Sunday, December 18, 2016

കലാകാരന്റെ ഉദ്ധരിച്ച വാലുകൾ

ഞാനൊരു ഹനുമാൻസ്വാമി ഭക്തനാണ്. സംശയമുണ്ടെങ്കിൽ പ്രൊഫൈൽ ഫോട്ടോയിലോട്ട് നോക്കിയാൽ മതി. കുറേ നാളായി അത് തന്നെയാണ് പടം. ഇടയ്ക്ക് പ്രത്യക്ഷപ്പെടുമെന്നേ ഉള്ളൂ 

ഭക്തനെന്ന് പറയാമോ? കൃഷ്ണനെ ഉണ്ണിയെന്ന് വിളിച്ച് സ്വന്തമാക്കിക്കൊണ്ട് നടക്കുന്ന അമ്മമാരും കാമുകിമാരും അണ്ണനെന്ന് വിളിച്ച് കൂട്ടുകാരനായി കൂടെക്കൊണ്ട് നടക്കുന്ന അനുജന്മാരുമുള്ള നാടാണ്. 

ഹനുമാൻ സ്വാമി നമ്മടെ സ്വന്തം അണ്ണനാണ്.

മാരുതതുല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം എന്നാണ് സംസ്കൃതത്തിൽ പുള്ളീടെ പഞ്ച് ഡയലോഗ്. ഇന്ദ്രിയജയം സാധ്യമായ ആളാണ്. വരിഷ്ഠമായ, ശ്രേഷ്ഠമായ ബുദ്ധിയാണ് ഹനുമാൻ സ്വാമി. കാറ്റിനു തുല്യമായ വേഗത. സകല ഇന്ദ്രിയങ്ങളേയും ജയിച്ച് ഹൃദയഗുഹയിൽ മുഴങ്ങുന്ന രാമ രാമനെന്ന മുഴക്കത്തിൽ മനസ്സിനെ പൂർണ്ണമായും നിഗ്രഹിച്ച് ധ്യാനനിമഗ്നനായിരിയ്ക്കുന്ന ചിരഞ്ജീവി.

നിങ്ങൾക്ക് ഹോമോസെക്ഷ്വൽ ആവാം, ഹെട്രോസെക്ഷ്വൽ ആകാം, ബൈസെക്ഷ്വൽ ആകാം. ഒരു കുഴപ്പവുമില്ല. നിങ്ങളുടെ കൂട്ടത്തിലെങ്കിലും നിങ്ങൾ അംഗീകരിയ്ക്കപ്പെടും. ലോകം ഭൂരിപക്ഷവും ഹെട്രോസെക്ഷ്വൽ ആൾക്കാരായത് കൊണ്ട് ബാക്കിയുള്ളവർക്ക് ഭൂരിപക്ഷത്തിന്റെ ആനുകൂല്യമുണ്ടായിരിയ്ക്കില്ല എന്ന് മാത്രം.

പക്ഷേ നിങ്ങൾ എസെക്ഷ്വൽ ആണെന്ന് പറഞ്ഞുനോക്കൂ.

ലോകം മുഴുവൻ, ഹോമോയും ഹെട്രോയും ബൈയും സകലവനും പൊട്ടിച്ചിരിയ്ക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ലിംഗം ഉദ്ധരിച്ചില്ലെങ്കിൽ അതിൽ കമ്പു കെട്ടിവച്ചെങ്കിലും ഉദ്ധരിപ്പിയ്ക്കാൻ നോക്കും. അതിനും കഴിഞ്ഞില്ലെങ്കിൽ നിങ്ങളെ കള്ളനെന്ന് മുദ്ര കുത്തും.

ഇന്ദ്രിയനിഗ്രഹം സകലർക്കും അതി ഗംഭീരമായ ദേഷ്യമുണ്ടാക്കുന്ന കാര്യമാണ്. ഞാൻ വെറുതേ പറയുകയല്ല. ആരെങ്കിലും ഏതെങ്കിലും വികാരത്തിനതീതമായി കടന്നു എന്ന് തോന്നിയാൽ ലോകം മുഴുവൻ അതിനെ അയാളെ പഴിയ്ക്കും. ഫ്രോയ്ഡ് മുതൽ ന്യൂറോഇമേജിങ്ങ് വരെ തെളിവുകളായി വരും.

ഹനുമാൻ സ്വാമിയുടെ ഇന്ദ്രിയങ്ങളെല്ലാം ഉള്ളിലേയ്ക്ക് തുറന്നിരിയ്ക്കുകയാണ്. ഒന്നും പുറത്തേയ്ക്കില്ല. ലിംഗം ഒരു ഇന്ദ്രിയമായി സാധാരണ കണക്കുകൂട്ടാറില്ലെങ്കിലും അത് ഇന്ദ്രിയമായാൽ അതും.

കണ്ണ് മൂക്ക് ചെവി നാക്ക് ത്വക്ക് എന്നിവയൊക്കെയല്ലാതെ ലിംഗത്തോട് വലിയൊരു ആകർഷണമുണ്ട് മനുഷ്യർക്ക്. അവന്റെ അസ്തിത്വം, ജീവിയ്ക്കുന്നതിന്റെ ഒരേ ഒരു ചോദന ആ സാധനവുമായി കണക്ടഡാണ്.

ഇനി രാവിലേ എഴുനേൽക്കുമ്പൊ അദ്ദേഹത്തിന് Nocturnal penile tumescence എങ്കിലും ഉണ്ടാവില്ലേ? ഉണ്ടാവുമായിരിയ്ക്കും. ത്വങ്മാംസരക്താസ്ഥിവിണ്മൂത്രരേതസാം പഞ്ചഭൂതകനിർമ്മിതമാണെങ്കിൽ ആണെങ്കിൽ ഉണ്ടാവുമാരിയ്ക്കും. എന്തായാലും അദ്ദേഹത്തിന് അതിലൊന്നും വലിയ താൽപ്പര്യമില്ല എന്നാണ് പറച്ചിൽ.

ആരു പറയുന്നു?
പടച്ചവർ തന്നെ പറയുന്നു.

ഇതിനു മുന്നേ ഹനുമാനെ എം എഫ് ഹുസൈനാണ് വിവാദമായി വരച്ചിരിയ്ക്കുന്നത്. ഒന്നല്ല പലതവണ. ശാസ്ത്രലോകം തള്ളിക്കളഞ്ഞെങ്കിലും കലാസാംസ്കാരികജീവികൾക്ക് വലിയൊരു അഭയമാണ് ഫ്രോയിഡ് ഇന്നും. തങ്ങളുടെ സകല പെറപ്പുകൾക്കും അവിടന്ന് വിശദീകരണം ലഭിയ്ക്കുമെന്ന ഒരൊറ്റ കാരണമാണാ ആകർഷണത്തിനാധാരം. ഉദ്ധരിച്ചു നിൽക്കുന്ന തന്റെ വാലിൽ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ഒരു നഗ്നയായ സ്ത്രീ. ഹുസൈൻ സാഹെബിന്റെ ഒരു ചിത്രമാണ്.

വാലെങ്ങനേയാ ഉദ്ധരിയ്ക്കുക?

കലാകാരന്റെ വാൽ ഉദ്ധരിയ്ക്കും. വാലു മാത്രമല്ല അവന്റെ രോമം പോലും ഉദ്ധരിയ്ക്കും.

ആ സ്ത്രീ സീതാദേവിയാണെന്നാണ് ആരൊക്കെയോ പറയുന്നത്.

ഹനുമാന്റെ അമ്മയാണ് സീതാദേവി.

അതെങ്ങനെയാണ് അന്യയായ, സ്വന്തം സ്പീഷീസ് പോലുമല്ലാത്ത ഒരു സ്ത്രീ അദ്ദേഹത്തിന്റെ അമ്മയാകുന്നത്? പാവങ്ങൾക്ക് അങ്ങനെയൊക്കെയാകാം. പണക്കാർക്ക് സ്വന്തം അമ്മ പോലും അമ്മയല്ലാതാവുമ്പൊ പാവങ്ങൾക്ക് കറുത്തവരും വെളുത്തവരും ഇരുണ്ടവരും എല്ലാം അക്കനും അമ്മയും അമ്മാവനും അനിയനും അണ്ണനുമൊക്കെയാണ്. പിച്ചയെടുക്കുമ്പോൾ വിളി കേട്ടിട്ടില്ലേ? അമ്മാ വല്ലതും തരണേ..

പാവങ്ങൾക്കങ്ങനെയാണ്.

എന്തായാലും സ്വന്തം മാതാവിനെ ഉദ്ധരിച്ചുനിൽക്കുന്ന വാലിൽ നഗ്നയാക്കിയിരുത്തി ചാടുന്ന ഹനുമാൻ സ്വാമിയുടെ ചിത്രം കണ്ട ആരുടെയൊക്കെയോ ദേഷ്യം പുറത്ത് ചാടി. ചാടിയ്ക്കാൻ ഡിസൈൻ ചെയ്തതാണെന്ന് അവരോർത്ത് കാണും. പക്ഷേ അവർ ചാടിയെന്നതാണ് കഥ.

അതോടെ സോത്ബീസ് എന്ന ലണ്ടനിലെ ഓക്ഷൻ ഹൗസിന്റെ ഓക്ഷനീർസ് താടിതടവിച്ചിരിച്ചു ചൊല്ലീ മുനി.. മില്യൺസ് ജെന്റിൽമാൻ മില്യൻസ്.

സോത്ബീസിൽ ഓക്ഷനു വരുന്ന പണം നേരായപണമാണെന്ന് കരുതുന്നുണ്ടോ? ഓരോ മില്യനുകളുടെയും പിറകേ ആയുധത്തിന്റേയും നിലവിളികളുടെയും കൊള്ളക്കൊലകളുടെയും ഭീകരവാദത്തിന്റേയും ക്രൂരമായ കണക്കുകളുണ്ടാവും. ആർട്ടിലെ നിക്ഷേപം എന്തിന്റെ ഭാഗമാണെന്ന് ഒരു ചെറിയ ഗൂഗിൾ സെർച്ച് നടത്തി തൃപ്തിയടയുക.

ഈ കിട്ടിയ പണത്തിന്റെയെല്ലാം ടാക്സ് അടയ്ക്കാൻ വയ്യാഞ്ഞ് ഖത്തറിലോട്ട് ചാടിയ ഹുസൈൻ സാഹിബ് വലതുപക്ഷ തീവ്രവാദികളുടെ രക്തസാക്ഷിയായി അറബിക്കുപ്പായമിട്ടു. ഖത്തറിലെ മാളികയിൽ കിടന്ന് സാഹെബ് ഹുക്ക വലിച്ചു വലിച്ചു വലിച്ചു..

ഇന്ന് ഹനുമാൻ സ്വാമിയുടെ വാലല്ല ഉദ്ധരിച്ചുനിൽക്കുന്നത്. ലിംഗം തന്നെയാണ്. ഹനുമാൻ സ്വാമിയല്ല നായകന്റെ പാർട്ണറുടെ ഹനുമാൻ ഭക്തിയാണെന്ന് വ്യാഖ്യാനമാവും.

എന്തായാലും നായകൻ ആ ചിത്രം വരച്ച് ശാഖയുടെ മുന്നിൽ, അതും മാറാട്ട് നടക്കുന്ന ശാഖയുടെ മുന്നിൽ കൊണ്ട് വച്ച് പ്രസിദ്ധീകരിച്ചെന്നും അടിയ്ക്കാൻ വന്ന ദണ്ഡകളുടെ മുന്നിൽ തന്റെ നഗ്നത തുറന്ന് വച്ചെന്നുമാണ് കഥയെന്ന് ആരോ പറഞ്ഞുതന്നിരുന്നു.

ആർ എസ് എസ് ഒരു വലതുപക്ഷ സംഘടനയാണെന്നാണ് ജയൻ ചെറിയാൻ നിലനിൽക്കുന്ന പക്ഷക്കാർ സ്വയം ഇടതുപക്ഷമായി വ്യാഖ്യാനിച്ച് പറയുന്നത്. അല്ലെന്നോ ആണെന്നോ ഇന്ന് വരെ പറയാൻ ആരും പോയിട്ടില്ല. പക്ഷേ പൂച്ചക്കവിതകളെഴുതുന്ന ഇടത് മാർക്സിസ്റ്റ് മഹാകവി പോലും സ്വവർഗ്ഗാനുരാഗികളെ പിടിച്ച് ഷോക്കടിപ്പിയ്ക്കണമെന്ന് പറഞ്ഞപ്പോഴും ലൈംഗികത ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നാണ് ആർ എസ് എസ് പറഞ്ഞത്.

അതൊരു കുറ്റമല്ലെന്നും ക്രിമിനലൈസ് ചെയ്യുന്നതിനെ അനുകൂലിയ്ക്കുന്നില്ലെന്നും പറയുകയുണ്ടായി. പിന്നീട് വിവാദമായപ്പോൾ മനശ്ശാസ്ത്രപരമായ വിഷയമായി എടുക്കണമെന്ന് റ്റ്വിറ്ററിൽ കുറിച്ചു അദ്ദേഹമെങ്കിലും, ഭാരതം പോലെയൊരു രാജ്യത്ത് ഒരു പ്രമുഖ സംഘടനയുടെ ജോയിന്റ് ജനറൽ സെക്രട്ടറി ഇത്രയുമെങ്കിലും പറഞ്ഞത് വലിയൊരു കാര്യമായാണ് എനിയ്ക്ക് തോന്നുന്നത്.

ഈ വിഷയത്തിൽ വേണമെങ്കിൽ പിണറായിയോട് നിങ്ങൾക്ക് അഭിപ്രായം ചോദിയ്ക്കാം. വലതുപക്ഷതീവ്രന്റെ, ദണ്ഡയുമായി ഉദ്ധരിച്ച ലിംഗങ്ങളെയെല്ലാം അടിച്ചുകൊഴിയ്ക്കാൻ നടക്കുന്നവരെന്ന് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നവരുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുടെ അഭിപ്രായത്തിന്റെ വാലിൽക്കെട്ടാവുന്ന വല്ലതുമെങ്കിലും കിട്ടുമോ എന്നറിയാനാണ്.

പക്ഷേ ഹനൂമാന്റെ ഉദ്ധരിച്ച ലിംഗവുമായി ജയൻ ചെറിയാൻ കുഴിച്ച കുഴിയിലേയ്ക്ക് പതിയെ ഗതികേടുകൊണ്ട്, അറിഞ്ഞുകൊണ്ട് തന്നെ പലരും നടന്നടുക്കുമ്പോഴും മാറാട്ട് ഒരു ജനതയെത്തന്നെ കലാപത്തിൽ നിന്നും സ്വയം പഴിയ്ക്കലിൽ നിന്നും വീണ്ടെടുത്ത് അവർക്ക് ആത്മവിശ്വാസവും ജീവിതവും കൊടുത്ത്, ഇനിയൊരു തവണകൂടി ഒരു കലാപമുണ്ടാവാതെ ജാഗ്രതപ്പെട്ട് അവിടത്തെ അവിടമാക്കിയ കുമ്മനത്തെപ്പോലെയുള്ള വെള്ളത്താടികൾ ഇവിടെയുള്ളപ്പോഴും, ജയൻ ചെറിയാനേ, താങ്കൾ ഹോമോഫോബിയയുടെ ഭാരതമുഖമായി ആ ദണ്ഡയേയും നഗ്നതകാണുമ്പൊ പകച്ചുപോയ മാറാട്ടെത്തന്നെ മുക്കുവമുഖങ്ങളേയും അടയാളപ്പെടുത്തിയല്ലോ!

വെട്ടിയരിയപ്പെട്ട സ്വന്തമാൾക്കാരുടെ നഗ്നമായ മൃതദേഹങ്ങൾക്കുമുന്നിൽ പകയ്ക്കാത്തവർ, ഒരു സ്വവർഗ്ഗാനുരാഗിയുടെ ഉദ്ധാരണത്തിൽ എങ്ങനെ പകയ്ക്കാനാണ്?

മാർക്കറ്റിങ്ങ് തുടർന്ന് കൊള്ളുക.

കരിങ്കൊടിപ്രകടനങ്ങളും ഹനുമാൻസ്വാമിയുടെ മാന്യതസംരക്ഷിയ്ക്കാനും ഒരുപാടുപേർ കാണും. ഞാൻ അതിലൊരാളല്ല. പ്രകടനങ്ങളേറുമ്പൊ അടുത്ത മേളയിലേയ്ക്ക് സാധനം വലിയവിലയിൽ വിറ്റഴിയ്ക്കാം. അല്ലെങ്കിൽ സായിപ്പിനിതൊക്കെ ഫിലാഡാൽഫിയായ്ക്ക് മുന്നേ പറഞ്ഞ് പഴകിയ ചർവിതചർവണമാണ്. അപ്പൊ മേളകൾ കടന്ന് കിട്ടണമെങ്കിൽ അൽപ്പം ഗാമ്പ്ളിങ്ങൊക്കെ വേണം.

പക്ഷേ ഹനുമാൻ സ്വാമി നഗ്നനാണ്. എല്ലാവരുടെയും മുന്നിൽ എന്നും നിലനിൽക്കുന്ന ചിരഞ്ജീവിയായ നഗ്നവാനരൻ. സൂക്ഷ്മരൂപിയും സ്ഥുലരൂപിയുമായവൻ. ജ്ഞാനഗുണസാഗരൻ. കൂടുതലറിയുമ്പൊ പ്രത്യക്ഷരൂപിയായി പുരങ്ങളേയെരിയിയ്ക്കുന്ന സർവശക്തൻ.

വിചാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്> 
http://www.vicharam.org/hanuman-tail/

Monday, December 12, 2016

കരുണാവാൻ നബി മുത്തുരത്നമോ?

പുരുഷാകൃതി പൂണ്ട ദൈവമോ? 
നരദിവ്യാകൃതി പൂണ്ട ധർമ്മമോ? 
പരമേശപവിത്രപുത്രനോ? 
കരുണാവാൻ നബി മുത്തുരത്നമോ? 

ശ്രീനാരായണഗുരുദേവന്റെ അനുകമ്പാദശകത്തിലെ നാലുവരികളാണ്.

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും

എന്ന് തുടങ്ങുന്നു അനുകമ്പാദശകം.

കരുണാകരനായ ഭഗവാനേ, ഒരു എറുമ്പിനു പോലും ഒരു പീഡയും വരുത്തരുത് എന്നുള്ള അനുകമ്പയും, സദാ നിന്റെ ഓർമ്മയും മനസ്സിലുണ്ടാ‍വണേ എന്നുമുള്ള മനോഹരമായ പ്രാർത്ഥന.

അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും.

അരുളാൽ അതായത് യഥാർത്ഥ അറിവിനാൽ സുഖമുണ്ടാകും. സ്നേഹമില്ലാത്ത ഹൃദയത്താൽ ദുഃഖങ്ങളും വന്ന് ചേരും. അജ്ഞതയാകുന്ന ഇരുൾ സ്നേഹമില്ലാതെയാക്കും. അതുകൊണ്ട് അജ്ഞാനം സകല വിഷമങ്ങൾക്കും കരണമാകും. എന്ന് ഗുരുദേവൻ ഉറപ്പിച്ചു പറയുകയാണ്. കരുണയറ്റ ഹൃദയമാണ് സകല ആപത്തിനും കാരണം.

ഒരു പടി കൂടെ കടന്ന് ഗുരുദേവൻ പറയുന്നു.

അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.

ജ്ഞാനം സ്നേഹം കാരുണ്യം, ഇത് മൂന്നിനും അർത്ഥം ഒന്ന് തന്നെ.ആ സത്യമാണ് ജീവനെ സംസാരദുഃഖങ്ങളുടെ മറുകരയെത്തിയ്ക്കുന്നത്. എന്നിട്ട് ഒരു മഹാമന്ത്രം ഗുരുദേവൻ പറഞ്ഞുതരുന്നു. “അരുളുള്ളവനാണ് ജീവി“ അതായത് യഥാർത്ഥ ജ്ഞാനമുള്ളവനാണ് ശരിയായി ജീവിയ്ക്കുന്നവൻ. ഈ ഒൻപത് അക്ഷരമുള്ള മന്ത്രം (നവാക്ഷരി) സദാ ഉരുവിടുക.

അങ്ങനെ ഈ ലോകത്തെ അനുകമ്പയാർന്നവരുടെ പേരുകൾ ഗുരുദേവൻ പറയുന്നു.

പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ?

പരമസത്യം പറഞ്ഞ് തന്ന് തേരോടിയ്ക്കുന്ന പരം പൊരുളായ ശ്രീകൃഷ്ണഭഗവാനോ? അതോ ജീവകാരുണ്യമൂർത്തിയായ ഭൂതദയയുടെ സാഗരമായ ബുദ്ധഭഗവാനോ? അതോ ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുക്കൾക്കും ഭാഷ്യം രചിച്ച ശ്രീ ശങ്കരാചാര്യരാണോ? അവരെല്ലാം അനുകമ്പാമൂർത്തികളാ‍ണ്.

ഒരു മതമേയുള്ളൂ എന്ന് പ്രഖ്യാപിച്ച ഗുരുദേവൻ ലോകത്തെ സകല മഹാഗുരുക്കന്മാരും ഒരു മതത്തിലുള്ളവരാണെന്നും ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമസത്യം അനുഭവിച്ചറിയുകയാണെന്നും മതഭേദങ്ങൾ വെറും ഇരുളാണെന്നും അനുകമ്പാദശകത്തിൽ തീർത്തും വ്യക്തമാക്കുന്നു.

അടുത്ത വരികളിൽ

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?

എന്ന് ഗുരുദേവൻ ചോദിയ്ക്കുന്നു. പുരുഷവേഷം ധരിച്ചെത്തിയ സാക്ഷാൽ ദൈവമായ വ്യാസഭഗവാനാണോ? മനുഷ്യവേഷം പൂണ്ട ധർമ്മമൂർത്തിയായ ശ്രീരാമഭഗവാനാണോ? അതോ പരമേശ്വരന്റെ പവിത്രപുത്രനായ സാക്ഷാൽ കൃസ്തുഭഗവാനോ? അതോ കാരുണ്യവാനായ നബി മുത്തുരത്നമോ? ആരാണ് അനുകമ്പയാണ്ടവൻ?

ശ്രീരാമനേയും വ്യാസഭഗവാനേയും കൃസ്തുദേവനേയും മുത്തുരത്നമായ നബിതിരുമേനിയേയും ഒരു വരിയിൽ ബന്ധിയ്ക്കുകയാണ് ഗുരുദേവൻ ചെയ്യുന്നത്. അത് വഴി മതഭേദങ്ങൾ, എന്റെ മതം നിങ്ങളുടെ മതം എന്റെ ദൈവം എന്റെ പ്രവാചകൻ എന്നിങ്ങനെയുള്ള ഭേദങ്ങൾ ഇല്ലാത്തതാണെന്ന് ഗുരുദേവൻ അസന്നിഗ്ധമായി പ്രഖ്യാപിയ്ക്കുന്നു.

ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ

അപ്പർ, സുന്ദരർ മാണിക്യവാചകർ, തിരുജ്ഞാനസംബന്ധർ എന്നിങ്ങനെയുള്ള മഹാസിദ്ധർ തമിഴ്നാട്ടിൽ ജീവിച്ചിരുന്നു. ഗുരുദേവനും ആ മഹാസിദ്ധരുടെ പരമ്പരയുടെ ഭാഗമാണെന്ന് വിശ്വസിയ്ക്കുന്നവരുണ്ട്. അതിൽ തിരുജ്ഞാനസംബന്ധർ എന്ന മഹാസിദ്ധൻ കബ്ജപാണ്ഡ്യരുടെ ജ്വരം വെറും ഭസ്മം പൂശി വാശിയാക്കുകയുണ്ടായി. അതുപോലെ അപ്പർ സ്വന്തം വയറുവേദന മാറാ‍ൻ നമഃശിവായ മന്ത്രം ജപിച്ചിരിയ്ക്കുമ്പോഴാണ് ശിവദർശനമുണ്ടായത്. തമിഴ്നാട്ടിലെ ആ മഹത്തായ സിദ്ധമുനിമാരുടെ കഥകൾ ഗുരുദേവൻ ഇനിയും സൂചിപ്പിയ്ക്കുന്നു.

ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ?

മാണിയ്ക്കവാചകർ എഴുതിയ തിരുവാചകം സാക്ഷാൽ പരമശിവനാണ് എഴുതിയെടുത്തത്. ഒരു വൃദ്ധന്റെ രൂപത്തിൽ മാണിയ്ക്കവാചകരുടെ അടുത്തെത്തിയ പരമേശ്വരൻ നിന്റെ പാട്ടുകൾ ഞാൻ എഴുതിയെടുക്കാം എന്ന് പറഞ്ഞത്രേ. അങ്ങനെ എഴുതിയെടുത്ത താളിയോലക്കെട്ടുകൾ പിറ്റേന്ന് പൂജാരി ക്ഷേത്രനട തുറന്നപ്പോൾ മാണിയ്ക്കവാചകർ ചൊല്ലിക്കേൾപ്പിച്ച് നടരാജൻ കുറിച്ചിട്ടതെന്ന അവതാരികയോടുകൂടി ശ്രീകോവിലിലുണ്ടായിരുന്നു. തിരുവാചകത്തെ ഗുരുദേവൻ മറ അഥവാ വേദം എന്ന് തന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്.

ചേരമാൻ പെരുമാൾ കേരളം ഭരിച്ചിരുന്ന സമയത്ത് ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാർ ശിവഭക്തികൊണ്ട് അവസാനം വെള്ളാനയുടെ പുറത്ത് ഉടലോടെ കൈലാസത്തുപോയി എന്നാണ് പ്രസിദ്ധി. ഗുരുശുശ്രൂഷ ചെയ്ത് ഭക്തനായി ജീവിച്ച ചേരമാൻ പെരുമാളും ഗുരുവിനൊപ്പം കൈലാസത്തിലേയ്ക്ക് പോയി സാക്ഷാത്കാരം ലഭിച്ചു എന്നാണ് പ്രസിദ്ധി. ആ കഥയാണ് ഗുരുദേവൻ സൂചിപ്പിയ്ക്കുന്നത്.

അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.

എന്നതാണ് അനുകമ്പാദശകത്തിനു ഫലശ്രുതിയായി ഗുരുദേവൻ എഴുതിയിരിയ്ക്കുന്നത്. ദിവ്യങ്ങളായ മഹാവേദങ്ങൾ പറഞ്ഞുതരുന്ന അർത്ഥവും ജ്ഞാനസിദ്ധരായ മുനിമാരുടെ വാക്കുകളും ഒന്നു തന്നെയാണ്. ലോകത്തെ എല്ലാ ആഗമങ്ങൾക്കും, ശൈവവൈഷ്ണവ പ്രമാണഗ്രന്ഥങ്ങൾക്കും എല്ലാ മതപ്രമാണങ്ങൾക്കും ഒരേ ഒരു പൊരുളാണുള്ളത്.

ആത്മോപദേശശതകത്തിൽ ഗുരുദേവൻ പറയുന്നു

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

അവരവരുടെ മതമാണ് വലുതെന്ന് വിചാരിച്ച് അന്ധർ ആനയെക്കണ്ടപോലെ പല വിധയുക്തികൾ പറഞ്ഞ് മഠയന്മാർ അലയുന്നു . എല്ലാ മതങ്ങളുടെ സാരവും ഒന്ന് തന്നെയാണ് എന്ന് കണ്ട് അവർ അലയുന്നത് പോലെ അലയാതെ ശാന്തമായി സത്യം തിരയണം.

നബിനിനാശംസകൾ. കരുണാവാനായ നബി മുത്തുരത്നം എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ.

Friday, November 25, 2016

ഇടത് ഭീകരത


സെക്യൂരിട്ടി ഫോഴ്സുകളിൽ ചേരുന്നതിനേക്കാൾ രാജ്യസ്നേഹം പ്രകടിപ്പിയ്ക്കാനാവുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ⁕ലൈൻമാനാകുന്നതാണ് എന്ന് കരുതിയ എന്നേയും നിങ്ങളേയും പോലെ സാധാരണക്കാരായ 7399 പൗരന്മാരാണ് 1996 മുതൽ 2015 വരെ, മാവോയിസ്റ്റ് ആക്രമണങ്ങളിൽ പല രീതിയിൽ കൊല്ലപ്പെട്ടത്. 

7399 സാധാരണ ജനങ്ങൾക്കൊപ്പം 2520 സെക്യൂരിറ്റി സേനാ അംഗങ്ങളും 2797 നക്സലേറ്റുകാരുമാണ് മരിച്ചത്. ഏത് ദേശത്തിലേയും സ്റ്റാറ്റിസ്റ്റിക്സ് വച്ച് നോക്കിയാൽ ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ ‘ഡാമേജ്‘ കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ ഉണ്ടോ എന്ന് സംശയം. മരണപ്പെട്ട ഓരോ നക്സൽ മാവോയിസ്റ്റുകൾക്കും പകരം 3.6 സാധാരണക്കാരുടെ (സെക്യൂരിറ്റി സേനാംഗങ്ങളുടേയുൾപ്പെടെ) ജീവൻ പോയിട്ടുണ്ട്.

ശരിയാണ് സ്റ്റാറ്റിസ്റ്റിക്സ്, ഓരോ ജീവന്റേയും വിലപറയുന്ന ശരാശരിക്കണക്കുകൾ, മുഖമില്ലാത്തതും അതി ക്രൂരവുമാണ്. പക്ഷേ നമ്മുടെ മാവോയിസ്റ്റ് നിയന്ത്രണ സംവിധാനങ്ങളുടെ ഭയപ്പെടുത്തുന്ന എഫിഷ്യൻസിയില്ലായ്മയാണിത് കാണിയ്ക്കുന്നത്.

ജീവൻ പണയം വച്ച് ജോലിയെടുക്കുന്ന സെക്യൂരിട്ടി സേനാംഗങ്ങൾ എഫിഷ്യൻസി ഇല്ലാത്തവരെന്നല്ല പറഞ്ഞത്.ഏത് കാര്യമായാലും നമുക്ക് നഷ്ടമാകുന്ന റിസോഴ്സുകൾക്ക് ഒരുപാട് കുറവാണ് അതിന്റെ ഫലമെന്ന് വരുമ്പോൾ ആ സിസ്റ്റം എഫിഷ്യന്റ് അല്ല എന്ന് പറയുന്ന പോലെ പറഞ്ഞതാണ്.

ഒരു കാര്യമോർക്കണം. ഇവിടെ മരിച്ച മാവോയിസ്റ്റുകളുടെ എണ്ണമല്ല എഫിഷ്യൻസി നിർണ്ണയിയ്ക്കുന്നത്. ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയോടും നിയമവാഴ്ചയോടും പൗരന്മാർ പരമാവധി ഇണങ്ങി ജീവിയ്ക്കുന്നതും, സ്വതന്ത്രവും നീതിപൂർവകവുമായ ജീവിതം ഉറപ്പുവരുത്തുന്നതുമാണ് എഫിഷ്യൻസി. അല്ലാതെ നാളെ കുറേ മാവോയിസ്റ്റുകളെ കൊന്ന് എണ്ണം കൂട്ടിയാൽ എഫിഷ്യന്റ് ആകില്ല. നമ്മുടെ ലക്ഷ്യം നാട്ടിലെ സമാധാനമാണ്. അത് മറക്കരുത്.

ഓരോ ഗ്രാമത്തിലും, ഓരോ വാർഡിലും ആയുധമെടുത്ത ഒരു പത്ത് പേരുണ്ടെങ്കിൽ ആ സ്ഥലം ഭരിയ്ക്കാം. ഈ മോഡസ് ഓപ്പറാണ്ടി ഫലപ്രദമായി ഈയിടെ വിജയിപ്പിച്ച തീവ്രവാദികൾ താലിബാനാണ്. നിങ്ങൾ കരുതുന്നത് പോലെ അഫ്ഗാനിസ്ഥാനിലെ സകല ജനങ്ങളും താലിബാനല്ല, എന്നല്ല മിക്ക ജനങ്ങളും അതിനെതിരാണ്. പക്ഷേ ഓരോ മദ്രസയോടും ചേർന്ന് ആയുധമെടുത്ത മതപഠനം കഴിഞ്ഞവരുടെ സേനയാണ് താലിബാൻ. അവരാണ് ഗ്രാമം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. ആ ഗ്രാമത്തിൽ കാടൻ നിയമങ്ങളടിച്ചേൽപ്പിയ്ക്കുന്നതും ഒരു സംസ്കാരത്തെത്തന്നെ തുടച്ചെറിഞ്ഞതും അവരാണ്.

ഇത് തന്നെയാണ് സകല തീവ്രവാദത്തിന്റേയും ലക്ഷണം. ആയുധമെടുത്ത വളരെച്ചെറിയ ഒരു ഗ്രൂപ്പ് ഭൂരിപക്ഷം വരുന്ന ബഹുജനങ്ങളേ ബന്ദിയാക്കിവച്ച് ജനായത്ത സംവിധാനങ്ങളോട് വിലപേശുക. മാവോയിസ്റ്റുകൾ അത് തന്നെയാണ് ചെയ്യുന്നത്. കുറേക്കഴിയുമ്പോൾ സ്റ്റോക്‌ഹോം സിൻഡ്രോം ബാധിച്ച കുറേയേറെപ്പേർ തങ്ങളെ ബന്ദിയാക്കിവച്ചിരിയ്ക്കുന്നവരുടെ കൂടെപ്പോവും. പല രീതിയിൽ പണത്തിന്റെ ഒഴുക്കുകൾ നടക്കും. മയക്ക് മരുന്നുകളേക്കാളും വിഷമേറിയ, റാഡിക്കൽ മാറ്റങ്ങൾക്കായി ആയുധമെടുക്കാൻ പ്രേരിപ്പിയ്ക്കുന്ന പ്രൊപ്പഗാണ്ടകൾ , എല്ലാം ചേർന്ന് ഒരു കോക്കസ് രൂപപ്പെടും.

ചൈനയിലെ മാവോസെദുങ് എന്ന അതിക്രൂരനായ മനുഷ്യൻ തന്റെ ഭ്രാന്തൻ ആശയങ്ങൾ കൊണ്ട് കൊന്നൊടുക്കിയത് 45000000 ജനങ്ങളേയാണ്. അയാളധികാരത്തിലെത്തി നാലു വർഷം കൊണ്ട് ഇത്രയും മനുഷ്യർ ചൈനയിൽ മരണപ്പെട്ടു. പട്ടിണിയും പരിവട്ടവുമായി ചൈന വലഞ്ഞു. മാവോ കോൻസണ്ട്രേഷൻ ക്യാമ്പിൽ അടച്ചിരുന്ന ദെങ് സവു പെങ് എന്ന അടുത്ത ഭരണാ‍ധികാരി മാവോയുടെ മരണശേഷം അയാളുടെ സകല ആശയങ്ങളും എടുത്ത് കളഞ്ഞ് ആധുനിക കമ്പോള സമ്പദ്‌വ്യവസ്ഥയെ പുൽകിയത് കൊണ്ടാണ് ചൈന ഇന്ന് കാണുന്ന പുരോഗതി നേടിയത്. ഭരണത്തിൽ ചുവപ്പ് കൊടിയുടെ മറവിൽ അഥോറിട്ടേറിയനിസവും സമ്പദ് വ്യവസ്ഥയിൽ ആധുനിക കമ്പോള വ്യവസ്ഥയുമായ ചൈന ദെങിന്റെ കീഴിൽ വൻ പുരോഗതി നേടി. അതായത് ചൈന പുരോഗമിച്ചത് അമേരിയ്ക്കയിലേപ്പോലെ കമ്പോളവ്യവസ്ഥ കൊണ്ടാണ്. കമ്യൂണിസം കൊണ്ടല്ല.

രസമെന്തെന്ന് വച്ചാൽ കമ്യൂണിസമെന്ന് പേരുള്ള ചൈന കമ്പോള സമ്പദ് വ്യവസ്ഥയായപ്പോഴും നമ്മൾ ഭാരതീയർ നെഹ്രു കുടുംബത്തിന്റേയും സോവ്യറ്റ് യൂണിയന്റേയും അടിമകളായി സോഷ്യലിസമെന്ന് പറഞ്ഞ് ലൈസൻസ് രാജിൽ കിടക്കുകയായിരുന്നു. കുത്തനെ കൂപ്പുകുത്തിക്കൊണ്ടിരുന്ന ഭാരത സമ്പദ്വ്യവസ്ഥയെ അവസാനം 1991ൽ നരസിംഹറാ‍വു എന്ന മനുഷ്യൻ സകല റിസ്കുമെടുത്ത് രക്ഷിയ്ക്കാൻ തീരുമാനിച്ചു. 1991ൽ റാ‍വു ഗവണ്മെന്റ് ഇന്നാട്ടിലും കമ്പോള സമ്പദ്‌വ്യവസ്ഥയും ആഗോളവൽക്കരണവും നയപരിപാടിയാക്കിയ ശേഷം കഴിഞ്ഞ പത്തിരുപത്തഞ്ച് കൊല്ലം കൊണ്ടുണ്ടായ മാറ്റം, വികസനം, ജീവിതപുരോഗതി എല്ലാവർക്കും അറിയാവുന്നതാണ്. കണ്ണടച്ചിരുട്ടാക്കുന്നവർക്കൊഴിച്ച്. അതിനു ശേഷം വന്ന വാജ്പേയ് ഗവണ്മെന്റും അതേ നയങ്ങളുമായി മുന്നോട്ട് പോയി.

അതിനെതിരേ വിശാല ഇടതു, മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾ മുതൽ നക്സലേറ്റുകൾ വരെ ഇന്നാട്ടിൽ ഉണ്ടാക്കിയ പുക്കാറു മറക്കാനാവില്ല. മറക്കാനാവില്ല എന്ന് മാത്രമല്ല ഇവർ പറയുന്നതിന്റേയും ഇവരുടെ നയങ്ങളുടേയും പൊട്ടത്തരമായി നമ്മളെന്നും അത് ഓർത്തിരിയ്ക്കുകയും വേണം.

ആ 45000000 ആൾക്കാരെ ചൈനയിൽ മാത്രം കൊന്ന, അതിലേറെപ്പേരെ പട്ടിണിയ്ക്കിട്ട, കൊടും ക്രൂരമായി ദുരിതങ്ങളനുഭവിപ്പിച്ച ജയിലിലടച്ച കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ അടിമകളാക്കിയ ഒരു വ്യവസ്ഥയെയാണ് പാവപ്പെട്ട ജനങ്ങളെ തോക്കിൻ മുനയിൽ നിർത്തി ഈ മാവോയിസ്റ്റുകൾ മുതൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റുകൾ വരെ നേടാൻ ശ്രമിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മാവോയിസ്റ്റുകളോട് കാനം രാജേന്ദ്രനു പ്രത്യേക സ്നേഹം തോന്നിയതിൽ അത്ഭുതമൊന്നുമില്ല. മതം പ്രാക്ടീസ് ചെയ്യുന്നവനും പ്രാക്ടീസ് ചെയ്യാത്തവനും തമ്മിലുള്ള വ്യത്യാസമേ കാനവും മാവൊയിസ്റ്റും തമ്മിലുള്ളൂ. മതം ഒന്ന് തന്നെയാണ്. കൂട്ടക്കൊലകളുടെ മതം. കാനം ഈ നാടിന്റെ സ്വാതന്ത്ര്യത്തിന്റെ സുഖം പിടിച്ചുപോയതുകൊണ്ട് മാത്രമാണ് ഇങ്ങനെ പൊതുധാരയിൽ തന്റെ മതം പ്രാക്ടീസ് ചെയ്യാതെ ജീവിയ്ക്കുന്നത്.

കമ്യൂണിസം ലോകം മുഴുവൻ ജനങ്ങളെ കൊന്നൊടുക്കിയ തത്വശാസ്ത്രമാണ്. കൂട്ടക്കൊലകളരങ്ങേറാത്ത, ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യമുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രവുമില്ല. ഈ നാട്ടിൽ നമ്മളെല്ലാം അനുഭവിയ്ക്കുന്ന പൗരസ്വാതന്ത്ര്യവും, ജീവിതവും ഇല്ലാതെയാക്കാനാനും ഇവിടത്തെ പൗരന്മാരെ ബന്ദികളാക്കാനുമാണ് കൂട്ടക്കൊലകളുടെ തത്വശാസ്ത്രങ്ങൾ തലയിൽക്കേറിയാൽ പിന്നെ ആയുധമെടുത്തവർ ആദ്യം ശ്രമിയ്ക്കുന്നത്.

എന്താണൊരു വഴി? തണ്ടർബോൾട്ട് സേന ആന്റിബയോട്ടിക്കുകളാണ്. രോഗം വന്നശേഷം മാത്രമേ അത് കൊണ്ട് ഉപയോഗമുള്ളൂ. ആയുധമെടുത്ത ആക്രമണകാരികൾ, തിരികെ സമന്വയം പറ്റാത്തവരെയൊക്കെയാണ് പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത്.

മാവോവാദികളെ നമുക്കറിയാം. എന്തൊക്കെയോ ഭ്രാന്തുകൾ വിചാരിച്ച് കൊല്ലുന്നതും തല്ലുന്നതും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും ഒരു സുഖമാണെന്ന് തോന്നുന്ന മനോരോഗം ബാധിച്ചവരാണവർ.

മനുഷ്യനും മനുഷ്യനുമുള്ള ബന്ധത്തിനും അപ്പുറം ആശയങ്ങൾക്കും മതത്തിനും ആദർശങ്ങൾക്കുമൊക്കെ മൂല്യം നൽകുന്നത് നിർത്തേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ മനുഷ്യനു വേണ്ടിയാണ് അല്ലാതെ തിരിച്ചല്ല എന്ന് മനസ്സിലാക്കണം. റാ‍ഡിക്കലൈസേഷൻ ഏതുതരമായാലും പലപ്പോഴും ചികിത്സ വേണ്ടുന്ന രോഗവുമാണ്.

എന്നാൽ നമ്മുടെയിടയിൽ ഈ പൊതുസമൂഹത്തിന്റെ സകല സ്വാതന്ത്ര്യവും സുരക്ഷിതത്വവുമനുഭവിച്ച് പത്തായം പെറ്റ് ചക്കികുത്തിയമ്മവച്ചതുണ്ണുന്ന കുറേപ്പേരുണ്ട്. അവരെ ഓർത്തിരിയ്ക്കുക. ചതിയാണത്. ചതി ചികിത്സിച്ചാൽ മാറുന്ന രോഗമല്ല. ഒരു സ്വഭാവമാണ്. സൂക്ഷിയ്ക്കുകയേ നിവൃത്തിയുള്ളൂ.

കാനം രാജേന്ദ്രനെപ്പറ്റിയല്ല ഞാൻ പറഞ്ഞതും.

----------------------------------------------------------------------
⁕ലൈൻമാൻമാരോട് ബഹുമാനമേയുള്ളൂ. അവർക്ക് രാജ്യസ്നേഹം കുറവാണെന്നും പറഞ്ഞെന്ന് അർത്ഥമാക്കരുത്. സോഷ്യൽ മീഡിയയിൽ കറങ്ങിയ വളരെ ഇൻസെൻസിറ്റീവായ ഒരു പഴയ ഉദാഹരണത്തിനെ സൂചിപ്പിച്ചെന്നേ ഉള്ളൂ

Friday, November 11, 2016

നോട്ടുപരിഷ്കരണം നോട്ടുനിരോധനം

Black economy, black money, black market .. ഇതു മൂന്നും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ട്. കറൻസി നോട്ട് നിരോധനം ബ്ളാക് എക്കോണമിയെ നേരിടാനാണെന്നും അതു വഴി ആഭ്യന്തരമായി ഉപയോഗിയ്ക്കുന്ന ബ്ളാക് മണി ഉപയോഗശൂന്യമാവുമെന്നും ആണ് ഗുണം. പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ 86 ശതമാനത്തോളം വരുമായിരുന്നു 500, 100 നോട്ടുകൾ. അത് പിൻ വലിച്ചതോടെ അത്രയും പണമാണ് പുറത്തായത്. അത്രയും മൂല്യത്തിലുള്ള എക്കോണമിയാണ് വരവുവയ്ക്കപ്പെട്ടത്

ഈ ചൂണ്ടയിടുമ്പോൾ ഇര കൊരുക്കും. വരാലിനെ കിട്ടണമെങ്കിൽ അതിന്റെ ഇര, കാർപ്പിനെ കിട്ടണമെങ്കിൽ അതിന്റെ ഇര. അതല്ല ഇനി മത്തിയോ ചാളയോ സ്രാവോ ഒക്കെ വേണമെങ്കിൽ കടലിൽ വല വീശണം.

ഇത്തിക്കരയാറിൽ മോദി മാമൻ വലയിട്ട് വരാലുകളിങ്ങനെ നിറഞ്ഞ് വല വന്നപ്പോ എടേ നീ എന്തരു പിടിത്തക്കാരൻ, നെനക്ക് ഒരൊറ്റ നെമ്മീനെയോ ചൂരയേയോ കിട്ടീല്ലല്ല് എന്ന് പറഞ്ഞ് കൂവുന്നവനെ താടിയ്ക്കൊരു തേമ്പും കൊടുത്ത് പാലത്തേന്ന് താഴോട്ട് തള്ളിയിടണം.

പിന്നല്ല..

അപ്പൊ പറഞ്ഞ് വന്നത് Black economy, black money, black market .. ഇതു മൂന്നും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ട് എന്ന് ആരെങ്കിലും വിദഗ്ധന്മാരായ നിലവിളിമാമാമാർക്ക് ഒന്ന് പറഞ്ഞ് കൊടുക്കുമോ?

എക്ണോമിക്സ് വിദഗ്ധർ! ഫ ചേർക്കുന്നത് തമാശയല്ലാരുന്നെന്ന് ഇപ്പം മനസ്സിലായി.

Sunday, September 18, 2016

ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ

നാരായണഗുരുസ്വാമിയുടെ വളരെ അടുത്ത ശിഷ്യനായ സഹോദരൻ അയ്യപ്പനെ ചെറായിയിൽ ഈഴവരുടെ സഭയായ വിജ്‌ഞാനവർദ്ധിനി സഭയിൽ നിന്ന് പുറത്താക്കിയപ്പോൾ സ്വാമി ആ യോഗത്തിൽ ഉണ്ടായിരുന്നു എന്നും മറ്റും ഒരു കള്ളപ്രചാരണം ഓൺലൈനിൽ നടക്കുന്നുണ്ട്.
വസ്തുതകൾക്ക് നിരക്കാത്ത, നടന്നതിന് നേരെ വിപരീതമായ ആ കള്ളപ്രചരണം എന്ത് പറഞ്ഞ് നമുക്ക് തടയാനാകും? ഈയടുത്ത കാലത്ത് ജീവിച്ചിരുന്ന നാരായണഗുരുവിനെപ്പറ്റിപ്പോലും നടക്കാത്ത കാര്യങ്ങൾ, നടന്നതിന് നേരെ വിപരീതമായ കാര്യങ്ങൾ നടന്നതാണെന്ന മട്ടിൽ പ്രചരിപ്പിച്ചാൽ നമുക്ക് നോക്കിയിരിയ്ക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാകില്ല.
സഹോദരൻ അയ്യപ്പൻ സ്വാമിയോട് വളരെ അടുപ്പമുള്ള ഒരു ശിഷ്യനായിരുന്നു. സഹോദരന്റെ മുടങ്ങിയ പഠനം പൂർത്തിയാക്കാൻ പണം നൽകി അദ്ദേഹത്തെ പഠിപ്പിച്ചതും സ്വാമിയാണ്. പഠനം കഴിഞ്ഞ് അദ്ദേഹം സ്വാമിയുടെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ചെറായിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്.
സാമൂഹ്യപരിഷ്കരണത്തിനായി വഴിയരികിൽ ഒരു വീഞ്ഞപ്പെട്ടിയിൽ കയറിനിന്ന് വഴിയേ പോകുന്നവരൊട് പ്രസംഗിച്ചാണ് അദ്ദേഹം തുടങ്ങിയത്. അതിനു ശേഷം പന്തിഭോജനം നടത്തി. എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് ഒരു പന്തിയിൽ ഊണ് കഴിച്ചു. പന്തിഭോജനം വലിയ ബഹളമാണുണ്ടാക്കിയത്. പുലയരോട് തൊട്ട് ഭക്ഷണം കഴിച്ച സഹോദരനെ പുലയനയ്യപ്പൻ എന്ന് ചില ഈഴവപ്രമാണിമാർ വിളിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിനത് അഭിമാനമായിരുന്നു. വലിയ ബഹളങ്ങൾ സഹോദരനെതിരെയും അദ്ദേഹത്തിന്റെ സഭയിലിരുന്ന് എല്ലാ ജാതിക്കാരോടുമൊപ്പം ഊണ് കഴിച്ച ഈഴവ കുടുംബങ്ങൾക്കെതിരെയും ഈഴവപ്രമാണിമാരുടെയിടയിൽ പൊട്ടിപ്പുറപ്പെട്ടു.
എന്നാൽ വിവേകോദയം എന്ന എസ് എൻ ഡീ പി യുടെ ദ്വൈവാരികയിൽ കുമാരനാശാൻ തന്നെ പന്തിഭോജനത്തെ അനുകൂലിച്ച് മുഖപ്രസംഗമെഴുതി. സ്വാമിയ്ക്കും വേറൊരു അഭിപ്രായമുണ്ടായിരുന്നില്ല.
അപ്പോഴാണ് സ്വാമി ഈ പന്തിഭോജനപ്രസ്ഥാനത്തിനെതിരാണെന്ന് ഒരു അപവാദപ്രചരണം ജാതി ഈഴവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്കേട്ട് സഹോദരൻ ഉടനേ സ്വാമിയെക്കാണാൻ ഓടിച്ചെന്നു.
സ്വാമിയ്ക്ക് അയ്യപ്പൻ ഒരു മകനേപ്പോലെയായിരുന്നു. സ്വാമി സഹോദരനോട് സ്നേഹമോടെ മിശ്രഭോജനത്തെപ്പറ്റി വളരെ ഉത്സാഹത്തോടേ സംസാരിച്ചു. സഹോദരനെ അഭിനന്ദിച്ചു. ഒപ്പം ഒരുപദേശവും നൽകി
“എതിർപ്പ് കണ്ട് അയ്യപ്പൻ വിഷമിയ്ക്കണ്ട, ഇത് വലിയ പ്രസ്ഥാനമായി വളരും.ഒരു കാര്യം ഓർമ്മിച്ചാൽ മതി അയ്യപ്പൻ ക്ഷമിയ്ക്കണം. കൃസ്തുവിനേപ്പോലെ ക്ഷമിയ്ക്കണം“
സഹോദരൻ അയ്യപ്പന് ഇതിലും വലിയ സന്തോഷമില്ലായിരുന്നു. അദ്ദേഹം പൂർവാധികം ശക്തിയോടെ തന്റെ പരിപാടികൾ തുടർന്നു. അക്ഷരം പ്രതി സ്വാമിയുടെ ഉപദേശം അയ്യപ്പൻ ചെവിക്കൊണ്ടു. എതിരാളികളോട് അദ്ദേഹം കൃസ്തുവിനേപ്പോലെ ക്ഷമിച്ചു. വേണമെങ്കിൽ കായികമായി നേരിടാൻ അദ്ദേഹത്തിനും സഹോദരസംഘാംഗങ്ങൾക്കും കഴിയുമായിരുന്നു. പക്ഷേ സ്വാമിയുടെ വാക്കുകൾ അയ്യപ്പൻ വിട്ടില്ല. മുത്തകുന്നത്ത് വച്ച് അദ്ദേഹത്തെ അണ്ടിനെയ്യ് (കശുവണ്ടി തല്ലിക്കഴിഞ്ഞ് തോടിൽ നിന്ന് വരുന്ന ടോക്സിക് ഓയിൽ) കൊണ്ട് അഭിഷേകം ചെയ്തു. മറ്റൊരിടത്ത് ചാണകമെറിഞ്ഞു, വേറൊരിടത്ത് ഉറുമ്പിൻ കൂടുകൾ തലയിൽ വച്ചു, കത്തിയുമായി കുത്താൻ ചെന്നു...സ്വാമി പറഞ്ഞത് പക്ഷേ ജീവിതവൃതമായെടുത്ത് അദ്ദേഹം ഒന്നിനേയും കായികമായി എതിരിട്ടില്ല. കൃസ്തുവിനേപ്പോലെ ക്ഷമിച്ചു.
സ്വാമി അദ്വൈതാശ്രമത്തിൽ വിശ്രമിയ്ക്കുന്ന സമയത്ത് സമസ്തകേരള സഹോദരസംഘം സമ്മേളനം സ്വാമിയുടെ അധ്യക്ഷതയിലാണ് കൂടിയത്. അവിടെ വച്ച് സ്വാമിയുടെ കൈപ്പടയിൽ പന്തിഭോജനപ്രസ്ഥാനത്തിനായി എന്തെങ്കിലും എഴുതിത്തന്നാൽ ആൾക്കാർ ഉപദ്രവിയ്ക്കില്ല എന്ന് സഹോദരൻ അറിയിച്ചു. സ്വാമി ഉടനേ തന്നെ ഒരു കടലാസിൽ ഇവ്വിധം എഴുതിക്കൊടുത്തു. എന്നിട്ട് എല്ലാം ഭംഗിയായി വരും എന്ന് അനുഗ്രഹിച്ചു.
‘മനുഷ്യരുടെ വേഷം ഭാഷ എന്നിവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിൽ യാതൊരു ദോഷവുമില്ല. നാരായണഗുരു“
ഈ സന്ദേശത്തെയാണ് 'മഹാസന്ദേശം' എന്ന് പറയുന്നത്. ഇതിന്റെ അനേകായിരം പ്രതികൾ അച്ചടിച്ച് സഹോദരൻ വിതരണം ചെയ്തു. അങ്ങനെ അവർക്കുണ്ടായിരുന്ന വലിയ എതിർപ്പ് അടങ്ങുകയും സഹോദരസംഘം വളരെ നന്നായി പ്രവർത്തിയ്ക്കുകയും ചെയ്തു.
സ്വാമി ചെറായിയിൽ പോയിട്ടില്ല.സ്വാമി സഹോദരനെ എവിടെ നിന്നും പുറത്താക്കിയിട്ടുമില്ല. സഹോദരന്റെ ആവേശവും യുവത്വവീര്യവും കണ്ടാവനം അത് അക്രമത്തിലേയ്ക്ക് നീങ്ങരുതെന്ന് കരുതി കൃസ്തുവിനെപ്പോലെ ക്ഷമിയ്ക്കണമെന്ന് സ്വാമി ഉപദേശിച്ച് അനുഗ്രഹിച്ച് യാത്രയാക്കിയത്. സ്വാമി സഹോദരസംഘത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായി അനുഗ്രഹിച്ച വ്യക്തിയാണ്.സഹോദരസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് അദ്ധ്യക്ഷനായിരുന്നതും ഗുരുവാണ്. സഹോദരൻ അയ്യപ്പൻ തന്നെ വിശദമായി ഈ വിഷയത്തെ അവലംബിച്ച് എഴുതിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് .
സഹോദരൻ അയ്യപ്പൻ പല പ്രാവശ്യം ഈ വിഷയം എഴുതുകയും സംസാരിയ്ക്കുകയും ചെയ്തിട്ടുണ്ട് അതിലൊന്നും ഇങ്ങനെയൊരു പുറത്താക്കലിൽ സ്വാമി ഇരുന്നിട്ടുണ്ട് എന്ന കാര്യം പറഞ്ഞിട്ടില്ല. പകരം ഞാൻ മേലെഴുതിയ മഹാസന്ദേശം ഗുരുവിന്റെ സ്വന്തം കൈപ്പടയിൽ വാങ്ങിച്ചുകൊണ്ട് പോയി അച്ചടിച്ച് വിതരണംചെയ്യുകയാണുണ്ടായത്. ആ മഹാസന്ദേശം കിട്ടിയതോടെ പന്തിഭോജനപ്രസ്ഥാനത്തിനും സഹോദരസംഘത്തിനും ഈ നാട്ടിലുണ്ടായിരുന്ന എതിർപ്പ് ഇല്ലാതെയായി.
സ്വാമി എന്ത് ചെയ്തോ അതിന്റെ നേരേ വിപരീതം ചെയ്‌തെന്ന് പ്രചരിപ്പിയ്ക്കുകയാണിപ്പോഴത്തെ ഫാഷൻ. ഗുരുവിനെ പഠിയ്ക്കാൻ അദ്ദേഹത്തിന്റെ കൃതികളുടെയും ജീവിതത്തിന്റേയും മുഴുവൻ വിവരങ്ങളും ഈ ഇന്റർനെറ്റിൽ സൗജന്യമായി കിടപ്പുണ്ട്.
പന്തി ഭോജനം കേരളത്തിൽ അതിനുമുമ്പും നടന്നിട്ടുണ്ട് 1913 ൽ ഹരിപ്പാട് രാമകൃഷ്ണാശ്രമം സ്ഥാപിച്ച ശേഷം അവിടത്തെ ക്ഷേത്രത്തിൽ സകല ജാതിമതക്കാർക്കും ആരാധനാസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിരുന്നു. അന്ന് അത് വലിയ പ്രശ്നമാകുകയും ചെയ്തു. പക്ഷെ രാമകൃഷ്ണ മിഷന് രാജാക്കന്മാരിലും അധികാരികളിലും മറ്റും സ്വാധിനമുള്ളത് കൊണ്ട് അധികമാരും ബുദ്ധിമുട്ടുകളുണ്ടാക്കിയില്ല.
1914 ൽ രാമകൃഷ്ണദേവന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച സദ്യയിൽ എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. ഊണൊക്കെ കഴിഞ്ഞെങ്കിലും താണജാതിക്കാരുടെ ഇലയെടുക്കാൻ ഇല മാറ്റാൻ നിന്നവർ ആരും തയ്യാറായില്ല. സ്വാമി നിർമ്മലാനന്ദജി (രാമകൃഷ്ണദേവന്റെ പ്രമുഖ ശിഷ്യന്മാരിലൊരാൾ) ഇത് കണ്ട് അദ്ദേഹം തന്നെ ഓരോ ഇലയായി എടുത്ത് മാറ്റാൻ തുടങ്ങി. അത് കണ്ട് സകലരും ഒപ്പം കൂടി.
കേരള ചരിത്രത്തിലത് ഒരു വിപ്ലവമായിരുന്നു. ഈ സമാജത്തിലെ അനാചാരങ്ങൾ അവരൊക്കെച്ചെർന്ന് തന്നെയാണ് ഇല്ലാതാക്കിയത്. പിന്നീട് എല്ലാക്കൊല്ലവും രാമകൃഷ്ണജയന്തിയ്ക്ക് ഹരിപ്പാട് രാമകൃഷ്‌ണാശ്രമത്തിൽ പൊതുസദ്യ നടന്ന് വരുന്നു.

Friday, September 16, 2016

ശ്രീനാരായണഗുരുവിന്റെ മതം

ശ്രീനാരായണഗുരുസ്വാമിയുടെ മതമാണല്ലോ വിഷയം. ഈ വിഷയത്തിൽ അന്ധർ ആനയെക്കണ്ടപോലെ നമ്മളെല്ലാം ഓരോ പക്ഷം തിരിഞ്ഞ് ബഹളംവച്ചുകൊണ്ടിരിയ്ക്കുന്നു. കൂടുതലായി പറയുന്നില്ല. ഗുരുസ്വാമിയുടെ തന്നെ വാക്കുകൾ എടുത്തെഴുതാം.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‘ എന്ന ഉപദേശത്തിൽ ‘ഒരു മതം‘ എന്ന ഭാഗത്ത് എല്ലാവർക്കും ആശയക്കുഴപ്പമുണ്ടെന്ന് ശ്രീ സീ വീ കുഞ്ഞിരാമൻ പറഞ്ഞപ്പോൾ അദ്ദേഹവുമായി ഗുരു നടത്തിയ സംഭാഷണത്തിലെ ഭാഗങ്ങൾ അതേ പടി പകർത്തി എഴുതുന്നു.
……...
സീവി: ത്യാജ്യഗ്രാഹ്യ വിവേചനത്തോടു കൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിയ്ക്കണമെന്നാണ് തൃപ്പാദങ്ങളുടെ ഉപദേശസാരമെന്ന് ഞാൻ മനസ്സിലാക്കട്ടയോ? അത് ശരിയായിരിയ്ക്കുമോ?
ഗുരു: നമ്മുടെ ഉപദേശസാരം അത് തന്നെയാണ്. ആലുവാ വച്ചു കൂടിയ സർവ്വമത സമ്മേളനാവസരത്തിൽ നാം അത് പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോൽപ്പിയ്ക്കുമ്പോൾ അവസാനിയ്ക്കും. മതങ്ങൾ തമ്മിൽ പൊരുതാൻ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിയ്ക്കാൻ സാധിയ്ക്കില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോട് കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിയ്ക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് ഞാൻ ഉപദേശിയ്ക്കുന്ന ഏകമതം.
സീവി: ഒരു സംശയം കൂടിയുണ്ട്
ഗുരു: എന്താണ്?
സീവി: മതപരിവർത്തനോത്സാഹം സമുദായത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ട്. ചിലർ ബുദ്ധമതം നന്നെന്നും ചിലർ കൃസ്തുമതം നന്നെന്നും ചിലർ ആര്യസമാജം നന്നെന്നും..ഇങ്ങനെ ഉത്സാഹം പലവഴിയ്ക്കാണ് കണ്ട് വരുന്നത്. മതപരിവർത്തനം ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്.
ഗുരു: മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങളുണ്ട്. ഇവയിൽ ഏതിനാണ് പരിവർത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കിൽ അത് മതപരിവർത്തനമല്ല. സമുദായപരിവർത്തനമാണ്.
ആഭ്യന്തരമതത്തിനു പരിവർത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. അത് വിജ്ഞാനവർദ്ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആർക്കും മാറ്റുവാൻ കഴിയുകയില്ല. ഹിന്ദുമതം കൃസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളാൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിയ്ക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്ന് വന്നാൽ അയാൾ ആ മതം മാറുകതന്നെയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിലിരിയ്ക്കുന്നത് ഭീരുത്വവും കപടതയുമാണ്. അവൻ മതം മാറുന്നത് അവനും നല്ലതാണ് അവനു വിശ്വാസമില്ലാതയ മതത്തിനും നല്ലതാണ്. ഒരു മതത്തിനും ആ മതത്തിൽ അവിശ്വാസികളുടെ സംഖ്യ വർദ്ധിയ്ക്കുന്നത് ശ്രേയസ്കരമല്ലല്ലോ.
സിവീ: ഹിന്ദുമതത്തിൽ തന്നെ ഇരിയ്ക്കണമെന്ന് പറയുന്നവർ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.
ഗുരു: അപ്പോൾ അവർ ഹിന്ദുക്കൾക്ക് മാത്രമല്ല ഹിന്ദു മതത്തിനും കൂടി പരിവർത്തനം വേണമെന്ന് പറയുകയാണ്. ഹിന്ദുമതം എന്ന് ഒരു മതമേ ഇല്ലല്ലോ.ഹിന്ദുസ്ഥാനവാസികളെ ഹിന്ദുക്കൾ എന്ന് വിദേശീയർ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കിൽ, ഹിന്ദുസ്ഥാനത്തെ ഇപ്പോൾ അധിവസിയ്ക്കുന്ന മുഹമ്മദീയരുടേയും കൃസ്ത്യാനികളുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല സമ്മതിയ്ക്കുന്നുമില്ല. ഇപ്പോൾ ഹിന്ദു മതമെന്ന് പറയുന്നത് കൃസ്തുമതം മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയിൽ നിന്ന് വന്ന മതങ്ങൾ ഒഴിച്ച് ഹിന്ദുസ്ഥാനത്തിൽ തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങൾക്കുള്ള ഒരു പൊതുപ്പേരാകുന്നു.
അതുകൊണ്ടാണ് ബുദ്ധമതം ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയാണെന്ന് ചിലർ പറയുന്നത്. വൈദിക മതം, പൗരാണിക മതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈത മതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിയ്ക്കുന്ന അനേക മതങ്ങൾക്ക് എല്ലാറ്റിനും കൂടി ഒരു പൊതു പേരു പറയുന്നത് യുക്തിഹീനമല്ലെങ്കിൽ മനുഷ്യജാതിയ്ക്കെല്ലാറ്റിനും മോക്ഷപ്രാപ്തിയ്ക്കുപയുക്തങ്ങളായി ദേശകാലാവസ്ഥകൾ അനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദീഷൽഭേദങ്ങളോടു കൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കും ഏകമായ ലക്ഷ്യത്തോടുകൂടിയ ‘ഏകമതം‘ എന്ന് പറയുന്നതിൽ എന്തിനാണ് യുക്തിഹീനതയെ സംശയിയ്ക്കുന്നത്?
--------------------------
1104ലെ (1928) കന്നി അഞ്ചിനാണ് ഗുരു മഹാസമാധിയാവുന്നത്. 1103 ധനുമാസത്തിൽ ശ്രീനാരായണ ധർമ്മസംഘം എന്ന പേരിൽ ഒരു സന്യാസസംഘം രജിസ്റ്റർ ചെയ്തു. ഈ ധർമ്മസംഘത്തിനൊരു നിയമാവലിയുണ്ടാക്കാൻ കുറച്ച് നിയമവിധഗ്ധരെ ഏൽപ്പിച്ചു. സമയത്ത് ആരും നിയമാവലി കൊണ്ടുവരാഞ്ഞപ്പോൾ ‘ആശ്രമനിയമമുണ്ടാക്കാൻ ഇത്ര പ്രയാസമോ, നമുക്കുണ്ടാക്കാം’ എന്ന് തമാശപറഞ്ഞിട്ട് കടലാസെടുത്ത് അതിൽ അഞ്ച് ശ്ലോകങ്ങളെഴുതി ശിഷ്യന്മാരെ ഏൽപ്പിച്ചു.
ഒരു പക്ഷേ ഗുരു എഴുതിയ അവസാന കൃതിയായിരിയ്ക്കണമിത്.
ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി-
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ
പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ
യദ്വദത്രൈവ തദ്വച്ച
സ്ത്രീണ‍ാം പുംസ‍ാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ
ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോദ്വൈ-
താശ്രമസ്യാഭിരന്വഹം
1. ശ്രീ നാരായണ ധർമ്മസംഘമെന്ന ഈ ആശ്രമത്തിൽ സത്യമെന്തെന്നറിയുന്നവനും (വിദ്വാൻ) സ്വാർത്ഥ സങ്കൽപ്പങ്ങൾ വെടിഞ്ഞവനും (മനഃസങ്കൽപ്പങ്ങൾ ഉപേക്ഷിയ്ക്കുകയെന്ന മൗനം അംഗീകരിച്ചവനാണു മുനി.) ലോകോപകാരിയും സമദർശിയും ശാന്തവും ഗംഭീരവുമായ ഹൃദയത്തോടു കൂടിയവനും ഇന്ദ്രിയങ്ങളെ കീഴടക്കിയവനുമായ ഒരാൾ ഗുരുവായുണ്ടാകണം
2. ആ ഗുരു അന്യർക്കുപകാരം ചെയ്യാൻ ഉണർന്നു വർത്തിയ്ക്കുന്നവനും, ദുഃഖിതരിൽ ദയയുള്ളവനും സത്യം മാത്രം പറയുന്നവനും സമർത്ഥനും സന്മാർഗ്ഗനിഷ്ഠയുള്ളവനും ചുമതലകൾ അതിവേഗം നിറവേറ്റുന്നവനും അലസത പാടേ വെടിഞ്ഞവനുമാകണം.
3. ഈ ആശ്രമത്തിന്റെ നേതൃസ്ഥാനത്ത് വർത്തിച്ചുകൊണ്ട് ഗുരു ലോകത്തിനു മംഗളം ചെയ്യുന്ന ഒരു സംഘടന കെട്ടിപ്പടുക്കേണ്ടതാണ്. ആരൊക്കെയാണോ ഈ സംഘടനയിൽ അംഗങ്ങളായി ചേരുന്നത് അവരൊക്കെ പരസ്പരം സഹോദരഭാവത്തിൽ വർത്തിയ്ക്കേണ്ടതാണ്.
4. ആശ്രമത്തിന്റെ കേന്ദ്രസ്ഥാനത്തെങ്ങനെയോ അങ്ങനെതന്നെ ഓരോ സ്ഥലത്തും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക്കം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സംഘടനകളും രൂപപ്പെടുത്തേണ്ടതാണ്.
5. ഈ സഭകളിൽ ഓരോന്നിലും ഓരോരോ വിവേകിയായ നേതാവ് ഉണ്ടായിരിയ്ക്കേണ്ടതാണ്. ഈ എല്ലാ സഭകളോടും ചേർന്ന് അദ്വൈതാശ്രമത്തിന്റെ ശാഖയും ഉണ്ടായിരിയ്ക്കേണ്ടതാണ്.
എന്തിനാണ് അദ്വൈതാശ്രമത്തിന്റെ ശാഖ? ഈ പ്രവർത്തനങ്ങളുടെയെല്ലാം പരമലക്ഷ്യം അദ്വൈതാനുഭൂതിയാണ്. ലോക ജീവിതത്തിന്റെ തന്നെ പരമലക്ഷ്യം അദ്വൈതാനുഭൂതിയാണെന്ന് ഗുരു അവസാന കൃതിയിൽപ്പോലും ശിഷ്യന്മാരെ അറിയിയ്ക്കുന്നു. അദ്വൈതാനുഭൂതി ലഭിച്ചുകഴിഞ്ഞാൽ ജാതിയില്ല മതവുമില്ല. ശങ്കരാചാര്യ സ്വാമികൾ പറയുന്നു.
‘ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ .
ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ .
ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം
മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരുവോ ശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.‘
അവർക്കൊക്കെ പിന്നെയെന്ത് മതം? ഗുരുദേവനെ സാധാരണയായി ആരാധിയ്ക്കുന്നത് ഈഴവരാണ്. അവർ അദ്ദേഹത്തെ ആരാധിയ്ക്കുമ്പോൾ ഗുരു ഈഴവനാകുന്നു. ഹിന്ദുക്കൾ മുഴുവൻ അദ്ദേഹത്തെ തങ്ങളുടേതായിക്കണ്ട് അദ്ദേഹത്തിന്റെ ദർശനത്തെ തങ്ങളുടെ ദർശനമായിക്കണ്ട് ആരാധിച്ചാൽ ഗുരുദേവൻ ഹിന്ദുവായി മാറും. ഗുരുദേവൻ തന്നെ ഹിന്ദുക്കൾക്ക് നൽകിയ നിർവചനം ഓർമ്മിയ്ക്കുക.

ഇനി അങ്ങനെയല്ല, ഞങ്ങൾ ഹിന്ദുക്കളല്ല സായിപ്പന്മാരായ കൃസ്ത്യാനികളും മുസ്ലീങ്ങളും ആണെങ്കിൽ അവരും അദ്ദേഹത്തെ തങ്ങളുടെ ഗുരുവായിക്കണ്ട് അദ്ദേഹത്തിന്റെ കൃതികളും ദർശനവും പഠിച്ച് ഫലപ്രാപ്തിയിലെത്തിച്ചാൽ ഗുരുദേവൻ ഒരു സംശയവുമില്ലാതെ കൃസ്ത്യാനിയും മുസ്ലീമും ഒക്കെയായി മാറും. അങ്ങനെ ഗുരുദേവൻ ഇച്ഛിച്ച പോലെ, തന്റെ മതത്തിലുൾപ്പെടാത്തവർക്ക് ഗതികിട്ടില്ലെന്ന പരമതദ്വേഷമില്ലാതെ, തങ്ങളുടെ മതത്തിൽ ചേർന്നാലേ സ്വർഗ്ഗമോ മോക്ഷമോ ലഭിയ്ക്കൂ എന്ന വിഭാഗീയതയില്ലാതെ പരമതവാദവും പരമതദ്വേഷവും ഒഴിഞ്ഞ് ഗുരുദേവൻ ദർശനം ചെയ്ത ഏകമതത്തിലേക്ക് എല്ലാവരും എത്തിച്ചേരട്ടെ.
1927ൽ കളവങ്കോടം ക്ഷേത്രത്തിലാവണം ഗുരു അവസാനമായി പ്രതിഷ്ഠാകർമ്മം നടത്തിയത്. വാക്കുകൾ തെളിഞ്ഞു കാണത്തക്ക വിധം വാക്കുകളുടെ ആകൃതിയിൽ പിറകിൽ നിന്ന് രസം ചുരണ്ടിക്കളഞ്ഞ ഒരു കണ്ണാടിയാണ് അവിടെ പ്രതിഷ്ഠിച്ചത്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു
’ഓം ശാന്തി’

Wednesday, September 07, 2016

മതപരിവർത്തനം, മതപരിവർത്തനം, സേവനം


താഴെക്കൊടുത്തിരിയ്ക്കുന്ന സ്ക്രീൻ ഷോട്ടുകൾ ബ്രിട്ടണിലെ ദേശീയപ്പത്രങ്ങളാണ്. തീർച്ചയായും ചെറി പിക്ക് ചെയ്തതാണ്. അവരെ വിശുദ്ധയാക്കുന്നതിന്റെ വിശേഷങ്ങളെപ്പറ്റിയൊക്കെ ഒരുപാട് വാർത്തകളുണ്ടായിരുന്നു. പക്ഷേ ഇടതെന്നോ വലതെന്നോ ഇല്ലാതെ സകല പ്രത്രങ്ങളും അവരെ വിമർശിയ്ക്കുന്ന ഒരു വാർത്തയെങ്കിലും ഉൾക്കൊള്ളീയ്ക്കാൻ ശ്രമിച്ചു. 

മനോരമയിൽ പണ്ടെങ്ങോ വന്ന ഒരു ലേഖനം പക്ഷേ, അവർ ഡിലീറ്റ് ചെയ്തു.

ലോകത്തെ എല്ലായിടത്തേക്കാളും വലിയ ജനാധിപത്യം ബ്രിട്ടണിലുണ്ടെന്നാണ് ബീ ബീ സീ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഭാവം. അതിന്റെ പേരിൽ ലോകത്തെല്ലാമുള്ള സകല ഭരണകൂടങ്ങൾക്കെതിരേയും അവന്മാർ ഇഷ്ടമല്ലെന്ന് കണ്ടാൽ പ്രൊപ്പഗാണ്ടയുണ്ടാക്കും. പക്ഷേ ബ്രിട്ടണിൽ ഒരു കത്തോലിയ്ക്കനു പ്രധാനമന്ത്രിയാകാനാകില്ല. അങ്ങനെ നിയമമൊന്നും വ്യക്തമായില്ല. പക്ഷേ ഇന്ന് വരെ ഒരു കത്തോലിക്കാ വിശ്വാസിയും പ്രധാനമന്ത്രിയായിട്ടില്ല. മുൻ പ്രധാനമന്ത്രി ആയിരുന്ന ടോണീ ബ്ളെയർ ആംഗ്ളിക്കനായിരുന്നെങ്കിലും വിശ്വാസപരമായി കത്തോലിക്കാ വിശ്വാസി ആയി മാറിയിരുന്നു. പക്ഷേ അയാൾ പ്രധാനമന്ത്രിയായി സ്ഥാനമൊഴിഞ്ഞതിനു ശേഷമേ കത്തോലിക്കനായി മതം മാറിയുള്ളൂ (ഉണ്ടയാണ് ജനാധിപത്യം!!)

കത്തോലിക്ക വിശ്വാസിയാണേൽ രാജാവ്/രാജ്ഞി ആയി വാഴിയ്ക്കാനും പറ്റില്ല. അത് നിയമം തന്നെയാണ്. ആംഗ്ളിക്കൻ ചർച്ച് എന്ന സഭയാണിവിടെ ഭരിയ്ക്കുന്നത്. ആംഗ്ളിക്കൻ ചർച്ചിൽ പോപ്പിന്റെ സ്ഥാനത്ത് ബ്രിട്ടീഷ് രാജാവ്/രാജ്ഞിയാണ്. ഓർക്കുക, ലോകമെമ്പാടും ആംഗ്ളിക്കൻ വിശ്വാസികളുണ്ട്. അവരുടെ പോപ്പ് ബ്രിട്ടീഷ് രാജ്ഞിയാണ്.

എന്തുകൊണ്ടാണ് അങ്ങനെയൊരു സെറ്റപ്പ്? ചരിത്രം പറഞ്ഞാൽ ഒരു രാജാവിനു വിവാഹമോചനം വേണമായിരുന്നെന്ന് മുതൽ ഒരുപാട് കഥകളും അടിപിടിയേയുമൊക്കെപ്പറ്റി പറയാമെങ്കിലും കാര്യം സിമ്പിളാണ്. ചരിത്രത്തിന്റെ ഒരു സന്ധിയിൽ ബ്രിട്ടീഷ് രാജവംശത്തിനു മനസ്സിലായി കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രത്തേക്കാൾ കൂറു സഭയോടാണെന്ന്. അതോടെ അവർ സ്വന്തമായി സഭ തുടങ്ങി, ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി എന്ന ഒരു പുരോഹിതപ്രമുഖനെ വാഴിച്ചു. അയാൾ രാജകുടുംബത്തിനു മുകളിൽക്കയറി കളിയ്ക്കാതിരിയ്ക്കാൻ രാജാവ് തന്നെ പോപ്പിന്റെ സ്ഥാനം ഏറ്റെടുത്തു. നമ്മുടെ നാട്ടിലൊക്കെ ഈ രാജപുരോഹിതൻ/രാജഗുരു എന്ന സെറ്റപ്പാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റൻബറി. അദ്ദേഹമാണ് ഔദ്യോഗികമായി രാജാവിനെ/രാജ്ഞിയെ കിരീടധാരണം ചെയ്യേണ്ടത്. തമാശയായി പറയുന്നത് ആർച്ച് ബിഷപ്പ് ഓഫ് കാന്റൻബറിയായി എപ്പോഴും എതീസ്റ്റുകളേയായിരിയ്ക്കും തിരഞ്ഞെടുക്കുക എന്നാണ്.

കത്തോലിക്കാ സഭയെപ്പറ്റി പറഞ്ഞത് ശരി തന്നെയാണ്. അവർ സർവരാജ്യ കമ്യൂണിസ്റ്റ് രാജ്യം പോലെ സർവരാജ്യ കത്തോലിക് രാജ്യത്തിൽ വിശ്വസിയ്ക്കുന്നവരാണ്.അതുകൊണ്ട് തന്നെ ശാസ്ത്രം സിന്ദാബാ എന്ന് വിളിച്ച് കൂവി, തെളിയിയ്ക്കപ്പെട്ട ആധുനികവൈദ്യരീതികളേപ്പോലും ജനിതകഭീകരവാദമെന്നൊക്കെ ഫിയർ മോംഗർ ചെയ്യുന്ന ശാസ്ത്രസാഹിത്യ പരിഷത്തിലെ കൊണാണ്ടർ ആയിരുന്ന തോമസ്സൈസക്കിനു ഹാല്ലേലൂയാ പാടാൻ വലിയ വിഷമമൊന്നുമില്ല. നിലവിളക്ക് കാണുമ്പൊ സുധാകരനു വട്ടിളകുകയും ചെയ്യും.

ലക്ഷക്കണക്കിനു വരുന്ന സാധാരണ കത്തോലിക്ക വിശ്വാസികളെപ്പറ്റി പക്ഷേ ഒരിയ്ക്കലും ഞാനത് പറയില്ല. പക്ഷേ വിശ്വാസികളെ സഭയെന്നാരു കണക്കുകൂട്ടുന്നു? വിശ്വാസികളുടെ ഏതെങ്കിലും കാര്യത്തിനു സഭ കൂട്ടുനിന്നിട്ടുണ്ടോ? വിശ്വാസികളുടെ എന്തെങ്കിലും പ്രശ്നങ്ങൾക്ക് സഭ റിസ്കെടുത്തിട്ടുണ്ടോ? കൈകൾ രണ്ടും വെട്ടിമുറിയ്ക്കപ്പെട്ട ഒരു പാവം പ്രൊഫസർ തൊടൂപുഴ ന്യൂമാൻ കോളേജിലുണ്ടായിരുന്നു. സഭ എന്ത് ചെയ്തു? അദ്ദേഹത്തെ കൂടുതൽ ശിക്ഷിച്ചു.കൂടുതൽ ദ്രോഹിച്ചു, അദ്ദേഹത്തെ മാത്രമല്ല കുടൂംബത്തെപ്പോലും.

ഇത് ഇവിടത്തെ മാത്രമല്ല, ഇത് തന്നെയാണ് ലോകമെമ്പാടും കത്തോലിക്കാ സഭയ്ക്ക് വിശ്വാസികളോടുള്ള പെരുമാറ്റം. മിക്കവരും കത്തോലിയ്ക്കർ തന്നെയായ നേഴ്സുമാരെ എന്തുമാത്രം സഭയുടെ ആശുപത്രികളിൽ അവർ സമരം ചെയ്തെന്ന കാരണത്താൽ ദ്രോഹിച്ചെന്ന് നോക്കുക. അമൃതയിൽ സംഭവിച്ചത് നമ്മുടെ സാമൂഹ്യമെമ്മറിയിൽ ഡീലീറ്റ് ചെയ്യപ്പെടാതെ ഇടയ്ക്കിടയ്ക്ക് റിഫ്രഷ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അമൃതയിൽ അങ്ങനെ ചെയ്ത ചിലരുടെ മുഷ്ക് അവസാനിച്ചത് വകുപ്പ് മേധാവികൾ അടക്കമുള്ള, അമൃതയിൽത്തന്നെ ജോലിചെയ്യുന്ന അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യരുൾപ്പെടെ നേഴ്സുമാരുടെ സമരത്തിനു സപ്പോർട്ട് ചെയ്യും എന്ന നിലവന്നപ്പോഴാണ്. (അന്ന് തന്നെ ഇതേ ഞാൻ അത് റിപ്പോർട്ട് ചെയ്തിരുന്നു) എത്ര സഭാ ആശുപത്രികളിൽ അങ്ങനെയൊരു നിലപാട് അവിടത്തെ ബാക്കി പ്രമുഖരെടുത്തു?

മുറികളിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും പോലും നിഷേധിയ്ക്കുകയും കൂട്ടം ചേർന്ന് ആക്രമിയ്ക്കുകയുമൊക്കെ ചെയ്തിട്ട് നമ്മളിൽ എത്രപേരത് ഓർത്തിരിയ്ക്കുന്നുണ്ട്? എന്ത് കൊണ്ട് ഓർക്കുന്നില്ല എന്ന് ഊഹിയ്ക്കാമോ? ചില കാര്യങ്ങൾ എങ്ങനെയാണ് കൂടൂതൽ ഓർമ്മിപ്പിയ്ക്കേണ്ടതെന്നും അതുവഴി ചിലതെങ്ങനെ ജനം ഓർക്കാതെയിരിയ്ക്കുമെന്നും പ്രൊപ്പഗാണ്ടയുടെ പാഠങ്ങളിൽ പ്രാഥമികമായതാണ്.

സഭയെന്നത് പുരോഹിതരുടെ ഗൂണ്ടാസംഘവും അതിനോട് ചേർന്ന് നിൽക്കുന്ന ബിസിനസ്സുകാരുടെ കൂട്ടവുമാണ്. പക്ഷേ അവരിൽ ആരെങ്കിലുമെന്തെങ്കിലും ചെയ്താൽ സഭ ഏത് കഠിനമായ റിസ്കെടുത്തും സഹായിയ്ക്കും. ഇവർ കൊലപാതകങ്ങൾ ചെയ്താലും, ആരെയെങ്കിലും ബലാൽസംഗം ചെയ്താലും പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ചാലും . സഭ ഒരു നുള്ള് മണ്ണ് അവരുടെ ദേഹത്ത് വീഴാൻ സമ്മതിയ്ക്കില്ല. ഒരു രാജ്യത്തേയും നിയമങ്ങൾ സഭയ്ക്ക് ബാധകമല്ല. സഭയിലെ പുരോഹിതരിൽ നാലു ശതമാനത്തിലധികം പീഡൊഫൈൽ ആണെന്നാണ് ചില പഠനങ്ങൾ. ലോകമെമ്പാടും കുഞ്ഞുങ്ങളേ ലൈംഗികമായി ഉപയോഗപ്പെടുത്തിയ കേസുകൾ കത്തോലിക്കാ പുരോഹിതർക്കെതിരേ വരുന്നുണ്ട്. സഭ ആ പുരോഹിതരെ ഒരിയ്ക്കലും ശിക്ഷിയ്ക്കില്ല. അവരെ പരമാവധി കോടതികളിൽ നിന്ന് രക്ഷപെടുത്താൻ നോക്കുകയും ചെയ്യും.

ലോകമെമ്പാടും കുഞ്ഞുങ്ങളെ ബാലൽസംഗം ചെയ്ത ആയിരക്കണക്കിനു പുരോഹിതരെയാണ് സഭ സംരക്ഷിയ്ക്കുന്നത്. അത് പുറത്ത് പറയുന്നവരെ ഏത് വിധേനയും ഇല്ലാതെയാക്കാൻ നോക്കുന്നത്. പുറത്ത് പറയുന്നവരുടെ പേരിൽ സ്മിയർ കാമ്പേനുകൾ, (അപവാദപ്രചരണം, കരിപൂശൽ) ഭീഷണി തുടങ്ങി ഏതറ്റം വരേയും സഭ പോകും. അഭയക്കേസും, മറ്റു പല ധ്യാനകേന്ദ്രങ്ങളിലെ കേസുകളുമെല്ലാം പച്ചയായി നമ്മളെ നോക്കി കോക്കിറി കാട്ടുന്നുണ്ട്. എന്നാലും കുറേ നാൾ കഴിഞ്ഞ് ആൾക്കാരെല്ലാം മറക്കും എന്ന് സഭയ്ക്കറിയാം. സനൽ ഇടമറുകിനെ നമ്മളെല്ലാം മറന്നത് പോലെ. ഇതേ മദർ തെരേസയുടെ വിശുദ്ധയാക്കുന്നതിൽ കെട്ടിച്ചമച്ച അത്ഭുതപ്രവർത്തി പോളിച്ചതായിരുന്നു സനലിന്റെ പേരിൽ സഭയ്ക്കുള്ള പ്രധാന ചൊരുക്ക്.

ഈ മറവിയാണ് ഇവരുടെ മുഖ്യ ആയുധം . സഭ ചിന്തിയ്ക്കുന്നത് നൂറ്റാണ്ടുകളിലോ ആയിരമാണ്ടുകളിലോ ആണ്. അടുത്ത ആയിരം കൊല്ലത്തെ അജണ്ട എന്നതാണ് സഭയുടെ പദ്ധതി. അവിടെ ഇന്ന് നടക്കുന്ന ചില ചെറിയ കാര്യങ്ങളൊക്കെ എല്ലാവരും മറക്കും എന്ന് അവർക്കറിയാം. അത് അഭയക്കേസായാലും മുരുങ്ങൂർ ഡിവൈൻ ആയാലും.

ഗോവയിൽ കുറേക്കൊല്ലം കൂടുമ്പോൾ അഞ്ഞൂറിൽപ്പരം വർഷം പഴക്കമുള്ള ഒരു ശവശരീരം എടുത്ത് വച്ച് സഭ നമ്മെ നോക്കി ചിരിയ്ക്കാറുണ്ട്. സെന്റ് ഫ്രാൻസിസ് സേവ്യർ എന്ന പുരോഹിതന്റെ ദ്രവിച്ച ശരീരമാണത്. അയാൾ ചില്ലറക്കാരനല്ല. ഗോവൻ ഇങ്ക്വിസിഷൻ തുടങ്ങാൻ പോർച്ചുഗീസിലേക്ക് കത്തെഴുതിയ മഹാനാണത്. ലോകം മുഴുവൻ പലപല തന്ത്രങ്ങളും കള്ളത്തരങ്ങളുമൊക്കെയായി വചനം പ്രഘോഷിച്ചയാൾ. ഇയാളുടെ ആഗ്രഹപ്രകാരം തുടങ്ങിയ മതപീഡനത്തിൽ ഗോവയിലെ കൃസ്ത്യാനികളല്ലാത്ത ഒരുപാട് പേർക്ക് അവിടം വിട്ട് ഭാരതത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടേണ്ടി വന്നു.

പൊന്നുപോലെ കരുതിയ വിഗ്രഹങ്ങളുമെടുത്ത് വേറേയൊന്നും കയ്യിലില്ലാതെ വള്ളങ്ങളിൽക്കയറി അതടുപ്പിയ്ക്കാൻ പറ്റിയ കരകളിലെല്ലാം അടുപ്പിച്ച് കൊച്ചിയിലും കൊടുങ്ങല്ലൂരും ആലപ്പുഴയിലും കോഴിക്കോട്ടും മംഗലാപുരത്തുമൊക്കെ വന്നടിഞ്ഞ ഗൗഡ സാരസ്വതർ, മലയാളികൾ കൊങ്ങിണിമാർ എന്ന് വിളിയ്ക്കുന്ന കമ്മത്ത് ആൻഡ് കമ്മത്തുകൾ ഈ ഫ്രാൻസിസ് സേവ്യറുടെ സ്നേഹത്തിന്റെ കടുപ്പം മനസ്സിലാക്കിയവരാണ്.

വിഗ്രഹം ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് അതിനു ചുറ്റുമായിക്കഴിഞ്ഞ അവർ കൊടിയ ദാരിദ്ര്യത്തിൽ ചെറിയ ചെറിയ ജോലികൾ തുടങ്ങി കിട്ടിയ പണം സൂക്ഷിച്ച് വച്ച് അതുവച്ച് വ്യാപാരവും വ്യവസായവും ചെയ്ത് സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിയവരാണ്. കഴിഞ്ഞ അഞ്ഞൂറുകൊല്ലമായി സ്വന്തം ഭാഷയായ കൊങ്ങിണിയും അതിന്റെ ഭാഗമായ സംസ്കാരങ്ങളും നശിയ്ക്കാതെ കൊണ്ടുനടക്കുന്നവർ. ആ മനുഷ്യരുടെ മുഖത്ത് നോക്കി കളിയാക്കലാണ് സഭയുടെ ഫ്രാൻസിസ് സേവ്യറിനെ പ്രദർശിപ്പിയ്ക്കൽ എന്ന് ആരെങ്കിലും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?

പറയണം എന്നാണ് ഞാൻ പറയുക. അതിനെ അടയാളപ്പെടുത്തണം. നാളെയൊരുകാലത്ത് ചരിത്രപുസ്തകങ്ങളെഴുതാൻ രേഖകൾ തിരയുന്നവർ ഇങ്ങനേയുമൊരു വശമുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം, ഇതുപോലുള്ള ക്രൂരതകൾ, പീഡനങ്ങൾ, കൊലപാതകപരമ്പരകൾ, വെട്ടിപ്പിടിയ്ക്കലുകൾ, ബലാൽസംഗങ്ങൾ. ഇതിന്റെയൊക്കെ മുകളിലാണീ സ്ഥാപനം കെട്ടിയുയർത്തിയിരിയ്ക്കുന്നതെന്ന് ആരെങ്കിലും മനസ്സിലാക്കണം. അല്ലാതെ കൊടിയും പിടിച്ച് അവിടെച്ചെന്ന് വരുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്താനല്ല, അവർ വെറും ആടുകളാണ്. ആദ്യം പോകുന്നതിന്റെ പിറകേ പോകും. ആശയപരമായി അടയാളപ്പെടുത്തണം. അവർ ‘വിശുദ്ധ‘നെന്ന് കരുതുന്നതിൽപ്പലതും കള്ളനാണയങ്ങളാണെന്ന് ആരെങ്കിലുമൊക്കെ മനസ്സിലാക്കണ്ടേ?

മതപരിവർത്തനംയെപ്പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ആ ആരോപണങ്ങളിൽ അവർ മതപരിവർത്തനം നടത്തിയോ ഇല്ലയോ എന്നതൊക്കെ രണ്ടാമതാണ്. മിഷനറിമാർ മതപരിവർത്തനം നടത്താനാണ് വരുന്നത്. ചാരിറ്റിയ്ക്കല്ല. അത് ഒരു വസ്തുതയാണ്. വസ്തുതയായിത്തന്നെ അംഗീകരിയ്ക്കുകയും ചെയ്താൽ എളുപ്പമായി. മിഷനറീസ് ഓഫ് ചാരിറ്റിയിലെ കപടതകൾ പലതും പുറത്ത് കൊണ്ട് വന്നത് അരൂപ് ചാറ്റർജീ എന്ന കൽക്കട്ടയിൽ ജനിച്ച് വളർന്ന് പഠിച്ച ഇപ്പോൾ യൂകേയിൽ ജോലിചെയ്യുന്ന ഒരു ഡോക്ടറാണ്. പിന്നീട് ഒരുപാട് വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. മരണാസന്നരായ, വേദനയെടുത്ത് പുളയുന്നവർക്ക് വേദനാസംഹാരികൾ നൽകിയില്ല എന്നതൊക്കെ ആർക്കും സഹിയ്ക്കാനാവുന്ന വസ്തുതയല്ല. ഒരിയ്ക്കലും യോജിയ്ക്കാനാവുകയുമില്ല. കൃസ്തു വേദനയെടുത്താണ് മരിച്ചതെന്നായിരുന്നു അവരുടെ ന്യായം. അന്താരാഷ്ട്ര ഡ്രഗ് മാഫിയയുടെ പണം സ്വീകരിയ്ക്കാനും, ചാരിറ്റിയ്ക്കെന്ന പേരിൽ പിരിച്ചെടുക്കുന്ന പണം വഴിമാറ്റിച്ചെലവഴിയ്ക്കാനും ഒന്നും അവർക്ക് ഈ കൃസ്തുബോധം കുഴപ്പമില്ലായിരുന്നു.

സ്വയം സുഖസൗകര്യങ്ങളെടുക്കാതിരിയ്ക്കുക എന്നതല്ല മഹത്വത്തിന്റെ ലക്ഷണം എന്ന് ആദ്യത്തെച്ചിന്തയിൽ ജനത്തിനു മനസ്സിലാകുകയില്ല. വെസ്റ്റഡ് ഇൻട്രസ്ട് എന്നത് ശരീരസുഖമാണെങ്കിൽ ശരീരമെന്ന വികാരത്തിനു പുല്ലുവിലകൊടുക്കാത്ത ആത്മഹത്യാഭീകരവാദികളാവും ഏറ്റവും വലിയ മഹാന്മാർ.

അപ്പൊ നീ എന്ത് ചെയ്തെടോ, വഴിയിൽക്കിടന്നവരെ സംഘികൾ സഹായിച്ചോ എന്നൊക്കെയാണ് തെറിചേർത്ത് ചോദ്യങ്ങൾ.

വാരണാ‍സിയിലെ അവധൂത് ഭഗവാൻ കുഷ്ഠസേവാശ്രമത്തിൽ സിദ്ധ വൈദ്യവും ആയൂർവേദവും കൊണ്ട് ലക്ഷക്കണക്കിനു കുഷ്ഠരോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. (അതിനവർക്ക് ഗിന്നസ് വേൾഡ് റേക്കോഡ് കിട്ടിയെന്നൊക്കെ ചിലയിടത്ത് പറയുന്നു.) ബാബാ ആംതേ തുടങ്ങിയ മഹാരോഗി സേവാ സമിതി ആധുനിക ചികിത്സാരീതികൾ കൊണ്ട് തന്നെ ഏതാണ്ട് മുപ്പതിനായിരത്തോളം കുഷ്ഠരോഗികളെ ചികിത്സിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല അതിൽ ഇരുപതിനായിരത്തോളം പേരെ റീഹാബിലിറ്റേറ്റ് ചെയ്യാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് പലരീതിയിൽ ഡിഫറന്റ്ലീ ഏബിൾഡ് ആയുള്ളവരെ സഹായിയ്ക്കാൻ ബാബാ ആംതേ സ്ഥാപിച്ച ആശ്രമങ്ങൾ നിരന്തരം പ്രവർത്തിയ്ക്കുന്നു. വനവാസികളുടെയിടയിലും ദളീതരുടെയിടയിലും ബാബാ ആംതേയും അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് നടത്തിക്കൊണ്ടിരിയ്ക്കുന്ന സേവനങ്ങൾ ആർക്കും ചെയ്യാനാവുന്നതല്ല.

ഇനി സംഘികൾ എന്ത് ചെയ്യുവാരുന്നു എന്ന് ചോദിച്ചാൽ സദാശിവ് ഗോവിന്ദ് ഖാത്രേ എന്ന ഒരു മഹാത്മാവിനെ അറിയാമോ എന്ന് ചോദിയ്ക്കാം. അറിയാൻ സാധ്യതയില്ല പ്രസിദ്ധീ പരങ്മുഖത എന്നത് വൃതമായി ശീലിച്ച അവരെപ്പോലെയുള്ളവരെയൊന്നും ആരും അറിയില്ല.

നിങ്ങളൊക്കെ മിനിട്ടിനു നാലു പ്രാവശ്യം ചവുട്ടിത്തേയ്ക്കുന്ന ഗുരുജി എന്ന ഗുരുജി ഗോൾവർക്കറുടേ ആശയങ്ങളിൽ പ്രേരിതനായി റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സദാശിവ് ഖാത്രേ മധ്യപ്രദേശിലെ ചമ്പ എന്ന സ്ഥലത്ത് വീടുകളിൽ നിന്ന് ഒരു പിടി അരിയും ശേഖരിച്ച് മൂന്ന് കുഷ്ഠരോഗികളുമായി തുടങ്ങിയ കുഷ്ഠ നിവാരൺ സംഘം (അതെ സംഘം തന്നെ) ഇന്ന് ആയിരക്കണക്കിനു രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനമാണ്.

ആധുനിക വൈദ്യശാസ്ത്രത്തിൽ മൾട്ടിഡ്രഗ് തെറാപ്പി വന്നപ്പോൾ അത് കമ്യൂണിറ്റികളിലേക്ക് നേരിട്ട് പോയി കൊടുത്ത് രോഗികളെ സാനിറ്റോറിയങ്ങളിലാക്കാതെ കമ്യൂണിറ്റികളിൽത്തെന്നെ വച്ച് ചികിത്സിയ്ക്കുന്ന രീതിയൊക്കെ പൊതുജനാരോഗ്യരംഗത്തെ പുതിയ അറിവുകളിലേക്ക്ക് പോലും നയിച്ചിട്ടുണ്ട്. രോഗികളെ മാത്രമല്ല രോഗികളുടെ കുഞ്ഞുങ്ങളെപ്പോലും അകറ്റി നിർത്തുന്ന പ്രവണത കൂടുതലായപ്പോൾ ആ കുട്ടികളെ ഏറ്റെടുത്ത് രോഗികളായ മാതാപിതാക്കളുമായി ഒരുമിച്ച് ജീവിയ്ക്കാൻ ശുശീൽ ബാലഗൃഹം എന്ന വലിയൊരു ആശ്രമവും അദ്ദേഹത്തിന്റെ പദ്ധതിയാണ്.

ഇന്ന് കുഷ്ടരോഗം ഏതാണ്ട് ഇല്ലാതായപ്പോൾ അത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളേ നോക്കാനും ഡീഫറന്റ്ലീ ഏബിൾഡ് ആയവരെ പരിശീലിപ്പിയ്ക്കാനുമുള്ള ഒരിടമായി തീർന്നിരിയ്ക്കുന്നു.

ഇനി നിങ്ങളാരും അറിയാത്ത ഒരു കുഷ്ഠരോഗചികിത്സകനെക്കൂടി പറയാം. ശിവഗിരിയിൽ ജീവിച്ചിരുന്ന പരവിജ്ഞാനത്തിന്റേയും കരുണയുടേയും സാഗരമായിരുന്ന നാരായണഗുരു. അദ്ദേഹത്തിന്റെ കുഷ്ഠരോഗചികിത്സ തുടങ്ങുന്നത് കായംകുളത്ത് വാരണപ്പള്ളി കുടുംബത്തിൽ താമസിച്ച് പഠിയ്ക്കുമ്പോഴാണ്. നാണുവെന്ന വിദ്യാർത്ഥിയുടെ അടുത്ത കൂട്ടുകാരനായിരുന്നു അവിടത്തെ പണിക്കാരനായ ചാത്തനെന്നയ‍ാൾ. കുറേ നാളായി ചാത്തനെ കാണാഞ്ഞിട്ട് ചാത്തൻ എവിടേപ്പോയി എന്ന് തിരക്കി. ചാത്തനു കുഷ്ഠരോഗം പിടിപെട്ടെന്നും മാറി താമസിയ്ക്കുകയാണെന്നും കേട്ട നാണു ചാത്തന്റെ വീടു തിരക്കിച്ചെന്നു.

നാണുവിനെക്കണ്ട് പരിഭ്രമിച്ച ചാത്തനോട് പരിഭ്രമിയ്ക്കരുത്, മരുന്നുമായി വന്നതാണെന്ന് പറഞ്ഞ് കൊണ്ടുവന്ന ആയൂർവേദ മരുന്നുകളും മരോട്ടിയെണ്ണയും (മരോട്ടിയെണ്ണ ലേപനം ചെയ്യുന്നത് കുഷ്ഠരോഗത്തിനൊരു ചികിത്സയായിരുന്നു) വൃത്തിയുള്ള തുണിയുമൊക്കെ അദ്ദേഹത്തിനു കൊടുത്ത് ചാത്തന്റെ രോഗം ചികിത്സിച്ച് ഭേദമാക്കി എന്നാണ് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

ഗുരുവിന്റെ കുടുംബം പാരമ്പര്യമായി വൈദ്യന്മാരായിരുന്നു. പിന്നീട് യോഗിയായി സഞ്ചാരത്തിലിരിയ്ക്കുമ്പോളും തുടർന്ന് ശിവഗിരിയിൽ വരേയും ധാരാളം കുഷ്ഠരോഗികൾ (മറ്റു മാറാ രോഗികളും) നാരായണഗുരുവിനെ തിരക്കി വരുമായിരുന്നെന്നും അവർക്കെല്ലാം വേണ്ട മരുന്നും ചികിത്സയും കൊടുക്കുമായിരുന്നെന്നും എഴുതപ്പെട്ട രേഖകളുണ്ട്. ഗുരുദേവൻ ശുചിത്വത്തിനും ആൾക്കാരോട് രണ്ടുനേരം കുളിയ്ക്കാനുമൊക്കെ ഉപദേശിച്ചിരുന്നത് ഈ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അറിവുകൊണ്ടു കൂടിത്തന്നെയായിരിയ്ക്കണം.

ഇവർക്കാർക്കും ഒരു ഭാരതരത്നവും നോബൽ സമ്മാനവുമില്ല. ഇവർക്കാർക്കും ഡ്രഗ് മാഫിയാ നേതാക്കളുടെ ഡോണേഷൻ ഇല്ല. വിശുദ്ധരുമല്ല. രോഗികളെ മതം മാറ്റിയിട്ടില്ല, ആവശ്യത്തിനു മരുന്നുകൾ കൊടുത്തു. കൃസ്തു കുരിശിൽ വേദന അനുഭവിച്ചെന്ന് വച്ച് വേദനയാൽ വിഷമിയ്ക്കുന്നവർക്ക് വേദനാസംഹാരികൾ നിഷേധിച്ചില്ല.

നാരായണഗുരു ദൈവമാണ്. വിഗ്രഹാരാധകനുമാണ്.
“പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം. “

എന്നാണ് നാരായണഗുരു പറഞ്ഞത്. എല്ലാ മതസാരവും ഏകം എന്ന് മനസ്സിലാക്കാതെ അന്ധന്മാർ ആനയെക്കണ്ട പോലെ, മണ്ടന്മാർ പലവിധ യുക്തികൾ പറഞ്ഞ് അലയുന്നത് പോലെ നമ്മൾ അലയാതെയമരണം എന്ന് അർത്ഥം.

അങ്ങനെ അലയാതിരിയ്ക്കണമെങ്കിൽ എല്ലാ മതസാരവും ഒന്നുതന്നെയാണ് എന്ന് കരുതാനുള്ള സ്വാതന്ത്ര്യം നമുക്ക് വേണം. ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിയ്ക്കണമെങ്കിൽ എന്ത് വിശ്വസിയ്ക്കുന്നോ വിശ്വസിയ്ക്കുന്നില്ലയോ എന്നത് നിന്നെയൊരിയ്ക്കലും പാപിയാക്കില്ലന്നും നിന്റെ ജന്മം പാപത്തിന്റെ ഫലമല്ല പകരം വിശ്വം മുഴുവനും സകല ഭേദങ്ങളുമന്യേ വിളങ്ങുന്ന അമൃതസ്യ പുത്രന്മാരാണെല്ലാം എന്ന സത്യബോധത്തിന്റെ വെളിച്ചത്തിൽ തിരിയുന്ന സർവ്വധർമ്മ സമഭാവന ഉണ്ടാവണം.

പല മതസാരവും ഏകം എന്ന് മനസ്സിലാക്കുന്ന നിമിഷം വിശ്വസിയ്ക്കാത്തവനു സ്വർഗ്ഗമില്ല എന്ന വാദം അവസാനിയ്ക്കുന്നു.

“Neither shall they say, Lo here! or, lo there! for, behold, the kingdom of God is within you.” അവിടേയും ഇവിടേയുമൊക്കെയാണെന്ന് അവർക്ക് ചുമ്മാ പറയാനാകില്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ് എന്നാണ് കൃസ്തുദേവൻ പറഞ്ഞത്. നമ്മളിലുള്ള ആ ദൈവത്തെ നോക്കിക്കാണുമ്പോൾ ‘അവനിലുമേറിയറിയുന്നവൻ തന്നുരുവിലുമൊത്ത് പുറത്തുമുജ്വലിയ്ക്കും‘ എന്ന് നാരായണഗുരുവും പറഞ്ഞു തരും.

അവിടേയുമിവിടെയുമൊന്നുമല്ല അകത്ത് തന്നെയാണെന്ന് കൃസ്തുദേവൻ തന്നെ പറയുമ്പൊ നമ്മളെന്തിനു സ്വർഗ്ഗത്തിലേക്ക് വേറേ ടിക്കറ്റുകളെടുക്കണം?








Saturday, September 03, 2016

ശബരിമല വിഷയം തന്നെയാണ്

ശബരിമല വിഷയം തന്നെയാണ് വീണ്ടും. 
ഒരു കാര്യം പറയാതെ വയ്യ. വീണ്ടും ആവർത്തിയ്ക്കേണ്ട ഒന്ന്. ശബരിമലയിൽ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ല. യുവതികൾ അവിടെപ്പോകാത്തതിനു കാരണം അതൊരു താപസകേന്ദ്രമായതുകൊണ്ടാണ്. ശബരിമലയിൽ വിവേചനവും ഇല്ല. 

ഗ്രീസിലെ മൗണ്ട് ആഥോസിൽ ഈയിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സന്ദർശിച്ചിരുന്നു. വലിയ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ആഥോസ്മല. ഓർതഡോക്സ് സഭയുടെ ചരിത്രപ്രധാനമായ, വിശ്വാസപ്രധാനമായ ആ താപസകേന്ദ്രത്തിലും യുവതികൾക്കല്ല സ്ത്രീകൾക്കൊന്നും പ്രവേശനമില്ല. ആയിരക്കണക്കിനു കൊല്ലങ്ങളായി അങ്ങനെതന്നെയാണ്. വളർത്തുമൃഗങ്ങളിൽപ്പോലും ആ നിയമമുണ്ട്. പിടക്കോഴിയും പശുവും പോലും അവിടെ അനുവദനീയമല്ല.

ജപ്പാനിലെ ഒമീൻ മല. ജപ്പാനീസ് ബുദ്ധിസത്തിന്റേയും പൗരാതനമതങ്ങളുടേയും ചേർച്ചയായ ഷുജെൻടോ മതത്തിന്റെ പുണ്യകേന്ദ്രവും ഒമേൻസാൻജിയുടെ ക്ഷേത്രവും അവിടെയാണ്. യമബുഷി എന്ന താപസന്മാരുടെ കേന്ദ്രവുമായ ആ മലയിലും സ്ത്രീകൾക്കാർക്കും പ്രവേശനമില്ല.

മനുഷ്യരെ മനുഷ്യരായിക്കാണാത്തയിടങ്ങളെ ഞാൻ പരാമർശിയ്ക്കുന്നില്ല. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നു മുതൽ ഡ്രൈവിങ്ങ് ചെയ്തുകൂടെന്ന് വരെ പറയുന്ന സമുഹങ്ങളുണ്ട്. അതൊക്കെ താരതമ്യപ്പെടുത്തുന്നത് നമ്മളുടെ സമൂഹത്തെ അപമാനിയ്ക്കലാവും. പക്ഷേ ഗ്രീസിലും ജപ്പാനിലും അങ്ങനെയല്ലല്ലോ. ഇവിടെയാരും ഡിസ്ക്രിമിനേഷൻ എന്ന ബുദ്ധിമുട്ട് ഉയർത്തിയിട്ടുമില്ല.

പുരുഷന്മാരുടെ താപസകേന്ദ്രം. അവിടെ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചിരിയ്ക്കുന്നു എന്ന അതി ലളിതമായ യുക്തിയാണതിനു പിറകിൽ. വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പുഷ്കർ ക്ഷേത്രം മുതൽ സ്ത്രീകൾക്ക് മാത്രം വൃതമെടുക്കാനാവുന്ന സന്തോഷീ മാ ക്ഷേത്രങ്ങൾ വരെ പുരുഷന്മാർക്ക് പ്രവേശനത്തിനു നിയന്ത്രണങ്ങളുള്ളയിടമാണ്. അതായത് ഈ നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല എന്ന് സാരം.

സകലയിടത്തും പറഞ്ഞ് പഴകിയ ആറ്റുകാലും മണ്ടയ്ക്കാടും ചക്കുളത്ത് കാവും ഒന്നും പറയുന്നില്ല. പല ശാക്തേയ സംസ്കാരങ്ങളിലും പൂജാരി സ്ത്രീകൾ തന്നെയാവണം എന്ന് നിർബന്ധമാണ്. ഇതൊന്നും ഡിസ്ക്രിമിനേഷനല്ല. വേറുതിരിവല്ല.

അവിടെയാണ് കേ സുരേന്ദ്രനും സന്ദീപ് വാര്യരുമൊക്കെ K Surendran @Sandeep Varier Palakkad ഭക്തരുടെ പക്ഷത്ത് നിൽക്കുന്നവരെങ്കിലും ഇതൊരു വേറുതിരിവിന്റെ പ്രശ്നമായി കാണുകയും അങ്ങനെ അഭിപ്രായപ്പെടുകയും ചെയ്യുന്നതിലെ അപകടം.

ഇന്നലെ റെജിച്ചേട്ടൻ എഴുതി Reji Kumar
“എത്ര പെട്ടെന്നാണു ശബരിമലയുടെ പ്രതിച്ഛായ മാറിയത്..!
'മത മൈത്രിയുടെ, മതേതരത്വത്തിന്റെ, സമഭാവനയുടെ, ത്യാഗത്തിന്റെ, സഹനത്തിന്റെ ലോകത്തെ "ഉദാത്ത പ്രതീകം" ഇതാ ഇവിടെയുണ്ട്, ഈ കേരളത്തിലുണ്ട്, വരൂ കാണൂ' എന്ന് ഇക്കാലമത്രയും പ്രചരിപ്പിച്ചുപോന്ന ശബരിമല...

അത് എത്ര പെട്ടെന്നാണു സ്ത്രീവിരുദ്ധവും കൊടിയ അനാചാരവും നിറഞ്ഞ ഒരു "സവർണ ഹിന്ദുത്വ സ്ഥാപന"മായത് എന്നു ശ്രദ്ധിക്കുക..!!!

ശബരിമലയെ വാനോളം വാഴ്ത്തി പ്രസംഗിച്ചവരൊക്കെ എവിടെപ്പോയി?
തീവച്ചു നശിപ്പിക്കാനും കുരിശുനാട്ടി പിടിച്ചടക്കാനും, പിന്നെ സ്നേഹിച്ചുസ്നേഹിച്ചു നക്കിക്കൊല്ലാനും നോക്കിയിട്ടു നടക്കാതെ വന്നപ്പോൾ, ഇപ്പോൾ കുത്തിക്കൊല്ലാൻ ഇറങ്ങിയിരിക്കുന്നു.”

സത്യം! എത്ര പെട്ടെന്നാണത്!!

ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലുമൊരു തീരുമാനമുണ്ടായാൽ, അത് യുവതീപ്രവേശനമായാലും അല്ലെങ്കിലും അതോടുകൂടി ശബരിമലയിലെ ഒത്തൊരുമയുടെ ഐക്യത്തിന്റെ ആ മഹാചൈതന്യം ക്ഷയിയ്ക്കും.

ഒന്നോർത്തോളൂ ആ ചൈതന്യം യുവതീപ്രവേശനമുണ്ടായാലല്ല ക്ഷയിയ്ക്കുന്നത്. അയ്യപ്പന്റെ കാര്യം നോക്കാൻ ഈ നാട്ടിൽ ഭക്തരില്ലെന്ന് വരുമ്പോഴാണ് ചൈതന്യം നശിയ്ക്കുന്നത്. ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചിട്ട് നമ്മൾ കല്ലും മുള്ളും കാലുക്ക് മെത്തയെന്ന പോലെ ക്ഷമിച്ചു. അത് പൂർവാധികം ഭംഗിയായി പുനർ നിർമ്മിച്ചു. കുരിശു നാട്ടിയപ്പോഴും അത് മതങ്ങൾ തമ്മിലുള്ള ഇടപെടലുകളായി വ്യാഖ്യാനിയ്ക്കാതെ ജനാധിപത്യപരമായി ചർച്ചകളിലൂടെയും സത്യഗ്രഹത്തിലൂടെയും അതിനു പോംവഴി കണ്ടെത്തി.

ഇത് ശബരിമലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വേറെന്തുണ്ടെങ്കിലും ശബരിമലയിൽ വിവേചനമില്ല. ഇന്നാട്ടിലെ ഇസ്ലാമും കൃസ്ത്യാനിയും ഹിന്ദുവും ഒക്കെ ഒരുമിയ്ക്കുന്ന പെരുംകോവിലാണ് ശബരിമല. ആഥോസ് മലയിലെപ്പോലെ പിടക്കോഴികൾക്ക് പോലും പ്രവേശനമില്ലാത്തയിടമല്ല.

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമുണ്ട്. യുവതികൾക്ക് പ്രവേശനമില്ല എന്ന് ആരും നിർബന്ധിച്ചിരുന്നില്ല. 1991ൽ വിഷയങ്ങളെ കോടതിയിലേയ്ക്ക് വലിച്ചിഴച്ചത് കൊണ്ടാണ് ഒരു വെറും ഗൈഡ്ലൈൻ മാത്രമായിരുന്ന ആ ഒരു കീഴ്വഴക്കം പോലീസ് പരിശോധനയും പമ്പയിൽ തടയലും ഒക്കെയായി മാറിയത്. അത് വരെ ആരും ആരേയും തടഞ്ഞിരുന്നില്ല. ഇന്നത് അൻപത്തഞ്ചെന്ന ‘നിയമ‘ത്തിൽ എത്തി നിൽക്കുന്നു. ഗതികേടാണത്. ഒരു കീഴ്വഴക്കം, വളരെ അയഞ്ഞ ഒരു ഗൈഡ്ലൈൻ മുറുകിയ ഒരു നിയമമാക്കി മാറി കോടതിയും ഗവണ്മെന്റും ഒക്കെ ഇടപെട്ടതോടെ.

അത്കൊണ്ട് ദയവുചെയ്ത് ആരോ സെറ്റ് ചെയ്ത് വച്ചിരിയ്ക്കുന്ന അജണ്ടയ്ക്കനുസ്സരിച്ച് തുള്ളുന്ന മണ്ടന്മാരാകരുത്. കാലു പിടിച്ച് പറയുകയാണ്. യുവതികൾ പോകണോ വേണ്ടയോ എന്നതല്ല വിഷയം. ശബരിമലയിൽ ഡിസ്ക്രിമിനേഷൻ ഉണ്ടോ ഇല്ലയോ എന്നാണ്. പരസ്യമായാണ് ഡിസ്ക്രിമിനേഷൻ ഉണ്ടെന്ന് നമ്മൾ വരുത്തണം അങ്ങനെ ചർച്ചകൾ നയിയ്ക്കണമെന്ന് ചിലർ പരസ്പരം ആഹ്വാനം നൽകുന്നത്.

അത് ഒരു ആധുനിക ആഭിചാരമാണ്. സകലരേയും ഒന്നിപ്പിയ്ക്കുന്ന ശബരിമല എന്ന മഹാസ്ഥാപനത്തിൽ ഡിസ്ക്രിമിനേഷൻ ഉണ്ടെന്ന കിംവദന്തിയുടെ ആഭിചാരം ഏൽക്കുന്ന ആ നിമിഷം കേരളത്തിന്റെ ശക്തിയും ഒരുമയും ചൈതന്യവും നഷ്ടപ്പെടും.അപ്പോഴാണ് നഷ്ടപ്പെടുക.

ഈ ദശാസന്ധിയിൽ നിന്ന് മുന്നോട്ട് വന്ന് പൂർവാധികം ശക്തിയോടെ ശബരിമലയിലെ ധർമ്മവീര്യം കേരളത്തിന്റേതിലുപരി ഭാരതത്തിന്റെ മുഴുവനുമായി ചൈതന്യവത്താകാൻ മണികണ്ഠൻ അനുഗ്രഹിയ്ക്കട്ടെ.

Tuesday, August 30, 2016

ശബരിമലയിലെ ആകാശക്കാഴ്ചകൾ


ഒരുപാട് പതിറ്റാണ്ടുകളായി സ്ഥിരമായി ശബരിമലയെന്ന മഹത്തായ ആരാധനാലയത്തിനെ തീവച്ച് നശിപ്പിച്ചതു തുടങ്ങി ഒളിഞ്ഞു തെളിഞ്ഞും പലവിധ ആക്രമണങ്ങളുയരുന്നു. ഇന്നാട്ടിലെ ജാതിമതഭേദമില്ലാതെ സകലജനങ്ങളേയും ഒരുമിപ്പിയ്ക്കുന്ന കലിയുഗവരദന്റെ ആജ്ഞാശക്തിയ്ക്ക് മുന്നിൽ ആരൊക്കെയോ പേടിച്ചിരിയ്ക്കുന്നു എന്നത് ഉറപ്പാണ്.

അതിലെ പുതിയ കപടപ്രചരണമാണ് യുവതികൾ ദർശനത്തിനായി പോകാത്ത ശബരിമലയെ സ്തീവിരുദ്ധമാണെന്ന ആരോപണങ്ങളുയർത്തി താഴ്ത്തിക്കെട്ടുക എന്നത്.

യുവതികൾക്ക് ശബരിമലയിൽ കയറണമെന്നാണെങ്കിൽ വ്യക്തിപരമായി സന്തോഷം മാത്രമേയുള്ളൂ. ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

പക്ഷേ യാതൊരു വിവേചനവും ഇല്ലാത്ത മലയെച്ചൂണ്ടി സ്ത്രീ പുരുഷ സമത്വം എന്ന കള്ളപ്പേരും പറഞ്ഞ് അയ്യനെയും മലയേയും ഒരു സംസ്കാരത്തേയുമാകമാനം ആക്രമിയ്ക്കാനുള്ള പദ്ധതികളെ ഒരു കാരണവശാലും അനുവദിയ്ക്കാൻ കഴിയില്ല.

ആദ്യമേ തന്നെ പറയാനുള്ളത് അക്കമിട്ട് തന്നെ പറയാം.
-------------------------------------------
1. ശബരിമല സ്ത്രീ വിരുദ്ധമല്ല. സ്ത്രീകൾക്ക് അവിടെ പോകുന്നതിനു യാതൊരു വിലക്കുമില്ല.

2. ശബരിമലയിൽ ആർത്തവ വിരുദ്ധതയുമല്ല. മിക്ക ഹിന്ദു ക്ഷേത്രങ്ങളിലും ആർത്തവസമയത്ത് സ്ത്രീകൾ കയറാറില്ല എന്നൊരാചാരം ഉണ്ട്. എന്നാൽ ശബരിമലയിലെ ആചാരം ആർത്തവവുമായി ബന്ധപ്പെട്ടതല്ല. ഇനി ദേവസ്വം ബോർഡ് പറഞ്ഞാലും അതങ്ങനെയല്ല.

3. ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകളോ പുരുഷന്മാരോ നപുംസകരോ പോകുന്നതിൽ ഒരു വിലക്കിന്റേയും ആവശ്യമില്ല എന്നാണ് ഈയെഴുതുന്നയാളിന്റെ ഉറച്ച ബോധ്യം.

ഇനി ഈ എഴുതിയതിലെ ഉദ്ദേശമാണ്. ശബരിമലയിലെയോ മറ്റെവിടുത്തേയുമോ ആചാരങ്ങളെ ന്യായീകരിയ്ക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. ശബരിമല മുഴുവൻ സ്ത്രീവിരുദ്ധമാണെന്ന പ്രചണ്ഡപ്രചരണം അരങ്ങ് കൊഴുക്കുമ്പോൾ ഈ നാട്ടിലെ ഏറ്റവും വലിയൊരാരാധനാലയം, മഹത്തരമായൊരാരാധനാലയം സ്ത്രീകൾക്ക് വിരുദ്ധമാണെന്ന തോന്നലും മനോഭാവവും ഒരുതരം അപകർഷതയും സ്ത്രീയും പുരുഷനും നപുംസകങ്ങളുമായ ഇന്നാട്ടുകാരിലൊരാൾക്കും തോന്നരുത് എന്ന് വച്ചട്ടാണീ കുറിപ്പ്.

വിശദീകരണം:
-----------------------
അയ്യപ്പൻ എന്ന സങ്കൽപ്പമൂർത്തി ആണാണ്. അദ്ദേഹം ബ്രഹ്മചര്യം അനുഷ്ഠിച്ച് തപസ്സ് ചെയ്യുകയാണ് എന്നാണ് സങ്കൽപ്പം. ബ്രഹ്മചര്യമനുഷ്ഠിയ്ക്കുന്ന ഒരു പുരുഷൻ യുവതികളായ സ്ത്രീകളുടെ സാമീപ്യം ഒഴിവാക്കും. അത് അദ്ദേഹത്തിന്റെ വൃതമാണ്. അങ്ങനെ വൃതങ്ങൾ അനുഷ്ഠിച്ച് തപസ്സ് ചെയ്യുന്ന രീതികൾ ലോകം മുഴുവനുമുണ്ട്.

ശബരിമലയിൽ മുന്നിൽ നിൽക്കുന്നതും നിരന്ന് നിൽക്കുന്നതും നടന്ന് പോകുന്നതും എല്ലാം അയ്യപ്പരാണ്. മാലയിട്ടാൽ അവനവൻ തന്നെയാണ് അയ്യപ്പൻ. നാൽപ്പത്തിയൊന്ന് ദിവസവും അയ്യപ്പൻ. ഇരിയ്ക്കുന്നയിടം ശബരിമല. അതാണ് ആ മൂർത്തിയുടെ സങ്കൽപ്പം. നാൽപ്പത്തിയൊന്ന് ദിവസത്തെ വൃതം എടുക്കാനാകാത്തതോ, മല കയറാ‍ൻ പറ്റാത്തതോ, ആർത്തവ രക്തം വീണ് അവിടെ വൃത്തികേടാവുന്നതോ ഒന്നുമല്ല വിഷയം. അയ്യപ്പൻ തപസ്സ് ചെയ്യുകയാണ്. തപസ്സു ചെയ്യുന്ന യുവാവായ അയ്യപ്പമൂർത്തി യുവതികളുടെ സാമീപ്യം ഒഴിവാക്കുന്നു. അത്രയേയുള്ളൂ കാര്യം.
ഇനി അയ്യപ്പൻ ആണല്ല. മോഹിനിയ്ക്ക് പരമശിവനിലുണ്ടായത് ഒരു പെൺകുട്ടിയാണ് എന്ന് വച്ചോളൂ. അവരാണ് തപസ്സുചെയ്യാൻ പോകുന്നതെങ്കിൽ, എന്നാണാ കഥയെങ്കിൽ, ശബരിമലയിൽ യുവാക്കൾ പോകില്ലായിരുന്നു.

ഇവിടെ ഈ അമ്പലത്തിൽ അയ്യപ്പനു സാമീപ്യമുണ്ടായാൽ വൃതഭംഗം വരാത്ത ബാലികമാർക്കോ അമ്മമാർക്കോ മാത്രമേ പ്രവേശനമുള്ളൂ എന്നാണ് ആചാരം. അതിൽ ആർത്തവത്തിനു യാതൊരു ബന്ധവുമില്ല.
ആർത്തവം ഇല്ലാത്തവരായാലും ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ സന്ദർശനം ഒഴിവാക്കാറുണ്ട്. ചില പ്രകൃതിചികിത്സാ വാദക്കാരൊക്കെ അവരുടെ രീതികൾ ശീലിയ്ക്കുന്ന സ്ത്രീകൾക്ക് ആർത്തവം നിന്ന് പോകുന്നതായും അത് ശരീരത്തിന്റെ ശുദ്ധീകരണമായുമൊക്കെ വാദിയ്ക്കുന്നുണ്ട് (ശരിയാണോ എന്നറിയില്ല). അങ്ങനെയുള്ള യുവതികളായാലും ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ പോകാറില്ല.

ഈയിടെ മാത്രമാണ് അവിടെ പോലീസ് പരിശോധന ഒക്കെ വന്നത്. ഒരു പരിശോധനയുമില്ലായിരുന്ന നൂറ്റാണ്ടുകൾ മുന്നേ പോലും അവിടെ യുവതികൾ സ്വമേധയാ തന്നെ പോകാറുണ്ടായിരുന്നില്ല. എന്നാൽ പെൺകുഞ്ഞുങ്ങളും വയോവൃദ്ധകളാ‍യ അമ്മമാരും പോകാറുണ്ടായിരുന്നു താനും.

അടുത്ത കാലത്തായി ഹൈന്ദവരായ ജനതയോട് ഒരു സ്നേഹം കോൺഗ്രസ്സ് പാർട്ടിയിലെ മറ്റാർക്കും ഇല്ലാത്തത് പോലെ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ പ്രയാർ ഗോപാലകൃഷ്ണനു തോന്നിയതിൽ നല്ല സന്തോഷമുണ്ട്. എന്നാലും ആർത്തവ സമയത്ത് അണ്ഡം മരിയ്ക്കുന്നു അതുകൊണ്ടാണ് ശബരിമലയിൽ യുവതീപ്രവേശനം സാധ്യമല്ലാത്തത് എന്നൊക്കെ അദ്ദേഹം പറഞ്ഞത് അർഹിയ്ക്കുന്ന ചിരിയോടെ തള്ളിക്കളയുകയാണ് വേണ്ടത്.
ശബരിമലയുടെ കാര്യത്തിൽ ഭക്തശിരോമണികളും തുല്യമായി തെറ്റുകാരാണ്. കാര്യം വരുമ്പൊ ഇതാണ് കാര്യം എന്ന് പറയാതെ അവിടെ യുക്തിയും കപടശാസ്ത്രവുമൊക്കെ പറയും. ഹിന്ദുമതാ‍ചാരത്തിലെ ശാസ്ത്രം എന്നൊക്കെപ്പേരിൽ ചില സാമൂഹ്യവിരുദ്ധർ ഇറക്കുന്ന അഞ്ച് തിരിയിട്ട് വിളക്ക് കത്തിയ്ക്കുന്നത് ചെർണ്ണോബിലെ ആണവദുരന്തം ഉണ്ടാവാതിരിയ്ക്കാനാണ്, അമ്പലത്തിൽ പോകുന്നത് ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങളെ പിടിച്ചെടുക്കാനാണ് എന്നൊക്കെ കപടശാസ്ത്രം പറഞ്ഞിരിയ്ക്കുന്ന പുസ്തകങ്ങൾ, വായിച്ചത് വച്ച് ലോകത്തില്ലാത്ത മണ്ടത്തരങ്ങളും മറ്റും വിളിച്ച് പറയും. അതിന്റെ ഫലമാണ് പല എതിർവാദങ്ങളും വരുന്നത്.

ഇനി അൽപ്പം താത്വികമായി അവലോകനം ചെയ്താൽ, ശബരിമല ഏതോ താപസകേന്ദ്രം തന്നെയാവണം. അല്ലെങ്കിൽ ഈ കാട്ടിനു നടുവിൽ മലയ്ക്ക് മുകളിൽ ആര‍ാണിങ്ങനെയൊരു അമ്പലം പണിയുക? അങ്ങനെ പണിഞ്ഞത് തന്നെ സകല ലോകവിചാരത്തിൽ നിന്നും ഒഴിവായി തപസ്സ് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തന്നെയാവണം.

അപ്പൊ ശബരിമലയിൽ സ്ത്രീ വിരുദ്ധതയല്ല. അയ്യപ്പൻ ഒരു കാരണവശാലും സ്ത്രീ വിരോധിയുമല്ല. മല കയറാൻ സ്ത്രീകൾക്ക് പറ്റില്ല എന്നതുമല്ല വിഷയം. അതാണ് കാരണമെങ്കിൽ വയോ വൃദ്ധകളായും പിഞ്ച് കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളേയാണല്ലോ ആദ്യം ഒഴിവാക്കേണ്ടത്. അമ്മ അസുഖം അഭിനയിച്ചപ്പോൾ സ്വജീവൻ പണയം വച്ച് പുലിപ്പാൽ കൊണ്ട് വന്ന് കൊടുത്ത മകനാണ് അയ്യപ്പൻ. ആ അയ്യപ്പനു സ്ത്രീ വിരുദ്ധനാകാൻ കഴിയില്ല.

ഇനി ശബരിമലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ലൈംഗികത വിരുദ്ധതയാണുള്ളത്. തപസ്സ് ചെയ്ത് ജീവിയ്ക്കുമ്പോൾ സാക്ഷാത്കാരം കാംക്ഷിയ്ക്കുന്ന വ്യക്തി സുഖഭോഗങ്ങളെല്ലാം ഒഴിവാക്കുന്ന സമയത്ത് ഒഴിവാക്കുന്ന ഒന്നാണ് ലൈംഗികചിന്ത. ലൈംഗികതയില്ലാതെ മനുഷ്യനുണ്ടാവുമോ എന്നൊക്കെ ചോദിച്ചാൽ മനുഷ്യനുണ്ടായിരിയ്ക്കണമെന്ന് ഈ വഴിയ്ക്ക് പോകുന്നവർക്ക് യാതൊരു നിർബന്ധവുമില്ല എന്നാണ് വ്യക്തിപരമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. അവരെ അവരുടെ വഴിയ്ക്ക് വിടുക.

ലൈംഗികതാവിരുദ്ധരല്ലാത്ത ഹിന്ദുമതം വേണമെന്നുള്ളവർക്ക് ഖജൂരാഹോ ക്ഷേത്രത്തിൽ പോകാം. അല്ലെങ്കിൽ അങ്ങനെയൊന്ന് പണിയാം. ഈ സംസ്കാരത്തിൽ അങ്ങനെ എല്ലാത്തിനും സാധ്യതകളുണ്ട്.
ആറ്റുകാലമ്മയ്ക്ക് സ്ത്രീകൾ വയ്ക്കുന്ന പായസമാണ് ഇഷ്ടമെന്നത് കൊണ്ട് അവിടെ ആണുങ്ങൾ പൊങ്കാലയിടാറില്ല. കൊറ്റംകുളങ്ങരയമ്മയ്ക്ക് ആണുങ്ങളേപ്പോലും പെൺ വേഷത്തിൽ കാണുന്നതാണിഷ്ടമെന്നതുകൊണ്ട് ചമയവിളക്കിനു പെൺവേഷം കെട്ടി തന്നെ പോകണം. കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിൽ വിധവകളായ ദളിത് അമ്മമാരാണ് പൂജ നടത്തുന്നത്. മണ്ണാറശ്ശാലയിൽ അമ്മ കോടിക്കണക്കിനു ഭക്തരെ അനുഗ്രഹിയ്ക്കുന്നു. അങ്ങനെ സകലവിധ രീതികളോടും ഈ നാടിന്റെ സംസ്കാരം ബഹുമുഖമായി പന്തലിച്ച് സകലർക്കും തണലേകി നിൽക്കുന്നു.

അമ്പലപ്പുഴയിൽ പാൽപ്പായസം പറ്റില്ല കടും പായസം മതി എന്ന് പറഞ്ഞാൽ കടും പായസം വേണ്ടുന്നവർ അങ്ങനെയൊരു അമ്പലം പണിഞ്ഞോളൂ എന്ന് പറയുന്ന പോലെയാണ്. ശബരിമലയിൽ കൊട്ടത്തേങ്ങയും അവലും മലരും കടിച്ചാൽ പൊട്ടാത്ത അപ്പവും ഒക്കെ കൊടുക്കുമ്പൊ അയ്യപ്പനു ലഡു കൊടുക്കാത്തത് അത് കൊണ്ടാണ്.

നേരേ മറിച്ച് സുഖലോലുപനായ ദൈവമാണ് തിരുപ്പതി വെങ്കടേശ്വര സ്വാമികൾ. മാത്രവുമല്ല അദ്ദേഹം സ്വന്തം വിവാഹം വലിയനിലയിൽ ആർഭാടമായി നടത്തിയത് കൊണ്ട് ഒരുപാട് കടം വന്നെന്നും ആ കടം ഭക്തർ കൊടുത്ത് തീർക്കേണ്ടത് കൊണ്ട് ഒരുപാട് കാശു വേണമെന്നും ഭക്തരോട് ആവശ്യപ്പെടുന്ന മൂർത്തിയാണ്. അത് കൊണ്ട് തന്നെ പണമുണ്ടാക്കാൻ അദ്ദേഹം ഭക്തരെ സകലരീതിയിലും അനുഗ്രഹിയ്ക്കും എന്നൊരു വിശ്വാസമുണ്ട്. ഇൻഡ്യയിലെ ഒരുപാട് കമ്പനികളിൽ നിശബ്ദ പങ്കാളിയാണദ്ദേഹം. നികുതി അടച്ചില്ലെങ്കിൽപ്പോലും വെങ്കടാചലപതിയുടെ ലാഭവിഹിതം കൃത്യമായി എല്ലാക്കൊല്ലവും അവിടെയെത്തിയ്ക്കുന്ന വ്യാപാരിവ്യവസായികൾ ഭാരതത്തിൽ ഒരുപാടുണ്ട്.

ഇനി ഈ മലയുടെ മുകളിൽ, കാട്ടിനു നടുക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളും, സുഖ കേന്ദ്രങ്ങളും മുതൽ ലോകത്തെങ്ങുമില്ലാത്ത വാണിഭം വരെ നടക്കുന്ന ഈ നേരത്ത് ഒന്നുകിൽ അയ്യപ്പൻ എപ്പൊഴേ പൂർണ്ണമായി സത്യം സാക്ഷാത്കരിച്ച് ഇതൊക്കെ ചിരിച്ച് നോക്കി നിൽക്കുകയാവണം. അല്ലെങ്കിൽ താപസൻ തന്നെയാണെങ്കിൽ എപ്പോഴേ വേറേ എവിടേയോ കയറി പോയിട്ടുണ്ടാവും.

രണ്ടായാലും മല കയറുന്ന അയ്യപ്പന്മാർ മലയിലിരിയ്ക്കുന്ന അയ്യപ്പനെ തിരുപ്പതി വെങ്കടേശ്വരനെപ്പോലെയാണ് കാണുന്നതെങ്കിൽ തിരുപ്പതിയിലെപ്പോലെ പത്മാവതി ദേവിമാർക്കും അല്ലെങ്കിൽ ഗുരുവായൂരിലെപ്പോലെ ഗോപികമാർക്കും അവിടെ പോകുന്നതിൽ യാതൊരു കുഴപ്പവുമില്ല. എന്ന് മാത്രമല്ല പോകണം.
ഇതെല്ലാം യുക്തിരഹിതമല്ലേ എന്നാണു ചോദ്യമെങ്കിൽ തീർച്ചയായും ആണ്. നല്ല നാൽപ്പത്തിയെട്ട് കാരറ്റ് യുക്തിരഹിതമാണ്. ഒരു സംശയവുമില്ല.

ശബരിമല രഹസ്യം:
--------------------------------
ശബരിമല വൃതം എന്നത് നാൽപ്പത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിശീലനമാണെന്നാണ് അറിവുള്ളവർ പറയുന്നത്. കറുപ്പ് വസ്ത്രവും മറ്റുമുടുക്കുന്നത് വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കാനാണ്. സ്വയം ദാരിദ്ര്യം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നിവേദ്യമാക്കി കഴിയ്ക്കണം. ലൈംഗികചിന്ത പാടില്ല. അതുകൊണ്ട് തന്നെ ഒരുങ്ങൽ, മുടി താടി ഒക്കെ വെട്ടി ഒതുക്കി നിർത്തൽ ഒക്കെ ഒഴിവാക്കുന്നു. മാംസം, മദ്യം ഒക്കെ ഒഴിവാക്കണം. ഉള്ളിപോലും ചിലർ കഴിയ്ക്കില്ല. വല്ല കാട്ടുകായും കൊണ്ടുണ്ടാക്കിയ മാല ജപിച്ചിടുന്നു. ചോറും പയറും ഒരുമിച്ച് വേവിച്ചായിരുന്നു മൂന്നു നേരം ഭക്ഷണം. അത് ബാഹ്യാചാരം.

പൈസാ ദാരിദ്യം പോലെ സകല സുഖങ്ങളും ഒഴിവാക്കി ദാരിദ്ര്യം ശീലിയ്ക്കണം. എന്തിനു ദാരിദ്ര്യം ശീലിയ്ക്കണം? പണമെന്നതും സ്വാമിയല്ലേ എന്ന് ചോദിച്ചാൽ ദാരിദ്ര്യം ശീലിയ്ക്കുന്നത് ആഗ്രഹങ്ങളെ അൽപ്പം ക്ഷയിപ്പിയ്ക്കാനാണ് എന്നേ മറുപടിയുള്ളൂ. ലൈംഗികദാരിദ്ര്യവും ശീലിയ്ക്കും. ഭാര്യയും കാമുകിയും എല്ലാം സ്വാമി. നല്ല രുചിയുള്ള ആഹാരവും വസ്ത്രവും ഒക്കെ സ്വാമി തന്നെയാണെങ്കിലും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്ന പോലെ ലൈംഗികതസ്വാമിയേയും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്നു. അത് കൊണ്ട് പരമാവധി ആ വിധത്തിലുള്ള സ്ത്രീ സംസർഗ്ഗം ഒഴിവാക്കുന്നു. ഇത് സാമ്പ്രദായികമായി പുരുഷന്മാർ ചെയ്ത് വരുന്ന വൃതമായത് കൊണ്ട് ആ സ്ഥലത്ത് യൗവനയുക്തകളായ സ്ത്രീകളെ ഒഴിവാക്കിക്കാണും. അതാണിവിടത്തെ കഥ. അങ്ങനെയാണ് പണ്ടൊക്കെ സ്വാമിമാർ വൃതം നോറ്റിരുന്നത്. അതാണ് ശബരിമല.

ഇനി മനസ്സിൽ. എല്ലാം സ്വാമിയാണ്. താൻ കാണുന്നതും കേൾക്കുന്നതും സ്വാമി. സ്വയം സ്വാമി. ഞാൻ പോകട്ടേ എന്ന് പറയുകയില്ല സ്വാമി പോകട്ടേ എന്നേ പറയൂ. സ്വന്തം കുട്ടിയായാലും അയലത്തെ കുഞ്ഞായാലും സ്വാമി. വഴിയിൽ ഒരു കല്ലു കിടന്നാലും സ്വാമിയെന്നേ പറയാവൂന്നാണ്. കല്ലുസ്വാമി.പശുസ്വാമി, പോത്തുസ്വാമി, എരുമസ്വാമി, സൂര്യൻ സ്വാമി, ചന്ദ്രൻ സ്വാമി, ഞാൻ സ്വാമി, നീ സ്വാമി, മേശ സ്വാമി, കസേര സ്വാമി.
എല്ലാമെല്ലാമയ്യപ്പൻ, എല്ലാത്തിൻ പൊരുളയ്യപ്പൻ എന്നാണല്ലോ മഹാത്മാക്കൾ പറയുന്നത്.

സ്ത്രീപുരുഷ സമത്വം:
------------------------------------
എന്റെ അറിവിൽ ചട്ടക്കൂടൂള്ള മതങ്ങളിൽ എല്ലാത്തുറകളിലും സ്ത്രീ പുരുഷ സമത്വം മനപ്പൂർവം വരുത്തിയ ഒരേ ഒരു ലോകമതം സിഖ് മതമാണ്. അവരിൽ സ്ത്രീയും പുരുഷനും തമ്മിൽ പേരുകൾ പോലും വ്യത്യാസമുണ്ടാകരുത് എന്നാണ് നിയമം.(പഞ്ചാബീ ഹൗസ് സിനിമയിലെ ‘അരേ സോണിയാ‘ എന്ന ഹരിശ്രീ അശോകന്റെ വിളി ഓർക്കുക). ഭാരതത്തിലെ സംസ്കാരം അതാണ്. അല്ലാതെ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതോ ഒഴിവാക്കുന്നതോ അല്ല. യുദ്ധമുന്നണിയിൽ ജീവൻ വെടിഞ്ഞ ഝാൻസീ റാണിമാരുടെ മുതൽ കോടിക്കണക്കിനു ഭക്തരുടെ പരമഗുരുവായ അമൃതാനന്ദമയി അമ്മയുടെ വരെ ഭാരതമാണിത്.

ഭാരതത്തിൽ പഴയകാലം മുതലേ എന്ന് വച്ചാൽ ഒരുപാട് പഴയ കാലം മുതലേ സ്ത്രീ കേന്ദ്രീകൃതമായ ആത്മീയധാരകൾ ഉണ്ടായിട്ടുണ്ട്. പലതുകൊണ്ടും കുറച്ചൊക്കെ അത് തമസ്കരിയ്ക്കപ്പെട്ട് പോയി. അത്തരം ധാരകളെ തിരികെക്കൊണ്ട് വരാൻ വിശ്വാസികൾ തന്നെ കഠിനയത്നം ചെയ്യേണ്ടതുണ്ട്.അമ്മമാർ പൂജിയ്ക്കുന്ന മണ്ണാറശ്ശാലയും, അമ്മമാരെ പൂജിയ്ക്കുന്ന നാരീപൂജയും ഒക്കെ ഇവിടത്തേത്‌ തന്നെയാണ്.
അതുകൊണ്ട് യുവതികൾക്ക് ശബരിമലയിൽ കയറണോ? സന്തോഷം. ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

ലോകത്തിന്റെ പല ഭാഗത്തൂന്ന് വന്ന്, ചിക്കൻഫ്രൈയും എറച്ചിയും മറ്റും ളാ‍ഹേന്ന് പോലും വാങ്ങിച്ച് തിന്നിട്ട് ശബരിമലയിൽ കേറി അവിടെ മുഴുവൻ വൃത്തികേടാക്കുന്നതിലും കണ്ട പ്ളാസ്റ്റിക്കും, പേപ്പറും മുണ്ടും തുണിയും ഒക്കെ ആ പരിസ്ഥിതിലോലമായ കാട്ടിലേയ്ക്ക് പോലും വലിച്ചെറിയുന്നതിലും കവിഞ്ഞ് ഒരു അശുദ്ധിയും നാലു സ്ത്രീകൾ ചെന്നാൽ അവിടെ ഉണ്ടാവുന്നില്ല. അവർ ചെന്നാൽ അവിടം പരിശുദ്ധമാകുകയേയുള്ളൂ.

#ReadyToWait
-------------------
പക്ഷേ ശബരിമലയെന്ന മഹത്തായ ആരാധനാലയത്തെ സ്ത്രീ വിരുദ്ധമെന്ന് കള്ളം പറഞ്ഞ് ആക്ഷേപിച്ച് ഇന്നാട്ടിലെ ജനതയിൽ അപകർഷതാ ബോധം ഉയർത്തിവിട്ട് ഈ സംസ്കാരത്തെ വിഭജിച്ച് ഭരിച്ചുകളയാം എന്ന് ആരും വിചാരിയ്ക്കരുതെന്ന് മാത്രം. ഇന്ന് ഒരൊറ്റ ദിവസം #ReadyToWait എന്ന ഹാഷ് ടാഗിന്റെ കീഴിൽ അഭൂതപൂർവമായ പങ്കാളിത്തത്തോടെ അയ്യപ്പസ്വാമിയെ കാണാ‍ൻ ഞങ്ങൾ അമ്പത്തഞ്ച് വയസ്സാകുന്നത് വരെ കാത്ത് നിന്നുകൊള്ളാം എന്ന പേരിൽ ഇന്നാട്ടിലെ സംസ്കാരം എന്നും അണയാതെ സൂക്ഷിച്ചിരുന്ന, ഇന്നും സൂക്ഷിയ്ക്കുന്ന സ്ത്രീരത്നങ്ങൾ ചേർന്ന് നിൽക്കുന്നുവെങ്കിൽ, ഈ ജനത സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ ഉരുക്ക് ഞരമ്പുകളും ഇരുമ്പ് പേശികളും മിന്നൽപ്പിണരായ മനസ്സുകളോടും കൂടെ ഉയർത്തെഴുനേൽക്കുന്ന കാഴ്ചയാണത്.
സ്ത്രീകൾക്ക് പ്രവേശനം വേണമോ ഇല്ലയോ എന്നതിനേക്കാൾ ഈ സംസ്കാരത്തിനെ കപടവാദങ്ങളുന്നയിച്ച് ഇനിയും കരിപൂശാനാകില്ല എന്ന ഉറച്ച ശബ്ദമാണത്. സ്ത്രീ ശക്തിയായുണർന്നാൽ നടക്കാത്തതായൊന്നുമില്ല. മഹാമായയുടെ പ്രകടശക്തിയുടെ ആ വൈഭവത്തിനു മുന്നിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സാഷ്ടാംഗപ്രണാമം.

ശരണമയ്യപ്പാ.




Sunday, August 28, 2016

നഗ്നതയും സ്വാതന്ത്ര്യവും

ലണ്ടൻ പ്രദേശങ്ങളിലെവിടെയെങ്കിലുമെത്തുന്ന ഭാരത‘പുത്രൻ‘ന്മാരുടെ പ്രധാന സ്വപ്നമാണെന്ന് തോന്നുന്നു ലണ്ടനിൽ വർഷത്തിലൊരിയ്ക്കൽ നടക്കുന്ന ലോക നഗ്ന സൈക്കിൾ റാലിയൊന്ന് കാണുകയെന്ന്. പലരും എന്നെ ആ സ്വപ്നം അറിയിച്ചിട്ടുണ്ട്. പക്ഷേ പോയവരൊക്കെ ആദ്യത്തെ ഒരു അര മിനിട്ട് നേരത്തെ വിജൃംഭമേ പറഞ്ഞിട്ടുള്ളു. പിന്നീട് എല്ലാരേയും പോലെ ഐസ്ക്രിം തിന്നും അവിടവിടെ ചുറ്റി നടന്നും സമയം കളയും.
എല്ലാവരും തുണിയഴിച്ചിട്ട് നടക്കുമ്പൊ നമുക്കെന്ത് തോന്നാനാ എന്നാണവരുടെ അനുഭവസാക്ഷ്യം. തോന്നാൻ പോയിട്ട് പോയാൽ വലിയ ഗുണമൊന്നുമില്ലന്നർത്ഥം.

മീനാൽ ജയിനെപ്പറ്റിയാണ് പറയുന്നത്. 2016ലെ ലണ്ടൻ വേൾഡ് നേക്കഡ് ബൈക്ക് റൈഡിൽ മീനാൽ ജയിൻ എന്നൊരു ഭാരതീയയും നഗ്നയായി സൈക്കിളോടിച്ചെന്നുള്ള ‘അത്ഭുത‘ വിശേഷം വാട്സാപ്പ് മെസെജുകളായി കിട്ടാത്തവരുണ്ടാകില്ല.


ജയിൻ എന്നത് ജൈനമതക്കാരുപയോഗിയ്ക്കുന്ന കുലനാമമാണ്. ആയതുകൊണ്ട് മീനാൽ ജയിനും ജൈനമതവുമായി ബന്ധമുള്ളവരാണെന്ന് തോന്നുന്നു.

എന്തായാലും ആകാശം വസ്ത്രമായുടുത്ത മഹത്തായ സംസ്കാരത്തിന്റെ സൂക്ഷ്മ ന്യൂനപക്ഷത്ത് നിന്നൊരാൾ തന്നെ ആധുനികതയുടെ സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കലുകൾക്ക് ആദ്യമായൊക്കെ ചേർന്ന് നിന്നുവെന്ന് പറയുമ്പോൾ അത് അൽപ്പം പോലും അത്ഭുതമുണ്ടാക്കുന്നില്ല.
അവർക്ക് മുന്നേയും പല ഭാരതീയവനിതകളും ആ നഗ്ന സൈക്കിൾ റാലിയിൽ പങ്കെടുത്തിട്ടുണ്ട്. ഭാരതീയ പുരുഷന്മാർ വന്നിട്ടുണ്ടോ എന്നറിയില്ല. വനിതകൾ വരുമ്പോഴാണല്ലോ വാട്സാപ്പ് മെസേജുകളുണ്ടാക്കാൻ ഒരാവേശം. മാതൃഭൂമി പോലും റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. മാതൃഭൂമി എന്ത‍ാണ് റിപ്പോർട്ട് ചെയ്യാത്തതെന്ന് ചോദിയ്ക്കരുത്. ഒരുപക്ഷേ വീരേന്ദ്രകുമാറിന്റെ സ്വന്തം മതക്കാരിയായ ഒരു ജയിൻ വംശനാമം ഉപയോഗിച്ചിരിയ്ക്കുന്ന വനിതയെ പുകഴ്ത്തി റിപ്പോർട്ട് ചെയ്തതാകാനും മതി.


ഭാരതത്തിലെ അതിസൂക്ഷ്മ ന്യൂനപക്ഷമാണ് ജൈനന്മാർ. അവരിലെ ഒരു വിഭാഗമാൾക്കാർ ദിഗംബരരാണ്. അവരുടെ തീർത്ഥങ്കരന്മാരെല്ലാം ദിഗംബരരാണ്. ലോകത്തെ സകലതും ഉപേക്ഷിയ്ക്കുമ്പോൾ അവസാനമുപേക്ഷിയ്ക്കുക സ്വന്തം നാണമാണെന്ന മഹത്തായ ആശയത്താലാണ് അവർ വസ്ത്രം പോലും ഉപേക്ഷിച്ച് ആകാശത്തെ വസ്ത്രമായി ഉടുക്കുന്നത്.

ഓർക്കുക അവർ വസ്ത്രമല്ല ഉപേക്ഷിയ്ക്കുന്നത് നാണമെന്ന അധമവികാരത്തെയാണ്. ആദ്യത്തെ ‘പാപം‘ ചെയ്തപ്പോൾ ദൈവവിരുദ്ധമായി ആദ്യം മനുഷ്യനിലുദിച്ച വികാരമെന്ന് സെമറ്റിസം നാണത്തെ സാക്ഷ്യപ്പെടുത്തിയത് എന്തായാലും ദിഗംബരർക്ക് മുന്നേയാകില്ല..

അത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. മിക്കപ്പോഴും വസ്ത്രങ്ങൾ നഗ്നതയെ അലങ്കരിയ്ക്കാൻ മുതൽ വസ്ത്രങ്ങൾ കൊണ്ട് അധീശത്തത്തിന്റെയും ആധിപത്യത്തിന്റേയും അടിച്ചമർത്തലുകളെ അടയാളപ്പെടുത്തുക വരെ ചെയ്യുമ്പോൾ ദിഗംബരരായിരിയ്ക്കുക ഭാരതത്തിന്റെ സ്വാതന്ത്ര്യമാണ്.

ആ സ്വാതന്ത്ര്യത്തിനെയൊക്കെ നമ്മുടെ മനസ്സുകളിൽ നിന്നുപോലും മറച്ചുകളയത്തക്ക വണ്ണം എത്രത്തോളം ചാക്കുകെട്ടുകൾ നമ്മളെ മൂടിയിരിയ്ക്കുന്നെന്നും എത്രത്തോളം ആ സ്വാതന്ത്ര്യത്തിന്റെ വെണ്മയെ കൃത്രിമനിറങ്ങൾ കറയാക്കിയിട്ടുണ്ടെന്നും സ്വയം മനസ്സിലാക്കാനെങ്കിലും ഹരിയാനാ അസംബ്ളിയിൽച്ചെന്നിരുന്ന ദിഗംബരാ, അങ്ങേയ്ക്ക് നമോവാകം.


(പീയെസ്: ഒരുപാട് തിരഞ്ഞു മീനാൽ ജയിന്റെ പിക്സലേറ്റ് ചെയ്യപ്പെടാത്തതോ മുലകളിലും യോനീഭാഗത്തും കറുത്ത പെയിന്റടിയ്ക്കാത്തതോ ആയ ഒരു ചിത്രം കിട്ടാൻ. ദിഗംബരനായി സത്യത്തിൽ ലയിച്ച് സമാധിസ്ഥനായി നിൽക്കുന്ന ബാഹുബലിയെ ഗോമതേശ്വര ക്ഷേത്രത്തിൽ കാണാം. ഈ ചിത്രങ്ങളൊക്കെ കണ്ട് വിറ തോന്നുനെകിൽ സാത്താന്റെ പണിയാണത്. പാതിരി വിളിച്ച് കൂവുന്നത് പോലെ സാത്താനേ ദൂരെപ്പോ എന്ന് ഒരു പത്ത് തവണ വിളിച്ച് ഹാല്ലേലൂയാ എന്ന് ചുറ്റും നിൽക്കുന്നവരെക്കൊണ്ടും വിളിപ്പിയ്ക്കുക. എല്ലാം ശരിയായിക്കോളും.)


Saturday, August 13, 2016

ശങ്കരാചാര്യരും പ്രതിമയും



ആദിശങ്കരാചാര്യരുടെ പേരിൽ ചാർത്തിക്കൊടുത്ത ശാങ്കരസ്മൃതിയോ ഇനി പരശുരാമനെന്ന കഥാപാത്രത്തിന്റെ പേരിൽ ചാർത്തിക്കൊടുത്തിരിയ്ക്കുന്ന ഭാർഗ്ഗവസ്മൃതിയോ ഒന്നും ഒരു കാലത്തും ശങ്കരാചാര്യരുടേതായി സംസ്കൃതത്തിൽ സാമാന്യജ്ഞാനമുള്ളവർ പോലും പരിഗണിച്ചിരുന്നില്ല.

കേരളത്തിലെ നമ്പൂതിരിമാർ ഉണ്ടാക്കുന്ന പ്രൊപ്പഗാണ്ടയ്ക്കൊക്കെ കൂട്ടുനിന്ന് ഫേസ്ബുക്കിലെഴുതിയതിനൊക്കെ ആദിശങ്കരൻ വന്ന് മറുപടി പറഞ്ഞോണം എന്ന് വിചാരിയ്ക്കുന്നത് ശരിയല്ല.

കാലങ്ങളായി ജനങ്ങളെ തൊട്ടുകൂടായ്മയുടെ വിഷം അനുഭവിപ്പിച്ച നമ്പൂതിരിമാരുൾപ്പെടെയുള്ളവർ പറയുന്നത് ആധുനികകാലത്ത് ഏറ്റുപറയുന്നത് ലിബറൽ ബുദ്ധിജീവികളാണെന്നത് വളരെ രസകരമാണ്.

ശങ്കരാചാര്യരുടെ കഥയിൽ വരുന്ന മനീഷാ പഞ്ചകം എഴുതാൻ കാരണമായ ഭാഗമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരമേശ്വരനെ നേരിട്ട് കാണാൻ, അല്ലെങ്കിൽ ബ്രഹ്മജ്ഞാനം പൂർണ്ണമായും ലഭിയ്ക്കാനുള്ള കാരണമായി പറയുന്നത്. സകല ഭാരതീയ പൗരാണികമതങ്ങൾ പ്രകാരവും ജീവന്റെ പരമമായ ലക്ഷ്യമാണ് അല്ലെങ്കിൽ ഏറ്റവും വലിയ പടിയാണ് സാക്ഷാത്കാരം. ശങ്കരാചാര്യർ ആ അവസ്ഥയിലെത്തി എന്ന് പറയപ്പെടുന്ന കഥയാണ് മനിഷാ പഞ്ചകത്തിന്റെ കഥ.

പട്ടികളുമായി വരുന്ന ഒരു ചണ്ഡാലനോട് വഴിമാറിപ്പോകാൻ പറയുന്ന ശങ്കരാചാര്യർ എന്ന മനുഷ്യനിലെ അവസാന കളങ്കവും മാറ്റാൻ ഈ നാട്ടിലെ ഏറ്റവും കുറഞ്ഞതെന്ന് കരുതപ്പെടുന്ന, ഇന്നും പുറമ്പോക്കിൽ നിർത്തിയിരിയ്ക്കുന്ന ആളായാണ് സാക്ഷാൽ പരമശിവൻ രൂപമെടുത്ത് വരുന്നത്. ശൂദ്രരൊക്കെ ജാതിവ്യവസ്ഥയ്ക്കകത്തുള്ളവരാണ് അവരിലും കുറഞ്ഞ മനുഷ്യന്റെ രൂപത്തിലാണ് സാക്ഷാൽ ഭഗവാനായ പരമേശ്വരൻ വരുന്നത്.

തന്റെ ശിഷ്യന്റെ അവസാന കളങ്കവും, അയാളിൽ അവശേഷിച്ച അൽപ്പം ഭേദചിന്തയും കൂടെ ആ ചോദ്യത്തിലൂടെ നീക്കി എന്ന കഥയുടെ നന്മ മനസ്സിലാക്കുമ്പോഴേ എന്നേയും നിങ്ങളേയും പോലെ ഒരു മനുഷ്യനായി ജീവിച്ച, എഞ്ചിനീയറും ഡോക്ടറും ഒക്കെ വലുതാണെന്നും തെറാപിസ്റ്റ് അൽപ്പം മോശമാണെന്നുമൊക്കെ കരുതിയ ശങ്കരൻ ഭഗവാന്റെ കാരുണ്യത്താൽ സകലഭേദഭാവനയും ഇല്ലാതെയായ നന്മയെ പുർണ്ണമായും മനസ്സിലാക്കാനാവൂ.

ആ കഥ പലയിടത്തും എഴുതിയത് ഒന്നു കൂടി ചേർക്കുന്നു.

ഭാഷ്യങ്ങൾ എഴുതിക്കഴിഞ്ഞ് കാശിയിൽ താമസിയ്ക്കുമ്പോഴാണ് ശങ്കരാചാര്യർക്ക് അദ്വൈതികൾ പറയുന്ന അപരോക്ഷാനുഭൂതി എന്ന അവസ്ഥയിൽ എത്തിച്ചേരാൻ കാരണമായ കഥ നടക്കുന്നത്. ശങ്കരാചാര്യർക്ക് ഒരുവിധം എല്ലാം മനസ്സിലായെന്നും എന്നാൽ ജാതിഭ്രാന്ത് അദ്ദേഹത്തിൽ മുഴുവനായും മാറിയിട്ടില്ലെന്നും മനസ്സിലായ പരമശിവൻ (മാറിയിട്ടില്ല എന്ന് അദ്ദേഹം മുൻപെഴുതിയ ഭാഷ്യങ്ങൾ തെളിവല്ലേ) ഒരു ചണ്ഡാലന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചണ്ഡാളനോട് വഴിമാറിപ്പോകാൻ പറഞ്ഞ ശങ്കരാചാര്യരോട്,

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?" എന്ന് ചോദ്യം ചെയ്യുന്നു.

ആ നിമിഷം തന്നെ പൂർണ്ണ ബോധോദയമുണ്ടായ ആചാര്യൻ മനീഷാ പഞ്ചകം എന്ന പ്രശസ്തമായ പദ്യം രചിച്ച് ഇങ്ങനെ പാടി

"ഉണർവിലും സ്വപ്നത്തിലും സുഷുപ്തിയിലും സ്ഫുടമായി എന്താണോ തെളിഞ്ഞിരിയ്ക്കുന്നത്,

ബ്രഹ്മാവു മുതൽ ഉറുമ്പു വരെയുള്ള ശരീരങ്ങൾ പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് എന്തിനാലാണോ കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നത്,
അത് തന്നെയാണ് "ഞാൻ" ഇക്കാണുന്ന വസ്തുക്കളൊന്നും തന്നെയല്ല,

ഇതുപ്രകാരമുള്ള ഉറപ്പായ അറിവെങ്കിലും ഒരാൾക്കുണ്ടെങ്കിൽ അയാൾ ചണ്ഡാളനായിക്കൊള്ളട്ടേ ബ്രാഹ്മണനായിക്കൊള്ളട്ടേ എന്റെ ഗുരുവാണ്. ഇതെന്റെ ഉറച്ച ബുദ്ധിയാണ് "

ശങ്കരാചാര്യർ എന്ന കഥ ഈ ഭാഗവും ചേർന്നതാണ്. അല്ലെങ്കിൽ ഈ ഭാഗം കൂടിച്ചേരുമ്പോഴേ ശങ്കരാചാര്യരാകൂ.

നാരായണഗുരുവിനേപ്പോലെ തന്നെയാണ് ആചാര്യസ്വാമികളും ജാതിയ്ക്കെതിരെ പറഞ്ഞത്. നാരായണഗുരു ജനിച്ചതുകൊണ്ട് തന്നെ ജാതിയ്ക്കതീതനായി. ശങ്കരാചാര്യർക്ക് പരമശിവൻ ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നു. അത്രയേയുള്ളൂ വ്യത്യാസം.

ഇനി ഈ കഥ യുക്തിവാദികൾ എങ്ങനെ വായിയ്ക്കണം? സ്പൂണിൽ തന്നെ തരാം.

അപ്പോൾ ശരിയ്ക്ക് പരമശിവൻ വേഷം കെട്ടിയോ?. അത് അന്ധവിശ്വാസമല്ലേ. എന്താവും നടന്നിരിയ്ക്കുക?

മനീഷാപഞ്ചകം ഉള്ളതാണ്. മനീഷാപഞ്ചകത്തിൽ ചണ്ഡാലനായാലും ബ്രാഹ്മണനായാലും എന്റെ ഗുരുവാണ് എന്ന് ഉറപ്പിച്ച് പറയുന്നതേയുള്ളൂ. അങ്ങ് പരമശിവനാണെന്ന് പറയുന്നില്ല.

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?"

എന്ന പട്ടികളേയും കൊണ്ട് നടക്കുന്ന കാശിയിലെ ഒരു സാധാരണക്കാരനായ ചണ്ഡാലന്റെ ചോദ്യം കേട്ടപ്പോൾ ആദി ശങ്കരാചാര്യർ ആ മനുഷ്യനെത്തന്നെ സ്വന്തം ഗുരുവായി വരിച്ചു എന്ന് യുക്തിവാദികൾ മനസ്സിലാക്കണം. അതാണൊ ജാതിഭ്രാന്തനായ ശങ്കരൻ?

യുക്തിവാദികൾക്ക് ആ രീതിയിൽ ആ കഥയെ സമീപിയ്ക്കാമെങ്കിൽ വിശ്വാസികൾക്ക് ശങ്കരാചാര്യരും ആ ചണ്ഡാളനും പരമശിവന്റെ അവതാരമാണ്.

രണ്ടായാലും ശങ്കരാചാര്യർ തെറ്റുകൾ സംഭവിയ്ക്കാതിരിയ്ക്കാനും മാത്രം ഒരു അമാനുഷനോ ദൈവമോ ഒന്നുമല്ല. അങ്ങനെയൊരു കൺസെപ്റ്റും ഈ നാട്ടിലില്ല.

പക്ഷേ ശങ്കരാചാര്യർ വളരെ വ്യക്തമായി അന്നത്തെക്കാലത്ത് നിലനിന്ന ജാതിവ്യവസ്ഥയ്ക്കെതിരേ സംസാരിച്ചിട്ടുണ്ട്. എഴുതിയിട്ടുണ്ട്. ഒരിയ്ക്കലല്ല പലതവണ. പലകൃതികളിലും ഭേദഭാവനകൾ ഇല്ലാതെയാക്കിയെന്നത് പറയാൻ ജാതിഭേദമില്ല എന്ന് പലതവണ പറഞ്ഞിട്ടുണ്ട് ആദിശങ്കരൻ.

ശങ്കരാചാര്യർ ഒരു കെട്ടുകഥയല്ല. എഴുതിയ ഗ്രന്ഥങ്ങൾ സംസ്കൃതപണ്ഡിതർ ഏതാണ്ട് ഏതൊക്കെയാണെന്ന് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ചില കൃതികളിൽ ഈ ശ്ലോകങ്ങൾ ശങ്കരനല്ല, പകരം ഇന്ന ശിഷ്യനെഴുതിയതാണ് എന്ന മട്ടിൽപ്പോലും ശൈലീഭേദങ്ങൾ അനാലിസിസ് ചെയ്തിട്ടുണ്ട്. അത്തരം ഒന്നിൽപ്പോലും ശാങ്കരസ്മൃതി ആചാര്യൻ എഴുതിയതെന്ന് ആരും പറഞ്ഞിട്ടില്ല.

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതെന്ന് പറഞ്ഞ് നാടൻ മീൻ കറിയുണ്ടാക്കാനുള്ള റെസിപ്പി വരെ ഇന്റർനെറ്റിൽ കിടക്കുന്നുണ്ട്. ഒരു കാലത്ത് സിമിയുടേ ലോജിക് ഒന്ന് എക്സ്റ്റന്റ് ചെയ്താൽ ഐൻസ്റ്റീൻ കേരളീയനായിരുന്നുവെന്ന് വരുമോ? സ്മൃതികളുടെ ആധികാരികതയെപ്പറ്റിയൊക്കെ എല്ലാക്കാലത്തും തർക്കങ്ങൾ നടന്നിരുന്നു. എന്തിനു ശ്രുതികളുടെ ആധികാരികതയെപ്പറ്റിപ്പോലും തർക്കങ്ങൾ നടക്കുന്നു. മാറ്റാൻ പറ്റാത്തതോ വിമർശനത്തിനതീതമായതോ ഒന്നും ഈ നാട്ടിലില്ല. ഹിന്ദു എന്ന് പൊതുവേ അറിയപ്പെടുന്ന മതങ്ങളിലുമില്ല. ഒന്ന് ഇഷ്ടപ്പെട്ടില്ലേൽ ഉടനേ വേറേ ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അനുയായികളാവുക എന്നാണ് പൊതുവേ ഇന്നാട്ടിൽ കാണുന്ന രീതി. അല്ലാതെ നേരിട്ടിറക്കിക്കൊടുത്ത ഗ്രന്ഥങ്ങളോ മതപുസ്തകങ്ങളോ ആചാര്യന്മാരോ ഒന്നും ഇവിടില്ല.

ജാതിവ്യവസ്ഥ ഈ നാട്ടിലെ ഏറ്റവും വലിയ അനാചാരമായിരുന്നു. മനീഷാ പഞ്ചകം വഴി അതിനെ നിഷേധിച്ച ശങ്കരനാണ് ഈ നാട്ടിലുണ്ടായത്. ചിലർക്ക് അങ്ങനെയല്ല. തങ്ങളുടെ പ്രാമാണ്യം നിലനിർത്താൻ ഒരു കൂട്ടരും തങ്ങളുടെ കൂട്ടത്തിൽക്കൂട്ടാൻ നല്ലൊരു ഗ്രൂപ്പിനെ കിട്ടുമെന്ന് കരുതി വേറൊരു കൂട്ടരും ആ ശങ്കരനെയങ്ങ് ഒളിപ്പിച്ച് വച്ചിട്ട് ചണ്ഡാളനോട് ദൂരെപ്പോകാൻ പറഞ്ഞ ശങ്കരനെ എടുത്ത് പൊക്കിപ്പിടിയ്ക്കുന്നു. നടക്കട്ടെ. പക്ഷേ ഒരുപാട് കാലം ഈ കെട്ടുകാഴ്ചകൾ നിലനിൽക്കില്ല എന്ന് മാത്രം പറയട്ടെ.

ഈ വെസ്റ്റേൺ പടങ്ങളിലൊക്കെയുള്ള ഹീറോസ് ആന്റിഹീറോസ് അംഗുലീമാനെക്കൂട്ടായിരിയ്ക്കും. ആദ്യമൊക്കെ അൽപ്പം കുറഞ്ഞ മോറൽ വ്യൂസ് ഉള്ളയാളായി കാണിച്ചിട്ട് അവസാനം നല്ലവനാകുന്ന ഹീറോ. അത് കണ്ടിരിയ്ക്കുന്ന ദയയെങ്കിലും ശങ്കരാചാര്യർക്ക് നൽകണം.

പക്ഷേ ഹിന്ദുമതത്തിൽ ദളിതരായി ജനിച്ചുപോയവർക്ക് ഇന്നാട്ടിലെ ഏറ്റവും വലിയ തത്വചിന്തകൻ വരെ അവരെ ഏറ്റവും ക്രൂരമായി അവമതിയ്ക്കുന്ന ഒരു നീചമായ കൃതിയെഴുതി എന്ന് കള്ളപ്രചരണം നടത്തി അവരുടെ സ്വന്തം ജീവിതത്തിനെ ആ അപമാനത്തിൽ തളച്ചിടാൻ ലിബറൽ ബുജികളുടെ അൽപ്പജ്ഞാനം ഇനിയും കാരണമാകരുത്.

പഠിച്ചിട്ട് വിമർശിയ്ക്കാൻ പറയുന്നത് കോമഡിയായി മാറി. പക്ഷേ കള്ളം പറഞ്ഞ് വിമർശിയ്ക്കരുത്. പഠിയ്ക്കാനുള്ള മടികൊണ്ടല്ല, അതിലുമുപരിയായി ഒപ്പീനിയനേടഡ് ആയതുകൊണ്ടാണെന്നും പൗരാണികഭാരതീയസംസ്കൃതിയെ കൊളോണിയൽ മനസ്സോടേ കണ്ട് ശീലിച്ചതിന്റേയും അതിനെ നശിപ്പിയ്ക്കാൻ കണ്ട ഇൻഡോളജി പഠനങ്ങൾ നടത്തിയതിന്റേയും ഭാഗമാണീ തെരുക്കൂത്തുകളെല്ലാം എന്നറിയാഞ്ഞല്ല. പക്ഷേ ഇവിടെയിത് വായിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതുന്നു.

ആദി ശങ്കരാചാര്യർ ജാതിയെ അംഗീകരിയ്ക്കുകയല്ല അതിനെ പൂർണ്ണമായും നിഷേധിയ്ക്കുകയാണ് ചെയ്തത്.. ഒരൊറ്റയിടത്ത് ഒരു വ്യാഖ്യാനസമയത്ത് (സ്വതന്ത്രകൃതിയിലല്ല) അദ്ദേഹം ജാതിയെ അംഗീകരിച്ച് പറഞ്ഞിട്ടുണ്ട്. അത് പൂർണ്ണമായ ജ്ഞാനം കിട്ടുന്നതിനു മുന്നേയാണ്. ആ തെറ്റ് ഒഴിവാക്കാൻ... വീണ്ടും പറയുന്നു ആ തെറ്റ് ഒഴിവാക്കാനും തന്റെ ശിഷ്യനായ ശങ്കരനു പൂർണ്ണമായ സത്യം മനസ്സിലാക്കിക്കൊടുക്കാനും ഭഗവാൻ പരമശിവൻ തന്നെ ഏറ്റവും മോശമെന്ന് കരുതുന്ന ജാതിയിൽ, ഒരു ചണ്ഡാലന്റെ രൂപമെടുത്ത് നായകളുമായി വന്ന് ശങ്കരാചാര്യർക്ക് ബോധോദയം അഥവാ പരമമായ അറിവ് പറഞ്ഞ് കൊടുത്തു എന്നാണ് കഥ.

അതായത് ഈ നാട്ടിലെ തത്വചിന്തയനുസ്സരിച്ച് പൂർണ്ണജ്ഞാനം ലഭിയ്ക്കണമെങ്കിൽ ചണ്ഡാലനെന്നും ബ്രാഹ്മണനെന്നും ഉള്ള വ്യത്യാസം ഇല്ലാതാവണം. ജാതി ചിന്ത നശിയ്ക്കണം. എന്നാലേ പൂർണ്ണ മനുഷ്യനാകൂ. ഗീതയിലും ഭാഗവതത്തിലും ഇതേ കാര്യം വ്യക്തമായി പറയുന്നുണ്ട്.

ജാതിയെ നിഷേധിയ്ക്കുന്ന സകലഭേദങ്ങളേയും നിഷേധിയ്ക്കുന്ന ഇതിലും മെച്ചമായ ഒരു കഥ ലോകചരിത്രത്തിലോ സാഹിത്യത്തിലോ കാണാനാകില്ല.

അതായത് ശങ്കരാചാര്യരുടെ സിനിമയുടേ ക്ളൈമാക്സ് ജാതി ഇല്ല എന്ന് പറയുന്നിടത്താണ്. ഈ കഥ കഴിഞ്ഞെഴുതിയ മിനിമം മൂന്നുനാലു കൃതികളിലെങ്കിലും ജാതിഭേദം ഇല്ല ഇല്ല എന്ന് ഉറപ്പിച്ച് ആവർത്തിച്ച് ശങ്കരാചാര്യർ വ്യക്തമാക്കിയിട്ടുണ്ട്.