിമാനമാണെന്റെ മുത്തച്ചന്റെ ജാതിവാലെന്ന് പ്രഖ്യാപിയ്ക്കാൻ നമുക്ക് കഴിയണം. അതിൽ അന്നുതൊട്ടിന്ന് വരെ നിലനിൽക്കുന്ന സമരങ്ങളുടെ, അടിച്ചമർത്തലിന്റെ കരച്ചിലിന്റെ കണ്ണീരിന്റെ കഥയുണ്ട്. കൊല്ലത്ത് പിരങ്കി മൈതനത്ത് കല്ലുമാലകൾ അറുത്തെറിഞ്ഞതിന്റെ, മുലക്കച്ചകൾ മുറുക്കിയുടുത്തതിന്റെ വില്ലുവണ്ടിയിൽ കാളി അയ്യനായെത്തിയപ്പൊ ജാതിവാലുകൾ മാളങ്ങളിലൊളിച്ചതിന്റെ ഒരുപക്ഷേ ഇൻഡ്യയിലെയോ ലോകത്തിലേയോ തന്നെ ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന്റെ ചരിത്രത്തിന്റെ, പുലയർക്ക് പാഠശാല സ്ഥാപിച്ച് പഠിപ്പിച്ചും അവരെ അമ്പലത്തിൽക്കയറ്റുവാൻ സ്വന്തം ജാതിക്കാരോട് പോലും കെഞ്ചിയും അരുവിക്കരയിൽ അവനവന്റെ ശിവനെ പ്രതിഷ്ഠിച്ച ഒരു നാണുസാമിയുടെ ചരിത്രമുണ്ട്. അഭിമാനമാണത്..

അല്ലെങ്കിൽ അതാണഭിമാനം.