Tuesday, August 30, 2016

ശബരിമലയിലെ ആകാശക്കാഴ്ചകൾ


ഒരുപാട് പതിറ്റാണ്ടുകളായി സ്ഥിരമായി ശബരിമലയെന്ന മഹത്തായ ആരാധനാലയത്തിനെ തീവച്ച് നശിപ്പിച്ചതു തുടങ്ങി ഒളിഞ്ഞു തെളിഞ്ഞും പലവിധ ആക്രമണങ്ങളുയരുന്നു. ഇന്നാട്ടിലെ ജാതിമതഭേദമില്ലാതെ സകലജനങ്ങളേയും ഒരുമിപ്പിയ്ക്കുന്ന കലിയുഗവരദന്റെ ആജ്ഞാശക്തിയ്ക്ക് മുന്നിൽ ആരൊക്കെയോ പേടിച്ചിരിയ്ക്കുന്നു എന്നത് ഉറപ്പാണ്.

അതിലെ പുതിയ കപടപ്രചരണമാണ് യുവതികൾ ദർശനത്തിനായി പോകാത്ത ശബരിമലയെ സ്തീവിരുദ്ധമാണെന്ന ആരോപണങ്ങളുയർത്തി താഴ്ത്തിക്കെട്ടുക എന്നത്.

യുവതികൾക്ക് ശബരിമലയിൽ കയറണമെന്നാണെങ്കിൽ വ്യക്തിപരമായി സന്തോഷം മാത്രമേയുള്ളൂ. ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

പക്ഷേ യാതൊരു വിവേചനവും ഇല്ലാത്ത മലയെച്ചൂണ്ടി സ്ത്രീ പുരുഷ സമത്വം എന്ന കള്ളപ്പേരും പറഞ്ഞ് അയ്യനെയും മലയേയും ഒരു സംസ്കാരത്തേയുമാകമാനം ആക്രമിയ്ക്കാനുള്ള പദ്ധതികളെ ഒരു കാരണവശാലും അനുവദിയ്ക്കാൻ കഴിയില്ല.

ആദ്യമേ തന്നെ പറയാനുള്ളത് അക്കമിട്ട് തന്നെ പറയാം.
-------------------------------------------
1. ശബരിമല സ്ത്രീ വിരുദ്ധമല്ല. സ്ത്രീകൾക്ക് അവിടെ പോകുന്നതിനു യാതൊരു വിലക്കുമില്ല.

2. ശബരിമലയിൽ ആർത്തവ വിരുദ്ധതയുമല്ല. മിക്ക ഹിന്ദു ക്ഷേത്രങ്ങളിലും ആർത്തവസമയത്ത് സ്ത്രീകൾ കയറാറില്ല എന്നൊരാചാരം ഉണ്ട്. എന്നാൽ ശബരിമലയിലെ ആചാരം ആർത്തവവുമായി ബന്ധപ്പെട്ടതല്ല. ഇനി ദേവസ്വം ബോർഡ് പറഞ്ഞാലും അതങ്ങനെയല്ല.

3. ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകളോ പുരുഷന്മാരോ നപുംസകരോ പോകുന്നതിൽ ഒരു വിലക്കിന്റേയും ആവശ്യമില്ല എന്നാണ് ഈയെഴുതുന്നയാളിന്റെ ഉറച്ച ബോധ്യം.

ഇനി ഈ എഴുതിയതിലെ ഉദ്ദേശമാണ്. ശബരിമലയിലെയോ മറ്റെവിടുത്തേയുമോ ആചാരങ്ങളെ ന്യായീകരിയ്ക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. ശബരിമല മുഴുവൻ സ്ത്രീവിരുദ്ധമാണെന്ന പ്രചണ്ഡപ്രചരണം അരങ്ങ് കൊഴുക്കുമ്പോൾ ഈ നാട്ടിലെ ഏറ്റവും വലിയൊരാരാധനാലയം, മഹത്തരമായൊരാരാധനാലയം സ്ത്രീകൾക്ക് വിരുദ്ധമാണെന്ന തോന്നലും മനോഭാവവും ഒരുതരം അപകർഷതയും സ്ത്രീയും പുരുഷനും നപുംസകങ്ങളുമായ ഇന്നാട്ടുകാരിലൊരാൾക്കും തോന്നരുത് എന്ന് വച്ചട്ടാണീ കുറിപ്പ്.

വിശദീകരണം:
-----------------------
അയ്യപ്പൻ എന്ന സങ്കൽപ്പമൂർത്തി ആണാണ്. അദ്ദേഹം ബ്രഹ്മചര്യം അനുഷ്ഠിച്ച് തപസ്സ് ചെയ്യുകയാണ് എന്നാണ് സങ്കൽപ്പം. ബ്രഹ്മചര്യമനുഷ്ഠിയ്ക്കുന്ന ഒരു പുരുഷൻ യുവതികളായ സ്ത്രീകളുടെ സാമീപ്യം ഒഴിവാക്കും. അത് അദ്ദേഹത്തിന്റെ വൃതമാണ്. അങ്ങനെ വൃതങ്ങൾ അനുഷ്ഠിച്ച് തപസ്സ് ചെയ്യുന്ന രീതികൾ ലോകം മുഴുവനുമുണ്ട്.

ശബരിമലയിൽ മുന്നിൽ നിൽക്കുന്നതും നിരന്ന് നിൽക്കുന്നതും നടന്ന് പോകുന്നതും എല്ലാം അയ്യപ്പരാണ്. മാലയിട്ടാൽ അവനവൻ തന്നെയാണ് അയ്യപ്പൻ. നാൽപ്പത്തിയൊന്ന് ദിവസവും അയ്യപ്പൻ. ഇരിയ്ക്കുന്നയിടം ശബരിമല. അതാണ് ആ മൂർത്തിയുടെ സങ്കൽപ്പം. നാൽപ്പത്തിയൊന്ന് ദിവസത്തെ വൃതം എടുക്കാനാകാത്തതോ, മല കയറാ‍ൻ പറ്റാത്തതോ, ആർത്തവ രക്തം വീണ് അവിടെ വൃത്തികേടാവുന്നതോ ഒന്നുമല്ല വിഷയം. അയ്യപ്പൻ തപസ്സ് ചെയ്യുകയാണ്. തപസ്സു ചെയ്യുന്ന യുവാവായ അയ്യപ്പമൂർത്തി യുവതികളുടെ സാമീപ്യം ഒഴിവാക്കുന്നു. അത്രയേയുള്ളൂ കാര്യം.
ഇനി അയ്യപ്പൻ ആണല്ല. മോഹിനിയ്ക്ക് പരമശിവനിലുണ്ടായത് ഒരു പെൺകുട്ടിയാണ് എന്ന് വച്ചോളൂ. അവരാണ് തപസ്സുചെയ്യാൻ പോകുന്നതെങ്കിൽ, എന്നാണാ കഥയെങ്കിൽ, ശബരിമലയിൽ യുവാക്കൾ പോകില്ലായിരുന്നു.

ഇവിടെ ഈ അമ്പലത്തിൽ അയ്യപ്പനു സാമീപ്യമുണ്ടായാൽ വൃതഭംഗം വരാത്ത ബാലികമാർക്കോ അമ്മമാർക്കോ മാത്രമേ പ്രവേശനമുള്ളൂ എന്നാണ് ആചാരം. അതിൽ ആർത്തവത്തിനു യാതൊരു ബന്ധവുമില്ല.
ആർത്തവം ഇല്ലാത്തവരായാലും ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ സന്ദർശനം ഒഴിവാക്കാറുണ്ട്. ചില പ്രകൃതിചികിത്സാ വാദക്കാരൊക്കെ അവരുടെ രീതികൾ ശീലിയ്ക്കുന്ന സ്ത്രീകൾക്ക് ആർത്തവം നിന്ന് പോകുന്നതായും അത് ശരീരത്തിന്റെ ശുദ്ധീകരണമായുമൊക്കെ വാദിയ്ക്കുന്നുണ്ട് (ശരിയാണോ എന്നറിയില്ല). അങ്ങനെയുള്ള യുവതികളായാലും ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ പോകാറില്ല.

ഈയിടെ മാത്രമാണ് അവിടെ പോലീസ് പരിശോധന ഒക്കെ വന്നത്. ഒരു പരിശോധനയുമില്ലായിരുന്ന നൂറ്റാണ്ടുകൾ മുന്നേ പോലും അവിടെ യുവതികൾ സ്വമേധയാ തന്നെ പോകാറുണ്ടായിരുന്നില്ല. എന്നാൽ പെൺകുഞ്ഞുങ്ങളും വയോവൃദ്ധകളാ‍യ അമ്മമാരും പോകാറുണ്ടായിരുന്നു താനും.

അടുത്ത കാലത്തായി ഹൈന്ദവരായ ജനതയോട് ഒരു സ്നേഹം കോൺഗ്രസ്സ് പാർട്ടിയിലെ മറ്റാർക്കും ഇല്ലാത്തത് പോലെ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ പ്രയാർ ഗോപാലകൃഷ്ണനു തോന്നിയതിൽ നല്ല സന്തോഷമുണ്ട്. എന്നാലും ആർത്തവ സമയത്ത് അണ്ഡം മരിയ്ക്കുന്നു അതുകൊണ്ടാണ് ശബരിമലയിൽ യുവതീപ്രവേശനം സാധ്യമല്ലാത്തത് എന്നൊക്കെ അദ്ദേഹം പറഞ്ഞത് അർഹിയ്ക്കുന്ന ചിരിയോടെ തള്ളിക്കളയുകയാണ് വേണ്ടത്.
ശബരിമലയുടെ കാര്യത്തിൽ ഭക്തശിരോമണികളും തുല്യമായി തെറ്റുകാരാണ്. കാര്യം വരുമ്പൊ ഇതാണ് കാര്യം എന്ന് പറയാതെ അവിടെ യുക്തിയും കപടശാസ്ത്രവുമൊക്കെ പറയും. ഹിന്ദുമതാ‍ചാരത്തിലെ ശാസ്ത്രം എന്നൊക്കെപ്പേരിൽ ചില സാമൂഹ്യവിരുദ്ധർ ഇറക്കുന്ന അഞ്ച് തിരിയിട്ട് വിളക്ക് കത്തിയ്ക്കുന്നത് ചെർണ്ണോബിലെ ആണവദുരന്തം ഉണ്ടാവാതിരിയ്ക്കാനാണ്, അമ്പലത്തിൽ പോകുന്നത് ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങളെ പിടിച്ചെടുക്കാനാണ് എന്നൊക്കെ കപടശാസ്ത്രം പറഞ്ഞിരിയ്ക്കുന്ന പുസ്തകങ്ങൾ, വായിച്ചത് വച്ച് ലോകത്തില്ലാത്ത മണ്ടത്തരങ്ങളും മറ്റും വിളിച്ച് പറയും. അതിന്റെ ഫലമാണ് പല എതിർവാദങ്ങളും വരുന്നത്.

ഇനി അൽപ്പം താത്വികമായി അവലോകനം ചെയ്താൽ, ശബരിമല ഏതോ താപസകേന്ദ്രം തന്നെയാവണം. അല്ലെങ്കിൽ ഈ കാട്ടിനു നടുവിൽ മലയ്ക്ക് മുകളിൽ ആര‍ാണിങ്ങനെയൊരു അമ്പലം പണിയുക? അങ്ങനെ പണിഞ്ഞത് തന്നെ സകല ലോകവിചാരത്തിൽ നിന്നും ഒഴിവായി തപസ്സ് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തന്നെയാവണം.

അപ്പൊ ശബരിമലയിൽ സ്ത്രീ വിരുദ്ധതയല്ല. അയ്യപ്പൻ ഒരു കാരണവശാലും സ്ത്രീ വിരോധിയുമല്ല. മല കയറാൻ സ്ത്രീകൾക്ക് പറ്റില്ല എന്നതുമല്ല വിഷയം. അതാണ് കാരണമെങ്കിൽ വയോ വൃദ്ധകളായും പിഞ്ച് കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളേയാണല്ലോ ആദ്യം ഒഴിവാക്കേണ്ടത്. അമ്മ അസുഖം അഭിനയിച്ചപ്പോൾ സ്വജീവൻ പണയം വച്ച് പുലിപ്പാൽ കൊണ്ട് വന്ന് കൊടുത്ത മകനാണ് അയ്യപ്പൻ. ആ അയ്യപ്പനു സ്ത്രീ വിരുദ്ധനാകാൻ കഴിയില്ല.

ഇനി ശബരിമലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ലൈംഗികത വിരുദ്ധതയാണുള്ളത്. തപസ്സ് ചെയ്ത് ജീവിയ്ക്കുമ്പോൾ സാക്ഷാത്കാരം കാംക്ഷിയ്ക്കുന്ന വ്യക്തി സുഖഭോഗങ്ങളെല്ലാം ഒഴിവാക്കുന്ന സമയത്ത് ഒഴിവാക്കുന്ന ഒന്നാണ് ലൈംഗികചിന്ത. ലൈംഗികതയില്ലാതെ മനുഷ്യനുണ്ടാവുമോ എന്നൊക്കെ ചോദിച്ചാൽ മനുഷ്യനുണ്ടായിരിയ്ക്കണമെന്ന് ഈ വഴിയ്ക്ക് പോകുന്നവർക്ക് യാതൊരു നിർബന്ധവുമില്ല എന്നാണ് വ്യക്തിപരമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. അവരെ അവരുടെ വഴിയ്ക്ക് വിടുക.

ലൈംഗികതാവിരുദ്ധരല്ലാത്ത ഹിന്ദുമതം വേണമെന്നുള്ളവർക്ക് ഖജൂരാഹോ ക്ഷേത്രത്തിൽ പോകാം. അല്ലെങ്കിൽ അങ്ങനെയൊന്ന് പണിയാം. ഈ സംസ്കാരത്തിൽ അങ്ങനെ എല്ലാത്തിനും സാധ്യതകളുണ്ട്.
ആറ്റുകാലമ്മയ്ക്ക് സ്ത്രീകൾ വയ്ക്കുന്ന പായസമാണ് ഇഷ്ടമെന്നത് കൊണ്ട് അവിടെ ആണുങ്ങൾ പൊങ്കാലയിടാറില്ല. കൊറ്റംകുളങ്ങരയമ്മയ്ക്ക് ആണുങ്ങളേപ്പോലും പെൺ വേഷത്തിൽ കാണുന്നതാണിഷ്ടമെന്നതുകൊണ്ട് ചമയവിളക്കിനു പെൺവേഷം കെട്ടി തന്നെ പോകണം. കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിൽ വിധവകളായ ദളിത് അമ്മമാരാണ് പൂജ നടത്തുന്നത്. മണ്ണാറശ്ശാലയിൽ അമ്മ കോടിക്കണക്കിനു ഭക്തരെ അനുഗ്രഹിയ്ക്കുന്നു. അങ്ങനെ സകലവിധ രീതികളോടും ഈ നാടിന്റെ സംസ്കാരം ബഹുമുഖമായി പന്തലിച്ച് സകലർക്കും തണലേകി നിൽക്കുന്നു.

അമ്പലപ്പുഴയിൽ പാൽപ്പായസം പറ്റില്ല കടും പായസം മതി എന്ന് പറഞ്ഞാൽ കടും പായസം വേണ്ടുന്നവർ അങ്ങനെയൊരു അമ്പലം പണിഞ്ഞോളൂ എന്ന് പറയുന്ന പോലെയാണ്. ശബരിമലയിൽ കൊട്ടത്തേങ്ങയും അവലും മലരും കടിച്ചാൽ പൊട്ടാത്ത അപ്പവും ഒക്കെ കൊടുക്കുമ്പൊ അയ്യപ്പനു ലഡു കൊടുക്കാത്തത് അത് കൊണ്ടാണ്.

നേരേ മറിച്ച് സുഖലോലുപനായ ദൈവമാണ് തിരുപ്പതി വെങ്കടേശ്വര സ്വാമികൾ. മാത്രവുമല്ല അദ്ദേഹം സ്വന്തം വിവാഹം വലിയനിലയിൽ ആർഭാടമായി നടത്തിയത് കൊണ്ട് ഒരുപാട് കടം വന്നെന്നും ആ കടം ഭക്തർ കൊടുത്ത് തീർക്കേണ്ടത് കൊണ്ട് ഒരുപാട് കാശു വേണമെന്നും ഭക്തരോട് ആവശ്യപ്പെടുന്ന മൂർത്തിയാണ്. അത് കൊണ്ട് തന്നെ പണമുണ്ടാക്കാൻ അദ്ദേഹം ഭക്തരെ സകലരീതിയിലും അനുഗ്രഹിയ്ക്കും എന്നൊരു വിശ്വാസമുണ്ട്. ഇൻഡ്യയിലെ ഒരുപാട് കമ്പനികളിൽ നിശബ്ദ പങ്കാളിയാണദ്ദേഹം. നികുതി അടച്ചില്ലെങ്കിൽപ്പോലും വെങ്കടാചലപതിയുടെ ലാഭവിഹിതം കൃത്യമായി എല്ലാക്കൊല്ലവും അവിടെയെത്തിയ്ക്കുന്ന വ്യാപാരിവ്യവസായികൾ ഭാരതത്തിൽ ഒരുപാടുണ്ട്.

ഇനി ഈ മലയുടെ മുകളിൽ, കാട്ടിനു നടുക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളും, സുഖ കേന്ദ്രങ്ങളും മുതൽ ലോകത്തെങ്ങുമില്ലാത്ത വാണിഭം വരെ നടക്കുന്ന ഈ നേരത്ത് ഒന്നുകിൽ അയ്യപ്പൻ എപ്പൊഴേ പൂർണ്ണമായി സത്യം സാക്ഷാത്കരിച്ച് ഇതൊക്കെ ചിരിച്ച് നോക്കി നിൽക്കുകയാവണം. അല്ലെങ്കിൽ താപസൻ തന്നെയാണെങ്കിൽ എപ്പോഴേ വേറേ എവിടേയോ കയറി പോയിട്ടുണ്ടാവും.

രണ്ടായാലും മല കയറുന്ന അയ്യപ്പന്മാർ മലയിലിരിയ്ക്കുന്ന അയ്യപ്പനെ തിരുപ്പതി വെങ്കടേശ്വരനെപ്പോലെയാണ് കാണുന്നതെങ്കിൽ തിരുപ്പതിയിലെപ്പോലെ പത്മാവതി ദേവിമാർക്കും അല്ലെങ്കിൽ ഗുരുവായൂരിലെപ്പോലെ ഗോപികമാർക്കും അവിടെ പോകുന്നതിൽ യാതൊരു കുഴപ്പവുമില്ല. എന്ന് മാത്രമല്ല പോകണം.
ഇതെല്ലാം യുക്തിരഹിതമല്ലേ എന്നാണു ചോദ്യമെങ്കിൽ തീർച്ചയായും ആണ്. നല്ല നാൽപ്പത്തിയെട്ട് കാരറ്റ് യുക്തിരഹിതമാണ്. ഒരു സംശയവുമില്ല.

ശബരിമല രഹസ്യം:
--------------------------------
ശബരിമല വൃതം എന്നത് നാൽപ്പത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിശീലനമാണെന്നാണ് അറിവുള്ളവർ പറയുന്നത്. കറുപ്പ് വസ്ത്രവും മറ്റുമുടുക്കുന്നത് വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കാനാണ്. സ്വയം ദാരിദ്ര്യം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നിവേദ്യമാക്കി കഴിയ്ക്കണം. ലൈംഗികചിന്ത പാടില്ല. അതുകൊണ്ട് തന്നെ ഒരുങ്ങൽ, മുടി താടി ഒക്കെ വെട്ടി ഒതുക്കി നിർത്തൽ ഒക്കെ ഒഴിവാക്കുന്നു. മാംസം, മദ്യം ഒക്കെ ഒഴിവാക്കണം. ഉള്ളിപോലും ചിലർ കഴിയ്ക്കില്ല. വല്ല കാട്ടുകായും കൊണ്ടുണ്ടാക്കിയ മാല ജപിച്ചിടുന്നു. ചോറും പയറും ഒരുമിച്ച് വേവിച്ചായിരുന്നു മൂന്നു നേരം ഭക്ഷണം. അത് ബാഹ്യാചാരം.

പൈസാ ദാരിദ്യം പോലെ സകല സുഖങ്ങളും ഒഴിവാക്കി ദാരിദ്ര്യം ശീലിയ്ക്കണം. എന്തിനു ദാരിദ്ര്യം ശീലിയ്ക്കണം? പണമെന്നതും സ്വാമിയല്ലേ എന്ന് ചോദിച്ചാൽ ദാരിദ്ര്യം ശീലിയ്ക്കുന്നത് ആഗ്രഹങ്ങളെ അൽപ്പം ക്ഷയിപ്പിയ്ക്കാനാണ് എന്നേ മറുപടിയുള്ളൂ. ലൈംഗികദാരിദ്ര്യവും ശീലിയ്ക്കും. ഭാര്യയും കാമുകിയും എല്ലാം സ്വാമി. നല്ല രുചിയുള്ള ആഹാരവും വസ്ത്രവും ഒക്കെ സ്വാമി തന്നെയാണെങ്കിലും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്ന പോലെ ലൈംഗികതസ്വാമിയേയും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്നു. അത് കൊണ്ട് പരമാവധി ആ വിധത്തിലുള്ള സ്ത്രീ സംസർഗ്ഗം ഒഴിവാക്കുന്നു. ഇത് സാമ്പ്രദായികമായി പുരുഷന്മാർ ചെയ്ത് വരുന്ന വൃതമായത് കൊണ്ട് ആ സ്ഥലത്ത് യൗവനയുക്തകളായ സ്ത്രീകളെ ഒഴിവാക്കിക്കാണും. അതാണിവിടത്തെ കഥ. അങ്ങനെയാണ് പണ്ടൊക്കെ സ്വാമിമാർ വൃതം നോറ്റിരുന്നത്. അതാണ് ശബരിമല.

ഇനി മനസ്സിൽ. എല്ലാം സ്വാമിയാണ്. താൻ കാണുന്നതും കേൾക്കുന്നതും സ്വാമി. സ്വയം സ്വാമി. ഞാൻ പോകട്ടേ എന്ന് പറയുകയില്ല സ്വാമി പോകട്ടേ എന്നേ പറയൂ. സ്വന്തം കുട്ടിയായാലും അയലത്തെ കുഞ്ഞായാലും സ്വാമി. വഴിയിൽ ഒരു കല്ലു കിടന്നാലും സ്വാമിയെന്നേ പറയാവൂന്നാണ്. കല്ലുസ്വാമി.പശുസ്വാമി, പോത്തുസ്വാമി, എരുമസ്വാമി, സൂര്യൻ സ്വാമി, ചന്ദ്രൻ സ്വാമി, ഞാൻ സ്വാമി, നീ സ്വാമി, മേശ സ്വാമി, കസേര സ്വാമി.
എല്ലാമെല്ലാമയ്യപ്പൻ, എല്ലാത്തിൻ പൊരുളയ്യപ്പൻ എന്നാണല്ലോ മഹാത്മാക്കൾ പറയുന്നത്.

സ്ത്രീപുരുഷ സമത്വം:
------------------------------------
എന്റെ അറിവിൽ ചട്ടക്കൂടൂള്ള മതങ്ങളിൽ എല്ലാത്തുറകളിലും സ്ത്രീ പുരുഷ സമത്വം മനപ്പൂർവം വരുത്തിയ ഒരേ ഒരു ലോകമതം സിഖ് മതമാണ്. അവരിൽ സ്ത്രീയും പുരുഷനും തമ്മിൽ പേരുകൾ പോലും വ്യത്യാസമുണ്ടാകരുത് എന്നാണ് നിയമം.(പഞ്ചാബീ ഹൗസ് സിനിമയിലെ ‘അരേ സോണിയാ‘ എന്ന ഹരിശ്രീ അശോകന്റെ വിളി ഓർക്കുക). ഭാരതത്തിലെ സംസ്കാരം അതാണ്. അല്ലാതെ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതോ ഒഴിവാക്കുന്നതോ അല്ല. യുദ്ധമുന്നണിയിൽ ജീവൻ വെടിഞ്ഞ ഝാൻസീ റാണിമാരുടെ മുതൽ കോടിക്കണക്കിനു ഭക്തരുടെ പരമഗുരുവായ അമൃതാനന്ദമയി അമ്മയുടെ വരെ ഭാരതമാണിത്.

ഭാരതത്തിൽ പഴയകാലം മുതലേ എന്ന് വച്ചാൽ ഒരുപാട് പഴയ കാലം മുതലേ സ്ത്രീ കേന്ദ്രീകൃതമായ ആത്മീയധാരകൾ ഉണ്ടായിട്ടുണ്ട്. പലതുകൊണ്ടും കുറച്ചൊക്കെ അത് തമസ്കരിയ്ക്കപ്പെട്ട് പോയി. അത്തരം ധാരകളെ തിരികെക്കൊണ്ട് വരാൻ വിശ്വാസികൾ തന്നെ കഠിനയത്നം ചെയ്യേണ്ടതുണ്ട്.അമ്മമാർ പൂജിയ്ക്കുന്ന മണ്ണാറശ്ശാലയും, അമ്മമാരെ പൂജിയ്ക്കുന്ന നാരീപൂജയും ഒക്കെ ഇവിടത്തേത്‌ തന്നെയാണ്.
അതുകൊണ്ട് യുവതികൾക്ക് ശബരിമലയിൽ കയറണോ? സന്തോഷം. ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

ലോകത്തിന്റെ പല ഭാഗത്തൂന്ന് വന്ന്, ചിക്കൻഫ്രൈയും എറച്ചിയും മറ്റും ളാ‍ഹേന്ന് പോലും വാങ്ങിച്ച് തിന്നിട്ട് ശബരിമലയിൽ കേറി അവിടെ മുഴുവൻ വൃത്തികേടാക്കുന്നതിലും കണ്ട പ്ളാസ്റ്റിക്കും, പേപ്പറും മുണ്ടും തുണിയും ഒക്കെ ആ പരിസ്ഥിതിലോലമായ കാട്ടിലേയ്ക്ക് പോലും വലിച്ചെറിയുന്നതിലും കവിഞ്ഞ് ഒരു അശുദ്ധിയും നാലു സ്ത്രീകൾ ചെന്നാൽ അവിടെ ഉണ്ടാവുന്നില്ല. അവർ ചെന്നാൽ അവിടം പരിശുദ്ധമാകുകയേയുള്ളൂ.

#ReadyToWait
-------------------
പക്ഷേ ശബരിമലയെന്ന മഹത്തായ ആരാധനാലയത്തെ സ്ത്രീ വിരുദ്ധമെന്ന് കള്ളം പറഞ്ഞ് ആക്ഷേപിച്ച് ഇന്നാട്ടിലെ ജനതയിൽ അപകർഷതാ ബോധം ഉയർത്തിവിട്ട് ഈ സംസ്കാരത്തെ വിഭജിച്ച് ഭരിച്ചുകളയാം എന്ന് ആരും വിചാരിയ്ക്കരുതെന്ന് മാത്രം. ഇന്ന് ഒരൊറ്റ ദിവസം #ReadyToWait എന്ന ഹാഷ് ടാഗിന്റെ കീഴിൽ അഭൂതപൂർവമായ പങ്കാളിത്തത്തോടെ അയ്യപ്പസ്വാമിയെ കാണാ‍ൻ ഞങ്ങൾ അമ്പത്തഞ്ച് വയസ്സാകുന്നത് വരെ കാത്ത് നിന്നുകൊള്ളാം എന്ന പേരിൽ ഇന്നാട്ടിലെ സംസ്കാരം എന്നും അണയാതെ സൂക്ഷിച്ചിരുന്ന, ഇന്നും സൂക്ഷിയ്ക്കുന്ന സ്ത്രീരത്നങ്ങൾ ചേർന്ന് നിൽക്കുന്നുവെങ്കിൽ, ഈ ജനത സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ ഉരുക്ക് ഞരമ്പുകളും ഇരുമ്പ് പേശികളും മിന്നൽപ്പിണരായ മനസ്സുകളോടും കൂടെ ഉയർത്തെഴുനേൽക്കുന്ന കാഴ്ചയാണത്.
സ്ത്രീകൾക്ക് പ്രവേശനം വേണമോ ഇല്ലയോ എന്നതിനേക്കാൾ ഈ സംസ്കാരത്തിനെ കപടവാദങ്ങളുന്നയിച്ച് ഇനിയും കരിപൂശാനാകില്ല എന്ന ഉറച്ച ശബ്ദമാണത്. സ്ത്രീ ശക്തിയായുണർന്നാൽ നടക്കാത്തതായൊന്നുമില്ല. മഹാമായയുടെ പ്രകടശക്തിയുടെ ആ വൈഭവത്തിനു മുന്നിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സാഷ്ടാംഗപ്രണാമം.

ശരണമയ്യപ്പാ.




Sunday, August 28, 2016

നഗ്നതയും സ്വാതന്ത്ര്യവും

ലണ്ടൻ പ്രദേശങ്ങളിലെവിടെയെങ്കിലുമെത്തുന്ന ഭാരത‘പുത്രൻ‘ന്മാരുടെ പ്രധാന സ്വപ്നമാണെന്ന് തോന്നുന്നു ലണ്ടനിൽ വർഷത്തിലൊരിയ്ക്കൽ നടക്കുന്ന ലോക നഗ്ന സൈക്കിൾ റാലിയൊന്ന് കാണുകയെന്ന്. പലരും എന്നെ ആ സ്വപ്നം അറിയിച്ചിട്ടുണ്ട്. പക്ഷേ പോയവരൊക്കെ ആദ്യത്തെ ഒരു അര മിനിട്ട് നേരത്തെ വിജൃംഭമേ പറഞ്ഞിട്ടുള്ളു. പിന്നീട് എല്ലാരേയും പോലെ ഐസ്ക്രിം തിന്നും അവിടവിടെ ചുറ്റി നടന്നും സമയം കളയും.
എല്ലാവരും തുണിയഴിച്ചിട്ട് നടക്കുമ്പൊ നമുക്കെന്ത് തോന്നാനാ എന്നാണവരുടെ അനുഭവസാക്ഷ്യം. തോന്നാൻ പോയിട്ട് പോയാൽ വലിയ ഗുണമൊന്നുമില്ലന്നർത്ഥം.

മീനാൽ ജയിനെപ്പറ്റിയാണ് പറയുന്നത്. 2016ലെ ലണ്ടൻ വേൾഡ് നേക്കഡ് ബൈക്ക് റൈഡിൽ മീനാൽ ജയിൻ എന്നൊരു ഭാരതീയയും നഗ്നയായി സൈക്കിളോടിച്ചെന്നുള്ള ‘അത്ഭുത‘ വിശേഷം വാട്സാപ്പ് മെസെജുകളായി കിട്ടാത്തവരുണ്ടാകില്ല.


ജയിൻ എന്നത് ജൈനമതക്കാരുപയോഗിയ്ക്കുന്ന കുലനാമമാണ്. ആയതുകൊണ്ട് മീനാൽ ജയിനും ജൈനമതവുമായി ബന്ധമുള്ളവരാണെന്ന് തോന്നുന്നു.

എന്തായാലും ആകാശം വസ്ത്രമായുടുത്ത മഹത്തായ സംസ്കാരത്തിന്റെ സൂക്ഷ്മ ന്യൂനപക്ഷത്ത് നിന്നൊരാൾ തന്നെ ആധുനികതയുടെ സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കലുകൾക്ക് ആദ്യമായൊക്കെ ചേർന്ന് നിന്നുവെന്ന് പറയുമ്പോൾ അത് അൽപ്പം പോലും അത്ഭുതമുണ്ടാക്കുന്നില്ല.
അവർക്ക് മുന്നേയും പല ഭാരതീയവനിതകളും ആ നഗ്ന സൈക്കിൾ റാലിയിൽ പങ്കെടുത്തിട്ടുണ്ട്. ഭാരതീയ പുരുഷന്മാർ വന്നിട്ടുണ്ടോ എന്നറിയില്ല. വനിതകൾ വരുമ്പോഴാണല്ലോ വാട്സാപ്പ് മെസേജുകളുണ്ടാക്കാൻ ഒരാവേശം. മാതൃഭൂമി പോലും റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. മാതൃഭൂമി എന്ത‍ാണ് റിപ്പോർട്ട് ചെയ്യാത്തതെന്ന് ചോദിയ്ക്കരുത്. ഒരുപക്ഷേ വീരേന്ദ്രകുമാറിന്റെ സ്വന്തം മതക്കാരിയായ ഒരു ജയിൻ വംശനാമം ഉപയോഗിച്ചിരിയ്ക്കുന്ന വനിതയെ പുകഴ്ത്തി റിപ്പോർട്ട് ചെയ്തതാകാനും മതി.


ഭാരതത്തിലെ അതിസൂക്ഷ്മ ന്യൂനപക്ഷമാണ് ജൈനന്മാർ. അവരിലെ ഒരു വിഭാഗമാൾക്കാർ ദിഗംബരരാണ്. അവരുടെ തീർത്ഥങ്കരന്മാരെല്ലാം ദിഗംബരരാണ്. ലോകത്തെ സകലതും ഉപേക്ഷിയ്ക്കുമ്പോൾ അവസാനമുപേക്ഷിയ്ക്കുക സ്വന്തം നാണമാണെന്ന മഹത്തായ ആശയത്താലാണ് അവർ വസ്ത്രം പോലും ഉപേക്ഷിച്ച് ആകാശത്തെ വസ്ത്രമായി ഉടുക്കുന്നത്.

ഓർക്കുക അവർ വസ്ത്രമല്ല ഉപേക്ഷിയ്ക്കുന്നത് നാണമെന്ന അധമവികാരത്തെയാണ്. ആദ്യത്തെ ‘പാപം‘ ചെയ്തപ്പോൾ ദൈവവിരുദ്ധമായി ആദ്യം മനുഷ്യനിലുദിച്ച വികാരമെന്ന് സെമറ്റിസം നാണത്തെ സാക്ഷ്യപ്പെടുത്തിയത് എന്തായാലും ദിഗംബരർക്ക് മുന്നേയാകില്ല..

അത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. മിക്കപ്പോഴും വസ്ത്രങ്ങൾ നഗ്നതയെ അലങ്കരിയ്ക്കാൻ മുതൽ വസ്ത്രങ്ങൾ കൊണ്ട് അധീശത്തത്തിന്റെയും ആധിപത്യത്തിന്റേയും അടിച്ചമർത്തലുകളെ അടയാളപ്പെടുത്തുക വരെ ചെയ്യുമ്പോൾ ദിഗംബരരായിരിയ്ക്കുക ഭാരതത്തിന്റെ സ്വാതന്ത്ര്യമാണ്.

ആ സ്വാതന്ത്ര്യത്തിനെയൊക്കെ നമ്മുടെ മനസ്സുകളിൽ നിന്നുപോലും മറച്ചുകളയത്തക്ക വണ്ണം എത്രത്തോളം ചാക്കുകെട്ടുകൾ നമ്മളെ മൂടിയിരിയ്ക്കുന്നെന്നും എത്രത്തോളം ആ സ്വാതന്ത്ര്യത്തിന്റെ വെണ്മയെ കൃത്രിമനിറങ്ങൾ കറയാക്കിയിട്ടുണ്ടെന്നും സ്വയം മനസ്സിലാക്കാനെങ്കിലും ഹരിയാനാ അസംബ്ളിയിൽച്ചെന്നിരുന്ന ദിഗംബരാ, അങ്ങേയ്ക്ക് നമോവാകം.


(പീയെസ്: ഒരുപാട് തിരഞ്ഞു മീനാൽ ജയിന്റെ പിക്സലേറ്റ് ചെയ്യപ്പെടാത്തതോ മുലകളിലും യോനീഭാഗത്തും കറുത്ത പെയിന്റടിയ്ക്കാത്തതോ ആയ ഒരു ചിത്രം കിട്ടാൻ. ദിഗംബരനായി സത്യത്തിൽ ലയിച്ച് സമാധിസ്ഥനായി നിൽക്കുന്ന ബാഹുബലിയെ ഗോമതേശ്വര ക്ഷേത്രത്തിൽ കാണാം. ഈ ചിത്രങ്ങളൊക്കെ കണ്ട് വിറ തോന്നുനെകിൽ സാത്താന്റെ പണിയാണത്. പാതിരി വിളിച്ച് കൂവുന്നത് പോലെ സാത്താനേ ദൂരെപ്പോ എന്ന് ഒരു പത്ത് തവണ വിളിച്ച് ഹാല്ലേലൂയാ എന്ന് ചുറ്റും നിൽക്കുന്നവരെക്കൊണ്ടും വിളിപ്പിയ്ക്കുക. എല്ലാം ശരിയായിക്കോളും.)


Saturday, August 13, 2016

ശങ്കരാചാര്യരും പ്രതിമയും



ആദിശങ്കരാചാര്യരുടെ പേരിൽ ചാർത്തിക്കൊടുത്ത ശാങ്കരസ്മൃതിയോ ഇനി പരശുരാമനെന്ന കഥാപാത്രത്തിന്റെ പേരിൽ ചാർത്തിക്കൊടുത്തിരിയ്ക്കുന്ന ഭാർഗ്ഗവസ്മൃതിയോ ഒന്നും ഒരു കാലത്തും ശങ്കരാചാര്യരുടേതായി സംസ്കൃതത്തിൽ സാമാന്യജ്ഞാനമുള്ളവർ പോലും പരിഗണിച്ചിരുന്നില്ല.

കേരളത്തിലെ നമ്പൂതിരിമാർ ഉണ്ടാക്കുന്ന പ്രൊപ്പഗാണ്ടയ്ക്കൊക്കെ കൂട്ടുനിന്ന് ഫേസ്ബുക്കിലെഴുതിയതിനൊക്കെ ആദിശങ്കരൻ വന്ന് മറുപടി പറഞ്ഞോണം എന്ന് വിചാരിയ്ക്കുന്നത് ശരിയല്ല.

കാലങ്ങളായി ജനങ്ങളെ തൊട്ടുകൂടായ്മയുടെ വിഷം അനുഭവിപ്പിച്ച നമ്പൂതിരിമാരുൾപ്പെടെയുള്ളവർ പറയുന്നത് ആധുനികകാലത്ത് ഏറ്റുപറയുന്നത് ലിബറൽ ബുദ്ധിജീവികളാണെന്നത് വളരെ രസകരമാണ്.

ശങ്കരാചാര്യരുടെ കഥയിൽ വരുന്ന മനീഷാ പഞ്ചകം എഴുതാൻ കാരണമായ ഭാഗമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരമേശ്വരനെ നേരിട്ട് കാണാൻ, അല്ലെങ്കിൽ ബ്രഹ്മജ്ഞാനം പൂർണ്ണമായും ലഭിയ്ക്കാനുള്ള കാരണമായി പറയുന്നത്. സകല ഭാരതീയ പൗരാണികമതങ്ങൾ പ്രകാരവും ജീവന്റെ പരമമായ ലക്ഷ്യമാണ് അല്ലെങ്കിൽ ഏറ്റവും വലിയ പടിയാണ് സാക്ഷാത്കാരം. ശങ്കരാചാര്യർ ആ അവസ്ഥയിലെത്തി എന്ന് പറയപ്പെടുന്ന കഥയാണ് മനിഷാ പഞ്ചകത്തിന്റെ കഥ.

പട്ടികളുമായി വരുന്ന ഒരു ചണ്ഡാലനോട് വഴിമാറിപ്പോകാൻ പറയുന്ന ശങ്കരാചാര്യർ എന്ന മനുഷ്യനിലെ അവസാന കളങ്കവും മാറ്റാൻ ഈ നാട്ടിലെ ഏറ്റവും കുറഞ്ഞതെന്ന് കരുതപ്പെടുന്ന, ഇന്നും പുറമ്പോക്കിൽ നിർത്തിയിരിയ്ക്കുന്ന ആളായാണ് സാക്ഷാൽ പരമശിവൻ രൂപമെടുത്ത് വരുന്നത്. ശൂദ്രരൊക്കെ ജാതിവ്യവസ്ഥയ്ക്കകത്തുള്ളവരാണ് അവരിലും കുറഞ്ഞ മനുഷ്യന്റെ രൂപത്തിലാണ് സാക്ഷാൽ ഭഗവാനായ പരമേശ്വരൻ വരുന്നത്.

തന്റെ ശിഷ്യന്റെ അവസാന കളങ്കവും, അയാളിൽ അവശേഷിച്ച അൽപ്പം ഭേദചിന്തയും കൂടെ ആ ചോദ്യത്തിലൂടെ നീക്കി എന്ന കഥയുടെ നന്മ മനസ്സിലാക്കുമ്പോഴേ എന്നേയും നിങ്ങളേയും പോലെ ഒരു മനുഷ്യനായി ജീവിച്ച, എഞ്ചിനീയറും ഡോക്ടറും ഒക്കെ വലുതാണെന്നും തെറാപിസ്റ്റ് അൽപ്പം മോശമാണെന്നുമൊക്കെ കരുതിയ ശങ്കരൻ ഭഗവാന്റെ കാരുണ്യത്താൽ സകലഭേദഭാവനയും ഇല്ലാതെയായ നന്മയെ പുർണ്ണമായും മനസ്സിലാക്കാനാവൂ.

ആ കഥ പലയിടത്തും എഴുതിയത് ഒന്നു കൂടി ചേർക്കുന്നു.

ഭാഷ്യങ്ങൾ എഴുതിക്കഴിഞ്ഞ് കാശിയിൽ താമസിയ്ക്കുമ്പോഴാണ് ശങ്കരാചാര്യർക്ക് അദ്വൈതികൾ പറയുന്ന അപരോക്ഷാനുഭൂതി എന്ന അവസ്ഥയിൽ എത്തിച്ചേരാൻ കാരണമായ കഥ നടക്കുന്നത്. ശങ്കരാചാര്യർക്ക് ഒരുവിധം എല്ലാം മനസ്സിലായെന്നും എന്നാൽ ജാതിഭ്രാന്ത് അദ്ദേഹത്തിൽ മുഴുവനായും മാറിയിട്ടില്ലെന്നും മനസ്സിലായ പരമശിവൻ (മാറിയിട്ടില്ല എന്ന് അദ്ദേഹം മുൻപെഴുതിയ ഭാഷ്യങ്ങൾ തെളിവല്ലേ) ഒരു ചണ്ഡാലന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചണ്ഡാളനോട് വഴിമാറിപ്പോകാൻ പറഞ്ഞ ശങ്കരാചാര്യരോട്,

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?" എന്ന് ചോദ്യം ചെയ്യുന്നു.

ആ നിമിഷം തന്നെ പൂർണ്ണ ബോധോദയമുണ്ടായ ആചാര്യൻ മനീഷാ പഞ്ചകം എന്ന പ്രശസ്തമായ പദ്യം രചിച്ച് ഇങ്ങനെ പാടി

"ഉണർവിലും സ്വപ്നത്തിലും സുഷുപ്തിയിലും സ്ഫുടമായി എന്താണോ തെളിഞ്ഞിരിയ്ക്കുന്നത്,

ബ്രഹ്മാവു മുതൽ ഉറുമ്പു വരെയുള്ള ശരീരങ്ങൾ പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് എന്തിനാലാണോ കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നത്,
അത് തന്നെയാണ് "ഞാൻ" ഇക്കാണുന്ന വസ്തുക്കളൊന്നും തന്നെയല്ല,

ഇതുപ്രകാരമുള്ള ഉറപ്പായ അറിവെങ്കിലും ഒരാൾക്കുണ്ടെങ്കിൽ അയാൾ ചണ്ഡാളനായിക്കൊള്ളട്ടേ ബ്രാഹ്മണനായിക്കൊള്ളട്ടേ എന്റെ ഗുരുവാണ്. ഇതെന്റെ ഉറച്ച ബുദ്ധിയാണ് "

ശങ്കരാചാര്യർ എന്ന കഥ ഈ ഭാഗവും ചേർന്നതാണ്. അല്ലെങ്കിൽ ഈ ഭാഗം കൂടിച്ചേരുമ്പോഴേ ശങ്കരാചാര്യരാകൂ.

നാരായണഗുരുവിനേപ്പോലെ തന്നെയാണ് ആചാര്യസ്വാമികളും ജാതിയ്ക്കെതിരെ പറഞ്ഞത്. നാരായണഗുരു ജനിച്ചതുകൊണ്ട് തന്നെ ജാതിയ്ക്കതീതനായി. ശങ്കരാചാര്യർക്ക് പരമശിവൻ ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നു. അത്രയേയുള്ളൂ വ്യത്യാസം.

ഇനി ഈ കഥ യുക്തിവാദികൾ എങ്ങനെ വായിയ്ക്കണം? സ്പൂണിൽ തന്നെ തരാം.

അപ്പോൾ ശരിയ്ക്ക് പരമശിവൻ വേഷം കെട്ടിയോ?. അത് അന്ധവിശ്വാസമല്ലേ. എന്താവും നടന്നിരിയ്ക്കുക?

മനീഷാപഞ്ചകം ഉള്ളതാണ്. മനീഷാപഞ്ചകത്തിൽ ചണ്ഡാലനായാലും ബ്രാഹ്മണനായാലും എന്റെ ഗുരുവാണ് എന്ന് ഉറപ്പിച്ച് പറയുന്നതേയുള്ളൂ. അങ്ങ് പരമശിവനാണെന്ന് പറയുന്നില്ല.

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?"

എന്ന പട്ടികളേയും കൊണ്ട് നടക്കുന്ന കാശിയിലെ ഒരു സാധാരണക്കാരനായ ചണ്ഡാലന്റെ ചോദ്യം കേട്ടപ്പോൾ ആദി ശങ്കരാചാര്യർ ആ മനുഷ്യനെത്തന്നെ സ്വന്തം ഗുരുവായി വരിച്ചു എന്ന് യുക്തിവാദികൾ മനസ്സിലാക്കണം. അതാണൊ ജാതിഭ്രാന്തനായ ശങ്കരൻ?

യുക്തിവാദികൾക്ക് ആ രീതിയിൽ ആ കഥയെ സമീപിയ്ക്കാമെങ്കിൽ വിശ്വാസികൾക്ക് ശങ്കരാചാര്യരും ആ ചണ്ഡാളനും പരമശിവന്റെ അവതാരമാണ്.

രണ്ടായാലും ശങ്കരാചാര്യർ തെറ്റുകൾ സംഭവിയ്ക്കാതിരിയ്ക്കാനും മാത്രം ഒരു അമാനുഷനോ ദൈവമോ ഒന്നുമല്ല. അങ്ങനെയൊരു കൺസെപ്റ്റും ഈ നാട്ടിലില്ല.

പക്ഷേ ശങ്കരാചാര്യർ വളരെ വ്യക്തമായി അന്നത്തെക്കാലത്ത് നിലനിന്ന ജാതിവ്യവസ്ഥയ്ക്കെതിരേ സംസാരിച്ചിട്ടുണ്ട്. എഴുതിയിട്ടുണ്ട്. ഒരിയ്ക്കലല്ല പലതവണ. പലകൃതികളിലും ഭേദഭാവനകൾ ഇല്ലാതെയാക്കിയെന്നത് പറയാൻ ജാതിഭേദമില്ല എന്ന് പലതവണ പറഞ്ഞിട്ടുണ്ട് ആദിശങ്കരൻ.

ശങ്കരാചാര്യർ ഒരു കെട്ടുകഥയല്ല. എഴുതിയ ഗ്രന്ഥങ്ങൾ സംസ്കൃതപണ്ഡിതർ ഏതാണ്ട് ഏതൊക്കെയാണെന്ന് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ചില കൃതികളിൽ ഈ ശ്ലോകങ്ങൾ ശങ്കരനല്ല, പകരം ഇന്ന ശിഷ്യനെഴുതിയതാണ് എന്ന മട്ടിൽപ്പോലും ശൈലീഭേദങ്ങൾ അനാലിസിസ് ചെയ്തിട്ടുണ്ട്. അത്തരം ഒന്നിൽപ്പോലും ശാങ്കരസ്മൃതി ആചാര്യൻ എഴുതിയതെന്ന് ആരും പറഞ്ഞിട്ടില്ല.

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതെന്ന് പറഞ്ഞ് നാടൻ മീൻ കറിയുണ്ടാക്കാനുള്ള റെസിപ്പി വരെ ഇന്റർനെറ്റിൽ കിടക്കുന്നുണ്ട്. ഒരു കാലത്ത് സിമിയുടേ ലോജിക് ഒന്ന് എക്സ്റ്റന്റ് ചെയ്താൽ ഐൻസ്റ്റീൻ കേരളീയനായിരുന്നുവെന്ന് വരുമോ? സ്മൃതികളുടെ ആധികാരികതയെപ്പറ്റിയൊക്കെ എല്ലാക്കാലത്തും തർക്കങ്ങൾ നടന്നിരുന്നു. എന്തിനു ശ്രുതികളുടെ ആധികാരികതയെപ്പറ്റിപ്പോലും തർക്കങ്ങൾ നടക്കുന്നു. മാറ്റാൻ പറ്റാത്തതോ വിമർശനത്തിനതീതമായതോ ഒന്നും ഈ നാട്ടിലില്ല. ഹിന്ദു എന്ന് പൊതുവേ അറിയപ്പെടുന്ന മതങ്ങളിലുമില്ല. ഒന്ന് ഇഷ്ടപ്പെട്ടില്ലേൽ ഉടനേ വേറേ ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അനുയായികളാവുക എന്നാണ് പൊതുവേ ഇന്നാട്ടിൽ കാണുന്ന രീതി. അല്ലാതെ നേരിട്ടിറക്കിക്കൊടുത്ത ഗ്രന്ഥങ്ങളോ മതപുസ്തകങ്ങളോ ആചാര്യന്മാരോ ഒന്നും ഇവിടില്ല.

ജാതിവ്യവസ്ഥ ഈ നാട്ടിലെ ഏറ്റവും വലിയ അനാചാരമായിരുന്നു. മനീഷാ പഞ്ചകം വഴി അതിനെ നിഷേധിച്ച ശങ്കരനാണ് ഈ നാട്ടിലുണ്ടായത്. ചിലർക്ക് അങ്ങനെയല്ല. തങ്ങളുടെ പ്രാമാണ്യം നിലനിർത്താൻ ഒരു കൂട്ടരും തങ്ങളുടെ കൂട്ടത്തിൽക്കൂട്ടാൻ നല്ലൊരു ഗ്രൂപ്പിനെ കിട്ടുമെന്ന് കരുതി വേറൊരു കൂട്ടരും ആ ശങ്കരനെയങ്ങ് ഒളിപ്പിച്ച് വച്ചിട്ട് ചണ്ഡാളനോട് ദൂരെപ്പോകാൻ പറഞ്ഞ ശങ്കരനെ എടുത്ത് പൊക്കിപ്പിടിയ്ക്കുന്നു. നടക്കട്ടെ. പക്ഷേ ഒരുപാട് കാലം ഈ കെട്ടുകാഴ്ചകൾ നിലനിൽക്കില്ല എന്ന് മാത്രം പറയട്ടെ.

ഈ വെസ്റ്റേൺ പടങ്ങളിലൊക്കെയുള്ള ഹീറോസ് ആന്റിഹീറോസ് അംഗുലീമാനെക്കൂട്ടായിരിയ്ക്കും. ആദ്യമൊക്കെ അൽപ്പം കുറഞ്ഞ മോറൽ വ്യൂസ് ഉള്ളയാളായി കാണിച്ചിട്ട് അവസാനം നല്ലവനാകുന്ന ഹീറോ. അത് കണ്ടിരിയ്ക്കുന്ന ദയയെങ്കിലും ശങ്കരാചാര്യർക്ക് നൽകണം.

പക്ഷേ ഹിന്ദുമതത്തിൽ ദളിതരായി ജനിച്ചുപോയവർക്ക് ഇന്നാട്ടിലെ ഏറ്റവും വലിയ തത്വചിന്തകൻ വരെ അവരെ ഏറ്റവും ക്രൂരമായി അവമതിയ്ക്കുന്ന ഒരു നീചമായ കൃതിയെഴുതി എന്ന് കള്ളപ്രചരണം നടത്തി അവരുടെ സ്വന്തം ജീവിതത്തിനെ ആ അപമാനത്തിൽ തളച്ചിടാൻ ലിബറൽ ബുജികളുടെ അൽപ്പജ്ഞാനം ഇനിയും കാരണമാകരുത്.

പഠിച്ചിട്ട് വിമർശിയ്ക്കാൻ പറയുന്നത് കോമഡിയായി മാറി. പക്ഷേ കള്ളം പറഞ്ഞ് വിമർശിയ്ക്കരുത്. പഠിയ്ക്കാനുള്ള മടികൊണ്ടല്ല, അതിലുമുപരിയായി ഒപ്പീനിയനേടഡ് ആയതുകൊണ്ടാണെന്നും പൗരാണികഭാരതീയസംസ്കൃതിയെ കൊളോണിയൽ മനസ്സോടേ കണ്ട് ശീലിച്ചതിന്റേയും അതിനെ നശിപ്പിയ്ക്കാൻ കണ്ട ഇൻഡോളജി പഠനങ്ങൾ നടത്തിയതിന്റേയും ഭാഗമാണീ തെരുക്കൂത്തുകളെല്ലാം എന്നറിയാഞ്ഞല്ല. പക്ഷേ ഇവിടെയിത് വായിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതുന്നു.

ആദി ശങ്കരാചാര്യർ ജാതിയെ അംഗീകരിയ്ക്കുകയല്ല അതിനെ പൂർണ്ണമായും നിഷേധിയ്ക്കുകയാണ് ചെയ്തത്.. ഒരൊറ്റയിടത്ത് ഒരു വ്യാഖ്യാനസമയത്ത് (സ്വതന്ത്രകൃതിയിലല്ല) അദ്ദേഹം ജാതിയെ അംഗീകരിച്ച് പറഞ്ഞിട്ടുണ്ട്. അത് പൂർണ്ണമായ ജ്ഞാനം കിട്ടുന്നതിനു മുന്നേയാണ്. ആ തെറ്റ് ഒഴിവാക്കാൻ... വീണ്ടും പറയുന്നു ആ തെറ്റ് ഒഴിവാക്കാനും തന്റെ ശിഷ്യനായ ശങ്കരനു പൂർണ്ണമായ സത്യം മനസ്സിലാക്കിക്കൊടുക്കാനും ഭഗവാൻ പരമശിവൻ തന്നെ ഏറ്റവും മോശമെന്ന് കരുതുന്ന ജാതിയിൽ, ഒരു ചണ്ഡാലന്റെ രൂപമെടുത്ത് നായകളുമായി വന്ന് ശങ്കരാചാര്യർക്ക് ബോധോദയം അഥവാ പരമമായ അറിവ് പറഞ്ഞ് കൊടുത്തു എന്നാണ് കഥ.

അതായത് ഈ നാട്ടിലെ തത്വചിന്തയനുസ്സരിച്ച് പൂർണ്ണജ്ഞാനം ലഭിയ്ക്കണമെങ്കിൽ ചണ്ഡാലനെന്നും ബ്രാഹ്മണനെന്നും ഉള്ള വ്യത്യാസം ഇല്ലാതാവണം. ജാതി ചിന്ത നശിയ്ക്കണം. എന്നാലേ പൂർണ്ണ മനുഷ്യനാകൂ. ഗീതയിലും ഭാഗവതത്തിലും ഇതേ കാര്യം വ്യക്തമായി പറയുന്നുണ്ട്.

ജാതിയെ നിഷേധിയ്ക്കുന്ന സകലഭേദങ്ങളേയും നിഷേധിയ്ക്കുന്ന ഇതിലും മെച്ചമായ ഒരു കഥ ലോകചരിത്രത്തിലോ സാഹിത്യത്തിലോ കാണാനാകില്ല.

അതായത് ശങ്കരാചാര്യരുടെ സിനിമയുടേ ക്ളൈമാക്സ് ജാതി ഇല്ല എന്ന് പറയുന്നിടത്താണ്. ഈ കഥ കഴിഞ്ഞെഴുതിയ മിനിമം മൂന്നുനാലു കൃതികളിലെങ്കിലും ജാതിഭേദം ഇല്ല ഇല്ല എന്ന് ഉറപ്പിച്ച് ആവർത്തിച്ച് ശങ്കരാചാര്യർ വ്യക്തമാക്കിയിട്ടുണ്ട്.