Friday, July 31, 2015

ഭാരതരത്നം


ഭാരതശിരസ്സിലെ അപൂർവവും ഉത്കൃഷ്ടവുമായ രത്നമായിരുന്ന ഡോ. എ പി ജെ അബ്ദുൾ കലാം ജീവൻ വെടിഞ്ഞു. ദേഹം വെടിഞ്ഞുപോയി എന്ന കുറ്റം ചെയ്തതുകൊണ്ട് അദ്ദേഹത്തെ വിചാരണചെയ്യുന്ന സാമൂഹ്യമാദ്ധ്യമ മഹാത്മാക്കളുടെ സമയമാണല്ലോ ഇത്. പറയാനൊന്നുമില്ലാതെയിരുന്നാലും ഒന്നും പറയാതെ പോകുന്നത് ഉചിതമാവില്ല. ഒരു കല്ലെങ്കിൽ ഒരു കല്ല് അദ്ദേഹത്തിനു നേരേ എറിഞ്ഞില്ലെങ്കിൽ പുരോഗമന മുഖംമൂടികൾ കിട്ടാതെയായാലോ എന്ന വിഷമമുള്ളത് കൊണ്ട് ചിലത് പറയുന്നു .
കടന്ന് വരുവാൻ ചുവന്ന പരവതാനികൾ വിരിച്ച പട്ടുപാതയുമായല്ല രാമേശ്വരം കടപ്പുറത്തെ ജൈനുലാബ്ദിന്റേയും ഐഷുമ്മയുടേയും മകനെ ലോകം എതിരേറ്റത്. വിഷമതകളുടേയും കഷ്ടപ്പാടുകളുടേയും നാളുകളിൽ നിന്ന് അദേഹം സ്വായത്തമാക്കിയത് ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാൻ ഏതറ്റം വരേയും പ്രയത്നിയ്ക്കാൻ മടിയില്ലാത്ത ആ അഗ്നിച്ചിറകുകൾ തന്നെയായിരുന്നു.

വളരെ ആഗ്രഹിച്ച ഇന്ത്യൻ വ്യോമസേനയിലെ ആയോധന വൈമാനികന്റെ പദവിയിലേക്കുള്ള പരീക്ഷയിൽ വിജയിയ്ക്കാതെയിരുന്നത് ഭാരതത്തിനു വേണ്ടി അദ്ദേഹത്തിനു ചെയ്യുവാൻ വേറേയൊരുപാടുണ്ടെന്നതിനു നിയതി കണ്ടുവച്ച വഴിയായിരിയ്ക്കണം. രാജ്യസുരക്ഷാ ഗവേഷണ വികസന സംഘടനയെന്ന DRDO യിലേക്ക് ശാസ്ത്രജ്ഞനായി ജോലിയിലേറുമ്പോൾ തനിയ്ക്ക് നഷ്ടപ്പെട്ട അവസരങ്ങളേപ്പോലും മുന്നോട്ടുള്ള പാതയിലേയ്ക്ക് വെളിച്ചമാക്കുന്ന മനോവിഭാനതയും അദ്ദേഹത്തിനുണ്ടായി.
പിന്നീട് ശൂന്യാകാശഗവേഷണത്തിലും ആത്യന്തികമായി മിസൈൽ സങ്കേതികതയിലും ഭാരതത്തിന്റെ സ്വാശ്രയത്വത്തിന്റേയും സുരക്ഷയുടേയും സൂത്രധാരനാവുകയും പുരോഗതിയുടെ പാതയിലേയ്ക്ക് ആധുനികഭാരതത്തിനെ കൈപിടിച്ചുയർത്തുകയും ചെയ്ത അദ്ദേഹം രാജ്യത്തിന്റെ എല്ലാമെല്ലാമായ പരമോന്നതപദവിയിലേയ്ക്ക്, സർവസൈന്യാധിപന്റെ പദവിയിലേയ്ക്കുയരുമ്പോൾ ഭാരതത്തിന്റെ അഭിമാനം വാനോളമുയർന്നു.

രണ്ടാം ആണവപരീക്ഷണം മുതൽ മിസൈൽ സാങ്കേതികത വരെ ഭാരതത്തിനു സമ്മാനിച്ച, ജീവിതം മുഴുവൻ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടേയും വികസനത്തിന്റേയും ആശയപ്രചരണത്തിനു ചെലവഴിച്ച അദ്ദേഹത്തിനെ ശാസ്ത്രജ്ഞൻ എന്ന് മാത്രം വിളിയ്ക്കുന്നത് ശരിയല്ല. അതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായിരുന്നു. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിയ്ക്കണമെന്നുള്ള മാതൃക, ചിന്തകനും നേതാവുമായിരുന്നു. രാജഋഷി . ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന മഹാഋഷി.

വിമർശനശരങ്ങളാണ്. അണുപരീക്ഷണം നടത്തി! ആണവനിലയങ്ങളെ അനുകൂലിച്ചു!! മിസൈലുണ്ടാക്കി!!! ആണവപരീക്ഷണം ഭാരതത്തിൽ ആകെ മൂന്നെണ്ണമേ നടത്തിയിട്ടുള്ളൂ. വെറും മൂന്നെണ്ണം. ആകെ അറുപത്തെട്ട് കിലോടൺ ടീ എൻ ടിയ്ക്ക് തുല്യം ഇന്ധനം. അവരവരുടേതായ നമ്മൾ നമ്മളുടേതായ ചൈന ലോകമറിഞ്ഞ് മാത്രം നാൽപ്പത്തിയേഴ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇരുപത്തിനാലായിരത്തിനാനൂറ്റിയൊൻപത് കിലോടൺ!! ഇംഗ്ളണ്ട് ഫ്രാൻസ് എന്നിവ ഓരോരുത്തരും ഏതാണ്ട് നൂറിനടുത്ത് പരീക്ഷണങ്ങൾ. സോവ്യറ്റ് റഷ്യ ആയിരത്തിനടുത്ത്. അമേരിക്ക 1032 പരീക്ഷണങ്ങൾ അതായത്രുലക്ഷത്തിതോണ്ണൂറ്ററായിരത്തിഅഞ്ഞൂറ്റിപ്പതിനാലു കിലോടൺ ടീ എൻ ടീ യ്ക്ക് തുല്യം.

ആണവപരീക്ഷണങ്ങൾ മാത്രമല്ല, ഏത് വിധേനയും ആ ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവ തങ്ങൾക്കെതിരേയുള്ള സകലമാന രാജ്യങ്ങൾക്ക് നേരെയും യാതൊരു തത്വദീക്ഷയുമില്ലാതെ പ്രയോഗിയ്ക്കാൻ യാതൊരു മടിയുമില്ലെന്നു ദിവസം കണക്കിനു തെളിയിച്ച്കൊണ്ടിരിയ്ക്കുന്ന ആഗോള ഭീമന്മാർ. ആണവായുധം കയ്യിലുണ്ട് എന്നത് മാത്രം ഉയർത്തിക്കാണിച്ച് ലോകസഭകളിൽ അദ്ധ്യക്ഷന്മാരായി ഞെളിഞ്ഞിരിയ്ക്കുന്ന മാടമ്പിത്തം. വൻ രാജ്യങ്ങളേപ്പോലും വിറപ്പിയ്ക്കാൻ മടിയില്ലാത്ത താൻപ്രമാണിത്വം…
ഭാരതം മാത്രം ആണവായുധം ഉണ്ടാക്കാതിരുന്നാൽ മതിയല്ലോ !!
യൂ എസ് ഏ യിൽ നൂറോളം, ഫ്രാൻസിൽ അൻപത്തിയെട്ട്, ജപ്പാനിൽ നാൽപ്പത്തിയെട്ട്, റഷ്യയിൽ മുപ്പത്തിയെട്ട് , കൊച്ച് ഫിൻലാൻഡിൽ നാല്, സ്വീഡനിൽ പത്ത് , നെതർലാൻഡ്സിൽ ഒന്ന് വീതം ആണവനിലയങ്ങളുണ്ട്. (അവരൊക്കെയാണല്ലോ ഇപ്പഴത്തെ മഹാത്മാക്കൾ. നോർഡിക് മഹാത്മാക്കൾ) . ലോകഭീമന്മാർ ഇപ്പോൾ ആണവശക്തിയെ ഹരിതോർജ്ജമായി പ്രഖ്യാപിയ്ക്കണമെന്ന് ലോബിയിങ്ങ് നടത്തുന്ന കാലം.
ആണവമാലിന്യസംസ്കരണം പണ്ടത്തേക്കാൾ ഒരുപാട് കാര്യക്ഷമമായി നടത്താവുന്ന സാങ്കേതികതകൾ കൈപ്പിടിയിലായ സമയം. ഊർജ്ജസുരക്ഷയും സ്വയം പര്യാപ്തതയും ഏത് രാജ്യത്തിന്റേയും വികസനത്തിന്റെ ഒരേയൊരു ഘടകമായ സമയം. പെട്രോ ഡോളർ തലപ്പാവുകളിലൊളിപ്പിച്ചിട്ടുണ്ട് എന്ന കാരണത്താൽ ലോകഭീമന്മാർപോലും തലപ്പാവുകൾക്ക് വിടുപണി ചെയ്യുന്ന സമയം…

ഭാരതത്തിൽ പക്ഷേ ആണവനിലയമുണ്ടായാൽ അത് ആപത്ത്. !!

സ്ട്രാറ്റജിക് മിസൈൽ സിസ്റ്റങ്ങൾ യൂ എസ് ഏയ്ക്ക് മുതൽ സമാധാനപ്രീയരായ ജപ്പാനു വരെയുണ്ട്. ചൈനയ്ക്കും പാകിസ്ഥാനിനും ശ്രീലങ്കയ്ക്കും അൽ ഖ്വൈദയ്ക്കും ഇറാനും ഇറക്കിനും റഷ്യയ്ക്കുമെല്ലാം മിസൈലുകളുണ്ട്. അവ ഏത് നിമിഷവും മറ്റുള്ളവർക്ക് നേരേ പ്രയോഗിയ്ക്കാൻ തയാറാക്കി നിർത്തിയിരിയ്ക്കുകയുമാണ്. അത് വച്ച് വിലപേശി പലതും അന്താരാഷ്ട്രതലത്തിൽ നേടിയെടുക്കുന്നു.

പക്ഷേ ഭാരതത്തിനു സ്വന്തമായി സ്ട്രാറ്റജിക് മിസൈൽ സിസ്റ്റങ്ങൾ ഉണ്ടാവാൻ പാടില്ല. !!

പ്രീയ അബ്ദുൾ കലാം , സ്വന്തം വീട്ടിൽ നിന്നാരെങ്കിലും വിട്ടുപോയെന്ന പോലെ വിഷമത്തോടെ എഴുതുന്നു. അങ്ങേയ്ക്കെന്റെ കൂപ്പുകൈ. ഭാരതത്തെ ഭാരതമാക്കിയതിനു. നിവർന്ന് നിൽക്കാൻ പഠിപ്പിച്ചതിന്. സ്വപ്നങ്ങൾ തന്നതിന്, വഴിവിളക്കേകിയതിന്.

രണ്ടായിരത്തിയിരുപത് കാണാൻ അങ്ങില്ലാതെപോയല്ലോ എന്ന് വിഷമിച്ച് പലയിടത്തും ആൾക്കാർ എഴുതിയിരിയ്ക്കുന്നത് കണ്ടു. അത് അങ്ങയെപ്പോലെയുള്ളവർ തന്ന വിശ്വാസമാണ്.
‘നന്നായി, രണ്ടായിരത്തിയിരുപത് കാണാൻ അങ്ങിവിടെയില്ലാതെ പോയത്’ എന്ന് എഴുതുന്നതിനു പകരം (അങ്ങനെയായിരുന്നു അവസ്ഥ) ഭാരതം രണ്ടായിരത്തിയിരുപതിലേക്ക് ഉണർന്നേണീയ്ക്കും എന്ന് തന്നെയാണ് എല്ലാവരും പറഞ്ഞിരിയ്ക്കുന്നത് എന്നുള്ളത് കൊണ്ട് ഇനിയൊരു പിറകോട്ട് പോക്കില്ല എന്ന ആത്മവിശ്വാസത്തോടെ പ്രീയ അബ്ദുൾ കലാം , അങ്ങയുടെ സാർത്ഥകമായ ജീവിതത്തിന്റെ കർമ്മയോഗത്തിനു മുന്നിൽ ശക്തിയിലേക്കും ഔന്നത്യത്തിലേയ്ക്കും സ്വാശ്രയത്തത്തിലേയ്ക്കും ഉണർന്നെണീയ്ക്കുന്ന ഭാരതത്തിന്റെ ആദരാഞ്ജലികൾ.

No comments:

Post a Comment