Monday, February 22, 2016

ഒരു കമ്യൂണിസ്റ്റ് ഇന്റർനാഷണൽ വിശ്വപൗരത്വം

(ജനം ടീവിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്
http://www.janamtv.com/2016/02/23/international_commi_jnu/)

ഞങ്ങൾ ദേശീയവാദികളല്ല, ഇന്റർനാഷണലിസ്റ്റുകളാണ്, വിശ്വം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന മനുഷ്യത്വത്തിന്റെ ആ‍ൾക്കാരാണ്  എന്നൊക്കെയാണ് പൊതുവേ മാനവിക ബുദ്ധിജീവികൾ നടിക്കുന്നത്. ഈ വിശ്വപൗരത്വ സിദ്ധാന്തം ഇന്നോ ഇന്നലേയൊ തുടങ്ങിയതല്ല. ച്ചിരെ പുറകിലോട്ട് പോണം.

ഈ കമ്യൂണിസം തൊഴിലാളികളെ സംരക്ഷിയ്ക്കാനാണെന്നാണല്ലോ വെപ്പ്. സഖാവ് മാർക്സും സഖാവ് ഏംഗൽസും കൂടെ സർവരാജ്യത്തൊഴിലാളികളേ സംഘടിയ്ക്കുവിൻ എന്നാണ് ആദ്യമായി വിളിച്ച് കൂവിയത്. ആ ‘സർവരാജ്യ‘മാണ് മാർക്സിസത്തിലെ ഇന്റർനാഷണലിസം.

1864ൽ ലണ്ടനിൽ വച്ച് ലോകത്തെ (എന്ന് വച്ചാൽ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലെ :-)) തൊഴിലളികളേയെല്ലാം കൂട്ടിച്ചേർത്ത് ഒരു തൊഴിലാളി സംഘടന തുടങ്ങാൻ ചിലർ തീരുമാനിച്ചു. ഒരുപാട് ചർച്ചകൾക്ക് ശേഷം സംഘടന തുടങ്ങി. ഇംഗ്ളണ്ട്, ഫ്രാൻസ്, അയർലന്റ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നെല്ലാം പല പല തൊഴിലാളി ഗ്രൂപ്പുകൾ ആ സംഘടനയിൽ ചേർന്ന് നിന്ന് ഒരുമിച്ച് പ്രവർത്തിച്ചു. വ്യവസായവിപ്ളവം നടന്ന യൂറോപ്പിൽ തൊഴിലാളികൾ ഒരുമിച്ച് നിന്നാൽ വമ്പൻ മുതലാളികൾക്കും യൂറോപ്പിലെ രാജവംശങ്ങൾക്കുമെതിരേ വലിയ ഒരു ശക്തിയായി മാറാം എന്നതായിരുന്നു ഈ കൂട്ടത്തിന്റെ കാരണം.

ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ എന്നായിരുന്നതിന്റെ പേർ. അതിനെ മാർക്സിസ്റ്റുകാർ അവരുടെ സാഹിത്യത്തിൽ ഒന്നാം ഇന്റർനാഷണൽ എന്നാണു വിളിയ്ക്കുന്നത്.

1864 ലെ ലണ്ടനിലെ അതിന്റെ സമ്മേളനത്തിൽ പ്രതിനിധി ലിസ്റ്റിലെ അവസാനപേരുകാരനായി, സ്വന്തം നിലയിൽ, ഒരു യൂണിയന്റേയും പ്രതിനിധിയല്ലാത്ത ഒരു പത്രപ്രവത്തകനും ഉണ്ടായിരുന്നു. പ്രസംഗിയ്ക്കാനൊന്നും അദ്ദേഹത്തിനു അവസരം കിട്ടിയില്ല. പേരു കാൾ മാർക്സ്.

ഒരുപാട് മുന്നേറ്റങ്ങൾ ഈ തൊഴിലാളിയൂണിയനുകളുടെ പൊതു ഗ്രൂപ്പുകൾ വഴി യൂറോപ്പിലുണ്ടായി. പ്രത്യേകിച്ച് തൊഴിൽ അവകാശങ്ങളിൽ. എട്ട് മണിയ്ക്കൂർ ജോലി എട്ട് മണിയ്ക്കൂർ വിശ്രമം എന്നൊക്കെ നിജപ്പെടുത്തിയ നിലപാടുകൾ അവരുടെ പ്രയത്നത്തിൽ നിന്നുണ്ടായതാണ്.

1867ൽ മാർക്സ് ദസ് കാപ്പിറ്റൽ എന്ന പുസ്തകം പുറത്തിറക്കി. യൂറോപ്പിൽ പൊതുവേ ആ പുസ്തകത്തിനു ബുദ്ധിജീവികളുടേയിടയിൽ അത്യാവശ്യം പ്രചാരം ലഭിച്ചു. 1870കൾ ആയപ്പോൾ ഒന്നാം ഇന്റർനാഷണലിൽ തൊഴിലാളികളുടെ ഗ്രൂപ്പുകളോടൊപ്പം ഒരു പുതിയ കൂട്ടം കൂടെ ഉയർന്ന് വന്നു. മാർക്സിസ്റ്റ്- കമ്യൂണിസ്റ്റുകൾ. തൊഴിലാളികളെ സ്നേഹിച്ച് രക്ഷിയ്ക്കാനെത്തിയ സേവകർ. മിക്കവരും തൊഴിലാളികളായിരുന്നില്ല. തൊഴിലാളി രക്ഷകർ എന്ന പേരിൽ കൂടിയ ചിലർ.

ഇതിന്റെ ഒരു സമ്മേളനത്തിൽ വച്ച് ഈ സർവരാജ്യ തൊഴിലാളി സംഘടന മാർക്സിസത്തിനെ തത്വശാസ്ത്രമായി അംഗീകരിയ്ക്കുന്നതിനെ പറ്റി ചർച്ച നടന്നു. പക്ഷേ മിഖായൽ ബക്കുനിൻ എന്ന ചിന്തകൻ അതിനെ ശക്തമായി എതിർത്തു. മാർക്സിന്റെ ആശയങ്ങൾ തികച്ചും മണ്ടത്തരമാണെന്നും മാർക്സിസ്റ്റ് കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നാൽ സംഭവിയ്ക്കുന്നത് അധികാരം അവരുടെ കുത്തകയാക്കി ബാക്കിയുള്ളവരെയെല്ലാം, തൊഴിലാളിവർഗ്ഗത്തിനെയുൾപ്പെടെ നശിപ്പിയ്ക്കുകയും അടിച്ചമർത്തുകയും ചെയ്യുകയിരിയ്ക്കുമെന്നും അന്ന് യൂറോപ്പിൽ നിലവിലുള്ള ഉപരിവർഗ്ഗ ഭരണവ്യവസ്ഥയിൽ നിന്ന് ഒരു തുള്ളിപോലും മാറ്റമില്ലാത്ത ഭരണമായിരിയ്ക്കും മാർക്സിസ്റ്റുകാരുടെതെന്ന് അദ്ദേഹം പ്രവചിച്ചു.

ആരു കേൾക്കാൻ? ബക്കിനിനെ ചീത്ത വിളിച്ച് മാർക്സ് കാണ്ഡം കാണ്ഡമായി എഴുതി. (എതിർക്കുന്നവരെ വ്യക്തിഹത്യ പോലും ചെയ്ത് തെറിപറയുന്ന ശീലം മാർക്സിൽ നിന്ന് കിട്ടിയതാണ് ഈ കമ്യൂണിസ്റ്റ് വാദക്കാർക്ക്) പക്ഷേ ബക്കിനിന്റെ പ്രവചനാത്മകമായ ആ വാദം അച്ചട്ടായി വന്നു എന്ന് ചരിത്രം തെളിയിച്ചു.

1870 കളുടെ അവസാനത്തോടെ തൊഴിലാളി പ്രസ്ഥാനങ്ങളേയും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ മുന്നേറ്റങ്ങളേയും മാർക്സിസ്റ്റുകൾ എന്നറിയപ്പെടുന്ന ഗ്രൂപ്പുകാർ ഹൈജാക്ക് ചെയ്തു. മാർക്സിസ്റ്റ് കമ്യൂണിസ്റ്റുകൾ  ഒന്നാം ഇന്റർനാഷണൽ എന്ന ഇന്റർനാഷണൽ വർക്കേഴ്സ് യൂണിയൻ പിളർത്തി രണ്ട് ഗ്രൂപ്പുകളാക്കി.

മാർക്സിസ്റ്റ് ഗ്രൂപ്പും മാർക്സിസ്റ്റ് അല്ലാത്തവരുടെ ഗ്രൂപ്പും ആയി ആ തൊഴിലാളി സംഘടന മ‍ാറി. മാർക്സിസ്റ്റുകളുടെ മറ്റൊരു സ്വഭാവം ഇവിടെ നാം ആദ്യമായി കാണുകയാണ്. ഒരുമിച്ച് നിന്നിരുന്നെങ്കിൽ ഒരുപക്ഷേ യൂറോപ്പിലെ തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാൻ കഴിയുമായിരുന്ന തൊഴിലാളിസമൂഹത്തെ അവർ അവരുടെ ആവശ്യങ്ങൾക്കായി പിളർത്തി, പലതാക്കി. ഇന്നും സകല രാഷ്ട്രങ്ങളിലും ഇതു തന്നെയാണ് ഗതി. തൊഴിലാളികളെ കുറച്ചാൾക്കാരെ വാചോടാപങ്ങൾ നിരത്തി തങ്ങൾ അവരുടെ പക്ഷത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പിളർത്തി അവരുടെ ശക്തി ഇല്ലാതെയാക്കും. കൂടെക്കൂടൂന്ന തൊഴിലാളികളെ വച്ച് വിലപേശും. അന്നും വ്യത്യസ്തമായിരുന്നില്ല ഗതി.

യൂറോപ്പിലെ എന്നല്ല, ലോകതൊഴിലാളി പ്രസ്ഥാനങ്ങളുടേയെല്ലാം മുന്നേറ്റത്തിന്റെ തുടക്കത്തിൽത്തന്നെയുള്ള അവസാനമായിരുന്നു ആ പിളർപ്പ്. മാർക്സിസ്റ്റ് ഗ്രൂപ്പുകൾ അവിടെയുമിവിടെയുമൊക്കെ കൂടാൻ ശ്രമിച്ചെങ്കിലും ഒരു ചുക്കും നടന്നില്ല. അവസാനം ഒന്നാം ഇന്റർനാഷണൽ എന്ന ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ നാശകോശമായി. എല്ലാവരും പലനൂലായി.

1889ൽ വീണ്ടും തൊഴിലാളികൾ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ‘രണ്ടാം ഇന്റർനാഷണൽ‘ എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി. യൂറോപ്പിലെ പലരാജ്യത്തേയും ലേബർ പാർട്ടികൾ, തൊഴിലാളിയൂണിയനുകൾ ഒക്കെ അതിലുണ്ടായിരുന്നു.

എന്നാൽ 1905 ൽ സഖാവ് ലെനിനും കൂട്ടരും അതിൽ ചേരുകയും വീണ്ടും അതിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ തുടങ്ങുകയും ചെയ്തു.  പുള്ളി മാർക്സിന്റെ ആശയങ്ങൾ റഷ്യയിൽ അധികാരസ്ഥാപനത്തിനു നല്ലൊരു ചവിട്ട്പടിയാണെന്ന് കണ്ട് അതിൽ പിടിച്ച് കയറാനും അതിനു വ്യാഖ്യാനങ്ങൾ ചമയ്ക്കാനും തുടങ്ങിയ സമയമാരുന്നു. മാർക്സിസ്റ്റുകാർ വീണ്ടും അവരല്ലാത്ത ബാക്കിയെല്ലാ ആൾക്കരേയും കാഫിർ എന്ന് വിളിച്ചുകൊണ്ട് വലത്തോട്ട് തിരിഞ്ഞവൻ എടത്തോട്ട് തിരിഞ്ഞവൻ നേരേ നിൽക്കുന്നവൻ എന്നൊക്കെ മുദ്രകുത്തി അതിനേയും പലനൂലാക്കി.
ഒന്നാം ലോകയുദ്ധത്തോടെ അത് പൂർണ്ണമായും നശിച്ചു.

ഈ മാർകിസ്റ്റ്-കമ്യൂണിസ്റ്റുകാർ ഹൈജാക്ക് ചെയ്തതോടെ ലോകതൊഴിലാളി പ്രസ്ഥാനങ്ങളെല്ലാം അവരുടെ മുന്നേറ്റം മാർക്സിസ്റ്റ്-കമ്യൂണിസ്റ്റുകാരെന്ന് സ്വയം വിളിച്ച ചില ബുദ്ധിജിവികളുടേയും, കൂടെ നിന്ന സൈക്കോപാത്തുകളുടെയും കാൽക്കൽ അടിയറവയ്ക്കേണ്ടി വന്നു. അവർക്ക് ചേർന്ന എല്ലാ ചേരുവയും മാർക്സിസത്തിനകത്തുണ്ടാരുന്നു.

പിന്നെയാണ് സോവ്യറ്റ് യൂണിയനെ ഫാദർലാന്റായി കാണുന്ന ഇന്റർനാഷണലിസം വരുന്നത്. സഖാവ് ലെനിൻ റോൾസ് റോയ്സ് വാങ്ങിക്കൂട്ടിയ, സൈബീരിയയിലെ തണുപ്പിനു ലക്ഷക്കണക്കിനു ജീവനുകളെ വിട്ടുകൊടുത്ത, തിരിച്ചെന്തെങ്കിലും ചിന്തിച്ചാൽ പോലും മതിലിനോട് ചേർത്ത് നിർത്തി തലയിൽ തുളയിടുന്ന വിശാലഹൃദയനായ സോവ്യറ്റ് യൂണിയൻ ആശാൻ വരുന്നത്.

1917ൽ സഗാവ് ലെനിൻ സോവ്യറ്റ് ഉണ്ടാക്കിയപ്പത്തൊട്ട് എല്ലാം ഇന്റർനാഷണലിസം ആരുന്നു അവിടെ. അധികാരത്തിലെത്തിയ ഉടനേതന്നെ എതിർത്ത് നിന്ന സകലവനേം കൊന്ന് കുഴിച്ച്മൂടി. മുതലാളിത്ത പ്രലോഭനങ്ങൾക്കെതിരേ ജനങ്ങളെ പ്രാപ്തരാക്കാൻ അദ്ദേഹം വളരെ കരുണയോടെ അടുത്തുള്ള രാജ്യങ്ങളെ ആക്രമിച്ച് റഷ്യയുടെ സ്വന്തമാക്കി ‘സംരക്ഷിച്ചു‘. അർമേനിയ, ജോർജിയ ഒക്കെ അങ്ങനെ ഈ വിശ്വപൗരത്വത്തിന്റെ ഭാഗമായി. അപ്പോഴാണ് പുള്ളിയ്ക്ക് വയ്യാതായത്. പിന്നെ സഖാവ് സ്റ്റാലിൻ വർമ്മ സ്ഥലത്തെത്തി. അദ്ദേഹം ലെനിനേക്കാൾ വലിയൊരു മഹാത്മാവായിരുന്നു. എണ്ണയാൽ സമ്പന്നമായ പോളണ്ടിനെ വിശ്വപൗരനാക്കാൻ അദ്ദേഹത്തിനു വലിയ ആഗ്രഹമായി. ലെനിൻ തന്നെ തുടങ്ങിവച്ച, സോവിയറ്റ് വിശ്വപൗരന്മാർ പോളണ്ടിനെ വിശ്വപൗരനാക്കി സഹായിയ്ക്കുന്ന യുദ്ധം പുള്ളി ഒരുപടികൂടെ കടത്തി. നല്ല ഒന്നാം ക്ളാസ് സ്നേഹിച്ച് കൊല്ലാൻ തുടങ്ങി.

സോവിയറ്റ് രേഖകൾ പ്രകാരം തന്നെ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ വിശ്വപൗരന്മാരാക്കാൻ ശ്രമിച്ച് അദ്ദേഹം മോക്ഷം നൽകിയിട്ടുണ്ട്. അപ്പഴാണ് മഹാത്മാ ഹിറ്റ്ലർ ഒരു വശത്തുനിന്ന് പോളണ്ടിന്റെ ജർമ്മൻ വശത്തെ വിശ്വപൗരൻ ആക്കാൻ നോക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനേ തന്നെ സ്റ്റാലിൻ ഹിറ്റ്ലറുമായി സന്ധി ഒപ്പിട്ടു. പോളണ്ടിനെ പാതി നിങ്ങൾ വിശ്വപൗരന്മാരാക്കിക്കോ. പാതിയെ ഞങ്ങൾ ആക്കിക്കോളാം എന്ന്. അങ്ങനെ മൊളൊട്ടൊവ് റിബണ്ട്രോപ്പ് സന്ധി വച്ച് പപ്പാതി പോളണ്ട്കാരെ സഖാവ് സ്റ്റാലിനും സഖാവ് ഹിറ്റ്ലറും ചേർന്ന് വിശ്വപൗരന്മാരാക്കാൻ തുടങ്ങി.

അപ്പഴാണ് ഹിറ്റ്ലറിനു പ്രാന്ത് മൂത്തത്. അയാൾ റഷ്യയേയും ആക്രമിയ്ക്കാൻ തുടങ്ങി. അന്നേരം സ്റ്റാലിൻ സഖാവ് ഒരു ദിവസം കൊണ്ട് ആന്റി ഫാസിസ്റ്റായി. സ്റ്റാലിൻ സഖാവ് മാറുമ്പൊ ഈ ക്വാണ്ടം എൻടാംഗിൾമെറ്റ് പോലെയാണ്. പ്രപഞ്ചത്തിന്റെ സകലഭാഗത്തുമുള്ള കമ്യൂണിസ്റ്റുവിശ്വപൗരന്മാരും ശഠേന്ന് ഫാസിസത്തിനെതിരായി. ഇവിടെ ഭാരതത്തിലും.

അതുവരെ ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ തലവേദനയായിരുന്ന രണ്ടാം ലോകയുദ്ധം ഒരു നിമിഷം കൊണ്ട് ഫാസിസത്തിനെതിരേയുള്ള ജുദ്ധമായി. സ്വാതന്ത്ര്യ സമരം ഫാസിസ്റ്റുകളുടെ സമരവും. ആരവിടെ സ്വാതന്ത്ര്യസമരമെന്ന പേരിൽ സഖാവു ജോർജ് തമ്പുരാനെ എതിർക്കുന്നവരെ പോലീസിനു പിടിച്ച് നൽകൂ. ഇവിടെ കോയിക്കോട്ട് കടപ്പുറത്ത് ക്വിറ്റിൻഡ്യാ വിളിച്ചത് പോലും വിശ്വപൗരത്വത്താൽ എൻടാംഗിളായിക്കിടക്കുന്ന ചെറുകണികകൾക്ക് സഹിച്ചില്ല.

സകലവനേം ഫാസിസത്തിനെതിരേ ജുദ്ധം ചെയ്യുന്ന ഇന്നലെ രാത്രി പെട്ടെന്ന് മഹാത്മാവായ സഖാവു ആറാം ജോർജ് തമ്പുരാനു ഒറ്റിക്കൊടുത്തു കൊണ്ട് ആ വിശ്വപൗരന്മാർ അവരുടെ വിശ്വപൗരത്വം മുഴക്കി. സുഭാഷ് ചന്ദ്രബോസ് ഒരു ദിവസം കൊണ്ട് സാമ്രാജ്യത്തത്തിന്റെ ചെരുപ്പ് നക്കിയായി. എല്ലാം  1941 ജൂൺ 22 ആം തീയതി കഴിഞ്ഞ ആ വേളയിൽ, ആ അവസരത്തിലു സംഭവിച്ചതാ.

ഈ രണ്ടാം ലോകജുദ്ധം ഒരു വലിയ ഓപ്പണിങ്ങ് ആരുന്നു വിശ്വപൗരൻ സ്റ്റാലിൻ വർമ്മയ്ക്ക്. സോവ്യറ്റ് യൂണിയന്റെ പട്ടാളം യൂറൊപ്യൻ രാജ്യങ്ങളീന്നൊന്നും തിരിച്ച് പോയില്ല. സഹായിച്ചതിനു പ്രതിഫലമായി ഓരോ സൈഡീന്നു സകലവനും പങ്കുവച്ചെടുത്തു. എല്ലാരേം വിശ്വപൗരന്മാരാക്കാൻ, ജർമ്മനിയെ മുറിച്ച് ഒരു വശത്തൂന്ന് അമേരിക്കേം വേറേ വശത്തൂന്ന് സോവ്യറ്റും വിശ്വപൗരന്മാരാക്കി. കിഴക്കൻ ജർമ്മനീൽ നിന്ന് കൊണ്ട്  കുറുപ്പുമാരും നമ്പൂരിപ്പാടുമാരും പടിഞ്ഞാറിനെ നോക്കി പുഞ്ജിച്ചു. അവിടെ സ്റ്റാസികൾ സകലവന്റേം അണ്ടർവയറുകളുൾപ്പെടെ അടിച്ച്മാറ്റി (ഒരക്ഷരം കവിഭാവനയല്ല) ഡേറ്റാബേസുണ്ടാക്കി വിശ്വപൗരത്വം പഠിപ്പിച്ചു. പോളണ്ട്, ചെക്കോസ്ലോവാക്യ, റൊമേനിയ ഒക്കെ വിശ്വപൗരന്മാരായി. പ്രഭാത് ബുക്ക് ഹൗസ് വഴി ലോകമെമ്പാടും വിശ്വപൗരത്വത്തിന്റെ വിത്തുകൾ പാകി.

അപ്പോഴാണ് 1950കളിൽ മാവോസേദുങ്ങ് ചൈനാവക വിശ്വപൗരത്വം തുടങ്ങിയത്. ഇൻഡ്യയിലെ വിശ്വപൗരന്മാർക്ക് ചിലർക്ക് ഒട്ടും പിടിച്ചില്ല. ചിലർക്ക് അതൊക്കെ ഭേഷാ പിടിയ്ക്കുകയും ചെയ്തു. ചൈനയിൽ തുടങ്ങിയതാണോ വിശ്വപൗരത്വം, അതോ റഷ്യയിലേതാണോ എന്നൊക്കെ സംശയിച്ച് ഇവിടേം ഈ ക്വാണ്ടം എൻടാംഗിൾഡായ ടീമുകൾ തമ്മിൽ അടിയായി. ഒരുകൂട്ടർ ചൈനാക്കാരാണു വിശ്വപൗരന്മാരെന്നും റഷ്യാക്കാർ, പ്രത്യേകിച്ച് ഞമ്മടെ സ്റ്റാലിൻ മഹാത്മാവിനെ തള്ളിപ്പറഞ്ഞ നികിത ക്രൂഷ്ചേവ് റഷ്യൻ വിശ്വപൗരത്വത്തെ ബൂർഷ്വാസികൾക്ക് അടിയറവയ്ക്കുകയാണെന്നും പറഞ്ഞ് ചൈനീസ് വിശ്വപൗരത്വം സ്വീകരിച്ചു.

അപ്പോഴാണിവിടെ 1962ൽ ചൈനാ ഇൻഡ്യാ ജുദ്ധം നടക്കുന്നത്. ധൈര്യസമേതം ചൈനാ വിശ്വപൗരത്വത്തെ ഉയർത്തിക്കാട്ടി ഭാരത വിശ്വപൗരന്മാർ അവരവരുടേതെന്നും ഇവരിവരുടേതെന്നും ഒക്കെ പറയുന്ന സ്ഥലത്തിനു നമ്മൾക്കെന്ത് ചേതമെന്ന നിലപാടെടുത്തു. സഖാവ് തന്നെയായിരുന്നെങ്കിലും ഇത്രയും വിശ്വപൗരത്വം സ്വന്തം നാട്ടിലെ കമ്യൂണിസ്റ്റുകാരിൽ നിന്ന് പ്രതീക്ഷിയ്ക്കാതിരുന്ന നെഹ്രു ചാച്ചാജീയ്ക്ക് ദേഷ്യമായി ചിലരെയൊക്കെ അന്ന് ജയിലിൽ പിടിച്ചിട്ടു.

ആയിടെയാണ്, വിശ്വപൗരനായിരുന്നെങ്കിലും അത്രയ്ക്ക് വിശ്വപൗരത്വം ബാധിയ്ക്കാതിരുന്ന പെട്ടിബൂർഷ്വാ സഖാവ് വീ എസ് അച്യുതാനന്ദൻ ജയിലിൽ വച്ച് ഇൻഡ്യൻ പട്ടാളക്കാർക്ക് ചോര ദാനം ചെയ്യണമെന്ന് പറഞ്ഞത്. സഹിയ്ക്കുമോ? വിശ്വപൗരന്മാരുടെ പാർട്ടി ഒട്ടും കളിയ്ക്കാതെ അദ്ദേഹത്തിനെ തരം താഴ്ത്തി.

ദാണ്ടേ ഇന്നിപ്പം പാർലമെന്റ് ആക്രമിച്ച് തകർത്ത് അതിനകത്തിരുന്ന സകലരേയും കൊല്ലാൻ ഗൂഡാലോചന ചെയ്തൊരു കൊടും തീവ്രവാദിയുടെ ‘ഓർമ്മദിവസം‘ ആചരിയ്ക്കുന്നു ചിലയിനം വിശ്വപൗരന്മാരും പൗരകളും. അതിന്റെ പിറകിൽ നമ്മൾ നമ്മടേതെന്നും അവരവരുടേതെന്നും പണ്ട് പറഞ്ഞ് കൊണ്ടിരുന്ന വിശ്വപൗരത്വവും ഈയിടെയായി തലപൊക്കിയ വേറൊരിനം വിശ്വപൗരത്വവും ഒറ്റക്കെട്ടാണ്.

അതെന്താണാ വേറൊരിനം വിശ്വപൗരത്വമെന്നോ? അതാണ് ജിഹാദി വിശ്വപൗരത്വം. സമാധാനപ്രീയരായ മുസ്ലീങ്ങൾ ആ വാക്കിനെ വേറൊരർത്ഥത്തിലാണുപയോഗിയ്ക്കുന്നെങ്കിലും വിശ്വപൗരന്മാരായ ചിലയിനം മതഭ്രാന്തന്മാർക്ക് അങ്ങനെയല്ല. അത് ലോകം മുഴുവൻ തങ്ങളുടെ മധ്യകാലവിശ്വാസങ്ങളും ബാർബേറിയനിസവും പ്രചരിപ്പിയ്ക്കണമെന്നുള്ള അടങ്ങാത്ത ഭ്രാന്താണ്. ആരേയും കൊന്നും കൊലവിളിച്ചും കഴുത്തറുത്തും ബോംബ് വച്ചും എത്നിക് ക്ളെൻസിങ്ങ് നടത്തിയും വിശ്വപൗരന്മാരെ ഉണ്ടാക്കാൻ അവർ പേ പിടിച്ച് നടപ്പാണ്. ഞങ്ങൾ വിചാരിച്ച വിശ്വപൗരത്വം ഇതല്ലേ എന്ന് ശങ്കിച്ച ചില ചുവപ്പൻ കഴുതകളും കൂടെക്കൂടിയിട്ടുണ്ട്.

ഇതെല്ലാമല്ലാതെ ഇനി വേറൊരു തരം വിശ്വപൗരത്വമുണ്ട്. അതാണ് ആഗോളഗ്രാമം. നമ്മൾ സാധനങ്ങൾ എവിടെയെങ്കിലും സൗകര്യമുള്ളിടത്ത് ഒണ്ടാക്കും. നിങ്ങൾ വിശ്വപൗരന്മാരായി മാറണം. ഞങ്ങൾ പറയുന്നത് പോലെ ഗവണ്മെന്റുകൾ ഉണ്ടാക്കിക്കോണം. ഞങ്ങൾക്ക് ചുങ്കം ചുമത്തരുത്. സകല വാണിജ്യവും വ്യവസായവും നമ്മൾക്കടിയറവു വയ്ക്കണം. നിങ്ങളുടെ നാട്ടിൽ ആരെങ്കിലും വിശ്വപൗരന്മാരായില്ലേൽ നമ്മൾ വന്ന് ഭീഷണിപ്പെടുത്തും. നിങ്ങൾക്ക് എണ്ണയുണ്ടേൽ പിന്നെ യാതൊരു ഓപ്ഷനുമില്ല, വിശ്വപൗരന്മാരായേ ഒക്കൂ. അത് വേറേ തരം ഇനറ്റ്ർനാഷണലിസം.

 ഈ രണ്ടാമത് പറഞ്ഞ വിശ്വപൗരത്വത്തിൽ ഗൂഗിളുപോലെയുള്ള മൾട്ടി നാഷണലുകാരാണ് സ്റ്റേറ്റ്. ഗൂഗിൾ യേത് സ്റ്റേറ്റിലാ എന്നൊന്നു ചോയിയ്ക്കരുത്. ആത്യന്തികമായി ഗൂഗിൾ എവിടെയാ എന്നും ചോദിയ്ക്കരുത്. കഴുത്തിൽ വലിയൊരു ടാഗ്  Working in a multinational company  എന്ന് മാട്രിമോണണം. അപ്പൊ വിശ്വപൗരനായി

വിശ്വപൗരത്വം എന്ന് പറഞ്ഞ് നമ്മുടെ തലയിലേക്ക് ചെലുത്തിത്തരുന്ന കള്ളത്തരങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയം പറഞ്ഞെന്നേയൊള്ള്. ആർഷ ഭാരത സംസ്കൃതിയിലെ വിശ്വപൗരത്വം മാത്രമല്ല ഒരുപാട് പഴയ സംസ്കൃതികളിൽ എല്ലാം ഒന്നെന്ന സങ്കൽപ്പങ്ങളൊക്കെയുണ്ട്. പക്ഷേ ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ അതൊക്കെ ചെലുത്തിത്തരുന്ന ചില ഗ്രൂപ്പുകളുടെ രാഷ്ട്രീയം ഒന്ന് വെളിവാക്കിയെന്നേയുള്ള്. ഭാരതം എന്ന രാഷ്ട്രീയ സ്വത്വത്തെ തകർക്കാൻ വിശ്വപൗരത്വം വിളമ്പുന്ന സകലവനും അവനവന്റെ അജണ്ടയുണ്ട്.

അങ്ങനെയല്ലാതെ വിശ്വപൗരനെന്ന സങ്കൽപ്പം ഇല്ലേ? തീർച്ചയായുമുണ്ട്. നടരാജഗുരുവും ഗുരു നിത്യയുമൊക്കെ പോലും ഭാരതത്തിലും ഈ കൊച്ച് കേരളത്തിലും അത്തരം സങ്കൽപ്പങ്ങൾ പ്രചാരത്തിലാക്കിയിട്ടുണ്ട്. പക്ഷേ അതൊക്കെ ധനാത്മകമായി കാര്യങ്ങളെ കാണുന്ന സങ്കൽപ്പങ്ങളാണ്. ആരെങ്കിലും ഇല്ലാതെയായാലോ ഇല്ലാതെയാക്കിയാലോ മാത്രം ‘കിട്ടുന്ന‘ വിശ്വപൗരത്വമല്ല.

അത് യുദ്ധത്താലും വിപ്ളവത്താലും വന്നുചേരുന്നതുമല്ല. ഒരുവനു അവന്റെ ഗ്രാമത്തെ സ്നേഹിയ്ക്കാനോ നാട്ടുകാരെ സ്നേഹിയ്ക്കാനോ സ്വന്തം കുടുംബത്തെ ഉപേക്ഷിയ്ക്കേണ്ടാത്തത് പോലെ അത്തരത്തിലുള്ള വിശ്വപൗരനാകുവാനും മനുഷ്യത്വത്തെ മുഴുവനും ഒന്നായി കാണുവാനും അതിലുപരി ജീവിവർഗ്ഗത്തെയും ചേർത്ത് ഒരു ജൈവസ്വത്വത്തിന്റെ വിവിധ ഭാഗങ്ങളായി കാണുവാനും അതിലുമുപരി ഈ സകലപ്രപഞ്ചത്തേയും ചരാചരങ്ങളേയും ഒന്നെന്ന രുപത്തിൽ മനസ്സിലാക്കുവാനും ഉള്ളതിനെയൊന്നും തച്ചുടയ്ക്കേണ്ട കാര്യമില്ല. ഭാരതത്തിൽ മാത്രമല്ല സകല മുതിർന്ന സംസ്കാരങ്ങളിലും അത്തരത്തിലുള്ള മഹത്തായ സങ്കൽപ്പങ്ങളുണ്ട്.

അത് ഓർത്തിരുന്നാൽ മതേതരമായും ജനാധിപത്യപരമായും സ്വതന്ത്രമായും അഭിപ്രായ സ്വാതന്ത്ര്യത്തോടെയും ഒക്കെ ജീവിയ്ക്കുന്ന നമ്മുടെ ഇന്നത്തെ സ്ഥിതി ഇതേക്കാൾ മെച്ചപ്പെടുത്താനായി പ്രയത്നിയ്ക്കാനാവും.

അല്ലെങ്കിൽ ഇത്തരം കഴുതകളുടെ കയ്യിൽ വിശ്വപൗരത്വവും ഏൽപ്പിച്ച് സോവിയറ്റ് യൂണിയനിലും കമ്പോഡിയയിലും ചൈനയിലും എന്തിനു കണ്ണൂരിലും സിറിയയിലും കാശ്മീരിലും ഒക്കെ വിശ്വപൗരന്മാർ മോക്ഷം നൽകിയ ശതകോടിക്കണക്കിനൊന്നായി മാറാം.

No comments:

Post a Comment